ഏറെ അവിശ്വസനീയതയോടെയാണ് പണ്ഡിതനും അസാമാന്യമായ തൂലികയുടെ ഉടമസ്ഥനും പ്രഭാഷകനും ഇത്തിഹാദുല്‍ ഉലമ കേരളയുടെ ജനറല്‍ സെക്രട്ടറിയുമായ പി.കെ ജമാല്‍ സാഹിബിന്റെ മരണവാര്‍ത്ത കേട്ടത്. മയ്യിത്ത് കാണുന്നതുവരെ മരിച്ചെന്ന് വിശ്വസിക്കാനാവാത്ത വിധം തറഞ്ഞു നിന്നുപോയി. സംസാരിക്കുമ്പോഴൊക്കെയും 'മോളെ' എന്ന് മാത്രമാണ് അഭിസംബോധന ചെയ്തത്. ആരാമത്തിന്റെ ചാര്‍ജ് ഏറ്റെടുത്തതിനുശേഷമാണ് കൂടുതല്‍ അദ്ദേഹത്തോട് അടുത്തത്. വല്ലാത്തൊരു ആത്മബന്ധം അദ്ദേഹത്തോട് തോന്നിയിരുന്നു.
ആരാമം പത്രാധിപ സമിതിയില്‍ സ്ഥിര സാന്നിധ്യമായിരുന്ന അദ്ദേഹം എഴുത്തിലൂടെയും ആരാമത്തെ കുറിച്ചുള്ള സ്വപ്‌നത്തിലൂടെയും ഞങ്ങളുടെ കൂടെ നടന്നു. സാമ്പത്തികമായി ആരാമത്തിന് പിന്തുണ നല്‍കാന്‍ പരസ്യവുമായി ബന്ധപ്പെട്ട് കോഴിക്കോടുള്ള പ്രമുഖരായ കുറച്ച് ആളുകളെ കാണാമെന്ന് ഇടക്കിടെ പറയുമായിരുന്നു. അതിനുശേഷം അദ്ദേഹത്തോടൊപ്പം ഹനീഫ ഹാജിയും ഞാനും സഹ പത്രാധിപരും കുറേ വ്യവസായികളെ സന്ദര്‍ശിച്ചു. നിറഞ്ഞ പുഞ്ചിരിയോടു കൂടി തന്നെയാണ് എല്ലാവരും ഞങ്ങളെ സ്വീകരിച്ചത്. പിന്നീട് ഹിറാ സെന്ററില്‍ വെച്ച് കോഴിക്കോട്ടെ ഇരുപത്തിയഞ്ചോളം വ്യവസായ പ്രമുഖരെ വിളിച്ചുകൂട്ടുന്നതിലേക്ക് ഞങ്ങളുടെ ആ ശ്രമം തുടര്‍ന്നു. പോസിറ്റീവായ ഒരുപാട് പ്രതികരണങ്ങളാണ് അതുവഴി ആരാമത്തിന് ലഭിച്ചത്. ഇടക്കിടക്ക് അദ്ദേഹത്തിന് പറയാനുണ്ടായിരുന്നത് മറ്റു ജില്ലകളിലും ഇത്തരം ഒരുമിച്ചുകൂടല്‍ സംഘടിപ്പിക്കണമെന്നും വലിയ വിജയം കാണാന്‍ സാധിക്കുമെന്നുമായിരുന്നു. അദ്ദേഹം ഇത് നിരന്തരം ഓര്‍മിപ്പിച്ചുകൊണ്ടേയിരുന്നു. സാമ്പത്തികമായി പ്രയാസമുണ്ട് എന്ന അര്‍ഥത്തില്‍ ഇസ്ലാമിക പ്രസ്ഥാനത്തിനും സമൂഹത്തിനും മുതല്‍ക്കൂട്ടാവുന്ന ഒരു സംരംഭത്തിനും പരിക്കേല്‍ക്കരുത് എന്ന അദ്ദേഹത്തിന്റെ ആത്മാര്‍ഥമായ ചിന്ത എന്നെ വല്ലാതെ അത്ഭുതപ്പെടുത്തിയിരുന്നു. ഒരു യാത്രക്കിടയില്‍ ഒരു കൂട്ടം ചെറുപ്പക്കാര്‍ കോഴിക്കോട് തുടങ്ങിയ ഒരു വിദ്യാഭ്യാസ സംരംഭത്തിന്റെ പരിപാടി കഴിഞ്ഞു തിരിച്ചു വരുമ്പോള്‍ അദ്ദേഹം കൂടെയുണ്ടായിരുന്ന ഹനീഫ ഹാജിയോട് ഇങ്ങനെ പറയുന്നുണ്ട്, മിടുക്കരായ ചെറുപ്പക്കാരാണ് അവര്‍. അവര്‍ക്കു ധാരാളം സ്വപ്‌നങ്ങളുണ്ട്. അവരെ നിരാശപ്പെടാന്‍ നമ്മള്‍ അനുവദിക്കരുത്, ചേര്‍ത്തുപിടിക്കണം. ഇസ്ലാമിക പ്രസ്ഥാനത്തെക്കുറിച്ചും ഏല്‍പ്പിക്കപ്പെട്ട ഉത്തരവാദിത്വത്തെക്കുറിച്ചും ആഴത്തില്‍ സ്വപ്‌നം കാണുന്ന ഒരു മനുഷ്യന് മാത്രമേ ഇങ്ങനെ സംസാരിക്കാനാവൂ.
പ്രായം വെറും അക്കം മാത്രമാണെന്ന് പലപ്പോഴും തോന്നിയത് ഇദ്ദേഹവുമായി ഇടപഴകിയപ്പോഴാണ്. അപാരമായ കൃത്യനിഷ്ഠയും കര്‍മോത്സുകതയും മൂര്‍ച്ചയുള്ള ചിന്തയും ഞങ്ങളിലേക്ക് എന്നും പകര്‍ന്നുതന്നു. ലോകത്തെ വ്യത്യസ്ത മേഖലകളെ കുറിച്ചും മുസ്ലിം സമുദായത്തിലെ ഇനിയും തിരുത്തിക്കുറിക്കേണ്ടതെന്ന് തോന്നുന്ന വിഷയങ്ങളെക്കുറിച്ചും പണ്ഡിതോചിതമായ വെളിച്ചം വീശാന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നു. ഏല്‍പ്പിക്കുന്ന ലേഖനങ്ങള്‍ യാതൊരു കാലതാമസവും ഇല്ലാതെ അതിമനോഹരമായ ഭാഷയില്‍ സുന്ദരമായ കൈയക്ഷരത്തില്‍ അദ്ദേഹം എഴുതിത്തന്നു. മരണവാര്‍ത്ത അറിയുമ്പോഴും അദ്ദേഹം എഴുതി ഏല്‍പ്പിച്ച മൂന്ന് ആര്‍ട്ടിക്കിള്‍ ഞങ്ങളുടെ മുന്നിലുണ്ട്. സാധാരണ ഓരോ മാസത്തേക്കുള്ള ജാസിമുല്‍ മുത്വവ്വയുടെ കുടുംബവുമായി ബന്ധപ്പെട്ട ആര്‍ട്ടിക്കിള്‍ അദ്ദേഹം ഇത്തവണ രണ്ടെണ്ണമാണ് എഴുതിയേല്‍പ്പിച്ചത്. തന്റെ കര്‍മകാലത്തിന്റെ അവസാന നാളുകളില്‍ വേഗതയില്‍ പലതും മുന്‍കൂട്ടി ചെയ്തു തീര്‍ത്തതു പോലെ...
ഒരിക്കല്‍ അദ്ദേഹത്തിന്റെ നാട്ടിലെ മഹല്ലില്‍ ഒരു പരിപാടി അവതരിപ്പിക്കാന്‍ പോയപ്പോള്‍ അദ്ദേഹം മുന്നിലെ സീറ്റില്‍ ഉണ്ടായിരുന്നു. മുന്‍നിരയില്‍ തന്നെ എന്റെ പ്രഭാഷണം കേട്ട് ഇരിക്കുന്ന അദ്ദേഹത്തെ കണ്ടപ്പോള്‍, അദ്ദേഹത്തിന്റെ പാണ്ഡിത്യത്തെ ഓര്‍ത്ത് ഞാന്‍ അല്പം വിറച്ചുപോയി. പക്ഷേ, പരിപാടി കഴിഞ്ഞപ്പോള്‍ ഞാന്‍ പറഞ്ഞ ചരിത്ര സംഭവങ്ങള്‍ എടുത്തു പറഞ്ഞ് അഭിനന്ദിക്കാനും തിരുത്താനും അദ്ദേഹം മറന്നില്ല.
അപാരമായ പിതൃവാത്സല്യം അദ്ദേഹത്തിന്റെ മോളെ എന്ന അഭിസംബോധനയില്‍ തന്നെ ധാരാളം ഉണ്ടായിരുന്നു. പ്രസ്ഥാനവൃത്തത്തില്‍ ഇല്ലാത്ത ആളുകള്‍ക്ക് അദ്ദേഹം എന്നെ പരിചയപ്പെടുത്തിയപ്പോള്‍ ഈ സ്നേഹം വീണ്ടും ഞാന്‍ ആസ്വദിച്ചറിഞ്ഞു. 'ഞങ്ങളുടെ നേതാവാണ് ട്ടോ' എന്ന് പറഞ്ഞാണ് അദ്ദേഹം എന്നെക്കുറിച്ച് പരിചയപ്പെടുത്തിയത്. ആരാമത്തിന്റെ സഹ പത്രാധിപര്‍ക്കും ഈ മരണത്തെ കടുത്ത വേദനയോടെ അല്ലാതെ ഉള്‍ക്കൊള്ളാന്‍ സാധിക്കാത്തത് അവരോട് അദ്ദേഹം പ്രകടിപ്പിച്ചിരുന്ന സ്നേഹവാത്സല്യം കൊണ്ടായിരുന്നു. യോഗത്തിനുശേഷം വിശദമായി കുടുംബത്തെക്കുറിച്ചും മക്കളെക്കുറിച്ചും കുശലാന്വേഷണം നടത്തിയതിനുശേഷമേ അദ്ദേഹം ഓഫീസില്‍ നിന്ന് ഇറങ്ങാറുള്ളൂ. അദ്ദേഹത്തിന്റെ യാത്രയ്ക്കിടയിലും പരിചയപ്പെട്ട മനുഷ്യരെ കുറിച്ച് മുസ്ലിം ലോകത്തുണ്ടായ പുതിയ വായനകളെ കുറിച്ചും പുസ്തകത്തെക്കുറിച്ചും അദ്ദേഹം ഞങ്ങള്‍ക്ക് പരിചയപ്പെടുത്തിക്കൊണ്ടേയിരുന്നു. രണ്ടുമൂന്നു തവണ യാത്രയില്‍ കൂടെയുണ്ടായിരുന്നപ്പോള്‍ അദ്ദേഹം സംസാരിച്ചുകൊണ്ടേയിരുന്നു, 'നീ കേട്ടിട്ടുണ്ടോ, മോളേ, 'നീ വായിച്ചിട്ടുണ്ടോ' എന്ന ചോദ്യത്തിന്റെ കൂടെ അദ്ദേഹത്തിന്റെ ചന്ദ്രികയിലുണ്ടായിരുന്നപ്പോഴുള്ള അനുഭവവും ഇസ്ലാമിക പ്രസ്ഥാനത്തിലെ മുന്‍നിര നേതാക്കളെ കുറിച്ചും ദേശീയ ഇസ്ലാമിക പ്രസ്ഥാനങ്ങളെക്കുറിച്ചും ഒക്കെ അദ്ദേഹം സംസാരിച്ചത് ഞാന്‍ കൗതുകത്തോടെയാണ് കേട്ടിരുന്നത്. സംസാരത്തില്‍ പോലും അദ്ദേഹം സൂക്ഷിക്കുന്ന മലയാള ഭാഷാശുദ്ധിയും അക്ഷരസ്ഫുടതയും ഗാംഭീര്യവും കാരണം അദ്ദേഹത്തിന്റെ വര്‍ത്തമാനങ്ങള്‍ കേട്ടിരിക്കാന്‍ തന്നെ മനോഹരമായിരുന്നു. ചില വര്‍ത്തമാനങ്ങളില്‍ ഇടക്കിടെ കയറിവരുന്ന മലയാള അറബി പഴഞ്ചൊല്ലുകളും ആപ്തവാക്യങ്ങളും ആ വായനയുടെ ആഴം മനസ്സിലാക്കിത്തരുന്നതായിരുന്നു.
സമയത്തിന് അങ്ങേയറ്റം വില കല്‍പിക്കുന്ന ഒരു വലിയ മനുഷ്യന്‍ എന്നതാണ് സംസാരിച്ചപ്പോഴൊക്കെ തോന്നിയത്. പ്രഭാത നടത്തത്തിലും ആരോഗ്യ സംരക്ഷണത്തിലും ഭക്ഷണക്രമീകരണത്തിലും അദ്ദേഹം പുലര്‍ത്തിയിരുന്ന സൂക്ഷ്മത പലപ്പോഴും സംസാരത്തില്‍ വ്യക്തമായിരുന്നു. ദീര്‍ഘകാലം കോഴിക്കോട് ലുലു മസ്ജിദിലെ ഖത്വീബ് ആയിരുന്നു അദ്ദേഹം. 'ഇപ്പോള്‍ നിന്റെ നാട്ടിലാണ് എന്റെ ഖുത്വ്്ബ' എന്ന് മൂന്ന് ആഴ്ച മുമ്പ് ആരാമം പത്രാധിപ സമിതിയുടെ യോഗത്തിനുശേഷം അദ്ദേഹം പറഞ്ഞപ്പോള്‍ എനിക്ക് അത്ഭുതമാണ് തോന്നിയത്. 'എല്ലാ വെള്ളിയാഴ്ചയും കോഴിക്കോട് നിന്നും കാസര്‍ഗോഡേക്കുള്ള ദൂരം പ്രയാസമാവില്ലേ' എന്ന ചോദ്യത്തിന് 'വന്ദേ ഭാരതിലാണ് യാത്ര' എന്നായിരുന്നു മറുപടി. 'അപ്പോള്‍ സാമ്പത്തികം പ്രയാസമാവില്ലേ' എന്ന ചോദ്യത്തിന് 'നമ്മുടെ ആരോഗ്യത്തിനും സമയത്തിനും സമ്പത്തിനെക്കാളും പ്രാധാന്യം നല്‍കണമെന്നായിരുന്നു' മറുപടി. 'അവിടെ സദസ്സില്‍ ആളുകള്‍ കുറവാണ്... സാധുക്കളായ മനുഷ്യരാണ്... കുറേശ്ശേയായി ആളുകള്‍ കൂടിവരുന്നുണ്ട് ശരിയാക്കണം... റെഡിയാകും, ഇന്‍ശാ അല്ലാഹ്' എന്ന് അദ്ദേഹം പുഞ്ചിരിച്ചുകൊണ്ട് ആത്മവിശ്വാസത്തോടെ മറുപടി പറഞ്ഞതും ഓര്‍ക്കുന്നു.
അവസാന യോഗത്തില്‍ സ്‌ക്രീന്‍ അഡിക്്ഷനെ കുറിച്ചുള്ള ചര്‍ച്ച വന്നപ്പോള്‍ അതില്‍ ഒരു ആര്‍ട്ടിക്കിള്‍ എഴുതാമോ എന്ന് അന്വേഷിച്ചപ്പോള്‍ അദ്ദേഹം ഉടന്‍ തന്നെ ഏറ്റെടുത്തു. തന്റെ സമയവും ഊര്‍ജവും എന്തിനുവേണ്ടി ചെലവഴിക്കുന്നു എന്ന് ബോധ്യമില്ലാത്ത ഒരു തലമുറ സൃഷ്ടിക്കപ്പെടുന്നത് അദ്ദേഹത്തെ വല്ലാതെ അലോസരപ്പെടുത്തിയിട്ടുണ്ടാവാം. അതുകൊണ്ടുതന്നെ ചീഞ്ഞളിഞ്ഞ തലച്ചോറുള്ള ഒരു തലമുറ ഉണ്ടാകുന്നതിനെ കുറിച്ചായിരുന്നു ആ അവസാന എഴുത്ത് .....
അപാരമായ ഊര്‍ജവും പ്രസരിപ്പും സ്നേഹവും ചിന്തയും പകര്‍ന്നു നല്‍കിയ ആ വലിയ മനുഷ്യന്‍ പെട്ടെന്നൊരു നാള്‍ പടിയിറങ്ങിയതു പോലെ... അല്ലാഹു ഗംഭീരമായ വിരുന്നൊരുക്കി സ്വീകരിക്കുന്ന പ്രിയപ്പെട്ടവരുടെ കൂട്ടത്തില്‍ അദ്ദേഹത്തെയും ഉള്‍പ്പെടുത്തി അനുഗ്രഹിക്കട്ടെ ....