ചീഞ്ഞഴുകിയ തലച്ചോറുകള്‍

പി.കെ ജമാല്‍
ജൂണ്‍ 2025
വിരസത ഒഴിവാക്കാന്‍ മണിക്കൂറുകളോളം സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെ പതിവായി സ്‌ക്രോള്‍ ചെയ്യുന്നത് ദൈനംദിന ജീവിതത്തിന്റെ ഭാഗമായിട്ടുണ്ടെങ്കില്‍, അറിയുക 'ബ്രെയ്ന്‍ റോട്ട്' എന്ന അവസ്ഥയിലൂടെയാണ് നിങ്ങള്‍ കടന്നുപോകുന്നത്

ഡിജിറ്റല്‍ യുഗം മനുഷ്യ സ്വഭാവത്തില്‍ പ്രകടമായ മാറ്റം വരുത്തിയിരിക്കുന്നു. ബന്ധങ്ങളുടെ ആഴവും പരപ്പും ബന്ധങ്ങളിലൂടെ വളരുന്ന നന്മകളും തിരിച്ചറിയാത്ത ഒരു തലമുറയാണ് ഇന്നത്തെ ആല്‍ഫാ എക്സ് തലമുറ. ജീവിതത്തിന്റെ നല്ലൊരു ഭാഗം മൊബൈല്‍ ഫോണിലാണ്. സോഷ്യല്‍ മീഡിയകളോടുള്ള പൂണ്ടുപിടിത്തം ലഹരിയായി മാറിയിരിക്കുന്നു. ഫേസ്ബുക്ക്, വാട്സാപ്പ്, ഇന്‍സ്റ്റഗ്രാം, ടിക് ടോ, റീലുകള്‍, വീഡിയോകള്‍ മുതലായ മേച്ചില്‍പുറങ്ങളില്‍ നിമിഷമൊഴിയാതെ മേയുന്ന യുവത്വം ഗൗരവമാര്‍ന്ന ജീവിത ചിന്തകളില്‍നിന്ന് ബഹുകാതം അകലെയാണ്. സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ ഇട്ടുകൊടുക്കുന്ന വിഭവങ്ങള്‍ നുണഞ്ഞും ആസ്വദിച്ചും ആഹരിച്ചും അന്തസാര ശൂന്യമായ ലോകത്ത് വിഹരിച്ചും അഭിരമിച്ചും കഴിയുന്ന ഇന്നത്തെ തലമുറക്ക് വൈജ്ഞാനികമോ ധിഷണാപരമോ ആയ ഒരു പ്രവര്‍ത്തനത്തോടും താല്‍പര്യമില്ല. സോഷ്യല്‍ മീഡിയയിലെ നിലവാരമില്ലാത്ത ഉള്ളടക്കം മാത്രം കാണുകയും കേള്‍ക്കുകയും ചെയ്യുന്ന ഡിജിറ്റല്‍ യുഗത്തിലെ തലമുറയില്‍നിന്ന് നിലവാരമുള്ളതൊന്നും പ്രതീക്ഷിക്കാന്‍ സാധ്യമല്ല.

അധമചിന്തകളുടെയും വിചാരങ്ങളുടെയും വിലാസവേദിയായിത്തീരുന്ന ഹൃദയത്തില്‍നിന്ന് ഉയര്‍ച്ചയിലേക്കും ഉല്‍ക്കര്‍ഷത്തിലേക്കും നയിക്കുന്നതൊന്നും ഉണ്ടാവില്ല. അതാണ് ഈ കാലത്തിന്റെയും തലമുറയുടെയും ശാപം. ഓക്സ്ഫോര്‍ഡ് ഡിക്്ഷണറി 1924 വര്‍ഷത്തെ വാക്കായി ബ്രെയ്ൻ റോട്ട് (brain rot)േ എന്ന പദം തെരഞ്ഞെടുക്കുകയുണ്ടായി. നിലവാരം കുറഞ്ഞ ഉള്ളടക്കം സ്ഥിരമായി വായിക്കുകയോ കാണുകയോ ചെയ്യുന്നതിലൂടെ ഒരു വ്യക്തിയുടെ മാനസിക ബൗദ്ധിക നിലവാരത്തിന് സംഭവിക്കുന്ന തകര്‍ച്ചയാണ് ബ്രെയ്ൻ റോട്ട് അഥവാ മസ്തിഷ്‌കം ചീയല്‍, മസ്തിഷ്‌കം അഴുകല്‍ എന്ന വാക്ക് കൊണ്ട് അര്‍ഥമാക്കുന്നത്. ഓക്സ്ഫോര്‍ഡ് സര്‍വകലാശാല കണ്ടെത്തിയ ഈ വര്‍ഷത്തെ പ്രശസ്തമായ ആറ് വാക്കുകളുടെ ചുരുക്കപ്പെട്ടികയില്‍നിന്ന് ഒന്നാം സ്ഥാനത്ത് എത്തിയത് ഈ വാക്കായിരുന്നു. ഭാഷാശാസ്ത്ര പഠനത്തിനും 37,000-ല്‍ ഏറെ ആളുകള്‍ പങ്കെടുത്ത വോട്ടെടുപ്പിനും ശേഷമാണ് 'ബ്രെയ്ൻ റോട്ട്' വിജയിച്ചത്.

ഇന്ന് ജീവിക്കുന്ന സമൂഹത്തിന്റെ ദര്‍പ്പണമാണ് ഓക്സ് ഫോര്‍ഡ് ഡിക്്ഷണറി കണ്ടെത്തിയ ഈ വാക്ക്. ഭാഷാ വിദഗ്ധരുടെ കണക്ക് പ്രകാരം കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 230 ശതമാനം ആവൃത്തിയാണ് ഈ ഇന്റര്‍നെറ്റ് ഉപയോഗം. സമൂഹം നേരിടുന്ന ധര്‍മച്യുതിയുടെ അടയാളമായാണ് ഈ വാക്കിനെ ചിന്താശീലര്‍ കാണുന്നത്. അല്‍ഗോരിതം സൃഷ്ടിക്കുന്ന വിധേയ മനസ്സിന്റെ 'ഉന്മാദ പ്രകൃതി'യാണ് മൊബൈല്‍ ഫോണ്‍ അഡിക്്ഷന്‍. മലയാളി ഒരു ദിവസം ആറ് മണിക്കൂറെങ്കിലും മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നുണ്ടെന്നാണ് കണ്ടെത്തല്‍. ഈ ആറ് മണിക്കൂറും അയാള്‍ ബാഹ്യ-ദൃശ്യ ലോകത്തില്‍നിന്ന് അകന്ന് ഒരു പ്രത്യേക ലോകത്താണ്. 'മസ്തിഷ്‌ക ക്ഷയം' വെര്‍ച്വല്‍ ജീവിതത്തിന്റെ അപകടത്തെയാണ് സൂചിപ്പിക്കുന്നത്. നാം നമ്മുടെ ഒഴിവ് സമയം എങ്ങനെ ഉപയോഗിക്കുന്നു, അതുകൊണ്ട് ഉണ്ടാവുന്ന നേട്ടങ്ങളും നഷ്ടങ്ങളും എന്താണ് എന്ന് സ്വയം വിലയിരുത്താന്‍ വാക്കിന്റെ ഈ തെരഞ്ഞെടുപ്പ് നമ്മെ സഹായിക്കുന്നുണ്ട്. സാങ്കേതിക വിദ്യ മനുഷ്യന്റെ ധിഷണാ വ്യാപാരത്തെ സ്വാധീനിക്കുന്ന വിധത്തെക്കുറിച്ച് നമുക്ക് പറഞ്ഞു തരുന്നുണ്ട് ഈ വാക്ക്. കഴിഞ്ഞ വര്‍ഷത്തെ ഓക്സ് ഫോര്‍ഡ് വാക്ക് RIZZ (റിസ്) ആയിരുന്നു. മറ്റൊരാളെ ആകര്‍ഷിക്കാനോ വശീകരിക്കാനോ ഉള്ള ഒരാളുടെ കഴിവിനെ വിവരിക്കാന്‍ ഉപയോഗിച്ച വാക്കാണിത്.

ഉമ്മമാര്‍ കുഞ്ഞുങ്ങള്‍ക്ക് മുലപ്പാലിനോടൊപ്പം മൊബൈല്‍ ഫോണ്‍ കൂടി ഇപ്പോള്‍ നല്‍കുന്നതായി കാണാം. കുഞ്ഞുനാള്‍ മുതല്‍ക്കേ അഴുകിയ തലച്ചോറുമായാണ് കുട്ടി വളരുന്നത്. ശാഠ്യം പിടിച്ചു കരഞ്ഞാല്‍, ജോലിത്തിരക്കിനിടയില്‍ കുഞ്ഞിനെ ശ്രദ്ധിക്കാന്‍ കഴിയാതിരുന്നാല്‍, ഭക്ഷണം കഴിക്കാതെ കുട്ടി കുറുമ്പ് കാട്ടിയാല്‍, തൊട്ടിലില്‍ കിടന്ന് ബഹളം കൂട്ടിയാല്‍ ഉമ്മമാരുടെ കൈയിലുള്ള ഒറ്റമൂലിയാണ് മൊബൈല്‍ ഫോണ്‍. ആസ്പത്രിയില്‍ ഡോക്ടറെ കാത്തിരിക്കുന്ന രോഗിക്കും കൂട്ടുപോയവര്‍ക്കും മൊബൈല്‍ ഫോണ്‍ കൈയിലുണ്ടെങ്കില്‍ മണിക്കൂറുകളോളം ക്ഷമയോടെ നഴ്സിന്റെ വിളിയും പ്രതീക്ഷിച്ചിരിക്കാന്‍ ഒരു പ്രശ്നവുമില്ല. മണിക്കൂറുകളോളം നീളുന്ന ട്രെയിന്‍ യാത്രകളില്‍ തല കുമ്പിട്ടിരുന്ന് മൊബൈല്‍ ഫോണില്‍ സമയം ചെലവഴിക്കുന്നവര്‍ സ്ഥിരം കാഴ്ചയാണ്. ഈ വിധത്തില്‍ മൊബൈല്‍ ഫോണിന് അടിമകളായ ഒരു തലമുറയാണ് ഈ കാലഘട്ടത്തിന്റെ ശാപം. പുതിയ ചിന്തകളൊന്നും മസ്തിഷ്‌കത്തിലേക്ക് കയറ്റാനുള്ള യത്നമില്ല. സംഭവലോകത്ത് നടക്കുന്ന നടുക്കുന്ന യാഥാര്‍ഥ്യങ്ങള്‍ മനസ്സിനെ അലട്ടുന്നുമില്ല. ഇങ്ങനെ ജീവിക്കുന്ന ഒരു തലമുറയുടെ തലച്ചോര്‍ ചീയുകയും അഴുകുകയും അങ്ങനെ മസ്തിഷ്‌കക്ഷതം സംഭവിക്കുകയും ചെയ്തില്ലെങ്കിലാണ് അത്ഭുതം. ബ്രെയ്ൻ റോട്ട്' എന്ന മഹാവ്യാധി നാം കരുതുന്നതിനേക്കാള്‍ അപകടകരമാണ് എന്നും ദൈനംദിന ജീവിതാനുഭവങ്ങള്‍ ബോധ്യപ്പെടുത്തും. മൊബൈല്‍ ഫോണ്‍ ഉപയോഗത്തിന്റെ അതിപ്രസരം കുടുംബബന്ധങ്ങളിലെ ഊഷ്മളത ഗതകാല സ്മരണയാക്കി മാറ്റിയിരിക്കുന്നു. സന്ദര്‍ശനങ്ങളും സമ്പര്‍ക്കങ്ങളും കുറഞ്ഞു. മാതാപിതാക്കളും മക്കളും തമ്മില്‍, ദമ്പതിമാര്‍ക്കിടയില്‍ ഉണ്ടാവേണ്ട നിരന്തരവും തീക്ഷ്ണവുമായ ബന്ധങ്ങള്‍ പോലും തിരിച്ചുപിടിക്കാനാവാത്ത വിധം വിനഷ്ടമായിരിക്കുന്നു. 'ബ്രെയ്ൻ റോട്ടി'ന്റെ ജീവിക്കുന്ന തെളിവുകളാണിവ.

ചിന്തിക്കുന്ന സ്ത്രീ വായിക്കുന്നത്


EDITOR : RUKSANA. P

SENIOR SUB EDITOR : FOUSIA SHAMS

SUB EDITOR : FATHIMA BISHARA

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 8289874075
aramammonthly@gmail.com


Advertisement

Phone: 8281572448
advtaramam@gmail.com

Subscription
  • For 1 Year : 300
  • For 1 Copy : 25
Quick Links

© Aramam monthly. All Rights Reserved. Powered by: D4media