കരവിരുതില്‍ കണ്ണും നട്ട്

കെ.വി ലീല
ഏപ്രിൽ 2025
കിട്ടുന്ന സമയം വേണ്ട തരത്തില്‍ ഉപയോഗപ്പെടുത്തിയാല്‍ മതി. അറിയാവുന്ന ഏതുകാര്യവും അധ്വാനിക്കാന്‍ മനസ്സുണ്ടെങ്കില്‍ ഒരു സംരംഭമാക്കി മാറ്റാം.

മരച്ചീളുകളിലും മറ്റ് പ്രതലങ്ങളിലും ചിത്രപ്പണികള്‍ ചെയ്ത് സ്വയം തൊഴില്‍ സംരംഭത്തിലൂടെ മുന്നേറുന്ന മാതൃകാവനിതയാണ്കാസര്‍കോട് ജില്ലയിലെ ചെറുവത്തൂര്‍ കാലിക്കടവ് ഗ്രാമവാസി ലതി രാജേഷ്. തടി ഫ്രെയിമുകളില്‍ വരച്ചും കോറിയും ആലേഖനം ചെയ്തും സൃഷ്ടിക്കുന്ന കലാരൂപങ്ങളിലൂടെയാണ് ലതിയും കുടുംബവും ശ്രദ്ധ നേടുന്നത്. കഴിഞ്ഞ കാല്‍ നൂറ്റാണ്ടിനപ്പുറം, കലയോടും കരവിരുതിനോടും ഭ്രമമുണ്ടായിരുന്ന ഭര്‍ത്താവ് എം.വി രാജേഷ് നിരന്തരമായി ചിത്രപ്പണികള്‍ ചെയ്യുന്നത് കണ്ടാണ് ലതി ഈ രംഗത്തേക്ക് തിരിയുന്നത്. മനുഷ്യരൂപങ്ങളും മൃഗരൂപങ്ങളും പൂക്കളും മരങ്ങളും പക്ഷികളുമെല്ലാം ലതിയുടെ കൈകള്‍ക്കൊണ്ട് വിസ്മയങ്ങളാവുന്നു. ജീവിതത്തിന്റെ വിവിധ ഭാവതലങ്ങളെ പ്രകടമാക്കുന്ന കലാരൂപങ്ങളുടെ ശ്രേണിതന്നെ ഇവരുടെ പക്കലുണ്ട്. ''കരവിരുതില്‍ കണ്ണും നട്ട് ഭര്‍ത്താവിന്റെ കൂടെ നിന്നാണ് ഈ തൊഴില്‍ ഞാന്‍ പഠിച്ചെടുത്തത്. വേറെ ട്രെയിനിങ്ങിനൊന്നും പോയിട്ടില്ല. 95, 96 മുതല്‍ അദ്ദേഹം ഒരു ഹോബി പോലെ ഇത് ചെയ്തിരുന്നു. 2005-ല്‍ കല്യാണം കഴിഞ്ഞ് ഞാന്‍ ഇവിടെ വരുമ്പോള്‍ ഇത്തരം കലാസൃഷ്ടികളോട് എനിക്കുംതാല്‍പര്യംതോന്നി. അദ്ദേഹത്തിനൊപ്പം ഒരു സഹായിയായി, ചെറുതായികല ചെയ്യാന്‍ തുടങ്ങി. ആ അറിവും പരിചയവുമാണ് എന്നെ ഈ കലാമേഖലയിലേക്ക് തിരിച്ചുവിട്ടത്.'

മരപ്പാളികളിലും പ്ലൈവുഡ് ഷീറ്റുകളിലുമൊക്കെയാണ് ആദ്യം വര്‍ക്ക് ചെയ്തത്. രാജേഷ് എല്ലാ കാര്യങ്ങളും വളരെ ശ്രദ്ധയോടെ ചെയ്യുന്ന വ്യക്തിയാണ്.ഇതൊരു പാഷന്‍ എന്നല്ലാതെ ബിസിനസ് ചെയ്യണമെന്ന ആഗ്രഹത്തോടെആയിരുന്നില്ല. ആരെങ്കിലും ആവശ്യപ്പെട്ടാല്‍ അവര്‍ക്ക് വേണ്ടി ചിത്രങ്ങള്‍ ചെയ്തുകൊടുക്കും എന്നുമാത്രം. പലര്‍ക്കും ഗിഫ്റ്റ് കൊടുക്കും. കൊറോണക്കാലത്ത് ജീവിക്കാന്‍ ബുദ്ധിമുട്ട് വന്നപ്പോഴാണ് ഇത് ഒരു സംരംഭം ആക്കിയാലോ എന്ന് ചിന്തിച്ചത്. കൈയില്‍ കലയും കൈത്തൊഴിലും ഉണ്ട്.അത് ഉപയോഗപ്പെടുത്താമെന്ന് തീരുമാനിച്ചു. പൈസ ആവശ്യമുള്ള സമയമായിരുന്നു.സമയം ഒട്ടും കളയാതെ ഉപയോഗിച്ചു എന്നതാണ് സത്യം. കുറെ ചിത്രങ്ങള്‍ ഉണ്ടാക്കി ഫീല്‍ഡിലേക്കിറങ്ങി. അങ്ങനെയായിരുന്നു തുടക്കം.

 

ചെറിയ തുടക്കം വലിയ നേട്ടം

''ഏതാണ്ട് 10 വര്‍ഷത്തോളം ഞാന്‍ ഈ പണികളൊക്കെ കൂടെ നിന്ന് ക്ഷമയോടെ ഓരോന്നായി നോക്കി മനസ്സിലാക്കിയെടുത്തതിന് ശേഷമാണ് ഇങ്ങനെയൊക്കെ ചെയ്യാന്‍ സാധിച്ചത്.''

ചിത്രങ്ങള്‍ക്ക് നാട്ടില്‍ നിന്നും അല്ലാതെയും ധാരാളം ഓര്‍ഡറുകള്‍കിട്ടുന്നുണ്ട്. ചിലര്‍ നേരിട്ടുവന്ന് വാങ്ങും. അല്ലാത്തവര്‍ക്ക് കൊറിയര്‍ അയച്ചുകൊടുക്കും. അതൊക്കെനല്ല വരുമാന മാര്‍ഗ്ഗമാണ്. കേരളത്തില്‍ പലയിടങ്ങളിലും എക്‌സിബിഷന്‍ നടത്താറുണ്ട്.ഏറ്റവും കൂടുതല്‍ പങ്കെടുത്തിട്ടുള്ളത് ബാംബൂ ഫെസ്റ്റിലും ക്രാഫ്റ്റ് മേളകളിലുമാണ്. ജനുവരിയില്‍ എറണാകുളത്തെ ബാംബൂ ഫെസ്റ്റിനും ഫെബ്രുവരിയില്‍ ചങ്ങനാശ്ശേരിയില്‍ നടന്ന സര്‍ക്കാരിന്റെ സരസ് മേളയിലും പങ്കെടുത്തിരുന്നു. 2018 മുതല്‍ സരസ് മേളയില്‍ പങ്കെടുക്കുന്നുണ്ട്. ഇത്തവണയും ചിത്രങ്ങള്‍ നല്ല പോലെ വിറ്റുപോയി. 2018 ല്‍ സംസ്ഥാന സ്‌കൂള്‍ കലോത്സവം കാഞ്ഞങ്ങാട് വെച്ച് നടന്ന സമയത്ത് ഇന്‍ഡസ്ട്രിയല്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ നിന്നും ആവശ്യപ്പെട്ട പ്രകാരം കുട്ടികൾക്ക് വേണ്ടി ഒരു എക്‌സിബിഷന്‍ സൗകര്യം ഒരുക്കിയിരുന്നു. അങ്ങനെയാണ് പ്രദര്‍ശനങ്ങള്‍ക്കു വേണ്ടിആദ്യമായി പോകുന്നത്്. അന്ന് സംസ്ഥാന കലോത്സവം ആയതുകൊണ്ട് ഒരുപാട് പേര്‍ പല സ്ഥലങ്ങളില്‍ നിന്നും എത്തിയിരുന്നു. കുറേപ്പേര്‍ കലാസൃഷ്ടികൾ ‍വാങ്ങുകയും ചെയ്തു. അന്ന് ഉണ്ടായിരുന്ന പ്രോഡക്റ്റ് മൊത്തം വിറ്റുപോയി. കാസര്‍കോട് ജില്ലയിലെ കുടുംബശ്രീ കോര്‍ഡിനേറ്ററും അവിടെ വന്നിരുന്നു. അദ്ദേഹം ക്രാഫ്റ്റ് മേഖലയില്‍ ഇതൊരു സംരംഭമാക്കി വളര്‍ത്തണമെന്ന് പറഞ്ഞു പ്രോത്സാഹിപ്പിച്ചു. ആ നിര്‍ദേശപ്രകാരം കുടുംബശ്രീയില്‍ അംഗമായി. പിന്നീട് കുടുംബശ്രീയുടെ സഹായത്തോടെ പടിപടിയായി കാര്യങ്ങള്‍ മുന്നോട്ടു പോയി.

 

സംരംഭത്തിന്കരുത്തേകുന്നവര്‍

 കുടുംബശ്രീക്കൊപ്പം ടൂറിസം ഡിപ്പാര്‍ട്ട്‌മെന്റ്, ഇന്‍ഡസ്ട്രിയല്‍ ഡിപ്പാര്‍ട്ട്‌മെന്റ്,ബാംബൂ കോര്‍പ്പറേഷന്‍, തുടങ്ങിയ മറ്റ് ഡിപ്പാര്‍ട്ട്‌മെന്റുകളില്‍ നിന്നുള്ള സഹായങ്ങളും ഇപ്പോള്‍ കിട്ടുന്നുണ്ട്. ഇവര്‍ സംഘടിപ്പിക്കുന്ന ധാരാളം എക്‌സിബിഷനുകള്‍ക്കും പോകാറുണ്ട്. അതല്ലാതെ കാശ് മുടക്കിയുള്ള എക്‌സിബിഷന്‍ നടത്താറില്ല. കേരളത്തിനകത്തും പുറത്തും ധാരാളം എക്‌സിബിഷനുകള്‍ക്ക് പോകാന്‍ പറ്റി. ചെന്നൈയില്‍ എക്‌സിബിഷന് പോയിട്ടുണ്ട്. ദോഹയില്‍ മുന്‍പ് ഒരു പ്രദര്‍ശനം നടത്തിയിട്ടുണ്ട്. ചിത്രപ്പണികള്‍ക്കുള്ളതടി വില കൊടുത്ത് അടുത്തുള്ള മില്ലുകളില്‍നിന്ന് ശേഖരിക്കും. ആദ്യമൊക്കെ തേക്ക്, കുമിള്‍ (കുമുദ് ) എന്നീ തടികളാണ് കൂടുതലായി കലാരൂപങ്ങള്‍ക്ക് വേണ്ടി ഉപയോഗിച്ചിരുന്നത്. എങ്കിലും സമീപകാലത്തായി മുളയിലും ആര്‍ട്ട് വര്‍ക്കുകള്‍ ചെയ്യുന്നുണ്ട്.

തടി മുറിച്ച് ചെറിയ പീസാക്കി കിട്ടും. അത് പ്രോസസ്സ് ചെയ്യണം. രണ്ട് പ്രാവശ്യമെങ്കിലും കെമിക്കല്‍ ട്രീറ്റ്‌മെന്റ് ചെയ്ത് ഉണക്കണം. അതിനുശേഷം അതില്‍ ചിത്രങ്ങള്‍ വരച്ചെടുക്കും. അല്ലെങ്കില്‍ പ്രിന്റ് ചെയ്ത ചിത്രങ്ങള്‍ ഒട്ടിച്ചെടുക്കും. പോളിഷ് അടിക്കുന്നഒരു പ്രോസസ് കൂടി ഉണ്ട്. അവസാനം ഒരു എ.സി.പി ഷീറ്റിലേക്ക് ഒട്ടിച്ച് തടിയില്‍ തന്നെ ഫ്രെയിം ചെയ്‌തെടുക്കും.നേരിട്ട് തടിയിലേക്ക് ചിത്രങ്ങള്‍ വരയ്ക്കുന്ന രീതിയല്ല. തടി പീസാക്കി എടുത്ത് കെമിക്കല്‍ ചെയ്തതിനുശേഷമാണ് അതില്‍ വരയ്ക്കുകയോ ചിത്രങ്ങള്‍ ഒട്ടിച്ചുചേര്‍ക്കുകയോ ചെയ്യുന്നത്. തടി ട്രീറ്റ് ചെയ്ത് ഒരു ചിത്രം റെഡിയാക്കാന്‍ ഏഴു ദിവസം വേണ്ടിവരും. എന്നാലേ അത് പൂര്‍ണമാവൂ. നല്ല ക്ഷമയും ശ്രദ്ധയും വേണ്ട ജോലിയാണിത്.

''ഞങ്ങള്‍ 95 ല്‍ ഉണ്ടാക്കി വിറ്റ സാധനങ്ങള്‍ക്ക് ഇതുവരെയും കേടു വന്നിട്ടില്ല. ഈട് നില്‍ക്കുന്ന രീതിയിലുള്ള പ്രോസസ്സിങ്ങ് ചെയ്യുന്നതുകൊണ്ട് തന്നെ തടി കേടാകുന്നുമില്ല. ആരും ഇതുവരെ പരാതിപ്പെട്ടിട്ടില്ല.'' സ്വന്തം കൈയാല്‍ വിരിയുന്ന കലാരൂപങ്ങള്‍ക്ക് ഉറച്ച ആത്മവിശ്വാസം.

കൂട്ടായ്മയുടെ വിജയം

സത്യത്തില്‍ ഇതൊരു കൂട്ടായ്മയുടെ വിജയമാണ്. കുടുംബ സംരംഭം എന്ന് തന്നെ പറയാം. ആര്‍ട്ട് വര്‍ക്ക് ചെയ്യുന്ന സമയത്ത് എല്ലാവരും ഒത്തുചേരും. രാജേഷ്ഒരു മെഡിക്കല്‍ കമ്പനിയിലെഹോള്‍സെയില്‍ കടയില്‍ സ്റ്റാഫ് ആണ്. വൈകിട്ട് അഞ്ചരക്ക് ജോലി കഴിഞ്ഞ് വീട്ടിലെത്തിയാല്‍ വര്‍ക്ക് തുടങ്ങും. അമ്മ ജാനകിയും മക്കള്‍ പ്ലസ്ടുവിന് പഠിക്കുന്ന അനുചന്ദും ആറാം ക്ലാസുകാരനായ മൃണാള്‍ കൃഷ്ണയും കൂടെ ചേരും. പകല്‍സമയങ്ങളില്‍ മിനുക്കല്‍, പോളിഷിങ് പോലുള്ള ചെറിയ വര്‍ക്കുകള്‍ ഞാന്‍ചെയ്തുവെക്കും. കൂടുതല്‍ ഓര്‍ഡറുകള്‍ വന്നാല്‍ രാജേഷിന്റെ കൂട്ടുകാരും ഒപ്പമുണ്ടാകും.

ചിത്ര നിര്‍മിതിക്കായുള്ള എല്ലാ പരിപാടികളും വീട്ടില്‍ തന്നെയാണ് നടക്കുന്നത്. ഞങ്ങള്‍ക്ക് ഒരു വര്‍ക്ക് ഷോപ്പ് ഇല്ല. കാരണം തടികള്‍ മുറിക്കുകയും വര്‍ക്ക് ചെയ്യുമ്പോഴും പരിസരങ്ങളില്‍ പൊടി നിറയും.മാലിന്യ പ്രശ്‌നം ആകും. ആളുകള്‍ക്ക് അത് ബുദ്ധിമുട്ടുണ്ടാക്കും. അതുകൊണ്ട്എല്ലാ കാര്യങ്ങളും വീട്ടില്‍ തന്നെ ചെയ്യുന്നു. പ്രകൃതിയില്‍ കാണുന്ന എന്തും കലാരൂപമാക്കും. പിന്നെ ഓരോരോ ഐഡിയ അനുസരിച്ച് ചെയ്‌തെടുക്കും. ഏറ്റവും കൂടുതല്‍ വിറ്റു പോകുന്നത് അമ്മയും കുഞ്ഞുമാണ്.

500 മുതല്‍ 5000 രൂപ വരെയാണ് റേറ്റ്. ഫ്രെയിമിന്റെ വലുപ്പം, കൂടാതെ വര്‍ക്ക് രീതികളും ഓരോന്നിലും വ്യത്യസ്തമായിരിക്കും. അതനുസരിച്ച് വില വ്യത്യാസം ഉണ്ടാകും. അവയൊക്കെ മിക്കവാറും ഓര്‍ഡര്‍ അനുസരിച്ച് ചെയ്യുന്നതായിരിക്കും.

ഏത് സമയത്തും ഈ വര്‍ക്ക് ചെയ്യാന്‍ പറ്റും എന്നതാണ് ഒരു മെച്ചം. ക്ഷമയും തൊഴിലിനോട് താല്‍പര്യവും വേണം. പെട്ടെന്ന് വരുമാനം കിട്ടില്ല. പക്ഷേ കുറച്ച് കഴിഞ്ഞാല്‍ സ്ഥിരവരുമാനം കിട്ടുന്ന തരത്തില്‍ എത്തും. കിട്ടുന്ന സമയം വേണ്ട തരത്തില്‍ ഉപയോഗപ്പെടുത്തിയാല്‍ മതി. സ്ത്രീകള്‍ക്ക് പ്രത്യേകിച്ചും. അറിയാവുന്ന ഏതുകാര്യവും അധ്വാനിക്കാന്‍ മനസ്സുണ്ടെങ്കില്‍ ഒരു സംരംഭം ആക്കി മാറ്റാം. മികച്ച വരുമാനം നേടാം. അതാണ് അവരുടെ അനുഭവം. ഈ സംരംഭം കുറച്ച് കൂടി വികസിപ്പിക്കണം. നല്ല നല്ല മെഷീനുകള്‍ വാങ്ങണം. എല്ലാ സ്റ്റേറ്റിലും പ്രദര്‍ശനങ്ങള്‍ സംഘടിപ്പിക്കണം. അതൊക്കെയാണ് ഭാവി പ്രതീക്ഷകള്‍.

ചിന്തിക്കുന്ന സ്ത്രീ വായിക്കുന്നത്


EDITOR : RUKSANA. P

SENIOR SUB EDITOR : FOUSIA SHAMS

SUB EDITOR : FATHIMA BISHARA

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 8289874075
aramammonthly@gmail.com


Advertisement

Phone: 8281572448
advtaramam@gmail.com

Subscription
  • For 1 Year : 300
  • For 1 Copy : 25
Quick Links

© Aramam monthly. All Rights Reserved. Powered by: D4media