മണ്ണ് വിണ്ണിനെ ചുംബിച്ച രാവ്

ശമീര്‍ബാബു കൊടുവള്ളി
ഫെബ്രുവരി 2025
റസൂലിന്റെ ജീവിതത്തില്‍ നടന്ന അത്ഭുതകരമായ ദൃഷ്ടാന്തമായിരുന്നു ഇസ്റാഅ്-മിഅ്റാജ്

പ്രവാചകത്വത്തിന്റെ പത്താം വര്‍ഷം റജബ് ഇരുപത്തിയേഴ്. സമയം രാത്രി. റസൂല്‍ മസ്ജിദുല്‍ ഹറമിന് സമീപമുള്ള ഹത്വീമില്‍ വിശ്രമിക്കുകയാണ്. അപ്പോഴാണ് ജിബ് രീല്‍ മാലാഖയുടെ വരവ്. കൂടെ മൃഗവാഹനമായ ബുറാഖുമുണ്ട്. പ്രകാശ വേഗത്തില്‍ ഗഗനസീമകളെ തുളച്ചുപായുന്നത് എന്നാണ് തുര്‍ക്കി കവി ഗാനിസാദെ ബുറാഖിന് നല്‍കുന്ന വിശേഷണം. ജിബ് രീല്‍ റസൂലിനെ ബുറാഖിലിരുത്തി. അവിടെനിന്ന് മസ്ജിദുല്‍ ഹറമിലേക്കും തുടര്‍ന്ന് മസ്ജിദുല്‍ അഖ്സയിലേക്കും സഞ്ചരിച്ചു. ശേഷം, സപ്ത വാനങ്ങളിലേക്കും സ്വര്‍ഗത്തിലെ ഇലന്തിമരത്തിലേക്കും കയറിപ്പോയി. എല്ലാം കഴിഞ്ഞശേഷം ജിബ് രീല്‍ റസൂലിനെ പഴയ സ്ഥാനത്ത് എത്തിക്കുകയും ചെയ്തു. ഒരു രാവിനുള്ളിലാണ് എല്ലാം നടന്നതെന്ന് ഓര്‍ക്കണം.

നിശാ-ആകാശയാത്ര സ്വയംതന്നെ ഒരു വിസ്മയമാണ്. അതിനുള്ളില്‍ റസൂലിന് മുന്നില്‍ തുറക്കപ്പെട്ട വിസ്മയങ്ങളോ, എണ്ണമറ്റതും. അവയില്‍ ആനന്ദനിര്‍വൃതി അനുഭവിച്ചു റസൂല്‍. മസ്ജിദുല്‍ ഹറമില്‍വെച്ച് ജിബ് രീല്‍ റസൂലിന്റെ നെഞ്ച് കീറി ഹൃദയം പുറത്തെടുത്ത് സംസംകൊണ്ട് കഴുകി. മസ്ജിദുല്‍ അഖ്സയില്‍ മുന്‍ പ്രവാചകന്മാരെ കണ്ടു. അവര്‍ക്ക് നേതാവായി നമസ്‌കരിച്ചു. ആകാശങ്ങളിലൂടെയുള്ള യാത്രക്കിടെ ആദം, യഹ് യ, ഈസ, യൂസുഫ്, ഇദ് രീസ്, ഹാറൂന്‍, മൂസ, ഇബ്റാഹീം എന്നീ പ്രവാചകന്മാരെ പ്രത്യേകം കണ്ടു. അവരോട് ശാന്തിമന്ത്രം ചൊല്ലി. പിന്നീട്, ഇലന്തമരത്തിനടുത്തേക്ക് ആനയിക്കപ്പെട്ടു. അവിടെവെച്ച് ജിബ് രീലിനെ തല്‍സ്വരൂപത്തില്‍ റസൂല്‍ ദര്‍ശിച്ചു. അത്യന്തം വിസ്മയകരമാണ് ഇലന്തിമരം. സ്വര്‍ഗത്തിന്റെ അങ്ങേ അറ്റത്താണ് അതിന്റെ സ്ഥാനം. അതിനപ്പുറം ദൈവിക മണ്ഡലമത്രെ. അവിടെവെച്ച് അല്ലാഹു റസൂലിനോട് സംസാരിച്ചു. അഞ്ചുനേരത്തെ നിര്‍ബന്ധ നമസ്‌കാരങ്ങള്‍ നല്‍കപ്പെട്ടു. പിന്നീട്, ബൈത്തുല്‍ മഅ്മൂര്‍ അഥവാ കഅ്ബക്ക് സമാനമായ സ്വര്‍ഗലോകത്തെ ഗേഹം റസൂലിന് കാണിക്കപ്പെട്ടു. അവിടെവെച്ച്, കള്ളിന്റെയും തേനിന്റെയും പാലിന്റെയും ചഷകങ്ങള്‍ നല്‍കപ്പെട്ടപ്പോള്‍, നേര്‍പാതയുടെ പ്രതീകമായ പാലിന്റെ ചഷകം റസൂല്‍ സ്വീകരിച്ചു. പിന്നീട്, സ്വര്‍ഗത്തിലെയും നരകത്തിലെയും വിവിധ കാഴ്ചകള്‍ ദര്‍ശിച്ചു.

നിശാ-ആകാശയാത്രയെ ഖുര്‍ആനും സുന്നത്തും വിവരിക്കുന്നുണ്ട്. സുന്നത്തില്‍ വന്ന വിവരണമാണ് മേല്‍പ്പറഞ്ഞത്. ഖുര്‍ആനിന്റെ വിവരണം ഇപ്രകാരമാണ്: 'തന്റെ ദാസനെ മസ്ജിദുല്‍ ഹറാമില്‍നിന്ന്, പരിസരം നാം അനുഗൃഹീതമാക്കിയ മസ്ജിദുല്‍ അഖ്സയിലേക്ക് രാപ്രയാണം നടത്തിച്ചവന്‍ പരിശുദ്ധനത്രെ. നമ്മുടെ ചില ദൃഷ്ടാന്തങ്ങള്‍ അദ്ദേഹത്തിന് കാണിച്ചുകൊടുക്കാന്‍ വേണ്ടിയാണത്. അവന്‍ എല്ലാം കേള്‍ക്കുന്നവനും കാണുന്നവനുമാണ്'' (അല്‍ഇസ്റാഅ് 01), ''മറ്റൊരു ഇറങ്ങിവരവ് വേളയിലും അദ്ദേഹം ജിബ്രീലിനെ കണ്ടിട്ടുണ്ട്. ഇലന്തിമരത്തിന്റെ അടുത്തുവെച്ചാണത്. അന്നേരം ആവരണം ചെയ്യുന്ന ഗംഭീരമായ പ്രഭാവം അതിനെ ആവരണം ചെയ്യുന്നുണ്ടായിരുന്നു. അപ്പോള്‍ റസൂലിന്റെ ദൃഷ്ടി തെറ്റിപ്പോയില്ല. പരിധി ലംഘിച്ചതുമില്ല. ഉറപ്പായും അദ്ദേഹം നാഥന്റെ ചില ദൃഷ്ടാന്തങ്ങള്‍ കണ്ടിട്ടുണ്ട്''(അന്നജ്മ് 13-18).

 

വിശ്വാസ തീരം

അല്ലാഹു റസൂലിന് നല്‍കിയ മികച്ച ദൃഷ്ടാന്തം ഖുര്‍ആനാണ്. അത്രത്തോളം വരില്ല മറ്റൊന്നും. എന്നാല്‍, പലപ്പോഴായി അതിന് താഴെയുള്ള മറ്റ് ദൃഷ്ടാന്തങ്ങളും നല്‍കപ്പെട്ടിട്ടുണ്ട്. അവയില്‍ പ്രധാനമാണ് നിശാ-ആകാശയാത്ര. കേവലമായ സ്വപ്നമല്ല, ആത്മാവും ഉടലും ചേര്‍ന്ന യാത്രയായിരുന്നു അത്. സ്വപ്നമായിരുന്നു അതെങ്കില്‍, അതിലെന്ത് വിസ്മയമാണുള്ളത്. മേല്‍ ഖുര്‍ആനിക വാക്യത്തിലെ 'തന്റെ ദാസനെ' എന്ന പ്രയോഗം ഉടലോടെ ആയിരുന്നു ആ യാത്രയെന്ന് ബോധ്യപ്പെടുത്തുന്നുവെന്ന് അബുല്‍ അഅ്ലാ മൗദൂദി വ്യക്തമാക്കിയിട്ടുണ്ട്.

അല്ലാഹുവിന്റെ ശക്തിയും അദൃശ്യ കാര്യങ്ങളും റസൂലിന് നേരില്‍ പകരാനും ശഹാദത്തിനെ ബലപ്പെടുത്താനുമായിരുന്നു ഈ യാത്ര. 

റസൂലിനൊപ്പമുള്ള അനുചരര്‍ക്കും ആദര്‍ശത്തിന്റെ വിഷയമായിരുന്നു നിശാ-ആകാശയാത്ര. കാരണം, മുഹമ്മദ് അല്ലാഹുവിന്റെ റസൂലാണെന്ന് അംഗീകരിച്ചാല്‍, അദ്ദേഹത്തെ ഗുരുവായി സ്വീകരിക്കല്‍ നിര്‍ബന്ധമാണ്. യാത്രയെ സംബന്ധിച്ച് പിറ്റേ ദിവസം റസൂല്‍ വെളിപ്പെടുത്തിയപ്പോള്‍, ചിലര്‍ക്കെങ്കിലും അത് അവിശ്വസനീയമായി തോന്നി. മാസങ്ങള്‍ സഞ്ചരിച്ചാല്‍ മാത്രം എത്തുന്ന മസ്ജിദുല്‍ അഖ്സയിലേക്കും തുടര്‍ന്ന് സ്വര്‍ഗത്തിലേക്കും ഒരൊറ്റ രാവില്‍ റസൂല്‍ യാത്ര നടത്തിയോ എന്നായിരുന്നു അവരുടെ ചോദ്യം. എന്നാല്‍, പ്രവാചകത്വത്തിന്റെ യാഥാര്‍ഥ്യം ഉള്‍ക്കൊണ്ടവര്‍ക്ക് അതൊരു പ്രശ്നമേ ആയില്ല. അതിന് ഉത്തമ ഉദാഹരണമാണ് മഹാനായ അബൂബക് ര്‍. റസൂലിന്റെ യാത്രയെ കുറിച്ച് അറിഞ്ഞപ്പോള്‍, 'റസൂല്‍ അങ്ങനെ പറഞ്ഞെങ്കില്‍, അത് സത്യമാണ്' എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

       

ആശ്വാസ തീരം

റസൂലിന്റെ ജീവിതത്തില്‍ ഏറ്റവും അനുയോജ്യമായ സമയത്താണ് നിശാ-ആകാശയാത്ര സംഭവിക്കുന്നത്. മക്കയില്‍ പ്രതിയോഗികളുടെ എതിര്‍പ്പും മര്‍ദനവും പീഡനവും  മൂര്‍ത്തമായ സ്വഭാവത്തിലേക്ക് കടന്നിരിക്കുന്നു. അപ്പോഴാണ് അബൂത്വാലിബെന്ന് പേരുള്ള മലഞ്ചരിവില്‍ റസൂലും അനുചരരും അഭയം പ്രാപിക്കുന്നത്. 

ഉപരോധം കഴിഞ്ഞ് ഒരുവിധം ജീവിതം മുന്നോട്ട് പോകവെയാണ് റസൂലിന് രണ്ട് വലിയ ആഘാതങ്ങള്‍ സംഭവിക്കുന്നത്. പത്നി ഖദീജയുടെയും പിതൃവ്യന്‍ അബൂത്വാലിബിന്റെയും മരണമായിരുന്നു അത്. ഇരുവരുടെയും നഷ്ടം ഓര്‍ത്ത് അദ്ദേഹം വല്ലാതെ അസ്വസ്ഥനായി. എങ്ങും ഇരുട്ടിന്റെ കാര്‍മേഘങ്ങള്‍. എങ്കിലും പ്രതീക്ഷയുടെ തുരുത്ത് എവിടെയോ ഉണ്ടെന്ന് റസൂല്‍ വിശ്വസിച്ചു. അങ്ങനെയാണ് എല്ലാ വേദനകള്‍ക്കും ശമനമുണ്ടാകുമെന്ന് കരുതി ത്വാഇഫിലേക്ക് യാത്രയാവുന്നത്. എന്നാല്‍, പ്രതീക്ഷിക്കാത്ത കാര്യങ്ങളാണ് സംഭവിച്ചത്. അത്യന്തം പ്രയാസങ്ങള്‍ നിറഞ്ഞ ഈ സന്ദര്‍ഭത്തിലാണ് ആശ്വാസ മഴയായി നിശാ-ആകാശയാത്ര റസൂലില്‍ പെയ്തിറങ്ങുന്നത്.  

 

കര്‍മതീരം

നിശാ-ആകാശയാത്രയുമായി ബന്ധപ്പെട്ട് രണ്ട് കാര്യങ്ങള്‍ ശ്രദ്ധേയമാണ്. സ്വര്‍ഗലോകത്ത് അല്ലാഹുവിനും റസൂലിനുമിടയില്‍ നിര്‍വാണം സംഭവിച്ചില്ല എന്നതാണ് ഒന്നാമത്തേത്. അല്ലാഹുവും റസൂലും വ്യത്യസ്മായ അസ്തിത്വങ്ങളായി നിലകൊണ്ടു. അല്ലാഹുവിനും റസൂലിനും ഇടയിലുള്ള ലയനത്തെയല്ല, ഭിന്നതയെയാണ് യാത്ര കുറിക്കുന്നത്. റസൂലിന്റെ സത്താപരമായ സവിശേഷതയാണ് ദാസ്യത്വം. അല്ലാഹുവിന്റെ സത്താപരമായ സവിശേഷതയാണ് ദൈവികത്വം. അല്ലാഹു എപ്പോഴും അല്ലാഹുവാണ്. അതുപോലെ, ദൈവികത്വവും ദാസ്യത്വവും ഒരു നിമിഷംപോലും കൂടിക്കലരുന്നില്ല. നിര്‍വാണം സംഭവിച്ചില്ലെന്ന് മാത്രമല്ല, റസൂല്‍ ഭൂമിയിലേക്ക് മടങ്ങുകയും കര്‍മത്തില്‍ ലയിക്കുകയും ചെയ്തു എന്നതാണ് രണ്ടാമത്തെ കാര്യം. ഭൂമിയിലെ ദൈവത്തിന്റെ പ്രതിനിധിയാണ് റസൂല്‍. 

അതീന്ദ്രിയതയുടെ പടവുകള്‍ താണ്ടുന്ന താപസര്‍, അത് പ്രാപിച്ചാല്‍ അതിലങ്ങ് നിമഗ്‌നമാവുകയാണ് സാധാരണ ചെയ്യാറുള്ളത്. റസൂല്‍ ഒരു സന്യാസി അല്ലാത്തതിനാല്‍, അങ്ങനെ സംഭവിച്ചില്ല. അക്കാര്യം അല്ലാമാ ഇഖ്ബാല്‍ സൂഫിയായ അബ്ദുല്‍ ഖുദ്ദൂസ് ഗംഗോഹിയുമായി വ്യക്തമാക്കുന്നുണ്ട്. 'അറേബ്യയിലെ മുഹമ്മദ് അത്യുന്നതമായ ആകാശ ലോകത്തേക്ക് കയറിപ്പോവുകയും തിരികെ വരികയും ചെയ്തു. അല്ലാഹുവാണ, ഞാനായിരുന്നെങ്കില്‍ അവിടെനിന്ന് മടങ്ങുമായിരുന്നില്ല' എന്ന് ഗംഗോഹി പറഞ്ഞപ്പോള്‍, 'അതാണ് സൂഫിയും റസൂലും തമ്മിലുള്ള വ്യത്യാസം' എന്ന് ഇഖ്ബാല്‍ പ്രതികരിക്കുകയുണ്ടായി.

ചിന്തിക്കുന്ന സ്ത്രീ വായിക്കുന്നത്


EDITOR : RUKSANA. P

SENIOR SUB EDITOR : FOUSIA SHAMS

SUB EDITOR : FATHIMA BISHARA

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 8289874075
aramammonthly@gmail.com


Advertisement

Phone: 8281572448
advtaramam@gmail.com

Subscription
  • For 1 Year : 300
  • For 1 Copy : 25
Quick Links

© Aramam monthly. All Rights Reserved. Powered by: D4media