ഫാമിലിയും കരിയറും ഒരുപോലെ പ്രധാനം

റഷി ഫിദര്‍ / ജല്‍വ മെഹര്‍
ഏപ്രിൽ 2025

സ്വയം പരിചയപ്പെടുത്താമോ? സ്വദേശം, കുടുംബം, വിദ്യാഭ്യാസം, ജോലി തുടങ്ങിയവ?

എന്റെ പേര് റഷി ഫിദര്‍, ഫിദര്‍ ഭര്‍ത്താവാണ്. ജനിച്ചു വളര്‍ന്നത് എറണാകുളം ജില്ലയിലെ പേഴക്കാപ്പിള്ളിയിലാണ്. പഠിച്ചത് അടുത്തുള്ള ഗവണ്‍മെന്റ് സ്‌കൂളില്‍. 1980-90 കാലത്ത് വിദ്യാഭ്യാസപരമായി വല്ലാതെ മുന്നോട്ട് നില്‍ക്കുന്ന സമൂഹമായിരുന്നില്ല. മാതാപിതാക്കള്‍ ചെറുകിട ബിസിനസ് ചെയ്യുന്നവരായിരുന്നു. എല്ലാ പെണ്‍കുട്ടികളോടും മാതാപിതാക്കള്‍ പറയുന്നപോലെ വീട്ടുപണികള്‍ എടുക്കണമെന്ന് പറയാതെ പഠനത്തില്‍ ശ്രദ്ധ പുലര്‍ത്താനാണ് അവരെന്നോട് ആവശ്യപ്പെട്ടത്. പത്താം ക്ലാസ് പരീക്ഷയില്‍ എനിക്ക് മാത്തമാറ്റിക്‌സില്‍ 100 ശതമാനം മാര്‍ക്ക് ലഭിച്ചു. അതോടെ മാത്തമാറ്റിക്‌സ് ഫോക്കസ് ചെയ്ത് എന്‍ജിനീയറിങ് പഠിക്കാന്‍ തീരുമാനിച്ചു. വീട്ടില്‍ നിന്നും അധിക ദൂരം മാറിനില്‍ക്കാന്‍ ഇഷ്ടമില്ലാത്തതിനാല്‍ കോതമംഗലം എം.എ കോളേജിലാണ് ബിടെകിനായി ചേര്‍ന്നത്. കൗണ്‍സലിംഗിനു പോയ സമയത്ത് അവിടുത്തെ പ്രൊഫസര്‍ ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്യൂണിക്കേഷനിലെ അവസരങ്ങളെക്കുറിച്ച് പറഞ്ഞതുകൊണ്ടാണ് അതെടുത്തത്.

സാധാരണ കേരള സിലബസ് മലയാളം മീഡിയം സ്‌കൂളില്‍ നിന്നും വന്ന എനിക്ക് ഇംഗ്ലീഷ് ഒരു ചലഞ്ചിങ് തന്നെയായിരുന്നു. എന്റെ ക്ലാസ്സില്‍ എനിക്ക് മാത്രമായിരുന്നു ഗേറ്റ് സ്‌കോര്‍ ഉണ്ടായിരുന്നത്. കുറച്ച് പേര്‍ക്ക് പ്ലേസ്‌മെന്റ് കിട്ടി, ജോലിക്ക് കേറി. ഗേറ്റ് സ്‌കോര്‍ ഉള്ളതുകൊണ്ട് എന്റെ ആഗ്രഹം ആറു മാസംകൊണ്ട് കമ്പ്യൂട്ടര്‍ കോഴ്‌സ് ചെയ്ത് ജോലിക്ക് കയറുക എന്നതായിരുന്നു. പക്ഷേ കമ്പ്യൂട്ടര്‍ കോഴ്‌സ് ചെയ്താല്‍ നല്ല ജോലി കിട്ടണമെന്നില്ലെന്നും എം.ടെക് ചെയ്താല്‍ കാമ്പസ് പ്ലേസ്‌മെന്റ് ഉണ്ടാവുമെന്നും ഉപ്പ പറഞ്ഞതനുസരിച്ച് കോഴിക്കോട് ആര്‍.ഇ.സിയില്‍ (NIT Calicut) എം.ടെക്കിന് ചേര്‍ന്നു. 70 ശതമാനം ഗേറ്റ് സ്‌കോറും 30 ശതമാനം അവിടുത്തെ ടെസ്റ്റ് സ്‌കോറും നോക്കിയാണ് അഡ്മിഷന്‍. ഡിജിറ്റല്‍ ഇലക്ട്രോണിക്‌സില്‍ ആയിരുന്നു എംടെക്. അന്ന് ഞാനായിരുന്നു അവിടത്തെ ടോപ്പര്‍. കോളേജില്‍ ഭൂരിഭാഗവും ഇന്ത്യയുടെ പല ഭാഗങ്ങളില്‍ നിന്നുള്ളവരായതിനാല്‍ ഇംഗ്ലീഷ് ഇംപ്രൂവ് ചെയ്യാനും മറ്റുള്ള ആളുകളുമായി ഔദ്യോഗികമായി ഇടപെടാനും സംസാരിക്കാനും പഠിച്ചു. ഇപ്പോള്‍ ഇന്റലില്‍ പ്രിന്‍സിപ്പല്‍ എന്‍ജിനീയറാണ്. ടെക്‌നിക്കല്‍ മേഖലയില്‍ കാര്യമായ സംഭാവന നല്‍കാന്‍ കഴിഞ്ഞവര്‍ക്കാണ് ഈ പോസ്റ്റില്‍ എത്താനാവുക. ടെക്‌നിക്കല്‍ കരിയറിലെ ഒരു നാഴികക്കല്ലാണ് പ്രിന്‍സിപ്പല്‍ എന്‍ജിനീയര്‍. യു.കെ ബേസ്ഡ് സെമി കണ്ടക്ടര്‍ കമ്പനിയായ ARM എന്ന സ്ഥാപനത്തിലെ ബാംഗ്ലൂര്‍ ഓഫീസില്‍ സീനിയര്‍ പ്രിന്‍സിപ്പിള്‍ എഞ്ചിനീയര്‍ ആയി ജോലി മാറിപ്പോവുകയാണ്.

 

കരിയര്‍ യാത്ര 25 വര്‍ഷം പിന്നിട്ട് ഇന്ന് ലോകത്തിലെ മുന്‍നിര സെമികണ്ടക്ടര്‍ കമ്പനികളിലൊന്നിലെ പ്രിന്‍സിപ്പല്‍ എഞ്ചിനീയര്‍ പദവിയിലെത്തി. കരിയര്‍ യാത്ര വിവരിക്കാമോ?

എം.ടെക് പഠിക്കുമ്പോഴുള്ള അനുഭവങ്ങളാണ് തുടക്കം. എം.ടെക്കിന് മൂന്ന് സെമസ്റ്ററുകളാണ് അന്ന്. ആദ്യ രണ്ടു സെമസ്റ്ററുകള്‍ കോഴ്സുകള്‍ പഠിക്കലിനാണ്. ആറുമാസം ഒരു പ്രോജക്റ്റ.് രണ്ടാം സെമസ്റ്റര്‍ അവസാനിക്കുമ്പോഴേക്കും റിക്രൂട്ട്‌മെന്റുകള്‍ ആരംഭിക്കും. എം.ടെക്കിന് പഠിക്കുമ്പോള്‍, ഞാന്‍ ടോപ്പറായിരുന്നു. എന്റെ ബാച്ചില്‍ കൂടുതല്‍ പേര്‍ ആന്ധ്രയില്‍ നിന്നായിരുന്നു. അവരുടെ ലക്ഷ്യം ഐ.ഐ.ടി യില്‍ എം.ടെക് പഠിക്കുകയോ യു.എസിലേക്ക് പോകുകയോ ആണ്. അതിന് ഗേറ്റ് സ്‌കോറിന്റെ പ്രാധാന്യം കൂടുതലായിരിക്കും. അതിനാല്‍, ബിടെക് & എംടെക് വിദ്യാര്‍ഥികള്‍ക്ക് അവിടെ പ്രവേശനം നേടാന്‍ നല്ല മാര്‍ക്ക് ആവശ്യമാണ്. Cut off നോക്കുന്ന കമ്പനിയാണ് സീ ഡോട്ട്. കട്ട് ഓഫ് ഉള്ള ഇത്തരം കമ്പനികളില്‍ ആദ്യം തന്നെ ജോലി കിട്ടിയാല്‍ തങ്ങള്‍ക്ക് മറ്റുള്ള കമ്പനികളില്‍ കോമ്പറ്റീഷന്‍ കുറയുമല്ലോ എന്നാണ് അവര്‍ ചിന്തിച്ചത്. ഫസ്റ്റ് ഇന്റര്‍വ്യൂവില്‍ തന്നെ ഞാന്‍ പ്ലേസ്‌മെന്റ് നേടി ബാംഗ്ലൂര്‍ സീ ഡോട്ടിലേക്ക് തിരിച്ചു. അവിടെ വെച്ച് തേര്‍ഡ് സെമസ്റ്റര്‍ പ്രൊജക്റ്റ് ചെയ്തിട്ടാണ് എന്റെ കോഴ്‌സ് കംപ്ലീറ്റ് ആ.

എംടെക് പൂര്‍ത്തിയാക്കുമ്പോള്‍ ബി.ടെക് കഴിയുന്ന പ്രായമേ ഉണ്ടായിരുന്നുള്ളൂ. അന്ന് കല്യാണം ആലോചിച്ചിട്ടില്ല. കൂടാതെ, പ്രൊഫഷണല്‍ പഠനത്തിനൊപ്പം വിവാഹം തീവ്രമായ പരിഗണനയായി തോന്നിയിരുന്നില്ല.

ഞാന്‍ രണ്ടാമത്തെ ആളാണ്. മൂത്ത സഹോദരിയുടെ കല്യാണം കഴിക്കാന്‍ പേരന്റ്‌സിന് സമൂഹത്തില്‍നിന്ന് നന്നായി പ്രഷര്‍ ഉണ്ടായിരുന്നു. മൂന്നു പെണ്‍കുട്ടികള്‍ ഒരുമിച്ച് വളര്‍ന്നുവരുന്നു. എന്‍ജിനീയറിങ് പോലുള്ളവ എടുത്തുപഠിച്ചാല്‍ മുസ്ലിം കമ്യൂണിറ്റിയിലെ മിഡില്‍ ക്ലാസ് ആയ, പെണ്‍കുട്ടികളെ കല്യാണം കഴിപ്പിച്ചു വിടാന്‍ ബുദ്ധിമുട്ടായിരിക്കും എന്ന് പാരന്റ്‌സിനോട് ഒരുപാട് പേര്‍ പറഞ്ഞിരുന്നു. പക്ഷേ, സീ ഡോട്ടില്‍ ജോലി നേടിയ ഉടനെ തന്നെ വിവാഹാലോചന വന്നു. അദ്ദേഹം കമ്പ്യൂട്ടര്‍ എന്‍ജിനീയറാണ്.  

ഇന്റര്‍നെറ്റ്, ബ്രോഡ്ബാന്‍ഡ് ഒന്നും കേട്ടുകേള്‍വിയില്ലാത്ത സമയത്ത് ഇന്ത്യയിലെ ടെലികോം ഡൊമൈനിലെ സിസ്റ്റംസ് ഡെവലപ് ചെയ്യാന്‍ വേണ്ടി രാജീവ് ഗാന്ധി സ്റ്റാര്‍ട്ട് ചെയ്തതാണ് സീ ഡോട്ട്. സമൂഹത്തിന് ഏറെ പ്രയോജനം ചെയ്ത ഒരു പ്രൊജക്റ്റ് ആയിരുന്നു ഇത്. സീ ഡോട്ടില്‍ ഞാന്‍ മൂന്നു വര്‍ഷം നിന്നു. ശേഷം വിപ്രോയില്‍. തൊട്ടടുത്ത വര്‍ഷം ഹസ്ബന്‍ഡും വിപ്രോയില്‍ ജോയിന്‍ ചെയ്തു. മൂന്നുവര്‍ഷം കഴിഞ്ഞപ്പോള്‍ എനിക്ക് മകന്‍ ജനിച്ചു. അപ്പോഴൊക്കെ എന്റെയും ഹസ്ബന്റിന്റെയും മാതാപിതാക്കള്‍ ഞങ്ങള്‍ക്ക് പൂര്‍ണ പിന്തുണ നല്‍കി.

2007 ആയപ്പോഴേക്കും കൊച്ചിയിലേക്ക് മാറി. ഒരു സര്‍വീസ് കമ്പനി ആയിട്ടുള്ള വിപ്രോയില്‍ പല പ്രൊജക്ടിലുമായി ഞാന്‍ 12 വര്‍ഷം വര്‍ക്ക് ചെയ്തിട്ടുണ്ട്. പല സ്റ്റാര്‍ട്ടപ്പ് കമ്പനികള്‍ക്കു വേണ്ടി ജോലി ചെയ്തതിനാല്‍ എനിക്ക് നല്ല എക്‌സ്‌പോഷര്‍ കിട്ടാനും നോളജ് ബേസ് ഉണ്ടാക്കാനും പറ്റിയിട്ടുണ്ട്. 11 വര്‍ഷം കഴിഞ്ഞ് ഹസ്ബന്‍ഡ് സൗദിയിലേക്ക് പോയപ്പോള്‍ ഞാനും കൂടെ പോയി. അവിടെ ടെക്‌നോളജി ഫീല്‍ഡില്‍ ജോലി കുറവായിരുന്നു. കരിയര്‍ ബ്രേക്ക് ഉണ്ടാവാതിരിക്കാന്‍ Phd ചെയ്യാന്‍ വേണ്ടി കിങ് അബ്ദുല്ല യൂനിവേഴ്‌സിറ്റിയില്‍ അപ്ലൈ ചെയ്യാന്‍ വിപ്രോ  മാനേജറെ കോണ്‍ടാക്ട് ചെയ്തു. അന്ന് അദ്ദേഹം ഇന്റലില്‍ ആയിരുന്നു. അദ്ദേഹം മുഖേനയാണ് 2014 ഇന്റലില്‍ ഞാന്‍ ജോയിന്‍ ചെയ്യുന്നത്. അവിടെ ഇപ്പോള്‍ സെര്‍വര്‍ ഫീല്‍ഡിലാണ്. ARM കമ്പനിയില്‍ ജോയിന്‍ ചെയ്യാനിരിക്കുകയാണ്. 25 വര്‍ഷത്തെ കരിയര്‍ യാത്ര ഇങ്ങനെയാണ്.

 

മുസ്ലിം സ്ത്രീ എന്ന ഐഡന്റിറ്റി അക്കാദമിക, പ്രൊഫഷണല്‍ മികവുകള്‍ക്ക് തടസ്സമായിട്ടുണ്ടോ?

സീ ഡോട്ടില്‍ നിന്നും മാറി വിപ്രോയില്‍ ജോയിന്‍ ചെയ്യുന്നതിനു മുന്നേ മറ്റൊരു മള്‍ട്ടി നാഷണല്‍ കമ്പനിയില്‍ ടെസ്റ്റ് അറ്റന്‍ഡ് ചെയ്തിരുന്നു. ഞാന്‍ സെക്കന്‍ഡ് ടോപ്പര്‍ ആയിരുന്നെങ്കിലും ഇന്റര്‍വ്യൂവിന് വിളിക്കാതിരുന്നത് ഞാന്‍ ഹിജാബ് ധരിച്ചതു കൊണ്ടായിരുന്നു എന്നാണ് തോന്നിയത്. മുസ്ലിം പെണ്‍കുട്ടികള്‍ ഇത്തരം സ്ഥാനങ്ങളില്‍ കുറവായതും സോഷ്യല്‍ മീഡിയകളും മറ്റും പടച്ചുവിടുന്ന നെഗറ്റീവ് ഇംപാക്ടുമാണ് ഇതിനു കാരണം. അത്യാവശ്യം പിടിച്ചുനില്‍ക്കാന്‍ പറ്റുന്ന ആളാണ് എന്ന് മനസ്സിലായാല്‍ അവരുടെ മനോഭാവം മാറുന്നതാണ്. ഇത്തരക്കാരെ  പേടിച്ച് ഒന്നിലേക്കും ഇറങ്ങാതിരിക്കുന്നത് മണ്ടത്തരമാണ്. ആളുകളുമായി ഇടപഴകുമ്പോഴാണ് ഇസ്ലാമിനെക്കുറിച്ച് മറ്റുള്ളവര്‍ക്ക് മനസ്സിലാക്കി കൊടുക്കാന്‍ കൂടുതല്‍ അവസരങ്ങള്‍ ലഭിക്കുന്നത്.

 

ഉന്നത കലാലയങ്ങളില്‍ ഒരുപാട് പെണ്‍കുട്ടികള്‍ പഠിക്കുന്നുണ്ടെങ്കിലും പ്രൊഫഷണല്‍ മേഖലയില്‍ ഇടം കണ്ടെത്തുന്നവര്‍ കുറവാണ്. ഈ പിന്നാക്കാവസ്ഥ എങ്ങനെ മറികടക്കാനാകും?

ലോകത്താകെ സ്ത്രീ ജനസംഖ്യയില്‍ 30 ശതമാനത്തില്‍ താഴെ മാത്രമേ ജോലി ചെയ്യുന്നുള്ളൂ. കാരണം, പഠനം പാതിവഴി എത്തുമ്പോള്‍ കല്യാണം കഴിഞ്ഞ് കുടുംബം, കുട്ടികള്‍ എന്ന തരത്തില്‍ പോവുന്നതാണ്. അത് തെറ്റാണെന്നല്ല, രണ്ടും ഒരുമിച്ച് കൊണ്ടുപോകേണ്ടതാണ്. ആ സമയത്ത് കിട്ടുന്ന സപ്പോര്‍ട്ട് സിസ്റ്റവും അന്നേരത്തെ അവസ്ഥയും അനുസരിച്ചായിരിക്കും നമുക്കൊരു തീരുമാനം എടുക്കാന്‍ സാധിക്കുന്നത്. പഠിച്ചുകൊണ്ടിരിക്കുമ്പോള്‍ തന്നെ ജോലി കിട്ടുക എന്നതാണ് ഏറ്റവും എളുപ്പമായിട്ടുള്ള ഒരു മാര്‍ഗം. അതിനുവേണ്ടി  സ്‌കൂളില്‍ പഠിക്കുന്ന സമയം മുതലേ  ജോലിക്ക് വേണ്ടി പ്രയത്‌നിക്കേണ്ടതുണ്ട്. കാമ്പസില്‍ നിന്നും പ്ലേസ്‌മെന്റ് കിട്ടി ജോലി നേടാന്‍ സാധിക്കുന്നില്ലെങ്കില്‍ തുടര്‍ പഠനത്തിനോ ചെറിയ ജോലി അധിഷ്ഠിത കോഴ്‌സുകള്‍ ചെയ്തിട്ടേ നേരെ ജോലിക്ക് കയറുക. അതെല്ലാം ഓരോരുത്തരുടെയും സാഹചര്യം അനുസരിച്ച് മാറും.

പ്രൊഫഷണല്‍  ജോലികള്‍ തന്നെ ചെയ്യണമെന്നില്ല. സൊസൈറ്റിയില്‍ സ്വാധീനമുണ്ടാക്കാന്‍ പറ്റുന്ന ക്രിയേറ്റീവ് മേഖലകളും ഇന്ന് സാധ്യമാണ്. അറിവ് നേടാനുള്ള അവസരങ്ങള്‍ വിരല്‍ത്തുമ്പിലുണ്ട്. യാന്ത്രികമായി നീങ്ങുന്നതിനു പകരം എന്തെങ്കിലും ചെയ്തുകൊണ്ടിരിക്കലാണ് ഉത്തമം. വീട്ടിലിരുന്ന് കുട്ടികളെ നോക്കി മാത്രം ജീവിക്കാം എന്ന് പറയുന്ന ആളുകള്‍ക്കും അവരുടെ ക്വാളിറ്റി സമയം കുട്ടികള്‍ക്ക് കൊടുക്കാന്‍ പറ്റുന്നുണ്ട് എന്ന് എനിക്ക് തോന്നിയിട്ടില്ല. എന്നാല്‍, പല കാര്യങ്ങളിലും ഇന്‍വോള്‍വ് ആയ ആളുകള്‍ മക്കള്‍ക്കായി സമയം കണ്ടെത്തുകയും അത് നല്ല രീതിയില്‍ ചെലവഴിക്കുകയും ചെയ്യാന്‍ ശ്രമിക്കാറുണ്ട്. കുട്ടികള്‍ക്കും മാതാപിതാക്കള്‍ നല്ല നിലയില്‍ പഠിക്കുകയും ജോലി ചെയ്യുകയും ചെയ്യുന്നത് അഭിമാനകരമാണ് എന്നാണ് എനിക്ക് മനസ്സിലായിട്ടുള്ളത്. മാത്രമല്ല, അവര്‍ക്കും എന്തെങ്കിലും ഒക്കെ ആയിത്തീരണം എന്നുള്ള ചിന്ത ഉണ്ടാകാനും അതാണ് നല്ലത്. എനിക്ക് ലഭിച്ച അവസരങ്ങളോ സാഹചര്യങ്ങളോ ആയിരിക്കില്ല മറ്റൊരാള്‍ക്ക്. പക്ഷേ, ആരും യാന്ത്രികമായി ജീവിക്കാതെ ഒരു ഗോള്‍ സെറ്റ് ചെയ്തു ജീവിക്കുക എന്നു തന്നെയാണ് എന്റെ അഭിപ്രായം.

 

ഉന്നത സ്വപ്നങ്ങള്‍ കണ്ട് പ്രൊഫഷണല്‍ കോഴ്‌സുകള്‍ പഠിക്കുന്ന വിദ്യാര്‍ഥിനികളോട് എന്തു പറയുന്നു?

നമ്മുടെ ഐഡന്റിറ്റി നമ്മുടെ ശക്തിയാണ്. അത് അഭിമാനത്തോടുകൂടി കൈകാര്യം ചെയ്യേണ്ട കാര്യമാണ്. ഓരോരുത്തര്‍ക്കും അല്ലാഹു അവരുടേതായിട്ടുള്ള പൊട്ടന്‍ഷ്യല്‍ നല്‍കിയിട്ടുണ്ട്.. അതെന്താണ് എന്ന് മനസ്സിലാക്കുകയും നമ്മുടെ താല്‍പര്യം എന്താണെന്ന് തിരിച്ചറിയുകയും അതില്‍ മുന്നോട്ടുപോവുകയുമാണ് വേണ്ടത്. നമ്മള്‍ ഇഷ്ടത്തോടെ ചെയ്യുന്ന കാര്യങ്ങള്‍ ഒരിക്കലും സമ്മര്‍ദം വരുത്തില്ല. മാത്രമല്ല, അതില്‍ കൂടുതല്‍ കൂടുതല്‍ ശ്രദ്ധിക്കാനും സാധിക്കും. ഏത് ഫീല്‍ഡില്‍ ആയാലും ചെയ്യാന്‍ പറ്റുന്നതൊക്കെ ചെയ്തു കൊടുക്കുക എന്നതാണ് ഞാന്‍ ചെയ്യാറ്. അത് നമുക്ക് ഗുണം ചെയ്യും. അറിവ് ഉണ്ടാക്കാനും സഹായിക്കും.

 

വ്യക്തിജീവിതവും കുടുംബവും പ്രൊഫഷണല്‍ ലൈഫും ബാലന്‍സ് ചെയ്യാന്‍ പ്രയാസപ്പെടുന്ന കുടുംബിനികളോട് പറയാനുള്ളത്?

ഫാമിലിയും കരിയറും ഒരുപോലെ പ്രധാനമാണ്. അത്യാവശ്യമാണെങ്കില്‍ മാത്രമായിരിക്കും വീക്കെന്റുകളില്‍ ഞാന്‍ ജോലി ചെയ്യുന്നത്. അതും വര്‍ഷത്തില്‍ ഒന്നോ രണ്ടോ തവണ മാത്രം. ഇത് ഞാന്‍ കൃത്യമായിട്ട് എന്റെ ഓഫീസിലുള്ളവരോട് പറഞ്ഞിട്ടുണ്ട്. കാരണം, വീക്കെന്റുകള്‍ എന്റെ ഫാമിലിക്കുള്ളതാണ്. വീട്ടിലായിരിക്കുമ്പോഴും എന്തെങ്കിലും പ്രസന്റേഷനോ മറ്റോ ഉണ്ടെങ്കില്‍ അങ്ങനെ ഉണ്ട് എന്ന് ഞാന്‍ വീട്ടുകാരോട് പറയും. അപ്പോള്‍ അവര്‍ അതിനനുസരിച്ചുള്ള സഹകരണങ്ങള്‍ ചെയ്തു തരും. നമുക്ക് മുന്നോട്ടുപോകണമെങ്കില്‍ ശരിക്കും നല്ല സപ്പോര്‍ട്ട് വീട്ടില്‍ നിന്നും വേണ്ടതുണ്ട്. എനിക്ക് എന്റെ ഇണയുടെ സപ്പോര്‍ട്ട്  വളരെയധികം ഉണ്ട്.

 

പലരും പ്രഫഷണല്‍ മികവിന് മുന്‍തൂക്കം കൊടുക്കുമ്പോള്‍ തങ്ങളുടെ സാമൂഹികമായ ഉത്തരവാദിത്വങ്ങള്‍ മറന്നു പോവാറുണ്ട്. താങ്കളുടെ സാമൂഹിക സേവനങ്ങളുടെ തുടക്കം എങ്ങനെയാണ്? ഏതെല്ലാം മേഖലയിലാണ് ശ്രദ്ധ ചെലുത്തിക്കൊണ്ടിരിക്കുന്നത്?

ഞാന്‍ കോളേജില്‍ പഠിക്കുന്ന സമയത്ത് പഠനത്തില്‍ മാത്രമേ ശ്രദ്ധിച്ചിരുന്നുള്ളൂ. ജോലി കിട്ടി ബാംഗ്ലൂരില്‍ താമസമാക്കിയതിനുശേഷമാണ് ജമാഅത്തെ ഇസ് ലാമി പ്രവര്‍ത്തകരുമായി ബന്ധപ്പെടുന്നത്. ആദ്യകാലത്ത് ഞങ്ങളുടെ വീട്ടില്‍ വെച്ച് നടക്കുന്ന ഖുര്‍ആന്‍ ക്ലാസ്സിലേക്കു വേണ്ട പോസ്റ്ററുകള്‍ ഉണ്ടാക്കുകയും ആളുകളെ കണക്ട് ചെയ്തു കൊടുക്കുകയുമൊക്കെയാണ് ചെയ്യാറ്. പിന്നീടാണ്് ഹല്‍ഖ സിസ്റ്റത്തിലേക്ക് വരുന്നത്. എന്റെ ഇണ കൊച്ചിയിലെ എല്ലാ വിഭാഗം മുസ് ലിം ഐ.ടി പ്രൊഫഷണലുകളും ഉള്‍ക്കൊള്ളുന്ന അമിറ്റി എന്ന ഒരു സംഘടന ഉണ്ടാക്കി പ്രവര്‍ത്തിക്കുന്നു. അതില്‍ ഒരുപാട് ചാരിറ്റി അപേക്ഷകള്‍ വരാറുണ്ട്.  മിക്കതും സ്ത്രീകളായിരിക്കും. കമ്മിറ്റിയുടെ വിമന്‍സ് വിങ്ങ് അത്ര ആക്ടീവ് അല്ലാത്തതുകൊണ്ട് ഇത്തരം ചാരിറ്റി എത്രത്തോളം വിശ്വസ്തമാണ് എന്നുള്ളത് അന്വേഷിക്കാന്‍ ഞാന്‍ കൂടെ പോവാറുണ്ട്. അത്തരത്തിലാണ് എന്റെ സാമൂഹിക സേവനം തുടങ്ങുന്നത്. 2014-ലാണ് ജമാഅത്തെ ഇസ്ലാമിയുടെ ബാംഗ്ലൂര്‍ ഹല്‍ഖയുമായി ബന്ധപ്പെടുന്നത്.

 

ചേരി പ്രദേശങ്ങളിലെ സ്ത്രീകളുടെയും കുട്ടികളുടെയും ഉന്നമനത്തിനായി നടത്തുന്ന സേവനപ്രവര്‍ത്തനങ്ങളെ കുറിച്ച് വിശദീകരിക്കാമോ?

ഞാന്‍ ഹല്‍ഖ നാസിമത്ത് ആയിരുന്ന സമയത്ത് ചേരി പ്രദേശങ്ങളിലുള്ള സ്ത്രീകളുടെയും കുട്ടികളുടെയും ഉന്നമനത്തിനായി പ്രവര്‍ത്തിക്കുക എന്നതായിരുന്നു ജമാഅത്തിന്റെ മെയിന്‍ ഫോക്കസ്. ഒരു സ്‌കൂള്‍ തെരഞ്ഞെടുത്ത് അവിടുത്തെ കുട്ടികള്‍ക്ക് ട്യൂഷന്‍ എടുത്തു കൊടുക്കുകയാണ് ചെയ്തിരുന്നത്. ഞാന്‍ മാത് സ് ആയിരുന്നു പഠിപ്പിച്ചുകൊണ്ടിരുന്നത്. വീട്ടുജോലിക്കാരുടെ മക്കളായിരുന്നു അവിടെ പഠിക്കുന്നത്. പക്ഷേ, ഈ കുട്ടികളെ മാത്രം പഠിപ്പിച്ചതു കൊണ്ടായില്ല എന്ന് തോന്നിയാണ് ഞങ്ങള്‍ ആ കുട്ടികളുടെ മാതാപിതാക്കള്‍ക്കും വര്‍ക്ക്‌ഷോപ്പുകള്‍ ചെയ്യാന്‍ തുടങ്ങിയത്. വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം എന്താണെന്ന് മനസ്സിലാക്കിക്കൊടുക്കുന്ന ഒരു വര്‍ക്ഷോപ്പ് ഞാനും എന്റെ ഒരു ഫ്രണ്ടും കൂടിയാണ് ചെയ്തിരുന്നത്. ഈ മീഖാത്തിലെ ജമാഅത്തിന്റെ ഫോക്കസ് കൂടുതല്‍ ആളുകളുമായി കണക്ട് ചെയ്യുക എന്നതാണ്. അതിന്റെ ഭാഗമായി മാസത്തില്‍ ഒരു പ്രൊഫഷണല്‍ മീറ്റ് നടത്തുന്നുണ്ട്. അതില്‍ സെഷന്‍ എടുക്കാറുമുണ്ട്. അതുപോലെ മെന്റ റിങ്, മോട്ടിവേഷന്‍ ക്ലാസുകള്‍, കരിയര്‍ ക്ലാസ്സുകള്‍ ഒക്കെ ചെയ്യാറുണ്ട്. എന്ത് ചെയ്യുമ്പോഴും നമ്മുടെ സമഗ്രത വെളിപ്പെടുന്ന രൂപത്തില്‍ പ്രവര്‍ത്തിക്കുക എന്നത് തന്നെയാണ് ചെയ്യേണ്ടത്. നമുക്ക് അഭിമാനകരമായി ജീവിക്കാനുള്ള മാര്‍ഗനിര്‍ദേശം നല്‍കുന്നത് ഖുര്‍ആനും സുന്നത്തുമാണ്. ഒരു വര്‍ക്ക് ഏല്‍പ്പിക്കപ്പെടുമ്പോള്‍ ഒഴികഴിവുകള്‍ പറഞ്ഞ് മാറിനില്‍ക്കരുത്. രണ്ടും ബാലന്‍സ് ചെയ്തുകൊണ്ട് പോകാന്‍ നമുക്ക് സാധിക്കേണ്ടതുണ്ട്. ആളുകളോട് വളരെയധികം കാരുണ്യത്തോടു കൂടി പെരുമാറുക. മറ്റുള്ളവര്‍ക്ക് നമ്മളെ സമീപിക്കാന്‍ പറ്റുന്ന തരത്തിലുള്ള പെരുമാറ്റം ചെയ്യുക. ഒരു പ്രാക്ടീസിങ് മുസ് ലിം ആയിട്ടുള്ള ഒരാള്‍ മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തമാവുക എന്നുള്ളത് പ്രധാനമാണ്.

 

ജോലി, കുടുംബം, കുട്ടികള്‍

കൊച്ചി അത്ര വലിയ സാധ്യതകള്‍ നല്‍കുന്ന ഒന്നായിരുന്നില്ല. എങ്കില്‍ പോലും ആ സമയത്ത് ഞാന്‍ എന്റെ കുടുംബത്തിന് പ്രാധാന്യം നല്‍കിയാണ് മകന്റെ രണ്ടര വയസ്സില്‍ ഞങ്ങള്‍ കൊച്ചിയിലേക്ക് മാറുന്നത്. അവിടെവെച്ചാണ് രണ്ടാമത്തെ മോളും ജനിക്കുന്നത്. നാട്ടിലേക്ക് പോകാനുള്ള തീരുമാനമെടുക്കുമ്പോള്‍ എനിക്ക് താങ്ങായത് എന്റെ ഇണ തന്നെയാണ്. ഒരു തീരുമാനമെടുത്താല്‍ പിന്തുണ നല്‍കുന്ന ഇണ ഉണ്ടാകുമ്പോഴാണ് ജീവിതത്തിലും കരിയറിലും ഉന്നമനം എളുപ്പമാകൂ. ഞാന്‍ മക്കളെ അത്ര കണിശത പുലര്‍ത്തി പഠിപ്പിക്കുന്ന ആളല്ല. കാര്യങ്ങള്‍ പഠിക്കാന്‍ അവരെ തന്നെ പ്രാപ്തരാക്കുകയാണ് ചെയ്യാറ്. മകന്‍ ഹൈദരാബാദില്‍ ബി.ടെക് വിദ്യാര്‍ഥിയാണ്. മകള്‍ ഒമ്പതാം ക്ലാസ്സില്‍. ഞങ്ങള്‍ രണ്ടുപേരും ജോലി ചെയ്യുന്നത് മക്കള്‍ വളരെ അഭിമാനകരമായി തന്നെയാണ് കണ്ടിട്ടുള്ളത്. അത് അവര്‍ക്കും വളരെയധികം മോട്ടിവേഷന്‍ നല്‍കിയിട്ടുണ്ട് എന്ന് തോന്നിയിട്ടുണ്ട്.

ചിന്തിക്കുന്ന സ്ത്രീ വായിക്കുന്നത്


EDITOR : RUKSANA. P

SENIOR SUB EDITOR : FOUSIA SHAMS

SUB EDITOR : FATHIMA BISHARA

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 8289874075
aramammonthly@gmail.com


Advertisement

Phone: 8281572448
advtaramam@gmail.com

Subscription
  • For 1 Year : 300
  • For 1 Copy : 25
Quick Links

© Aramam monthly. All Rights Reserved. Powered by: D4media