ഇതിലപ്പുറം എങ്ങനെ നാണം കെടാന്‍!

നജീബ് കീലാനി
ജൂണ്‍ 2025

(പൂര്‍ണ്ണചന്ദ്രനുദിച്ചേ....35)

ഓടിയിട്ടാണ് റസൂലിന്റെ അടുക്കല്‍ ചെന്നത്. മുഖത്ത് പൊടിഞ്ഞ വിയര്‍പ്പും പറ്റിപ്പിടിച്ച പൊടിയും അയാള്‍ തുടച്ചു കളഞ്ഞു. കണ്ണില്‍ തെളിയുന്ന ധൃതിയും വെപ്രാളവും എങ്ങനെ തൂത്ത് മാറ്റാന്‍ കഴിയും! സംസാരിക്കുമ്പോഴും അയാള്‍ക്ക് ശ്വാസം നേരെ കിട്ടുന്നുണ്ടായിരുന്നില്ല. മക്കയില്‍ നടന്നതൊക്കെ അയാള്‍ പറഞ്ഞു തീര്‍ത്തു. ബക് ര്‍ ഗോത്രക്കാര്‍ തങ്ങളെ കടന്നാക്രമിച്ചതും ഖുറൈശികള്‍ അവരുടെ പക്ഷം ചേര്‍ന്നതും അവര്‍ക്ക് വേണ്ട ആയുധങ്ങളും പണവും മറ്റു സന്നാഹങ്ങളും ഖുറൈശികള്‍ എത്തിച്ച് അവരെ കടന്നാക്രമണത്തിന് പ്രേരിപ്പിച്ചതുമെല്ലാം... ഒന്നും വിട്ടുപോകാതെ പറഞ്ഞു. റസൂല്‍ എല്ലാം ശ്രദ്ധയോടെ, വളരെ നിശ്ശബ്ദനായി കേട്ടുകൊണ്ടിരുന്നു. ആ തെളിഞ്ഞ മുഖത്ത് ദുഃഖത്തിന്റെയും വേദനയുടെയും ഇരുട്ട് പരക്കുന്നത് കാണാമായിരുന്നു. റസൂല്‍ ഇതേ പറഞ്ഞുള്ളൂ.

''അംറ് ബ്നു സാലിം, താങ്കള്‍ക്ക് സഹായം ലഭിക്കാതിരിക്കില്ല.''

അന്യായമായി ആക്രമിക്കപ്പെട്ട ഖുസാഅ ഗോത്രത്തിന്റെ പ്രതിനിധിയായാണ് അംറ്ബ്നു സാലിം യസ് രിബില്‍ എത്തിയിരിക്കുന്നത്. ഖുറൈശികള്‍ കരാര്‍ വ്യവസ്ഥകള്‍ ലംഘിച്ചിരിക്കുന്നുവെന്ന് വ്യക്തമായി. വരാന്‍ പോകുന്ന പല വലിയ സംഭവങ്ങളിലേക്കുമുള്ള മുന്നറിയിപ്പാണിത്. നബിയുടെ അനുചരന്മാര്‍ക്ക് റസൂല്‍ പറഞ്ഞതിന്റെ പൊരുള്‍ ഊഹിച്ചെടുക്കാനാവുന്നുണ്ട്. വിഷയം വളരെ കാര്യഗൗരവമുള്ളതാണ്. അതിനാല്‍ എല്ലാം രഹസ്യമായി സൂക്ഷിക്കണം. ഒന്നും പുറത്ത് പറയരുത്. ഇനി താങ്കള്‍ മക്കയിലേക്ക് തന്നെ മടങ്ങിപ്പോവുക. നബി ശിഷ്യന്മാര്‍ അംറ് ബ്നു സാലിമിനോട് പറഞ്ഞു. യസ് രിബിന്‍ താങ്കള്‍ വന്ന കാര്യവും ആരും അറിയണ്ട. 'നിങ്ങളുടെ ചില കാര്യങ്ങള്‍ നേടണമെങ്കില്‍ അവയുമായി ബന്ധപ്പെട്ടതെല്ലാം മറച്ചുവെക്കേണ്ടിവരും' എന്ന് റസൂല്‍ തന്നെ പറഞ്ഞതാണല്ലോ.

  ഉമര്‍ പറഞ്ഞുകൊണ്ടിരുന്നു. ''ഫിത് നയുടെ വാതിലുകള്‍ തുറന്നിട്ടാലേ ഖുറൈശികള്‍ക്ക് സമാധാനമാവൂ. എന്തോരം നാശമാണ് അവര്‍ സ്വയം വരുത്തിവെക്കുന്നത്. അവര്‍ സത്യപ്രകാശത്തിലേക്ക് വന്നിരുന്നെങ്കില്‍.... എങ്കില്‍ അവര്‍ക്ക് ഐശ്വര്യമുണ്ടാവും, മറ്റുള്ളവര്‍ക്കും ഐശ്വര്യമുണ്ടാവും.''

അംറ് ബ്നു സാലിം മക്കയിലേക്ക് മടക്കയാത്ര ആരംഭിച്ചു. കുറെ സഞ്ചരിച്ചപ്പോള്‍ അതാ അബൂസുഫ് യാന്‍ തന്റെ മൃഗവാഹനത്തെയും തെളിച്ച് തനിക്ക് എതിരെ വരുന്നു. അയാള്‍ യസ് രിബിലേക്ക് പോവുകയാണ്. പൊടി പാറിയ മുഖത്തെ അസ്വസ്ഥതയും അങ്കലാപ്പും ആര്‍ക്കും വായിച്ചെടുക്കാം.

അംറുബ്നു സാലിമിനെ കണ്ടപ്പോള്‍ അബൂസുഫ് യാന്‍ കൂടുതല്‍ അസ്വസ്ഥനായി.

''എവിടെപ്പോയി വരികയാണ്, അംറേ?''

''നമ്മുടെയൊരു ബന്ധുഗോത്രത്തെ സന്ദര്‍ശിക്കാന്‍ പോയതാണ്.''

''താങ്കള്‍ യസ് രിബില്‍ പോയില്ലേ?''

''യസ് രിബില്‍ പോയിട്ട് കാലമെത്രയായി...''

അബൂ സുഫ് യാന്റെ സംശയം വിട്ടുമാറിയില്ലെങ്കിലും തല്‍ക്കാലം അംറ് പറഞ്ഞത് വിശ്വസിച്ചു. വാഹനപ്പുറത്ത് നിന്നിറങ്ങി അബൂസുഫ് യാന്‍ അംറിന് നേരെ ചെന്നു.

''അംറേ, നിങ്ങള്‍ വല്ലാതെ കോപിച്ചിരിക്കുകയാണെന്ന് അറിയാം.''

''കോപിക്കാതിരിക്കുമോ, നിങ്ങള്‍ ഞങ്ങളുടെ ആളുകളെ കൊന്നില്ലേ, കരാര്‍ ലംഘിച്ചില്ലേ?''

''അതിന്റെ പാപഭാരം ബക് ര്‍ ഗോത്രത്തിനാണ്... അത് നിങ്ങള്‍ക്കറിയാം.''

''പക്ഷെ കരാറില്‍ നിങ്ങളുടെ കൂട്ടാളികളല്ലേ അവര്‍. അവരെ കരാര്‍ ലംഘിക്കാന്‍ പ്രേരിപ്പിച്ചതും അവര്‍ക്ക് പണവും ആയുധങ്ങളും നല്‍കിയതും നിങ്ങളാണ്.''

അബൂസുഫ് യാന്‍ അതീവ ദുഃഖിതനായി മൊഴിഞ്ഞു. "ശരിയാണ്. ഞങ്ങളുടെ കൂട്ടത്തിലെ ചില വിഡ്ഢികള്‍ എല്ലാം നാശമാക്കി.''

അബൂസുഫ് യാന്‍ തുടര്‍ന്നു.

"ഞാന്‍ യസ് രിബിലേക്ക് പോവുകയാണ്, മുഹമ്മദിനെ കാണാന്‍. വീണ്ടും എല്ലാമൊന്ന് പറഞ്ഞുറപ്പിക്കണം. പറ്റുമെങ്കില്‍ കരാര്‍ കാലാവധി ഒന്നു നീട്ടിയെടുക്കണം. ഖുസാഅക്കാര്‍ക്കുണ്ടായ നഷ്ടം പരിഹരിക്കുന്നതിന് എന്റെ കഴിവില്‍ പെട്ടതെല്ലാം ഞാന്‍ ചെയ്യും.''

അംറ് സ്വരം കടുപ്പിച്ചു.

''ഞങ്ങള്‍ക്ക് ആയുധമെടുക്കാന്‍ അറിയാഞ്ഞിട്ടല്ല. ഞങ്ങളുടെ രക്തം ചിന്തിയവരെ ശരിക്ക് കൈകാര്യം ചെയ്യാനുമറിയാം. മുഹമ്മദ്, അദ്ദേഹം ഞങ്ങളുടെ വിശ്വസ്തനായ സഖ്യകക്ഷിയാണെങ്കിലും യസ് രിബിലേക്ക് ആവലാതിയുമായി പോകേണ്ട ആവശ്യവും ഞങ്ങള്‍ക്കില്ല. ബനൂബക്റിനെയും അവരുടെ സഹായികളെയും പറക്ക് രണ്ട് പറ എന്ന നിലയില്‍ തിരിച്ച് തല്ലാനും ഞങ്ങള്‍ക്ക് കഴിയും.''

അബൂസുഫ് യാന്‍ അംറിന്റെ ചുമലില്‍ കൈവെച്ചു. തെറ്റുപറ്റിപ്പോയെന്ന ക്ഷമാപണം അബൂസുഫ് യാന്റെ കണ്ണുകളില്‍ വായിക്കാമായിരുന്നു.

''എനിക്ക് അറിയാം, അംറേ. കലാപത്തെ അതിന്റെ ഉറവിടത്തില്‍ ചെന്ന് ഒതുക്കിയിട്ടല്ലാതെ എനിക്ക് സമാധാനമാവില്ല. തീകൊണ്ട് തോണ്ടിക്കളിച്ചവരുടെ വിരലുകള്‍ പിഴുത് മാറ്റണം. വെറുതെ പറയുകയല്ല, ഞാനത് ചെയ്തിരിക്കും.''

അംറ് തന്റെ വഴിയില്‍ യാത്ര തുടര്‍ന്നു. പിന്നെയാണ് അംറിന്റെ യാത്രാവാഹനമായ ഒട്ടകമിട്ട ചാണകം അബൂസുഫ് യാന്റെ ശ്രദ്ധയില്‍ പെടുന്നത്. ഇതെന്താണ്! തുലഞ്ഞത് തന്നെ, മദീനയിലെ കാലിത്തീറ്റയാണല്ലോ ഈ ഒട്ടകം തിന്നിരിക്കുന്നത്. അല്ലെങ്കില്‍ അതിന്റെ വിസര്‍ജ്യം ഈ കോലത്തില്‍ വരുമോ? അതിന്റെ അര്‍ഥം മറ്റൊന്നുമല്ല. അംറ് മുഹമ്മദിനെ സന്ദര്‍ശിച്ച് മദീനയില്‍നിന്ന് മടങ്ങുന്ന വഴിയാണ്! പ്രശ്നം കൂടുതല്‍ സങ്കീര്‍ണമാവുകയാണല്ലോ. പിന്നണിയില്‍ പല നീക്കങ്ങളും നടക്കുന്നുണ്ട്. സമാധാന സന്ധി നിലനിര്‍ത്താനുള്ള വഴികള്‍ ഓരോന്നായി അടയുകയാണ്: പക്ഷെ ഒരറ്റം എത്തുന്നത് വരെ എനിക്ക് എന്റെ യാത്ര തുടര്‍ന്നേ പറ്റൂ. പതിവഴിയില്‍ നിരാശപ്പെട്ട് മടങ്ങുന്നവനല്ല ഞാന്‍. മുഹമ്മദിനെ എനിക്കറിയാമല്ലോ. ചോദിച്ച് വരുന്ന ആരെയും വെറും കൈയോടെ മടക്കി അയക്കാത്ത കാരുണ്യവാന്‍. പിന്നെ എന്നെ പരിഗണിക്കാതിരിക്കുമോ? ഞാന്‍ എന്റെ സമൂഹത്തിന്റെ നേതാവാണ്, അവരുടെ വക്താവായി വന്നിരിക്കുകയാണ്. സന്ധി വ്യവസ്ഥകള്‍ റദ്ദാക്കാന്‍ മുഹമ്മദിന് ന്യായമായ കാരണങ്ങളുണ്ട്. എന്നാലും അദ്ദേഹം വിട്ടുവീഴ്ച ചെയ്യാതിരിക്കുമോ....

പേടിച്ചും ആകസ്മികതകള്‍ മുന്‍കൂട്ടി കണ്ടും തന്നെയാണ് അബൂസുഫ് യാന്‍ യസ് രിബിലേക്ക് കടന്നത്. ഓ, എന്ത് നിശ്ശബ്ദ സുന്ദര നഗരം. ജനം വളരെ ശാന്തരായി തെരുവിലൂടെ നടന്നു നീങ്ങുന്നു. അവരുടെ കണ്ണുകളില്‍ അത്ഭുതകരമായ തിളക്കം. ദൃഢ ബോധ്യത്തില്‍നിന്ന് വരുന്ന ശാന്തതയാണ്. ഓരിയിടലോ ബഹളമോ ഇല്ല. ഇതിനര്‍ഥം, അവര്‍ യുദ്ധത്തെക്കുറിച്ച് ചിന്തിക്കുന്നേയില്ല എന്നാകണമെന്നില്ല. അവര്‍ എപ്പോള്‍ വേണമെങ്കിലും ഈറ്റപ്പുലികളായി മാറാം.

   തെരുവിലേക്കിറങ്ങിയതോടെ അബൂസുഫ് യാനെ ആളുകള്‍ ശ്രദ്ധിക്കാന്‍ തുടങ്ങി. ഇയാള്‍ക്ക് എന്താണിവിടെ കാര്യം എന്നാണ് അവരുടെ കണ്ണുകളില്‍ തെളിയുന്ന ചോദ്യം. ഇത് അബൂസുഫ് യാന്‍ അല്ലേ എന്ന് സൂക്ഷിച്ച് നോക്കുന്നവരുമുണ്ട്. അവര്‍ക്ക് കണ്ണുകളെ വിശ്വസിക്കാനാവുന്നില്ല. തന്റെ മകള്‍ ഉമ്മുഹബീബ, മുഹമ്മദിന്റെ ഭാര്യ ഇവിടെയാണല്ലോ. എന്റെ അടുത്ത ബന്ധം അതാണല്ലോ. മുഹമ്മദിന്റെ വീട്ടില്‍ അവള്‍ ഉണ്ടാവും. അങ്ങോട്ട് ചെല്ലാം. പിതാവാണല്ലോ ചെല്ലുന്നത്. അവള്‍ രണ്ട് കൈയും നീട്ടി കണ്ണുകളില്‍ വെള്ളം നിറച്ച് തന്നെ സ്വീകരിക്കാതിരിക്കില്ല. വിശ്വാസമാണ് ഞങ്ങളെ അകറ്റിയത്. എങ്കിലും മകളാണല്ലോ. പക്ഷെ, ചെന്നപ്പോള്‍.... ഉമ്മു ഹബീബ കണ്ട ഭാവം നടിച്ചില്ല. മറ്റൊരു ഭാഗത്തേക്ക് മുഖം തിരിച്ച് കളഞ്ഞു. അവളുടെ മുഖത്ത് അനിഷ്ടം നിറയുന്നു. താന്‍ സ്വപ്നം കാണുകയാണോ? തല കറങ്ങുന്നുണ്ടോ?

ഇരിക്കാന്‍ ഒരിടം നോക്കി. ഒരു ഇരിപ്പിടം കാണാനുണ്ട്. മുഹമ്മദ് അവിടെയാവും ഇരിക്കുക. അവിടെ ഇരിക്കാന്‍ തുനിഞ്ഞപ്പോള്‍ ഉമ്മു ഹബീബ വിരിപ്പ് പെട്ടെന്ന് എടുത്ത് മാറ്റിക്കളഞ്ഞു.

''നീ വിരിപ്പ് മാറ്റിക്കളഞ്ഞത് എന്തിനാണ് ഉമ്മു ഹബീബ?''

അവള്‍ കടുപ്പിച്ചാണ് മറുപടി പറഞ്ഞത്.

''അത് റസൂലിന്റെ വിരിപ്പാണ്. ഹൃദയത്തില്‍ വിശ്വാസ മാലിന്യങ്ങള്‍ നിറച്ച നിങ്ങള്‍ ആ വിരിപ്പില്‍ ഇരിക്കുന്നത് എനിക്ക് ഇഷ്ടമല്ല.''

അബൂസുഫ് യാന് വീണ്ടും ഭൂമി തന്നെയും കൊണ്ട് കറങ്ങുന്നതായി തോന്നി. തലക്കകത്ത് എന്തോ മൂളുന്നു. കണ്ണ് തുറന്നാണ് ഇരിക്കുന്നതെങ്കിലും ഒന്നും കാണാന്‍ കഴിയുന്നില്ല. ശബ്ദം പറ്റെ ഇടറിപ്പോയിരുന്നു.

''അബൂസുഫ് യാന്റെ മകളേ... നീ നിന്റെ പിതാവിനോട് വളരെ മോശമായി പെരുമാറി. മുഹമ്മദ് ഇവിടെ ഉണ്ടായിരുന്നെങ്കില്‍ ഇമ്മാതിരിയൊന്നും ചെയ്യുമായിരുന്നില്ല.''

''രക്തബന്ധത്തെക്കാള്‍ ആയിരം മടങ്ങ് വലുതാണ് ആദര്‍ശബന്ധം.''

''എന്നെ കൈവിട്ടപ്പോള്‍ തന്നെ നീ വലിയ തിന്മയിലേക്ക് വീണു കഴിഞ്ഞു.''

അബൂസുഫ് യാന്‍ പിന്നെ അവിടെ നിന്നില്ല. തിരിച്ച് നടന്നു. റസൂലിനെ നേരില്‍ കണ്ടു. പക്ഷെ അബൂസുഫ് യാന്‍ പറഞ്ഞതിനൊന്നും റസൂല്‍ മറുപടി നല്‍കിയില്ല. തനിക്ക് വേണ്ടി മുഹമ്മദിനോട് സംസാരിക്കണമെന്ന് അബൂബക്റിനെ ചെന്ന്കണ്ട് പറഞ്ഞപ്പോള്‍ അദ്ദേഹം കൂട്ടാക്കിയില്ല. പിന്നെ, ഉമറിനെ പോയി കണ്ടപ്പോള്‍ അദ്ദേഹം രോഷാകുലനായി. ''നിങ്ങള്‍ക്ക് വേണ്ടി ഞാന്‍ റസൂലിനോട് ശുപാര്‍ശ പറയണം, അല്ലേ? ഒരു ധാന്യമണിയേ കിട്ടിയുള്ളൂവെങ്കില്‍ അതും കൊണ്ട് ഞാന്‍ നിങ്ങളോട് പോരിന് വരും.''

പിന്നെ അലിയ്യുബ്നു അബീത്വാലിബിന്റെ അടുത്തേക്കോടി. ''അബൂസുഫ് യാന്‍, റസൂല്‍ ഒരു കാര്യം തീരുമാനിച്ചുകഴിഞ്ഞാല്‍ പിന്നെ ആര്‍ക്കും അതില്‍നിന്ന്, അദ്ദേഹത്തെ പിന്തരിപ്പിക്കാനാവില്ല.'' ഒടുവില്‍ നബിപുത്രി ഫാത്വിമയെ സമീപിച്ച് നോക്കുകയാണ്. നോക്കണേ, എന്തൊരു നാണക്കേടും അപമാനവുമാണ്! ഖുറൈശി തലവന്‍ ശിപാര്‍ശക്കായി സ്ത്രീകളോട് വരെ കെഞ്ചുന്നു. താന്‍ വന്ന കാര്യം സാധിക്കുമെങ്കില്‍ ആ അപമാനം സഹിക്കാന്‍ അബൂസുഫ് യാന്‍ തയാറാണ്. പക്ഷെ ഫാത്വിമയും അത് തന്നെ പറഞ്ഞു. ഒരാള്‍ക്കും റസൂലിനെ നിര്‍ബന്ധിക്കാന്‍ കഴിയില്ല. ഒടുവില്‍ അലി സ്നേഹബുദ്ധ്യാ ഇങ്ങനെ ഉപദേശിച്ചു.

''നിങ്ങള്‍ക്ക് സഹായകരമാകുന്ന ഒന്നും ഇപ്പോള്‍ ചെയ്യാന്‍ നിവൃത്തിയില്ല. നിങ്ങള്‍ മക്കയിലെ കിനാനക്കാരുടെ നേതാവല്ലേ. ഇവിടം വിട്ട് അവരുടെ ഇടയില്‍ പോയി നില്‍ക്കുക. അതുകൊണ്ടും പ്രയോജനമുണ്ടാകുമെന്ന് തോന്നുന്നില്ല. പക്ഷേ, ഇതല്ലാതെ മറ്റൊരു വഴിയില്ല.''

അബൂസുഫ് യാന്‍ അലിയുടെ നിര്‍ദേശം സ്വീകരിച്ച് മക്കയിലേക്ക് തിരിച്ചു പോകാന്‍ വാഹനം ഒരുക്കി. ഉള്ളില്‍ വേദന പെരുക്കുന്നു. മുന്നില്‍ സുദീര്‍ഘവും ദുര്‍ഘടവുമായ വഴി. അപമാനത്തിന്റെയും മനോവേദനകളുടെയും കയ്പ്. ചുറ്റിലും ഒട്ടും സുഖകരമല്ലാത്ത ഓര്‍മകള്‍ നൃത്തം ചെയ്യുന്നു. ദുഃഖത്തിന്റെ കാളരാത്രി തുടങ്ങിക്കഴിഞ്ഞു. ഇന്നത്തോടെ ഇനി എന്ത് സന്തോഷമാണ് ജീവിതത്തില്‍, അബൂസുഫ് യാന്‍? ആരായിരുന്നു ഈ ഞാന്‍? വഴിയെ കടന്നുപോകുമ്പോള്‍ ഗോത്രങ്ങള്‍ എനിക്ക് മുമ്പില്‍ തലകുനിക്കും, ശബ്ദമടക്കും. ഞാനുമായി സംസാരിക്കുന്നത് അവര്‍ക്ക് ബഹുമതിയാണ്. മുഹമ്മദിന് ലഭിക്കുന്ന വെളിപാട് പോലെ അവരെന്റെ വാക്കുകള്‍ക്ക് കാതോര്‍ക്കും. ഞാനൊന്ന് വിരല്‍ ഞൊടിച്ചാല്‍ യുദ്ധത്തിനായി ഇറങ്ങിപ്പുറപ്പെടുന്ന വലിയ സംഘങ്ങള്‍. നാശം, ഇപ്പോഴോ? യസ് രിബില്‍ കടന്നതോടെ അപമാനവും പരിഹാസവുമല്ലാതെ അനുഭവിച്ചിട്ടുണ്ടോ? ഇപ്പോഴും ആളും അര്‍ഥവും ആയുധവുമൊക്കെ പിന്നിലുണ്ടാവാം. പക്ഷെ ഇത് പോലൊരു വീഴ്ചയുണ്ടോ? എന്നെക്കുറിച്ച മതിപ്പ് എനിക്ക് തന്നെ ഇല്ലാതായി. ഇനി മക്ക എനിക്ക് വിഷയമല്ലാതാവുന്നു. എന്റെ വീഴ്ച ഉള്ളിലാണ് സംഭവിച്ചത്. ഹൃദയത്തില്‍ ഭയാനകമായ ശൂന്യത നിറയുന്നു.

മക്കയുടെ അതിര്‍ത്തി കടക്കുമ്പോള്‍ ആളുകള്‍ ചോദിക്കുമല്ലോ, 'എന്തായി?' എന്ത് മറുപടി പറയും? ഇക് രിമയെയും അയാളോടൊപ്പമുള്ള നീചന്മാരെയും എങ്ങനെ നേരിടും? ഭാര്യ ഹിന്ദിനോട് എന്ത് പറയും? ഭൂതകാല പാപങ്ങള്‍ അയാള്‍ക്ക് ചുറ്റും പാറിക്കളിക്കാന്‍ തുടങ്ങി. മുഹമ്മദിന്റെ ആളുകള്‍, എത്ര ഘോരമായാണ് അവരെ പീഡിപ്പിച്ചത്. മരിക്കും വരെ പീഡനങ്ങള്‍ സന്തോഷത്തോടെ ഏറ്റുവാങ്ങിയവര്‍. തങ്ങള്‍ സ്വീകരിച്ച ആദര്‍ശത്തിന് വിരുദ്ധമായ ഒരു വാക്ക് പോലും അവര്‍ ഉച്ചരിക്കുന്നില്ല. അബൂസുഫ് യാന്‍, ഇങ്ങനെയൊക്കെ പീഡിപ്പിക്കേണ്ടതുണ്ടായിരുന്നോ? ആളുകള്‍ അവര്‍ക്കിഷ്ടപ്പെട്ട ആദര്‍ശം സ്വീകരിക്കട്ടെ. നാം സ്വീകരിച്ചത് തന്നെ അവരും സ്വീകരിക്കണം എന്ന് ശാഠ്യം പിടിക്കേണ്ടതുണ്ടായിരുന്നോ? ഞങ്ങള്‍ ചെയ്തത് മുഹമ്മദ് ചെയ്തിരുന്നെങ്കില്‍ അദ്ദേഹത്തെ അതിക്രമി എന്ന വിശേഷിപ്പിക്കുമായിരുന്നില്ലേ?

ചിന്തകളില്‍ ഉലഞ്ഞ അബൂസുഫ് യാന്‍ തന്റെ വടിയെടുത്ത് യാത്രാവാഹനമായ ഒട്ടകത്തിന്റെ നടുമ്പുറത്ത് ആഞ്ഞാഞ്ഞ് തല്ലി. അത് തല ഇരുവശത്തേക്കും കുലുക്കിക്കൊണ്ടിരുന്നു. അതിന്റെ വായില്‍നിന്ന് നുരയും പതയും വന്നപ്പോള്‍ അബൂസുഫ് യാന്‍ അടിനിര്‍ത്തി. പിന്നെ അത് പോണ വഴിക്ക് പോകട്ടെ എന്ന് വെച്ചു. ശരീരമിപ്പോള്‍ വിറച്ചു തുള്ളുന്നുണ്ട്. അബൂസുഫ് യാന് അകമ്പടി പോയവര്‍ ഇതെല്ലാം കുറച്ച് പിന്നില്‍ നടന്ന് നോക്കിക്കാണുകയാണ്. അവര്‍ക്ക് ഒരക്ഷരം മിണ്ടാന്‍ കഴിയുന്നില്ല.

അബൂസുഫ് യാന്‍ സ്വന്തത്തോട് സംസാരം തുടങ്ങി. എന്ത് നടന്നാലും പ്രശ്നമില്ല. എല്ലാം അടിമേല്‍ മറിഞ്ഞാലും പ്രശ്നമില്ല. ഭാര്യ ഹിന്ദ് അവള്‍ക്ക് തോന്നിയത് പറയട്ടെ. അബൂജഹ് ലിന്റെ മകന്‍ ഇക് രിമ വേണ്ടുവോളം പരിഹസിക്കട്ടെ. ഒന്നും എന്നെ ബാധിക്കാന്‍ പോകുന്നില്ല.

നിരാശയുടെ കയങ്ങളിലേക്ക് ഇങ്ങനെയൊരു വീഴ്ച- അത് അബൂസുഫ് യാന്റെ ജീവിതത്തില്‍ മുമ്പുണ്ടായിട്ടില്ല. ആ ചോദ്യങ്ങള്‍ വീണ്ടും മനസ്സില്‍ ഉയര്‍ന്നുവരുന്നു. ഞങ്ങള്‍ക്ക് വഴി കാട്ടാനായി ഹാശിം കുടുംബത്തില്‍നിന്ന് ഒരാളെ പ്രവാചകനായി നിയോഗിക്കേണ്ട ആവശ്യമുണ്ടോ? പ്രപഞ്ച നാഥന് ആ സന്ദേശം സൃഷ്ടികള്‍ക്ക് നേരിട്ട് എത്തിച്ചുകൊടുത്തുകൂടേ? ദൈവത്തില്‍ വിശ്വാസമുണ്ട്, പക്ഷേ, മുഹമ്മദില്‍ വിശ്വസിക്കാന്‍ കഴിയുന്നില്ല. ഇത്രയധികം പോരുകള്‍ നടത്തിയശേഷം ഇനി പോയി അയാളില്‍ വിശ്വസിക്കുന്നത് എങ്ങനെ ശരിയാകും? ഇത്രയും കാലം ഞാന്‍ തിന്മയുടെ പക്ഷത്തായിരുന്നു എന്നല്ലേ അതിന്റെ അര്‍ഥം? അങ്ങനെ വരുമ്പോള്‍ ഇത്രയും കാലത്തിനിടക്കുണ്ടായ സംഘട്ടനങ്ങള്‍ക്കും നശീകരണങ്ങള്‍ക്കും വെല്ലുവിളികള്‍ക്കും യുദ്ധകാവ്യങ്ങള്‍ക്കും എന്തര്‍ഥം?

(തുടരും) 

വിവ: അഷ്‌റഫ് കീഴുപറമ്പ്

വര: നൗഷാദ് വെള്ളലശ്ശേരി

ചിന്തിക്കുന്ന സ്ത്രീ വായിക്കുന്നത്


EDITOR : RUKSANA. P

SENIOR SUB EDITOR : FOUSIA SHAMS

SUB EDITOR : FATHIMA BISHARA

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 8289874075
aramammonthly@gmail.com


Advertisement

Phone: 8281572448
advtaramam@gmail.com

Subscription
  • For 1 Year : 300
  • For 1 Copy : 25
Quick Links

© Aramam monthly. All Rights Reserved. Powered by: D4media