സാമ്പത്തിക ക്രയവിക്രയങ്ങളിലെ സ്വഹാബി മാതൃക

ഫാത്തിമ ടീച്ചര്‍
ഏപ്രിൽ 2025
രാഷ്ട്രത്തിലെ ദുര്‍ബല വിഭാഗത്തിന്റെ പ്രശ്‌നപരിഹാരത്തിന് സ്വഹാബി വനിതകള്‍ വഹിച്ച പങ്ക്

ഇസ്ലാമെന്ന വിമോചന പ്രത്യയശാസ്ത്രത്തിലെ സാമ്പത്തിക ക്രയവിക്രയങ്ങളുടെ ഫലം ഏവരെയും ആശ്ചര്യപ്പെടുത്തുന്നതാണ്. സകാത്ത് വാങ്ങാന്‍ ആളില്ലാത്ത ക്ഷേമ രാഷ്ട്രത്തിന് സ്വഹാബി വനിതകളുടെ സംഭാവന വര്‍ണനാതീതമാണ്. അവരില്‍ പ്രമുഖരാണ് പ്രവാചക പത്‌നി ഖദീജ ബിന്‍ത് ഖുവൈലിദ്, ആഇശ (റ) ബിന്‍തു അബീബക്കര്‍, സൈനബ് ബിന്‍ത് ജഹ്ശ് (റ ), അസ്മാഅ് ബിന്‍ത് അബീബക്കര്‍ (റ), ഉമ്മു സുലൈം ബിന്‍തു മില്‍ഹാന്‍ (റ), റുഫൈദ അസ് ലമിയ (റ), ശിഫ (റ), സമുറ ബിന്‍തു നഹീഖ് (റ), ഹഫ്‌സ ബിന്‍തു ഉമറു ബ്‌നുല്‍ ഖത്താബ് (റ), സൈനബ് ബിന്‍തു ഖുസൈമ (റ), സഫിയ (റ) തുടങ്ങിയവര്‍.

 

ഖദീജാ ബിന്‍ത് ഖുവൈലിദ്

മക്ക മുതല്‍ ഡമസ്‌കസ് വരെ വ്യാപിച്ചു കിടക്കുന്ന വ്യാപാര ശൃംഖലയുടെ ഉടമയായിരുന്നു ഖദീജ ബീവി. സമ്പന്നയായിരിക്കെത്തന്നെ വലിയ മുതല്‍ മുടക്കി വ്യാപാര രംഗത്ത് ശക്തമായി അവര്‍ നിലകൊണ്ടു. വിദൂര നാടുകളിലേക്ക് പോലും വ്യാപാര സംഘങ്ങളെ അയക്കുന്ന പേരു കേട്ട വ്യാപാരിയായിരുന്നു അവര്‍. വര്‍ഷത്തില്‍ രണ്ടു തവണ- ശൈത്യകാലത്ത് സിറിയയിലേക്കും വേനല്‍ കാലത്ത് യമനിലേക്കും വ്യാപാര സംഘങ്ങളെ അയക്കുന്നതിലൂടെ അവര്‍ക്ക് ധാരാളമായി ധനം സമ്പാദിക്കാന്‍ സാധിച്ചു.

പ്രവാചകനെ വിവാഹം ചെയ്ത ശേഷം ഖദീജ മൃഗങ്ങളെ അറുത്ത് പാവങ്ങള്‍ക്ക് വിതരണം ചെയ്തു. പ്രിയ പുത്രന്റെ വിവാഹകര്‍മത്തിന് സാക്ഷ്യം വഹിക്കാനെത്തിയ, ജീവിത പങ്കാളിക്ക് മുലയൂട്ടിയ ഹലീമ സഅദിയ്യക്ക് 40 ആടുകളെ പാരിതോഷികം നല്‍കി. അടിമ സൈദുബ്‌നു ഹാരിസിനെ നബിക്ക് ഇഷ്ടമാണെന്ന് മനസ്സിലാക്കി അദ്ദേഹത്തിന് നല്‍കി. പിതൃവൃന്‍ അബൂത്വാലിബിന്റെ സാമ്പത്തിക പ്രയാസം മനസ്സിലാക്കി സന്താനങ്ങളില്‍ ഒരാളെ ഏറ്റെടുത്തു. പൂര്‍ണ ഉത്തരവാദിത്വത്തോടെ വ്യാപാരത്തിലേക്കിറങ്ങുക വഴി ജനങ്ങളുടെ പൊള്ളുന്ന അനുഭവങ്ങള്‍ക്ക് സാക്ഷ്യം വഹിക്കാന്‍ അവസരമുണ്ടായതോടെ വ്യാപാരത്തോടൊപ്പം സാമൂഹിക സേവനത്തിലും സജീവമായി മക്കാ വനിതകളുടെ നേതാവ് എന്ന ബഹുമതിക്കര്‍ഹയായി. സുലൈം ഗോത്രക്കാരിയായ മാവിയയെ അതേ ഗോത്രക്കാരനായ അദിയ്യ് വിവാഹം ചെയ്യുകയും, പെണ്ണിനെയാണ് പ്രസവിക്കുന്നതെങ്കില്‍ രണ്ടു പേരെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തപ്പോള്‍ അയാളുടെ ദാരിദ്ര്യമാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്ന് മസ്സിലാക്കി താല്‍ക്കാലിക സഹായത്തിന് പുറമെ കുടുംബത്തിന് ദാരിദ്ര്യം തിരിച്ചുവരാത്ത വിധം സമ്പാദിക്കാന്‍ അവരുടെ കുടുംബത്തിന് ജോലി ഏര്‍പ്പെടുത്തിക്കൊടുത്തു. റസൂല്‍ (സ) യുടെ ജീവിതാദ്യം മുതല്‍ ഒപ്പമുണ്ടായിരുന്ന മാതൃസ്ഥാനീയയായ ഉമ്മു അയ്മനെ (ബറക) നബി(സ)യും ഖദീജാ ബീവിയും അടിമത്തത്തില്‍നിന്ന് മോചിപ്പിച്ചു. അവരെ ഉബൈദുബ്‌നു ഹാരിസിന് വിവാഹം ചെയ്തുകൊടുത്തു. അയ്മന്‍ എന്ന കുട്ടി പിറന്നതോടെ ഭര്‍ത്താവ് ഹാരിസ് പരലോകം പൂകിയ വിവരമറിഞ്ഞതോടെ ഉമ്മുഅയ്മനെയും കുട്ടിയെയും മക്കയിലേക്ക് കൊണ്ടുവന്ന് സംരക്ഷിച്ചു. ബന്ധിയാക്കപ്പെട്ട ശൈമ റസൂലിന്റെ വളര്‍ത്തുമ്മയായ ഹലീമയുടെ പുത്രിയാണെന്നറിയിച്ചപ്പോള്‍ അവരെ റസൂലിന്റെ അടുക്കലെത്തിച്ചു. അവര്‍ കുടുംബത്തിലേക്ക് മടങ്ങാന്‍ നേരം ഒരു സ്ത്രീ അടക്കം 4 അടിമകളെയും ഏതാനും കാലികളെയും നല്‍കിയാണ് യാത്ര അയച്ചത്.

 

ആഇശ ബിന്‍തു അബീബക്കര്‍

ഇസ്ലാമിക വിജ്ഞാനീയത്തിലെ അവഗാഹത്തോടൊപ്പം തന്നെ വിശാലമായ ഔദാര്യശീലം കൂടിയാണ് വിശ്വാസികളുടെ മാതാവായ ആഇശ (റ)യുടെ ഗുണങ്ങളില്‍ ഏറെ പ്രധാനമായത്. കുറേശ്ശ കുറേശ്ശയായി ശേഖരിച്ച് വലിയ തുകയാവുമ്പോള്‍ വീതിച്ചു കൊടുക്കുന്ന പതിവായിരുന്നു അവരുടേത്. മിക്കപ്പോഴും അവര്‍ കടക്കാരിയായിരിക്കും, പലരില്‍ നിന്നും കടം വാങ്ങും. 'നിങ്ങള്‍ കടം വാങ്ങേണ്ട ആവശ്യമെന്താണെന്ന് ആളുകള്‍ ചോദിക്കുമായിരുന്നു. കടം വീട്ടണമെന്ന ഉദ്ദേശ്യം ഉണ്ടെങ്കില്‍ അല്ലാഹു അവരെ സഹായിക്കും, ഞാന്‍ അവന്റെ സഹായം തേടുന്നു' എന്നതായിരുന്നു അവരുടെ പ്രതികരണം. ചോദിച്ചു വരുന്നവര്‍ക്ക് അതെടുത്തു കൊടുക്കാന്‍ ഒരു വൈമനസ്യവും അവര്‍ക്കുണ്ടായിരുന്നില്ല. ആഇശ (റ) തന്റെ മുമ്പില്‍ വെച്ച് 70,000 വരുന്ന തുക ദാനം ചെയ്തതായി ഉര്‍വ (റ) റിപ്പോര്‍ട്ട് ചെയ്യുന്നു. അമീര്‍ മുആവിയ ഒരു ലക്ഷം ദിര്‍ഹം അവര്‍ക്കയച്ചു കൊടുത്തു. വൈകുന്നേരമായപ്പോള്‍ ഒരു ചില്ലിക്കാശ് പോലും ബാക്കിയില്ലാതെ എല്ലാം ദാനം ചെയ്തു. താന്‍ താമസിക്കുന്ന ഭവനം അവര്‍ അമീര്‍ മുആവിയക്ക് വില്‍ക്കുകയുണ്ടായി. വിലയായി കിട്ടിയ സംഖ്യ മുഴുവന്‍ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ വ്യയം ചെയ്യുകയും ചെയ്തു. ആഇശ (റ) ഒരു വീട് പാവങ്ങള്‍ക്കായി വഖ്ഫ് ചെയ്തു. 67 അടിമകളെ അവര്‍ സ്വതന്ത്രരാക്കിയിട്ടുണ്ട്. തമീം ഗോത്രം ഇസ്മാഈല്‍ നബിയുടെ സന്താന പരമ്പരയില്‍ പെട്ടവരാണെന്ന് നബി (സ) സൂചിപ്പിച്ചപ്പോള്‍ അവരുടെ അധീനത്തിലുണ്ടായിരുന്ന തമീം ഗോത്രത്തിലെ അടിമസ്ത്രീയെ സ്വതന്ത്രയാക്കി. ബരീറ എന്ന മറ്റൊരു അടിമസ്ത്രീ മോചന പത്രം എഴുതിയിട്ടുണ്ടെന്നും എന്നാല്‍ അവര്‍ക്ക് സംഖ്യ കൊടുത്തു വീട്ടാന്‍ കഴിയാത്ത പ്രയാസത്തിലാണെന്നും വിവരമറിഞ്ഞപ്പോള്‍ മുഴുവന്‍ സംഖ്യയും നല്‍കി അവരെയും മോചിപ്പിച്ചു.

സൈനബ് ബിന്‍ത് ജഹ്ശ്

സൈനബ് ബിന്‍ത് ജഹ്ശ് തുകല്‍ കൊണ്ട് സഞ്ചിയും വസ്ത്രങ്ങളും പാദരക്ഷകളും നിര്‍മിച്ച് ദരിദ്രരായവര്‍ക്ക് സൗജന്യമായി നല്‍കുകയും ഉല്‍പന്നങ്ങള്‍ വിറ്റ് കിട്ടുന്ന ധനം ഉദാരമായി ധര്‍മം ചെയ്യുകയും ചെയ്തിരുന്നു. അവരുടെ മരണവാര്‍ത്ത കേട്ടപ്പോള്‍ ആഇശ (റ) അഭിപ്രായപ്പെട്ടത്, 'ശ്ലാഘനീയയും ആരാധനാ നിരതയും അനാഥരുടെയും വിധവകളുടെയും ആശ്രയവുമായ അവര്‍ നമ്മെ പിരിഞ്ഞു' എന്നാണ്. 'നിങ്ങളില്‍ നീണ്ട കൈയുള്ളവളാണ് എന്നെ ആദ്യം പ്രാപിക്കുക എന്ന് നബിതിരുമേനി പ്രസ്താവിച്ചിരുന്നു. തിരുമേനിയുടെ നിര്യാണത്തിന് ശേഷം ഞങ്ങള്‍ ഒത്തുചേര്‍ന്നാല്‍ ചുമരില്‍ കൈകളുടെ നീളം അളക്കുമായിരുന്നു. സൈനബ് ബിന്‍തു ജഹ്ശ് മരിക്കുന്നത് വരെ ഞങ്ങള്‍ അത് തുടര്‍ന്നു. അവരുടെ കൈകള്‍ക്ക് ഞങ്ങളുടേതിനെക്കാള്‍ നീളം ഉണ്ടായിരുന്നില്ല. ധര്‍മം കൊണ്ട് നീളുന്ന കൈ എന്നാണ് നബി (സ) ഉദ്ദേശിച്ചതെന്ന് അപ്പോള്‍ ഞങ്ങള്‍ക്ക് മനസ്സിലായി.' പൊതു ഖജനാവില്‍നിന്നുള്ള വിഹിതമായി 12,000 വെള്ളി ഉമര്‍ (റ) കൊടുത്തയച്ചപ്പോള്‍ ഗാര്‍ഹികാവശ്യങ്ങള്‍ക്കായി ഒന്നും ബാക്കിവെക്കാതെ അത് മുഴുവന്‍ ബന്ധുക്കള്‍ക്കും അവശര്‍ക്കും സൈനബ് (റ) വീതിച്ചു നല്‍കി. വിവരമറിഞ്ഞ ഉമര്‍ (റ) 1000 വെള്ളി കൂടി വീണ്ടും കൊടുത്തയച്ചുവെങ്കിലും അതും ദാനം ചെയ്തു. തുടര്‍ന്ന് അവര്‍ അല്ലാഹുവിനോട് പ്രാര്‍ഥിച്ചു: 'അല്ലാഹുവേ, ഈ വര്‍ഷാനന്തരം ഉമര്‍ (റ) ന്റെ ദാനം വീണ്ടും എന്നെ തേടി വരാന്‍ ഇടയാക്കരുതേ' എന്ന്. അവരുടെ പ്രാര്‍ഥന അല്ലാഹു സ്വീകരിച്ചു, അധികം താമസിയാതെ അവര്‍ ഇഹലോക വാസം വെടിഞ്ഞു. സൈനബ് (റ) പറഞ്ഞു: "എനിക്ക് വേണ്ട അന്ത്യ പുടവ ഞാന്‍ ഒരുക്കിയിട്ടുണ്ട്. അമീറുല്‍ മുഅ്മിനീന്‍ ഉമര്‍ (റ) ഒരു പുടവ എനിക്ക് കൊടുത്തയക്കും, രണ്ടിലൊന്ന് നിങ്ങള്‍ ദാനം ചെയ്യണം. കഴിയുമെങ്കില്‍ ഞാനണിഞ്ഞ വസ്ത്രവും ദാനം ചെയ്യുക."

അസ്മാഅ് ബിന്‍തു അബീബക്കര്‍

'ഇരട്ടപ്പട്ടക്കാരി' എന്ന കീര്‍ത്തി നാമത്തില്‍ അറിയപ്പെട്ട അസ്മാഅ് (റ)വിന്റെ നിസ്തുലമായ ദാനശീലം മനസ്സിലാക്കാന്‍ മകന്‍ അബ്ദുല്ലാഹിബ്‌നു സുബൈര്‍ (റ) ന്റെ ഒരു പ്രസ്താവന മാത്രം മതി: 'എന്റെ മാതൃസഹോദരി ആഇശയെയും മാതാവ് അസ്മാഇനെയും പോലെ ധര്‍മിഷ്ഠകളായ സ്ത്രീകളെ ഞാന്‍ കണ്ടിട്ടേ ഇല്ല.' എന്നാല്‍ ഇവരുടെ ഔദാര്യശീലം വ്യത്യസ്തമാണ്. മാതൃസഹോദരി ഒന്നിന്റെ കൂടെ ഒന്നു കൂട്ടി വെച്ച് വേണ്ടത്രയായാല്‍ അത് ആവശ്യക്കാര്‍ക്കായി വീതിച്ചു കൊടുക്കും. എന്റെ മാതാവാകട്ടെ നാളെക്ക് ഒന്നും നീട്ടിവെച്ചിരുന്നില്ല. മകള്‍ക്ക് അസ്മാഅ് നല്‍കിയ ഉപദേശം 'നിങ്ങള്‍ ധര്‍മം ചെയ്യുക; ആവശ്യം കഴിച്ച് മിച്ചമുണ്ടാവട്ടെ എന്ന് കരുതി കാത്തുനില്‍ക്കരുത്. മിച്ചത്തിനു വേണ്ടി കാത്തിരുന്നാല്‍ ഒന്നും നിങ്ങള്‍ക്ക് മിച്ചമുണ്ടാവില്ല. ധര്‍മം ചെയ്താല്‍ അത് നഷ്ടപ്പെട്ടതായി അനുഭവപ്പെടുകയില്ല എന്നാണ്.

 

റുഫൈദ അസ് ലമിയ്യ (റ)

ഇസ്ലാമിക ചരിത്രത്തിലെ പ്രഥമ വനിതാ ഡോക്ടര്‍ എന്നറിയപ്പെടുന്ന റുഫൈദ സമ്പന്നയും ശസ്ത്രക്രിയാ വിദഗ്ധയുമായിരുന്നു. ആ മേഖലയില്‍ ധാരാളം പണം ചെലവഴിച്ചു. ചികില്‍സക്ക് ആവശ്യമായ മരുന്നുകളും മറ്റു വസ്തുക്കളും ഒട്ടകപ്പുറത്ത് കയറ്റി ആവശ്യ സ്ഥലത്തേക്ക് പോകാറുണ്ടായിരുന്നു. യുദ്ധരംഗത്ത് മാത്രമല്ല, ആരോഗ്യ പരിരക്ഷാ രംഗത്ത് ആഇശ ഉള്‍പ്പെടെ മറ്റനേകം പേര്‍ക്ക് പരിശീലനം നല്‍കിയിരുന്നു. അവര്‍ രോഗികളുമായി ബന്ധപ്പെട്ട സാമൂഹിക പ്രശ്‌നങ്ങള്‍ പരിഹരിച്ചു. കുട്ടികളെയും അനാഥകളെയും വികലാംഗരെയും ദരിദ്രരെയും സഹായിക്കാനും അവര്‍ മുന്നിലുണ്ടായിരുന്നു.

ഉമ്മുസുലൈം ബിന്‍തു മില്‍ഹാന്‍ (റ)

മില്‍ഹാന്റെ മകള്‍ റുമൈസാഅ്. ദാനശീലം ഇവരുടെ സഹജ ഗുണം. ഇസ്ലാമിക ചരിത്രത്തില്‍ തിളങ്ങിനില്‍ക്കുന്ന ഒരു നക്ഷത്രമാണവര്‍. ഉമ്മുസുലൈം (റ) ന്റെ കാലൊച്ച സ്വര്‍ഗത്തില്‍ ഞാന്‍ കേട്ടു എന്നു റസൂല്‍ പറഞ്ഞു. ഭര്‍ത്താവിനെ കാത്തു നില്‍ക്കാതെ ഇസ്ലാം സ്വീകരിച്ചു. അതിസമ്പന്നനായ അബൂത്വല്‍ഹ വിവാഹമന്വേഷിച്ചപ്പോള്‍ ഇസ്‌ലാമിക പ്രബോധനം ചെയ്തു. താങ്കളുടെ ഇസ്ലാമാശ്ലേഷം തന്നെ മതി എനിക്ക് മഹ്‌റായി എന്ന് പറഞ്ഞു അവര്‍. ദാനശീലം ഈ കുടുംബത്തിന്റെ സഹജ ഗുണമായിരുന്നു. തങ്ങള്‍ ഭക്ഷണം കഴിക്കുന്നില്ല എന്ന വിവരം അതിഥി അറിയാതിരിക്കാന്‍ വിളക്കൂതി അത് നന്നാക്കിക്കൊണ്ടിരുന്നു അതിഥി ഭക്ഷണം കഴിച്ച് കഴിയുന്നത് വരെ ഉമ്മുസുലൈം (റ). അവരുടെ ആ പുണ്യ പ്രവൃത്തിയെ പുകഴ്ത്തി അല്‍ ഹശ് ര്‍ അധ്യായത്തിലെ  12-ാം വചനം അവതരിച്ചു. പൂര്‍ണ ഗര്‍ഭിണിയായിരിക്കെ ഹുനൈന്‍ യുദ്ധത്തില്‍ പങ്കെടുത്ത ഉമ്മുസുലൈം (റ) നമുക്കെന്നും പ്രചോദകം തന്നെ.

 

സ്വഫിയ്യ ബിന്‍തു ഹുയയ്യ്

ജൂത ഗോത്രത്തലവന്‍ ഹുയയ്യ് ബ്നു അഖ്തബിന്റെ പുത്രിയും പ്രവാചക പത്‌നിയുമാണ് സ്വഫിയ്യ (റ). അവര്‍ ഫാത്വിമ (റ) ക്ക് ഒരു സ്വര്‍ണാഭരണം നല്‍കി. തന്റെ വീട് ദരിദ്രര്‍ക്ക് ദാനമായി നല്‍കാന്‍ മരിക്കുന്നതിന് മുമ്പ് വസ്വിയ്യത്ത് ചെയ്തിരുന്നു. അഗതികളുടെ മാതാവ് എന്ന പേരില്‍ അറിയപ്പെട്ട ഉമ്മുല്‍ മുഅ്മിനീന്‍ സൈനബ് ബിന്‍ത് ഖുസൈമ ധാരാളമായി ദാനം ചെയ്യുകയും അഗതികളെ ഭക്ഷിപ്പിക്കുകയും ചെയ്തിരുന്നു. അഗതികളോടും ദരിദ്രരോടുമെല്ലാം വലിയ വാല്‍സല്യവും സ്‌നേഹവും ഉദാരതയുമായിരുന്നു അവര്‍ക്ക്. 

പ്രവാചക പത്‌നിയായ മൈമൂന (റ) പ്രവാചകനറിയാതെ അടിമപ്പെണ്ണിനെ സ്വതന്ത്രയാക്കി (ബുഖാരി). അബ്ദുല്ലാഹിബ്‌നു മസ്ഊദി (റ) ന്റെ ഭാര്യ തന്റെ സമ്പത്ത് ദരിദ്രനായ ഭര്‍ത്താവിനും മക്കള്‍ക്കും തന്റെ കീഴിലുള്ള അനാഥര്‍ക്കും നല്‍കിയാല്‍ ദാനം  ചെയ്ത പ്രതിഫലം ലഭിക്കുമോ എന്നറിയാന്‍ പ്രവാചക സന്നിധിയിലെത്തി. അതിന് രണ്ട് പ്രതിഫലമുണ്ടെന്ന് അറിയിച്ചപ്പോള്‍ അവര്‍ക്കായി  ദാനം ചെയ്തു. ഉമറി (റ)ന്റെ പുത്രിയും നബി (സ) യുടെ പത്‌നിയുമായിരുന്നു ഹഫ്‌സ (റ). 20,000 ദീനാറിന് ആഭരണങ്ങള്‍ വാങ്ങി തന്റെ കുടുംബത്തിലെ പാവപ്പെട്ട സ്ത്രീകള്‍ക്കായി വഖ്ഫ് ചെയ്തു. ഉസ്മാന്‍ (റ) ന്റെ കാലത്ത് മുസ്ഹഫിന്റെ പ്രതികള്‍ എഴുതിയുണ്ടാക്കുന്നതില്‍ പങ്ക് വഹിച്ചു. മരിക്കുമ്പോള്‍ തന്റെ സ്വത്തിന്റെ ഒരു ഭാഗം സഹോദരന്‍ അബ്ദുല്ലക്ക് അവര്‍ ദാനം ചെയ്യുകയും ബാക്കി ദരിദ്രര്‍ക്ക് വിതരണം ചെയ്യാന്‍ വസ്വിയ്യത്ത് ചെയ്യുകയും ഉണ്ടായി. രാഷ്ട്രത്തിലെ ദുര്‍ബല വിഭാഗത്തിന്റെ പ്രശ്‌നപരിഹാരത്തിന് സ്വഹാബി വനിതകള്‍ വഹിച്ച പങ്ക് നിസ്തുലമാണ്.

ചിന്തിക്കുന്ന സ്ത്രീ വായിക്കുന്നത്


EDITOR : RUKSANA. P

SENIOR SUB EDITOR : FOUSIA SHAMS

SUB EDITOR : FATHIMA BISHARA

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 8289874075
aramammonthly@gmail.com


Advertisement

Phone: 8281572448
advtaramam@gmail.com

Subscription
  • For 1 Year : 300
  • For 1 Copy : 25
Quick Links

© Aramam monthly. All Rights Reserved. Powered by: D4media