''സ്നേഹവും സൗഹൃദവും ബഹുമാനവുമല്ല ആളുകളെ ഒന്നിപ്പിക്കുന്നത്, അതിനെക്കാളേറെ എന്തിനോടെങ്കിലും ഉള്ള പൊതുവായ വെറുപ്പാണ്-'' റഷ്യന്‍ ചെറുകഥാകൃത്തും നാടകകൃത്തുമായിരുന്ന ആന്റണ്‍ ചെക്കോവിന്റെതാണീ വാക്കുകള്‍. സ്വഭാവ പെരുമാറ്റ രീതികളാലും ആശയ ചിന്താവ്യത്യസ്തതകളാലും ഓരോരുത്തരുടെയും പരസ്പരമുള്ള ഇഴയടുപ്പവും സ്നേഹവും ബഹുമാനവും വ്യത്യാസപ്പെട്ടിരിക്കും. ഒരേപോലെ ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നവരായിരിക്കും പരസ്പരം കൂട്ടുണ്ടാവുക. ഒരേ കൊടിക്കീഴിലും ഒരേ സ്റ്റേജിലും ഒന്നിക്കുന്നവര്‍ എപ്പോഴും ഒരേ ആശയ സാഫല്യത്തിനായി പ്രയത്നിക്കുന്നവരായിരിക്കും. വ്യക്തി തലത്തിലാണെങ്കിലും സംഘടനാ തലത്തിലാണെങ്കിലും അങ്ങനെ തന്നെ. പക്ഷേ, ചിലപ്പോള്‍ പരസ്പരം പോരടിക്കുന്നവരും ആശയസംഘട്ടനത്തിലേര്പ്പെടുന്നവരും മൂര്‍ത്തമായ ഒരു ലക്ഷ്യത്തിനുവേണ്ടി ഒന്നിച്ച് അണിനിരക്കേണ്ടി വരും. അവിടെ വ്യക്തി, സംഘടനാ വിഭാഗീയതകള്‍ക്ക് പ്രസക്തിയുണ്ടാവില്ല. തുടക്കത്തില്‍ പറഞ്ഞ ആന്റണ്‍ ചെക്കോവിന്റെ വാക്കുകള്‍ പ്രസക്തമാകും വിധം ആശയ വ്യത്യാസങ്ങള്‍ക്കപ്പുറം മനുഷ്യ നന്മയാഗ്രഹിക്കുന്നവര്‍ ഒന്നിക്കേണ്ട കാലമാണിത്. വ്യക്തി താല്പര്യത്തിനപ്പുറം രാജ്യതാല്പര്യത്തിനും രാജ്യ നന്മക്കും വേണ്ടി വിഭാഗീയതകള്‍ മാറ്റി വെച്ച് ഒന്നിക്കേണ്ട കാലമാണ് മുന്നില്‍.
സമാധാനവും ക്ഷേമൈശ്വര്യങ്ങളും കളിയാടുന്ന രാഷ്ട്രസങ്കല്പത്തെ സ്വപ്നം കണ്ട മഹാരഥന്മാരുടെ ഓര്മ പോലും വിസ്മൃതിയിലാക്കി അധികാര താല്പര്യത്തിനുവേണ്ടി ജനങ്ങളെ തമ്മില്‍ കൊല്ലിക്കുന്നവരാണ് നാടിന്റെ ഭരണാധികാരികള്‍. രാജ്യത്തെ എല്ലാ വിഭാഗവും ഒന്നുചേര്‍ന്ന് നേടിയതാണ് ഇന്ത്യന്‍ ജനാധിപത്യം. ഭരണഘടന ഊന്നിപ്പറയുന്ന ന്യൂനപക്ഷാവകാശങ്ങള്‍ ഇക്കൂട്ടരുടെ വംശീയ ഭ്രാന്തിനാല്‍ നിരന്തരം ധ്വംസിക്കപ്പെടുകയാണ്. മുത്ത്വലാഖ,് കശ്മീര്‍, ബാബരി മസ്ജിദ്, ലക്ഷദ്വീപ,് ഏക സിവില്‍ കോഡ് ചര്‍ച്ച തുടങ്ങി ഇപ്പോള്‍ വഖ്ഫിലെത്തിയിരിക്കുന്ന നിയമനിര്‍മാണങ്ങള്‍, മുസ്ലിം ന്യൂനപക്ഷത്തെ ഉന്മൂലനം ചെയ്യുകയെന്ന ഭരിക്കുന്നവരുടെ അവലംബമായ 'വിചാരധാര'യുടെ ലക്ഷ്യമാണ് നേടിക്കൊണ്ടിരിക്കുന്നത്. മുസ്്ലിംകളെ ഇല്ലാതാക്കി അവരുടെ സ്വത്തുക്കളും ആസ്തികളും ചരിത്രശേഷിപ്പുകളും തട്ടിയെടുക്കുകയെന്ന കൈയൂക്കിന്റെ രാഷ്ട്രീയമാണ് ശക്തി പ്രാപിക്കുന്നത്.
ലക്ഷ്യം മുസ്്ലിം ഉന്മൂലനമാണെങ്കിലും നാടിനെ സംബന്ധിച്ചിടത്തോളം ഇതൊരു മുസ്്ലിം വിഷയം മാത്രമായി കാണേണ്ടതല്ല. വ്യക്തി, പൗര- ജനാധിപത്യ വിശ്വാസ സ്വാതന്ത്ര്യം ഉറപ്പുവരുത്തുന്ന ഭരണഘടനയോടുള്ള ധിക്കാരവും അവഹേളനവുമാണ്. ഇന്ത്യന്‍ റിപ്പബ്ലിക്കിന് അംബേദ്ക്കര്‍ ഉള്‍പ്പെടുന്നവര്‍ സമ്മാനിച്ച ഭരണഘടനയാണ് ആധാരമായി സ്വീകരിക്കുന്നതെങ്കില്‍ അതംഗീകരിക്കുന്നവരെല്ലാം ഇന്നത്തെ ഗവണ്മെന്റിന്റെ നിലപാടുകള്‍ക്കെതിരെ രംഗത്തുവരണം. മതേതര ജനാധിപത്യബോധ്യമുള്ളവരെ ചേര്‍ത്തുകൊണ്ട് എല്ലാ മുസ്ലിം സമുദായ സംഘടനകളും ഇത്തരം വിഷയത്തില്‍ ഒന്നിച്ചു നിന്നു പോരാടേണ്ടതുണ്ട്.
വഖ്ഫ് നിയമം പോലും മുസ്്ലിം സ്ത്രീ സംരക്ഷണമാണ് ലക്ഷ്യമെന്നു പറയുന്നൊരു ഭരണാധികാരിയുടെ സ്ഥാപിത താല്പര്യങ്ങളെ രാഷ്ട്രീയമായി തന്നെ നേരിടാനുള്ള പ്രാപ്തി മുസ്്ലിം സ്ത്രീകള്‍ ആര്ജിച്ചെടുത്തിട്ടുണ്ടെന്നത് നേരാണ്. വിദ്യകൊണ്ടും അതിനനസുരിച്ച തൊഴില്‍ കൊണ്ടും സാമൂഹിക അവബോധമുള്ളവരായിത്തന്നെയാണ് മുസ്ലിം സ്ത്രീ ജനസാമാന്യം. എന്നാലും ചെറു ന്യൂനപക്ഷമെങ്കിലും ഇപ്പോഴും അപ്പത്തരങ്ങളിലും ആര്‍ഭാടങ്ങളിലും ഉറൂസുകളിലും അഭിരമിക്കുന്നുണ്ട്. സ്വയം ബോധ്യമില്ലാത്ത ഇക്കൂട്ടരാണ് വഖ്ഫ് പോലും എന്താണെന്നു കൃത്യതയില്ലാത്ത പ്രധാനമന്ത്രിയുള്‍പ്പെടെയുള്ളവരുടെ താലോലിക്കലില് മയങ്ങിപ്പോവുക. അതുകൊണ്ട്, സോഷ്യല്‍ മീഡിയാ പ്ലാറ്റ്ഫോമിലെ പ്രതിഷേധത്തിനപ്പുറം ഭരണഘടന ഉറപ്പുനല്‍കുന്ന നിയമവ്യവസ്ഥയെ അവലംബിക്കാനും നീതി ഉറപ്പാക്കാനുമുള്ള പോരാട്ടങ്ങളില്‍ എല്ലാ സ്ത്രീകളുടെയും പങ്കാളിത്തം ഉണ്ടാകേണ്ടതുണ്ട്. വഖ്ഫ് പോലുള്ള ഇസ്്ലാമിക സംവിധാനത്തിന് മുന്‍കാല സ്ത്രീകള്‍ നല്കിയ സംഭാവനകളെ കാത്തുസൂക്ഷിക്കാനും വരും തലമുറക്കായി കരുതിവെക്കാനും ഇന്നിന്റെ പെണ്ണിന് അറിവും ആര്‍ജവവും ഉണ്ടാവേണ്ടതുണ്ട്.