ഓരോ കള്ളവും ആവര്‍ത്തിച്ചു പറഞ്ഞാല്‍ ആ പറയുന്നത് സത്യമാണോ എന്ന സംശയമുണ്ടാവും. നൈതികതയും മൂല്യബോധവും സദാചാര നിബന്ധനയുമില്ലാത്ത പ്രവൃത്തികളും അങ്ങനെ തന്നെയാണ്.
ഓരോ കള്ളവും ആവര്‍ത്തിച്ചു പറഞ്ഞാല്‍ ആ പറയുന്നത് സത്യമാണോ എന്ന സംശയമുണ്ടാവും. നൈതികതയും മൂല്യബോധവും സദാചാര നിബന്ധനയുമില്ലാത്ത പ്രവൃത്തികളും അങ്ങനെ തന്നെയാണ്. അതുപോലെ എല്ലാം സാധാരണം എന്നു തോന്നിക്കുന്ന തരത്തിലുള്ളതാണ് കേരളത്തില്‍ നടന്ന മനസ്സാക്ഷിയെ ഞെട്ടിക്കുന്ന രണ്ടു സംഭവങ്ങള്‍. ഒന്ന്, മലപ്പുറത്തെ പത്തൊൻപതുകാരിയുടെ മരണം. മറ്റൊന്ന,് വയനാട്ടില്‍ മകന് ഉമ്മയെ വെട്ടിക്കൊന്നത്. ഒന്ന് യുവത്വത്തെ വഴിതെറ്റിക്കുന്ന മയക്കുമരുന്നാണെങ്കില്‍ മറ്റൊന്ന്, പക്വതയെത്തിയവരെന്ന് നാം കരുതുന്നവരെ ഇപ്പോഴും വിട്ടൊഴിയാത്ത വിവാഹവുമായി ബന്ധപ്പെട്ടത്. രണ്ടും വളരെ ഗൗരവമേറിയതാണ്. പാരത്രിക മോക്ഷത്തെ കാംക്ഷിച്ച് ജീവിതം ചിട്ടപ്പെടുത്തുന്ന സമുദായത്തെ സംബന്ധിച്ച് പ്രത്യേകിച്ചും. ആത്മഹത്യ, കൊലപാതകം പോലുള്ള സാമൂഹിക തിന്മകളെ പരലോകത്തോളം ചെന്നെത്തുന്ന ജീവിതത്തിന്റെ അര്‍ഥമറിയുന്ന സമുദായം ഉള്‍ക്കിടിലത്തോടെയാണ് കണ്ടിരുന്നത്. പക്ഷേ, ഇപ്പോഴത് പരിചയിച്ചു ശീലിച്ച വാര്‍ത്തകളായി ഉള്‍ക്കൊള്ളാനുള്ള ശേഷി സമുദായം ആര്‍ജിച്ചിരിക്കുന്നു.
ലിബറലിസം, ഭൗതികതാവാദം എന്നിവയില്‍ ആകര്‍ഷിക്കപ്പെട്ട് കുടുംബജീവിതത്തിന്റെ തണലിലേക്ക് വരാന്‍ വൈമനസ്യം കാണിക്കുന്ന യുവത്വത്തെപ്പോലെതന്നെ, കുടുംബജീവിതവുമായി ബന്ധപ്പെട്ട ഇസ്്ലാമികമല്ലാത്ത നാട്ടാചാരങ്ങളും സമ്പ്രദായങ്ങളും ശീലങ്ങളും പല കുടുംബത്തിലെയും മുതിര്‍ന്ന അംഗങ്ങളെയും വിട്ടൊഴിഞ്ഞിട്ടില്ല.
യുവത്വങ്ങള്‍ ലഹരിയില്‍ മയങ്ങുകയാണ്. അധിക ക്രൈം റിപ്പോര്‍ട്ടുകളുടെയും പശ്ചാത്തലം മദ്യവും മയക്കുമരുന്നുമാണ്. പ്രതിബന്ധങ്ങള്‍ ബോധപൂര്‍വം തീര്‍ത്ത് നിസ്സഹായരാക്കാന്‍ ശ്രമിക്കുന്ന ഇസ്ലാമോഫോബിയക്കാരെ അവഗണിച്ച് സര്‍വ മേഖലയിലും സ്വയം കരുത്താര്‍ജിക്കുന്ന സമുദായത്തില്‍ പുഴുക്കുത്തുകളാവുകയാണ് ഇത്തരം വിഷയങ്ങള്‍.
ശക്തമായ നേതൃനിരയും യുവജനപ്രസ്ഥാനങ്ങളും പ്രസിദ്ധീകരണങ്ങളും എമ്പാടുമുള്ള സമുദായം, ഇസ്ലാമിന്റെതല്ലാത്ത ഇത്തരം രീതികളെ പ്രതിരോധിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍തൂക്കം കൊടുക്കണം.
കര്‍മശേഷിയും സമയവും വാദപ്രതിവാദങ്ങള്‍ക്കും പ്രതികരണങ്ങള്‍ക്കും മാറ്റിവെക്കുമ്പോള്‍ സ്വയം നവീകരിക്കാനുള്ള സാധ്യതയാണ് അടഞ്ഞുപോകുന്നത്. മദ്യത്തിലും മദിരാക്ഷിയിലും ആറാടിയ സമൂഹത്തെയാണ് പ്രവാചകന് പരിവര്‍ത്തിപ്പിച്ചത്; സ്ത്രീയുടെ സുരക്ഷിതത്വത്തെയാണ് അവസാനമായി ഊന്നിപ്പറഞ്ഞതും. അറിവ് അനന്തരമെടുത്തവരുടെ ഉല്ബോധനങ്ങള് ഈ ദിശയിലേക്കുള്ളതാവട്ടെ.