ഗസ്സക്ക് വേണ്ടി ഗര്‍ജിച്ച പോരാളി

ഇബ്തിഹാല്‍ അബുസ്സഅദ് / ഡോ. ഉമര്‍ സുലൈമാന്‍
ജൂണ്‍ 2025

ബ്തിഹാല്‍ അബുസ്സഅദ് മൊറോക്കോക്കാരിയായ സോഫ്റ്റ് വെയര്‍ എഞ്ചിനീയറാണ്. ഗസ്സയിലെ വംശഹത്യക്ക് കൂട്ടുനില്‍ക്കുന്ന മൈക്രോസോഫ്റ്റ് കമ്പനിയുടെ നിലപാടില്‍ പരസ്യമായി പ്രതിഷേധിച്ച് വലിയ ശമ്പളമുള്ള ജോലി വലിച്ചെറിഞ്ഞതോടെയാണ് അവര്‍ ലോക ശ്രദ്ധ നേടിയത്. മൈക്രോസോഫ്റ്റ് സി.ഇ.ഒ സത്യ നദെല്ല, മുന്‍ സി.ഇ.ഒമാരായ ബില്‍ ഗെയ്റ്റ്സ്, സ്റ്റീവ് ബോള്‍മെര്‍ എന്നിവര്‍ പങ്കെടുത്ത കമ്പനിയുടെ ഏപ്രിലില്‍ നടന്ന അമ്പതാം വാര്‍ഷികാഘോഷ പരിപാടിയില്‍ മുദ്രാവാക്യം മുഴക്കി പ്രതിഷേധിച്ച് സദസ്സിനെയും ലോകത്തെയും ഞെട്ടിച്ചു ഇബ്തിഹാല്‍. അവളോടൊപ്പം ഓര്‍മിക്കപ്പെടേണ്ടയാളാണ് വംശഹത്യക്ക് കൂട്ടുനില്‍ക്കുന്ന മൈക്രോസോഫ്റ്റിന്റെ നിലപാടിനെതിരെ അതേ പരിപാടിയില്‍ പ്രതിഷേധിച്ച ഇന്ത്യന്‍ വംശജ വാണിയ അഗര്‍വാള്‍. ഇബ്തിഹാലിനെ കമ്പനി പുറത്താക്കിയെങ്കില്‍, വാണിയ രാജിവെച്ചാണ്് രക്തക്കറ പുരണ്ട മൈക്രോസോഫ്റ്റിന്റെ ഡോളറുകള്‍ വേണ്ടെന്നു വെച്ചത്.

മൈക്രോസോഫ്റ്റ് ക്ലൗഡും (Microsoft Azure) ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും (AI) ഇസ്രായേല്‍ ഭീകരരെ ഗസ്സയില്‍ വംശഹത്യക്ക് സഹായിക്കുമ്പോള്‍ അതിനെ പിന്തുണക്കാനില്ലെന്ന് പറഞ്ഞ് ജോലി വലിച്ചെറിഞ്ഞ ഈ വനിതാ രത്നങ്ങള്‍ സയണിസ്റ്റ് ഭീകരതക്കെതിരെ പോരാടുന്നവര്‍ക്ക് മാതൃകയാക്കാവുന്ന വ്യക്തിത്വങ്ങളാണ്. ഇരുവരുടെയും ആരോപണങ്ങള്‍ ശരിവെക്കുന്ന റിപ്പോര്‍ട്ട് അസോഷ്യേറ്റഡ് പ്രസ് (എ.പി) ഫെബ്രുവരിയില്‍ പുറത്തുകൊണ്ടുവന്നിരുന്നു. ഗസ്സയില്‍ ലക്ഷ്യസ്ഥാനത്ത് ബോംബുകള്‍ പതിപ്പിക്കാന്‍ മൈക്രോസോഫ്റ്റിന്റെ നിര്‍മിത സാങ്കേതിക വിദ്യയാണ് ഇസ്രായേല്‍ സൈന്യം ഉപയോഗിച്ചിരുന്നത് എന്നായിരുന്നു എ.പിയുടെ കണ്ടെത്തല്‍.

വാഷിംഗ്ടണിലെ റെഡ്മണ്ടില്‍ നടന്ന പരിപാടിയില്‍ മൈക്രോസോഫ്റ്റിന്റെ എ.ഐ വിഭാഗം സി.ഇ.ഒ മുസ്തഫ സുലൈമാന്‍ സംസാരിക്കാന്‍ തുടങ്ങുമ്പോഴാണ് ഇബ്തിഹാല്‍ പ്രതിഷേധവുമായി സ്റ്റേജിനടുത്തേക്ക് നീങ്ങിയത്. 'മുസ്തഫാ, ലജ്ജയില്ലേ നിങ്ങള്‍ക്ക്? എ.ഐ ടൂളുകള്‍ നന്മക്കു വേണ്ടി ഉപയോഗിക്കുന്നുവെന്നായിരുന്നു താങ്കള്‍ അവകാശപ്പെട്ടത്. എന്നാല്‍ അത് നുണയായിരുന്നു. അമ്പതിനായിരം മനുഷ്യരെ വംശഹത്യ നടത്തുന്നതിന് ഇസ്രായേലി സൈന്യത്തിന് നിങ്ങള്‍ എ.ഐ സേവനം നല്‍കിയിരിക്കുകയാണ്. യുദ്ധമുണ്ടാക്കി ലാഭം കൊയ്യുകയാണ് നിങ്ങള്‍. വംശഹത്യക്ക് എ.ഐ ഉപയോഗിക്കുന്നത് അവസാനിപ്പിക്കുക. നിങ്ങളുടെ കൈകളില്‍ രക്തക്കറയുണ്ട്. മൈക്രോസോഫ്റ്റിനെ ഒന്നടങ്കം ആ രക്തക്കറ ബാധിച്ചിരിക്കുന്നു. കുഞ്ഞുങ്ങളെ കൊല്ലുമ്പോള്‍ നിങ്ങള്‍ക്കെങ്ങനെ ആഘോഷിക്കാന്‍ കഴിയുന്നു. ഇത് അപമാനകരമാണ്...' ഇതായിരുന്നു ഇബ്തിഹാലിന്റെ വാക്കുകള്‍.

'പ്രാര്‍ഥനാനിരതയായവള്‍' എന്നാണ് ഇബ്തിഹാലിന്റെ അര്‍ഥം. പേരിനെ അന്വര്‍ഥമാക്കുംവിധം പ്രാര്‍ഥനയോടെയാണ് ഇബ്തിഹാല്‍ അബുസ്സഅദ് ചടങ്ങില്‍ പ്രതിഷേധവുമായി ഇറങ്ങിയത്. 'ഒരാഴ്ച ഞാന്‍ ഇസ്തിഖാറ നമസ്‌കാരം (അല്ലാഹുവിനോട് ഉത്തമമായത് തേടുന്നതിനുള്ള പ്രാര്‍ഥന) നിര്‍വഹിച്ചു. നോമ്പ് കാലത്ത് എന്റെ തഹജ്ജുദ് പ്രാര്‍ഥനകളില്‍ ഫലസ്ത്വീനിലെ സഹോദരങ്ങളായിരുന്നു. അവരുടെ രക്തം വിറ്റ് കിട്ടുന്ന പണം വേണ്ടെന്ന തീരുമാനം എടുക്കുന്നത് അങ്ങനെയാണ്-' ഇബ്തിഹാല്‍ പറയുന്നു.

മൈക്രോസോഫ്റ്റിന്റെ എ.ഐ വിഭാഗത്തില്‍ ജോലി ചെയ്തിരുന്ന ഇബ്തിഹാലുമായി ഫലസ്ത്വീന്‍- അമേരിക്കന്‍ ഇസ്ലാമിക പണ്ഡിതന്‍ ഡോ. ഉമര്‍ സുലൈമാന്‍ നടത്തിയ മുക്കാല്‍ മണിക്കൂര്‍ നീണ്ട അഭിമുഖത്തില്‍ നീതിക്കും ന്യായത്തിനും വേണ്ടി സുഖലോലുപ ജീവിതം വലിച്ചെറിഞ്ഞ ഒരു യുവ പോരാളിയുടെ ശബ്ദമാണ് മുഴങ്ങിക്കേട്ടത്. പോരാട്ടവീര്യമുള്ള ഓരോ മനുഷ്യനും പ്രചോദനമാകുന്ന അഭിമുഖത്തിന്റെ പ്രസക്ത ഭാഗങ്ങള്‍:

 

ഉമര്‍ സുലൈമാന്‍: വലിയൊരു ത്യാഗമാണ് സഹോദരി ചെയ്തത്. ഇത്തരമൊരു ശക്തമായ നിലപാട് സ്വീകരിച്ചതിന് അല്ലാഹു അര്‍ഹമായ പ്രതിഫലം ഇരു ലോകത്തും നല്‍കുമാറാകട്ടെ. ഈ നിലപാടുകളില്‍ ഉറച്ചു നില്‍ക്കാനും അല്ലാഹു സഹായിക്കട്ടെ. താങ്കളുടെ പ്രവൃത്തിയില്‍ ഞങ്ങള്‍ ഒന്നടങ്കം അഭിമാനിക്കുന്നു. ഈമാന്റെ ദുര്‍ബലമായ ഒരംശമാണ് താന്‍ പ്രകടിപ്പിച്ചതെന്ന് സഹോദരി പറഞ്ഞതായി അറിഞ്ഞു. സത്യത്തില്‍ ദുര്‍ബലമായ ഈമാന്‍ എന്നത് തിന്മയോട് മനസ്സില്‍ വെറുപ്പെങ്കിലും ഉണ്ടാവുകയെന്നതാണ്. എന്നാല്‍, അതിനുമപ്പുറമുള്ള നിലപാടാണ് സഹോദരി കൈക്കൊണ്ടത്?

 

ഇബ്തിഹാല്‍ അബുസ്സഅദ്: അല്ലാഹുവിന് സ്തുതി. കഴിഞ്ഞ 19 മാസമായി ഗസ്സ നമ്മുടെ മനസ്സില്‍ കോറിയിട്ടത് കനലുകളാണ്. ഗസ്സയിലെ സഹോദരങ്ങള്‍ക്ക് സഹനവും കരുത്തും അല്ലാഹു പ്രദാനം ചെയ്യുമാറാവട്ടെ. എന്റെ സഹോദരങ്ങള്‍ കടുത്ത പരീക്ഷണം നേരിട്ടുകൊണ്ടിരിക്കുമ്പോള്‍ മൈക്രോസോഫ്റ്റ് പോലെയുള്ള കമ്പനികളില്‍ എങ്ങനെ ജോലിയെടുക്കാനാവും?

 

?മൈക്രോസോഫ്റ്റില്‍ എത്ര വര്‍ഷമായി ജോലി ചെയ്യുന്നു. മറയ്ക്കു പിന്നില്‍ അവിടെ നടക്കുന്നതിനെക്കുറിച്ച് തിരിച്ചറിവുണ്ടായിരുന്നോ.

 

മൂന്നര വര്‍ഷമായി മൈക്രോസോഫ്റ്റ് കമ്പനിയില്‍ ജോലി ചെയ്യുന്നു. കഴിഞ്ഞ ഒന്നര കൊല്ലം ജീവിതത്തിലെ സുപ്രധാന ഘട്ടങ്ങളിലൂടെയാണ് കടന്നുപോയത്- വിശിഷ്യാ, കഴിഞ്ഞ ആറു മാസം. മൈക്രോസോഫ്റ്റും ഇസ്രായേല്‍ അധിനിവേശ സേനയും തമ്മിലുള്ള ബാന്ധവം പുറത്തുവരാന്‍ തുടങ്ങിയതോടെയാണത്. ഗസ്സയില്‍ കുഞ്ഞുങ്ങളും സ്ത്രീകളും നിഷ്ഠുരമായി കൊല്ലപ്പെടുമ്പോള്‍ മനസ്സ് വല്ലാതെ വേദനിക്കുന്നുണ്ടായിരുന്നു. മൈക്രോസോഫ്റ്റ് അടക്കമുള്ള ബഹുരാഷ്ട്ര കമ്പനികള്‍ ഗസ്സയിലെ ജനങ്ങളെ കൊല്ലാനുള്ള സോഫ്റ്റ് വെയറുകള്‍ ഇസ്രായേലിന് കൈമാറുന്നുവെന്ന് അറിഞ്ഞതോടെ ആ വേദന വര്‍ധിച്ചു. 2023 ഒക്ടോബറിനു ശേഷം മൈക്രോസോഫ്റ്റ് ക്ലൗഡ് സര്‍വീസുകളുടെ വില്‍പന 200 മടങ്ങായി വര്‍ധിച്ചതായി 2025-ലെ ആദ്യ ദിവസങ്ങളില്‍ വെളിപ്പെടുകയുണ്ടായി. ഇസ്രായേല്‍ സൈന്യവും കമ്പനിയും തമ്മിലുള്ള അവിശുദ്ധ ബാന്ധവത്തിന്റെ വ്യക്തമായ തെളിവായിരുന്നു അത്. ഫലസ്ത്വീന്് വേണ്ടി രാത്രി നമസ്‌കാരങ്ങളില്‍ കണ്ണീരൊലിപ്പിച്ചു പ്രാര്‍ഥിക്കാറുണ്ട്. ഗസ്സക്കും ഫലസ്ത്വീനികള്‍ക്കും വേണ്ടി സുജൂദുകളില്‍ ദുആ ഇരക്കുന്ന ഞാന്‍ അവരെ കൊല്ലാന്‍ കരാറെടുത്ത കമ്പനിയില്‍ പോയി ജോലി ചെയ്യുന്നതിലെ അധാര്‍മികത എന്നെ പിടിച്ചുലച്ചു. വല്ലാത്ത ആത്മസംഘര്‍ഷത്തിലായിരുന്നു. സുബ്ഹാനല്ലാഹ്, അത്തരമൊരു അവസ്ഥയില്‍ നിന്ന് മോചനം നേടാന്‍ അല്ലാഹു സഹായിച്ചു.

 

? മൈക്രോസോഫ്റ്റ് അടക്കമുള്ള വന്‍കിട കമ്പനികളില്‍ ജോലിയെടുക്കുന്ന പലരും ഗസ്സ വംശഹത്യയില്‍ തങ്ങളുടെ സ്ഥാപനങ്ങള്‍ വഹിക്കുന്ന പങ്കില്‍ ആശങ്ക പ്രകടിപ്പിക്കുക മാത്രമല്ല, മനഃസാക്ഷിക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കാന്‍ കഴിയാത്തതിനാല്‍ രാജിവെച്ചതായും കേട്ടിട്ടുണ്ട്. ഇത്തരം കമ്പനികള്‍ക്ക് അകത്തു നടക്കുന്ന മനുഷ്യത്വ വിരുദ്ധ നീക്കങ്ങളോട് അവിടങ്ങളിലെ മുസ്ലിം ജീവനക്കാരുടെ മനോവികാരം എന്താണെന്ന് മനസ്സിലാക്കിയിട്ടുണ്ടോ.

 

മൈക്രോസോഫ്റ്റിലെ മുസ്ലിം ജീവനക്കാര്‍ക്ക് ഈ വിഷയത്തില്‍ വലിയ ആശങ്കയുണ്ട്. ആഴ്ചകള്‍ക്ക് മുമ്പ് ഇക്കാര്യം ഞങ്ങളുടെ ഗ്രൂപ്പില്‍ അവതരിപ്പിച്ചപ്പോള്‍ വലിയ പ്രതികരണമാണ് ഉണ്ടായത്. ഈ രീതിയില്‍ മുന്നോട്ടു പോകാന്‍ കഴിയില്ലെന്ന് പലരും അറിയിച്ചു. അല്ലാഹുവിന്റെ സഹായത്താല്‍ എനിക്ക് ആ വിഷയത്തില്‍ ശക്തമായ നിലപാട് സ്വീകരിക്കാന്‍ കഴിഞ്ഞു. എന്റെ പ്രതിഷേധവും അതുണ്ടാക്കിയ സ്വാധീനവും കാരണം മൈക്രോസോഫ്റ്റിലെയും മറ്റു വന്‍കിട കമ്പനികളിലെയും മുസ്ലിം ജീവനക്കാര്‍ സംഘടിതമായി ശബ്ദമുയര്‍ത്തുമെന്ന പ്രതീക്ഷയാണുള്ളത്.

 

?ഇത്തരമൊരു പ്രതിഷേധത്തിന് ഇറങ്ങാന്‍ നല്ല ആലോചനയും മുന്നൊരുക്കങ്ങളും ആവശ്യമാണ്. അനന്തര ഫലങ്ങള്‍ എന്തായിരിക്കും എന്നതിനെക്കുറിച്ചും നല്ല ബോധ്യമുണ്ടാകണം. എങ്ങനെയായിരുന്നു ഒരുങ്ങിയത്?

 

പരിപാടിയില്‍ പ്രവേശനം ലഭിക്കാന്‍ എന്‍ട്രി പാസ് വേണം. അതിനായി റാഫ്ള്‍ ടിക്കറ്റ് എടുത്ത ശേഷം ഞാന്‍ നിരന്തരം പ്രാര്‍ഥിച്ചുകൊണ്ടിരുന്നു. പ്രത്യേകിച്ച്, ഒരാഴ്ചയോളം ഇശാ നമസ്‌കാരാനന്തരമുള്ള ഇസ്തിഖാറ നമസ്‌കാരം. എന്റെ തീരുമാനം ശരിയാണെങ്കില്‍ അത് നടപ്പില്‍ വരുത്താന്‍ സഹായിക്കണമെന്ന് അല്ലാഹുവോടുള്ള പ്രാര്‍ഥനയായിരുന്നു അത്. അതിനിടയില്‍ എനിക്ക് എന്‍ട്രി പാസ് കിട്ടി. ഏഴു ദിവസം ഇസ്തിഖാറ നമസ്‌കാരം നിര്‍വഹിച്ച ശേഷം അല്ലാഹു എന്റെ തീരുമാനം അംഗീകരിച്ചിരിക്കുന്നുവെന്നാണ് എനിക്ക് തോന്നിയത്. അടിച്ചമര്‍ത്തപ്പെട്ടവര്‍ക്ക് വേണ്ടി ഒരു വലിയ വേദിയില്‍ സംസാരിക്കാന്‍ അല്ലാഹു എന്നെ തെരഞ്ഞെടുത്തിരിക്കുന്നു. അതോടെ മുന്നോട്ടുപോക്ക് ശരിയാണെന്ന ബോധം ഉടലെടുത്തു. ഈദിനു മുമ്പത്തെ ആഴ്ചയായിരുന്നു പരിപാടി. റമദാനിലെ തഹജ്ജുദുകളില്‍ പകുതിയിലേറെയും ഞാന്‍ പ്രാര്‍ഥിച്ചിരുന്നത് ഫലസ്ത്വീനികള്‍ക്കും എന്റെ ഈ പ്രതിഷേധ പരിപാടിക്കും വേണ്ടിയായിരുന്നു.

 

? വലിയ പള്ളികളില്‍ ഖുത്വ് ബ നിര്‍വഹിക്കുകയോ വന്‍ സദസ്സുകളെ അഭിസംബോധന നടത്തുകയോ ചെയ്യുമ്പോഴുണ്ടാകുന്ന പിരിമുറുക്കം എനിക്കറിയാം. വലിയൊരു ചടങ്ങില്‍ പൊടുന്നനെ പ്രതിഷേധവുമായി ഇറങ്ങുമ്പോള്‍ അതുപോലെയുള്ള പിരിമുറുക്കം അനുഭവിച്ചിരിക്കുമല്ലോ. തനിച്ചായിരുന്ന ആ സന്ദര്‍ഭം എങ്ങനെ ഓര്‍ക്കുന്നു.

 

പ്രസംഗകന്‍ സ്റ്റേജില്‍ ഉപവിഷ്ടനായതോടെ അഞ്ചു മിനിറ്റാണ് എനിക്ക് അവശേഷിച്ചത്. താങ്കള്‍ സൂചിപ്പിച്ചതു പോലെ ആ സമയത്ത് ഖുര്‍ആനിലെ (20:25-28) പ്രാര്‍ഥന (നാഥാ, എന്റെ ഹൃദയത്തെ വിശാലമാക്കിത്തരേണമേ, എന്റെ ദൗത്യം എളുപ്പമാക്കേണമേ, എന്റെ വാക്ക് ജനങ്ങള്‍ക്ക് മനസ്സിലാകാന്‍ നാവിന്റെ കുരുക്ക് അഴിച്ചുതരേണമേ) ഉരുവിട്ടുകൊണ്ടിരുന്നു. കഴിഞ്ഞ റമദാനിലെപ്പോലെ ഗസ്സയിലെ സ്ഥിതി അതീവ രൂക്ഷമായ നാളുകളായിരുന്നു അത്. റമദാനിലെ താങ്കളുടെ 'ബര്‍സഖ്' പരമ്പര ഗസ്സയിലെ വംശഹത്യയെ ദിനേന ഓര്‍മപ്പെടുത്തുന്നുണ്ടായിരുന്നു. ഞാന്‍ എന്തിന് ഇവിടെയെത്തി, പ്രതിഷേധിച്ചാലുള്ള അനന്തര ഫലങ്ങള്‍ എന്തായിരിക്കും തുടങ്ങിയ ചോദ്യങ്ങളാണ് സദസ്സിലിരിക്കുമ്പോള്‍ ഓര്‍ത്തത്. എന്റെ ഉദ്ദേശ്യത്തിനും അത് നടപ്പാക്കുന്നതിനുമിടയില്‍ നേരിയ അതിര്‍വരമ്പ് മാത്രം. ഗസ്സയിലെ ഭീകര ചിത്രങ്ങളാണ് അപ്പോള്‍ മനസ്സിലെത്തിയത്. പെട്ടെന്ന് ഇരിപ്പിടത്തില്‍നിന്ന് എഴുന്നേറ്റതും സ്റ്റേജിലേക്ക് ഓടിയതും അല്ലാഹുവിന്റെ ഇടപെടലായാണ് എനിക്ക് അനുഭവപ്പെട്ടത്. അതെ, അവനാണ് ആ ശക്തി എനിക്ക് നല്‍കിയത്.

 

?ഹൃദയം നേരായ ദിശയിലാണെങ്കില്‍ നാവും അതേ ദിശയിലേക്ക് അല്ലാഹു ചലിപ്പിക്കും. പല കാര്യങ്ങളും ശ്രദ്ധിക്കേണ്ടിയിരുന്നല്ലോ. സുരക്ഷാ ഗാര്‍ഡുകള്‍ ഇടപെടുമോ, അവര്‍ വലിച്ചിഴച്ച് പുറത്തുകൊണ്ടു പോകുമോ തുടങ്ങിയ വിഷയങ്ങള്‍. പറഞ്ഞ വാക്കുകള്‍ അളന്നുമുറിച്ചുള്ളവയായിരുന്നു. ഇതിനുവേണ്ടി മുന്നൊരുക്കം നടത്തിയിരുന്നോ

 

കര്‍ശന സുരക്ഷാ സംവിധാനമുള്ളതിനാല്‍ എത്ര സെക്കന്റുകള്‍ എനിക്ക് സംസാരിക്കാന്‍ കഴിയുമെന്ന് ഉറപ്പില്ലായിരുന്നു. റമദാനിലാണ് ഞാന്‍ എല്ലാം ആസൂത്രണം ചെയ്തത്. ആറു വരികളിലോ മറ്റോ ഒതുങ്ങുന്ന ചെറിയ പ്രതിഷേധ മുദ്രാവാക്യങ്ങളായിരിക്കും സദസ്സിന്റെയും സ്റ്റേജിലിരിക്കുന്ന എക്്സിക്യൂട്ടീവുകളെയും ശ്രദ്ധതിരിക്കാന്‍ സഹായകമാവുകയെന്ന് ഞാന്‍ ഓര്‍ത്തു. എന്നാല്‍, ആ സമയത്ത് ഹൃദയത്തിന്റെ ഉള്ളില്‍നിന്ന് പുറത്തുവന്നത് മുന്‍കൂട്ടി ആസൂത്രണം ചെയ്തത് ആയിരുന്നില്ല.

 

?തീരുമാനമെടുക്കുന്നതിനു മുമ്പും ശേഷവും മനസ്സിലുണ്ടായിരുന്ന വികാരം എന്തായിരുന്നു. ഏത് ഖുര്‍ആന്‍ സൂക്തം, ഹദീസ്, പ്രാര്‍ഥനകളാണ് പ്രചോദകമായത്. വലിയ അന്തസ്സും ശമ്പളവുമുള്ള ജോലി നഷ്ടപ്പെടാന്‍ വരെ ഇടയാക്കുന്ന പണിയാണ് ചെയ്യാന്‍ പോകുന്നത് എന്ന തോന്നലുണ്ടായില്ലേ.

 

ജോലി നഷ്ടപ്പെടുമെന്ന ചിന്ത മാത്രമല്ല, അവര്‍ എന്നെ ബ്ലാക്ക് ലിസ്റ്റ് ചെയ്യാനും അതുവഴി മറ്റു കമ്പനികളില്‍ ജോലി ലഭിക്കുന്നത് തടയാനും എന്തിനേറെ, വിസ റദ്ദാക്കാനുള്ള സാധ്യതപോലും മുന്നില്‍ കണ്ടിരുന്നു. എന്നാല്‍, എന്റെ ജനതയെ വംശഹത്യ നടത്തുമ്പോള്‍ മൈക്രോസോഫ്റ്റിലെ ജോലി ആസ്വദിച്ചിരിക്കുന്നത് പരലോകത്ത് സമാധാനം ബോധിപ്പിക്കേണ്ടി വരുമെന്ന ചിന്ത എന്നിലുണ്ടാക്കി. ജോലി നഷ്ടപ്പെട്ടാലുള്ള അനന്തര പ്രയാസങ്ങളേക്കാള്‍ വലുതായിരിക്കും അല്ലാഹുവിനു മുന്നില്‍ മറുപടി പറയേണ്ടി വരുന്നത്. തീര്‍ച്ചയായും ഖുര്‍ആന്‍ വചനങ്ങളും ഹദീസും തീരുമാനത്തിന് പ്രചോദനമായി വര്‍ത്തിച്ചിട്ടുണ്ട്. 'പീഡിതരും അടിച്ചമര്‍ത്തപ്പെട്ടവരുമായ സ്ത്രീ-പുരുഷന്മാര്‍ക്കും കുട്ടികള്‍ക്കും വേണ്ടി നിങ്ങള്‍ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ പോരാടാതിരിക്കുന്നതിന് എന്തുണ്ട് ന്യായം?' (ഖുര്‍ആന്‍ 4:75) എന്ന വചനം കണ്ണു തുറപ്പിക്കുന്നതായിരുന്നു.

ദുനിയാവില്‍ നിങ്ങള്‍ക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് ത്യജിക്കേണ്ടിവന്നാല്‍ അതിലും മികച്ചത് അല്ലാഹു നല്‍കുമെന്ന പ്രവാചക വചനമാണ് മറ്റൊന്ന്. ഇഹലോകത്തെ നഷ്ടം പ്രശ്നമേയല്ല എന്ന തീരുമാനത്തിലെത്തിയത് ഈ ഹദീസിന്റെ കരുത്തിലാണ്.

 

?എല്ലാ കാര്യങ്ങള്‍ക്കും അല്ലാഹുവിന്റെ പ്ലാനിങ് ഉണ്ടാകും. വിദേശിയായ ഹിജാബ് ധാരിണിക്ക് അമേരിക്കയില്‍ ഉന്നത പഠനത്തിന് അവസരം ലഭിച്ചതും മികച്ച സ്ഥാപനത്തില്‍നിന്ന് ഡിഗ്രി നേടാന്‍ കഴിഞ്ഞതും ലോകത്തെ പ്രശസ്ത കമ്പനികളിലൊന്നില്‍ ജോലി ലഭിച്ചതുമൊക്കെ അല്ലാഹുവിന്റെ തീരുമാനത്തിന്റെ ഭാഗമാണ്. അതിനുശേഷം മഹത്തായ ഒരു ലക്ഷ്യത്തിനു വേണ്ടി തന്റെ ജോലി ഉപേക്ഷിക്കുക എന്നത് വലിയൊരു ജിഹാദാണ്. താങ്കള്‍ക്ക് സ്വര്‍ഗത്തില്‍ ഉന്നതമായ പദവി അല്ലാഹു നല്‍കട്ടെ. കാരണം, ആ നിമിഷം സ്വര്‍ഗത്തിലേക്കുള്ള വാതില്‍ സഹോദരി തുറന്നുവെന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്. കുടുംബം മാത്രമല്ല, നല്ലവരായ മുഴുവനാളുകളും ഈ ചെയ്തിയില്‍ അഭിമാനം കൊള്ളുന്നു. വഴിയില്‍നിന്ന് ഉപദ്രവകരമായ വസ്തുക്കള്‍ നീക്കം ചെയ്യുന്നതും അല്ലാഹുവിന് ഇഷ്ടകരമാകുന്ന വാക്കുകള്‍ പറയുന്നതു പോലും സ്വര്‍ഗത്തിലേക്കുള്ള വഴി തുറക്കുന്ന പ്രവര്‍ത്തനങ്ങളാണ്. എങ്ങനെയായിരുന്നു പ്രതികരണങ്ങള്‍.

 

ശൈഖ് പറഞ്ഞതു പോലെ ഇത് അല്ലാഹുവിന്റെ പ്ലാനിംഗാണ്. എല്ലാം ഭംഗിയായി നടന്നു. പരിപാടിയുടെ ദിവസം എനിക്കും വാണിയക്കും (വാണിയ അഗര്‍വാള്‍) ഇരിപ്പിടം ലഭിച്ചത് സ്റ്റേജിന്റെ മൂലയില്‍ ഉപകരണങ്ങള്‍ സൂക്ഷിച്ചയിടത്തായിരുന്നു. അതായത്, ഞങ്ങളുടെ ശബ്ദം കേള്‍ക്കാനുള്ള സാധ്യത കുറവായിരുന്നു. രണ്ട് മൂന്നു മിനിറ്റ് കഴിഞ്ഞപ്പോള്‍ ഒരു സ്ത്രീ വന്ന്് ഇത് നല്ല ഇരിപ്പിടമല്ല എന്നു പറഞ്ഞ് സ്റ്റേജിനു തൊട്ടു മുന്നില്‍ പ്രസംഗകരുടെ തൊട്ടടുത്തായി ഒന്നാം നിരയില്‍ സീറ്റ് നല്‍കുകയായിരുന്നു. സുബ്ഹാനല്ലാഹ്! എന്റെ പ്രതിഷേധം വിജയിപ്പിക്കാന്‍ അല്ലാഹുവിന്റെ ഇടപെടല്‍. എന്റെ പ്രവൃത്തിയെ പ്രശംസിച്ച് നിരവധി സന്ദേശങ്ങള്‍ ലഭിക്കുകയുണ്ടായി. മൈക്രോസോഫ്റ്റില്‍നിന്ന് രാജിവെച്ചതായി ചിലര്‍ അറിയിച്ചു. അല്‍ഹംദു ലില്ലാഹ്, ഞാന്‍ പ്രതീക്ഷിച്ചതിലും വലിയ ഫലങ്ങളാണ് കാണുന്നത്.

 

?നിങ്ങളുടെ പ്രവൃത്തിയുടെ സ്വാധീനം വലുതാണ്. എന്റെ മൂത്ത മകളുമായും സര്‍വകലാശാലകളിലെ മുസ്ലിം വിദ്യാര്‍ഥിനികളുമായും നടത്തിയ സംഭാഷണങ്ങളില്‍ ഇത് പ്രകടമായിരുന്നു. നിരവധി പേര്‍ സഹോദരിയുടെ പ്രതിഷേധത്തിലൂടെ പ്രചോദനം ഉള്‍ക്കൊണ്ടിരിക്കുന്നു. എന്നെ പലപ്പോഴും അല്‍ഭുതപ്പെടുത്തിയതാണ് സാധാരണ മുസ്്ലിംകള്‍ - അവര്‍ പള്ളികളില്‍ വരും, സമ്മേളനങ്ങളില്‍ കാണും, അവര്‍ക്ക് ഹീറോ പരിവേഷമൊന്നുമില്ല- ഇത്തരം വിഷയങ്ങളില്‍ കാണിക്കുന്ന ഇടപെടലുകള്‍. യഖീന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കഴിഞ്ഞ വര്‍ഷത്തെ കാനഡ കണ്‍വെന്‍ഷനില്‍ സഹോദരി പങ്കെടുത്തിരുന്നു എന്നറിഞ്ഞപ്പോള്‍ എനിക്ക് തോന്നിയത് ഇതു തന്നെയാണ്. ധാരാളം മുസ് ലിംകള്‍ മൈക്രോസോഫ്റ്റ് പോലെയുള്ള കമ്പനികളില്‍ ജോലി ചെയ്യുന്നുണ്ട്. അവരും ഇത്തരത്തിലുള്ള ആത്മസംഘര്‍ഷം അനുഭവിക്കുന്നവരാണ്. അവര്‍ക്കുള്ള സന്ദേശം.

 

നിരവധി മുസ്ലിം സഹോദരങ്ങള്‍ ഇത്തരം കമ്പനികളില്‍ മനഃസംഘര്‍ഷത്തോടെയാണ് ജോലി ചെയ്യുന്നത്. നിങ്ങള്‍ ഒറ്റപ്പെട്ടുവെന്ന് കരുതരുതെന്നാണ് അവരോടുള്ള എന്റെ ഉപദേശം. ഇസ്രായേലുമായുള്ള മൈക്രോസോഫ്റ്റിന്റെ ബാന്ധവത്തെ എതിര്‍ക്കുന്ന No Azure for Aparthied പോലെയുള്ള സംഘടനകള്‍ നിങ്ങളെ സഹായിക്കാനുണ്ടാകും. നമ്മള്‍ ഒറ്റപ്പെട്ടു കഴിയുന്നതിനു പകരം യോജിച്ചുള്ള നീക്കമാണ് നടത്തേണ്ടത്. പലര്‍ക്കും ഇത്തരം കമ്പനികളില്‍ തുടരാന്‍ താല്‍പര്യമില്ല. പ്രതിഷേധിച്ചതിന്റെ പേരില്‍ ഗൂഗ്ളില്‍നിന്ന് കുറച്ച് മുസ്ലിംകളെ കഴിഞ്ഞ വര്‍ഷം പുറത്താക്കുകയുണ്ടായി. അതുകൊണ്ട് അവരുടെ മനോവീര്യം തകര്‍ക്കാന്‍ കഴിഞ്ഞിട്ടില്ല. ഗൂഗ്ളില്‍ ജോലി ചെയ്യുന്നവര്‍ രൂപം കൊടുത്ത No Tech for Aparthied എന്ന ഗ്രൂപ്പിലൂടെ ഇങ്ങനെ ജോലി നഷ്ടപ്പെട്ടവരെ സഹായിക്കാന്‍ അവരും രംഗത്തുണ്ട്. അല്ലാഹുവിലുള്ള തവക്കുലാണ് ഏറ്റവും പ്രധാനം. ഒരു ജോലി നഷ്ടപ്പെട്ടു എന്ന് കരുതി നമ്മുടെ ജീവിതം അവസാനിക്കുന്നില്ല. അല്ലാഹുവിലുള്ള അടിയുറച്ച വിശ്വാസവും ആത്മസമര്‍പ്പണവുമാണ് നമ്മുടെ പ്രചോദനം. അല്ലാഹു നമ്മെ കൈവെടിയില്ല. പുതിയ ജീവിതായോധനമാര്‍ഗം കണ്ടെത്താന്‍ അവന്‍ സഹായിക്കുമെന്ന് എനിക്കുറപ്പുണ്ട്.

 

?അല്ലാഹുവിന്റെ പ്രീതി മാത്രം കാംക്ഷിച്ച് നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ അവന്‍ പാഴാക്കില്ല. അവന്റെ മാര്‍ഗത്തില്‍ നടത്തുന്ന ത്യാഗങ്ങള്‍ക്ക് പകരമായി മികച്ചത് അവന്‍ നല്‍കും. അനീതികള്‍ക്കെതിരെ പ്രതികരിച്ചതിന്റെ പേരില്‍ വന്‍കിട കമ്പനികളില്‍നിന്ന് പുറത്തു പോകേണ്ടിവന്നവരെ സഹായിക്കാനുള്ള പദ്ധതികള്‍ ആലോചനയിലുണ്ട്. ഇത്തരം കമ്പനികളോട് പറയാനുള്ളത് മുസ്ലിം ടെക്നോക്രാറ്റുകളെ ആവശ്യമുണ്ടെങ്കില്‍ നിങ്ങളുടെ പോളിസികള്‍ മാറ്റാന്‍ തയ്യാറാകണമെന്നാണ്. ഈയിടെ പോള്‍ ബിഗ്ഗാറുമായി (ഐറിഷ് അമേരിക്കനായ പോള്‍, ഫലസ്ത്വീന്‍ അനുകൂലിയും ടെക് ഫോര്‍ ഫലസ്ത്വീന്റെ -T4P സ്ഥാപകനുമാണ്) ഞാന്‍ അഭിമുഖം നടത്തിയിരുന്നു. സാങ്കേതിക വിദ്യയും വംശീയതയും ഒരുമിച്ച് പോകില്ലെന്നും ഈ രംഗത്ത് നമുക്ക് എങ്ങനെ യോജിച്ച് പ്രവര്‍ത്തനങ്ങള്‍ നടത്താമെന്നതുമൊക്കെ ചര്‍ച്ചയായി. മനുഷ്യത്വമുള്ള മുസ്ലിംകളും അമുസ്ലിംകളുമായും ചേര്‍ന്ന് ഈ രംഗത്ത് കൂട്ടായ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കാനാണ് പദ്ധതി. വന്‍ കമ്പനികള്‍ മനുഷ്യത്വ വിരുദ്ധ ചെയ്തികളുമായി മുന്നോട്ടു പോകുന്നത് തടയണം. അവസാനമായി, സമുദായത്തിന് നല്‍കാനുള്ള സന്ദേശം എന്താണ്.

 

അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കും നീതി നിഷേധിക്കപ്പെട്ടവര്‍ക്കും വേണ്ടി പോരാടാനാണ് അല്ലാഹു ആവശ്യപ്പെടുന്നത്. ലോകത്തെവിടെയായിരുന്നാലും അനീതിക്കെതിരെ പ്രതികരിച്ചുകൊണ്ടിരിക്കുക. അത് ഗസ്സയില്‍ ഒതുങ്ങുന്നതല്ല. 'നമ്മുടെ മാര്‍ഗത്തില്‍ ത്യാഗം ചെയ്യുന്നവരെ നേര്‍മാര്‍ഗത്തിലേക്ക് നയിക്കു'മെന്നാണ് സര്‍വശക്തന്‍ അറിയിച്ചിരിക്കുന്നത്. നമ്മില്‍ പലരും നിരാശരും പ്രതീക്ഷ നഷ്ടപ്പെട്ടവരുമായിരിക്കുന്നു. ഇതല്ല വേണ്ടത്. ഓരോരുത്തരും അവരുടെ കഴിവിന് അനുസരിച്ച് പ്രവര്‍ത്തിക്കുക. ഗസ്സ വംശഹത്യ നമ്മുടെ മുന്നിലെ ഏറ്റവും ഗൗരവമുള്ളതാണ്. അതിനെതിരെ ശബ്ദമുയര്‍ത്താതിരിക്കുന്നത് അക്രമികള്‍ക്കൊപ്പം നില്‍ക്കുന്നതിന് തുല്യമാണ്. നമ്മള്‍ എത്ര ത്യാഗം ചെയ്താലും ഗസ്സയിലെ ജനതയുമായി താരതമ്യം ചെയ്താല്‍ അത് ഒന്നുമല്ല. അവരേക്കാള്‍ കഷ്ടപ്പാടുകളും വേദനയും മറ്റാര്‍ക്കുമുണ്ടായിട്ടില്ല. അതിനാല്‍ അവര്‍ക്ക് വേണ്ടി നമ്മളെത്ര ചെയ്താലും അത് അധികമാവില്ല. നമ്മുടെ കുറവുകള്‍ അല്ലാഹു പൊറുത്തു തരട്ടെ.

 

വിവ: പി.കെ നിയാസ്

ചിന്തിക്കുന്ന സ്ത്രീ വായിക്കുന്നത്


EDITOR : RUKSANA. P

SENIOR SUB EDITOR : FOUSIA SHAMS

SUB EDITOR : FATHIMA BISHARA

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 8289874075
aramammonthly@gmail.com


Advertisement

Phone: 8281572448
advtaramam@gmail.com

Subscription
  • For 1 Year : 300
  • For 1 Copy : 25
Quick Links

© Aramam monthly. All Rights Reserved. Powered by: D4media