കണ്ണീരും ചോരയും പുരണ്ട ജീവിതാക്ഷരങ്ങള്‍

ശമീം ചൂനൂര്‍
ഏപ്രിൽ 2025

രണ്ടക്ഷരങ്ങളില്‍ 'ബലി' എന്ന ശീര്‍ഷകം നല്‍കപ്പെട്ട ഈ പുസ്തകത്തിന്റെ രണ്ടു ചട്ടകള്‍ക്കിടയില്‍ ഏഴ് സമുദ്രങ്ങളുടെ ആഴമുള്ള ഒരു കഥയുണ്ട്. മാതൃഭൂമിയുടെ സ്വാതന്ത്ര്യത്തിനു വേണ്ടി സ്വന്തം ജീവന്‍ ബലിനല്‍കിയ ഒരു മഹാരാജകുമാരന്റെ കഥ. കൊലക്കയര്‍ കഴുത്തിലണിഞ്ഞപ്പോള്‍ മാനവിക സാഹോദര്യത്തിന്റെ വിശ്വസന്ദേശം നല്‍കി, ആകാശത്തിലേക്കു വിരല്‍ ചൂണ്ടി ഉറക്കെ ശഹാദത്തു ചൊല്ലിയ വക്കം ഖാദറിന്റെ കരളലിയിക്കുന്ന കഥ. അക്ഷരങ്ങള്‍കൊണ്ട് ചിത്രം വരക്കുന്ന നോവലാണെങ്കിലും ചരിത്രകാരന്മാര്‍ മനഃപൂര്‍വം മറച്ചുവെച്ച ചരിത്രത്തിന്റെ വിസ്മയകരമായ ഒരു അധ്യായം വാശിയോടെ തുറന്നു വെക്കുന്ന ചരിത്ര പുസ്തകം കൂടിയാണ് ബലി.

സ്വാതന്ത്ര്യസമര സേനാനി വക്കം ഖാദറിന്റെ ജീവിതത്തിലെ വാങ്മയ ചിത്രങ്ങളാണ് പി.എം.എ ഖാദര്‍ രചിച്ച് കോഴിക്കോട് ഇസ്ലാമിക് പബ്ലിഷിംഗ് ഹൗസ് പ്രസിദ്ധീകരിച്ച ഈ പുസ്തകത്തില്‍ നിറഞ്ഞു നില്‍ക്കുന്നത്. ഇരുട്ടിന്റെ ശക്തികള്‍ എത്ര മായ്ക്കാന്‍ ശ്രമിച്ചാലും പരാജയപ്പെടുമാറ് വക്കം ഖാദറിന്റെ കണ്ണീരും ചോരയും പുരണ്ട ജീവിതം വായനക്കാരന്റെ മനസ്സില്‍ നോവലിസ്റ്റ് അക്ഷരങ്ങള്‍ കൊണ്ട് കൊത്തിവെക്കുന്ന കാഴ്ച അതിമനോഹരമാണ്. ഈ ധീര ദേശാഭിമാനിയുടെ പോരാട്ട ചരിത്രം മറവിക്ക് വിട്ടുകൊടുക്കാതിരിക്കാന്‍ രാഷ്ട്രീയ പ്രവര്‍ത്തകര്‍ ഇത് കൈപ്പുസ്തകമായി കരുതേണ്ടതുണ്ട്.

ദൈവജ്ഞാനി കൂടിയായിരുന്നു ശഹീദ് വക്കം ഖാദറെന്ന് ഈ പുസ്തകത്തിലൂടെ നാം പഠിക്കുന്നു. തീര്‍ച്ചയായും വര്‍ത്തമാന കാലത്തെ ഇസ്ലാമിക പ്രവര്‍ത്തകര്‍ക്ക് പഠിക്കാന്‍ പലതുമുണ്ട് ഈ ചരിത്രനോവലില്‍.

ചില പുസ്തകങ്ങള്‍ വായിച്ചു കഴിഞ്ഞാലും മനസ്സില്‍നിന്ന് ഇറങ്ങിപ്പോകാന്‍ കൂട്ടാക്കാതെ, കഥയും കഥാപാത്രങ്ങളും അനുവാചകന്റെ കൂടെതന്നെ നിലകൊള്ളും. ശരിക്കും അവരെ കാണാന്‍ നാം അതിയായി മോഹിക്കും. ആ ഗണത്തില്‍ പെട്ട അപൂര്‍വം നോവലുകളില്‍ ഒന്നാണ് ബലി. അക്ഷരങ്ങളുടെ ശക്തികൊണ്ടും കഥാപാത്ര വിന്യാസ രീതികൊണ്ടും കഥാസന്ദര്‍ഭങ്ങളുടെ ചലനാത്മകതകൊണ്ടും ഈ ചരിത്രാഖ്യായിക മനസ്സിനെ വല്ലാതെ മഥിക്കുന്നു.

ബ്രിട്ടീഷുകാര്‍ക്കെതിരില്‍ തിരുവിതാംകൂറില്‍ പ്രക്ഷോഭം നടത്തിയ ആദ്യത്തെ വിദ്യാര്‍ഥി പ്രസ്ഥാനത്തിന്റെ അമരക്കാരനായിരുന്നു വക്കം ഖാദര്‍. മലയായില്‍ ഇന്ത്യന്‍ നാഷണല്‍ ആര്‍മിയുടെ പരിശീലനം ലഭിച്ചു ഇന്ത്യയിലേക്കയക്കപ്പെട്ട ആദ്യ ചാവേര്‍പടയുടെ കമാണ്ടറായിരുന്നു ഖാദര്‍.

ശഹീദ് ഖാദര്‍ ബ്രിട്ടീഷുകാര്‍ക്ക് നേരെ ഉയര്‍ത്തുന്ന മുദ്രാവാക്യങ്ങള്‍ നമുക്കും ഒന്നുറക്കെ പറയാന്‍ തോന്നും. അഭിമാനം നല്‍കുന്ന ഒരു ചരിത്രം, അന്തസ്സുറ്റ ആഖ്യാനം, സര്‍ഗസൃഷ്ടിയുടെ അതിമനോഹരമായ നടനം- ഇതെല്ലാമാണ് ഈ നോവലിന്റെ സവിശേഷതകള്‍.

ദ്രുതഗതിയില്‍ ഒഴുകുന്ന സംഭവങ്ങളുടെ അന്തര്‍ധാരയായി ആര്‍ദ്രമായ ഒരു പ്രണയകഥ ഒഴുകുന്നത് കാണാം. മറ്റെല്ലാ പ്രേമകാവ്യങ്ങളില്‍ നിന്നും വ്യത്യസ്തമായി, ശ്ലഥമായ ഒരു ഈരടി പോലെ ഉള്ളു നോവിപ്പിക്കുന്ന വിശുദ്ധ സ്‌നേഹത്തിന്റെ കഥ പറയാന്‍ രചയിതാവ് ഉപയോഗിക്കുന്ന സങ്കേതങ്ങള്‍ സാഹിത്യവിദ്യാര്‍ഥികള്‍ക്കു മാതൃകയാണ്.

ഫാഷിസം വളരുന്ന ഈ ചരിത്ര സന്ധിയില്‍ ഏകനായ ദൈവമല്ലാത്ത മറ്റൊരു ശക്തിക്കു മുമ്പിലും തലകുനിക്കാതെ വളരണമെന്ന് നമ്മുടെ മക്കള്‍ക്ക് ഓതിക്കൊടുക്കാവുന്ന ശുജ്അത്തിന്റെ കഥാപുസ്തകമാണിത്. അമ്പതു അധ്യായങ്ങളുള്ള ഈ നോവലിലെ ഓരോ അധ്യായത്തിലും ഓരോ വിലപ്പെട്ട പാഠങ്ങള്‍ ഉണ്ട്. പുതു തലമുറയ്ക്ക് സമ്മാനിക്കാവുന്ന ഏറ്റവും വിലപ്പെട്ട 'തുഹ്ഫ'യാണ് ഈ നോവല്‍. ഈ പുസ്തകം രചിച്ചയാളും വായിക്കുന്ന വ്യക്തിയും ഒരേ പുണ്യകര്‍മമാണ് നിറവേറ്റുന്നത് എന്ന് തോന്നും. ഇതുപോലുള്ള പുസ്തകങ്ങള്‍ എല്ലാ വീടുകളിലും തുറന്നുവെക്കുന്നതുപോലും ആത്മാഭിമാനം നല്‍കുന്ന വലിയൊരു രാഷ്ട്രീയ പ്രവര്‍ത്തനമാണ്.

വക്കം ഖാദര്‍ മാത്രമല്ല, പിതാവ് വാവാ കുഞ്ഞു സാഹിബും മാതാവ് ഉമ്മുസല്‍മയും ചെറിയ പെങ്ങള്‍ ഹഫ്‌സയും മനസ്സില്‍ നീറ്റല്‍ സൃഷ്ടിക്കുന്ന കഥാപാത്രങ്ങളാണ്.

മദ്‌റസയില്‍ ഖുര്‍ആന്‍ പഠിപ്പിക്കുമ്പോള്‍ വാഗണ്‍ കൂട്ടക്കൊലയുടെ കഥ പറഞ്ഞ് ബ്രിട്ടീഷ് വിരുദ്ധ വികാരം പ്രചോദിപ്പിക്കുന്ന ഉസ്താദിനെയും മദ്രാസിലെ സെന്റ് ജോര്‍ജ് ഫോര്‍ട്ട് എന്ന തടവറയിലെ കനിവുള്ള മനുഷ്യന്‍ രാഘവന്‍ നായരെയും കാണാം. ആദ്യമായി ഖാദര്‍ സ്‌കൂളില്‍ പോകുമ്പോള്‍ തലയില്‍ കൈവെച്ച് 'ഈ മുഖം കണ്ടാലറിയാം ഇവന്‍ വലിയവനാകും' എന്ന് ആശീര്‍വദിച്ച രവീന്ദ്രന്‍ മാഷ് മുതല്‍ സ്‌കൂള്‍  മുറ്റത്തേക്ക് ചാഞ്ഞു കിടക്കുന്ന മാവിലെ അണ്ണാറക്കണ്ണന്‍വരെ കണ്ണില്‍നിന്ന് മാഞ്ഞുപോകാത്ത കഥാപാത്രങ്ങളായി മാറും ഈ പുസ്തകം ഒരാവൃത്തി വായിക്കുമ്പോള്‍. പിന്നെ വീണ്ടും വീണ്ടും വായിക്കാന്‍ തോന്നും.

മുറിവ്പറ്റി കിടക്കുന്ന ഖാദറിനു വേണ്ടി ഏകനായ ഈശ്വരനെയും ഇലാഹിനെയും കര്‍ത്താവിനെയും വാവിട്ടു വിളിക്കുന്ന അയല്‍വാസികളുടെ പ്രാര്‍ഥനകളിലുണ്ട് ഈ നാടിന്റെ സ്വാതന്ത്ര്യത്തിനുവേണ്ടി വ്യത്യസ്ത മതാനുയായികള്‍ ഒന്നിച്ച് നടത്തിയ പോരാട്ടത്തിന്റെ നേര്‍ചിത്രം. നബിദിനത്തിന്റെ സ്റ്റേജില്‍ കയറി സ്വാതന്ത്ര്യത്തിനു വേണ്ടി ഉജ്ജ്വല പ്രഭാഷണം നടത്തിയ സ്വാമിയും ഖാദറിനു കാവലായ പള്ളിയിലെ റാഫേല്‍ അച്ചനും തൂക്കുകയറില്‍ ഖാദറിന്റെ കൂടെ ഒന്നിച്ചണിനിരന്ന അനന്തന്‍ നായര്‍, ഫൗജാ സിങ്, ബര്‍ദാന്‍ എന്നിവരൊക്കെ എത്രകാലം കഴിഞ്ഞാലും മനസ്സില്‍ മായാതെ നില്‍ക്കും.

പി.എം.എ ഖാദര്‍ ഭാവുകത്വ സൃഷ്ടികൊണ്ടും കഥനശില്പവിദ്യ കൊണ്ടും നടത്തുന്ന അതിമനോഹരമായ അഭ്യാസമാണ് ഈ പുസ്തകം നിറയെ. ഒരു സിനിമയിലെന്നപോലെ ഉദ്വേഗജനകമായ ഒരുപാട് നിമിഷങ്ങള്‍ എഴുത്തുകാരന്‍ തന്റെ മനോഹര ശൈലിയിലൂടെ സൃഷ്ടിച്ചെടുക്കുന്നതു കാണാന്‍ എന്ത് കൗതുകം. പടവാള്‍ ഉയര്‍ത്തുന്ന വാക്കുകള്‍, ജീവന്‍ പിടക്കുന്ന അക്ഷരങ്ങള്‍, അനീതിക്കെതിരെ പോരാടുന്ന വരികള്‍. ചിലയിടങ്ങളിലൊക്കെ വായനക്കാരന്‍ അറിയാതെ ഉറക്കെ വായിച്ചു പോകുന്ന വാചകങ്ങള്‍. തൂക്കുകയറിലേക്ക് പോകുന്നതിന് ദിവസങ്ങള്‍ക്കു മുമ്പ് ഉപ്പ വന്നു ഖാദറിന് ഉമ്മയുടെ വസിയ്യത്ത് പറഞ്ഞുകൊടുക്കുന്നു: 'തൂക്കുകയര്‍ കഴുത്തിലിടുമ്പോള്‍ നീ പുഞ്ചിരിക്കണം, ഉറക്കെ ശഹാദത്ത് ചൊല്ലണം'. ഇങ്ങനെ വായനക്കാരന്‍ പുസ്തകം മടക്കിവെച്ചു കണ്ണുതുടക്കുന്ന മുഹൂര്‍ത്തങ്ങള്‍ നിറയെയുള്ള പുസ്തകമാണിത്.

അവതാരിക എഴുതിയ മലയാളത്തിന്റെ പ്രിയകവി റഫീക്ക് അഹമ്മദ് പറഞ്ഞത് എത്ര ശരി: അവ്യാഖ്യേയ ദുരിതാനുഭവങ്ങളിലുടെ ധീര രക്തസാക്ഷികള്‍ നേടിത്തന്ന സ്വാതന്ത്ര്യത്തിന്റെ നെടുംതൂണുകള്‍ ഓരോന്നായി ഇരുട്ടിന്റെ ശക്തികള്‍ തുരന്നുകൊണ്ടിരിക്കുന്ന ദശാസന്ധിയില്‍ ഈ പുസ്തകം നോവലോ ജീവചരിത്രമോ എന്നതിനപ്പുറം ഒരു രാഷ്ട്രീയ പ്രതിരോധായുധം കൂടിയായി മാറുന്നു.

ചരിത്രം ചിലപ്പോള്‍ അബോധരൂപത്തില്‍ വ്യക്തികളെ ചില കര്‍മങ്ങള്‍ക്ക് നിയോഗിക്കാറുണ്ട്. പി.എം.എ ഖാദര്‍ അവ്വിധം നിയുക്തനായ ഒരു എഴുത്തുകാരനാണ്. യൗവനത്തിന്റെ അസുലഭ വസന്ത സൗഭാഗ്യങ്ങള്‍ ത്യജിച്ച് സമരത്തിന്റെ തീച്ചൂളയിലേക്ക് സ്വയം സമര്‍പ്പിതനായ വക്കം ഖാദറിന്റെ കണ്ണീരും ചോരയും പുരണ്ട ജീവിതാക്ഷരങ്ങള്‍ അത്രയെളുപ്പം മായ്ക്കാന്‍ കഴിയാത്ത വിധം നോവലിസ്റ്റ് സമൂഹ മനസ്സില്‍ കൊത്തിയിടുന്നു.

 

പുസ്തകം : ബലി (നോവല്‍)

രചന : പി.എം.എ. ഖാദര്‍

പ്രസാധനം : ഐ.പി.എച്ച് (കോഴിക്കോട്)

പേജുകള്‍: 200

വില: 249

ചിന്തിക്കുന്ന സ്ത്രീ വായിക്കുന്നത്


EDITOR : RUKSANA. P

SENIOR SUB EDITOR : FOUSIA SHAMS

SUB EDITOR : FATHIMA BISHARA

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 8289874075
aramammonthly@gmail.com


Advertisement

Phone: 8281572448
advtaramam@gmail.com

Subscription
  • For 1 Year : 300
  • For 1 Copy : 25
Quick Links

© Aramam monthly. All Rights Reserved. Powered by: D4media