സ്ത്രീയെ ഉള്‍ക്കൊള്ളാന്‍ സര്‍ഗാത്മക ഇസ്ലാമിക കുടുംബപാഠം പഠിച്ചാല്‍ മതി

വി. മൈമൂന മാവൂര്‍
മെയ് 2025

'സ്ത്രീയെ ഉള്‍ക്കൊള്ളുന്ന എക്കോ സിസ്റ്റം രൂപപ്പെടണം' എന്ന ആരാമം ഏപ്രില്‍ ലക്കത്തിലെ കവര്‍‌സ്റ്റോറി ശ്രദ്ധയില്‍പെട്ടു. വൈവാഹിക ജീവിതത്തോട് പുറം തിരിഞ്ഞിരിക്കാനുള്ള പെണ്‍കുട്ടികളുടെ ആശയ വ്യാപനത്തിന് പിന്നില്‍, അതിമനോഹരവും പ്രണയാര്‍ദ്രവുമായ കുടുംബ ജീവിതം പ്രായോഗിക തലത്തില്‍ കൊണ്ടുവരാന്‍ സാധിക്കാത്ത കുടുംബ നായകത്വം ഏല്‍പിക്കപ്പെട്ട പുരുഷന്റെ പരാജയമാണ് മുഖ്യ കാരണമെന്ന് നിരവധി കുടുംബ വിഷയങ്ങള്‍ കൈകാര്യം ചെയ്ത അനുഭവത്തില്‍നിന്ന് തന്നെ എഴുതട്ടെ.

കുടുംബ ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ മാനസികമായും ശാരീരികമായും സാമ്പത്തികമായും കാര്യപ്രാപ്തിയിലെത്തുമ്പോള്‍ മാത്രം വിവാഹിതനാകാനാണ് പുരുഷനോടുള്ള ദൈവിക നിര്‍ദേശം. ഇത്തരത്തില്‍ പക്വത പ്രാപിക്കാത്തവന്‍ നോമ്പനുഷ്ഠിച്ച് സംയമന ജീവിതം നയിച്ചുകൊള്ളണമെന്നും പ്രവാചകന്‍ കല്‍പിച്ചു. പ്രവാചകന്‍ ലോകത്തോടായി നടത്തിയ അന്ത്യ പ്രഭാഷണത്തിലും സ്ത്രീകളുടെ വിഷയത്തില്‍ നിങ്ങള്‍ സ്രഷ്ടാവിനെ സൂക്ഷിക്കണമെന്നും ദൈവികവചനത്താല്‍ കൈനീട്ടി സ്വീകരിച്ചാണ് ഒരു പെണ്ണ് നിങ്ങളോടൊപ്പം ചേരുന്നതെന്നും ജാഗ്രതാ നിര്‍ദേശം നല്‍കി. ഒരു പെണ്ണിന്റെയും കണ്ണീരും തേങ്ങലും ഭൂമിയില്‍ വിങ്ങലുണ്ടാക്കരുതെന്നും പെണ്ണ് പുരുഷനോടൊപ്പം സംരക്ഷിത വലയത്തില്‍ ജീവിക്കണമെന്നുമാണ് മതശാസന. സ്ത്രീയുടെ ജൈവിക ഘടനയുമായി ബന്ധപ്പെട്ട് അവളിലുണ്ടാകുന്ന വൈകാരിമായ സ്വഭാവ വ്യത്യാസങ്ങളിലുള്ള പ്രയാസങ്ങള്‍ അവനെ സന്തോഷിപ്പിച്ചവയുമായി തുലനം ചെയ്ത് പൊറുക്കണമെന്നും പക്വതയോടെ കുടുംബ ഭദ്രതക്ക് നേതൃത്വം നല്‍കണമെന്നും പുരുഷനോടാഹ്വാനം ചെയ്തത് സ്ത്രീ സൗഹൃദാന്തരീക്ഷം ഉറപ്പുവരുത്താനാണ്.

പുരുഷന്റെ എല്ലാ വൈകാരിക വിക്ഷോഭങ്ങളെയും സംയമനത്തോടെ സഹിക്കാനും ഇല്ലായ്മയിലും വല്ലായ്മയിലും പരിഭവങ്ങളില്ലാതെ പാതിരാവിലും പുരുഷനെ സന്തോഷിപ്പിക്കേണ്ട ദൗത്യമേറ്റെടുക്കണമെന്ന പ്രാകൃത രീതി ഇസ്‌ലാമിന്റെതായി പ്രചരിപ്പിക്കപ്പെട്ടത് എന്നു മുതലാണ്? സ്വന്തം മാതാപിതാക്കളെയും കുടുംബത്തെയും വീടും നാടും വിട്ട് ഭര്‍തൃ കുടുംബത്തിലെത്തുന്ന പെണ്‍കുട്ടി കേവലം ഒരു വാക്ക് പോയിട്ട,് നോക്ക് കൊണ്ടുപോലും ആ കുടുംബത്തിലെ അകന്ന കണ്ണിക്ക് പോലും അനിഷ്ടം ഉണ്ടാക്കരുതെന്ന് പഠിപ്പിക്കപ്പെട്ടാണ് പറഞ്ഞയക്കപ്പെടുന്നത്. ഭൂമിയോളം സഹിക്കണമെന്ന സഹന സമരാനുഭവങ്ങളാണ് മുതിര്‍ന്നവര്‍ പങ്കുവെക്കുന്നത്. ചില പുരുഷന്മാര്‍ മാതാപിതാക്കളോ സഹോദരങ്ങളോ ഭാര്യയെക്കുറിച്ച് ചെറിയ ന്യൂനതകള്‍ അവതരിപ്പിച്ചാല്‍ കേട്ടപാതി കുടുംബ സ്നേഹികളായി പൊട്ടിത്തെറിച്ച് കൈയൂക്ക് കണിച്ച് പൊതിരെ തല്ലി വിഷയത്തിന് തിരശ്ശീലയിടുന്നു. അവനെ അണച്ചുപിടിക്കാന്‍ അകം പൊട്ടിത്തകര്‍ന്ന പെണ്ണിനാകുമോ? പുറത്തു പോകുന്ന പുരുഷന് മാത്രമല്ല, യാന്ത്രികമായി അടുക്കളപ്പണിയെടുക്കുന്നവര്‍ക്കും ആത്മ സംഘര്‍ഷങ്ങളുണ്ടെന്ന് തിരിച്ചറിയണം. ഇണയെ പുറത്തെ സന്തോഷങ്ങളില്‍ ഉള്‍ക്കൊള്ളിക്കുന്ന എത്ര പൊതുപ്രവര്‍ത്തകരുണ്ട്?

താത്ത്വികരായ ഭര്‍ത്താക്കന്മാര്‍ മുഖപുസ്തകത്തിലും അന്തിചര്‍ച്ചകളിലും നേതാവായി ഇഷ്ടമേഖലയില്‍ ഇടം തേടുന്നു. സാധാരണ ടച്ച് ഫോണുള്ള കുടുംബിനി പോലും പൂര്‍ണമായും നിയന്ത്രണത്തിലും നിരീക്ഷണത്തിലുമാണ്. വീടകങ്ങളില്‍ ഒറ്റപ്പെടുന്ന കുടുംബിനികള്‍ വിഷാദ രോഗകിളായില്ലെങ്കിലേ അത്ഭുതപ്പെടാനുള്ളൂ. അവര്‍ക്ക് സമൂഹം കൂട്ടൊരുക്കുന്നത് പണികളും പേരക്കുട്ടികളെയുമാണ്.

ജീവിത വാതിലില്‍ സ്നേഹം വിടര്‍ത്തി നില്‍ക്കുന്ന ഭര്‍ത്താവിനേ പൂമുഖ വാതിലില്‍ സ്നേഹം വിടര്‍ത്തുന്ന ഭാര്യയെ ലഭിക്കുകയുള്ളൂ. പുരുഷന്റെ സ്നേഹം ഹൃദയത്തിനകത്തും സ്ത്രീയുടേത് പുഞ്ചിരിയായും തലോടലായും വിനയമായും വിട്ടുവീഴ്ചയായും സമര്‍പ്പണമായും ലഭിക്കണമെന്നുമുള്ള സങ്കല്‍പം ഏറെ വൈകല്യമുള്ളതാണ്. 'നിങ്ങളില്‍ ഏറെ ഉത്തമന്‍ സ്ത്രീകളോട് മാന്യമായി പെരുമാറുന്നവനെ'ന്ന പ്രവാചക വചനം പ്രസംഗ പീഠങ്ങളില്‍ ആവര്‍ത്തിക്കപ്പെടാതെ പോവുകയും 'ഭര്‍ത്താവിന്റെ മുമ്പില്‍ സുജൂദ് ചെയ്യാന്‍ ബാധ്യതപ്പെട്ടവളാണ് സ്ത്രീ'യെന്നത് പ്രചുര പ്രചാരം നേടിയതും പുരുഷ കേന്ദ്രീകൃത വക്താക്കളുടെ കാഴ്ചപ്പാടാണ്. സ്ത്രീയെ സര്‍ഗാത്മകമായി ജീവിതത്തിലൂടെ സമീപിക്കുന്ന പുരുഷന് ലഭിക്കുന്ന സമര്‍പ്പണമാണ് സാഷ്ടാംഗ സമീപനങ്ങള്‍.

അസമയത്ത് അനിയന്ത്രിതമായി ലിംഗബോധമോ സമയബോധമോ ഇല്ലാതെ സോഷ്യലൈസ് ചെയ്ത് സൗഹൃദങ്ങളും ശബ്ദ സന്ദേശങ്ങളും പങ്കുവെക്കുന്നത് കുടുംബ ശിഥിലീകരണത്തിന് ചെറുതല്ലാത്ത പങ്കാണ് വഹിക്കുന്നത്. സ്ത്രീ പുരുഷന്മാര്‍ മുറികളില്‍ ഒറ്റക്കാകുന്നത് അനുവദനീയമല്ലെന്നതില്‍ സൂക്ഷ്മത പാലിക്കുന്നവര്‍ പോലും ഫോണുകളില്‍ ഒറ്റക്കാവുന്നതില്‍ സൂക്ഷ്മതാബോധം കാണുന്നില്ല. സ്നേഹപ്രകടനങ്ങള്‍ ഇണകളിലേക്കും മക്കളിലേക്കുമാണ് പകര്‍ന്നു നല്‍കേണ്ടത്.

ഇസ്‌ലാമിക പ്രസ്ഥാനങ്ങളും സംഘടനകളും മാറിയ സാഹചര്യത്തിനനുസരിച്ച് ഭാര്യാഭര്‍ത്താക്കന്മാരെ ചേര്‍ത്തു നിര്‍ത്തുകയും കുട്ടികളെ കുടുംബ ചരടിലേക്ക് ഒതുക്കുകയും ചെയ്യുംവിധമുള്ള മനഃശാസ്ത്ര വിദഗ്ധരുടെ ക്ലാസുകള്‍ക്കും ഖുര്‍ആന്‍ ക്ലാസുകളോടൊപ്പം ഇടം നല്‍കി പുനഃക്രമീകരിക്കേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണ്. അതല്ലെങ്കില്‍ കുട്ടികള്‍ ഓണ്‍ലൈന്‍ കുളിര് തേടിയും കുടുംബിനികള്‍ കൂട് വിട്ട് പോകുന്നതുമായ ദാരുണാവസ്ഥക്ക് വഴിയൊരുങ്ങും. വിവാഹിതയെക്കാള്‍ സ്നേഹവും സംരക്ഷണവും ഓണ്‍ലൈനില്‍ ചില വിവാഹമോചിതകള്‍ അനുഭവിക്കുന്ന ഒരു കാലത്താണ് നാമെന്നത് മറന്നുകൂടാ. ഇരുലോകത്തും ജ്വലിക്കുന്ന ഇസ്‌ലാമിക കുടുംബത്തെ ക്രമീകരിക്കാന്‍ ചെറിയ ജാഗ്രത പോരാ.

ചിന്തിക്കുന്ന സ്ത്രീ വായിക്കുന്നത്


EDITOR : RUKSANA. P

SENIOR SUB EDITOR : FOUSIA SHAMS

SUB EDITOR : FATHIMA BISHARA

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 8289874075
aramammonthly@gmail.com


Advertisement

Phone: 8281572448
advtaramam@gmail.com

Subscription
  • For 1 Year : 300
  • For 1 Copy : 25
Quick Links

© Aramam monthly. All Rights Reserved. Powered by: D4media