ഹജ്ജും ഉംറയും ചെയ്യുമ്പോള്‍ അവയിലെ അനുഷ്ഠാനങ്ങളുടെ ആത്മാവും പൊരുളും താന്‍ ഉള്‍ക്കൊണ്ടിട്ടുണ്ടോ എന്ന് ഓരോ തീര്‍ഥാടകനും ആലോചിക്കണം.
ഇസ് ലാമിന്റെ അഞ്ച് അടിസ്ഥാന സ്തംഭങ്ങളിലൊന്നായ ഹജ്ജ് മുഖ്യ പ്രതിപാദ്യമാകുന്ന വിശുദ്ധ ഖുര്‍ആനിലെ അധ്യായമാണ് അതേപേരിലുള്ള സൂറഃ അല്‍ ഹജ്ജ്. ഈ അധ്യായത്തിലെ ആരംഭ സൂക്തങ്ങള്‍ അന്ത്യനാളിന്റെ ഭയാനകതയെ കുറിച്ചാണ്. ആദ്യ സൂക്തത്തില്‍ അന്ത്യനാള്‍, പുനരുത്ഥാനം, അല്ലാഹുവിലേക്കുള്ള മടക്കം എന്നിവ പരാമര്‍ശിക്കുന്നു. പിന്നീടുള്ള സൂക്തങ്ങളില്‍ അല്ലാഹുവിന്റെ മാര്‍ഗത്തിലുള്ള ജിഹാദും അല്ലാഹുവിനോടുള്ള അങ്ങേയറ്റത്തെ വിധേയത്വവും കീഴ് വണക്കവും വിനയവും പ്രതിപാദിക്കപ്പെടുന്നു.
ഈ മഹത്തായ ഇബാദത്ത് നിര്‍വഹിക്കുമ്പോള്‍, അല്ലെങ്കില്‍ ഹാജിമാരോടൊത്ത് കഴിയുമ്പോള്‍ ഈ സൂക്തങ്ങളുടെ പൊരുള്‍ ബോധ്യമാവും. വൈയക്തിക-സാമൂഹിക മണ്ഡലങ്ങളില്‍, രാഷ്ട്ര നിര്‍മിതിയില്‍ ഹജ്ജ് നിര്‍വഹിക്കുന്ന അടിസ്ഥാന റോള്‍ എന്താണെന്ന് കൂടി ഈ അധ്യായം നമ്മെ ഓര്‍മപ്പെടുത്തുന്നുണ്ട്.
'അല്ലയോ ജനങ്ങളേ, നിങ്ങളുടെ റബ്ബിന്റെ കോപത്തെ കാത്തുകൊള്ളുവിന്‍. പുനരുത്ഥാന നാളിന്റെ പ്രകമ്പനം അതിഭയാനകം തന്നെയാകുന്നു'' - അൽ ഹജ്ജ് അധ്യായത്തിലെ ആദ്യ സൂക്തം. ഹജ്ജും അന്ത്യനാളും തമ്മിലുള്ള ബന്ധമെന്ത്? ഹജ്ജിന്റെ കര്‍മങ്ങളിലധികവും അന്ത്യനാളിന്റെ ഭയാനകതയെ ഓര്‍മിപ്പിക്കുന്നുണ്ട്.
തീര്‍ഥാടകന്‍ തന്റെ കുടുംബത്തോട് വിടപറയുമ്പോള്‍ ഇഹലോകത്തുനിന്ന് വേര്‍പിരിയുന്നതിന്റെ പ്രതീതിയാണ്. തീര്‍ഥാടകന്‍ തിരിച്ചുവന്നേക്കാം; എന്നാല്‍, മരണശേഷം മടക്കമില്ലല്ലോ. ഇഹ്റാമിന്റെ ഭാഗമായി ഒരാള്‍ കുളിക്കുന്ന സന്ദര്‍ഭത്തില്‍, മരണശേഷം മറ്റുള്ളവര്‍ തന്നെ കുളിപ്പിക്കുന്നത് മനസ്സില്‍ കാണുകയാണ്. ഇഹ്റാമില്‍ സ്വയം സുഗന്ധദ്രവ്യങ്ങള്‍ പൂശുന്നു. മരണാനന്തരം കഫന്‍പുടവയില്‍ മറ്റുള്ളവര്‍ സുഗന്ധം പുരട്ടിത്തരുന്നു. ഇഹ്റാം വസ്ത്രത്തിന് പുറത്തുള്ള ശരീരഭാഗങ്ങള്‍ ഉയിര്‍ത്തെഴുന്നേല്‍പ് നാളിലെ പൂര്‍ണ നഗ്‌നതയെ ഓര്‍മയിലേക്ക് കൊണ്ടുവരുന്നു.
രണ്ടാമത്തെ സൂക്തം, ആ ദിവസത്തിന്റെ ഭയാനകതയുടെ ചില സാക്ഷ്യങ്ങള്‍ കണ്‍മുന്നില്‍ പ്രത്യക്ഷപ്പെടുന്നതിനെ കുറിച്ചാണ്. പുനരുത്ഥാനം, ഖബ്റില്‍നിന്ന് മനുഷ്യശരീരം എഴുന്നേല്‍പിക്കപ്പെടുന്നത്, മണ്ണില്‍നിന്ന് മനുഷ്യനെ സൃഷ്ടിച്ചത്- ഇതൊക്കെയാണ് അഞ്ചാമത്തെ സൂക്തത്തില്‍. ഇഹ് റാം ചെയ്ത് ഒന്നുരണ്ടു ദിവസങ്ങള്‍ക്കു ശേഷം വസ്ത്രങ്ങളില്‍ മണ്ണ് പുരണ്ടതായി തീര്‍ഥാടകന്‍ കാണുന്നു.
മിനായില്‍നിന്ന് അറഫയിലേക്കുള്ള യാത്ര ഉയിര്‍ത്തെഴുന്നേല്‍പ് നാളില്‍ നാഥന്റെ വിളികേട്ട് മഹ്ശറിലേക്ക് ഗമിക്കുന്നതിനെ അനുസ്മരിപ്പിക്കുന്നു. പിന്നെ മുസ്ദലിഫയിലേക്ക്. അവിടെ ജനത്തിരക്ക്, അപാരമായ ചൂട്. വിയര്‍പ്പില്‍ കുളിച്ച് പരിക്ഷീണിതനായി തീര്‍ഥാടകന്‍. മരിച്ചതിനു തുല്യം. പ്രഭാതമായാല്‍ ഖബ്റില്‍ നിന്നെന്നപോലെ, കല്ലെറിയാന്‍ ജംറ ലക്ഷ്യം വെച്ചുള്ള നടത്തം. 'സംശയം വേണ്ട, മര്‍ത്യരൊന്നടങ്കം ശ്മശാനങ്ങളില്‍നിന്ന് എഴുന്നേറ്റ് വരും'' (സൂക്തം 7).
കലര്‍പ്പറ്റ അനുസരണം
26 മുതല്‍ 37 വരെ വാക്യങ്ങളില്‍ ഹജ്ജ് കര്‍മങ്ങള്‍ പരിചയപ്പെടുത്തുകയാണ്. സര്‍വശക്തനായ ദൈവത്തിന്റെ നിര്‍ദേശങ്ങളും കല്‍പനകളും കര്‍ശനമായി പാലിക്കണം. അപ്രകാരം നിര്‍വഹിക്കുന്നില്ലെങ്കില്‍ ഹജ്ജ് അസാധുവാണ്. ഹജറുല്‍ അസ് വദിന് ചുറ്റും ഏഴുതവണ പ്രദക്ഷിണം. രണ്ട് കുന്നുകള്‍ (സ്വഫാ, മര്‍വ)ക്കിടയില്‍ ഏഴുതവണ നടത്തം. ഒരു കല്ല് കൊണ്ട് മറ്റൊരു കല്ലിനെ (ജംറക്കു നേരെ) എറിയല്‍.... അങ്ങനെ നീളുന്നു അനുഷ്ഠാന മുറകള്‍. അവയ്ക്കു പിന്നിലെ യുക്തിയും പൊരുളും പിടികിട്ടിയാലും ഇല്ലെങ്കിലും എല്ലാം ദൈവത്തോടുള്ള സമ്പൂര്‍ണ സമര്‍പ്പണത്തിന്റെ, അനുസരണത്തിന്റെ, കീഴ് വണക്കത്തിന്റെ ചിഹ്നങ്ങള്‍. 'അല്ലാഹുവിന്റെ 'ശിആറു'(അടയാളങ്ങള്‍)കളെ മഹത്വപ്പെടുത്തിയവന്‍ ഹൃദയഭക്തി കൈക്കൊണ്ടു'' (വാക്യം 32).
ഹജ്ജും ജിഹാദും
പിന്നീടുള്ള രണ്ട് വാക്യങ്ങള്‍ (38, 39) ദൈവമാര്‍ഗത്തിലെ സമരത്തെ ഓര്‍മിപ്പിക്കുന്നു. ഹജ്ജ് ജിഹാദിനുള്ള അടിസ്ഥാന പരിശീലനമാണ്. കാരണം, ഒരിടത്തുനിന്ന് മറ്റൊരിടത്തേക്കുള്ള ആയാസ പൂര്‍ണമായ ചലനമാണല്ലോ ഹജ്ജിലെ അനുഷ്ഠാനങ്ങള്‍. ചുരുക്കത്തില്‍, നേരത്തെയുള്ള ശീലങ്ങളില്‍നിന്ന് വ്യത്യസ്തമായി പ്രയാസമേറിയതും ഗൗരവതരവുമായ പരിശീലനം സ്വയം ആര്‍ജിക്കുകയാണ് ഹജ്ജിലൂടെ.
'ഓ വിശ്വാസികളേ, കുനിയുക, സാഷ്ടാംഗം പ്രണമിക്കുക, നിങ്ങളുടെ നാഥനെ വഴിപ്പെടുക, നന്മ പ്രവര്‍ത്തിക്കുക, നിങ്ങള്‍ വിജയം വരിച്ചേക്കാം'' (വാക്യം 77). ആദ്യം അവതീർണമായ അല്‍ അലഖ് അധ്യായത്തില്‍ സുജൂദ് ചെയ്യാന്‍ പറയുന്നുണ്ട്. റസൂലിന്റെ പ്രബോധന ജീവിതത്തിന്റെ തുടക്കത്തിലിറങ്ങിയ അധ്യായമാണത്. അന്ന് പ്രവാചകന്‍ തനിച്ചായിരുന്നു. ഈ അധ്യായത്തിന്റെ അവതരണ കാലമെത്തുമ്പോള്‍ ആരാധനാനിരതരും സമരസജ്ജരുമായ ഒരു വലിയ നിരതന്നെയുണ്ട്. ഗുണപരമായ ഒരു മാറ്റത്തെ കൂടി അടയാളപ്പെടുത്തുന്നുണ്ട് ഈ സുജൂദ് എന്നര്‍ഥം.
ഈ സൂറത്തില്‍ പ്രതിപാദിച്ച ആശയാര്‍ഥങ്ങളിലൂടെ മനസ്സ് സഞ്ചരിക്കണം. ഹജ്ജും ഉംറയും ചെയ്യുമ്പോള്‍ ഈ അനുഷ്ഠാനങ്ങളുടെ ആത്മാവും പൊരുളും താന്‍ ഉള്‍ക്കൊണ്ടിട്ടുണ്ടോ എന്ന് ഓരോ തീര്‍ഥാടകനും ആലോചിക്കണം.