ആകാശസ്വപ്നങ്ങള്‍ക്ക് ചിറക് മുളപ്പിച്ചവര്‍

റഹ്‌മാന്‍ കുറ്റിക്കാട്ടൂര്‍
ഫെബ്രുവരി 2025

പാട്ട് പഠിച്ച് കലോത്സവ വേദികളില്‍ തിളങ്ങിനില്‍ക്കാന്‍ കൊതിച്ച ചെറുപ്പം സ്വപ്നങ്ങള്‍ നെയ്ത് ആകാശങ്ങള്‍ തേടിപ്പോയ കഥയാണ് മറിയം ജുമാനയുടേത്. പൈലറ്റാകാനുള്ള മകളുടെ ആഗ്രഹം സഫലമാക്കാന്‍ മുന്നില്‍ നടന്ന, സ്‌നേഹത്തിന്റെ കരുതലായി അഭിമാനത്തോടെ മലപ്പുറത്തിന്റെ മകളായി ജുമാനയെ മാറ്റിയ മതപണ്ഡിതന്‍ ഉമര്‍ ഫൈസിയുടെ നിശ്ചയദാര്‍ഢ്യം, അറിവിന്റെ വഴികള്‍ തേടിയുള്ള മക്കളുടെ യാത്രകളെ ഫൈസിക്കൊപ്പം നിന്ന് പിന്തുണച്ച സഹധര്‍മിണി ഉമൈബാനു,

മതത്തിന്റെ അതിരുകള്‍ വരച്ചിട്ട് വേലി കെട്ടി കൊട്ടിപ്പാടിയ യാഥാസ്ഥിതികത്വത്തിനും ലിബറലിസത്തിനും നടുവില്‍ സ്വത്വ പ്രതിനിധാനത്തെക്കൂടി അടയാളപ്പെടുത്തിയതാണ് പൈലറ്റ് ട്രെയിനിയായി ഏഴ് മണിക്കൂര്‍ വിമാനം പറത്തിയ മറിയം ജുമാനയുടേത്.

മാതാപിതാക്കളില്‍നിന്ന് തുടങ്ങാതെ മക്കളുടെ ഒരു കഥയും പൂര്‍ത്തിയാവില്ലല്ലോ.

ഈ കഥയുടെ കാമ്പാണ് ഉസ്താദ് ഉമര്‍ ഫൈസി. മലപ്പുറം ജില്ലയിലെ പുല്‍പറ്റ പഞ്ചായത്തിലെ വാലഞ്ചേരികുന്ന് പുത്തന്‍പുര വീട്ടില്‍ നിന്ന് ഒരു പൈലറ്റ് പിറക്കുമ്പോള്‍ നാട് ആഘോഷമാക്കുകയായിരുന്നു. ഫൈസിയുടെ അഞ്ച് മക്കളില്‍ നാലാമത്തെ മകളാണ് മറിയം ജുമാന. ചെറുപ്പത്തില്‍ പാട്ടു മൂളി നടന്ന ജുമാനയെ കലോത്സവ വേദികളില്‍ മികച്ച ഗായികയാക്കാനായിരുന്നു ഉമ്മ ഉമൈബാന്റെ ആഗ്രഹം. സബ് ജില്ല, ജില്ലകളില്‍ മികച്ച ഗായികയായപ്പോള്‍ ആഞ്ഞുപിടിച്ചാല്‍ സ്റ്റേറ്റില്‍ എത്താന്‍ പറ്റുമല്ലോ എന്ന് കരുതിയാണ് പാട്ട് പഠിപ്പിക്കുന്ന അശ്‌റഫ് മാസ്റ്ററുടെ സഹായം തേടിയത്.

പത്താം ക്ലാസിലും പ്ലസ് ടുവിലും നല്ല മാര്‍ക്ക് നേടിയ ജുമാനയുടെ സ്വപ്നങ്ങള്‍ ഉയരങ്ങളുടെ ആകാശങ്ങളിലേക്ക് പറക്കാനായിരുന്നു. മകള്‍ ഉമ്മയോട് പറഞ്ഞ ആഗ്രഹം വെറും സ്വപ്നമായിരുന്നില്ല. അതുകൊണ്ട് തന്നെ ഉമ്മ വഴികള്‍ അന്വേഷിച്ചു. ദര്‍സ് പള്ളി ഖത്വീബിന്റെ മകള്‍ ഒരു പൈലറ്റാവുകയോ?

തുടക്കത്തില്‍ അസാധ്യതകളെക്കുറിച്ചു പറഞ്ഞവര്‍ക്ക് മുമ്പില്‍ സാധ്യതകളുടെ വാതിലുകള്‍ തേടി ഇവര്‍ സഞ്ചരിച്ചു.

ഉമ്മ മോങ്ങം ലിറ്റില്‍ ഇന്ത്യ സ്‌കൂളിലെ അധ്യാപകനോട് പൈലറ്റാവാനുള്ള വഴികള്‍ അന്വേഷിച്ചു. നാട്ടുകാരനായ ഷര്‍ബാസ് പൈലറ്റായ കഥ പറഞ്ഞു. അന്വേഷണവും വഴികളും അവരില്‍ നിന്നും ആരംഭിച്ചു. ശേഷം പ്രതിബന്ധങ്ങള്‍ വഴിമാറിയ കഥയാണ് ഇവര്‍ക്ക് പറയാനുള്ളത്.

1996-ല്‍ ജാമിഅ നൂരിയയില്‍നിന്ന് ഫൈസി ബിരുദം നേടിയ ഉസ്താദ് ഉമര്‍ ഫൈസി മക്കള്‍ക്ക് ദീനി ചിട്ടയും മതപഠനവും നല്‍കുമ്പോള്‍ തന്നെ മക്കളുടെ മനസ്സ് വായിച്ച് അവരുടെ അഭിരുചികള്‍ക്കനുസരിച്ച വഴികള്‍ കണ്ടെത്താന്‍ പ്രോത്സാഹനം നല്‍കി. അതിന്റെ നല്ല ഉദാഹരണം ഭാര്യ ഉമൈബാന്‍ തന്നെയാണ്.

എസ്.എസ്.എല്‍.സി കഴിഞ്ഞ് വന്ന ഭാര്യയെ ഗ്രാജ്വേഷന്‍ വരെ പഠിപ്പിച്ചു. അറിവ് എവിടെയാണേലും അത് തേടിപ്പോവാന്‍ പ്രചോദനം പ്രവാചക മാതൃകയാണെന്ന് ഈ ദമ്പതികള്‍ വിശ്വസിക്കുന്നു. ആത്മീയവും ഭൗതികവുമായ വേര്‍തിരിവുകള്‍ അറിവിന് ഇല്ലെന്നാണ് ഫൈസി പറയുന്നത്.

മൂത്ത മകള്‍ ഡിഗ്രി കഴിഞ്ഞപ്പോള്‍ രണ്ടാമത്തെ മകന്‍ നൂറുല്‍ അമീനെ ദീനീ വിദ്യാഭ്യാസത്തിന് അയച്ചു. പക്ഷേ, അവന്റെ ഇഷ്ടം ഓട്ടോമൊബൈല്‍ രംഗമായിരുന്നു. അവനെ ആ വഴിക്ക് വിട്ടു. ഇപ്പോള്‍ ബംഗളൂരു കമ്പനിയില്‍ ജോലി ചെയ്യുന്നു. മൂന്നാമത്തെ മകള്‍ ഫാത്വിമത്ത് സാലിഹ ഇപ്പോള്‍ അസര്‍ ബൈജാനില്‍ മെഡിസിന് പഠിക്കുന്നു. നാലാമത്തെ മകള്‍ മറിയം ജുമാനയും അഞ്ചാം ക്ലാസില്‍ പഠിക്കുന്ന ചെറിയ മകനടക്കം അഞ്ച് മക്കൾ. പള്ളിയില്‍ സദ്റായും ഖത്വീബായും ജോലി ചെയ്തു കിട്ടുന്ന ശമ്പളം മിച്ചം വെച്ച് മക്കളുടെ മനസ്സിനൊപ്പം സഞ്ചരിച്ച മാതാപിതാക്കളുടെ ജീവിതത്തില്‍ നിന്നാണ് മറിയം ജുമാനമാര്‍ പിറക്കുന്നത്.

പരമാവധി ദീനീ ചിട്ടയില്‍ മക്കളെ വളര്‍ത്തുകയും അവരുടെ ഉയര്‍ച്ചകളില്‍ അഭിമാനിക്കുകയും ചെയ്യുകയാണ് ഇവര്‍. പിന്തുണയും പ്രോത്സാഹനവും പ്രതീക്ഷകള്‍ക്കപ്പുറം ലഭിച്ചു. മകളുടെ വിവരം അറിഞ്ഞു ആദ്യം വിളിച്ചത് മുനവ്വറലി ശിഹാബ് തങ്ങളായിരുന്നു. സാദിഖലി തങ്ങളും ഏറെ പ്രശംസകള്‍ നല്‍കി. സോഷ്യല്‍ മീഡിയയില്‍ ലക്ഷങ്ങള്‍ 'പൈലറ്റ് മോളെ' ആഘോഷത്തോടെ വരവേറ്റു.

ഇപ്പോഴും പാട്ടിന്റെ ഈണങ്ങളുമായാണ് അവള്‍ ആകാശങ്ങളില്‍ പറക്കുന്നത്. എന്നാലും ചിലര്‍ മതാതിരുകള്‍ ഉസ്താദിനെ ഓര്‍മിപ്പിച്ച് രംഗത്ത് വരാതിരുന്നില്ല. മലപ്പുറത്തിന്റെ തട്ടത്തിന്‍ മറയത്ത് നിന്ന് ജുമാനമാര്‍ അഭിമാനമായി മാറുമ്പോള്‍ ഈ കുടുംബത്തെ നാട് എന്നും ഓര്‍മിക്കും.

ചിന്തിക്കുന്ന സ്ത്രീ വായിക്കുന്നത്


EDITOR : RUKSANA. P

SENIOR SUB EDITOR : FOUSIA SHAMS

SUB EDITOR : FATHIMA BISHARA

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 8289874075
aramammonthly@gmail.com


Advertisement

Phone: 8281572448
advtaramam@gmail.com

Subscription
  • For 1 Year : 300
  • For 1 Copy : 25
Quick Links

© Aramam monthly. All Rights Reserved. Powered by: D4media