25 വര്‍ഷങ്ങള്‍ക്ക് മുമ്പ് കുവൈത്തില്‍നിന്നാണ് ഹജ്ജിനുള്ള അവസരം ലഭിക്കുന്നത്. കുവൈത്ത് കേരള ഇസ് ലാമിക് ഗ്രൂപ്പ് (കെ.ഐ.ജി) ഒരുക്കി അയക്കുന്ന ആ വര്‍ഷത്തെ ഹജ്ജിന്റെ യാത്രാ അമീര്‍ ഭര്‍ത്താവ് (വി.പി ഷൗക്കത്തലി) ആയിരുന്നു. കുവൈത്തിലെത്തി ഒരു വര്‍ഷത്തിനുശേഷം ഹജ്ജിന് സാധ്യത തെളിയുന്നത് അങ്ങനെയാണ്. ജമാഅത്തെ ഇസ് ലാമി സുഊദി (കെ.ഐ.ജി) പ്രസിഡന്റായിരുന്ന പിതാവ് മര്‍ഹൂം ഇ.എന്‍ അബ്ദുല്ല മൗലവി തന്നെയായിരുന്നു അന്ന് കേരള ഹജ്ജ് ഗ്രൂപ്പിന്റെ സുഊദിയിലെ കാര്യങ്ങള്‍ നോക്കി നടത്തിയിരുന്നത്. ഞാനിവിടെ ഉള്ളപ്പോള്‍ തന്നെയാണ് നിങ്ങള്‍ക്കും ഹജ്ജിന് വരാന്‍ സൗകര്യമെന്ന നിര്‍ദേശം പരിഗണിച്ചു കൂടിയാണ് ആ വര്‍ഷം ഹജ്ജിനൊരുങ്ങുന്നത്. എന്റെയും രണ്ട് മക്കളുടെയും പേപ്പര്‍ വര്‍ക്കുകളെല്ലാം ശരിയായി എന്നറിഞ്ഞപ്പോഴുള്ള സന്തോഷം പറഞ്ഞറിയിക്കാന്‍ കഴിയുന്നതായിരുന്നില്ല.
കുവൈത്തിലെ ഫാമിലി സുഹൃത്തുക്കളും പരിചയമുള്ള പ്രസ്ഥാന പ്രവര്‍ത്തകരുമടക്കം അമ്പത് പേരുള്ള സംഘത്തിന്റെ യാത്ര ബസിലായിരുന്നു. ചിന്തകള്‍ ഇബ്റാഹീം, ഹാജര്‍, ഇസ്മാഈല്‍ കുടുംബത്തിന്റെ മക്ക തേടിയുള്ള മരുഭൂ യാത്രകളിലേക്കൂളിയിട്ടു.
മൂന്നാമത്തെ മകനെ ഗര്‍ഭം ധരിച്ച സമയത്തായിരുന്നു എന്റെ ഹജ്ജ് യാത്ര. നീണ്ട യാത്രയിലും ഹജ്ജിനിടയിലെ തിക്കിലും തിരക്കിലും എങ്ങനെ മാനേജ് ചെയ്യുമെന്ന് ചിന്തിക്കുമ്പോഴെല്ലാം ഹാജര്‍ ഓര്‍മയില്‍ ഓടിയെത്തും. ഒന്നും പേടിക്കാനില്ല. അല്ലാഹുവില്‍ തവക്കുല്‍ ചെയ്ത് മുന്നോട്ടും പോകാം എന്ന ബാപ്പയുടെയും ഭര്‍ത്താവിന്റെയും വാക്കുകള്‍ ആശ്വാസം പകര്‍ന്നു. ഹജ്ജ് യാത്ര തന്നെ ഒട്ടനവധി അപര സേവനങ്ങള്‍ക്കുള്ള ഏറ്റവും നല്ല ഇബാദത്തിന്റെ അവസരമാണെന്ന് തെളിയിക്കുന്നതായിരുന്നു സഹയാത്രികരുടെ സേവന മത്സരം.
അല്ലാഹുവിന്റെ അതിഥികളായ ഹാജിമാരെ സേവിക്കുമ്പോള്‍ തങ്ങളുടെ കാര്യങ്ങള്‍ അല്ലാഹു നോക്കിക്കൊള്ളുമെന്ന വിളിച്ചു പറയലായിരുന്നു അവരുടെ ഓരോ താങ്ങും കരുതലുകളും.
ഇഹ്റാമില്‍ പ്രവേശിച്ചപ്പോള്‍ ഒരു പുതിയ ജീവിതം തുടങ്ങുന്നത് പോലെ തോന്നി. അന്ന് രണ്ട് വയസ്സുള്ള മൂത്ത മകനെ ഇഹ്റാം വസ്ത്രമണിയിച്ചത് കണ്ടപ്പോള്‍ അറിയാതെ ഇസ്മാഈലിനെ ഓര്‍ത്തുപോയി. സ്വന്തം മക്കള്‍ കുഞ്ഞു ഇസ്മാഈലുകളാകുന്ന കാഴ്ചയാണല്ലോ അത്. മക്കയോടടുക്കുകയാണെന്ന് യാത്രാ അമീര്‍ അറിയിച്ചപ്പോള്‍ കണ്ണുകള്‍ കഅ്ബയെ തേടി. താമസസ്ഥലത്ത് ബസ് നിര്‍ത്തി. യാത്രാ ഭാണ്ഡങ്ങളിറക്കിവെച്ച് ഞങ്ങള്‍ കൊച്ചു സംഘങ്ങളായി കഅ്ബയിലേക്ക് നടന്നു. ഹൃദയമിടിപ്പുകള്‍ക്കൊപ്പം ലബ്ബൈക്കയുടെ ധ്വനികള്‍ക്കും ആവേശം കൂടി.
ജീവിതത്തിലെ ഏറ്റവും ആഹ്ലാദകരവും അമൂല്യവുമായ നിമിഷം. കണ്ണെടുക്കാന്‍ തോന്നാത്ത കാഴ്ച. അതാ കണ്ണിനു മുന്നില്‍...
ഹജ്ജ് നാളുകള്‍ കാത്ത് നില്‍ക്കെ അല്ലാഹുവിനേറ്റവും ഇഷ്ടപ്പെട്ട ഇബാദത്തായ ത്വവാഫിലായിരുന്നു നിര്‍വൃതി. നമസ്‌കാരത്തിന് ഒരു ലക്ഷം ഇരട്ടി പുണ്യം കിട്ടുന്ന മസ്ജിദുല്‍ ഹറാമിലെ ജമാഅത്ത് നമസ്‌കാരങ്ങളില്‍ പങ്കെടുക്കാന്‍ എല്ലാവരും ജാഗ്രത കാണിക്കുന്നു. കഅ്ബാലയത്തെ മതിവരുവോളം നോക്കിയിരുന്ന് നാഥനെ വാഴ്ത്തുന്നവരും ദിക്റുകള്‍ ചൊല്ലുന്നവരും. കഅ്ബയെ കണ്ണിലും മനസ്സിലുമേറ്റുമ്പോള്‍ അല്ലാഹു 'അക്ബര്‍' ആവുകയും ഞാനെന്ന ഭാവം അലിഞ്ഞില്ലാതാവുകയും ചെയ്യുന്നു.
അക്കാലത്ത് മത്വാഫിനടിയിലൂടെ ഇറങ്ങി സംസം കിണറിനടുത്ത് ചെന്ന് പൈപ്പ് വെള്ളം കുടിക്കാമായിരുന്നു.
കാത്തിരുന്ന് ഹജ്ജിന്റെ നാളെത്തി. മിനായിലേക്ക് നീങ്ങുകയാണ്. മക്കയില്‍നിന്ന് ടണല്‍ വഴി 4 കി.മീ നടന്നാല്‍ മിനായിലെത്തും. ഇസ്മാഈല്‍ വീണ്ടും മനസ്സില്‍ തെളിഞ്ഞു. ഇബ്റാഹീം (അ) മകനെ അറുക്കാന്‍ കൊണ്ടു പോയത് മിനായിലേക്കാണല്ലോ. ഒരിക്കല്‍ മിന കടന്ന് പോകവെ പ്രത്യേക സ്തൂപം കൊണ്ട് അടയാളപ്പെടുത്തിയ ആ സ്ഥലം അമീര്‍ ഞങ്ങള്‍ക്ക് കാണിച്ചു തന്നു.
അറഫാ മൈതാനമാണ് ഹാജിമാര്‍ ഒന്നടങ്കം സംഗമിക്കുന്ന ഹജ്ജ് നഗരി. നേരത്തെ തന്നെ അവിടെ എത്തിയതിനാല്‍ ഞങ്ങളുടെ ടെന്റ് കണ്ടുപിടിച്ച് അല്‍പം വിശ്രമിച്ചു. ലക്ഷക്കണക്കിന് ഹാജിമാര്‍ സംഗമിക്കുന്ന ജബലുര്‍റഹ്‌മയും അതിന്റെ താഴ് വരയും മഹ്ശറയുടെ പ്രതീതി സൃഷ്ടിക്കും. ഉച്ചതിരിഞ്ഞ് ഓരോരുത്തരും അവരവരുടേതായ ഇബാദത്തുകളിലും പ്രാര്‍ഥനകളിലും മുഴുകുകയാണ്. എല്ലായിടത്തും തേങ്ങലുകളും വിങ്ങിപ്പൊട്ടിയുള്ള കണ്ണീരില്‍ കുതിര്‍ന്ന പ്രാര്‍ഥനകളും മാത്രം. മനുഷ്യരുടെ പാപങ്ങള്‍ ചുട്ടെരിക്കപ്പെടുകയും കീറിയെറിയുകയും ചെയ്യുന്ന താഴ് വര. ഹാജിയുടെ പേര് നരകത്തില്‍നിന്ന് വെട്ടിമാറ്റി സ്വര്‍ഗത്തിലേക്ക് ചേര്‍ക്കപ്പെടുന്ന ദിനം. മനുഷ്യര്‍ ഉമ്മ പെറ്റ കുഞ്ഞുങ്ങളെപ്പോലെ നിഷ്‌കളങ്കരാക്കപ്പെടുന്ന സുദിനം. ഞങ്ങള്‍ ഒറ്റക്കും കുടുംബങ്ങളൊത്തു ചേര്‍ന്നും ദുല്‍ഹജ്ജ് ഒമ്പതിന്റെ സൂര്യാസ്തമയം വരെ അറഫാ മൈതാനത്തുനിന്ന് നാഥനോട് തേടി...
മുകളില്‍ ആകാശം, താഴെ ഭൂമി. ഭൂമിയില്‍ മനുഷ്യരുടെ പദവികളും അലങ്കാരങ്ങളും കൊഴിഞ്ഞു വീഴുന്ന മുസ്ദലിഫ. പച്ചമണ്ണില്‍ ഞങ്ങളന്ന് മുസ്ദലിഫയില്‍ രാപാര്‍ത്തു. കുഞ്ഞുങ്ങളെ അണച്ചുപൂട്ടി നാഥനോട് പ്രാര്‍ഥിച്ചു കിടന്നു... അന്നു ലഭിച്ചതുപോലെയുള്ള ഗാഢനിദ്ര ജീവിതത്തില്‍ മറ്റൊരിക്കലും ലഭിച്ചിട്ടില്ല.
ദുല്‍ഹജ്ജ് പത്ത് ഹാജിമാര്‍ക്ക് ഏറ്റവും തിരക്കുള്ള ദിവസമാണല്ലോ. ജംറയില്‍ കല്ലേറുകഴിഞ്ഞ് മിനായില്‍നിന്ന് ടണല്‍ വഴി തന്നെ ഞങ്ങള്‍ മക്കയിലേക്ക് നീങ്ങുകയാണ്. ലക്ഷങ്ങള്‍ ഒന്നിച്ച് ത്വവാഫ് ചെയ്യുന്ന ദിനത്തില്‍ ഗര്‍ഭിണിയായ എനിക്ക് തിക്കിലും തിരക്കിലും എന്ത് സംഭവിക്കുമെന്ന ആധി. അമ്പത് ഹാജിമാരുടെ കാര്യങ്ങള്‍ ശ്രദ്ധിക്കുന്ന യാത്രാ അമീറായ ഭര്‍ത്താവിന് എത്രമാത്രം എന്നെയും മക്കളെയും സഹായിക്കാന്‍ കഴിയും? എങ്കിലും ഒട്ടേറെ സംഘത്തെ നയിച്ച് നേരത്തെ തന്നെ പരിചയമുള്ള അദ്ദേഹം എന്നെ ധൈര്യപ്പെടുത്തി. മിനായില്‍നിന്ന് ഞങ്ങളോടൊപ്പം ചേര്‍ന്ന പിതാവ് കൂടെയുള്ളതും വലിയ ആശ്വാസമായി. ഞങ്ങളുടെ സംഘത്തിലുള്ള ബാച്ചിലേഴ്സായ സഹപ്രവര്‍ത്തകര്‍ മക്കളെ രണ്ടുപേരെയും മാറി മാറി തോളിലേറ്റി.
ജനലക്ഷങ്ങളെ കൊണ്ട് വീര്‍പ്പുമുട്ടി മത്വാഫിലേക്ക് നീങ്ങുകയാണ്. ത്വവാഫ് സംഘങ്ങള്‍ ആടിയുലയുന്നു. ബാപ്പയും ഭര്‍ത്താവും കൂടെയുണ്ടായിരുന്ന ആങ്ങളയും സഹയാത്രികരില്‍ ചിലരും ത്വവാഫിനെ ബാധിക്കാതെ ഞങ്ങള്‍ക്കു ചുറ്റും വലയം തീര്‍ത്തു. ഇടക്ക് ഞങ്ങള്‍ വല്ലാത്ത തിരക്കില്‍ പെട്ടു. പലപ്പോഴും ശ്വാസം മുട്ടുന്നത് പോലെ തോന്നി. ഞാന്‍ വീണു പോകുമോ എന്ന് ഭയപ്പെട്ടു. എന്നാല്‍ ബാപ്പ എന്നെ ചേര്‍ത്തു പിടിച്ചു കഅ്ബാലയത്തെ നോക്കി റബ്ബിനോട് കരമുരുകി പ്രാര്‍ഥിച്ചു. അല്ലാഹു പ്രാര്‍ഥന കേട്ടു. അല്‍ഹംദു ലില്ലാഹ് ഞങ്ങള്‍ ത്വവാഫ് പൂര്‍ത്തിയാക്കി...
ഇങ്ങനെ ഹാജറിന്റെ തവക്കുലില്‍ കരുത്ത് തിരിച്ചറിഞ്ഞ പല അവസരങ്ങളും ഹജ്ജിലുണ്ടായി. ഹജ്ജ് കൊണ്ടുണ്ടായ ഏറ്റവും വലിയ നേട്ടവും അതുതന്നെ