എന്റെ ടീച്ചര്‍

മന്‍സൂറ ഹാരിസ്
ഡിസംബര്‍ 2024

''ബുദ്ദൂസേ.... നിന്റെ ആപ്പീസ് ഞാന്‍ പൂട്ടും. ഇജ്ജ് എന്താ കാട്ടുന്നെ, കജ്ജെങ്ങാനും പൊട്ടിയാലോ ഇജ്ജ് വേണ്ടാത്ത പണിക്കൊന്നും നിക്കണ്ടട്ടോ.'' ഈ സംസാര ശൈലി ബഷീര്‍ക്കഥയില്‍ വായിക്കുന്നതിനു മുമ്പേ ഞാന്‍ കേട്ടത് നാലാം ക്ലാസില്‍ പഠിക്കുമ്പോഴായിരുന്നു. ഒഴിവ് പിരിയഡില്‍ ബെഞ്ചിന്റെയും ഡെസ്‌കിന്റെയും ഇടയില്‍ കസര്‍ത്ത് കാണിക്കുന്ന വികൃതി പിള്ളേരെ ശകാരിക്കുന്ന ആ സ്ത്രീശബ്ദം എനിക്ക് ഏറെ പരിചിതമാണ്. നാലാം ക്ലാസില്‍ പഠിക്കുന്ന ഞാന്‍ ക്ലാസ് വേര്‍തിരിക്കുന്ന കര്‍ട്ടന്‍ നീക്കി ഉല്‍ക്കണ്ഠയോടെ എത്തിനോക്കി. ടീച്ചര്‍ തന്നെയല്ലേ അത്? അതെ, സാഹിദ ടീച്ചര്‍ തന്നെ. നീളം കുറഞ്ഞ മെലിഞ്ഞ ശരീരപ്രകൃതം. കറുത്ത കണ്ണട. സാരിയും മഫ്തയുമാണ് വേഷം. 'Bata sandak' ബ്രാന്‍ഡ് അംബാസിഡര്‍ എന്നോണം വര്‍ഷങ്ങളോളം ആ കമ്പനി ചെരുപ്പ് മാത്രം ധരിച്ചിരുന്ന പട്ടാനൂര്‍ യു.പി സ്‌കൂളിലെ ഏക മുസ്ലിം വനിതാ അധ്യാപിക. തലയില്‍ തട്ടമിടാത്ത പെണ്‍കുട്ടികളെ നോക്കി ഹാസ്യ രൂപേണ പറയും: 'തലയിലിട് പെമ്പറന്നോളെ... കാക്കയോ മറ്റോ അപ്പിയിടും.'

പട്ടാനൂര്‍ യു.പി സ്‌കൂളിലെ കലാ-കായിക മത്സരങ്ങള്‍ക്കും അടുക്കളത്തോട്ടത്തിലും കഞ്ഞി വിളമ്പാനും ചുക്കാന്‍ പിടിച്ചിരുന്ന ആ ഓജസ്സുറ്റ ടീച്ചര്‍ എല്‍.പി ക്ലാസ്സില്‍ പാഠം എടുത്തിരുന്നില്ല. അഞ്ചാം ക്ലാസ് മുതലുള്ള കുട്ടികള്‍ക്ക് ഉര്‍ദു ടീച്ചര്‍ ആയിരുന്ന അവര്‍ സാമൂഹ്യപാഠവും എടുത്തിരുന്നു. കുട്ടികള്‍ക്കൊക്കെ പേടിയും ബഹുമാനവുമായിരുന്നു ടീച്ചറെ. ഒരു സകല കലാ വല്ലഭ എന്ന് അവരെ പറയാം.      

ടീച്ചറുടെ ബുദ്ദൂസ് വിളിയും ആപ്പീസ് പൂട്ടലും ഡയലോഗ് എല്ലാവര്‍ക്കും ഭയമായിരുന്നു. വികൃതി കാണിച്ച് ടീച്ചര്‍ ബുദ്ദൂസ് വിളിച്ചാല്‍ പിന്നെ മറ്റു കുട്ടികള്‍ കളിയാക്കും. അന്ന് രാത്രി ഉറങ്ങാന്‍ കിടക്കുമ്പോഴും ആ വിളി കാതില്‍ മുഴങ്ങുമത്രെ. അടുത്ത അധ്യയന വര്‍ഷം ഞാനും അഞ്ചാം ക്ലാസിലെത്തും. അപ്പോള്‍ നോട്ട്ബുക്ക് എടുക്കാന്‍ മറക്കുകയോ പാഠങ്ങള്‍ പഠിക്കാതിരിക്കുകയോ ചെയ്താല്‍ എന്റെയും ആപ്പീസ് പൂട്ടും.

പിറ്റേന്ന് നേരം വെളുത്തപ്പോള്‍ ഉമ്മയോട് പറഞ്ഞു: ഉര്‍ദു ടീച്ചറുടെ ആ ചൊറുക്കും പ്രസരിപ്പും, അവരുടെ ബുദ്ദൂസ് വിളിയും കുട്ടികള്‍ ഭയക്കുന്ന കഥയുമെല്ലാം. കോഴിക്കോടുള്ള സാഹിദ ടീച്ചര്‍ അല്ലേ അത്? എനിക്കറിയാം, ഉമ്മ പറഞ്ഞു. എനിക്ക് ആകാംക്ഷയായി; ഉമ്മാക്ക് എങ്ങനെ അറിയാം?

ഉമ്മാന്റെ ഉപ്പ ചെറിയ മാമു ഹാജി എന്ന് വിളിക്കുന്ന പി.സി മാമു ഹാജി കോഴിക്കോടും ചേന്ദമംഗല്ലൂരും ജമാഅത്ത് പ്രവര്‍ത്തനവും കച്ചവടവുമായി നടന്നിരുന്ന കാലം. അവിടെയുള്ള കെ.സി.ആര്‍ മുഹമ്മദ് എന്നവര്‍ ഉപ്പാപ്പയുടെ ചങ്ങാതിയാണ്. അവരുടെ മകളാണ് സാഹിദ ടീച്ചര്‍. പതിനെട്ടാം വയസ്സില്‍ 1978-ല്‍ പട്ടാനൂര്‍ യു.പി സ്‌കൂളില്‍ അധ്യാപക സേവന രംഗത്ത് പ്രവേശിച്ചു. വിവാഹം കഴിഞ്ഞത് മലപ്പുറത്തേക്ക്. പട്ടാനൂരില്‍ ജോലി ആവശ്യാര്‍ഥം വീട് വാടകക്കെടുത്ത് താമസിക്കുന്നു.

ഹാവൂ.. കുറച്ച് ആശ്വാസമായി. ഉമ്മാന്റെ പരിചയത്തില്‍ ആ ബുദ്ദൂസ് വിളി കുറഞ്ഞുകിട്ടുമല്ലോ. ഞാന്‍ സമാധാനിച്ചു. 90-കളില്‍ ടെലഫോണ്‍ സൗകര്യം വളരെ വിരളമായിരുന്ന കാലത്ത് ഉമ്മ ടീച്ചറോട് സലാമും സുഖവും അന്വേഷിച്ചതായി പറയണം എന്ന് പറഞ്ഞ് എന്നെ ഏല്‍പ്പിച്ചു. പിന്നീട് വീട്ടുകാര്‍ പരസ്പരം വരവും പോക്കും ഒക്കെയായി ആ ബന്ധം വളര്‍ന്നു. ടീച്ചറെ കുറിച്ചുള്ള ഭയം നീങ്ങിക്കിട്ടി.

ഉപ്പ ജോലി ആവശ്യാര്‍ഥം അന്യ സംസ്ഥാനത്തായിരുന്നു. മൂന്ന് നാല് മാസം കൂടുമ്പോള്‍ മൂന്നു ദിവസത്തെ ലീവിന് വരും. അങ്ങനെയിരിക്കെയാണ് മക്കളുടെ വിദ്യാഭ്യാസ കാര്യങ്ങള്‍ നോക്കാനും ഉമ്മാക്ക് രാത്രിയിലെ ഭയപ്പാടില്‍നിന്ന് മോചനത്തിനുമായി ടീച്ചറോട് വീട്ടില്‍ താമസിക്കാന്‍ ഉപ്പ ആവശ്യപ്പെടുന്നത്. അങ്ങനെ എല്ലാവരുടെയും പേടിസ്വപ്നമായ സാഹിദ ടീച്ചര്‍ നമ്മുടെ വീട്ടിലെ സ്വന്തം ടീച്ചറായി.

രസകരമായിരുന്നു ആ കാലം. ടീച്ചര്‍ സ്‌കൂളില്‍ കാണുന്നതുപോലെ അല്ലായിരുന്നു. നല്ല തമാശ. ഹിന്ദിയും ഉര്‍ദുവും ഒക്കെ ഞങ്ങളെ പഠിപ്പിച്ചു. ഒരു വീട്ടില്‍ രണ്ട് ഉമ്മയുടെ സ്‌നേഹവും ശകാരവും അനുഭവിച്ച് ഞങ്ങള്‍ വളര്‍ന്നു.

സകല കലാവല്ലഭയായിരുന്ന ടീച്ചര്‍ പഠിപ്പിച്ച ഒപ്പനയും മാപ്പിളപ്പാട്ടും ഒക്കെ കലോത്സവവേദിയില്‍ സമ്മാനം നേടിത്തന്നു. ഒപ്പനയൊക്കെ പ്രാക്ടീസ് ചെയ്യാന്‍ എന്റെ വീട്ടിലായിരുന്നു കുട്ടികള്‍ വരാറുള്ളത്. അതിനാല്‍ വീട്ടില്‍ എന്നും ഒരു കല്യാണമേളം തന്നെയായിരുന്നു. അങ്ങനെയിരിക്കെയാണ് എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് സ്‌കൂള്‍ വാര്‍ഷികത്തിന് ഞാന്‍ നാടകത്തില്‍ അഭിനയിക്കുന്നത്. ടീച്ചര്‍ മാത്രമായിരുന്നു പ്രോത്സാഹനം. പ്രാക്ടീസ് വീട്ടുകാര്‍ എതിര്‍ത്തിരുന്നു. കുഞ്ഞാലി മരക്കാരുടെ ഉമ്മയായി സ്റ്റേജില്‍ തകര്‍ത്തഭിനയിക്കുമ്പോള്‍ മുന്നിലെ കാണികളുടെ കരഘോഷത്തേക്കാളും ഞാന്‍ അഭിമാനം കൊണ്ടത് പിറകില്‍ എന്നെ അണിയിച്ചൊരുക്കി അരങ്ങത്തേക്ക് എത്തിച്ചേര്‍ന്ന ആ രണ്ട് കൈയടിയുടെ ശബ്ദമായിരുന്നു. മികച്ച നടിക്കുള്ള അവാര്‍ഡ് എനിക്ക് ലഭിച്ചപ്പോഴും നാട്ടുകാര്‍ ആവേശഭരിതരായപ്പോഴും  മനസ്സ് വിറങ്ങലിച്ചു. എന്റെ ഉപ്പയും ഉമ്മയും ടീച്ചറെ വഴക്ക് പറയുമല്ലോ എന്നോര്‍ത്ത്. പിറ്റേന്ന് നാട്ടുകാരാല്‍ ഉപ്പ വിവരമറിഞ്ഞു. പെണ്‍കുട്ടിയല്ലേ, ഉപ്പ കര്‍ക്കശ രൂപത്തില്‍ ശകാരിച്ചു. ആ സാരിത്തലപ്പിനടിയില്‍ എന്നെമാറ്റി നിര്‍ത്തി. ഇനി അവള്‍ ഒരു പരിപാടിയിലും പങ്കെടുക്കുകയില്ല, ഞാന്‍ നിങ്ങള്‍ക്ക് വാഗ്ദാനം ചെയ്യുന്നു. അങ്ങനെ പറഞ്ഞുകൊണ്ട് അവര്‍ എന്നെ സംരക്ഷിച്ചു.

കാലം കടന്നുപോയി. ഹൈസ്‌കൂള്‍ വിദ്യാഭ്യാസം അവസാനിച്ചതോടുകൂടി ടീച്ചറുടെ മക്കള്‍ ഉപരിപഠനാര്‍ഥം അവരുടെ നാട്ടിലേക്ക് പോയി. സര്‍വീസ് ഉള്ളതിനാല്‍ ടീച്ചര്‍ ഇവിടെ തന്നെ നിന്നു. ശനി, ഞായര്‍ ദിവസങ്ങളില്‍ ടീച്ചര്‍ നാട്ടിലേക്ക് പോകും. അതാണ് പതിവ്.

 ടീച്ചര്‍ ഇവിടെനിന്ന് പിരിയുമ്പോഴും വല്ലാത്തൊരു നോവായിരുന്നു. എന്നും ഉമ്മയെപ്പോലെ കൂടെ നിന്ന് ഏതിനും എന്തിനും ഉപദേശം നല്‍കിയ ടീച്ചര്‍ സ്വസ്ഥം ഗൃഹഭരണവുമായി മലപ്പുറത്ത് താമസിക്കുന്നു. ഇപ്പോഴും ആ പഴയ ബന്ധം നിലനിര്‍ത്തിപ്പോകുന്നു. ഒന്നിച്ച് ചേരല്‍ അപൂര്‍വമാണ്. ഫോണ്‍വിളി മാത്രമാണുള്ളത്. എന്നാലും ഇന്ന് നമ്മളെ കാണുമ്പോള്‍ നാട്ടുകാര്‍ ചോദിക്കും; ആ ഉര്‍ദു ടീച്ചറുടെ വിവരമൊക്കെ എന്ത്? സുഖമല്ലേ? അത്രമേല്‍ ആര്‍ക്കും പെട്ടെന്ന് മറക്കാന്‍ പറ്റുന്നതായിരുന്നില്ല അവരുടെ മുഖം. പട്ടാനൂര്‍ യു.പി സ്‌കൂളില്‍ അവര്‍ ഉണ്ടാക്കിയ ഓളം ചില്ലറയൊന്നുമായിരുന്നില്ല.

ചിന്തിക്കുന്ന സ്ത്രീ വായിക്കുന്നത്


EDITOR : RUKSANA. P

SENIOR SUB EDITOR : FOUSIA SHAMS

SUB EDITOR : FATHIMA BISHARA

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 8289874075
aramammonthly@gmail.com


Advertisement

Phone: 8281572448
advtaramam@gmail.com

Subscription
  • For 1 Year : 300
  • For 1 Copy : 25
Quick Links

© Aramam monthly. All Rights Reserved. Powered by: D4media