കുടുംബജീവിതത്തോടൊപ്പം എങ്ങനെയാണ് സാമൂഹിക സേവന രംഗത്തും സാന്നിധ്യമാവാന്‍ കഴിയുക എന്ന് തിരുവനന്തപുരം ജില്ലാ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഷാനിബാബീഗം അനുഭവത്തിലൂടെ പങ്കുവെക്കുന്നു
തിരുവനന്തപുരം ജില്ലയില്‍ മഹാകവി കുമാരനാശാന്‍ ജീവിച്ച തോന്നയ്ക്കല്‍ മംഗലപുരത്താണ് ഞാന്‍ ജനിച്ചതും വളര്‍ന്നതും. എന്റെ പിതാവ് എം.എ റഹ് മാന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥനായിരുന്നു. മാതാവ് സൗദാ റഹ്‌മാന്‍ വീട്ടമ്മയും മുന്‍ പഞ്ചായത്ത് മെമ്പറുമാണ്. ഒരു അനിയത്തിയും 6 സഹോദരന്മാരും അടങ്ങുന്ന കുടുംബമാണ് ഞങ്ങളുടേത്.
വളരെ സുരക്ഷിത ബാല്യമായിരുന്നു എനിക്കുണ്ടായിരുന്നത്. പിതാവിന്റെയും മാതാവിന്റെയും ഭാഗത്തുനിന്നുള്ള മുത്തശ്ശി മുത്തച്ഛന്മാര്‍, മറ്റു ബന്ധുക്കള്‍ എന്നിവരുടെ കരുതലും സ്നേഹവും ആവോളം അനുഭവിക്കാന്‍ എനിക്ക് കഴിഞ്ഞിട്ടുണ്ട്. എന്റെ സ്വഭാവരൂപീകരണത്തിന്, ബഹുമാനം, പരസ്പര വിശ്വാസം, മറ്റുള്ളവരെ സഹായിക്കല്‍ എന്നീ പെരുമാറ്റ രീതികള്‍ എപ്പോഴുമുണ്ടായിരിക്കണമെന്ന്് പഠിപ്പിച്ചതില്‍ കുടുംബത്തില്‍നിന്നുള്ള ശിക്ഷണം ഏറെ സ്വാധീനിച്ചിട്ടുണ്ട്.
പ്രാഥമിക വിദ്യാഭ്യാസം ഇടവിളാകം ഗവ. സ്‌കൂളിലും സെന്റ് അഗസ്റ്റിന്‍ സ്‌കൂളിലുമായിരുന്നു. സ്‌കൂളില്‍ ഡെപ്യൂട്ടി സ്പീക്കറായതും കുട്ടികളുടെ ആവശ്യങ്ങള്‍ക്കായി ചെറു സമരങ്ങള്‍ നടത്തിയതും ഓര്‍മയിലുണ്ട്. അതുകഴിഞ്ഞ് ചെമ്പഴന്തി എസ്.എന്‍ കോളേജില്‍ 5 വര്‍ഷം. അവിടെ രാഷ്ട്രീയമായ ചുറ്റുപാടുകളില്‍ വലിയ സമരങ്ങള്‍ നടത്തിയും മറുപക്ഷക്കാരോട് തല്ലുകൂടിയും സമരത്തിനൊടുവില്‍ വീണ്ടും ഞങ്ങള്‍ ഒന്നാകുകയും ചെയ്തിരുന്ന മനോഹര കാലഘട്ടം. അവിടെനിന്നാണ് സൈക്കോളജി ബിരുദമെടുക്കുന്നത്.
അതിനുശേഷം സൈക്കോളജിയില്‍ പോസ്റ്റ് ഗ്രാജ്വേഷന്‍, സ്പെഷ്യല്‍ എജുക്കേഷനില്‍ ഡിപ്ലോമ, ക്ലിനിക്കല്‍ സൈക്കോളജി, എല്‍.എല്‍.ബി എന്നിങ്ങനെ വിദ്യാഭ്യാസ യോഗ്യതകള്‍ നേടി. എന്റെ എല്ലാ പ്രവര്‍ത്തനങ്ങളുടെയും പിന്നില്‍ എന്നെക്കാള്‍ എനിക്ക് പിന്തുണയും ശക്തിയും പകര്‍ന്നുതരുന്നത് എന്റെ നല്ല പാതി ഡോ. റാഷിദ്, ഒരിടത്തും തളര്‍ന്നു പോകാതെ എന്നെ മുന്നോട്ടു നയിക്കുന്ന എന്റെ പ്രേരകശക്തി. ഡ്യൂട്ടി ഇന്‍ ഫസ്റ്റ് എന്ന അദ്ദേഹത്തിന്റെ വാക്കുകള്‍ ഞാന്‍ ഏറ്റെടുക്കുന്ന ജോലികള്‍ രാപകല്‍ ചെയ്തു തീര്‍ക്കുന്നതിന് എനിക്കുള്ള ഊര്‍ജമാണ്. അതുപോലെയാണ് എന്റെ 2 മക്കള്‍. എന്റെ ഓരോ നേട്ടത്തിലും അഭിമാനം കൊള്ളുന്ന പ്രചോദനമായി കൂടെ നില്‍ക്കുന്ന, എന്റെ സന്തോഷങ്ങളിലും ദുഃഖങ്ങളിലും കരുത്ത് പകര്‍ന്ന് കൂടെ നടക്കുന്ന എന്റെ സൗഭാഗ്യങ്ങള്‍.
ഞാന്‍ വനിതാ ശിശു വികസന വകുപ്പ് ഉദ്യോഗസ്ഥയായിരുന്നു. ഔദ്യോഗിക കാലഘട്ടത്തില്‍ രാപ്പകല്‍ ഒരുപോലെ ജോലി ചെയ്തിരുന്നു എന്നു പറയേണ്ടി വരും. ഐ.സി.ഡി.എസ് സൂപ്പര്‍വൈസറായാണ് ജോലിയില്‍ പ്രവേശിച്ചത്. എന്റെ പഞ്ചായത്തില്‍ 34 അംഗന്‍വാടികള്‍ക്കു വേണ്ടി മൂന്ന് സെന്റു മുതല്‍ 40 സെന്റു വരെയുള്ള ഭൂമി സൗജന്യമായി വാങ്ങിയെടുത്തു. 34 സ്ഥലത്തും അംഗന്‍വാടികള്‍ നിര്‍മിച്ചു നല്‍കി.
സര്‍ക്കാറിന്റെ പുതിയ പദ്ധതിയായ നിര്‍ഭയ (2012) പദ്ധതിയുടെ സ്റ്റേറ്റ് പ്രോജക്ട് ഓഫീസര്‍ ആയിരുന്ന കാലത്ത് പോക്സോ അതിജീവിതര്‍ക്കുവേണ്ടി കേരളത്തിന്റെ 11 ജില്ലകളില്‍ 12 നിര്‍ഭയ ഷെല്‍ട്ടര്‍ ഹോമുകള്‍ ഉണ്ടാക്കിയെടുക്കാന്‍ കഴിഞ്ഞത് ചാരിതാര്‍ഥ്യമായി കാണുന്നു. ഔദ്യോഗിക പ്രവര്‍ത്തനങ്ങളുടെ ഫലമായി 2015-ല്‍ ഓഫീസര്‍ ഓഫ് ദി ഇയര്‍ അവാര്‍ഡ് കരസ്ഥമാക്കാനായി.
ഇതിനിടയില്‍ പോത്തന്‍കോട് ബ്ലോക്ക് പഞ്ചായത്തു പ്രസിഡന്റായി സേവനം അനുഷ്ഠിക്കാന്‍ കഴിഞ്ഞു. ഔദ്യോഗിക ജീവിതത്തില്‍നിന്നും ബ്ലോക്ക് പഞ്ചായത്തിന്റെ അമരക്കാരിയായപ്പോള്‍ ചില വെല്ലുവിളികള്‍ ഏറ്റെടുക്കേണ്ടി വന്നു.
പ്രസിഡന്റായി ചാര്‍ജെടുക്കുമ്പോള്‍ കേരളത്തിലെയും തിരുവനന്തപുരം ജില്ലയിലെയും ഫണ്ട് ചെലവഴിച്ച് പ്രവര്‍ത്തനം നടത്തുന്നതില്‍ ഏറ്റവും പിന്നാക്കംനിന്ന ബ്ലോക്കായിരുന്നു. കഠിനമായ പ്രവര്‍ത്തനങ്ങള്‍ക്കായി ഉദ്യോഗസ്ഥരെ മുഴുവന്‍ ചേര്‍ത്തു നിര്‍ത്തി. ഞങ്ങള്‍ രാത്രികളില്‍ പോലും പണിയെടുത്ത് 3 മാസങ്ങള്‍ കൊണ്ട് കേരള സംസ്ഥാനത്തെയും തിരുവനന്തപുരം ജില്ലയിലെയും ഒന്നാമത്തെ ബ്ലോക്ക് പഞ്ചായത്തായി മാറ്റിയെടുക്കാന്‍ കഴിഞ്ഞു. മാത്രമല്ല നൂതനമായ ഒട്ടേറെ പദ്ധതികള്‍ പ്രാവര്‍ത്തികമാക്കി. ജീവിതത്തില്‍ ഏറ്റവും സന്തോഷം കിട്ടിയ നിമിഷം വീടില്ലാത്തവര്‍ക്ക് വീടുകള്‍ നിര്‍മിച്ചു നല്‍കാന്‍ കഴിഞ്ഞ വേളയാണ്.
ബ്ലോക്ക് പഞ്ചായത്തിലെ 8 വാര്‍ഡുകളില്‍ ഒന്നായ മുരുക്കുംപുഴ വാര്‍ഡില്‍ ഒരു വീട് കുലുങ്ങി താഴുന്നു എന്നറിഞ്ഞ് പോയപ്പോള്‍ കണ്ട കാഴ്ച ഹൃദയഭേദകമായിരുന്നു. 2 വയസ്സുമുതല്‍ 86 വയസുള്ള അമ്മവരെ 12 അംഗങ്ങള്‍ അടങ്ങുന്ന കുടുംബമാണ് അത്. ആ കാഴ്ചകണ്ട വേദനയില്‍ ഞാന്‍ ഓഫീസിലെത്തി ഹൗസിംഗ് ഓഫീസറെ വിളിച്ച് ഹൗസിംഗ് പ്രൊജക്ടില്‍ 4 ലക്ഷം രൂപയുണ്ടോ എന്നന്വേഷിച്ചു. അദ്ദേഹം പറഞ്ഞത്, 10 വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള 1 കോടി 60 ലക്ഷം രൂപ ട്രഷറിയില്‍ ചെലവാകാതെ ഡെഡ് മണിയായി കിടപ്പുണ്ട് എന്നതാണ്. ഞാന്‍ അമ്പരന്നു. കാരണം ഓരോ വര്‍ഷത്തെയും പദ്ധതികള്‍ക്ക് അനുവദിച്ച തുക ചെലവാക്കണം. അതിനു കഴിഞ്ഞില്ലെങ്കില്‍ വര്‍ഷാവര്‍ഷം പ്രസ്തുത തുക തിരിച്ചടക്കണം. 10 വര്‍ഷങ്ങള്‍ക്കിപ്പുറം എന്റെ ബ്ലോക്ക് പഞ്ചായത്തില്‍ 1 കോടി 60 ലക്ഷം രൂപ അവശേഷിക്കുന്നു എന്നത് എനിക്ക് അത്ഭുതമായിരുന്നു. ഒപ്പം സന്തോഷവും. സന്തോഷത്തിനു കാരണം, ഞാന്‍ തന്റേടം കാണിച്ചാല്‍ കഴിഞ്ഞ 10 വര്‍ഷങ്ങള്‍ വെയിലും മഴയുംകൊണ്ട് ജീവിച്ച പാവപ്പെട്ടവര്‍ക്ക് ഒരുവീട് ഉണ്ടാക്കി കൊടുക്കാന്‍ കഴിയുമല്ലോ എന്നതായിരുന്നു. 40 കുടുംബങ്ങള്‍ക്ക് അതയാത് കുറഞ്ഞത് 160 പേര്‍ക്കെങ്കിലും ഓരോ കൂരയ്ക്കു കീഴില്‍ ജീവിക്കാന്‍ കഴിയണം എന്ന ദൃഢനിശ്ചയവുമായി സര്‍ക്കാരിലേക്ക് കത്തെഴുതി. കത്തുമായി ഞാന്‍ തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി ശ്രീ എ.സി മൊയ്തീന്‍ സാറിന്റെ അടുത്തുപോയി വിവരങ്ങള്‍ ധരിപ്പിച്ചു. സര്‍ക്കാറില്‍നിന്നും പ്രത്യേക അനുമതി വാങ്ങിത്തരണം എന്ന് അഭ്യര്‍ഥിച്ചു. ഇനി അനുമതി കിട്ടിയില്ലെങ്കിലും ഞാനിതു ചെയ്യുമെന്നും അപ്പോള്‍ സ്വാഭാവികമായും ഞാന്‍ ജയിലില്‍ പോകേണ്ടി വരുമെന്നും അങ്ങനെ വന്നാലും എനിക്കു പ്രശ്നമില്ലെന്നും കുറഞ്ഞത് 160 പേര്‍ ഓരോ വീടിനുള്ളില്‍ സുരക്ഷിതരായി കിടക്കുമ്പോള്‍ ഞാനൊരാള്‍ ജയിലില്‍ അഭിമാനത്തോടെ സന്തോഷത്തോടെ കഴിയുമെന്നും കൂടി ഞാന്‍ സാറിനോടു പറഞ്ഞു. ഇതുകേട്ട മിനിസ്റ്റര്‍ എന്നോടു പറഞ്ഞു: 'പ്രസിഡന്റ് ധൈര്യമായി പോകൂ. നമുക്കു നോക്കാം. അടുത്ത ഒരാഴ്ച കഴിഞ്ഞപ്പോള്‍ എനിക്ക് ഉത്തരവ് കിട്ടി. പ്രസ്തുത തുക എടുത്ത് വീട് വെച്ച് കൊടുക്കുന്നതിനുള്ള അനുമതി. ആ കത്ത് കൈയില്‍ കിട്ടിയ നിമിഷം അതായിരുന്നു എന്റെ വിജയം.