ചോദിക്കൂ, പറയാം Crink.Appലൂടെ

മറിയം വിധു വിജയന്‍ / ഫാത്തിമത്ത് സഹ്‌റ വി.വി
മെയ് 2025
Crink.App ന്റെ സ്ഥാപകയും സി.ഇ.ഒയുമായ മറിയം വിധു വിജയന്‍ തന്റെ പ്രവര്‍ത്തന മേഖലയും ജീവിതവും പറയുന്നു

വ്യക്തമായ ലക്ഷ്യബോധത്തോടെയാണ് ബി.ടെക് ബിരുദധാരിയായ മറിയം വിധു തന്റെ പ്രവര്‍ത്തന മേഖല വിദ്യാഭ്യാസ രംഗത്തേക്ക് തിരിച്ചുവിട്ടത്. തൊഴില്‍ എന്നതിനപ്പുറം അതൊരു സാമൂഹിക സേവന മേഖല കൂടിയാണവര്‍ക്ക്. തിരക്കുപിടിച്ച ജീവിതത്തിനിടയില്‍ സ്വയം ശ്രദ്ധിക്കാന്‍ കഴിയാതെ പോകുന്നവര്‍ക്ക് ആവശ്യമുള്ളതെന്താണോ അത് നല്‍കി കുടുംബത്തെയും കുട്ടികളെയും മോട്ടിവേറ്റ് ചെയ്യുക എന്ന ലക്ഷ്യമാണതിനു പിന്നില്‍. അതിനാണ് Crink എന്ന സ്ഥാപനം തുടങ്ങിയത്. സമൂഹത്തിന് എനിക്കെന്ത് നല്‍കാന്‍ കഴിയുമെന്നതിനുള്ള ഉത്തരം കൂടിയാണ് Crink.App.

''ഞാനും ഭര്‍ത്താവും ജോലിക്കാരായപ്പോള്‍ പല കാര്യങ്ങളുടെയും ബാലന്‍സിങ് നഷ്ടപ്പെടുമെന്ന് തോന്നിയതുകൊണ്ടാണ് ഞാന്‍ ജോലി ഉപേക്ഷിച്ചത്. മക്കളുടെ കൂടെ ചെലവഴിക്കാന്‍ കൂടുതല്‍ സമയമുണ്ടായിരുന്നില്ല. എങ്ങനെ മക്കള്‍ക്ക് ലഭ്യമാകാം എന്ന ചിന്തയില്‍ നിന്നാണ് Crink.Appന്റെ രൂപീകരണം. കുടുംബജീവിത്തോടൊപ്പം മറ്റുള്ള ഉത്തരവാദിത്വങ്ങള്‍ നിര്‍വഹിച്ച് പോകുന്നതില്‍ ഇണയും മക്കളും സപ്പോര്‍ട്ടായി എന്റെ കൂടെയുണ്ട്. അവരെനിക്ക് നല്ല രീതിയില്‍ പിന്തുണ നല്‍കുകയും Crink.Appന്റെ പ്രവര്‍ത്തനങ്ങളില്‍ നേരിട്ട് ഇടപെടലുകള്‍ നടത്തുകയും ചെയ്യുന്നു. എന്റെ ഹസ്ബന്റ് ഇതിന്റെ അഡ്വൈസര്‍മാരില്‍ ഒരാളാണ്. കുട്ടികളും ഇതില്‍ പങ്കാളികളാണ്. ഉമ്മയുടെ കമ്പനി എന്ന രീതിയിലല്ല, ഒരു ടീം എന്ന രീതിയിലാണ് അവരതിനെ കാണുന്നത്. മൂത്തമകന്‍  ടെക്‌നിക്കല്‍ മേഖലയില്‍ സപ്പോര്‍ട്ട് നല്‍കി ടീമിനെ നയിക്കുന്നു. Crink ന്റെ സഹകാരികളായ കുടുംബങ്ങളില്‍ സമാധാനവും സന്തോഷവും വരണമെന്നതില്‍ അവരും ഭാഗഭാക്കാകുന്നു.''

 

ഹോം സ്‌കൂളിംഗ്

സാധാരണ എല്ലാ കുട്ടികളും അറിവിന്റെ ആദ്യാക്ഷരങ്ങള്‍ പഠിക്കുന്നത് വിദ്യാലയങ്ങളില്‍ നിന്നാണ്. മക്കള്‍ അറിവു നേടാന്‍ സ്‌കൂളുകളിലേക്കാണ് പോകുന്നത്, എന്നാല്‍, വിധു മക്കളെ അങ്ങോട്ടു വിടുന്നില്ല.  ഹോം സ്‌കൂളിംഗ് എന്ന സിസ്റ്റത്തിലാണ് വിധു മക്കളെ പഠിപ്പിക്കുന്നത്. കളിച്ചും ചിരിച്ചും കൂട്ടത്തില്‍ കൂടിയുമാണവര്‍ എല്ലാം പഠിച്ചെടുക്കുന്നത്.  ''ആദ്യമായി home schooling എന്ന ഐഡിയ മുന്നോട്ട് വെച്ചത് ഭര്‍ത്താവായിരുന്നു. ആദ്യത്തെ കുഞ്ഞ് ഉണ്ടാകുന്നതിനു മുമ്പേ അദ്ദേഹത്തിന്റെ താല്‍പര്യം അതായിരുന്നു. എനിക്ക് ആ സംവിധാനത്തോട് ഒട്ടും താല്‍പര്യമുണ്ടായിരുന്നില്ല. അതിനാല്‍, മക്കളെ സ്‌കൂളില്‍ വിട്ടു. ഞാനും പഠിപ്പിക്കാന്‍ പോകുന്നുണ്ടായിരുന്നു. ഞാന്‍ വര്‍ക്ക് ചെയ്യാന്‍ തുടങ്ങിയപ്പോഴാണ് അതിനകത്തെ പല സമ്മര്‍ദങ്ങളും മനസ്സിലാക്കുന്നത്. ആ സമയത്ത് ഒരു വര്‍ഷം ഹോം സ്‌കൂളിംഗ് പരീക്ഷിച്ചാലോ എന്ന ചിന്ത വന്നു.

അങ്ങനെ ആദ്യത്തെ രണ്ട് മക്കള്‍ക്ക് ഹോം സ്‌കൂളിംഗ്  തുടങ്ങി. അതിലൂടെ വീട്ടില്‍നിന്ന് ഒരുപാട് കാര്യങ്ങള്‍ പഠിപ്പിക്കാന്‍ സാധിക്കുമെന്ന് മനസ്സിലായി. പ്രധാനമായും ഹോം സ്‌കൂളിംഗിന്റെ ഗുണം ഒരുപാട് സമയം അവര്‍ക്ക് പഠിക്കാന്‍ ലഭിക്കുന്നു എന്നുള്ളതാണ്. നമ്മുടെ നിലവിലെ സ്‌കൂള്‍ സിലബസിലെ പല കാര്യങ്ങളും പഠിക്കാന്‍ അവര്‍ക്ക് അത്രയധികം സമയം വേണ്ടതില്ല. സിലബസിന്റെ അടിസ്ഥാനത്തില്‍ പഠിക്കുന്നതിനോടൊപ്പം മറ്റ് കഴിവുകളെ കണ്ടെത്താനും പഠിക്കാനും സാധിക്കും. കോഡിംഗ്, ഡിസൈനിംഗ് എന്നീ മേഖലകളില്‍ അവര്‍ക്കു കഴിവു വളര്‍ത്താനായി. മറ്റൊരു ഗുണം മക്കള്‍ ഇഷ്ടത്തോടെ പഠിക്കുകയും പഠനത്തെ അവരുടെ പാഷനായി കാണുകയും ചെയ്യുന്നു എന്നതാണ്. കുട്ടികള്‍ക്കിടയില്‍ മാതാപിതാക്കളുടെ പങ്കാളിത്തം കൃത്യമായ രീതിയില്‍ ഉണ്ടാവണം. ശരിയായ രീതിയില്‍ ഇതുണ്ടായില്ലെങ്കില്‍ കുട്ടികളുടെ വളര്‍ച്ചയെ ബാധിക്കും. കുട്ടികളുടെ കഴിവുകളെയും അവരുടെ കമ്യൂണിക്കേഷന്‍ സ്‌കില്ലിനേയും വളര്‍ത്തിയെടുക്കേണ്ടതുണ്ട്.

കുട്ടികള്‍ സ്‌കൂളില്‍ പോകുമ്പോള്‍ സ്വാഭാവികമായി അവര്‍ക്ക് ലഭിക്കുന്ന പല കാര്യങ്ങളും ഹോം സ്‌കൂളിംഗില്‍ അവര്‍ക്ക് ലഭിക്കില്ലല്ലോ. അതില്‍ പ്രധാനപ്പെട്ട ഒന്നാണ് സമാന പ്രായക്കാരുമായുള്ള ഇടപെടല്‍. അവരുടെ ആശയവിനിമയം സാധ്യമാകുന്നതില്‍ സമാനപ്രായക്കാരായവര്‍ക്ക് വലിയ പങ്കുണ്ട്.  അതിനാല്‍ കൃത്യമായ ഇടവേളകളില്‍ ഇവ കുട്ടികള്‍ക്ക് ഉറപ്പാക്കണം. ഇത് ഉറപ്പാക്കുന്നതിനുവേണ്ടി ഞങ്ങള്‍ താമസം മാറി. മറ്റ് കുട്ടികളുമായി ഇടപഴകാന്‍ കഴിയുന്ന രൂപത്തില്‍ ഞങ്ങള്‍ ഫ്‌ളാറ്റ് വാങ്ങി. ഹോം സ്‌കൂളിംഗ് സാമ്പത്തിക ചെലവുകള്‍ കൂടി ഉള്‍പ്പെടുന്നതാണ്. മക്കളുടെ പഠനത്തിനു വേണ്ടി മൈക്രോസ്‌കോപ്പ് വരെ ഞങ്ങള്‍ വാങ്ങിയിട്ടുണ്ട്. മാതാപിതാക്കള്‍ തമ്മിലുള്ള ബന്ധം അവരുടെ പങ്കാളിത്തം പോലെ വളരെ പ്രധാനപ്പെട്ടതാണ്. പരസ്പരം സപ്പോര്‍ട്ട് നിര്‍ബന്ധമാണ്.

പല മാതാപിതാക്കളും മക്കളെ ഹോം സ്‌കൂളിംഗിലൂടെ വളര്‍ത്താന്‍ ആഗ്രഹം പ്രകടിപ്പിച്ചു വരുന്നുണ്ട്. എന്നാല്‍ പലരും ഫാന്റസി ആയിട്ടാണ് ഇതിനെ സമീപിച്ചിട്ടുള്ളത് എന്നു തോന്നും. നല്ല ക്ഷമയോടു കൂടി മാത്രമേ നമുക്കതിനെ കൈകാര്യം ചെയ്യാന്‍ സാധിക്കുകയുള്ളൂ. ദൂഷ്യഫലങ്ങളെ പഠിച്ച് മനസ്സിലാക്കി അതിനെ തരണം ചെയ്യാനുള്ള രീതികളും വഴികളും കണ്ടെത്തി നിരന്തര പുരോഗതി ഉറപ്പാക്കി മാത്രമേ നമുക്ക് ഹോം സ്‌കൂളിംഗ് നടപ്പാക്കാന്‍ സാധിക്കുകയുള്ളൂ. മാതാപിതാക്കളുടെ തുല്യ പങ്കാളിത്തം അനിവാര്യമാണ്. ഇതിനര്‍ഥം രണ്ടുപേരും കുട്ടികളെ പഠിപ്പിക്കണം എന്നല്ല. ഒരാള്‍ക്ക് മാത്രമാണ് home schooling നോട് താല്‍പര്യമുള്ളുവെങ്കില്‍ അത് നടപ്പാക്കാതിരിക്കുന്നതാണ് ഉത്തമം. കുട്ടികളെ അത് ദോഷകരമായി ബാധിക്കും. അത്തരം അവസ്ഥകളിലുണ്ടാകുന്ന കുറ്റം പറച്ചിലുകള്‍ കുട്ടികളെ വളര്‍ത്തുന്നതിന് പകരം തകര്‍ക്കും. കുട്ടികളില്‍ ഉത്തരവാദിത്വബോധം വളര്‍ത്തുക എന്നത് വളരെ പ്രധാനമാണ്. നിലവില്‍ നമ്മുടെ വീടകങ്ങളില്‍ കണ്ടുവരുന്നത് കുട്ടികള്‍ വീട്ടില്‍ വിരുന്നുകാരെ പോലെ കഴിയുന്ന അവസ്ഥയാണ്. രാവിലെ വിളിച്ചുണര്‍ത്തുന്നു, ഭക്ഷണം ടേബിളില്‍ എത്തുന്നു തുടങ്ങിയ പതിവു കാഴ്ചകള്‍. പകരം  കഴിച്ച പാത്രം കഴുകുക, സ്വന്തം വസ്ത്രം അലക്കുക തുടങ്ങിയവയൊക്കെ അവരില്‍ താല്‍പര്യത്തോടെ വളര്‍ത്തിയെടുത്ത്, കുഞ്ഞു കുഞ്ഞു കാര്യങ്ങളിലടക്കം അവരെ ഉള്‍പ്പെടുത്തി അതിനോട് താല്‍പര്യം വളര്‍ത്തിയെടുക്കുക.

മക്കള്‍ക്കും ഭര്‍ത്താവിനും പക്ഷികളെയും മൃഗങ്ങളെയും ഇഷ്ടമാണ്. പക്ഷികളെ തിരിച്ചറിയുക, അവയെ പഠിക്കുക എന്നത് പക്ഷി നിരീക്ഷണത്തില്‍ താല്‍പര്യമുള്ള കാര്യമാണ്. കുറച്ച് കാലം മുമ്പ് വരെ കാക്കയെയും ചില കുഞ്ഞു പക്ഷികളെയുമൊക്കെയായിരുന്നു അറിയുന്നത്.  പക്ഷിനിരീക്ഷണത്തിലൂടെ ചുറ്റുമുള്ള വ്യത്യസ്തമായ പല കിളികളെയും തിരിച്ചറിയാന്‍ കഴിഞ്ഞു.

മക്കളില്‍ നല്ല ശീലങ്ങള്‍ വളര്‍ത്താന്‍ ആവശ്യമായത് ചെയ്യുന്നു. മകന്‍ ഹാര്‍വേര്‍ഡ് യൂനിവേഴ്‌സിറ്റിയില്‍നിന്ന് ഓണ്‍ലൈന്‍ ആയി കോഴ്‌സ് ചെയ്തു. ശേഷം അവന്‍ കോഡിംഗിലേക്കും എത്തി. കുക്കിംഗ്്, തുന്നല്‍ മുതലായ അടിസ്ഥാന കഴിവുകള്‍ മുതല്‍ ദൈനംദിന പ്രവര്‍ത്തനങ്ങളിലും അവരെ ഭാഗഭാക്കാക്കുന്നു.

 

സമയം ചെലവഴിക്കുക

മുന്‍ തലമുറയിലെ മാതാപിതാക്കള്‍ക്ക് കുട്ടികളുടെ കാര്യത്തില്‍ ഇന്നത്തെക്കാള്‍ ഇടപെടലുണ്ടായിരുന്നു. ഇന്ന് കുട്ടികള്‍ അടുത്തുണ്ടായിരിക്കെ ആബ്‌സന്റ് ആകുന്ന അവസ്ഥയാണുള്ളത്. മാതാപിതാക്കളായാലും മക്കളായാലും സ്‌ക്രീനിലാണ് നല്ലൊരു സമയവും ചെലവഴിക്കുന്നത്. വീട്ടിലായിരിക്കുമ്പോഴും പരസ്പരം കാര്യങ്ങള്‍ പറയാന്‍ പോലും നാം ഉപയോഗിക്കുന്നത് മൊബൈല്‍ ഫോണിനെയാണ്. കുട്ടികള്‍ നമ്മുടെയടുത്ത് ഉണ്ടായിരിക്കെ അവര്‍ക്ക് Quality time നാം ഉറപ്പു വരുത്തുകയാണ് വേണ്ടത്. ജോലിക്ക് പോകുന്നതല്ല, അവരുമായി ഇടപഴകുന്നില്ല എന്നതാണ് പ്രശ്‌നം. കുട്ടികളെ ഉപദേശിച്ച് അവരെ നന്നാക്കുക എന്നത് മാത്രം ഫോക്കസ് ചെയത് പോലീസ് മൂഡില്‍ ആവരുത് അവരോട് ഇടപെടുന്നത്. അവരുടെ വികാരങ്ങളെ മനസ്സിലാക്കി കൃത്യമായി അവരെ കേള്‍ക്കുകയും തുറന്ന മനസ്സോടെ -അവരുമായി ആശയവിനിമയം നടത്തുകയും ചെയ്യണം. കുട്ടികളുടെ താല്‍പര്യങ്ങളോടും മാതാപിതാക്കള്‍ താല്‍പര്യം കാണിക്കണം. ഫുള്‍ ടൈം ഫുട്‌ബോളിനോട് താല്‍പര്യം കാണിക്കുന്ന കുട്ടിയെ അതില്‍നിന്ന് മാറ്റി പാരന്റ്‌സിന്റെ താല്‍പര്യങ്ങളിലേക്ക് മാത്രം നിര്‍ബന്ധിക്കുന്നതിന് പകരം, അവര്‍ക്കിഷ്ടമുള്ള മേഖല നോക്കി കൂടെ നില്‍ക്കുമ്പോഴേ ഇത് സാധ്യമാവുകയുള്ളൂ. നമ്മുടെ സ്‌നേഹം അവരറിയണം. അവരിലെ തെറ്റുകളെ ക്ഷമയോടു കൂടി തിരുത്തുകയും കൈകാര്യം ചെയ്യുകയും വേണം.

 

Crink.App നല്‍കുന്ന സേവനങ്ങള്‍

 ജോലിയുള്ള വളരെ തിരക്കുള്ള ഫാമിലിയെ സഹായിക്കുക എന്നതാണ് ലക്ഷ്യം. ഇതിനായി നമുക്കൊരുപാട് ടിപ്‌സുകള്‍ ലഭ്യമാണ്. ഇപ്പോഴത്തെ സാഹചര്യത്തില്‍ കുട്ടികളെ സ്‌ക്രീന്‍ അഡിക്്ഷനില്‍നിന്ന് മോചിപ്പിക്കുക എന്നതാണ് ഇത് പരിഹരിക്കാനുള്ള മാര്‍ഗങ്ങളിലൊന്ന്. അവരെ അസൈന്‍മെന്റിലൂടെ സഹായിക്കുക, പ്രശ്‌നങ്ങള്‍ കണ്ടെത്തി പരിഹരിക്കുക എന്നതൊക്കയാണ്. മാസത്തില്‍ 3-4 സെഷന്‍ ആണ്. മാനസികാരോഗ്യത്തിനാണ് പ്രാധാന്യം നല്‍കുന്നത്. നമ്മുടെ തിരക്കുകള്‍ക്കിടയില്‍ പല കാര്യങ്ങളും വിട്ട് പോവുകയോ മറന്ന് പോവുകയോ ചെയ്യുന്നുണ്ടാകും. അതിനാല്‍ ബിസി ഫാമിലിയെ ഹെല്‍പ് ചെയ്യുകയാണ് Crink.App ന്റെ ഇത്തരം പ്രവര്‍ത്തനങ്ങളിലൂടെ. രക്ഷിതാക്കളെന്ന നിലയില്‍ നമുക്ക് പല അസ്വസ്ഥതകളും ഉണ്ടാകും. പ്രത്യേകിച്ചും മക്കളുടെ അക്കാദമിക്‌സുമായി ബന്ധപ്പെട്ട്. നമ്മള്‍ പലപ്പോഴും മക്കളെ പഠിപ്പിക്കുക നല്ല മാര്‍ക്ക് വാങ്ങാനായിരിക്കും. അതിനു വേണ്ടി നമ്മളവരെ ഫോഴ്‌സ് ചെയ്യുകയും അതുവഴി മക്കള്‍ പഠനത്തെ വെറുക്കുകയും ചെയ്യുന്ന അവസ്ഥയുണ്ടാകുന്നു. മത്സര ബുദ്ധിയോടെയാണ് നമ്മള്‍ എല്ലാറ്റിനെയും കാണുന്നത്. അതിന് പകരം ദീര്‍ഘകാല പദ്ധതികളിലൂടെ സമയമെടുത്ത് ഗുണപരമായ ഫലം ഉണ്ടാക്കുന്ന തരത്തില്‍ അവരെ പഠിപ്പിക്കുക. ഇഷ്ടത്തോടെ അവര്‍ പഠനത്തെ സമീപിക്കുന്നതിലൂടെ നമ്മള്‍ അവരെ ഫോഴ്‌സ് ചെയ്യേണ്ടി വരികയില്ല. അവരുടെ ചുറ്റുപാടുകള്‍, കൂട്ടുകാര്‍ തുടങ്ങിയവ അവരെ സ്വാധീനിക്കുന്നുണ്ട്. കൃത്യമായ അതിര്‍വരമ്പുകള്‍ സൂക്ഷിക്കാന്‍ അവരെ ശീലിപ്പിക്കുക. അവരില്‍ മികച്ച മൂല്യങ്ങളെ സന്നിവേശിപ്പിക്കാന്‍ നമുക്കാവണം. സ്‌കൂളിലേക്ക് വിട്ടതോടെ കുട്ടി എല്ലാം പഠിക്കുമെന്ന ധാരണ നാം മാറ്റിവെക്കണം. സ്വഭാവ രൂപീകരണത്തില്‍ വലിയ റോള്‍ വീടകങ്ങള്‍ക്കാണ്.

പ്രകൃതിയുമായി ബന്ധപ്പെടാന്‍ അവര്‍ക്ക് സമയം നല്‍കണം. ഒരുപാട് മൂല്യങ്ങള്‍ അവര്‍ക്കതിലൂടെ ലഭിക്കുന്നുണ്ട്. തീരുമാനങ്ങളെടുക്കാന്‍ പതിയെ പതിയെ അവരെ പാകപ്പെടുത്തി എടുക്കണം. അവരുടെ ഓരോ കാര്യങ്ങളിലും കൃത്യമായ അളവിലും തോതിലും അത് ഉറപ്പുവരുത്തുക വഴി മാത്രമേ നമുക്കിത് സാധ്യമാവുകയുള്ളൂ.

ചിന്തിക്കുന്ന സ്ത്രീ വായിക്കുന്നത്


EDITOR : RUKSANA. P

SENIOR SUB EDITOR : FOUSIA SHAMS

SUB EDITOR : FATHIMA BISHARA

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 8289874075
aramammonthly@gmail.com


Advertisement

Phone: 8281572448
advtaramam@gmail.com

Subscription
  • For 1 Year : 300
  • For 1 Copy : 25
Quick Links

© Aramam monthly. All Rights Reserved. Powered by: D4media