ആത്മധൈര്യത്തിന്റെ മറുപേര്

ഷാഫി വേളം
ഡിസംബര്‍ 2024

നിസ്സഹായതയെയും പരിമിതികളെയും മറികടക്കാന്‍ കടുത്ത ഇച്ഛാശക്തി ഒന്നുമാത്രം മതിയെന്ന് സ്വജീവിതം കൊണ്ട് തെളിയിക്കുകയാണ് പാലക്കാട് സ്വദേശിനി ശ്രീലക്ഷ്മി സേതുമാധവന്‍. ജീവിതം ചക്രക്കസേരയിലാണെങ്കിലും എഴുത്തിന്റെ ലോകത്ത് അറിയപ്പെടാന്‍ ശ്രീലക്ഷ്മി പരിശ്രമിക്കുന്നു.

തൃത്താല കക്കാട്ടിരിയില്‍ മാരിയില്‍ കളത്തില്‍ കെ. സേതുമാധവന്റെയും അങ്കണവാടി അധ്യാപിക ഇ.ടി കൃഷ്ണകുമാരിയുടെയും ഏക മകളാണ് 21-കാരി ശ്രീലക്ഷ്മി സേതുമാധവന്‍. സെറിബ്രല്‍ പാള്‍സി എന്ന രോഗം ബാധിച്ച ശ്രീലക്ഷ്മിക്ക് സ്വയം എഴുന്നേറ്റിരിക്കാനോ ചലിക്കാനോ കഴിയില്ല. മറ്റു കുട്ടികളെപ്പോലെ സ്‌കൂളില്‍ പോയി വിദ്യാഭ്യാസം നേടുക ശ്രീലക്ഷ്മിക്ക് സാധ്യമല്ലായിരുന്നു. സ്‌കൂള്‍ രജിസ്റ്ററില്‍ പേരുണ്ടാകുമ്പോള്‍ത്തന്നെ അധ്യാപകര്‍ വീട്ടിലെത്തിയാണ് പത്താം ക്ലാസ് വരെ പഠിപ്പിച്ചത്. പിന്നീടുള്ള പഠനം പ്രൈവറ്റ് ആയിട്ടായിരുന്നു.

നടക്കാന്‍ കഴിയാതിരുന്ന മകളെ ചുമലിലെടുത്തു താണ്ടിയ കഥയാണ് മാതാപിതാക്കള്‍ക്ക് പറയാനുള്ളത്. കക്കാട്ടിരി ജി.യു.പി സ്‌കൂളിലും വട്ടേനാട് ജി.വി.എച്ച്.എസ്.എസിലുമായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. ഓണ്‍ലൈനായി ഒരു വര്‍ഷത്തെ ഗ്രാഫിക് ഡിസൈനിങ് ആന്‍ഡ് അഡ്വര്‍ടൈസിങ് കോഴ്‌സ് പൂര്‍ത്തിയാക്കി. ഇപ്പോള്‍ ഓണ്‍ലൈനായി പോസ്റ്ററുകള്‍ ഉണ്ടാക്കിക്കൊടുക്കുകയും സാമൂഹിക മാധ്യമ അക്കൗണ്ടുകള്‍ കൈകാര്യം ചെയ്തുകൊടുക്കുകയും ചെയ്യുന്നു.

ശാരീരിക അവശതകള്‍ക്കിടയിലും എഴുത്തും വായനയും ശ്രീലക്ഷ്മിയുടെ ഒരു ഹോബിയായിരുന്നു. കിട്ടിയ പുസ്തകങ്ങളൊക്കെ വായിച്ചു. പുസ്തകം ചിറകുകളാക്കി ശ്രീലക്ഷ്മി പോകാത്ത ദേശങ്ങളില്ല. വീട്ടില്‍ ചെറിയൊരു ലൈബ്രറിയുണ്ട്. പണം കൊടുത്തു വാങ്ങിയവയും അറിയാവുന്നവര്‍ സമ്മാനിച്ച പുസ്തകങ്ങളും ഇക്കൂട്ടത്തിലുണ്ട്. അതിവിദഗ്ധനായ ലൈബ്രേറിയന്റെ കൈയടക്കവും വൃത്തിയുമുണ്ട് ശ്രീലക്ഷ്മിയുടെ സൂക്ഷിപ്പുകള്‍ക്ക്. വീട്ടിനടുത്തുള്ള ആലൂര്‍ യുവജന വായനശാലയില്‍നിന്ന് പിതാവ് എടുത്തുകൊണ്ടുവരുന്ന പുസ്തകങ്ങളാണ് കൂടുതലും വായിക്കുന്നത്.

കടലാസില്‍ എഴുതാറുണ്ടെങ്കിലും മൊബൈല്‍ ഫോണിലാണ് ശ്രീലക്ഷ്മി കൂടുതലും എഴുതാറുള്ളത്. അങ്ങനെ എഴുതിയവയില്‍ ഏഴു കഥകള്‍ 'മീശമുള്ളുകള്‍' എന്ന പേരില്‍ പ്രകാശിതമായി. 'ഏഴു കഥകളുടെ സമാഹാരമാണിത്. കാച്ചിക്കുറുക്കിയതും ചെത്തിമിനുക്കിയതുമായ ഏഴു കഥകള്‍. 'അലാസ്' എന്ന ആദ്യ കഥ മുതല്‍ 'ഭാമ' എന്ന അവസാന കഥ വരെ ഓരോന്നിന്റെയും പ്രമേയവും ക്രാഫ്റ്റും വ്യത്യസ്തമാണ്. 'ഒഴുക്കുള്ള ഭാഷ. ആത്മവിശ്വാസം തുളുമ്പുന്ന എഴുത്ത്' എന്നാണ് ആമുഖക്കുറിപ്പില്‍ കെ.ആര്‍ മീര ശ്രീലക്ഷ്മിയുടെ അക്ഷരക്കരുത്തിനെ അടയാളപ്പെടുത്തുന്നത്. ഇപ്പോള്‍ കവിതയിലൂടെയാണ് ശ്രീലക്ഷ്മിയുടെ രചനാസഞ്ചാരം.

എഴുത്തുകാരില്‍ ശ്രീലക്ഷ്മിക്ക് ഏറ്റവും പ്രിയപ്പെട്ടയാളാണ് കെ.ആര്‍ മീര. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പുവേളയില്‍ ഇപ്പോഴത്തെ മന്ത്രി എം.ബി രാജേഷ് പറഞ്ഞാണ് മീര ശ്രീലക്ഷ്മിയെക്കുറിച്ചറിയുന്നത്. തുടര്‍ന്ന് ഫോണില്‍ ഇരുവരും സംസാരിക്കുകയും, കഴിഞ്ഞ മാസം ശ്രീലക്ഷ്മിയെ കാണാന്‍ കെ.ആര്‍ മീര വീട്ടിലെത്തുകയുമായിരുന്നു.

പോസ്റ്ററുകളുണ്ടാക്കാനും സാമൂഹിക മാധ്യമ അക്കൗണ്ടുകള്‍ കൈകാര്യം ചെയ്യാനും ശ്രീലക്ഷ്മിക്ക് മൊബൈലാണ് ഏക ആശ്രയം. കാത്തിരിപ്പിനൊടുവില്‍ പുതിയൊരു ലാപ്ടോപ് കിട്ടിയതോടെ കൂടുതല്‍ സഹായകമായി.

പരിമിതികളുണ്ടെങ്കിലും തന്റെ ജീവിതം ചക്രക്കസേരയില്‍ ഒതുങ്ങേണ്ടതല്ലെന്നാണ് ശ്രീലക്ഷ്മിയുടെ തോന്നല്‍. കഴിഞ്ഞ വര്‍ഷം കൊച്ചിയില്‍ ഭിന്നശേഷിക്കാരുടെ മോഡലിങ് മത്സരത്തിനു പോയപ്പോഴാണ് അതിന്റെ സാധ്യതകള്‍ തിരിച്ചറിഞ്ഞത്. ഈ രംഗത്ത് കൂടുതല്‍ സംഭാവനകള്‍ നല്‍കാന്‍ തനിക്കു കഴിയുമെന്നുതന്നെയാണ് ശ്രീലക്ഷ്മിയുടെ വിശ്വാസം. ജേണലിസം കോഴ്സ് പഠിച്ച് ജോലി സമ്പാദിക്കണമെന്നതും ശ്രീലക്ഷ്മിയുടെ വിദൂരമല്ലാത്ത സ്വപ്‌നമാണ്.

സ്വന്തം വിധിയില്‍ പരിതപിച്ചു കഴിയാതെ പ്രചോദന ജീവിതം നയിക്കുന്ന ശ്രീലക്ഷ്മിക്ക് എന്തെങ്കിലും ജോലി ചെയ്ത് സ്വന്തം കാലില്‍ നില്‍ക്കണമെന്നാണ് ആഗ്രഹം.

ചിന്തിക്കുന്ന സ്ത്രീ വായിക്കുന്നത്


EDITOR : RUKSANA. P

SENIOR SUB EDITOR : FOUSIA SHAMS

SUB EDITOR : FATHIMA BISHARA

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 8289874075
aramammonthly@gmail.com


Advertisement

Phone: 8281572448
advtaramam@gmail.com

Subscription
  • For 1 Year : 300
  • For 1 Copy : 25
Quick Links

© Aramam monthly. All Rights Reserved. Powered by: D4media