സാമൂഹിക- സാംസ്‌കാരിക മേഖലകളില്‍ സജീവമായി
പ്രവാസ ജീവിതത്തെ ക്രിയാത്മകമാക്കി മാറ്റുന്നവരാണ് പ്രവാസി വീട്ടമ്മമാര്‍
എഴുത്തുകാരി ബി.എം സുഹറ എഴുതിയ ഒരു കുറിപ്പിന്റെ തലക്കെട്ട് ഇങ്ങനെയാണ്. ''ഇവിടെ ഇങ്ങിനെയൊക്കെയാണുമ്മാ.'' എഴുത്തുകാരി തന്റെ മകനും മരുമകളും താമസിക്കുന്ന ഖത്തറിലെ ഫ്ളാറ്റില്‍ ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് കുറച്ചു ദിവസങ്ങള്‍ അതിഥിയായി എത്തിയപ്പോള്‍ ഉണ്ടായ നേരനുഭവങ്ങള്‍ അതില്‍ കുറിക്കുന്നുണ്ട്. പ്രവാസ ജീവിതത്തില്‍ വീട്ടമ്മ അനുഭവിക്കുന്ന സൗഖ്യത്തെയും ശീലങ്ങളെയും സൂചിപ്പിക്കുന്ന കുറച്ചനുഭവങ്ങളില്‍ ഊന്നിയിട്ടുള്ള ഒരു കുറിപ്പായിരുന്നു അത്.
പ്രവാസ ജീവിതം നയിക്കുമ്പോള്‍ ഭാര്യ, ഭര്‍ത്താവ്, കുട്ടികള്‍ എന്ന ഒരു ചെറിയ സംവിധാനത്തില്‍ കഴിയുന്നതിനെയാണല്ലോ 'ഫാമിലി വിസ സ്റ്റാറ്റസോടു കൂടി' എന്നു പൊതുവില്‍ അറിയപ്പെടുന്നത്.
അതിരാവിലെ തുടങ്ങുന്ന സ്‌കൂളിലേക്ക് കുട്ടികളെ പറഞ്ഞയക്കാന്‍ പ്രവാസി വീട്ടമ്മയുടെ അടുക്കള രാവിലെ തന്നെ സജീവമാകുന്നുണ്ട്. കുട്ടികളെ നേരത്തെ വിളിച്ചുണര്‍ത്തല്‍, കുട്ടികളെ സ്‌കൂളിലേക്കായി തയ്യാറാക്കല്‍, രാവിലെ ഓഫീസിലേക്ക് പോകുന്ന ഭര്‍ത്താവിനും കുട്ടികള്‍ക്കുമുള്ള ഭക്ഷണം പാചകം ചെയ്യല്‍ തുടങ്ങിയ കാര്യങ്ങള്‍ സ്ത്രീകളുടെ ദിനേനയുള്ള രാവിലത്തെ ആക്ടിവിറ്റിയില്‍ പെട്ടതാണ്. കുട്ടികളും ഭര്‍ത്താവും സ്‌കൂളിലേക്ക് പോയിക്കഴിഞ്ഞാല്‍ പിന്നെ തനിക്ക് വേണ്ടിയുള്ള 'മി ടൈം' ലഭിക്കും. ഈ സമയം മിക്ക വീട്ടമ്മമാരും ഉറങ്ങിയാണ് ചെലവഴിക്കാറ് എന്നാണ് പൊതു ധാരണ. നല്ലൊരു ശതമാനവും അങ്ങനെയാണെങ്കിലും വളരെ ഫലപ്രദമായി സമയം ചെലവഴിക്കുന്നവരും ഉണ്ട്. മോര്‍ണിംഗ് വോക്കിങ്ങിനും ജിമ്മിലും പോകുന്നവര്‍, ബേക്കിങ്, കുക്കിങ്, ടൈലറിങ് തുടങ്ങിയ ജോലികളിലേര്‍പ്പെടുന്നവരുമുണ്ട്.
കുട്ടികളെ വളര്‍ത്തുന്നതിലുള്ള വെല്ലുവിളികളും അവസരങ്ങളും
പ്രവാസ ലോകത്ത് ഭര്‍ത്താവ്, കുട്ടികള്‍ എന്നതിനപ്പുറത്തേക്കുള്ള ഫാമിലി ട്രീ ബ്രാഞ്ചസ് ഇല്ലാത്തതുകൊണ്ട് കുടുംബത്തെ നയിക്കുക എന്നത് നാട്ടില്‍ ജീവിക്കുന്നതിനെക്കാള്‍ എളുപ്പമുള്ളതായി അനുഭവപ്പെടുന്നു. വീട്ടിലേക്ക് ഇടക്കിടക്ക് കയറി വരാന്‍ അതിഥികളില്ല, കല്യാണങ്ങള്‍, മറ്റ് അനുബന്ധ സല്‍ക്കാരങ്ങള്‍, മാമൂലുകള്‍ തുടങ്ങിയവയില്ല. കുട്ടികളുടെ പഠനം, വീട്ടുജോലികള്‍ തുടങ്ങിയവ ഒഴിച്ചാല്‍ കുറേയധികം ഉത്തരവാദിത്വങ്ങളൊന്നും ഇല്ലാത്തതുകൊണ്ട് ധാരാളം സ്ത്രീകള്‍ കുറച്ചു കാലം നാട്ടില്‍ നില്‍ക്കാമെന്ന് കരുതി പോയാലും ഏതാനും വര്‍ഷങ്ങള്‍കൊണ്ട് തിരിച്ചു പ്രവാസ ലോകത്തേക്ക് വരുന്നതു കാണാം. പാചകം ചെയ്യുക, വീട് വൃത്തിയാക്കുക തുടങ്ങിയ ജോലികള്‍ പോലും നാട്ടിലെ ജോലികളുമായി താരതമ്യേന വളരെ എളുപ്പമുള്ളതാണ്. ഫ്രഷ്, ഇന്‍സ്റ്റന്റ്, റെഡി റ്റു കുക്ക് തുടങ്ങിയ പല ഭക്ഷണ സാധനങ്ങളും സുലഭമായി ലഭിക്കുന്നതിനാല്‍ പാചകം ഒരു ഭാരിച്ച ജോലിയേ അല്ല.
ആരംഭത്തിലുണ്ടാകുന്ന വിരസത ഒഴിച്ചു നിര്‍ത്തിയാല്‍ എളുപ്പം അലിഞ്ഞു ചേരാന്‍ സാധിക്കുന്നതാണ് ഗള്‍ഫ് ജീവിതം. രാത്രി എത്ര വൈകിയും തനിച്ചു ഡ്രൈവ് ചെയ്യാനും പബ്ലിക് ട്രാന്‍സ്‌പോര്‍ട്ടില്‍ യാത്ര ചെയ്യാനുമുള്ള സ്വാതന്ത്ര്യം പ്രവാസ ജീവിതത്തെ സ്ത്രീ സൗഹൃദമാക്കുന്നു. ഇസ് ലാമിക ജീവിത മൂല്യങ്ങള്‍ സകല മേഖലകളിലും പാലിക്കപ്പെടുന്നതിനാല്‍ സുരക്ഷിതത്വം, സ്വാതന്ത്ര്യം എന്നിവ സ്വന്തം നാട്ടിലേതിനെക്കാളേറെ അനുഭവിക്കുന്നു.
ഫാമിലി ബോണ്ടിങ് എന്നത് പ്രവാസ ലോകത്ത് രക്ഷിതാക്കള്‍ക്കും കുട്ടികള്‍ക്കും ഇടയില്‍ മാത്രമാണ്. അത് കുട്ടികളുടെ അടുത്ത സുഹൃത്തുക്കളാകാനും അവരുടെ പഠനകാര്യങ്ങള്‍ ശ്രദ്ധിക്കാനുമൊക്കെ രക്ഷിതാക്കള്‍ക്ക് അവസരം ലഭിക്കുന്നു. കുട്ടികളെ സോഷ്യലൈസ് ചെയ്തു വളര്‍ത്തുന്നത് പ്രവാസലോകത്ത് ഫ്‌ളാറ്റില്‍ കഴിയുമ്പോള്‍ രക്ഷിതാക്കള്‍ നേരിടുന്ന വെല്ലുവിളിയാണ്. കുട്ടികളുടെ സോഷ്യല്‍ സ്‌കില്‍സ് വളര്‍ത്താനായി ധാരാളം പ്രവാസി കുടുംബങ്ങള്‍ താമസിക്കുന്ന കമ്യൂണിറ്റി ലിവിങ് സ്‌പേസിലേക്ക് മാറുന്ന രക്ഷിതാക്കളുമുണ്ട്.
വിദ്യാസമ്പന്നരായ സ്ത്രീകള്‍ പ്രവാസ ലോകത്ത് നിര്‍ജീവമോ?
ഭര്‍ത്താവിന് പുറമെ മറ്റു കുടുംബാംഗങ്ങള്‍ ഇല്ലാത്തതുകൊണ്ട് വീട്ടില്‍ നിന്ന് പുറത്തുപോയി ജോലി ചെയ്യുമ്പോള്‍ ചെറിയ കുട്ടികളുടെ സംരക്ഷണം വെല്ലുവിളിയാവുന്നതുമൂലം ജോലി ആഗ്രഹിച്ചിട്ടും വീട്ടമ്മയായി കഴിയുന്നവര്‍ അനവധിയുണ്ട്. കുട്ടികള്‍ സ്‌കൂളില്‍ പോയി തുടങ്ങുമ്പോഴേക്ക് നല്ലൊരു'കരിയര്‍ ഗ്യാപ്പ്' ഉണ്ടാകുന്നതുകൊണ്ട് പിന്നീട് ജോലി സാധ്യതകള്‍ കുറയുന്നു. തൊഴിലിനായി പലതവണ പരിശ്രമിച്ചിട്ടും സാധ്യതകള്‍ ഇല്ലാത്തത് മൂലം പ്രൊഫഷനല്‍ ബിരുദത്തിനനുസരിച്ച തൊഴില്‍ ലഭിക്കാതെയാകുമ്പോള്‍ അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ്, കോര്‍ഡിനേറ്റര്‍, ഡോക്യുമെന്റ് കണ്‍ട്രോളര്‍ പോലുള്ള സാധാരണ അഡ്മിനിസ്‌ട്രേറ്റീവ് പൊസിഷന്‍ ജോലികളില്‍ പ്രവേശിക്കുന്നു. സ്‌കൂള്‍ അധ്യാപന ജോലിയുടെ സൗകര്യവും സമയവും പരിഗണിച്ച് പിന്നീട് അധ്യാപന ട്രെയിനിങ് നേടി അധ്യാപക ജോലിയില്‍ പ്രവേശിക്കുന്നവരുമുണ്ട്.
മിക്ക ഗള്‍ഫ് റീജിയണുകളിലും അംഗീകൃതമല്ലാത്തതിനാല്‍ ഹോമിയോപ്പതി, ആയുര്‍വേദ മെഡിക്കല്‍ മേഖലകളിലുള്ളവര്‍ക്ക് സാധ്യതകള്‍ ഇല്ലാത്തതിനാല്‍ വീട്ടമ്മയായി കഴിയേണ്ടി വരുന്നുണ്ട്. പ്രാക്ടീസ് ചെയ്യാത്ത ധാരാളം ഡെന്റിസ്റ്റുകളും ആര്‍കിടെക്റ്റ്സും ഫിസിയോതെറാപ്പിസ്റ്റുകളും ഉണ്ട്. സാമൂഹിക- സാംസ്‌കാരിക മേഖലകളില്‍ സജീവമായിക്കൊണ്ട് പ്രവാസ ജീവിതത്തെ ക്രിയേറ്റീവായി കൊണ്ടുപോകുന്നവരില്‍ അധിക പേരും പ്രൊഫഷനലുകളാണ്. മള്‍ട്ടി ടാസ്‌കിങ് ശേഷി ഏറ്റവും നന്നായി ഉപയോഗപ്പെടുത്തുന്നവര്‍ തന്നെയാണ് ഖത്തറിലെ പ്രവാസി വനിതകളെന്നു പറയാം.
പ്രവാസലോകം സ്ത്രീകള്‍ക്ക്
നല്‍കുന്ന അവസരങ്ങള്‍
195 വിവിധ രാജ്യക്കാരായ 14,000-ലധികം പ്രവാസികളില്‍ നടത്തിയ ഒരു സര്‍വേയില്‍ പുരുഷന്മാരെക്കാള്‍ സ്ത്രീകള്‍ക്ക് കൂടുതല്‍ അനുകൂലമായ ഇടമാണ് ഖത്തറെന്ന് കണ്ടെത്തി. സ്ത്രീ സുരക്ഷയുടെ കാര്യത്തിലും ഖത്തര്‍ ഏറെ മുന്നിലാണ്. വികസനം, ആസൂത്രണം, സ്ഥിതിവിവരക്കണക്ക് മന്ത്രാലയം (Ministry of Development, Planning and Statistics) അതിന്റെ റഗുലര്‍ ലേബര്‍ ഫോഴ്സ് സര്‍വേയില്‍ നല്‍കിയ 2015 രണ്ടാം പാദത്തിലെ കണക്കുകള്‍ പ്രകാരം ഏകദേശം മൂന്നില്‍ രണ്ട് (64 ശതമാനം) പ്രവാസി സ്ത്രീകള്‍ ജോലി ചെയ്യുന്നതായി കണ്ടെത്തി. ഖത്തര്‍ സ്ത്രീകളില്‍ മൂന്നിലൊന്ന് (36 ശതമാനം) മാത്രമാണ് ജോലി ചെയ്യുന്നത്.
സ്വദേശി വനിതകളോടൊപ്പം തന്നെ പ്രവാസി സ്ത്രീകളും അവരുടെ കഴിവുകള്‍ പ്രകടമാക്കുന്ന ഒരിടമാണ് ഖത്തര്‍. കലാ-കായിക-സാംസ്‌കാരിക രംഗങ്ങള്‍ ഖത്തറില്‍ എന്നും സജീവമാണ്. എഴുത്തിനോടും വായനയോടും താത്പര്യമുള്ളവര്‍ക്ക് വേണ്ടിയുള്ള കൂട്ടായ്മകള്‍, പുസ്തകാസ്വാദനവും നിരൂപണങ്ങളും അടങ്ങിയ ചര്‍ച്ചാ സദസ്സുകള്‍, 'അക്ഷരപ്രവാസ' ശില്പശാലകള്‍ തുടങ്ങിയ പരിപാടികള്‍ വഴി കഴിവുകള്‍ പരിപോഷിപ്പിക്കാനുള്ള അവസരങ്ങള്‍കൊണ്ട് സമ്പുഷ്ടമാണ് ഖത്തര്‍. ഖത്തറിലെ വനിതകളില്‍ മലയാള സാഹിത്യത്തിന് സംഭാവന നല്‍കിയവരും ഇംഗ്ലീഷ് കവിതകളടങ്ങിയ പുസ്തകങ്ങള്‍ രചിച്ചവരുമുണ്ട്. ചിത്ര രചനയിലൂടെ സമൂഹത്തോട് സംവദിക്കുന്നവര്‍ക്ക്, കഴിവ് പ്രകടിപ്പിക്കാന്‍ കത്താറ പോലുള്ള സാംസ്‌കാരിക കേന്ദ്രങ്ങളില്‍ സ്വദേശികളോടൊപ്പം പ്രവാസികള്‍ക്കും ഖത്തര്‍ ഇടം നല്‍കുന്നു. ഏറെ വെല്ലുവിളി നിറഞ്ഞ ബിസിനസ്സ് മേഖലകളിലും വിജയിച്ച മാതൃക വനിതാ സംരംഭകര്‍ ഖത്തറിലുണ്ട്. അക്കാദമിക തലത്തിലും പ്രവാസി വനിതകള്‍ പുരുഷന്മാരെക്കാള്‍ മുന്നിട്ട് നില്‍ക്കുന്നു. ഖത്തര്‍ യൂനിവേഴ്സിറ്റി, ഹമദ് ബിന്‍ ഖലീഫ തുടങ്ങിയ യൂനിവേഴ്സിറ്റികളില്‍ നിന്നും റിസര്‍ച്ച് പഠനം നടത്തി പി.എച്ച്.ഡി കരസ്ഥമാക്കുന്ന പ്രവാസി വനിതകളുണ്ട്. ദേശം, ഭാഷ, വര്‍ണങ്ങള്‍ക്കതീതമായി രോഗം മൂലം പ്രയാസപ്പെടുന്നവരെയും ഒറ്റപ്പെടുന്നവേെരായും സഹായം ആവശ്യമുള്ളവരെയും അകമഴിഞ്ഞു സഹായിക്കുന്ന ചടുലതയുള്ള മലയാളി വനിതകള്‍ ഖത്തറിന്റെ എല്ലാ കോണിലുമുണ്ട്.
തൊഴില്‍, വീട്, കുടുംബം എന്നതിനോടൊപ്പം തന്റെ ഇഷ്ടങ്ങള്‍ക്കായി (passion) അല്‍പ സമയം ചെലവഴിക്കുന്ന സ്ത്രീകള്‍ കൃഷി, പാചകം, ബേക്കിംഗ്, ടൈലറിങ് തുടങ്ങിയ ക്ലാസ്സുകള്‍ സംഘടിപ്പിച്ചു മറ്റു സ്ത്രീകളെ 'സ്വയം തൊഴില്‍' പര്യാപ്തതരാക്കുന്നതില്‍ മുന്നേറുന്നുണ്ട്. അതിന് സ്ത്രീകള്‍ അഡ്മിനുകളായ വിവിധ മേഖലയിലുള്ള വാട്ട്‌സ് ആപ്പ് കൂട്ടായ്മകളും സംരംഭങ്ങളും പ്രവാസികള്‍ക്കിടയില്‍ സജീവമാണ്.
'മൈഗ്രേഷന്‍ ആന്റ് ഡവലപ്‌മെന്റ്' എന്ന ഓണ്‍ലൈന്‍ ജേര്‍ണലില്‍ 'ലിംഗഭേദവും ചലനാത്മകതയും: ഖത്തറിലെ ഉയര്‍ന്ന വൈദഗ്ധ്യമുള്ള സ്ത്രീ' എന്ന തലക്കെട്ടില്‍ പ്രസിദ്ധീകരിച്ച റിസേര്‍ച് സര്‍വേയില്‍ പ്രതികരിച്ച പ്രവാസി വനിതകള്‍, മാതൃരാജ്യത്തെക്കാള്‍ ഖത്തറില്‍ ആരോഗ്യകരമായ തൊഴില്‍-ജീവിത സന്തുലിതാവസ്ഥ (work-life balance) കൈവരിക്കുന്നു എന്നും അവരുടെ പ്രൊഫഷണല്‍ ആവശ്യങ്ങള്‍ വ്യക്തിപരവും കുടുംബപരവുമായ പ്രതിബദ്ധതകളുടെ കൂടെ കൂടുതല്‍ എളുപ്പത്തില്‍ കൈകാര്യം ചെയ്യാന്‍ കഴിയുകയും ചെയ്യുന്നു എന്ന് പറയുകയുണ്ടായി. ജോലിയും കുടുംബവും തമ്മിലുള്ള സന്തുലിതാവസ്ഥയ്ക്കുള്ള സ്ത്രീകളുടെ അവകാശവും ഖത്തര്‍ തൊഴില്‍ നിയമം (Labor law) ഉറപ്പാക്കുന്നു. ഫ്‌ളെക്‌സിബിള്‍ ജോലി സമയം, വീട്ടിലിരുന്ന് ജോലി ചെയ്യാനുള്ള അവസരം, പ്രസവാവധി, രണ്ടു വര്‍ഷത്തോളം നഴ്‌സിംഗ് സമയം വാഗ്ദാനം ചെയ്യല്‍ എന്നീ നിരവധി മാര്‍ഗങ്ങളിലൂടെ അംഗങ്ങള്‍ക്കിടയില്‍ കുടുംബ ഉത്തരവാദിത്വം പങ്കിടാന്‍ ഖത്തര്‍ പ്രോത്സാഹിപ്പിക്കുന്നു.
വീടിനെയും കുടുംബത്തെയും ചലിപ്പിക്കുന്നതു പോലെ തന്നെ അവളുടെ ജീവിതത്തിന്റെ മറ്റു മേഖലകളിലും കാര്യക്ഷമതയോടു കൂടി തന്റെ കഴിവ് പ്രകടിപ്പിക്കാനാകുന്നു എന്നതുകൊണ്ടു തന്നെ പ്രവാസം അവിടുത്തെ സ്ത്രീകള്‍ക്ക് ഏറെ ഇമ്പമുള്ളതും പ്രിയമേറിയതുമാകുന്നു.