ടെന്‍ഷന്‍ ഫ്രീ... എഴുത്താകട്ടെ കുറിപ്പടി

അലവി ചെറുവാടി
ഏപ്രിൽ 2025

എങ്ങും വിഷാദ രോഗികളുടെ പെരുപ്പം. വിഷാദ രോഗത്തെ നേരിടാനുള്ള ഫലപ്രദമായ ചികിത്സാ മാര്‍ഗം തേടി നെട്ടോട്ടമോടുന്നവര്‍ നമുക്കിടയില്‍ ധാരാളം. ശരിയായ രൂപത്തില്‍ പ്രയോഗിക്കുകയാണെങ്കില്‍ സൈക്കോ തെറാപ്പിയിലും വ്യക്തി വികാസത്തിലും വളരെയധികം പ്രയോജനപ്പെടുന്ന ഒരു മനഃശാസ്ത്ര ചികിത്സോപകരണമാണ് 'എഴുത്ത് തെറാപ്പി.'

ചികിത്സക്ക് ചെലവ് കുറവ്, രോഗശമനത്തിന് ദീര്‍ഘനാളത്തെ കാത്തിരിപ്പും വേണ്ട, എന്നാലോ ഫലം ക്ഷിപ്രവേഗവും. പരിശീലിക്കാന്‍ സ്ഥല-കാല പരിമിതികളില്ല; എപ്പോഴും എവിടെയും ആകാം. മാനസികാരോഗ്യം മെച്ചപ്പെടുത്താം. 'ഡയറി തെറാപ്പി', 'ചികിത്സാ എഴുത്ത്' എന്നിങ്ങനെയും റൈറ്റിംഗ് തെറാപ്പി അറിയപ്പെടുന്നു. കുഴഞ്ഞു മറിഞ്ഞ പ്രശ്നങ്ങളില്‍ തളക്കപ്പെട്ട് തലപുകയുന്നവരുടെ ഉപബോധമനസ്സിന്റെ ഉള്ളറകളിലേക്ക് കടന്നുചെല്ലാന്‍ ഇത് സഹായിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്.

ബര്‍ലിനിലെ ചാരിറ്റി സര്‍വകലാശാലാ ഹോസ്പിറ്റലിലെ സൈക്കോ അനാലിസിസ്, സൈക്കോ സോമാറ്റിക് മെഡിസിന്‍ വിഭാഗം സെപ്ഷലിസ്റ്റ് ഡോ. അഡാക് പെര്‍മോറാഡിയുടെ അഭിപ്രായത്തില്‍, വ്യക്തിത്വത്തെ സ്വയം തിരിച്ചറിയാന്‍ പര്യാപ്തമാക്കുന്ന ഒരു ചികിത്സാ രീതിയാണിത്. 'അതുപോലെ നാം കണ്ടെത്തിയിട്ടില്ലാത്ത നമ്മുടെ മനസ്സിന്റെ അഗാധതകളിലുള്ള പോസിറ്റീവ് വശങ്ങളെ കണ്ടെത്താനും ഇത് സഹായിക്കും' - അവര്‍ കൂട്ടിച്ചേര്‍ത്തു.

 

തെറാപ്പി രീതികള്‍

സ്വതന്ത്രമായി എഴുതുക, പ്രത്യേക വിഷയം തെരഞ്ഞെടുത്ത് വ്യവസ്ഥാപിതമായി എഴുതുക എന്നീ രണ്ടു മാര്‍ഗങ്ങള്‍ സ്വീകരിക്കാവുന്നതാണ്. മനസ്സില്‍ തോന്നുന്നതെന്തും എഴുതുക. ഒരു പക്ഷേ, മരിച്ചുപോയ വ്യക്തിക്ക് ഒരിക്കലും അയക്കപ്പെടാത്ത ഒരു കത്തായിരിക്കാം അത്; അല്ലെങ്കില്‍ തന്റെ ഒരു വഴക്കാളിക്ക്, അതുമല്ലെങ്കില്‍ തനിക്കു തന്നെ സ്വന്തമായി. മറ്റൊരു രീതി; 'ദേഷ്യം' പോലെയുള്ള ഒരു നിര്‍ണിത വാക്ക് കടലാസിന്റെ മധ്യത്തില്‍ കുറിച്ചിടുക; പിന്നീട് അതിനു ചുറ്റും അനുബന്ധ വാക്കുകളും.

ഏതു രീതിയിലായാലും എഴുതിയത് വിലയിരുത്തുകയോ തിരുത്തുകയോ ചെയ്യരുതെന്നും, വ്യാകരണത്തെ കുറിച്ചോ അക്ഷര വിന്യാസത്തെക്കുറിച്ചോ അസ്വസ്ഥത പ്രകടിപ്പിക്കരുതെന്നും ഡോ ഹോണിഗ് നിര്‍ദേശിക്കുന്നു. അതുപോലെ, ഇനിയൊന്നും എഴുതാനില്ലെന്ന് എഴുത്തുകാരന് തോന്നുവോളം നന്നെ ചുരുങ്ങിയത് പത്ത് മിനിറ്റെങ്കിലും എഴുത്ത് തുടരുകയും വേണം.

 

പ്രയോജനം ആര്‍ക്ക്?

ഒരു അംഗീകൃത റൈറ്റിംഗ് തെറാപ്പിസ്റ്റായ ഡോ ഡോറിസ് ഹോണിഗ് പറയുന്നതനുസരിച്ച്, തന്നെ കുറിച്ച് വ്യക്തമായ കാഴ്ചപ്പാട് രൂപപ്പെടുത്താന്‍ ആഗ്രഹിക്കുന്ന ഏതൊരാള്‍ക്കും അല്ലെങ്കില്‍ രോഗം നിര്‍ണയിക്കപ്പെട്ടവര്‍ക്കും, പ്രിയപ്പെട്ടവരുടെ വിയോഗത്തില്‍ ദുഃഖമനുഭവിക്കുന്നവര്‍ക്കും മധ്യവയസ്സില്‍ പ്രയാസം നേരിടുന്നവര്‍ക്കും തെറാപ്പി ഫലം ചെയ്യും. സ്വതഃസിദ്ധമായ ആവിഷ്‌കാരങ്ങളില്‍ ആസ്വാദനം കണ്ടെത്തുന്ന, ഭാഷയെ സ്നേഹിക്കുന്ന, കൈയക്ഷരത്തിന്റെ കാര്യത്തില്‍ സന്ദേഹമില്ലാത്ത ആളുകള്‍ക്ക് തെറാപ്പി അനുയോജ്യമാണ്. അതോടൊപ്പം തന്നെ കര്‍ശന നിരീക്ഷണത്തോടെ മാത്രമേ എല്ലായ് പ്പോഴും അത് പൂര്‍ത്തീകരിക്കാന്‍ പാടുള്ളൂ. വിശിഷ്യാ, പി.ടി.എസ്.ഡി (പോസ്റ്റ് ട്രൊമാറ്റിക് സ്ട്രെസ് ഡിസോര്‍ഡര്‍- മാനസികക്ഷതം) പോലെ ഗുരുതരമായ വൈകല്യങ്ങളുള്ളവര്‍ക്ക് തെറാപ്പിക്ക് സമാന്തരമായി മാനസിക പിന്തുണയും അനിവാര്യമാണ്.

പേനയും കടലാസും മാത്രം മതി. ടൈപ്പിംഗിനെക്കാള്‍ വേഗത കുറവായതുകൊണ്ട് കൈയെഴുത്താണ് ഉത്തമം. ഇത് ഉപബോധമനസ്സിന് പ്രവര്‍ത്തിക്കാന്‍ സാവകാശം നല്‍കുന്നു. എഴുത്ത് പരിഷ്‌കരിക്കണമെന്നോ എങ്ങനെ അവസാനിപ്പിക്കണമെന്നോ ഉള്ള പ്രലോഭനങ്ങളില്‍ വീണുപോകരുത്.

ഓസ്റ്റിനിലെ ടെക്സാസ് യൂനിവേഴ്സിറ്റിയില്‍ സാമൂഹിക മനഃശാസ്ത്രത്തില്‍ പ്രഫസറായ ജെയിം ഡബ്ല്യു. പെനിബേക്കര്‍ വികസിപ്പിച്ചെടുത്തതാണ് ഈ തെറാപ്പി. വേദനാജനകമായ അനുഭവങ്ങള്‍ കടലാസില്‍ കുറിച്ചിടുന്നത് അവ കൈകാര്യം ചെയ്യുന്നതിനും രോഗപ്രതിരോധ ശേഷി ശക്തിപ്പെടുത്തുന്നതിനും സഹായിക്കും. എഴുത്തുകാരനില്‍ കൂടുതല്‍ ആശ്വാസവും ശുഭാപ്തി വിശ്വാസവും മനഃശാന്തിയും ഉളവാക്കാന്‍ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ചിന്തിക്കുന്ന സ്ത്രീ വായിക്കുന്നത്


EDITOR : RUKSANA. P

SENIOR SUB EDITOR : FOUSIA SHAMS

SUB EDITOR : FATHIMA BISHARA

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 8289874075
aramammonthly@gmail.com


Advertisement

Phone: 8281572448
advtaramam@gmail.com

Subscription
  • For 1 Year : 300
  • For 1 Copy : 25
Quick Links

© Aramam monthly. All Rights Reserved. Powered by: D4media