ഭിന്നശേഷിക്കാരായ സ്ത്രീകളുടെ ജീവിത സഞ്ചാരങ്ങളും അഭിമുഖീകരിക്കുന്ന
പ്രശ്നങ്ങളും പങ്കുവെക്കുന്നു.
ചുറ്റുപാടുകള്‍ നിങ്ങളെ നിയന്ത്രിക്കാറുണ്ടോ? നിങ്ങള്‍ നിവര്‍ന്ന് നിന്ന്, നടന്ന് സ്വന്തം കാര്യങ്ങള്‍ ചെയ്യാന്‍മാത്രം ആരോഗ്യമുള്ള ആളാണെങ്കില്‍ 'എന്ത് ചുറ്റുപാട്? എന്ത് സമൂഹം?' എന്നൊക്കെ പറഞ്ഞ് തിരിഞ്ഞുനടക്കാം. എന്നാല്‍ ഞാനുള്‍പ്പെടുന്ന ഒരു സമൂഹമുണ്ട്. ഞങ്ങള്‍ക്ക് നടക്കണമെങ്കില്‍ കാലുകള്‍ക്ക് പകരം ചക്രമുള്ള ഇരിപ്പിടം വേണം. ഞാന്‍ നൂര്‍ജഹാന്‍. മലപ്പുറം ജില്ലയില്‍ ചേളാരിക്കടുത്ത് പടിക്കലാണ് എന്റെ വീട്. എന്റെ മൂത്ത ഇക്കാക്കയും ഞാനും മസ്‌കുലാര്‍ ഡിസ്‌ട്രോഫിക്ക് കീഴടങ്ങേണ്ടി വന്നവരാണ്. വീട്ടില്‍ ഞാന്‍ ആറാമത്തവളാണ്.
ഏഴാം ക്ലാസ് വരെ സാധാരണ കുട്ടികളെപ്പോലെ ഞാന്‍ സ്‌കൂളില്‍ പോയിരുന്നു. ആ സമയത്ത് സ്റ്റെപ്പ് കയറാന്‍ ബുദ്ധിമുട്ട് അനുഭവപ്പെടുകയും ഇടക്കിടക്ക് വീഴാന്‍ തുടങ്ങുകയും ചെയ്തു. അതായിരുന്നു എന്റെ രോഗലക്ഷണങ്ങള്‍. ഇക്കാക്കയുടെ കാര്യത്തില്‍ പുറമെ നിന്ന് ഒരുപാട് സഹതാപങ്ങള്‍ വീട്ടുകാര്‍ ഏറ്റുവാങ്ങിയിട്ടുണ്ട്. എന്റെ അസുഖം കൂടി ആയപ്പോള്‍ അത് ഒന്നുകൂടി വര്‍ധിച്ചു. അതെന്റെ വ്യക്തിത്വത്തെയും ബാധിച്ചു. ഏഴാം ക്ലാസിനു ശേഷം കുറെ കാലം ഞാന്‍ വളര്‍ന്നിട്ടില്ല. അതായത് ഏഴിലെ ആ വലിപ്പത്തില്‍ തന്നെയായിരുന്നു ഒരു പ്രായം വരെ എന്റെ മനസ്സ്. ഏഴാം ക്ലാസ്സിലെ പുസ്തകവും ബാഗും കുറേക്കാലം ഞാന്‍ സൂക്ഷിച്ചു വെച്ചിരുന്നു, ഇനി എന്നെങ്കിലും ഒരു ദിവസം പ്രിയപ്പെട്ട കലാലയത്തിലേക്ക് തിരിച്ചു പോകാം എന്ന പ്രതീക്ഷയോടെ. തൂങ്ങിപ്പിടിച്ച് ബസ്സില്‍ യാത്ര ചെയ്യുന്നവരായിരുന്നു കൂടെയുള്ളവര്‍. എന്നെ സംബന്ധിച്ച് ഒരിക്കലും അത് സാധിക്കുമായിരുന്നില്ല. ദിവസവും ഒരു ഓട്ടോ ഏല്‍പ്പിച്ച് സ്‌കൂളില്‍ പോയി വരുന്നതും പ്രായോഗികമായിരുന്നില്ല.
എന്റെ ഇക്കാക്ക നല്ല മിടുക്കനായിരുന്നു. എല്ലാം പെട്ടെന്ന് പഠിക്കാനും ചെയ്യാനുമുള്ള കഴിവുണ്ടായിരുന്നു അവന്. എന്നാല്‍ ഞാന്‍ അങ്ങനെ ആയിരുന്നില്ല. അതുകൊണ്ടുതന്നെ ഇപ്പോഴും ഇക്കാക്കയോട് എന്നെ താരതമ്യം ചെയ്യുന്ന ഒരു മാനസികാവസ്ഥ എനിക്കുണ്ടായിരുന്നു. മറ്റു ചിലര്‍ എന്നെ അവനോട് താരതമ്യം ചെയ്യുന്നത് എന്നെ ബാധിച്ചിരുന്നു. ഇക്കാക്കയോടൊപ്പം നില്‍ക്കാന്‍ ഉപ്പയുണ്ടായിരുന്നു. എനിക്ക് രോഗം വന്ന് രണ്ടുമൂന്ന് കൊല്ലം കഴിഞ്ഞപ്പോഴേക്കും ഉപ്പ മരണപ്പെട്ടു.
ഞങ്ങളെപ്പോലുള്ളവര്‍ എല്ലാം സാധിക്കുന്ന രീതിയില്‍ സ്വയം ചെയ്ത് ശീലിക്കാറാണ് പതിവ് എന്ന് എന്നെ ഇടക്കിടക്ക് ഓര്‍മിപ്പിക്കുന്നവരുണ്ടായിരുന്നു. ശരിയാണത്. നമ്മള്‍ തന്നെ നമ്മെ കണ്ടെത്തണം. പിന്തുണക്കാന്‍ ആളുണ്ടെങ്കിലേ എന്നെപ്പോലുള്ളവര്‍ക്ക് അതെളുപ്പമാവൂ. പല കാരണങ്ങളാല്‍ എനിക്ക് കുറെ വര്‍ഷങ്ങള്‍ വെറുതെ പോയിട്ടുണ്ട്.
ചുറ്റുപാടില്‍നിന്ന് ''നിനക്കൊന്നും ചെയ്യാന്‍ കഴിയില്ല, കുറച്ചുകാലം അങ്ങനെയങ്ങ് ജീവിച്ച് മരിച്ചുപോകാനുള്ളതല്ലേ'' എന്നൊക്കെ കേള്‍ക്കാന്‍ ഇടവന്നിട്ടുണ്ട്. അത്തരം സംസാരങ്ങള്‍ പല ചിന്തകളിലേക്കും നയിക്കുമെങ്കിലും എന്റെ ഉള്ളില്‍ എനിക്ക് ബലമാകുന്ന ആലോചനകള്‍ വരും. ഇങ്ങനെ ആയാല്‍ പോര, പറ്റുന്ന രീതിയില്‍ സമൂഹത്തിനുവേണ്ടി എനിക്ക് ചെയ്യാനാവുന്നതെല്ലാം ചെയ്യണം... എന്നിങ്ങനെ ഞാന്‍ എന്നെത്തന്നെ ഉണര്‍ത്തിക്കൊണ്ടിരിക്കും.
പത്രമാസികകളില്‍ പഠനത്തെ കുറിച്ച്, വ്യത്യസ്ത കോഴ്‌സുകളെ കുറിച്ച്, പഠന മികവുകള്‍ നേടിയവരെ കുറിച്ച്... വായിക്കുമ്പോള്‍ എന്റെ ആഗ്രഹങ്ങള്‍ക്ക് ചിറക് മുളക്കും. ഐ.എ.എസ് നേടിയവരെ കുറിച്ച് ഒരു ഫീച്ചര്‍ കണ്ടാല്‍ എനിക്കും അങ്ങനെ ഒരു ആഗ്രഹം വരും. അവര്‍ ഡിസെബിലിറ്റി ഉള്ള ആളൊന്നുമായിരിക്കില്ല . എന്നാല്‍, പഠനം എണീറ്റു നടന്നു മാത്രം ചെയ്യേണ്ട കാര്യമല്ലല്ലോ. അതെനിക്കും ചെയ്യാന്‍ പറ്റും എന്നൊക്കെയുള്ള ആത്മവിശ്വാസം അന്നേരങ്ങളില്‍ മനസ്സില്‍ വരാറുണ്ട്. ഞാന്‍ ഏഴ് വരെ മാത്രമെ സ്‌കൂളില്‍ പോയിട്ടുള്ളൂ എന്ന നാണക്കേടും എന്നെ അലട്ടിയിരുന്നു. നീ പഠിക്കണമെന്ന് എന്നെ നിര്‍ബന്ധിക്കാന്‍ ഉണ്ടായിരുന്നത് എന്റെ എളാപ്പയുടെ മകന്‍ ഹനീഫ് മാത്രമായിരുന്നു. അകാലത്തില്‍ വിട്ടുപോയ എന്റെ ഏറ്റവും നല്ല കൂട്ടുകാരന്‍. അവന്‍ നല്ല സപ്പോര്‍ട്ട് ആണ്. ഞങ്ങള്‍ തമ്മില്‍ ഒരു വയസ്സിന്റെ വ്യത്യാസമേ ഉള്ളൂ. അവന്‍ പഠിക്കുമ്പോഴൊക്കെ എന്നെ പ്രേരിപ്പിക്കാറുണ്ട്. അവന്‍ എസ്.എസ്.എല്‍.സി കഴിഞ്ഞ ഉടനെ എന്നെ നിര്‍ബന്ധിക്കുമായിരുന്നു. സ്‌കൂള്‍, കോളേജ് വിശേഷങ്ങളൊക്കെ പങ്കുവെക്കും. അവന്റെ കൂട്ടുകാര്‍ എന്റെയും കൂട്ടുകാരായിരുന്നു. ദിവസവും കോളേജിലെയും വഴിയിലെയും ബസ്സിലെയും വിശേഷങ്ങള്‍ കേള്‍ക്കുമ്പോള്‍ അവനോടൊപ്പം അവിടെയെല്ലാം പോയി വന്ന പ്രതീതി ആയിരിക്കും. ഞാന്‍ നേരത്തെ പഠിച്ച കണക്കും ഇംഗ്ലീഷും വെച്ച് പുതിയ എസ്.എസ്.എല്‍.സി ക്ലാസിലെ വിഷയങ്ങള്‍ പഠിച്ചെടുത്തു. ശേഷം പ്ലസ് ടുവും. എസ്.എസ്.എല്‍.സി എഴുതിയ സമയത്ത് പ്ലസ് ടു സ്‌കൂളില്‍ പോയി തന്നെ പഠിക്കണം എന്നൊക്കെ അവന്‍ പറയുമായിരുന്നു. പക്ഷെ, ഒറ്റക്ക് പഠിച്ച് വലിയ മാര്‍ക്ക് വാങ്ങാനുള്ള കഴിവൊന്നും എനിക്ക് ഉണ്ടായിരുന്നില്ല. പ്ലസ്ടുവിന് കൊമേഴ്‌സ് ആയിരുന്നു പഠിച്ചത്. അതിലെ അക്കൗണ്ടിംഗ് ഒന്നും എനിക്ക് തനിച്ച് പഠിക്കാവുന്നതായിരുന്നില്ല. എന്നിട്ടും എന്റെതായ രീതിയില്‍ എങ്ങനെയൊക്കെയോ പഠിച്ച്് പരീക്ഷ എഴുതി. എന്റെ ഇരുപതാമത്തെ വയസ്സിലാണ് പ്ലസ് ടു എഴുതുന്നത്. ഇന്നത്തെ യാത്രാ സൗകര്യങ്ങള്‍ ഒന്നും അന്നില്ല. ഇന്നത്തെ അത്രതന്നെ ഡിസേബിള്‍ ഫ്രന്റ്‌ലി അല്ല സമൂഹം. ഇനിയും മാറ്റങ്ങള്‍ വരേണ്ടതുണ്ട്.
ഞാന്‍ പരീക്ഷക്ക് തയ്യാറെടുക്കുമ്പോള്‍ 'അവള്‍ പഠിച്ചിട്ട് ഇപ്പോള്‍ എന്താ കാര്യം' എന്ന് ചോദിച്ചവരുണ്ട്. ഞാന്‍ പഠിക്കുന്നത് ഏതെങ്കിലും ജോലി ആഗ്രഹിച്ചായിരുന്നില്ല. എന്നെ തന്നെ ഡെവലപ്പ് ചെയ്യാനുള്ള വഴിയായിട്ടായിരുന്നു. എന്റെ ഒരു ഇക്കാക്കക്ക് പ്രിന്റിംഗ് പ്രസ്സ് ഉണ്ടായിരുന്നു. അതുകൊണ്ട് കമ്പ്യൂട്ടറും അതുമായി ബന്ധപ്പെട്ട കാര്യങ്ങളും ഒക്കെ ആദ്യം തന്നെ നല്ല പോലെ ചെയ്ത് പരിചയിച്ചു. പഠിക്കാന്‍ സാധിക്കുന്നതൊക്കെ പഠിച്ചെടുക്കണം എന്ന ഒരു മാനസികാവസ്ഥയായിരുന്നു എനിക്കന്ന്.
കിട്ടാവുന്ന മെറ്റീരിയല്‍ ഉപയോഗിച്ച് ഞാന്‍ ക്രാഫ്റ്റ് വര്‍ക്കുകള്‍ ചെയ്യാറുണ്ട്. രാവിലെയും വൈകിട്ടും ചില രാത്രികളിലും കുട്ടികള്‍ക്ക് ട്യൂഷന്‍ എടുക്കാറുണ്ടായിരുന്നു. ഹാന്‍ഡ് എംബ്രോയിഡറിയും പഠിച്ചു. വരക്കാനും പെയിന്റ് ചെയ്യാനും ശ്രമിച്ചിട്ടുണ്ട്. എല്ലാം ഇഷ്ടപ്പെട്ട കാര്യങ്ങളാണെങ്കിലും ഒന്നില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് അതില്‍ ഉറച്ചുനില്‍ക്കാന്‍ പറ്റാത്ത അവസ്ഥയുണ്ടായിരുന്നു എനിക്ക്. ഒരു മേഖല നന്നായി ശ്രദ്ധിച്ച് അതില്‍ നല്ലൊരു സ്‌കില്‍ നേടിയെടുക്കാതെ വേറൊന്നിലേക്ക് ചാടുന്നതൊന്നും അത്ര നല്ലതല്ല എന്ന് അടുത്ത കാലത്താണ് ബോധ്യപ്പെട്ടത്. കഴിവ് വികസിപ്പിക്കുക, അല്ലെങ്കില്‍ എന്തെങ്കിലും നേട്ടം ഉണ്ടാക്കുക എന്നതൊന്നും എന്റെ ലക്ഷ്യമല്ലായിരുന്നു. എന്റെ മനസ്സിന് സന്തോഷവും സംതൃപ്തിയും കിട്ടുന്ന കാര്യം ചെയ്യുന്നതിലായിരുന്നു ഞാന്‍ ശ്രദ്ധിച്ചത്. ജീവിതത്തില്‍ അഭിമുഖീകരിച്ച ചില ട്രോമാവസ്ഥകളില്‍ കുടുങ്ങി വെറുതെ നഷ്ടമാക്കിയ സമയമാണ് ഇന്നെന്നെ ഉണര്‍ത്തുന്നത്.
ട്രാജഡികള്‍ ജീവിതത്തെ ഉമ്മ വെക്കുമ്പോള്‍ ഒന്ന് പതറുക സ്വാഭാവികം. അപ്പോഴൊക്കെ ഞാന്‍ ആര്‍ക്കും ശല്യമാവരുത് എന്ന നിയ്യത്തിലേക്ക് ചുരുങ്ങാന്‍ കൂടുതല്‍ ശ്രമിക്കും. കവിതയും അനുഭവങ്ങളും കുറിപ്പുകളും എഴുതിയിടുക എന്നതും എന്റെ ഇഷ്ടമായിരുന്നു. അതിനിടയില്‍ ഡിഗ്രി എഴുതാനുള്ള ശ്രമം രണ്ടാം വര്‍ഷം വരെ എത്തി. അത് നീണ്ടു പോയപ്പോള്‍ കാലാവധി തീര്‍ന്നു. അത് നീണ്ടുപോവാനുള്ള കാരണം പലതാണ്. ആ സമയത്താണ് എന്റെ രണ്ട് സഹോദരന്മാര്‍ മരണപ്പെട്ടത്. ആദ്യം പ്രിന്റിംഗ് പ്രസ് നടത്തിയിരുന്ന രണ്ടാമത്തെ ഇക്കാക്ക മരണപ്പെട്ടു. അതിന്റെ കുറച്ച് വര്‍ഷങ്ങള്‍ക്കു മുമ്പേ ഉമ്മ കിടപ്പിലായി. എട്ടുവര്‍ഷത്തോളം കിടപ്പിലായതിനുശേഷം മൂന്നുവര്‍ഷം മുമ്പ് ഉമ്മയും മരണപ്പെട്ടു. ഉമ്മ കിടക്കെയായിരുന്നു ഇക്കാക്കയുടെ മരണം. അതിനുമുമ്പ് വീൽ ചെയറില്‍ ആയിരുന്ന ഷാഫി ഇക്കാക്കയും മരിച്ചു. നാലഞ്ച് വര്‍ഷത്തിനുള്ളില്‍ മൂന്നു മരണങ്ങളാണ് വീട്ടില്‍ നടന്നത്. ഉമ്മ കിടന്നതിനു ശേഷം ഞാന്‍ ഓരോ കുടുംബവീട്ടിലും മാറിമാറി താമസിക്കാറായിരുന്നു പതിവ്. അവിടങ്ങളില്‍ എനിക്കുവേണ്ട സൗകര്യങ്ങളുള്ള ബാത്‌റൂമും മറ്റും ഉണ്ടാവില്ല.
ഞാന്‍ ചെറിയ രീതിയില്‍ കാലിഗ്രാഫി, കാന്‍വാസ്, എംബ്രോയിഡറി പോലുള്ള വര്‍ക്കുകള്‍ക്ക് ഓര്‍ഡര്‍ വാങ്ങുകയും സെയില്‍ ചെയ്യുകയും ചെയ്യാറുണ്ട്. ഇത്താത്തമാരുടെ വീട്ടില്‍ ആകുമ്പോഴായിരിക്കും ചില ഓര്‍ഡറുകള്‍ കിട്ടുക. പക്ഷേ, വര്‍ക്കിന് വേണ്ട സൗകര്യങ്ങള്‍ ആ വീടുകളില്‍ ഉണ്ടായിരിക്കില്ല എന്നതിനാല്‍ വര്‍ക്കുകള്‍ ഏറ്റെടുക്കാന്‍ പറ്റാറില്ല. അവധിക്കാലത്ത് കുട്ടികള്‍ക്കായി എന്റെ കഴിവുകള്‍ പകര്‍ന്നു കൊടുക്കാം എന്നുമുണ്ടായിരുന്നു.
വീട്ടിലെ തുടര്‍ച്ചയായ മരണങ്ങള്‍ക്ക് ശേഷം എന്റെ അവശ്യവസ്തുക്കള്‍ അടങ്ങിയ ഒരു ബാഗുമായി ഓരോ വീട്ടിലേക്ക് പോകാനായി തയ്യാറായി നില്‍ക്കേണ്ട അവസ്ഥ വന്നു. അതെനിക്ക് വല്ലാത്ത ബുദ്ധിമുട്ട് ഉണ്ടാക്കി. ആ സന്ദര്‍ഭത്തിലാണ് ഞാന്‍ എന്റെ മനസ്സില്‍ ഉണ്ടായിരുന്ന വീട് എന്ന ആശയം മറ്റുള്ളവര്‍ക്ക് മുന്നില്‍ അവതരിപ്പിച്ചത്. ഒരു വീട് എന്ന രീതിയില്‍ ആയിരുന്നില്ല സ്വന്തമായി വര്‍ക്ക് ചെയ്യാന്‍ പറ്റുന്ന ചെന്നിരിക്കാന്‍ പറ്റുന്ന കാറ്റും വെളിച്ചവും ഉള്ള എന്റെതായ ഒരിടം... പാരമ്പര്യ സ്വത്തായി കിട്ടിയ സ്ഥലമുണ്ടായിട്ടും എന്റെ ആഗ്രഹം കേട്ടവരൊക്കെ അതിനോട് പുറംതിരിഞ്ഞു നില്‍ക്കുന്ന അവസ്ഥയിലായിരുന്നു. കാര്യങ്ങള്‍ അനുകൂലമായി ഭവിക്കാതിരുന്നതിനാല്‍ പോരാട്ടമായിരുന്നു. പല രീതിയില്‍ ഒരുപാട് ആക്ഷേപങ്ങള്‍ കേള്‍ക്കേണ്ടി വന്നിട്ടുണ്ട്. ഞാന്‍ നന്നായി പ്രാര്‍ത്ഥിച്ചു. എല്ലാം നാഥനില്‍ ഭരമേല്‍പ്പിച്ചു. അവസാനം എനിക്കൊരു വീടായപ്പോള്‍ അവര്‍ വിചാരിച്ചപോലെയല്ല കാര്യങ്ങള്‍ എന്ന് മനസ്സിലാക്കി കൂടെ നില്‍ക്കുകയാണുണ്ടായത്. ഇപ്പോള്‍ എനിക്ക് സ്വന്തമായി വാതില്‍ തുറന്ന് മുറ്റത്തേക്ക് ഇറങ്ങാനും കയറാനും സാധിക്കുന്ന ഒരു വീടായി. എനിക്ക് വീട് എന്ന ചിന്ത വന്നതുമുതല്‍ ഈ നിമിഷംവരെ കൂടെനിന്ന റഈസ് ഹിദായയെയും കൂട്ടുകാരെയും കുറിച്ച് പറയാതിരിക്കാനാവില്ല.
മനോഭാവങ്ങള്‍ മാറണം
വീടിന്റെ കാര്യത്തില്‍ മാത്രമല്ല ഡിസേബിള്‍ഡ് ആയ ആളുകള്‍ പ്രശ്‌നങ്ങള്‍ അനുഭവിക്കുന്നത്. പ്രത്യേകിച്ച് ഞാന്‍ അനുഭവിച്ച പ്രശ്‌നങ്ങള്‍ ഇത്തരം സ്ത്രീകള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങളാണ്. പെണ്‍കുട്ടികള്‍ എന്തിന് തുനിയുമ്പോഴും അനാവശ്യമായി ആക്ഷേപിക്കാനും തളര്‍ത്താനും കുറെ ആളുകള്‍ ഉണ്ടാവും. അതായത്, ഭൂരിഭാഗം ആളുകളുടെയും ഒരു ഉറച്ച സംഗതി, സാധാരണക്കാര്‍ ചെയ്യുന്നതൊന്നും ഞങ്ങള്‍ ആഗ്രഹിക്കാന്‍ പാടില്ല. മൂന്ന് നേരം കിട്ടുന്ന ഭക്ഷണവും കഴിച്ച് മറ്റുള്ളവരെ സ്‌നേഹിച്ചു സന്തോഷത്തോടെയിരിക്കണം. ഉള്ള് തുറന്ന് വികാരങ്ങള്‍ പ്രകടിപ്പിക്കാനും ആരെയും വിഷമിപ്പിക്കാനും മറ്റുള്ളവര്‍ക്ക് ഒരു തരത്തിലും ബാധ്യതയാവാനും പാടില്ല... ഇതാണ് പലരും ഞങ്ങള്‍ക്ക് പതിച്ചുതന്ന മുഖങ്ങള്‍.
എപ്പോഴും എല്ലാവരോടും നന്ദിയും മുഖസ്തുതിയും പറഞ്ഞു ജീവിച്ചു മരിക്കുക എന്നതാണ് പലരും കാണുന്ന ഞങ്ങളുടെ ജീവിതം. ചിലപ്പോള്‍ ഈ ചിന്താഗതിയുള്ള ആളുകളായിരിക്കും കുടുംബത്തിന്റെ കാരണവന്മാര്‍. അവര്‍ നയിക്കുന്നതിനനുസരിച്ച് നില്‍ക്കാനേ മറ്റുള്ളവര്‍ക്ക് പറ്റുകയുള്ളൂ. ഇതിനപ്പുറം നമ്മള്‍ എന്തെങ്കിലും ആഗ്രഹിക്കുകയോ ചെയ്യാന്‍ ശ്രമിക്കുകയോ ചെയ്താല്‍ പല ആക്ഷേപങ്ങളും കേള്‍ക്കേണ്ടിവരും.
നല്ല നിലപാടിനുടമകളായ മാതാപിതാക്കളുള്ള ഡിസേബിള്‍ഡ് ആയ മക്കളുണ്ട്. അവരെക്കുറിച്ചല്ല ഞാന്‍ പറയുന്നത്. അവര്‍ നന്നായി ജീവിക്കുന്നുണ്ട്. അവര്‍ക്ക് വിദ്യാഭ്യാസവും മാനസികവും സാമ്പത്തികവുമായ സകല പിന്തുണയും ലഭിക്കാം.
ഞാന്‍ വീടെടുത്ത് തുടങ്ങിയ സമയത്ത് എന്റെ ഒരു ബന്ധു തന്നെ പറയുന്നത് കേട്ടിട്ടുണ്ട്; 'എന്തിനാണ് ഇതൊക്കെ, ഇങ്ങനെ അങ്ങ് പോയാല്‍ പോരെ' എന്ന്. അവര്‍ക്കൊക്കെ പുതിയകാലത്ത് കുറെ മാറ്റം വന്നിട്ടുണ്ട്. പലരും ശരീരം തളര്‍ന്നിട്ടും പതറാതെ പഠിച്ചും പരിശ്രമിച്ചും നേടിയെടുത്ത വിജയഗാഥകള്‍ നിരന്തരം കാണാനിടയാവുന്നതിനാല്‍ അത് ഉള്‍ക്കൊള്ളാനുള്ള മാനസികാവസ്ഥയും വന്നുചേര്‍ന്നതാവാം കാരണം.
പോളിയോ ബാധിച്ചു വീല്‍ചെയറിലുള്ള എന്റെ ഒരു കൂട്ടുകാരിയുടെ കല്യാണം കഴിഞ്ഞിട്ട് രണ്ട് വര്‍ഷമായി. വിവാഹാന്വേഷണ സമയത്ത്, ''നിനക്ക് കല്യാണം കഴിച്ച് അവിടെ ചെന്ന് എന്തെങ്കിലും ചെയ്യാന്‍ പറ്റുമോ? സുഖജീവിതം നയിക്കാന്‍ സാധിക്കുമോ'' എന്നൊക്കെയാണ് അവള്‍ കേട്ടത്. എന്നാല്‍, അവളെ കല്യാണം കഴിച്ചതാവട്ടെ പൂര്‍ണ്ണ ആരോഗ്യവാനായ ഒരാളാണ്. അദ്ദേഹം വീട്ടില്‍ നിന്നൊക്കെ വല്ലാതെ എതിര്‍പ്പുണ്ടായിട്ടും സ്വന്തം ഇഷ്ടത്തിനൊപ്പം നില്‍ക്കുകയായിരുന്നു. 'എന്ത് കരുതിയിട്ടാണ് ഇങ്ങനെയുള്ളവരെ വിവാഹം ചെയ്തതെ'ന്ന് ഒരു ഡോക്ടര്‍ ചോദിച്ചതും അവര്‍ പങ്കുവെച്ചിരുന്നു.
ഡിസേബിള്‍ഡ് ആയ പുരുഷന്മാര്‍ക്ക് വീടെടുക്കാനോ വിവാഹ കാര്യത്തിലോ ഞങ്ങള്‍ സ്ത്രീകളുടെ അത്രയും പൊരുതേണ്ട ആവശ്യം വരാറില്ല. എന്റെ വീട്ടില്‍ തന്നെ അതിന് ഉദാഹരണമുണ്ട്. എന്നെക്കാള്‍ ക്ഷീണിതനായിരുന്നു എന്റെ ഇക്കാക്ക 26-ാമത്തെ വയസ്സില്‍ വിവാഹിതനായി. അന്ന് ഇക്കാക്കയും പല പ്രശ്‌നങ്ങളും അഭിമുഖീകരിച്ചിട്ടുണ്ട്. പക്ഷേ, അതിനൊന്നും ആരും തടസ്സം നില്‍ക്കുകയോ നീ അങ്ങനെ ചിന്തിക്കരുത് എന്നൊന്നും പറയുകയോ ചെയ്തിട്ടില്ല. ഇക്കാക്ക രണ്ട് മക്കളുടെ ഉപ്പയായി. വീടെടുത്തു. അതിന് എന്നെ പോലെ പൊരുതേണ്ട ആവശ്യം വന്നില്ല.
10 വര്‍ഷത്തിനിടക്ക് കേരളത്തില്‍ ഭിന്നശേഷിക്കാര്‍ ഉള്‍പ്പെടുന്ന ഒരുപാട് സംഘടനകള്‍ ഉണ്ടായിട്ടുണ്ട്. പക്ഷേ, അവര്‍ക്ക് വേണ്ടി സംഘടിപ്പിക്കപ്പെടുന്ന പരിപാടികളില്‍ പലര്‍ക്കും പങ്കെടുക്കാന്‍ സാധിക്കാറില്ല. ചിലര്‍ക്ക് കൂട്ടുകാരോടൊപ്പം പോകാനായിരിക്കും സാഹചര്യമുണ്ടാവുക. ചിലര്‍ക്ക് വണ്ടിയിലേക്ക് കയറാനും ഇറങ്ങാനും ഒരു കൈ സഹായം വേണ്ടിവരും. ആണുങ്ങളെ സഹായിക്കാന്‍ ആണുങ്ങള്‍ മിക്കവാറും ഉണ്ടാകും. സ്ത്രീകള്‍ക്ക് സ്ത്രീകള്‍ തന്നെ ഉണ്ടായാലും എടുത്തുവെക്കാനും ഇറക്കാനും അത്രതന്നെ ആരോഗ്യം ഉണ്ടായെന്നു വരില്ല. നല്ല ഭാരമുള്ളവരാണെങ്കില്‍ അവരെ പൊക്കിയെടുക്കാനും പറ്റില്ല.. കൂടെ പോവാനും താങ്ങാവാനും ആളില്ലാത്തതുകൊണ്ട്് പുറത്തിറങ്ങാന്‍ കഴിയാത്തവര്‍ ഒരുപാടുണ്ട്. സഹായിക്കാന്‍ വീട്ടിലുള്ളവരെ എപ്പോഴും ബുദ്ധിമുട്ടിക്കുന്നത് ശരിയല്ലല്ലോ എന്നു കരുതുന്നവരുമുണ്ട്. ഉമ്മമാര്‍ മാത്രമുള്ളവര്‍, അവര്‍ പോയാല്‍ ഒറ്റക്കാവുന്നത് അതുകൊണ്ടാണ്.
ഭിന്നശേഷിക്കാര്‍ക്കിടയില്‍ പ്രണയ നാട്യങ്ങള്‍ക്ക് ഇരകളായവരെക്കുറിച്ച് അറിയാമോ? വളരെ സ്‌നേഹത്തോടെ ഇടപഴകുകയും കല്യാണം കഴിക്കാന്‍ പോകുന്നവരെ പോലെ പെരുമാറുകയും ചെയ്യുന്നവരുണ്ടാകും. കല്യാണത്തെക്കുറിച്ച് സീരിയസ് ആയി അവരോട് സംസാരിക്കുമ്പോള്‍ പിന്മാറുന്നവരാണവര്‍. ലക്ഷങ്ങള്‍ ചെലവാക്കി മറ്റു മക്കളുടെ കല്യാണമോ മറ്റു പരിപാടികളോ നടത്തുന്ന ഭിന്നശേഷിക്കാരുടെ വീട്ടില്‍ തന്നെ ഇലക്ട്രിക് വീല്‍ചെയര്‍ പോലുള്ള അവരുടെ അവശ്യസാധനങ്ങള്‍ ലഭ്യമാവണമെങ്കില്‍ ഏതെങ്കിലും സന്നദ്ധ സംഘടനകള്‍ കനിയേണ്ട അവസ്ഥ വരുന്നതും കണ്ടിട്ടുണ്ട്.
ആദ്യമൊക്കെ ഭിന്നശേഷിക്കാര്‍ക്ക് ചെയ്യാന്‍ പറ്റുന്ന പണി എന്ന് പറഞ്ഞ് പരിശീലനം നല്‍കിയിരുന്നത് സോപ്പ്, മെഴുകുതിരി, സോപ്പുപൊടി, കുട, പൂക്കള്‍.... എന്നിവ നിര്‍മിക്കുന്നതിനായിരുന്നു. എന്നാല്‍, 2014 ല്‍ ഫേസ് ഫൗണ്ടേഷന് കീഴില്‍ കമ്പ്യൂട്ടര്‍ ഉപയോഗിച്ച് ഇത്തരക്കാര്‍ക്ക് എന്തെല്ലാം ചെയ്യാനാവും എന്ന രീതിയില്‍ പത്ത് ദിവസത്തെ ഒരു ക്യാമ്പ് നടക്കുകയുണ്ടായി. ഈ ആശയം റഈസ് ഹിദായയുടെതായിരുന്നു. പരപ്പനങ്ങാടി പാലത്തിങ്ങല്‍ എല്‍.പി സ്‌കൂളില്‍ വെച്ച് നടന്ന പ്രസ്തുത ക്യാമ്പ് ഭിന്നശേഷി മേഖലയില്‍ വലിയ ചലനമുണ്ടാക്കിയ ഒരു തുടക്കമായിരുന്നു. പല ഏജ് ഗ്രൂപ്പിലുള്ള നാല് സ്ത്രീകള്‍ അടക്കം 10 പേരായിരുന്നു ആ ക്യാമ്പില്‍ പങ്കെടുത്തത്. ഫേസ് ഫൗണ്ടേഷന്‍ പിന്നീട് ഫേസ് അക്കാദമിയായി മാറി. പത്തില്‍ നിന്ന് 60 ഓളം പേര്‍ രണ്ട് വര്‍ഷം കഴിഞ്ഞ് നടന്ന ക്യാമ്പില്‍ പങ്കെടുത്തു. ഓരോരുത്തര്‍ക്കും അഭിരുചിക്കനുസരിച്ചുള്ള കമ്പ്യൂട്ടര്‍ കോഴ്‌സുകളിലാണ് അന്ന് പരിശീലനം ലഭിച്ചത്. അന്ന് പരിപാടി കാണാന്‍ വന്നവര്‍ അവരുടെ ജില്ലകളില്‍ ചെന്ന് ഇത്തരം ക്യാമ്പുകള്‍ സംഘടിപ്പിക്കുകയും അതും ഇത്തരത്തില്‍ വിജയകരമാവുകയും ചെയ്ത കഥയാണ് പിന്നീട് കേട്ടത്. ഇതിനുശേഷം പല ജില്ലകളില്‍ നിന്നുള്ള പല ക്യാമ്പ് അംഗങ്ങളുടെയും കൂടെ പരിശീലനത്തില്‍ പങ്കെടുത്തിട്ടുണ്ട്. എണ്‍പതിലധികം ആളുകളെ പരിചയപ്പെടാന്‍ സാധിച്ചു. അന്ന് ഞാന്‍ ശ്രദ്ധിച്ച ഒരു കാര്യമുണ്ട്. ആ അംഗങ്ങളില്‍ പുരുഷന്മാരില്‍ അധികപേരും വിവാഹിതരാണ്. പെണ്‍കുട്ടികളില്‍ ചിലര്‍ മാത്രമാണ് വിവാഹിതരായത്. ഇന്ന് സമൂഹത്തിന്റെ അത്തരം മനോഭാവങ്ങള്‍ ചെറിയരീതിയില്‍ മാറിയിട്ടുണ്ടെങ്കിലും ഇനിയും മാറ്റം വരേണ്ടതുണ്ടെന്ന് ചുറ്റുപാടുകള്‍ പറയും.
ഇത്തരം ശാരീരിക അവസ്ഥകളോട് എങ്ങനെ പൊരുത്തപ്പെട്ടു മുന്നേറാം എന്ന് പഠിക്കുകയും ജീവിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നവരാണ് ഞങ്ങള്‍ ഭിന്നശേഷിക്കാരില്‍ ഏറെയും. എന്നാല്‍, കുടുംബവും സമൂഹവുമാണ് അനാവശ്യമായ അഭിപ്രായങ്ങളും തടസ്സങ്ങളും സൃഷ്ടിച്ച് പലപ്പോഴും അതിന് വിലങ്ങാവുന്നത്. അസുഖങ്ങള്‍ ഞങ്ങളുടെ മനസ്സിനെ തളര്‍ത്തുന്നില്ല. പക്ഷേ, ഞങ്ങള്‍ക്ക് നേടാന്‍ പറ്റുന്ന സ്വപ്നങ്ങള്‍ക്കും നേട്ടങ്ങള്‍ക്കും തടസ്സം സൃഷ്ടിക്കാതിരുന്നാല്‍ മതി.