കോഴിക്കോട്, തെക്കേപ്പുറത്ത് ജീവിച്ചിരുന്ന സ്‌നേഹിക്കാന്‍ മാത്രമറിയുന്ന ഒരു പാവം വയറ്റാട്ടിയായ സ്ത്രീജന്മത്തിന്റെ കണ്ണിലൂടെ കാണുന്ന തെക്കേപ്പുറം കാഴ്ചകള്‍ പുതുതലമുറയ്ക്ക് അക്ഷരങ്ങളിലൂടെ പകര്‍ന്നുനല്‍കിയ തെക്കേപ്പുറത്തിന്റെ എഴുത്തുകാരിയാണ് സാബി തെക്കേപ്പുറം. 'കൈച്ചുമ്മ' എന്ന നോവല്‍ ഡി.സി. ബുക്സാണ് പ്രസിദ്ധീകരിച്ചത്. ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമില്‍ എട്ട് ലക്ഷത്തിലധികം വായനക്കാരുള്ള 'നൂര്‍ജഹാന്‍' എന്ന നോവലും സാബിയുടേതാണ്.
'ബദറുല്‍ മുനീറും ഹുസ്നുല്‍ ജമാലും- വെല്ലിമ്മച്ചി പറഞ്ഞ കഥ'യാണ് മൂന്നാമത്തെ പുസ്തകം. ഒപ്പനയില്‍ പി.എച്ച്.ഡി എടുക്കുന്നതുമായി ബന്ധപ്പെട്ട് മാപ്പിളപ്പാട്ട് ഗവേഷണരംഗത്ത് ചുവടുറപ്പിച്ചിരിക്കുകയാണിപ്പോള്‍. മാപ്പിളപ്പാട്ടിലെ വിവിധ ഇശലുകളെക്കുറിച്ചും അവയും ഇതര സാഹിത്യശാഖയുമായുള്ള ബന്ധവും പ്രതിപാദിക്കുന്ന 'ഇശലറിവ്' എന്ന പുസ്തകവും, 'ഒപ്പന- മാപ്പിള കലകളിലെ രാജാത്തി' എന്ന് പേരിട്ട് ഒപ്പനയെക്കുറിച്ചുള്ള സമഗ്രപഠന ഗ്രന്ഥവും പുറത്തിറക്കാനുള്ള തയ്യാറെടുപ്പിലാണ.് അമ്പത് കവിതകളടങ്ങുന്ന 'എന്റെ ഉച്ചപ്പിരാന്തുകള്‍' എന്ന കവിതാസമാഹാരവും ഇരുപത് ചെറുകഥകളുള്ള 'കമ്പിളിക്കൊട്ടാരം' എന്ന ചെറുകഥാ സമാഹാരവും ആത്മഹത്യ ചെയ്ത പെണ്‍കുട്ടിയുടെ ഡയറി, അവനില്‍ നിന്നും അവളിലേക്കുള്ള ദൂരം എന്നീ നോവലുകളുടേയും അവസാന മിനുക്ക് പണിയിലാണ്.
കോഴിക്കോട് കോര്‍പ്പറേഷന്‍ കുടുംബശ്രീ വിഭാഗത്തില്‍ സി.ഡി.എസ് അക്കൗണ്ടന്റായിരുന്ന സാബി തെക്കേപ്പുറം ഇപ്പോള്‍ സമഗ്ര ശിക്ഷ കേരള യു.ആര്‍.സി സൗത്തില്‍ അക്കൗണ്ടന്റാണ്. 2009 ലെ സംസ്ഥാന കേരളോത്സവത്തില്‍ ഉപന്യാസത്തില്‍ ഒന്നാം സ്ഥാനവും 2013 ലെ ജില്ലാ കേരളോത്സവത്തില്‍ കലാതിലകവുമായി.
2022ലെ എരഞ്ഞോളി മൂസ ഫൗണ്ടേഷന്‍ മാപ്പിളപ്പാട്ട് രചന പുരസ്‌ക്കാരം, 2023 ലെ ഇശല്‍ രചന കലാസാഹിത്യവേദി ഇശല്‍ താരക പുരസ്‌കാരം, 2024 ല്‍ മോയിന്‍കുട്ടി വൈദ്യര്‍ പുരസ്‌കാരം എന്നിവ നേടിയിട്ടുണ്ട്.
2022ലാണ് ആദ്യനോവലായ കൈച്ചുമ്മ ഡി.സി. ബുക്‌സ് പുറത്തിറക്കുന്നത്. 2023ലെ എസ്.കെ. പൊറ്റക്കാട് അവാര്‍ഡും 2024ലെ മഹാകവി ഉള്ളൂര്‍ അവാര്‍ഡും കൈച്ചുമ്മയ്ക്ക് ലഭിച്ചു.
2024ല്‍ പൂമരം ബുക്‌സ് പുറത്തിറക്കിയ സച്ചുമോന്റെ അത്ഭുതയാത്രയിലൂടെ ബാലസാഹിത്യ രംഗത്തും സാബി ചുവടുറപ്പിച്ചു.
ഉമ്മര്‍കോയയുടെയും സഫിയയുടെയും മകളായി കോഴിക്കോട് കുറ്റിച്ചിറയിലാണ് സാബി ജനിച്ചത്.
------------------------------------------------------------------------
പകല്‍ നേരത്ത്
റൂഹാങ്കിളി
കരയുന്നത് കേട്ടാല്‍
അവളോടി
ഉമ്മൂമ്മാന്റടുക്കലെത്തും...
കണ്ണിറുക്കിയടച്ച്
ഇരുകരങ്ങളും
ചെവികളിലമര്‍ത്തിയ
അവളുടെയാ
നില്‍പ്പ് കാണുമ്പോള്‍,
ഉമ്മൂമ്മയവളെ
മാറത്തേക്കടുക്കിപ്പിടിച്ച്
ആയത്തുല്‍ കുര്‍സിയ്യോതി
മൂര്‍ദ്ധാവിലൂതും...
റൂഹാങ്കിളി കരഞ്ഞാല്‍
അടുത്തെവിടെയോ
മരണമുണ്ടാവുമെന്ന്
അവളെയാരോ പണ്ട്
പേടിപ്പിക്കാന്‍
പറഞ്ഞിരുന്നത്രെ!
രാത്രിയില്‍
നത്തുകരയുന്ന
ഒച്ചകേട്ടാലവള്‍
ഓടിച്ചെന്നുമ്മാന്റെ
മുറിയുടെ
കതകിന് മുട്ടും...
നത്ത് കരഞ്ഞാല്‍
ഒത്തു കരയുമെന്ന്
പ്രാസമൊപ്പിച്ചാരോ
പറഞ്ഞുകേട്ടതില്‍
പിന്നെയാണത്രെ
നത്തിന്റെ മൂളലവള്‍ക്ക്
മരണത്തിന്റെ,
വേര്‍പാടിന്റെ,
ഒത്തുകരച്ചിലിന്റെ
താളമായത്!
ബാല്യേക്കാരത്തിയായിട്ടും
പേടിമാറാത്തവളെ,
തള്ളമലൊട്ടീന്നും
പേടിത്തൂറീന്നും
വിളിച്ചോണ്ടനിയന്മാര്‍ കളിയാക്കിയാലും,
ഉമ്മാനെ കെട്ടിപ്പിടിച്ച്
കിടന്നാലവള്‍
നത്തിന്റൊച്ചയെ
പേടിക്കാതങ്ങനെ
ഉറങ്ങിപ്പോയിരുന്നത്
പടച്ചോന്റെ മാത്രം
ഖുദ്‌റത്തോണ്ടല്ലെന്നും,
ഉമ്മാന്റെ ദേഹത്തിന്റെ
ഇളംചൂടിനും
സുബര്‍ക്കത്തിലെ
ഇളംകാറ്റിനും
ഒരേ കുളിരാണെന്നും
അവളിടക്കിടെ
വീമ്പിളക്കിയിരുന്നു.
'ഉം...മ് ഉം... മ്' ന്നും പറഞ്ഞിട്ട്
നത്ത് മൂളുമ്പോഴും,
'റൂഹൈ...'ന്ന് പറഞ്ഞിട്ട്
റൂഹാങ്കിളി കരയുമ്പോഴും,
റൂഹ് പിടിക്കാനെത്തുന്ന
മലക്കുല്‍മൗത്ത്
അസ്‌റാഈലിനെ
പറ്റിക്കാനെന്ന മട്ടിലന്ന്
തലയിലൂടെ പുതപ്പിട്ട്
മൂടിക്കിടന്നവളിന്ന്,
അകത്തളത്തിലിട്ട
വീതിയുള്ള മരബെഞ്ചില്‍,
മൂന്നുകഷണം
വെള്ളത്തുണിപൊതിഞ്ഞ്
അനങ്ങാതെ കിടപ്പുണ്ട്...
വെളുപ്പ്
മുന്തിയ നിറമാണെന്ന്
കേട്ടുപഠിച്ചൊരു
പമ്പരവിഡ്ഢിക്ക്
ഉപ്പയവളെ,
നിക്കാഹ് ചെയ്ത്,
ഹലാലായ ഭാര്യയാക്കി
കൈപിടിച്ച് കൊടുത്തതില്‍പ്പിന്നെയാണത്രെ,
കറുപ്പെന്നതേറ്റവും
മോശപ്പെട്ട നിറമാണെന്ന്
നിരന്തരം വിളിച്ചവളെ
കുറ്റപ്പെടുത്തിയവന്‍
കഴുത്തിലണിയിച്ച
മഹര്‍മാലയവള്‍ക്ക്
പെരുംകുരുക്കായി
തോന്നിത്തുടങ്ങിയത്...
നിറംകുറഞ്ഞവളെ
ചുമക്കാനാവില്ലെന്ന്
വിളിച്ചോതിയപ്പോള്‍,
നിറംകെട്ടുപോയ
മംഗല്യസ്വപ്നങ്ങളെല്ലാം
തകര്‍ന്നടിഞ്ഞ തീരത്ത്
ഒറ്റപ്പെട്ട്, മനസ്സുലഞ്ഞൊരു
ദുര്‍ബല നിമിഷത്തിലവള്‍
നത്തിന്റെ മൂളലിനെ
പേടിക്കാതെ,
റൂഹാങ്കിളിയുടെ കരച്ചില്‍
വകവെക്കാതെ,
ഒരുമുഴം കയറെടുത്ത്
കഴുത്തിലണിഞ്ഞ്,
റൂഹ് പിടിക്കാനെത്തിയ
മലക്കുല്‍ മൗത്തിനൊപ്പം,
ബോഡി ഷെയിമിംഗില്ലാത്ത,
കറുപ്പിനും വെളുപ്പിനും
തുല്യതയുള്ളൊരു
ലോകത്തേക്ക്,
ആരോടുമൊന്നുമുരിയാടാതെ,
ഇറങ്ങിപ്പോയ്ക്കളഞ്ഞത്...