ഡോട്ട് ആര്‍ട്ടില്‍ വിരിയുന്ന സന്തോഷം

ഷിഫാന കല്ലായി
ഫെബ്രുവരി 2025

'പഠനം പാതി വഴിയിലാക്കി കല്യാണം കഴിഞ്ഞതാണ്. പഠിക്കണം, എന്തെങ്കിലും ജോലി ചെയ്യണം അതെല്ലാമായിരുന്നു മോഹം. എന്റെ മോഹത്തെക്കാള്‍ മാതാപിതാക്കള്‍ അവരുടെ ബാധ്യതയെ കുറിച്ചോര്‍ത്തപ്പോള്‍ എനിക്കൊരു ഇണയെ കിട്ടി. അവിടെ ഭര്‍ത്താവിന്റെ ഉപ്പയും ഉമ്മയും അടങ്ങുന്ന ചെറിയ കുടുംബമായിരുന്നു. മാധ്യമം പത്ര ഏജന്റായ ഭര്‍ത്താവിന്റെ ഉപ്പ കുറേ മാസികകളും മറ്റും വായനക്കായി കൊണ്ടുവരുമായിരുന്നു. അതായിരുന്നു എന്റെ ഏക ആശ്വാസം. എനിക്ക് ഒരു മകളും മകനുമുണ്ടായി. ഞങ്ങള്‍ ഒരു കൊച്ചു വീട് പണിതു അങ്ങോട്ടേക്ക് താമസം മാറി. പുതുമയും വീട്ടിലെ അതിഥികളും മറ്റുമായുള്ള തിരക്കുകള്‍ സ്വാഭാവികമായി കുറയാന്‍ തുടങ്ങി. ഭര്‍ത്താവ് രാവിലെ ജോലിക്കും കുട്ടികള്‍ സ്‌കൂളിലേക്കും പോയാല്‍ ഞാന്‍ ഒറ്റക്കാകും. ഭക്ഷണം ഉണ്ടാക്കലും ക്ലീനിങ്ങും എല്ലാം കഴിഞ്ഞാല്‍ പിന്നെ സോഫയില്‍ ഒരിരിപ്പാണ്, കുട്ടികള്‍ വരുന്നതും കാത്ത്... ആ സമയത്ത് എന്റെ ഏക കൂട്ടുകാരന്‍ മൊബൈല്‍ ഫോണാണ്. ഫോണ്‍ കണ്ട് കണ്ട് വല്ലാത്തൊരു ഡിപ്രഷനിലേക്കു പോകുന്ന പോലെ... എനിക്ക് ഒരു മാറ്റം വന്നേ പറ്റൂ. അതിന്് ഞാന്‍ തന്നെ വഴി കണ്ടെത്തിയേ പറ്റൂ. അങ്ങനെയിരിക്കുമ്പോഴാണ് എന്റെ കണ്ണുകള്‍ ഡോട്ട് ആര്‍ട്ടില്‍ പതിയുന്നത്.  അതിനോട് വല്ലാത്തൊരിഷ്ടം തോന്നിത്തുടങ്ങി'' അധികമാര്‍ക്കും പരിചയമില്ലാത്ത ഡോട്ട് ആര്‍ട്ടെന്ന കലയിലൂടെ സമയം അലസമായി കളയാതെ ആസ്വാദനവും സമ്പാദ്യവും നേടുന്ന സജ്‌ന തന്റെ വഴികള്‍ പറഞ്ഞുതുടങ്ങി.

യാദൃഛികമായാണ് ഡോട്ട് ആര്‍ട്ടെന്ന കല കണ്ണില്‍ പെട്ടതെങ്കിലും ഒഴിവു സമയം ക്രിയാത്മകമാക്കാന്‍ ഇതൊന്ന് പരീക്ഷിച്ചു നോക്കിയാലോ എന്ന് മനസ്സ് മന്ത്രിക്കും പോലെ. ആദ്യം ആശങ്കയായിരുന്നു. കാരണം, ഇന്നുവരെ ചിത്രം വരക്കുന്നത് ആസ്വദിക്കുകയല്ലാതെ ഒന്നുപോലും വരച്ചിട്ടില്ല. കല്യാണത്തിനും പെരുന്നാളിനും കുട്ടികളുടെ കൈയില്‍ നിര്‍ബന്ധ സാഹചര്യത്തില്‍ മൈലാഞ്ചി ഇട്ടുകൊടുത്തിട്ടുണ്ട്. അതുതന്നെ ഏതെങ്കിലും ചിത്രം നോക്കി വരച്ചു കൊടുക്കാറാണ് പതിവ്. അത് മാത്രമാണ് ചിത്ര രചനയുമായുള്ള എന്റെ ബന്ധം. എന്തെങ്കിലും തുമ്പ് കിട്ടിയാലോ എന്നു കരുതി ഫോണില്‍ വീണ്ടും വീണ്ടും സെര്‍ച്ച് ചെയ്യാന്‍ തുടങ്ങി. അങ്ങനെ വരക്കുന്നതിന്റെ ടൂള്‍ ഏതെന്ന് സെര്‍ച്ച് ചെയ്തു കണ്ടുപിടിച്ചു. അതു ചെയ്യാനുള്ള ഒരു ബോര്‍ഡ് ഉണ്ടെന്ന് പിന്നീടറിഞ്ഞു. പക്ഷേ, ആ ബോര്‍ഡിന്റെ പേരറിയില്ല. ഡോട്ട് ആര്‍ട്ട് ചെയ്യുന്നവരുടെ കമന്റ്‌സില്‍ കയറി നോക്കിയപ്പോള്‍ അതും കിട്ടി, ഇതെല്ലാം ജോലി കഴിഞ്ഞുവന്ന ഭര്‍ത്താവിനെ അറിയിച്ചപ്പോള്‍, 'നീ ഇതുമായി മുന്നോട്ട് പോയ്ക്കോ. എന്റെ ഭാഗത്തു നിന്നും എല്ലാ സപ്പോട്ടും ഉണ്ട്' എന്ന മറുപടിയായിരുന്നു. കേട്ടപ്പോള്‍ സന്തോഷമായി. ആമസോണിലൂടെയും ഫ്‌ളിപ്കാര്‍ട്ടിലൂടെയും അതിനുവേണ്ട സാധനങ്ങളെല്ലാം ഓഡര്‍ ചെയ്തു. അത് കിട്ടിയപ്പോഴും അമ്പരപ്പായിരുന്നു. എങ്ങനെ തുടങ്ങണം, എവിടെ തുടങ്ങണം എന്ന്. എന്തായാലും വാങ്ങിച്ചതല്ലേ, ഒരു ബോര്‍ഡില്‍ ഒന്ന് വരച്ചു നോക്കാമെന്ന് കരുതി വരച്ചു. അത് ഭര്‍ത്താവിനെ കാണിച്ചപ്പോള്‍ 'നല്ല ഭംഗിയുണ്ട്' എന്നു പറഞ്ഞു. വരച്ചത് ഫാമിലി ഗ്രൂപ്പിലും ഫ്രന്റ്‌സിന്റെ ഗ്രൂപ്പിലുമിട്ടപ്പോള്‍ നല്ല കമന്റുകള്‍ കിട്ടി.

കുറച്ചു ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ കൂട്ടുകാരിയുടെ മെസേജ്: 'നീ ഒരു വര്‍ക്ക് വാട്സാപ്പില്‍ ഇട്ടിരുന്നില്ലേ, അത് ആരാണ് ചെയ്തത്? നിന്റെ മകളാണോ?' 'മകളല്ല, ഞാനാണത് ചെയ്തതെത്' എന്ന് പറഞ്ഞപ്പോള്‍ വീണ്ടും അവളുടെ മെസേജ്: 'നീ ഇത് വില്‍ക്കുന്നുണ്ടോ?' അതു കേട്ടപ്പോള്‍ എന്തു പറയണമെന്നറിയാതെ പകച്ചു നിന്നെങ്കിലും 'അതെ' എന്നായി. ഉടനെ അവള്‍: 'എത്ര കാഷ് വേണം ആ വര്‍ക്കിന്?' അതിന് എത്ര ചിലവ് വന്നു, എത്ര ലാഭം വേണം എന്നൊന്നും എനിക്കൊരു ധാരണയുമുണ്ടായിരുന്നില്ല. വായില്‍ വന്നത് 'ആയിരം രൂപ.' 'എത്ര ദിവസംകൊണ്ട് എത്തിച്ചു തരും' എന്ന ചോദ്യത്തിന് 'ഒരു ആഴ്ച' എന്ന ഉത്തരവും. അതായിരുന്നു തുടക്കം. അപ്പോഴാണ് ഇനിയും വരയ്ക്കണം, വില്‍ക്കണം എന്നൊക്കെ തോന്നിത്തുടങ്ങിയത്.

ആഗ്രഹം ഭര്‍ത്താവുമായി പങ്കുവെച്ചു. അദ്ദേഹം ഒരു ബിസിനസുകാരനാണ്. അദ്ദേഹം സ്റ്റാറ്റസ് ഇട്ടതോടെ രണ്ട് ഓര്‍ഡര്‍ കിട്ടി. അദ്ദേഹം തന്നെയാണ് ഇന്‍സ്റ്റാഗ്രാമില്‍ ഒരു പേജ് തുടങ്ങാന്‍ പറഞ്ഞതും. പിന്നീട് അനിയത്തിയുടെ പ്രേരണയില്‍ ബീച്ചില്‍ നടന്ന ഒരു എക്സിബിഷനില്‍ ഒരു സ്റ്റാള്‍ ഇട്ടു. അവിടെ നിന്നും പത്തോളം ഓര്‍ഡര്‍ കിട്ടിയതോടെ ആത്മവിശ്വാസം ഇരട്ടിച്ചു. പിന്നീട് മറ്റൊരു സ്റ്റാളിട്ടപ്പോള്‍ അവിടുന്നും പതിനഞ്ചോളം ഓര്‍ഡറുകള്‍ കിട്ടി. ഇന്‍സ്റ്റാഗ്രാമില്‍ നിന്നും ഓര്‍ഡറുകള്‍ വരാന്‍ തുടങ്ങിയതോടെ ഒന്നിനും നേരമില്ലാതായി.

ചെറിയ കാര്യങ്ങള്‍ പോലും ചിന്തിച്ചു വെറുതെ സങ്കടപ്പെട്ടിരുന്ന സജ്‌നക്ക് ഇപ്പോള്‍ അത്തരം കാര്യങ്ങള്‍ക്കൊന്നും സമയമില്ലാതെയായി. കുട്ടികളും ഭര്‍ത്താവും പോകുന്നതിന് മുമ്പു തന്നെ എല്ലാ ജോലികളും തീര്‍ത്താണ് നല്ല ക്ഷമയും ഏകാഗ്രതയും വേണ്ട ഡോട്ട് ആര്‍ട്ടുമായി സജ്‌ന കൂട്ടു കൂടാറുള്ളത്. ഇപ്പോള്‍ മഡ് വര്‍ക്കും ചെയ്തുകൊടുക്കുന്നുണ്ട്. ഇതിനെല്ലാം ആവശ്യക്കാരേറെയാണ്.

ഫോണ്‍ നോക്കി വെറുതെ കളഞ്ഞിരുന്ന സമയത്തില്‍നിന്ന് തിരക്കുപിടിച്ച ജീവിതത്തിലേക്കുള്ള പരിവര്‍ത്തനം ജീവിതത്തില്‍ എന്തൊക്കെയോ ചെയ്യുന്നുണ്ടെന്ന തോന്നലുണ്ടാക്കുന്നു... അതെ, സജ്‌ന സന്തോഷവതിയാണ്.

ചിന്തിക്കുന്ന സ്ത്രീ വായിക്കുന്നത്


EDITOR : RUKSANA. P

SENIOR SUB EDITOR : FOUSIA SHAMS

SUB EDITOR : FATHIMA BISHARA

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 8289874075
aramammonthly@gmail.com


Advertisement

Phone: 8281572448
advtaramam@gmail.com

Subscription
  • For 1 Year : 300
  • For 1 Copy : 25
Quick Links

© Aramam monthly. All Rights Reserved. Powered by: D4media