ജീവിത ഗൃഹാതുരത്വങ്ങള്‍ കോര്‍ത്തുവെച്ച് 'ഉസ്താദ് എംബാപ്പെ'

കെ.സി സലീം കരിങ്ങനാട്
ഫെബ്രുവരി 2025

ഓരോ സാഹിത്യസൃഷ്ടികളും ജീവിതയാഥാര്‍ഥ്യങ്ങളുടെ, കാല്‍പനിക ഭാവുകത്വത്തിന്റെ അടരുകളില്‍ നിന്ന് പിറവിയെടുക്കുന്നതാണ്. ഏത് വിധേനയായാലും അതില്‍ ഉള്ളുലക്കുന്ന കഥാകദനങ്ങളും പറഞ്ഞു വെക്കുന്ന രാഷ്ട്രീയവുമുണ്ടാവണം. ഗൃഹാതുരത്വത്തിലേക്കും ഏറനാട്ടിലെ വാമൊഴി ഗരിമയിലേക്കും ഒപ്പം തീക്ഷ്ണമായ ജീവിതാനുഭവങ്ങളിലേക്കും അനുവാചകരെ കൂട്ടിക്കൊണ്ടുപോകുന്ന കഥകളുടെ സമാഹാരമാണ് ബുക് പ്ലസ് പ്രസിദ്ധീകരിച്ച, മാധ്യമ പ്രവര്‍ത്തകനും എഴുത്തുകാരനും, ചിത്രകാരനുമായ മുഖ്താര്‍ ഉദരംപൊയിലിന്റെ 'ഉസ്താദ് എംബാപ്പെ' എന്ന പുസ്തകം. ജീവിക്കുന്ന കാലത്തെ പുതിയ പ്രവണതകളെയും നിലനില്‍ക്കുന്ന രാഷ്ട്രീയത്തെയും അറംപറ്റിയ വിവേചനങ്ങളെയും ഗ്രാമജീവിതത്തിന്റെ പകിട്ടോടെ കഥാകൃത്ത് കോറിയിടുന്നുണ്ട്. അങ്ങനെ വായനക്കാരുടെ മനസ്സിനെ മലബാറിലെ ഗ്രാമ ജീവിത പരിസരങ്ങളിലേക്കും മലബാര്‍ മുസ്ലിംകളുടെ ജീവിതങ്ങളിലേക്കും കൊണ്ടു പോവുന്നുണ്ട്. സ്വന്തം ജീവിതാനുഭവങ്ങളില്‍ നിന്ന് കഥാകൃത്ത് ഓരോ കഥകളും കുറുക്കിയെടുത്തു. നാട്ടുവാമൊഴിയോടു കൂടിയായപ്പോള്‍ അതിന് ചാരുതയേറി. നമ്മുടെ ഓര്‍മകളില്‍ നിന്ന് അന്യം നിന്ന് പോവുന്ന പള്ളിദര്‍സുകളും പഴയകാല ജിന്ന് കഥകളുമെല്ലാം കോര്‍ത്തിണക്കുന്നുണ്ട് പുസ്തകത്തില്‍. അന്നത്തെ കാലത്തെ ജീവിതത്തെ കുറിച്ചുള്ള ഒരു ചിത്രം നമ്മുടെ മനസ്സില്‍ വായനയ്ക്കിടയില്‍ തെളിയുന്നുണ്ട്. കഷ്ടതകളുടെയും യാതനകളുടെയും കാഠിന്യവും അതിന്റെ അഗാധതയും ഉള്ളുലക്കും. റിയലിസ്റ്റിക്കായി കാര്യങ്ങളെ സമീപിച്ചപ്പോള്‍ അനുവാചകര്‍ക്ക് അനായാസം ബോധ്യപ്പെടുന്നുണ്ട് കഥാപശ്ചാത്തലങ്ങള്‍. സങ്കീര്‍ണമായ, കുടുസ്സായ വാക്കുകളെടുക്കാതെ ജീവിതത്തില്‍നിന്ന് കഥക്കു വേണ്ടി വാക്കുകളെടുത്തുവെന്നതാണ് പുസ്തകത്തെയും കഥാകൃത്തിനെയും വേറിട്ട് നിര്‍ത്തുന്നത്. ഏറനാടിന്റെ കഥാപരിസരങ്ങളും സംസാരശൈലിയും യാതൊരു പൊടിപ്പും തൊങ്ങലുമില്ലാതെ വരയിക്കാനായതില്‍ കഥാകൃത്ത് വിജയിച്ചിരിക്കുന്നു. സമീപഭാവിയില്‍ എന്തിനും സാധ്യമാവുന്ന, അനിശ്ചിതത്വങ്ങളുടെ അട്ടിപ്പേറുകള്‍ക്ക് അവസരമൊരുങ്ങുന്ന ഒരു കെട്ടകാലത്തെ അഭിമുഖീകരിക്കാന്‍ സാധ്യതയുള്ളിടത്തു നിന്ന് കാര്യങ്ങളെ നോക്കിക്കാണുമ്പോള്‍ 'ഉസ്താദ് എംബാപ്പെ'യെ പോലെ കൃത്യവും വ്യക്തവും സൂക്ഷ്മവുമായി രാഷ്ട്രീയം പറയുന്ന, ജീവിതയാഥാര്‍ഥ്യങ്ങളെ അപ്പാടെ കോറിയിടുന്ന, സാമൂഹിക ജീവിതതലങ്ങളില്‍ നുരഞ്ഞുപൊന്തുന്ന അരുതായ്മകളെ വരച്ചിടുന്ന സൃഷ്ടികളാല്‍ സമ്പന്നമായ സമാഹാരങ്ങള്‍ പുറത്തിറങ്ങേണ്ടത് അനിവാര്യമാണെന്ന് തോന്നുന്നു.

ഗൃഹാതുരത്വത്തിലേക്ക് വിളിച്ചുണര്‍ത്തിയ കഥകള്‍, ആ കാലത്ത് നിലനിന്നിരുന്ന ജീവിതരീതികളും അവസ്ഥാന്തരങ്ങളും ദൈന്യതകളുമെല്ലാം പുറത്ത് വിടുന്നു. അതില്‍ നിന്നെല്ലാം എത്ര കാതം നാം മുന്നോട്ട് സഞ്ചരിച്ചുവെന്ന് ജീവിക്കുന്ന കാലത്തിന്റെ ഗതിവിഗതികളെക്കുറിച്ചാലോചിച്ചാല്‍ മനസ്സിലാകും. ഭൂതകാല ഓര്‍മകള്‍ വര്‍ത്തമാനകാലത്ത് പുതിയ പാഠങ്ങള്‍ രചിക്കാനുള്ള മുതല്‍ക്കൂട്ടാവുമെന്നതിനാല്‍ നമ്മളെത്ര സുഖശീതളിമയിലാണ് ജീവിതം നയിച്ചു കൊണ്ടിരിക്കുന്നതെന്ന് മനസ്സിലാക്കാന്‍ നമ്മുടെ ചിന്തകളെ പിറകോട്ട് പായിച്ചാല്‍ മാത്രം മതിയാകും.

അന്യം നിന്നു പോയിക്കൊണ്ടിരിക്കുന്ന ഗ്രാമജീവിതത്തിന്റെ ശോഭനമാര്‍ന്ന ജീവിതകാഴ്ചകളും അകതാരിനെ കോരിത്തരിപ്പിക്കുന്ന വര്‍ണനകളും ഒട്ടും ചോരാതെ കഥകളില്‍ കോര്‍ത്തുവെച്ചിട്ടുണ്ട് കഥാകൃത്ത്. കാല്‍പനികതകളുടെ മേമ്പൊടിയില്ലാതെ തന്നെ ജീവിതയാഥാര്‍ഥ്യങ്ങളില്‍നിന്ന് കഥകള്‍ മെനഞ്ഞെടുത്തതുകൊണ്ടാവാം അതിന്റെ ആഖ്യാനരീതി ഹഠാദാകര്‍ഷിക്കപ്പെടുന്നത്. ഉള്ളുലക്കുന്ന, മാനുഷികവിരുദ്ധതയുടെ ഉഛസ്ഥായിയിലേക്ക് കാര്യങ്ങളെത്തിയിട്ടുണ്ടെന്ന് തോന്നിപ്പിക്കുന്ന സാമൂഹിക ചുറ്റുപാടുകളുള്ള ഈ സ്ഥിതിവിശേഷത്തില്‍നിന്ന് പുസ്തകത്തിലെ കഥകളെ നോക്കിക്കാണുമ്പോള്‍ അധീശത്വ അരമനയില്‍ വാഴുന്നവര്‍ ഉല്‍പാദിപ്പിക്കുന്ന സംശയത്തിന്റെ തോത് എത്രത്തോളമുണ്ടെന്ന ചില പൊള്ളുന്ന യാഥാര്‍ഥ്യങ്ങള്‍ കൂടി കണ്ടെടുക്കാനാവുന്നുണ്ട്.

ചിന്തിക്കുന്ന സ്ത്രീ വായിക്കുന്നത്


EDITOR : RUKSANA. P

SENIOR SUB EDITOR : FOUSIA SHAMS

SUB EDITOR : FATHIMA BISHARA

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 8289874075
aramammonthly@gmail.com


Advertisement

Phone: 8281572448
advtaramam@gmail.com

Subscription
  • For 1 Year : 300
  • For 1 Copy : 25
Quick Links

© Aramam monthly. All Rights Reserved. Powered by: D4media