വൃത്തി വിശ്വാസത്തിന്റെ ഭാഗം

നാജിയ നസ്‌റീന്‍ സി.പി (അല്‍ ജാമിഅ, ശാന്തപുരം)
ഡിസംബര്‍ 2024

ഇസ്ലാം മനുഷ്യനെ അവിശ്വാസത്തിന്റെയും ബഹുദൈവാരാധനയുടെയും അഴുക്കില്‍നിന്ന് ശുദ്ധീകരിക്കുന്നു. ഒരാളുടെ ജനനം മുതല്‍ മരണം വരെ പാലിക്കപ്പെടേണ്ട വൃത്തിയുടെ വിവിധ തലങ്ങളെ പറ്റി ഇസ്ലാം നിര്‍ദേശിക്കുന്നുണ്ട്. ഖുര്‍ആനിക വചനങ്ങളിലൂടെയും റസൂല്‍ (സ)യുടെ അധ്യാപനങ്ങളിലൂടെയും ഇസ്ലാം വൃത്തിക്ക് നല്‍കുന്ന പ്രാധാന്യം വളരെ വലുതാണെന്ന് മനസ്സിലാക്കാം. മനുഷ്യനെ സൃഷ്ടിച്ച അല്ലാഹു വൃത്തിയും ഭംഗിയും ഇഷ്ടപ്പെടുന്നവനാണ്.

അടിസ്ഥാന ആവശ്യങ്ങളായ ഭക്ഷണം, വസ്ത്രം, പാര്‍പ്പിടം തുടങ്ങി മറ്റു വ്യവഹരങ്ങളിലെല്ലാം ശുദ്ധി പാലിക്കണമെന്ന് ഇസ്ലാം പഠിപ്പിക്കുന്നു. ശാരീരികവും സാമൂഹ്യപരവുമായ ശുദ്ധി കൂടാതെ മനസ്സിലുള്ള അഴുക്കുകളില്‍നിന്ന് ശുദ്ധിയാവാനും ഇസ്ലാം പഠിപ്പിക്കുന്നുണ്ട്.

അബൂഹുറയ്‌റ (റ) പറയുന്നു: 'റസൂല്‍ (സ) നമസ്‌കാരത്തില്‍ തക്ബീറത്തുല്‍ ഇഹ്‌റാം കഴിഞ്ഞാല്‍ ഖുര്‍ആന്‍ പാരായണത്തിന് മുമ്പായി അല്പസമയം മൗനം അവലംബിക്കുക പതിവായിരുന്നു. ഞാന്‍ ചോദിച്ചു: അല്ലാഹുവിന്റെ റസൂലേ, തക്ബീറത്തിന്റെയും ഖുര്‍ആന്‍ പാരായണത്തിന്റെയും മധ്യേ അങ്ങ് മൗനമവലംബിക്കാറുണ്ടല്ലോ. അപ്പോഴെന്താണ് പറയാറ്? ഞാന്‍ ഇങ്ങനെ പ്രാര്‍ഥിക്കുകയാണ് പതിവ്: അല്ലാഹുവേ, ഉദയാസ്തമയ സ്ഥലങ്ങള്‍ തമ്മില്‍ അകറ്റിനിര്‍ത്തിയതു പോലെ, എന്നെയും എന്റെ പാപങ്ങളെയും നീ അകറ്റേണമേ! അല്ലാഹുവേ, അഴുക്കില്‍നിന്ന് ശുഭ്രവസ്ത്രത്തെ വെടിപ്പാക്കുന്ന പോലെ പാപങ്ങളില്‍നിന്ന് എന്നെ നീ വൃത്തിയാക്കേണമേ! അല്ലാഹുവേ, ഹിമം കൊണ്ടും ജലം കൊണ്ടും ആലിപ്പഴം കൊണ്ടും എന്നെ പാപങ്ങളില്‍നിന്ന് കഴുകി ശുദ്ധിയാക്കേണമേ.'

തന്റെ നാഥനെ വാഴ്ത്തുന്നതോടൊപ്പം തന്റെ വസ്ത്രം ശുദ്ധിയാക്കാനും അല്ലാഹു കല്‍പ്പിക്കുന്നു. തീര്‍ച്ചയായും അല്ലാഹു പശ്ചാത്തപിക്കുന്നവരെ ഇഷ്ടപ്പെടുന്നതോടൊപ്പം ശുദ്ധി പ്രാപിക്കുന്നവരെയും സ്‌നേഹിക്കുന്നുണ്ട്. സത്യവിശ്വാസത്തിന്റെ പകുതിയാണ് ശുചിത്വം.

ആന്തരിക ശുദ്ധിക്കും ബാഹ്യ ശുദ്ധിക്കും പ്രാധാന്യം നല്‍കിയ മുറക്ക് ഒരു മുസ് ലിം നിര്‍ബന്ധമായും നിര്‍വഹിക്കേണ്ട കര്‍മങ്ങള്‍ക്ക് മുന്നോടിയായി ശരീര ശുദ്ധി വരുത്തല്‍ അനിവാര്യമാക്കിയിരിക്കുന്നു. നിത്യജീവിതത്തില്‍ ചെയ്തുപോകുന്ന പാപങ്ങള്‍ നമസ്‌കരിക്കുന്നതിലൂടെയും നോമ്പ് അനുഷ്ഠിക്കുന്നതിലൂടെയും മായ്ച്ചുകളയാന്‍ സാധിക്കുന്നു. കള്ള്, പന്നിമാംസം, ശവം, രക്തം എന്നിവ ഹറാമാക്കിയതിന്റെ മുഖ്യ കാരണം അത് മലിനവും ആരോഗ്യത്തിന് അനര്‍ഥ ഹേതുവുമായതുകൊണ്ടാണ്. അതുപോലെ പണമിടപാടുകളിലുള്ള ഹറാമും ഹലാലും വേര്‍തിരിക്കുന്നതും ഇതിന്റെ അടിസ്ഥാനത്തിലാണ്.

'അല്ലയോ വിശ്വാസികളായവരേ, നിങ്ങള്‍ സമ്പാദിച്ചതില്‍നിന്നും, ഭൂമിയില്‍നിന്നു നാം നിങ്ങള്‍ക്ക് ഉല്‍പാദിപ്പിച്ചു തന്നതില്‍നിന്നും നല്ലതിനെ ദൈവിക സരണിയില്‍ ചെലവഴിക്കുവിന്‍. ആ ഇനത്തില്‍ വ്യയം ചെയ്യുന്നതിന് ചീത്തയായത് ചികഞ്ഞെടുക്കാന്‍ ശ്രമിക്കാതിരിക്കുക. നിങ്ങള്‍ക്കാണ് ഒരാള്‍ അത് തരുന്നതെങ്കില്‍ വിഷമത്തോടു കൂടിയല്ലാതെ നിങ്ങള്‍ അതു സ്വീകരിക്കുകയില്ലല്ലോ. അറിയുവിന്‍, അല്ലാഹു അപാരമായ ഐശ്വര്യമുള്ളവനും സദ്ഗുണ സമ്പൂര്‍ണനുമത്രെ.' ഇവിടെയാണ് സകാത്ത് പ്രസക്തമാകുന്നത്. സകാത്ത് എന്ന പദത്തിന് പണ്ഡിതന്മാര്‍ 'ശുദ്ധീകരണം' എന്ന വ്യാഖ്യാനം കൂടി നല്‍കിയതായി കാണാം.

സൗന്ദര്യബോധത്തോടെ നടക്കാന്‍ ഇഷ്ടപ്പെടാത്ത ആരുമുണ്ടാവില്ല. അതിനുവേണ്ടി അനിവാര്യമായി ഉണ്ടാവേണ്ട ഒന്നാണ് വൃത്തി. ശരീരത്തിലും വസ്ത്രത്തിലും പരിസ്ഥിതിയിലുമുള്ള വൃത്തി അലങ്കാരമാണ്.

വ്യക്തിജീവിതത്തിലും സമൂഹത്തിലും വലിയ പങ്ക് വഹിക്കുന്ന ഒന്നാണ് ദന്തശുദ്ധീകരണം. അബൂഹുറയ്‌റ(റ)യില്‍നിന്ന് നിവേദനം. നബി (സ) പറഞ്ഞു: 'എന്റെ സമുദായത്തിന് ബുദ്ധിമുട്ടാകുമായിരുന്നില്ലെങ്കില്‍ ഞാനവരോട് എല്ലാ വുദൂഇലും പല്ലുതേക്കാന്‍ കല്‍പ്പിക്കുമായിരുന്നു. (ബുഖാരി 1/213). എല്ലാ നമസ്‌കാരത്തിലും എന്ന് മറ്റൊരു നിവേദനത്തില്‍ കാണാം. നഖങ്ങള്‍ വെട്ടി വൃത്തിയാക്കാനും കുളിക്കാനും വൃത്തിയുള്ളതും ശരീര ഭാഗങ്ങള്‍ മറയുന്നതുമായ വസ്ത്രങ്ങള്‍ ധരിക്കാനും സുഗന്ധം ഉപയോഗിക്കാനും ഇസ് ലാം ആവര്‍ത്തിച്ച് പറയുന്നുണ്ട്. ഇതെല്ലാം വ്യക്തിത്വ രൂപീകരണത്തിനും പ്രധാനമാകുന്നു. ഈ കര്‍മങ്ങള്‍ വെള്ളിയാഴ്ച ദിവസം ചെയ്യല്‍ സുന്നത്താണ്. ആളുകള്‍ ഒരുമിക്കുന്നിടത്ത് ശരീരം ശുദ്ധിയായി സൂക്ഷിക്കുന്നതിലൂടെ സമൂഹത്തില്‍ പാലിക്കേണ്ട ശുചിത്വം പാലിക്കപ്പെടുന്നു. ആരോഗ്യവും വൃത്തിയും പരസ്പരം ചേര്‍ന്ന് നില്‍ക്കുന്നുണ്ട്. ഭക്ഷണം, വെള്ളം എന്നിവ മൂടി വെക്കുക, ഇരുന്ന് കഴിക്കുക, കഴിക്കുന്നതിനു മുമ്പും ശേഷവും കൈയും വായയും കഴുകുക, വീടും പരിസരവും അടിച്ചുവാരി വൃത്തിയാക്കുക, ഒറ്റ ചെരിപ്പില്‍ നടക്കാതിരിക്കുക തുടങ്ങി ധാരാളം പാഠങ്ങള്‍ സൂചിപ്പിക്കുന്നത് മര്യാദയില്‍ ജീവിക്കുക എന്നതോടൊപ്പം ആരോഗ്യത്തോടെ കഴിയുക എന്നു കൂടിയാണ്.

വഴിയിലുള്ള തടസ്സങ്ങള്‍ നീക്കല്‍ വിശ്വാസിയുടെ കടമയാണ്. പൊതു ഇടങ്ങളിലും കെട്ടിക്കിടക്കുന്ന വെള്ളത്തിലും ഫലങ്ങള്‍ കായ്ക്കുന്ന മരത്തിന്റെ ചുവട്ടിലും മലമൂത്ര വിസര്‍ജനം നടത്തല്‍ ഇസ് ലാം വിലക്കിയ കാര്യമാണ്. പ്രവാചകന്‍ പറയുന്നു: 'ശപിക്കപ്പെടുന്നവരെ നിങ്ങള്‍ സൂക്ഷിക്കുക. സ്വഹാബികള്‍ ചോദിച്ചു: ആരാണ് നബിയേ ശപിക്കപ്പെട്ടവര്‍? പ്രവാചകന്‍ മറുപടി പറഞ്ഞു: പൊതുവഴിയിലോ ജനങ്ങള്‍ തണല്‍ കൊള്ളുന്ന ഇടങ്ങളിലോ മലമൂത്ര വിസര്‍ജനം നടത്തുന്നവരാണവര്‍.' (മുസ്ലിം) പരിസരവും പ്രകൃതിയും വൃത്തിയോടെ പരിപാലിക്കലാണ് ഇതിലൂടെ നിറവേറുന്നത്.

ഒരാളുടെ വിശ്വാസത്തിന്റെ ഭാഗമായും ആരോഗ്യകരമായ ജീവിതം നയിക്കുന്നതിനുള്ള ഘടകമായും ശുചിത്വം നിലനിര്‍ത്താന്‍ ഇസ്ലാം പ്രോത്സാഹിപ്പിക്കുന്നു. രോഗങ്ങളെയും, അനാരോഗ്യകരമായ ശീലങ്ങളെ തടയുന്നതിനും അല്ലാഹുവുമായുള്ള ബന്ധം ശക്തിപ്പെടുത്താനും ഹൃദയത്തെ ശുദ്ധീകരിക്കാനും ബോധപൂര്‍വമായ ശീലങ്ങള്‍ വളര്‍ത്തിയെടുക്കാന്‍ മുസ് ലിം ബാധ്യസ്ഥനാണ്. ഇസ്ലാമിന്റെ സംസ്‌കാരമാണ് ശുചിത്വം.

ചിന്തിക്കുന്ന സ്ത്രീ വായിക്കുന്നത്


EDITOR : RUKSANA. P

SENIOR SUB EDITOR : FOUSIA SHAMS

SUB EDITOR : FATHIMA BISHARA

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 8289874075
aramammonthly@gmail.com


Advertisement

Phone: 8281572448
advtaramam@gmail.com

Subscription
  • For 1 Year : 300
  • For 1 Copy : 25
Quick Links

© Aramam monthly. All Rights Reserved. Powered by: D4media