(ആമിനുമ്മയുടെ ആത്മകഥ - 12)
ഏറെ ആലോചിച്ച ശേഷം ആമിനുമ്മ ഉറച്ച ഒരു തീരുമാനമെടുത്തു. സുനിതയെ സുലൈഖയുടെ കൂടെ അയക്കുക. ആ ഉമ്മയുടെ കണ്ണീര് ഇനി കാണാന്‍ വയ്യ. സുനിതയോട് കാര്യം പറയണം. അവള് സമ്മതിക്കുന്നില്ലേല്‍ ദീപയോടും മേരിയോടും പറഞ്ഞ് സമ്മതിക്കണം. ആമിനുമ്മയും ദീപയും മേരിയും ഒന്നിച്ചു പറഞ്ഞാല്‍ അവള്‍ കേള്‍ക്കാതിരിക്കില്ല. നാളിതുവരെയുള്ള അനുഭവവും അങ്ങനെ തന്നെയാ. പിന്നെ ആമിനുമ്മയുടെ ആരോഗ്യം ക്ഷീണിച്ചു വരികയാ. സുനിതയോട് പറഞ്ഞിരുന്നു, ജനവാടിക്കാര്‍ക്ക് ഒരു വീടാകുന്നത് വരെ ആമിനുമ്മയുടെ ആയുസ്സ് പടച്ച റബ്ബ് നീട്ടിക്കൊണ്ടിരിക്കുകയാണെന്ന്. അതിനിടയില്‍ എത്ര ചെറുപ്പക്കാരാണ് ജനവാടിയില്‍ നിന്നും പരിസരത്തും യാത്ര പറഞ്ഞത്. കഴിഞ്ഞ ആഴ്ച ഇടതുനെഞ്ചിന്റെ ഭാഗത്ത് ഒരു വേദന തോന്നിയിരുന്നു. സുനിതയോട് പറഞ്ഞാല്‍ അവള് പറയും, യഥാര്‍ഥ നെഞ്ചുവേദന വലതു ഭാഗത്തുവരണമെന്ന്. രണ്ടാഴ്ച മുമ്പ് വലതുഭാഗത്തുവേദന വന്നപ്പോള്‍ അവള് പറഞ്ഞത് അത് ഗ്യാസാണ് യഥാര്‍ഥ വേദന ഇടതുഭാഗത്ത് വരണമെന്ന്. എന്നാലും അവള്‍ അപ്പോള്‍ തന്നെ പീറ്റര്‍ ഡോക്ടറുടെ അടുത്തേക്കോടും. ജനവാടിക്ക് ഒത്തുകിട്ടിയ ഒരു ഡോക്ടറാണ് പീറ്റര്‍. രോഗം വേഗം നിര്‍ണയിക്കും. കൈപുണ്യമനുസരിച്ച് മരുന്നെഴുതും. അതും വളരേ കുറച്ച്. കുറഞ്ഞ വിലയുള്ളതും. വേഗം അസുഖം മാറും. കാശു കൊടുത്താലായി കൊടുത്തില്ലെങ്കിലായി. ഇപ്പോ ചിലര്‍ക്ക് വെറുതെ ഡോക്ടറെ കണ്ടാല്‍ മതി. അസുഖം മാറും. ആമിനുമ്മക്ക് ചെറിയൊരു ഇ.സി.ജി വേണമെന്ന് ഡോക്ടര്‍ പറഞ്ഞിരുന്നതാണ്. ദീപയും മേരിയും വന്നിട്ട് ആലോചിച്ച് ആശുപത്രിയില്‍ കൊണ്ടുപോകാമെന്നാണ് സുനിത തീരുമാനിച്ചത്. കാരണം ആമിനുമ്മ അവരുടേതും കൂടിയാണ്. ഒറ്റക്ക് തീരുമാനമെടുക്കാന്‍ പറ്റില്ല.
അവര്‍ വന്നപ്പോള്‍ തന്നെ സുനിത കുടിയാലോചിച്ച് തീരുമാനമെടുത്തിരുന്നു. നഗരത്തിലെ ജനറല്‍ ആശുപത്രിയില്‍ നല്ലൊരു ലേഡീ ഡോക്ടര്‍ ചാര്‍ജ് എടുത്തിട്ടുണ്ട്. ആമിനുമ്മയെ അവരെ കാണിച്ച് അഭിപ്രായമാരായണം.
ഈ ചര്‍ച്ചകള്‍ക്കിടയിലാണ് ആമിനുമ്മ മക്കളോട് അക്കാര്യം പങ്കുവെച്ചത്. നഗരത്തിലെ ആശുപത്രിയില്‍ പരിശോധനകള്‍ക്കായി ആമിനുമ്മ വരാന്‍ തയ്യാറാണ്. പക്ഷെ സുനിത ഇപ്രാവശ്യം അവളുടെ ഉമ്മ സുലൈഖയുമൊത്ത് മംഗലാപുരത്തേക്ക് പോയി അവിടെ താമസിക്കണം. അവര്‍ അവളെ പൊന്നുപോലെ നോക്കും.
സുനിത അപ്പോഴും ആമിനുമ്മക്ക് മരുന്ന് എടുത്തുകൊണ്ടിരിക്കുകയാണ്. ഇക്കാര്യം കേട്ടതായി അവള്‍ നടിക്കുന്നേയില്ല. നേരത്തെ സുനിതയുടെ ഭാവി സംബന്ധിച്ച കാര്യങ്ങള്‍ ദീപയുമായും മേരിയുമായും പങ്ക് വെച്ചതുകൊണ്ട് അവര്‍ ആമിനുമ്മയുടെ പക്ഷത്ത് ചേര്‍ന്നു. ഇതിനിടിയിലായിരുന്നു സുലൈഖയുടെ കരച്ചിലും. ഇതൊന്നും കണ്ടു നില്‍ക്കാനാകാതെ സുനിത പതുക്കെ പുറത്തേക്കിറങ്ങിപ്പോയി. റോഡില്‍ നിറയെ പ്രാവുകള്‍ നിരന്നു പാറി ലോറിയില്‍നിന്നു വീണ അരിമണികള്‍ മല്‍സരിച്ചുതിന്നുകൊണ്ടിരിക്കുകയായിരുന്നു.
ദീപയും മേരിയും അവളുടെ പുറകിലെത്തി. ആമിനുമ്മയെ ആശുപത്രിയിലെത്തിക്കുകയാണ് ഇപ്പോഴത്തെ ആവശ്യമെന്നും അതിനാലാണ് അവര്‍ ഇക്കാര്യത്തില്‍ ആമിനുമ്മയെ പിന്തുണച്ചതെന്നും തല്‍ക്കാലം സുനിത സമ്മതിക്കണമെന്നും അവര്‍ കെഞ്ചി ആവശ്യപ്പെട്ടു. ദീപ അവളോട് കണ്ണിറുക്കികാണിക്കുകയും ചെയ്തു. ദീപ കണ്ണിറുക്കിയാല്‍ അതൊരു സൂത്രമായിരിക്കുമെന്ന് സുനിതക്കറിയാമായിരുന്നു. അവള്‍ വേഗം ആമിനുമ്മയുടെ അടുത്തെത്തി സുലൈഖയോടൊപ്പം മംഗലാപുരത്തേക്ക് പോകാനുള്ള സമ്മതമറിയിച്ചു. സുനിത സമ്മതിച്ചെന്നറിഞ്ഞപ്പോള്‍ സുലൈഖ വീണ്ടുമവളെ കെട്ടിപ്പിടിച്ചു കരഞ്ഞു. അതിനുശേഷം ആമിനുമ്മ പറയുന്നു, സുലൈഖ പഴയ പുത്തന്‍വീട്ടില്‍ സുലൈഖയായെന്ന്, കുഞ്ഞുവിന്റെ ഭാര്യ സുലൈഖ. ഇക്കാര്യം അവള്‍ മര്‍ഗൂബിനോടും പറഞ്ഞു. അയാള്‍ക്കും സന്തോഷമായി.
അപ്പോഴാണ് മര്‍ഗൂബ് രണ്ടാമത്തെ കാര്യം ആമിനുമ്മയോട് പറയാന്‍ തയ്യാറെടുത്തത്.
ജനവാടിയിലെ ജനങ്ങളുടെ ജീവിതത്തെകുറിച്ച് നേരത്തെ സുലൈഖ എല്ലാം പറഞ്ഞിട്ടുണ്ടായിരുന്നു. അന്നു മുതല്‍തന്നെ എന്തെങ്കിലുമൊക്കെ ചെയ്യണമെന്ന ആഗ്രഹമുണ്ടായിരുന്നു. ജനവാടി കണ്ടപ്പോള്‍ മനസ്സില്‍ തോന്നിയ കാര്യം ആമിനുമ്മയുടെ മുമ്പില്‍ അവതരിപ്പിക്കുകയാണ്. മര്‍ഗൂബിന്റെ മരണപ്പെട്ട ഭാര്യ ഫാത്തിമ ഖാത്തൂന്‍ ബാംഗ്ലൂരിലെ അറിയപ്പെട്ട ഒരു വ്യവസായിയുടെ മകളാണ്. അവരുടെ പേരില്‍ അറിയപ്പെടുന്ന സ്ഥാപനമാണ് ഖാത്തൂന്‍ എക്‌സ്‌പോര്‍ട്‌സ്. ലോകത്തിലെ വിവിധ രാജ്യങ്ങളില്‍ അവരുടെ ഉല്‍പ്പന്നങ്ങള്‍ കയറ്റുമതി ചെയ്യുന്നുണ്ട്. ധാരാളം നല്ല കാര്യങ്ങളും പാവങ്ങള്‍ക്കായി അവര്‍ ചെയ്തുവരുന്നു. ഇപ്രാവശ്യം സുലൈഖ വഴി ജനവാടിയിലെ ജനങ്ങളുടെ പാര്‍പ്പിട കാര്യം അവരുടെ മുമ്പാകെ അവതരിപ്പിച്ചിരുന്നു. അവര്‍ അക്കാര്യത്തില്‍ അവരുടെ സമ്മതം അറിയിച്ചിട്ടുമുണ്ട്. ജനവാടിക്കാര്‍ താല്‍പര്യം അറിയിച്ചാല്‍ കമ്പനിയുടെ ആളുകള്‍ ഇപ്പോള്‍ തന്നെ ഇവിടെയെത്തി സര്‍വ്വേ നടപടികളാരംഭിക്കും. പാവപ്പെട്ട മുഴുവന്‍ ജനങ്ങള്‍ക്കും വീട് അവര്‍ പണിതുകൊടുക്കും. വളരെ കുറഞ്ഞ സ്ഥലമായതുകൊണ്ട് ഫ്‌ളാറ്റുകളായി വീടുകള്‍ പണിയാന്‍ സമ്മതിക്കുകയാണെങ്കില്‍ പരമാവധി കുറേ പാവങ്ങള്‍ക്ക് അതിന്റെ ഗുണഫലമനുഭവിക്കാന്‍ സാധിക്കും.
മര്‍ഗൂബിന്റെ വാക്കുകള്‍ ഏറെ ആശ്ചര്യത്തോടെയാണ് ആമിനുമ്മ കേട്ടിരുന്നത്. സുനിതയും ദീപയും മേരിയും കേട്ട മാത്രയില്‍ ഇത് കയ്യടിച്ചു പ്രോല്‍സാഹിപ്പിച്ചു. ജനവാടിയിലെ പട്ടയം കിട്ടിയവരുടെ കുടുംബിനികള്‍ എല്ലാവരും ആമിനുമ്മയുടെ വീട്ടില്‍ തടിച്ചുകൂടി. പുത്തന്‍ വീട്ടില്‍ സുലൈഖയും സുനിതയുമാണ് ആമിനുമ്മയുടെ സാന്നിധ്യത്തില്‍ കാര്യങ്ങള്‍ വിശദീകരിച്ചത്.
ആമിനുമ്മ പറഞ്ഞു.
എന്റെ ബാപ്പ അബ്ദുറഹിമാന്‍ മുസ് ലിയാരുടെയും ഹസ്രത്തിന്റെയും ബല്യ സ്വപ്നങ്ങളാണ് ഇബ്‌ടെ നടക്കാന്‍ പോണത്. അതിന് സുലൈഖ ഒരു നിമിത്തമായതില്‍ പെരുത്ത് സന്തോഷം. നിങ്ങളെല്ലാവരും ബേഗം മേരി എയ്തി തരണ സമ്മതപത്രം ഒപ്പിട്ട് തരീന്‍. സര്‍ക്കാറിന്റെ പൊറകില്‍ ഇക്കാര്യത്തിനായി ഓടാന്‍ ഇനി ആമിനുമ്മാക്ക് ബയ്യ. നിങ്ങക്ക് ഒരു നല്ല ബീടുണ്ടാകാനുള്ള പ്രാര്‍ഥനേടെ ബലാ ഈ ബന്നേക്കണത്.
സുനിത അന്നാദ്യമായി സുലൈഖയെ കെട്ടിപ്പിടിച്ചു കരഞ്ഞു. സുലൈഖയുടെ നെറ്റിയില്‍ അവള്‍ ഒരു മുത്തവും കൊടുത്തു. നിധി കിട്ടിയ മാതിരിയായിരുന്നു സുലൈഖക്ക്. ആമിനുമ്മയും അതുകണ്ട് കരഞ്ഞു. ജനവാടിയിലുള്ളവര്‍ ആ കാഴ്ച്ചക്കായി കാത്തിരിക്കുന്നവരായിരുന്നു.
ഫാത്തിമ ഖാത്തൂന്‍ നെസ്റ്റ് എന്നായിരിക്കും ഈ സ്‌നേഹക്കൂടിന് നല്‍കുന്ന പേര്. കാരൂണ്യത്തിന്റെ മനോഹര നഗരിയായി ഇനി ജനവാടി അറിയപ്പെടണം.
ഖാത്തൂന്‍ കമ്പനിയിലെ വളണ്ടിയര്‍മാര്‍ അപ്പോള്‍ തന്നെ അളവുകളാരംഭിച്ചു. വിവരമറിഞ്ഞ് വില്ലേജ് ഓഫീസറും ജനപ്രതിനിധികളും ജനവാടിയിലെത്തി. നിമിഷനേരംകൊണ്ട് തന്നെ പദ്ധതിക്ക് തുടക്കം കുറിച്ചു. ആമിനുമ്മ തറക്കല്ലിടണമെന്ന സുലൈഖയുടെ അഭിപ്രായം എല്ലാവരും മാനിച്ചു. ആമിനുമ്മ ഫാത്തിമ ഖാത്തൂന്‍ നെസ്റ്റിന് വേണ്ടിയുള്ള കല്ല് മെല്ലെ പിടിച്ചുവെച്ചു. അവരല്‍പ്പം തളര്‍ന്നിരുന്നു. സുനിതയും ദീപയും മേരിയും താങ്ങിപ്പിടിച്ചാണ് അവരെ വീട്ടിലേക്ക് കൊണ്ടുപോയത്. സുനിത വേഗം അല്‍പം കഞ്ഞിവെള്ളം കുടിപ്പിച്ചു. അത് കുടിച്ചതും ആമിനുമ്മക്ക് അല്‍പ്പം ആശ്വാസം തോന്നി.
തറക്കല്ലിടല്‍ കര്‍മ്മങ്ങള്‍ക്ക് ശേഷം സുലൈഖയും മര്‍ഗൂബും മടങ്ങിപ്പോയി. ആമിനുമ്മ സുഖമില്ലാത്ത അവസ്ഥയില്‍, സുനിത ഇപ്പോള്‍ കൂടെ വരാന്‍ നിര്‍ബന്ധിക്കുന്നത് ശരിയല്ലെന്ന് ദീപയും മേരിയും പറഞ്ഞു. കാര്യങ്ങള്‍ സമാധാനമായാല്‍ അവര്‍ സുനിതയെ അവിടെയെത്തിക്കാമെന്നും സുലൈഖയ്ക്ക് വാക്ക് നല്‍കി. സുനിതയും അത് തലകുലുക്കി സമ്മതിച്ചു.
കിടന്ന കിടപ്പില്‍ ആമിനുമ്മ മണപ്പാട്ട് ഹുസൈനാജിയുടെ പേര് വിളിച്ചു പറയുന്നത് സുനിത കേട്ടു. തളര്‍ന്നുകിടക്കുന്ന അവരുടെ മുഖത്ത് മനോഹരമായ പുഞ്ചിരി വിടര്‍ന്നു. സംസം വെള്ളമെന്നവര്‍ ഇടക്ക് പറഞ്ഞു. ലബ്ബൈക്കല്ലാഹുമ്മ ലബ്ബൈക്ക് എന്നും ചൊല്ലുന്നുണ്ടായിരുന്നു. സുനിത സംസം വെള്ളം അവരുടെ ചുണ്ടില്‍ പകര്‍ന്നു. പതുക്കെ അവര്‍ നുണഞ്ഞു.
അന്ന് രാത്രി ജനവാടിയിലാകെ ഒരു തരം നിശബ്ദതയായിരുന്നു. പള്ളിമുറ്റത്തും കുരിശുപുരയിലും മന്ദിരപരിസരത്തും ആളുകള്‍ കൂട്ടംകൂടി നില്‍പ്പുണ്ട്. ആരും ഒന്നും സംസാരിക്കുന്നില്ല. ആമിനുമ്മയുടെ വീട്ടില്‍ നിന്നും സുനിതയുടെ ഒച്ചത്തിലുള്ള കരച്ചില്‍ പെട്ടെന്നാണ് കേട്ടുതുടങ്ങിയത്. ദീപയും മേരിയും തിരക്കിട്ട് ഒരു ഡോക്ടറെ കൂട്ടിക്കൊണ്ടു വന്നിട്ടുണ്ടായിരുന്നു. ആളുകളപ്പോഴേക്കും ജനവാടിയിലേക്കോടിയെത്തുകയായിരുന്നു. ആമിനുമ്മയുടെ അരികത്ത് സുനിത നിശ്ചലമായി ഇരുന്നു വിതുമ്പുന്നു. ജനപ്രതിനിധികളും പൗരപ്രമുഖരും പത്രക്കാരും ജനവാടിയുടെ നായികയെ കാണാനെത്തിതുടങ്ങി. ദീപ വിറക്കുന്ന കൈകളോടെ കുറിച്ചു.
'ആമിനുമ്മ
ജനനം: 1925
പൊന്നാന്നിയിലെ പ്രസിദ്ധമായ കുന്നേല്‍ തറവാട്ടില്‍
പിതാവ്: പ്രമുഖ പണ്ഠിതന്‍ പരേതനായ അബ്ദുറഹിമാന്‍ മുസ് ലിയാര്‍
മാതാവ്: പരേതയായ ഫാത്തിമ
ഭര്‍ത്തവ്: പരേതനായ മണപ്പാട്ട് ഹുസൈന്‍ ഹാജി
മരണം: 2016 ജനുവരി 30
മക്കള്‍: ഇല്ല.
മക്കള്‍ ഇല്ല എന്നത് സുനിത ഇപ്രകാരം വെട്ടിത്തിരുത്തി.
മക്കള്‍: സുനിത, ദീപ, മേരി.
(അവസാനിച്ചു)