ഇസ്ലാം വിഭാവന ചെയ്യുന്നത് പേടിയും പട്ടിണിയുമില്ലാത്ത സമൂഹമാണ്. മുഴുവന്‍ മനുഷ്യരുടെയും പ്രാഥമികാവശ്യങ്ങള്‍ പൂര്‍ത്തീകരിക്കപ്പെടണമെന്ന് അതാഗ്രഹിക്കുന്നു. അതിലേറ്റവും പ്രധാനം വിശപ്പില്‍ നിന്നുള്ള മോചനമാണ്. ആരും വിശപ്പിനാല്‍ വിഷമിക്കാതിരിക്കാനാണ് പ്രവാചകന്‍ ഇങ്ങനെ പറഞ്ഞത്: 'അയല്‍ക്കാരന്‍ പട്ടിണി കിടക്കുമ്പോള്‍ വയറു നിറക്കുന്നവന്‍ നമ്മില്‍ പെട്ടവനല്ല.'
മനുഷ്യന്റെ ഭൗതികാവശ്യങ്ങളില്‍ ഏറ്റവും പ്രധാനം ഭക്ഷണം തന്നെ. ഗുലിസ്ഥാന്‍ കഥകളില്‍ മുഹമ്മദ് സഅദി ശീറാസി പറയുന്നു: 'വിശപ്പ് എന്ന ഒന്നില്ലായിരുന്നെങ്കില്‍ ഒരു കുരുവിയും വേടന്റെ വലയില്‍ കുടുങ്ങുമായിരുന്നില്ല. എന്നല്ല, വിശപ്പില്ലായിരുന്നുവെങ്കില്‍ വേടന്‍ വല നെയ്യുകയോ വിരിക്കുകയോ ചെയ്യുമായിരുന്നില്ല.'
വിശപ്പിന്റെ കാഠിന്യത്താല്‍ ഒട്ടകത്തിന്റെ വിസര്‍ജ്യം ഭക്ഷിക്കാന്‍ മുതിരുന്ന ആഫ്രിക്കയിലെ കുട്ടിയുടെ ദൈന്യമായ ചിത്രം പലരുടെയും മനസ്സില്‍ കോറിയിട്ട മുറിവ് പതിറ്റാണ്ടുകള്‍ക്ക് ശേഷവും ഉണങ്ങിയിട്ടില്ല. പച്ചില തിന്ന് വിശപ്പടക്കുന്ന ജനലക്ഷങ്ങള്‍ ഇന്നും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ട്. മരിച്ച കുഞ്ഞിന്റെ മൃതദേഹം ചുട്ടു തിന്നാന്‍ തയ്യാറായ മാതാപിതാക്കളെക്കുറിച്ച് ദലൈലാമ പറയുന്നുണ്ട്.
'കണ്‍സേണ്‍ വേള്‍ഡൈ്വഡും വെല്‍ത്ത് ഹംഗര്‍ഹില്‍ഫും' വര്‍ഷം തോറും പ്രസിദ്ധീകരിക്കുന്ന ഗ്ലോബല്‍ ഹംഗര്‍ ഇന്‍ഡെക്‌സ് (ഏഒക) നല്‍കുന്ന കണക്കനുസരിച്ച് ലോകത്തുള്ള 800 കോടി മനുഷ്യര്‍ക്കും ആവശ്യമായ ഭക്ഷ്യധാന്യം ഉത്പാദിപ്പിക്കുന്നുണ്ട്. എന്നിട്ടും73 കോടി 30 ലക്ഷം പേര്‍ എല്ലാ ദിവസവും പട്ടിണി കിടക്കുന്നു. 11 പേരില്‍ ഒരാള്‍ പട്ടിണിക്കാരനാണെന്നര്‍ഥം.
കുട്ടികളുടെ മരണങ്ങളില്‍ പകുതിയും പോഷകാഹാരക്കുറവ് കാരണമത്രേ. ഓരോ കൊല്ലവും 90 ലക്ഷം പേര്‍ പട്ടിണി കാരണം മരിക്കുന്നു. ആഫ്രിക്കയില്‍ ഓരോ ദിവസവും അഞ്ചാളുകളില്‍ ഒരാള്‍ വിശപ്പിനാല്‍ മരണപ്പെടുന്നു. ലോക ജനസംഖ്യയുടെ 35 ശതമാനത്തിനും അഥവാ 280 കോടി മനുഷ്യര്‍ക്ക് മതിയായ അളവില്‍ ഭക്ഷണം കഴിക്കാന്‍ കഴിയുന്നില്ല.
വിശപ്പ് കാരണം ഓരോ ദിവസവും അഞ്ചു വയസ്സില്‍ താഴെയുള്ള 13,100 കുട്ടികള്‍ മരിക്കുന്നതായി കണക്കുകള്‍ വ്യക്തമാക്കുന്നു. അഞ്ചുവയസ്സിന് താഴെ മരിക്കുന്ന കുട്ടികളില്‍ 50 ശതമാനവും പോഷകാഹാരക്കുറവ് കാരണമാണ്.
സന്തോഷ് എച്ചിക്കാനത്തിന്റെ 'ബിരിയാണി' എന്ന കഥയില്‍ ബീഹാറുകാരനായ ഗോപാല്‍ യാദവിന്റെ മകള്‍ പട്ടിണി കിടന്ന് മരിച്ച സംഭവം പറയുന്നുണ്ട്.
ആഹാരത്തിന്റെ വില
വിശന്നു വലയുന്നവന് ലഭിക്കുന്ന ആഹാരത്തിന്റെ വില കണക്കാക്കാനാവില്ല. അത് കൊണ്ടുതന്നെ അത് ലഭിക്കുന്നവന് കൊടുക്കുന്നവരോടുള്ള നന്ദിയും കടപ്പാടും അതിരുകളില്ലാത്തതായിരിക്കും.
പൊന്നാനിയിലെ അലവിയും ഗോവിന്ദന്‍കുട്ടിയും അടുത്ത സുഹൃത്തുക്കളായിരുന്നു. ഉറ്റ മിത്രങ്ങള്‍. അലവിയുടെ പിതാവിന് കച്ചവടമുണ്ടായിരുന്നു. പരമ ദരിദ്രനായ ഗോവിന്ദന്‍ കുട്ടിയുടെ കാലിപ്പാത്രത്തില്‍ അലവി എന്നും പിതാവറിയാതെ പഴം നിറച്ച് കൊടുക്കും. ഒരു ദിവസം മോഷണം പിടികൂടിയെങ്കിലും ആര്‍ക്കുവേണ്ടിയാണ് താന്‍ പഴം കട്ടെടുക്കുന്നതെന്ന് പിതാവിനോട് പറഞ്ഞില്ല. അങ്ങനെ തന്റെ കൂട്ടുകാരന്റെ അഭിമാനം സംരക്ഷിച്ച് വിശപ്പടക്കാന്‍ വഴിയൊരുക്കിക്കൊണ്ടിരുന്നു. പതിറ്റാണ്ടുകള്‍ പിന്നിട്ടപ്പോള്‍ അലവി വലിയ മനുഷ്യനായി. ഗോവിന്ദന്‍കുട്ടി ഇടശ്ശേരി ഗോവിന്ദന്‍ നായരെന്ന പ്രമുഖ സാഹിത്യകാരനായി.
ചെറുപ്പകാലത്ത് വിശപ്പടക്കാന്‍ വഴിയൊരുക്കിയ അലവി ഇടശ്ശേരിയെ എത്രമേല്‍ സ്വാധീനിച്ചുവെന്നും അത് സാമുദായിക സൗഹാര്‍ദത്തിന്റെ വിളനിലമായി മാറിയെന്നും അദ്ദേഹത്തിന്റെ കവിതകള്‍ വ്യക്തമാക്കുന്നു (ഇസ്ലാമിന്റെ വന്മല).
'അല്‍കമിസ്റ്റ്' (Alchemist) ഉള്‍പ്പെടെയുള്ള വിശ്വവിഖ്യാത കൃതികളുടെ കര്‍ത്താവ് ബ്രസീലിയന്‍ നോവലിസ്റ്റ് പൗലോ കൊയ്ലോ തനിക്ക് വിശപ്പടക്കാന്‍ ആഹാരം നല്‍കിയ കച്ചവടക്കാരനെ അന്വേഷിച്ച് നടന്ന കഥ പരക്കെ അറിയപ്പെടുന്നതാണ്.
വിശക്കുന്നവരെ തേടിച്ചെല്ലുന്നവര്‍
ഇന്നോളമുള്ള മനുഷ്യ ചരിത്രത്തില്‍ വ്യക്തിത്വത്തിന്റെ ധവള പ്രകാശത്താല്‍ ആരെയും ആശ്ചര്യഭരിതരാക്കുന്ന ഭരണാധികാരിയാണ് ഉമറുല്‍ ഫാറൂഖ്. അദ്ദേഹത്തെ ശ്രദ്ധേയമാക്കിയ നിരവധി ഭരണ മാതൃകകളും സംഭവങ്ങളുമുണ്ട്. അവയില്‍ വളരെയേറെ തിളങ്ങി വിളങ്ങി നില്‍ക്കുന്ന ഒന്നാണ് വിശക്കുന്നവരെ തേടിയുള്ള യാത്ര. അസമാനമായ ആ ജീവിതത്തെ സംബന്ധിച്ച വര്‍ത്തമാനങ്ങളില്‍ ഒഴിവാക്കാനാവാത്ത ഒന്നാണത്.
ജനങ്ങളുടെ ക്ഷേമ, ക്ഷാമാവസ്ഥകള്‍ നേരില്‍ കണ്ട് മനസ്സിലാക്കാന്‍ ഖലീഫാ ഉമറുല്‍ ഫാറൂഖ് രാത്രി ചുറ്റി സഞ്ചരിക്കുന്നതിനിടെ ഒരു വീട്ടില്‍നിന്ന് കുട്ടികളുടെ കരച്ചില്‍ കേട്ടു. അടുപ്പത്ത് എന്തോ തിളപ്പിക്കുന്ന ഒരു സ്ത്രീക്ക് ചുറ്റുമിരുന്ന് കുട്ടികള്‍ കരയുന്നു. വിശപ്പാണ് കാരണമെന്ന് മനസ്സിലാക്കിയ ഖലീഫ ആ സ്ത്രീയോട് ചോദിച്ചു:
''എന്താണ് പാത്രത്തിലുണ്ടാക്കുന്നത്?''
ആ സ്ത്രീ പറഞ്ഞു:''ഇതില്‍ വെള്ളമാണ്. ഞാന്‍ കല്ലിന്‍ കഷണങ്ങളിട്ട് തിളപ്പിക്കുകയാണ്. കുട്ടികള്‍ ഇത് ഭക്ഷണമാണെന്ന് കരുതി കരച്ചില്‍ നിര്‍ത്താനാണ് ഞാന്‍ ഇങ്ങനെ ചെയ്യുന്നത്. കുട്ടികള്‍ വിശപ്പ് കാരണമാണ് കരയുന്നത്. ഖലീഫാ ഉമര്‍ ഞങ്ങളെ മറന്നുപോയി.''
ഈ വാക്കുകള്‍ ഉമറുല്‍ ഫാറൂഖിന്റ ഹൃദയം തകര്‍ത്തു. അദ്ദേഹം അങ്ങേയറ്റം അസ്വസ്ഥനായി. അതോടൊപ്പം ആ സ്ത്രീയെ താന്‍ ആരാണെന്ന് അറിയിച്ചില്ല. പൊതു ഖജനാവില്‍നിന്ന് ഗോതമ്പ് പൊടിയും മറ്റ് അവശ്യവസ്തുക്കളും ചാക്കിലാക്കി അദ്ദേഹം തന്നെ ചുമന്ന് ആ സ്ത്രീയുടെ വീട്ടിലെത്തിച്ചു. ഭക്ഷണം പാകം ചെയ്ത് അവര്‍ക്ക് വിളമ്പി കൊടുത്തു. അവര്‍ അത് ആര്‍ത്തിയോടെ കഴിക്കുന്നത് നോക്കി നിന്നു.
ഖലീഫാ ഉമറുല്‍ ഫാറൂഖാണ് അതെല്ലാം ചെയ്തതെന്ന് അപ്പോഴൊന്നും ആ സ്ത്രീക്ക് അറിയുമായിരുന്നില്ല. വിശക്കുന്നവര്‍ തേടി വരുന്നതിന് മുമ്പ് അവരെത്തേടിച്ചെല്ലണമെന്ന നിര്‍ബന്ധ ബുദ്ധി ഖലീഫാ ഉമറിനുണ്ടായിരുന്നു. അദ്ദേഹത്തെ മനുഷ്യ ചരിത്രത്തിലെ അസമാനനാക്കിയതും ഇത്തരം സമീപനങ്ങളത്രെ.
അതിരുകളില്ലാത്ത ആത്മ നിര്‍വൃതി
പലര്‍ക്കും ഏറ്റവും ഇഷ്ടപ്പെട്ട ഭക്ഷണം പലതായിരിക്കും. അതോടൊപ്പം ഏറ്റവും ഇഷ്ടപ്പെട്ട ഭക്ഷണം കഴിച്ചാല്‍ ലഭിക്കുന്ന സംതൃപ്തി എത്ര സമയം നീണ്ടുനില്‍ക്കും. ഏവര്‍ക്കുമത് ഏതാനും മണിക്കൂറുകള്‍ മാത്രമായിരിക്കും. പര നിര്‍വൃതിക്ക് വേണ്ടി പണിയെടുക്കുമ്പോള്‍ ലഭിക്കുന്ന പരമാനന്ദത്തെ അപേക്ഷിച്ച് വളരെ ക്ഷണികവും നിസ്സാരവുമായിരിക്കും.
പ്രവാചക പുത്രി ഫാത്തിമാ ബീവി ഗര്‍ഭിണിയായിരുന്നു. അവര്‍ക്ക് ഈത്തപ്പഴം കഴിക്കാന്‍ അതിയായ ആഗ്രഹമുണ്ടായി. പ്രിയതമന്‍ ഹസ്രത്ത് അലി ദരിദ്രനായിരുന്നതിനാല്‍ തന്റെ ആഗ്രഹം പറയാനവര്‍ മടിച്ചു. അവസാനം ഒരു ദിവസം ഒരുമിച്ചിരിക്കെ ഈത്തപ്പഴം കിട്ടിയാല്‍ നന്നായിരുന്നുവെന്ന് സൂചിപ്പിച്ചു. ഉടനെ അദ്ദേഹം അങ്ങാടിയില്‍ പോയി ഈത്തപ്പഴം കടം വാങ്ങി. തിരിച്ചുവരവേ വഴിയില്‍ വെച്ച് പിന്നില്‍ ിന്ന് ഒരാള്‍ പേര് വിളിച്ച് നില്‍ക്കാന്‍ ആവശ്യപ്പെട്ടു. അയാള്‍ അലി(റ)യുടെ അടുത്ത് ചെന്ന് വല്ലതും തരണമെന്ന് ആവശ്യപ്പെട്ടു. വിശപ്പ് സഹിക്കാനാവുന്നില്ലെന്ന് അറിയിക്കുകയും ചെയ്തു. അതുകേട്ട അലി (റ) കൂടുതലൊന്നും ആലോചിക്കാതെ തന്റെ വശമുണ്ടായിരുന്ന ഈത്തപ്പഴപ്പൊതി അയാള്‍ക്ക് കൊടുത്തു. വെറും കൈയോടെ വീട്ടിലേക്ക് മടങ്ങി. സംഭവിച്ചത് സാവകാശം പ്രിയതമയോട് വിശദീകരിച്ചു. എല്ലാം കേട്ടപ്പോള്‍ ഫാത്തിമാ ബീവി (റ) പറഞ്ഞു: 'നിങ്ങള്‍ അത് കൊണ്ടുവന്ന് ഞാന്‍ തിന്നിരുന്നെങ്കില്‍ ഇത്തിരി നേരത്തെ സന്തോഷമല്ലേ ഉണ്ടാകുമായിരുന്നുള്ളൂ. എന്നാല്‍, ജീവിതാന്ത്യം വരെ സന്തോഷത്തോടെ ഓര്‍ക്കാനുള്ള കര്‍മമാണല്ലോ നിങ്ങള്‍ ചെയ്തത്. ഇങ്ങനെ ഒരു ജീവിതപങ്കാളിയെ നല്‍കിയ അല്ലാഹുവിനാണ് സര്‍വസ്തുതിയും.'
ഇത്തരം സുകൃതങ്ങളെ സംബന്ധിച്ച വര്‍ത്തമാനം പോലും ഏവര്‍ക്കും ഏറെ ഹൃദ്യവും സംതൃപ്തി ദായകവുമായിരിക്കും. മധുരമുള്ള ഓര്‍മകളും. അതിനാലാണല്ലോ അത്തരം സംഭവങ്ങള്‍ ചരിത്രത്തില്‍ ഇടം പിടിക്കുന്നതും തലമുറകളിലേക്ക് കൈമാറ്റം ചെയ്യപ്പെടുന്നതും.