നമ്മള്‍ എവിടെനിന്നോ ആര്‍ജിച്ച ചെറുപ്പ വലുപ്പ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ ആരെയും ചെറുതായി കാണാതിരിക്കുക.
പണം കൈയില്‍ വന്നുതുടങ്ങിയ ആദ്യകാലത്ത് ഞാന്‍ ചില്ലറകളെല്ലാം പരമാവധി നോട്ടുകളാക്കി മാറ്റുമായിരുന്നു. പണം കൂടുതല്‍ ചെലവാക്കിപ്പോകാതിരിക്കാനും സൂക്ഷിച്ചുവെക്കാനുമുള്ള വഴി എന്ന നിലക്കാണ് അങ്ങനെ ചെയ്തിരുന്നത്. ജീവിത വണ്ടി പിന്നെയും മുന്നോട്ടു സഞ്ചരിച്ചു. പ്രവര്‍ത്തിക്കുന്ന കാര്യങ്ങളുടെയും ചെയ്യുന്ന യാത്രകളുടെയും എണ്ണം വര്‍ധിച്ചു. വലിയ യാത്രകള്‍ക്കു മുന്നോടിയായി ചെറിയ യാത്രകള്‍ ഉണ്ടാവും. അതില്‍ വലിയ നോട്ടുകള്‍കൊണ്ട് ഒരു കാര്യവുമില്ല. പത്ത് രൂപയോ 20 രൂപയോ കൂലിയായി നല്‍കേണ്ട ഒരു യാത്രയില്‍ കൈയില്‍ 500 രൂപ ഉള്ളതുകൊണ്ട് പലപ്പോഴും ഒരു കാര്യവും ഉണ്ടാവുകയില്ല. അപ്പോള്‍ നമ്മുടെ അവസ്ഥ കൈയില്‍ പണമില്ലാത്തവന് തുല്യമായിരിക്കും. 10 രൂപക്ക് പത്തു രൂപ തന്നെ വേണം. 500 രൂപയുടെ നോട്ട് കൊണ്ട് അവിടെ ഒരു കാര്യവുമില്ല. ജീവിതം പിന്നെയും മുന്നോട്ട് സഞ്ചരിച്ചു. മക്കള്‍ രണ്ടുപേര്‍ ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികളായി. എല്ലാ ദിവസവും രാവിലെ അവര്‍ക്ക് ചില്ലറ വേണം. പിന്നെ നോട്ടുകള്‍ മാറ്റി ചില്ലറകളാക്കി ശേഖരിച്ചു വെക്കലിലായി ശ്രദ്ധ. ചില്ലറക്ക് ചില്ലറ തന്നെ വേണം. നോട്ട് കൊണ്ടു നടക്കാത്ത പല സാമ്പത്തിക ആവശ്യങ്ങളും നമ്മുടെ ജീവിതത്തിലുണ്ട്.
അപ്പോഴാണ് ഞാന്‍ ഒരു സത്യം മനസ്സിലാക്കിയത്. ചെറുത് എപ്പോഴും ചെറുതല്ല. ചെറുതും വലുതുമെന്നത് ആപേക്ഷിക സത്യങ്ങള്‍ മാത്രമാണ്. ചില ചെറുതുകള്‍ ചില സന്ദര്‍ഭങ്ങളില്‍ വലുതായിരിക്കും. ചില വലുതുകള്‍ ചില സന്ദര്‍ഭങ്ങളില്‍ ചെറുതും. ഇത് വ്യക്തികളുടെ കാര്യത്തിലും ബാധകമായ തത്ത്വമാണ്. ആരും എല്ലായ്‌പ്പോഴും വലുതല്ല. ആരും എല്ലായ്‌പ്പോഴും ചെറുതുമല്ല.
ചെറുപ്പവും വലുപ്പവും ഒക്കെ പലപ്പോഴും തീരുമാനിക്കുന്നത് സന്ദര്‍ഭമാണ്. അതാവട്ടെ മാറി മാറി വരുന്നതുമാണ്. ഒരു തോണിക്കാരന്റെയും പണ്ഡിതന്റെയും കഥ മുമ്പ് പാഠപുസ്തകത്തിലുണ്ടായിരുന്നു.
കേളു ഒരു പാവപ്പെട്ട തോണിക്കാരനായിരുന്നു. കടത്തുതോണി തുഴഞ്ഞാണ് അയാള്‍ ജീവിക്കുന്നത്. വളരെ കുറച്ചു മാത്രം സംസാരിക്കുന്ന സ്വഭാവക്കാരനായിരുന്നു അയാള്‍. ഒരു ദിവസം ഒരു പണ്ഡിതന്‍ കേളുവിന്റെ വള്ളത്തില്‍ കയറി. തന്നെക്കാള്‍ അറിവുള്ളവര്‍ ആരുമില്ല എന്നായിരുന്നു ആ പണ്ഡിതന്റെ വിചാരം. അദ്ദേഹം കേളുവിനോട് പലതും ചോദിച്ചു. ചില ചോദ്യങ്ങള്‍ക്ക് കേളു ഉത്തരം പറഞ്ഞു. അയാള്‍ക്ക് വലിയ അറിവൊന്നുമില്ലെന്ന് പണ്ഡിതനു തോന്നി. കേളുവിനെ ഒന്നു കളിയാക്കണമെന്ന് അദ്ദേഹം തീരുമാനിച്ചു. പണ്ഡിതന്‍ ചോദിച്ചു:
''താന്‍ ശാസ്ത്രങ്ങള്‍ പഠിച്ചിട്ടുണ്ടോ?''
''ഇല്ല.'' കേളു ഉത്തരം പറഞ്ഞു.
'ശാസ്ത്രങ്ങള്‍ പഠിച്ചിട്ടില്ലേ? എന്നാല്‍ തന്റെ ആയുസ്സിന്റെ കാല്‍ ഭാഗം നഷ്ടപ്പെട്ടല്ലോ!'' പണ്ഡിതന്‍ പറഞ്ഞു.
'തനിക്കു പുരാണങ്ങള്‍ അറിയാമോ?' പണ്ഡിതന്‍ ചോദിച്ചു.
''ഇല്ല.'' അയാള്‍ മറുപടി നല്‍കി.
'മോശം, മോശം ഇതൊന്നും അറിയാതെ എങ്ങനെ ജീവിക്കും? കഷ്ടം! തന്റെ ആയുസ്സിന്റെ പകുതി ഭാഗം നഷ്ടപ്പെട്ടല്ലോ. 'പണ്ഡിതന്‍ കുലുങ്ങിച്ചിരിച്ചു കൊണ്ട് പറഞ്ഞു.
വള്ളം നീങ്ങിക്കൊണ്ടേയിരുന്നു. കരയിലെത്താന്‍ കുറേ ദൂരം കൂടിയുണ്ട്. ആകാശം കറുത്തിരുണ്ടു. കാറ്റ് വീശിത്തുടങ്ങി. ഇതൊന്നും പണ്ഡിതന്‍ ശ്രദ്ധിച്ചില്ല. അപ്പോഴും അദ്ദേഹം കേളുവിനോട് പലതും ചോദിച്ചുകൊണ്ടേയിരുന്നു.
'തനിക്ക് എഴുത്തും വായനയും അറിയാമോ?' പണ്ഡിതന്‍ വീണ്ടും ചോദിച്ചു. അതിനും കേളുവിന്റെ മറുപടി 'ഇല്ല' എന്നായിരുന്നു.
'കഷ്ടം! കഷ്ടം!'' അങ്ങനെയാണെങ്കില്‍ തന്റെ ആയുസ്സിന്റെ മുക്കാല്‍ ഭാഗവും പാഴായിപ്പോയി. പണ്ഡിതന്‍ പറഞ്ഞു.
കാറ്റിനു ശക്തി കൂടി. ഇടിയും മിന്നലും ഉണ്ടായി.
മഴ പെയ്തു തുടങ്ങി. വള്ളം കാറ്റില്‍പെട്ട് ഉലഞ്ഞുകൊണ്ടിരുന്നു. വള്ളത്തില്‍ വെള്ളം കയറിത്തുടങ്ങി. വള്ളം മറിയാതിരിക്കാന്‍ കേളു പാടുപെടുന്നുണ്ടായിരുന്നു. അതിനിടയില്‍ അയാള്‍ പണ്ഡിതനോടു ചോദിച്ചു.
''അങ്ങേയ്ക്കു നീന്താന്‍ അറിയുമോ?''
''ഇല്ല. ആ ശാസ്ത്രം എനിക്കു വശമില്ല.''പണ്ഡിതന്‍ പറഞ്ഞു.
''അയ്യോ! അങ്ങേയ്ക്കു നീന്താന്‍ അറിഞ്ഞുകൂടേ? എങ്കില്‍ അങ്ങേയ്ക്കു മുഴുവന്‍ ആയുസ്സും ഇതാ നഷ്ടപ്പെടാന്‍ പോകുന്നു.''
പണ്ഡിതന്‍ പേടിച്ചു നിലവിളിച്ചു.
'രക്ഷിക്കണേ... രക്ഷിക്കണേ!'
അപ്പോഴേക്കും വള്ളം മുങ്ങി. പണ്ഡിതന്‍ വെള്ളം കുടിച്ചു തുടങ്ങി. മുങ്ങിപ്പൊങ്ങുന്ന പണ്ഡിതനെ കേളു ഒരുവിധം കരയ്‌ക്കെത്തിച്ചു.
ഒരു കമ്പനിയിലെ സെക്യൂരിറ്റിക്കാരനും ഉയര്‍ന്ന ഓഫീസറും തമ്മിലെ ബന്ധത്തെക്കുറിച്ച കഥ സാമൂഹിക മാധ്യമങ്ങളില്‍ വന്നിരുന്നു. ഈ ഓഫീസര്‍ മറ്റു പലരില്‍ നിന്നും വ്യത്യസ്തമായി എല്ലാ ദിവസവും കമ്പനിയിലേക്ക് വരികയും പോവുകയും ചെയ്യുമ്പോള്‍ സെക്യൂരിറ്റിക്കാരനെ അഭിവാദ്യം ചെയ്യുമായിരുന്നു. ഒരിക്കല്‍ ഈ ഓഫീസര്‍ കമ്പനിയിലെ ഒരു സ്റ്റോര്‍ റൂമില്‍ അകപ്പെട്ടുപോയി. കുറച്ചു മണിക്കൂറുകള്‍ കൂടി കഴിഞ്ഞാല്‍ അതിലെ വായു ലഭ്യത തീരുകയും അദ്ദേഹം മരണപ്പെടുകയും ചെയ്യും. അയാള്‍ അവിടെ അകപ്പെട്ടത് മറ്റാരും അറിഞ്ഞിരുന്നില്ല. അദ്ദേഹം കമ്പനിയില്‍നിന്ന് പോയിട്ടില്ല എന്ന് സെക്യൂരിറ്റിക്കാരന്‍ മനസ്സിലാക്കി. പോയിട്ടുണ്ടെങ്കില്‍ അദ്ദേഹം തന്നെ അഭിവാദ്യം ചെയ്തിരിക്കുമല്ലോ എന്നയാള്‍ക്ക് തോന്നി. അങ്ങനെ അന്വേഷിച്ചപ്പോഴാണ് അദ്ദേഹം അവിടെ അകപ്പെട്ട കാര്യം മനസ്സിലായത്. അങ്ങനെ അദ്ദേഹത്തെ രക്ഷപ്പെടുത്തുകയും ചെയ്തു.
2018ല്‍ പ്രളയമുണ്ടായപ്പോള്‍ ചെങ്ങന്നൂരിലെ പ്രവാസികളായ ആളുകള്‍ അനുഭവിച്ച ഒരു പ്രശ്‌നമുണ്ടായിരുന്നു. അവിടെ ധാരാളം ആളുകള്‍ വിദേശങ്ങളില്‍ പ്രവാസജീവിതം നയിക്കുന്നവരാണ്. അവരുടെ മാതാപിതാക്കള്‍ നാട്ടിലും. പ്രളയ ദുരന്തം ഉണ്ടായപ്പോള്‍ ഈ പ്രവാസികളില്‍ പലരുടെയും കൈയില്‍ ഉന്നത ഉദ്യോഗസ്ഥരുടെയും രാഷ്ട്രീയ നേതാക്കളുടെയും ഒക്കെ ഫോണ്‍ നമ്പറുകള്‍ ഉണ്ട്. പക്ഷേ നാട്ടുകാരുടെ നമ്പറുകള്‍ ഇല്ല. പ്രളയ ബാധിത പ്രദേശത്ത് പ്രവര്‍ത്തിക്കുന്നത് തദ്ദേശവാസികളാണ്. തങ്ങളുടെ ഉറ്റവരുടെ കാര്യങ്ങള്‍ അറിയാന്‍ തദ്ദേശവാസികളില്‍ ആരുടെയും നമ്പറില്ലാതെ വലഞ്ഞു പോയ പ്രവാസി വി.ഐ.പികളുടെ അനുഭവം അന്ന് ചിലര്‍ പറഞ്ഞത് ഓര്‍ക്കുന്നു. നമ്മള്‍ എവിടെനിന്നോ ആര്‍ജിച്ച ചെറുപ്പ വലുപ്പ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ ആരെയും ചെറുതായി കാണാതിരിക്കുക. 'നിങ്ങളിലെ ഒരു കൂട്ടര്‍ മറ്റൊരു കൂട്ടരെ പരിഹസിക്കരുത്. പരിഹസിക്കപ്പെടുന്നവര്‍ പരിഹസിക്കുന്നവരെക്കാള്‍ ഉത്തമരായേക്കും' (അല്‍ ഹുജുറാത്ത് 11) എന്ന് അല്ലാഹു പറയുന്നുണ്ടല്ലോ.