പ്രശസ്ത സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസിന്റെ 'ഉദയനാണ് താരം' എന്ന ഹാസ്യ ചിത്രത്തിന് ശേഷമാണ് ലോകത്തിലെ തന്നെ ഏറ്റവും വലിയ ചലച്ചിത്ര സ്റ്റുഡിയോ സമുച്ചയമായ റാമോജി ഫിലിം സിറ്റി കാണാന്‍ ഒന്നര പതിറ്റാണ്ട് മുമ്പൊരു നാള്‍ മോഹമുദിക്കുന്നത്. അത് തെലുങ്ക് ദേശമായ ഹൈദരാബാദിലാണെന്നറിഞ്ഞിട്ടും, ഒരുകാലത്ത് നീതിപൂര്‍വകമായ ഭരണം നടന്നതിന്റെ അടയാളങ്ങളും ചരിത്രങ്ങളും വിളിച്ചു പറയുന്ന ഹൈദര്‍ മഹല്‍ എന്ന ഹൈദരാബാദ് വിശാലമായി മനസ്സിലാക്കാനോ അതിന്റെ ശേഷിപ്പുകള്‍ കാണാനോ പ്രത്യേകിച്ചൊന്നും ആഗ്രഹം തോന്നിയുമില്ല. കാരണം, ഷാഹി സുല്‍ത്താന്മാരേയും അവരുടെ ഭരണ വൈഭവങ്ങളേയും കുറിച്ച് കേവല സ്‌കൂള്‍ ചരിത്ര പഠനത്തിനപ്പുറം എനിക്ക് വേണ്ടത്ര ഗ്രാഹ്യമില്ലായ്മ തന്നെ. എന്നാല്‍, ദീര്‍ഘ വര്‍ഷങ്ങളായി മനസ്സില്‍ താലോലിച്ച ഹൈദരാബാദിലേക്കുള്ള യാത്ര ഇങ്ങനൊരു നാള്‍ ഏതാണ്ടുറപ്പായപ്പോള്‍ പെട്ടെന്ന് അവിടം എന്റെ പഠന വിഷയമായി മാറി. അങ്ങനെ, ഒരു ദേശമാകെ ഒരു കാലത്ത് ക്ഷേമരാഷ്ട്രമായിരുന്നതിന്റെയും ഇന്ത്യാ രാജ്യത്ത് തലയെടുപ്പോടെ ഇന്നും നിലനില്‍ക്കുന്ന ചില ചരിത്ര സ്മാരകങ്ങളുടെയും അവയുടെ ശില്പികളുടെയും അവിടത്തെ ഭരണത്തെയും കുറിച്ച് ഞാനേറെ പഠിച്ചിരുന്നു. അങ്ങനെ, കേവലം കണ്ണുകള്‍ക്ക് മാത്രം ആനന്ദമുളവാക്കുന്ന റാമോജിയും അതിന്റെ പരിസരവും, ചരിത്രത്തെ ഏറെ ഇഷ്ടപ്പെടുന്ന എനിക്ക് പ്രധാനമായി തോന്നി.
ഏറെ ആഗ്രഹിച്ച യാത്ര സഹപ്രവര്‍ത്തകരോടൊപ്പം സഫലമാകുമെന്ന ഘട്ടമെത്തിയപ്പോള്‍ 'ആലിന്‍കായ് പഴുത്തപ്പോള്‍ കാക്കയ്ക്ക് വായില്‍ പുണ്ണ്' എന്ന പ്രതീതിയായി എന്റെ കാര്യം. ഈ ദിനങ്ങളോടടുത്ത് എനിക്ക് മറ്റൊരു ട്രെയിനിങ് പ്രോഗ്രാം ഉണ്ടായിരുന്നു. സ്വപ്നയാത്ര വേദനയോടെ ഒഴിവാക്കുകയല്ലാതെ മറ്റൊരു നിവൃത്തിയുമില്ലായിരുന്നു. അപ്പോഴാണ്, ഞങ്ങളുടെ യാത്രയുടെ ചുക്കാന്‍ പിടിക്കുന്ന എന്റെ സ്‌കൂള്‍ സപ്പോര്‍ട്ടിംഗ് ഗ്രൂപ്പ് ചെയര്‍മാന്‍ ശ്രീ കരമന ഹരി സാര്‍ എന്നെ വിളിക്കുന്നതും യാത്രയില്‍ നിന്ന് ഒഴിവാകുന്നതിന്റെ കാരണങ്ങളാരായുന്നതും. ഏതു കാര്യങ്ങളിലും ദീര്‍ഘവീക്ഷണത്തോടെ ഞൊടിയിടയില്‍ തീരുമാനങ്ങളെടുക്കുന്ന സാറില്‍ നിന്നും അടുത്ത മറുപടി വന്നു: 'ടീച്ചര്‍ യാത്ര മുടക്കുന്നില്ല. ഫ്‌ളൈറ്റില്‍ യാത്രയ്ക്ക് വരും. ഫ്‌ളൈറ്റ് ടിക്കറ്റ് ഇപ്പോള്‍ അയച്ചു തരും'. എന്തെന്നില്ലാത്ത ആഹ്ലാദമായിരുന്നു ആ നിമിഷങ്ങളില്‍ അനുഭവിച്ചത്. ഹരി സാര്‍ അങ്ങനെയാണ്. ഈശ്വര വിശ്വാസി അല്ലാത്ത അദ്ദേഹം, വിവിധ വിശ്വാസികളായ ഞങ്ങളെ സ്‌നേഹിക്കുകയും പരിഗണിക്കുകയും ചെയ്യുന്നു. വ്യത്യസ്ത രാഷ്ട്രീയ ആദര്‍ശങ്ങള്‍ വെച്ചു പുലര്‍ത്തുന്ന ഞങ്ങളെ ഓരോരുത്തരെയും തന്റെ രാഷ്ട്രീയ വൈജാത്യങ്ങള്‍ക്കപ്പുറം നിന്നു കൊണ്ട് സ്‌നേഹ - സാഹോദര്യങ്ങളില്‍ ചാലിച്ച് കരുതലിന്റെ കരങ്ങള്‍ നീട്ടുന്നു. അങ്ങനെ പത്ത് മിനിറ്റുകള്‍ക്കകം എന്റെ മൊബൈല്‍ ഫോണിലേക്ക് സാറിന്റെ ഫോണില്‍ നിന്നും ഓണ്‍ലൈന്‍ ഫ്‌ളൈറ്റ് ടിക്കറ്റ് എത്തി. തീര്‍ത്തും അപരിചിതമായ ഒരു നഗരത്തില്‍ ഒറ്റയ്ക്ക് എയര്‍പോര്‍ട്ടില്‍ ഇറങ്ങിയാല്‍ പിന്നെ എങ്ങനെയെന്ന എന്റെ ചോദ്യം ചോദിക്കാന്‍ അവസരം നല്‍കാത്ത വിധം അദ്ദേഹം വീണ്ടും പറഞ്ഞു: 'ഇതേ ദിവസമായിരിക്കും ഞാനുമവിടെ ഫ്‌ളൈറ്റില്‍ എത്തുക, ടീച്ചര്‍ എത്തുന്ന സമയമനുസരിച്ച് എന്റെ സമയവും ക്രമീകരിച്ചിട്ടുണ്ട്. അവിടെ നിന്നും ട്രാവല്‍സിന്റെ വണ്ടി വന്ന് നമ്മളെ കൊണ്ടുപോകും'. അതൊരു വലിയ ആശ്വാസവാക്കായിരുന്നു. അങ്ങനെ, ആ ദിനം തിരുവനന്തപുരം എയര്‍പോര്‍ട്ടില്‍ നിന്ന് സാറും മുംബൈ എയര്‍പോര്‍ട്ടില്‍ നിന്ന് ഞാനുമവിടെയെത്തി.
റാമോജി ഫിലിം സിറ്റി
അടുത്ത ദിവസം രാവിലെ തന്നെ ലോകത്തിലെ ഏറ്റവും വലിയ സിനിമാ സ്റ്റുഡിയോ എന്ന് ഗിന്നസ് റെക്കോര്‍ഡുള്ള റാമോജി ഫിലിം സിറ്റി എന്ന വിനോദസഞ്ചാര കേന്ദ്രത്തിലേക്ക് ട്രാവല്‍ ഏജന്‍സിയുടെ ടൂറിസ്റ്റ് ബസ്സില്‍ ഞങ്ങള്‍ യാത്രയായി. തെലുങ്കാനയെന്ന സംസ്ഥാനത്തിനായി പോരാടുകയും ആന്ധ്രാപ്രദേശിന്റെ ഉപമുഖ്യമന്ത്രിയാവുകയും ചെയ്ത സ്വാതന്ത്ര്യ സമര സേനാനി കോണ്ട വെങ്കിട രംഗ റെഡ്ഡിയുടെ പേരില്‍ പുനര്‍നാമകരണം ചെയ്യപ്പെട്ട 'നഗരത്തിനുള്ളിലെ നഗരം' എന്ന് ദി ഗാര്‍ഡിയന്‍ വിശേഷിപ്പിച്ചിച്ച ഈ ഫിലിം സിറ്റി ഇന്ത്യയിലെ ചലച്ചിത്ര പ്രവര്‍ത്തകരുടെ സ്വപ്നങ്ങള്‍ യാഥാര്‍ഥ്യമായ ഇടവും സിനിമാ പ്രേമികളുടെയും വിനോദസഞ്ചാരികളുടെയും പറുദീസയൂം കൂടിയാണ്. സിനിമാ നിര്‍മാണത്തിനുള്ള നിരവധി കൃത്രിമ സെറ്റുകള്‍ക്കും നാല്‍പ്പത്തിയേഴില്‍പരം ഇന്‍ഡോര്‍ ശബ്ദ സ്റ്റേജുകള്‍ക്കുമപ്പുറം പ്രകൃതിദൃശ്യങ്ങള്‍, വനങ്ങള്‍, പൂന്തോട്ടങ്ങള്‍, നിരവധി അപ്പാര്‍ട്ട്‌മെന്റുകള്‍, ഹോട്ടലുകള്‍, റെയില്‍വേ സ്റ്റേഷന്‍, വിമാനത്താവളം, അമ്യൂസ്‌മെന്റ് പാര്‍ക്ക് തുടങ്ങി എല്ലാമടങ്ങുന്ന ഒരു കേന്ദ്രം തന്നെയാണിത്.
ഇന്ത്യന്‍ സിനിമാലോകം അടയാളപ്പെടുത്തിയ എസ്. എസ് രാജമൗലിയുടെ RRR, ബാഹുബലി, ഷാരൂഖ് ഖാന്‍ അഭിനയിച്ച ചെന്നൈ എക്‌സ്പ്രസ്, ശങ്കറിന്റെ റോബോട്ട് തുടങ്ങി വെള്ളിത്തിരയില്‍ തിളങ്ങിയ അനേകം സിനിമകളുടെ ഷൂട്ടിംഗ് ലൊക്കേഷന്‍ കൂടിയാണിവിടം. ബാഹുബലി ചിത്രത്തിന്റെ ഏതാണ്ട് അവശേഷിപ്പുകള്‍ ഇപ്പോഴുമുണ്ടവിടെ. ശരാശരി ഒന്നര ദശലക്ഷത്തിലേറെ സഞ്ചാരികള്‍ പ്രതിവര്‍ഷം ഇവിടം സന്ദര്‍ശിക്കുന്നുവെന്നാണ് കണക്ക്. എതാണ്ട് പന്ത്രണ്ടായിരത്തിലേറെ ജീവനക്കാരും എണ്ണായിരത്തിലേറെ ഏജന്റുമാരും ജോലി ചെയ്യുന്ന റാമോജി ഫിലിം സിറ്റിയെന്ന ഈ അത്ഭുത ലോകത്ത് പല ഇന്ത്യന്‍ ഭാഷകളിലായും പ്രതിവര്‍ഷം അഞ്ഞൂറോളം ചലച്ചിത്ര നിര്‍മാണങ്ങള്‍ നടക്കുന്നുണ്ട് എന്ന് റാമോജി കമ്പനി സാക്ഷ്യപ്പെടുത്തുന്നുണ്ട്.
സലാര്‍ ജംഗ് മ്യൂസിയം
രാജ്യത്തെ അതിപ്രധാനമായ മൂന്ന് മ്യൂസിയങ്ങളിലൊന്നും ലോകത്തിലെ തന്നെ ഏറ്റവും വലിയ മ്യൂസിയങ്ങളിലൊന്നുമായ സലാര്‍ ജംഗ് മ്യൂസിയം അത്ഭുതങ്ങള്‍ കൊണ്ട് നിറച്ചതാണ്. ഈസ്റ്റേണ്‍ ബ്ലോക്ക് (മിര്‍ ലെയ്ക്ക് അലി ഖാന്‍ ഭവന്‍), വെസ്റ്റേണ്‍ ബ്ലോക്ക് (മിര്‍ തുരാബ് അലി ഖാന്‍ ഭവന്‍), ഇന്ത്യന്‍ ബ്ലോക്ക് (സെന്‍ട്രല്‍) എന്നിങ്ങനെ പേരു നല്‍കിയിരിക്കുന്ന, ഒന്ന് ഒന്നിനോട് ബന്ധിച്ച മൂന്നു കെട്ടിടങ്ങളിലായി ഇരു നിലകളിലായി സംവിധാനിച്ചിരിക്കുന്ന 38 ആര്‍ട്ട് ഗാലറികളിലാണ് ഇതിനുള്ളിലുള്ളത്.
ഹൈദരാബാദിലെ പല നൈസാമുകളുടെയും കാലഘട്ടങ്ങളിലായി അഞ്ച് പ്രധാനമന്ത്രിമാര്‍ വരെ ഉണ്ടായിട്ടുള്ള അവിടത്തെ ഒരു കുലീന കുടുംബമായിരുന്നു സലാര്‍ ജംഗ് കുടുംബം. പ്രവാചകന്‍ മുഹമ്മദ് നബിയുടെ കാലത്ത് ജീവിച്ചിരുന്ന ഉവൈസ് അല്‍ ഖറാനിയുടെ വംശപരമ്പരയാണ് ഈ കുടുംബം എന്ന് പറയപ്പെടുന്നു. അത്യപൂര്‍വങ്ങളായ പുരാവസ്തുക്കളും ശേഖരങ്ങളും സംരക്ഷിച്ചതിന്റെ ബഹുമതി ഈ കുടുംബത്തിന് സ്വന്തമായുണ്ട്. ഹൈദരാബാദിലെ അവസാനത്തെ നൈസാം മിര്‍ ഉസ്മാന്‍ അലി ഖാന്റെ പ്രധാനമന്ത്രിയായിരുന്ന സലാര്‍ ജംഗ് മൂന്നാമന്‍ എന്നറിയപ്പെടുന്ന നവാബ് മിര്‍ യൂസഫ് അലി ഖാന്‍ (1889-1949) കലകളോടും കലാശേഖരങ്ങളോടും പ്രത്യേക തല്‍പരനായിരുന്നു. മുപ്പത്തിയഞ്ച് വര്‍ഷത്തോളം കൊണ്ട് അദ്ദേഹത്തിന്റെ സമ്പത്തിന്റെ ഏറിയ പങ്കും തന്റെ ശേഖരത്തിനായി ചെലവഴിച്ചിരുന്നു. ജപ്പാന്‍, ചൈന, ബര്‍മ, നേപ്പാള്‍, ഇന്ത്യ, പേര്‍ഷ്യ, ഈജിപ്ത്, യൂറോപ്പ്, വടക്കേ അമേരിക്ക എന്നിവിടങ്ങളില്‍ നിന്നുള്ള ശില്‍പങ്ങള്‍ (ഒറ്റ വെണ്ണക്കല്ലില്‍ തീര്‍ത്ത യുവതിയുടെ ശില്പം ശ്രദ്ധേയം), പെയിന്റിംഗുകള്‍, കൊത്തുപണികള്‍, തുണിത്തരങ്ങള്‍, കൈയെഴുത്തുപ്രതികള്‍, ശുദ്ധമായ സ്വര്‍ണ നിറത്തിലുള്ള വൈന്‍ ഗ്ലാസുകള്‍, ഇംഗ്ലീഷ് ടീ സെറ്റുകള്‍, സില്‍വര്‍ കട്ട്‌ലറി, യൂറോപ്യന്‍ ഫര്‍ണിച്ചറുകള്‍, വെനീഷ്യന്‍ ഗ്ലാസ് ചാന്‍ഡിലിയേഴ്‌സ്, വിവിധയിനം ഘടികാരങ്ങളുടെ വലിയ ശേഖരം, മുഗള്‍ മിനിയേച്ചര്‍ പെയിന്റിംഗുകള്‍, പഴയ പിച്ചള, കല്ല് ശില്‍പങ്ങള്‍, കൊത്തിയെടുത്ത ദക്ഷിണേന്ത്യന്‍ ഫര്‍ണിച്ചറുകള്‍, ആനക്കൊമ്പിലെ ചൈനീസ്, ജാപ്പനീസ് കൊത്തുപണികള്‍, ആയുധങ്ങള്‍, കഠാരകള്‍, ഭരണാധികാരികളുടെ വസ്ത്രങ്ങള്‍, പലതരം വണ്ടികള്‍ എന്നിവയുള്‍പ്പെടെയുള്ള ഏഷ്യന്‍ കലകളുടെ വിപുലമായ ശേഖരവും അദ്ദേഹത്തിനുണ്ടായിരുന്നു. ഈ കുടുംബത്തിന്റെ സ്വകാര്യ കലാസമാഹാരമായിരുന്ന മ്യൂസിയത്തിലുള്ള എല്ലാ സൃഷ്ടികളും സലാര്‍ ജംഗ് മൂന്നാമന്റെ മരണശേഷം രാജ്യത്തിന് നല്‍കി. പ്രദര്‍ശനവസ്തുക്കള്‍ക്കു പുറമേ മ്യൂസിയത്തിനുള്ളില്‍ അത്യപൂര്‍വമായ ചില പുസ്തക ശേഖരങ്ങള്‍ കൂടിയുള്ള വലിയൊരു ലൈബ്രറിയുമുണ്ട്. പകല്‍ 12, 6 പോലുള്ള സമയങ്ങളില്‍ സമയമറിയിക്കുന്ന ഇവിടത്തെയൊരു ക്ലോക്ക് അത്ഭുതമുളവാക്കുന്നതാണ്. നൂറ്റാണ്ടുകള്‍ പഴക്കമുള്ള ആ ക്ലോക്കിനുള്ളില്‍ ഇടത്തെ മുകള്‍ വശത്ത് നിന്നും വാതില്‍ തുറന്നു ഒരാള്‍ പുറത്തുവന്ന് ചുറ്റികകൊണ്ട് മണി അടിച്ചാണ് ശബ്ദമുണ്ടാക്കുന്നത്. സന്ദര്‍ശകര്‍ ദീര്‍ഘനേരം കാത്തിരുന്നാണ് ഈ രംഗം കണ്ട് മടങ്ങുന്നത്.
മുന്‍വശം പുരുഷനും കണ്ണാടിയിലൂടെ കാണുന്ന പിറകുവശം ഒരു വനിതയുമായി കണ്ണാടിയുടെ മുന്നില്‍ സ്ഥാപിച്ചിരിക്കുന്ന
ഒറ്റത്തടിയില്‍ തീര്‍ത്ത ശില്പവും നേരിയ വെള്ളത്തുണി ശരീരമാസകലം മൂടിയ ഒറ്റ മാര്‍ബിള്‍ കല്ലില്‍ തീര്‍ത്ത ഒരു സ്ത്രീ രൂപവുമാണ് ഏറെ അത്ഭുതത്തോ-ടെ നോക്കി നിന്നു പോകുന്ന ഇവിടത്തെ രണ്ട് ആര്‍ട്ട് വര്‍ക്കുകള്‍.
ഗോല്‍ക്വാണ്ടാ ഫോര്‍ട്ട്
ഹൈദരാബാദ് പട്ടണത്തിന്റെ പടിഞ്ഞാറ് ഭാഗത്ത് ഏകദേശം 11 കിലോമീറ്റര്‍ സഞ്ചരിക്കുമ്പോഴാണ് രാജ്യത്തെ അതിപ്രധാനമായ ചരിത്ര സ്മാരകങ്ങളിലൊന്നായ ഈ കോട്ട സ്ഥിതി ചെയ്യുന്നത്. എ.ഡി പതിമൂന്നാം നൂറ്റാണ്ടില്‍ കാകതീയ രാജാക്കന്മാര്‍ മണ്ണുകൊണ്ട് നിര്‍മിച്ച ഈ കോട്ട, പതിനാറാം നൂറ്റാണ്ടിലാണ് ഇന്ന് കാണുന്ന രൂപത്തില്‍, തെക്കേ ഇന്ത്യയിലെ മധ്യകാല രാജവംശമായ ഖുതുബ് ഷാഹി സുല്‍ത്താന്മാരില്‍പെട്ട മുഹമ്മദ് കുലി ഖുത്തബ് ഷായുടെ ഭരണകാലത്തില്‍ ഗോല്‍ക്വാണ്ടാ ഫോര്‍ട്ട് എന്ന നാമധേയത്തില്‍ പുനര്‍നിര്‍മാണത്തിന് തുടക്കമിട്ടത്. 120 മീറ്റര്‍ ഉയരമുള്ള ഒരു ഗ്രാനൈറ്റ് കുന്നിന്‍ മുകളില്‍ 60 അടി ഉയരത്തില്‍ 62 വര്‍ഷമെടുത്ത് പണിത കോട്ടയില്‍ 8 കവാടങ്ങളും, മതിലുകള്‍ക്ക് 87 കൊത്തളങ്ങളും, രാജകുമാരിമാരുടെയും രാജ്ഞിമാരുടെയും മനോഹരവും വിശാലവുമായ വിശ്രമ മുറികളുമുണ്ട്. 1687-ല്‍ മുഗള്‍ ചക്രവര്‍ത്തിയായ ഔറംഗസീബ് കോട്ട പിടിച്ചെടുത്തതോടെ ഗോല്‍ക്വാണ്ടയിലെ ഖുതുബ് ഷാഹികളുടെ ഭരണം അവസാനിച്ചു.
ഇസ്ലാമിക്- ഹിന്ദു സമന്വയ വാസ്തുവിദ്യയുടെ മനോഹാരിത കൊണ്ടും പൈതൃക ഘടന കൊണ്ടും ചരിത്ര പ്രാധാന്യം കൊണ്ടും ഇന്ത്യാചരിത്രത്തില്‍ ശ്രദ്ധേയമായ സ്ഥാനമുള്ള ഈ കോട്ടയെ 1997-ല്‍ യുനെസ്‌കോ പൈതൃക സ്ഥലമായി പ്രഖ്യാപിച്ചു. ലോക പ്രസിദ്ധ വജ്രങ്ങളായ ദരിയ:യെ നൂര്‍, ഹോപ്, കോഹിനൂര്‍ എന്നിവ ഗോള്‍ക്കൊണ്ടയിലെ വജ്ര ഖനികളില്‍ നിന്നുള്ളവയാണ്. അതില്‍ ഏറെ പ്രാധാന്യമുള്ളതായിരുന്നു ബ്രിട്ടീഷുകാര്‍ അധീനപ്പെടുത്തിയതും രാജ്ഞിയുടെ കിരീടത്തില്‍ സ്ഥാനം പിടിച്ചതുമായ കോഹിനൂര്‍ രത്‌നം. ഹൈദരാബാദിലെ ഇന്തോ-പേര്‍ഷ്യനും ഇന്തോ-ഇസ് ലാമികവുമായ സാഹിത്യവും സംസ്‌കാരവും സമൃദ്ധമായത് ഈ കാലഘട്ടത്തില്‍ ആയിരുന്നു. ഈ നഗരത്തിന്റെ മഹത്തായ ഭൂതകാലത്തിന്റെ നേര്‍സാക്ഷ്യമാണ് ഈ ഗോള്‍ക്കൊണ്ട ഫോര്‍ട്ട് എന്ന് പറയാതിരിക്കാന്‍ വയ്യ.
ഞങ്ങളുടെ ട്രാവല്‍സ് ബസ്സില്‍ നിന്നും കോട്ടയുടെ മുന്നിലുള്ള റോഡിലേക്ക് കാലുകുത്തുമ്പോള്‍ ആദ്യമായി കണ്ണെത്തിയത് ഏറെ സുപരിചിതമായൊരു ലോഗോയിലേക്കായിരുന്നു. ചെറു ഞെട്ടലോടെ വീണ്ടും അതിലേക്ക് നോക്കുമ്പോള്‍ കാര്യം വ്യക്തമായി. ജമാഅത്തെ ഇസ്ലാമിയുടെ സ്വയംതൊഴില്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ ഒരു പെട്ടിക്കടയായിരുന്നു അത്. അതിലൂടെയുള്ള കച്ചവടം കൊണ്ട് അദ്ദേഹത്തിന്റെ കുടുംബം കഴിഞ്ഞു പോകുന്നു.
ചാര്‍മിനാര്‍
ഗോല്‍ക്കൊണ്ട സുല്‍ത്താനേറ്റിലെ (കുതുബ് ഷാഹി രാജവംശത്തിലെ) ഇബ്രാഹിം ഖുലി ഖുത്തബ് ഷാ വാലിയുടെയും ഭാര്യ ഭാഗീരഥിയുടെയും മൂന്നാമത്തെ മകനായ മുഹമ്മദ് ഖുലി ഖുതുബ് ഷാ (1565-1612) ഹൈദരാബാദ് നഗരത്തിന്റെ സ്ഥാപകനും ചാര്‍മിനാറിന്റെ ശില്‍പിയും അഞ്ചാമത്തെ ഭരണാധികാരിയുമായിരുന്നു. 1580-ല്‍ തന്റെ പതിനഞ്ചാം വയസ്സില്‍ സിംഹാസനത്തിലെത്തിയ അദ്ദേഹം മുപ്പത്തിയൊന്ന് വര്‍ഷം അവിടം ഭരിച്ചു. അദ്ദേഹത്തിന്റെ ഭരണം ഖുത്തബ് ഷാഹി രാജവംശത്തിന്റെ ഏറ്റവും ശ്രദ്ധേയമായതായി വിലയിരുത്തപ്പെടുന്നു. 1591-ല്‍ അന്നാട്ടിലെ അന്നത്തെ പകര്‍ച്ചവ്യാധിയായിരുന്ന പ്ലേഗ് രോഗം അവിടെ നിന്നും പൂര്‍ണമായി നിര്‍മാര്‍ജനം ചെയ്തതിന്റെ സ്മാരകമായിട്ടാണ്, ഇസ്ലാമിക ചരിത്രത്തിലെ സച്ചരിതരും നീതിമാന്മാരുമായ നാല് ഭരണാധികാരികളെ (ഖുലഫാഉ റാശിദീന്‍) ഓര്‍മിപ്പിക്കുംവിധം തുല്യ അളവുകളിലെ നാല് മിനാരങ്ങളാല്‍ ചാര്‍മിനാര്‍ നഗരമധ്യത്തില്‍ അദ്ദേഹം പണികഴിപ്പിച്ചത്. ഗോള്‍ക്കൊണ്ടയിലെ ജലക്ഷാമം കാരണമായി തന്റെ ഭരണകേന്ദ്രം മൂസി നദീതീരത്ത് ഹൈദരാബാദെന്ന നഗരമായി കെട്ടിപ്പടുത്തതിന് ശേഷമാണ് ഇതിന്റെ നിര്‍മാണം തുടങ്ങിയത്. പ്രശസ്തമായ മക്കാ മസ്ജിദിന്റെ സമീപത്തായി നഗരമധ്യത്തില്‍ പേര്‍ഷ്യന്‍ നിര്‍മ്മാണ രീതികളുപയോഗിച്ച് പണിത ചാര്‍മിനാറിനു തറക്കല്ലിടുന്ന വേളയില്‍ കുതുബ് ഷാ ഇപ്രകാരം പ്രാര്‍ഥിച്ചുവെന്നത് ചരിത്രം: 'അല്ലാഹുവേ, ഈ നഗരത്തിനു ശാന്തിയും ഐശ്വര്യവും നല്‍കേണമേ. എല്ലാ ജാതിയിലും മതത്തിലും പെട്ട കോടിക്കണക്കിനാളുകള്‍ക്ക് ഈ നഗരം തണലേകണമേ'. ആ പ്രാര്‍ഥനയിലെ വാക്കുകള്‍ ഇന്നും അന്വര്‍ഥമായി തുടരുന്നു.
മക്കാ മസ്ജിദ്
പതിനായിരത്തിലേറെ ആളുകള്‍ക്ക് ഒരേ സമയം നമസ്‌കരിക്കാന്‍ കഴിയുന്ന രാജ്യത്തെ ഏറ്റവും വലിയ പള്ളികളിലൊന്നായ മക്കാ മസ്ജിദ്, പതിനേഴാം നൂറ്റാണ്ടില്‍ ഹൈദരാബാദിലെ ചരിത്രപ്രധാന ലാന്‍ഡ്മാര്‍ക്കുകളായ ചാര്‍മിനാര്‍, ചൗമഹല്ല കൊട്ടാരം, ലാഡ് ബസാര്‍ എന്നിവകളില്‍ നിന്നും അധിക വിദൂരമല്ലാതെ നിര്‍മിക്കപ്പെട്ടതാണ്. കൃത്യമായി പറഞ്ഞാല്‍ 1614-ല്‍ അഞ്ചാമത്തെ ഷാഹി സുല്‍ത്താനായിരുന്ന മുഹമ്മദ് ഖുലി കുത്തബ് ഷായുടെ കാലത്താണ് മസ്ജിദിന്റെ നിര്‍മാണം. തുടങ്ങുന്നത്. മക്കയില്‍ നിന്നും കൊണ്ടുവന്ന മണ്ണില്‍ നിര്‍മിച്ച ഇഷ്ടിക കൊണ്ട് പണിതതും ഏകദേശം എട്ട് പതിറ്റാണ്ടോളം എണ്ണായിരത്തിലേറെ തൊഴിലാളികളുടെ കഠിനാധ്വാനത്തിന്റെ ഫലവുമാണ് UNESCO (2014) ലോക പൈതൃക പട്ടികയില്‍പ്പെടുത്തിയ ഈ പള്ളി. ഹൈദരാബാദ് പട്ടണത്തിന്റെ ഏത് ഭാഗത്തുനിന്നും എളുപ്പത്തില്‍ എത്തിച്ചേരാവുന്ന ഈ വാസ്തുവിദ്യ, ഖുത്തബ് ഷാഹി രാജവംശത്തെ അട്ടിമറിച്ച ഔറംഗസേബിന്റെ കൈകളാല്‍ 1694 -ല്‍ ആണ് നിര്‍മാണം പൂര്‍ത്തീകരിച്ചത്. ചില നൈസാമുകളുടെ ഖബറിടങ്ങള്‍ പള്ളിയുടെ മുറ്റത്തുള്ള ഒരു ചുറ്റുമതിലിനുള്ളിലുണ്ട്.
ബിര്‍ള മന്ദിര്‍
രാജസ്ഥാനില്‍ നിന്നുള്ള 2000 ടണ്‍ വെണ്ണക്കല്‍ മാര്‍ബിളില്‍ ഹുസൈന്‍ സാഗര്‍ തടാകത്തിന്റെ തെക്കേയറ്റത്തെ 280 അടി ഉയരവും 13 ഏക്കര്‍ വിസ്തൃതിയുമുള്ള നൗബത്ത് പഹാഡ് എന്ന കുന്നിന്‍ മുകളില്‍ ബിര്‍ള ഫൗണ്ടേഷന്‍ 1976-ല്‍ തുടങ്ങി പത്ത് വര്‍ഷത്തോളമെടുത്ത് നിര്‍മിച്ച ക്ഷേത്രമാണിത്. രാജ്യത്തുടനീളം സമാനമായ നിരവധി ക്ഷേത്രങ്ങള്‍ ഫൗണ്ടേഷന്‍ നിര്‍മിച്ചിട്ടുണ്ട്.
ദ്രാവിഡ, രാജസ്ഥാനി, ഉത്കല വാസ്തുവിദ്യകളുടെ സമ്മിശ്രതയില്‍ നിര്‍മിച്ച ഈ ക്ഷേത്രത്തിന്റെ അന്തരീക്ഷം ധ്യാനത്തിന് യോജിച്ചതാകണമെന്ന് ഇതിന്റെ ഉദ്ഘാടകനായ ശ്രീരാമകൃഷ്ണ മിഷനിലെ സ്വാമി രംഗനാഥാനന്ദ ആഗ്രഹിച്ചതിനാല്‍ ക്ഷേത്രത്തില്‍ പരമ്പരാഗത മണികളോ മറ്റാചാരങ്ങളോ ഇല്ല എന്ന് മാത്രമല്ല, എല്ലാ വിഭാഗം ജനങ്ങള്‍ക്കുമായി തുറന്നിട്ടിരിക്കുന്നു.
ഏറ്റവും രുചിയേറിയ ബിരിയാണികള്‍ക്ക് കേളികേട്ട ഹൈദരാബാദിലെ പ്രശസ്തമായൊരു റെസ്റ്റോറന്റ് ശൃംഖലയാണ് പാരഡൈസ്. രണ്ടാം ദിനം ഉച്ചയ്ക്ക് അവിടത്തെ രുചി അറിഞ്ഞു. ഏറെ തിരക്ക് മൂലം കുറച്ചുസമയം കാത്തിരിക്കേണ്ടി വന്ന അസ്വസ്ഥതയെ മായ്ച്ചു കളയുന്നതായിരുന്നു സ്വാദൂറും ബിരിയാണി....