ഫലസ്ത്വീനിലെ കുഴിച്ചു മൂടപ്പെടുന്ന മനുഷ്യാവകാശങ്ങള്‍ക്ക് വേണ്ടി ലോക നേതാക്കള്‍ മിണ്ടാതിരിക്കുമ്പോള്‍ അത്യുച്ചത്തില്‍ അരുത് പറഞ്ഞ് ലോകമാധ്യമങ്ങളില്‍ സ്ഥാനം നേടിയ സ്ത്രീ ശബ്ദമാണ് ഫ്രാന്‍സെസ്‌ക അല്‍ബാനീസ്. ഇറ്റലിയില്‍ ജനിച്ച പ്രമുഖ അന്താരാഷ്ട്ര അഭിഭാഷകയും അക്കാദമിക് വിദഗ്ധയുമാണ് ഫ്രാന്‍സെസ്‌ക. മിഡില്‍ ഈസ്റ്റിലെ മനുഷ്യാവകാശ വിഷയങ്ങളില്‍ അഗാധമായ പാണ്ഡിത്യമുള്ള അവര്‍, അന്താരാഷ്ട്ര നിയമത്തിലും ഫലസ്ത്വീന്‍ പ്രദേശങ്ങളിലെ സങ്കീര്‍ണമായ മനുഷ്യാവകാശ പ്രശ്നങ്ങളിലും ശ്രദ്ധേയമായ സംഭാവനകളാണ് നല്‍കിക്കൊണ്ടിരിക്കുന്നത്.
ഇറ്റലിയിലെ ഏറ്റവും പഴക്കം ചെന്ന സര്‍വകലാശാലകളിലൊന്നായ പിസ സര്‍വകലാശാലയില്‍നിന്ന് നിയമത്തില്‍ ഗോള്‍ഡ് മെഡലോടെ ബിരുദം നേടിയ ശേഷം, ലണ്ടനിലെ ബ്ലൂംസ്ബറി SOAS യൂനിവേഴ്സിറ്റിയില്‍ (സ്‌കൂള്‍ ഓഫ് ഓറിയന്റല്‍ ആന്റ് ആഫ്രിക്കന്‍ സ്റ്റഡീസ്) നിന്ന് മനുഷ്യാവകാശ നിയമത്തില്‍ LLM കരസ്ഥമാക്കി. തുടര്‍ന്ന്, ജോര്‍ജ്ടൗണ്‍ യൂനിവേഴ്സിറ്റിയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ദി സ്റ്റഡി ഓഫ് ഇന്റര്‍നാഷണല്‍ മൈഗ്രേഷനില്‍ അഫിലിയേറ്റ് സ്‌കോളറായും, അറബ് റിനൈസന്‍സ് ഫോര്‍ ഡെമോക്രസി ആന്റ് ഡെവലപ്‌മെന്റ് (ARDD) എന്ന സംഘടനയില്‍ കുടിയേറ്റം, നിര്‍ബന്ധിത പലായനം തുടങ്ങിയ വിഷയങ്ങളില്‍ വളണ്ടറി സീനിയര്‍ ഉപദേഷ്ടാവായും സേവനമനുഷ്ഠിച്ചു. ഫലസ്ത്വീന്‍ പ്രശ്ന പരിഹാരത്തിന് സക്രിയമായി പ്രവര്‍ത്തിക്കുന്ന ഗ്ലോബല്‍ നെറ്റ്‌വര്‍ക്കിന്റെ സഹസ്ഥാപക കൂടിയാണവര്‍. 2020-ല്‍ ലെക്സ് ടാക്കന്‍ബര്‍ഗുമായി ചേര്‍ന്ന് രചിച്ച 'പലസ്തീനിയന്‍ റെഫ്യൂജീസ് ഇന്‍ ഇന്റര്‍നാഷണല്‍ ലോ' എന്ന ഗ്രന്ഥം ഈ രംഗത്തെ അവരുടെ ആഴത്തിലുള്ള അറിവിന് സാക്ഷ്യം വഹിക്കുന്നു.
ഒരു ദശാബ്ദക്കാലം ഐക്യരാഷ്ട്ര സഭയുടെ ഭാഗമായി മനുഷ്യാവകാശ രംഗത്ത് പ്രവര്‍ത്തിച്ച അവര്‍, യു.എന്‍ ഹൈക്കമ്മീഷണര്‍ ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് ഓഫീസ്, ഫലസ്ത്വീന്‍ അഭയാര്‍ഥികള്‍ക്കായുള്ള യു.എന്‍ റിലീഫ് ആന്റ് വര്‍ക്ക് ഏജന്‍സി (UNRWA) തുടങ്ങിയ സുപ്രധാന സ്ഥാപനങ്ങളില്‍ സേവനമനുഷ്ഠിച്ചു. ഈ കാലയളവില്‍ മിഡില്‍ ഈസ്റ്റ്, വടക്കേ ആഫ്രിക്ക, ഏഷ്യ പസഫിക് മേഖലകളിലെ സര്‍ക്കാരുകള്‍ക്കും സിവില്‍ സമൂഹത്തിനും അഭയാര്‍ഥികള്‍, കുടിയേറ്റക്കാര്‍ തുടങ്ങിയ ദുര്‍ബല വിഭാഗങ്ങളുടെ മനുഷ്യാവകാശങ്ങള്‍ സംബന്ധിച്ച് അവര്‍ ബോധവത്കരണം നല്‍കിക്കൊണ്ടിരുന്നു. യൂറോപ്യന്‍, അറബ് സര്‍വകലാശാലകളില്‍ അന്താരാഷ്ട്ര നിയമം, നിര്‍ബന്ധിത കുടിയേറ്റം എന്നിവയില്‍ പ്രഭാഷണങ്ങള്‍ നടത്തുന്നതിനോടൊപ്പം, ഇസ്രയേല്‍-ഫലസ്ത്വീന്‍ സംഘര്‍ഷത്തെക്കുറിച്ച് നിരവധി അന്താരാഷ്ട്ര വേദികളില്‍ അവര്‍ തന്റെ കാഴ്ചപ്പാടുകള്‍ പങ്കുവെച്ചു. രണ്ടു പതിറ്റാണ്ടായി ഫീല്‍ഡില്‍ തുടരുന്ന പോരാളിയാണ് ഫ്രാന്‍സെസ്‌ക.
2022-ല്‍ 1967 മുതല്‍ ഇസ്രയേല്‍ കൈവശപ്പെടുത്തിയ ഫലസ്ത്വീന്‍ പ്രദേശങ്ങളിലെ മനുഷ്യാവകാശങ്ങളുടെ സ്ഥിതിയെക്കുറിച്ചുള്ള ഐക്യരാഷ്ട്രസഭയുടെ പ്രത്യേക റിപ്പോര്‍ട്ടറായി അവര്‍ നിയമിതയായി. ഈ സുപ്രധാന സ്ഥാനത്തെത്തുന്ന ആദ്യ വനിതയാണ് അവര്‍. ഫലസ്ത്വീന്‍ ജനതയോടുള്ള ഇസ്രയേലിന്റെ ശത്രുതയെയും അധിനിവേശത്തെയും വിവേചനത്തെയും അവര്‍ ശക്തമായി വിമര്‍ശിച്ചു. 2023-ല്‍ ഗസ്സയിലെ ഇസ്രയേല്‍ ആക്രമണത്തെ തുടര്‍ന്ന് അടിയന്തര വെടിനിര്‍ത്തലിന് ആഹ്വാനം ചെയ്തതോടെയാണ് അവര്‍ അമേരിക്കന്‍ രഹസ്യാന്വേഷണ വിഭാഗത്തിന്റെ കണ്ണിലെ കരടാവുന്നത്.
2024 മാര്‍ച്ച് 26-ന് യു.എന്‍ മനുഷ്യാവകാശ കൗണ്‍സിലില്‍ ഗസ്സയിലെ ഇസ്രയേലിന്റെ പ്രവര്‍ത്തനങ്ങള്‍ വംശഹത്യയായി കണക്കാക്കണമെന്ന് അവര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി. ഇസ്രയേലിനെതിരെ ഉപരോധം ഏര്‍പ്പെടുത്താനും ആയുധ വ്യാപാരം നിര്‍ത്താനും അവര്‍ ലോക രാഷ്ട്രങ്ങളോട് ആഹ്വാനം ചെയ്തു.
ഫലസ്ത്വീന്‍- മിഡില്‍ ഈസ്റ്റ് വിഷയങ്ങളിലെ മാധ്യമപ്രവര്‍ത്തനത്തിന് 2023-ല്‍ ഇന്റര്‍നാഷണല്‍ സ്റ്റെഫാനോ ചിയാരിനി അവാര്‍ഡ്, 2024-ലെ പാസ്സ്ബ്ലൂ യു.എന്‍ പേഴ്സണ്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം, ഫലസ്ത്വീനിലെ മനുഷ്യാവകാശങ്ങള്‍ക്കും അന്താരാഷ്ട്ര നിയമത്തിനും വേണ്ടി നിലകൊള്ളുന്ന വ്യക്തികള്‍ക്കും സംഘടനകള്‍ക്കും നല്‍കുന്ന 2025-ലെ ഡ്രീസ് വാന്‍ ആഗ്റ്റ് പ്രൈസ് എന്നിവ ഫ്രാന്‍സെസ്‌ക അല്‍ബാനീസിന് ലഭിച്ച അംഗീകാരങ്ങളില്‍ ചിലതാണ്. 1977 മാര്‍ച്ച് 30-ന് ഇറ്റലിയിലെ കാമ്പാനിയയിലെ അരിയാനോ ഇര്‍പിനോയില്‍ ജനിച്ച ഫ്രാന്‍സെസ്‌ക അല്‍ബാനീസ് 2012-ല്‍ ലോകബാങ്ക് ഉദ്യോഗസ്ഥനായ മാസിമിലിയാനോ കാലിയെ വിവാഹം കഴിച്ചു. ഈ ദമ്പതികള്‍ക്ക് രണ്ട് കുട്ടികളുണ്ട്. ഫലസ്ത്വീന്‍ ജനതയുടെ അവകാശങ്ങള്‍ക്കുവേണ്ടി ധീരമായി പോരാടുന്ന ഒരു ശബ്ദമായി ലോകമെമ്പാടും അംഗീകരിക്കപ്പെടുന്ന ഈ കുടുംബത്തിന്റെ അചഞ്ചലമായ നിലപാടുകളും ആഴത്തിലുള്ള അറിവും ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന മറ്റുള്ളവര്‍ക്ക് പ്രചോദനമാണ്.