ആപത്തില്‍ നമ്മള്
തേടുന്ന ഒരു പിടിവള്ളി
മാത്രമാവരുത് പ്രാര്‍ഥനകള്‍.
മറിച്ച്, ആനന്ദവേളകള്‍
പങ്കുവെക്കാനുള്ള
ഇടങ്ങള്‍ കൂടിയാണ്
പ്രാര്‍ഥനാ വേളകള്‍.
ചോദിക്കാന്‍ പഠിപ്പിച്ച രക്ഷിതാവെത്ര ഉദാരവാന്! ആവര്‍ത്തിക്കുന്ന ചോദ്യങ്ങളും സഹായാഭ്യര്ഥനകളും നമ്മെ സംബന്ധിച്ചിടത്തോളം മടുപ്പുണ്ടാക്കുന്നതാണല്ലോ. എന്നാല്‍, ആവശ്യങ്ങളുണ്ടാവുമ്പോള്‍ അല്ലാഹുവിലേക്ക് കൈകളുയര്‍ത്തുന്നതും പിഴവുകള്‍ പറ്റുമ്പോള്‍ മാപ്പപേക്ഷിച്ച് അവനിലേക്കു മടങ്ങുന്നതും പടച്ചവനേറെ പ്രിയമുള്ളതാണ്.
പ്രവാചകന്മാരുടെ വ്യത്യസ്തമായ ആവശ്യങ്ങളും ചോദ്യങ്ങളും മുന്നില്‍ വെച്ചുകൊണ്ട് പ്രാര്‍ഥനയുടെ മര്യാദ അല്ലാഹു നമ്മെ പഠിപ്പിക്കുന്നുണ്ട് (സൂറ അമ്പിയാഇല്‍ 83 മുതലുള്ള ആയത്തുകള്‍). വളരെ പ്രയാസകരമായ പരീക്ഷണങ്ങളിലൂടെ കടന്നുപോയ പ്രവാചകനാണ് അയ്യൂബ് (അ). സമ്പത്തും സന്താനങ്ങളും ഉള്‍പ്പെടെ സര്‍വ അനുഗ്രഹങ്ങളും അദ്ദേഹത്തിനുണ്ടായിരുന്നു പക്ഷേ, തന്റെ സ്വന്തം ആരോഗ്യം ഉള്‍പ്പെടെ ആ അനുഗ്രഹങ്ങളിലൊക്കെയും
വലിയ പരീക്ഷണങ്ങള്‍ അദ്ദേഹം നേരിട്ടു. സമ്പത്തില്‍ നഷ്ടം സംഭവിച്ചു, മക്കള്‍ മരണപ്പെട്ടു, കഠിനമായ രോഗം ബാധിച്ചു വര്‍ഷങ്ങളോളം അദ്ദേഹം കിടപ്പിലായി, ബന്ധുക്കള്‍ കൈയൊഴിഞ്ഞു, എങ്കിലും അല്ലാഹുവിന്റെ കാരുണ്യത്തില്‍ അദ്ദേഹം നിരാശപ്പെട്ടില്ല. അങ്ങേയറ്റത്തെ പ്രതീക്ഷയോടെ അദ്ദേഹം അല്ലാഹുവോട് പ്രാര്‍ഥിച്ചു: ''എനിക്ക് പ്രയാസം ബാധിച്ചിരിക്കുന്നു; നീ കരുണ ചെയ്യുന്നവരില്‍ വെച്ച് ഏറ്റവും കരുണ ചെയ്യുന്നവനുമത്രെ'' (അല്‍ അമ്പിയാഅ്: 83). താന്‍ നേരിടുന്ന കഷ്ടപ്പാടുകള്‍ ഏറ്റുപറഞ്ഞ് പടച്ചവന്റെ കാരുണ്യത്തെ മുന്നില്‍ വെച്ചുകൊണ്ട് അങ്ങേയറ്റത്തെ പ്രതീക്ഷയോടെ അവനില്‍ അഭയം തേടുകയാണല്ലോ അദ്ദേഹം. നിരാശ ബാധിക്കാത്ത ആ ഹൃദയത്തിന് അല്ലാഹു മനോഹരമായി ഉത്തരം നല്കി: ''അപ്പോള്‍ അദ്ദേഹത്തിന് നാം ഉത്തരം നല്കി; അങ്ങനെ, അദ്ദേഹത്തില്‍ കഷ്ടപ്പാടായിട്ടുള്ളത് (എല്ലാം) നാം അകറ്റിക്കളഞ്ഞു (സുഖപ്പെടുത്തി); നമ്മുടെ പക്കല്‍നിന്നുള്ള ഒരു അനുഗ്രഹവും, ആരാധന ചെയ്യുന്നവര്‍ക്ക് ഒരു സ്മരണയുമായിക്കൊണ്ട് അദ്ദേഹത്തിന്റെ വീട്ടുകാരെയും, അവരോടൊപ്പം അവരുടെ അത്ര(വേറെ)യും അദ്ദേഹത്തിനു നാം കൊടുക്കുകയും ചെയ്തു.'' (അല്‍ അമ്പിയാഅ്: 84)
യൂനുസി (അ)ന്റെ ചരിത്രം ഖുര്‍ആന്‍ വിവരിക്കുന്നു; താന്‍ നിയോഗിക്കപ്പെട്ട സമൂഹത്തില്‍ കാലങ്ങളോളം അദ്ദേഹം പ്രബോധനം നടത്തി. തൗഹീദിന്റെ വെളിച്ചത്തിലേക്ക് ആ ജനത്തെ അദ്ദേഹം നിരന്തരം ക്ഷണിച്ചു, പക്ഷേ, ഏതൊരു പ്രവാചകനും അഭിമുഖീകരിച്ചിരുന്ന അവഗണനയും പരിഹാസവും തന്നെയായിരുന്നു അദ്ദേഹത്തിനും നേരിടേണ്ടി വന്നത്. ഒടുവില്‍ ആ ജനത്തോട് കോപിഷ്ഠനായി ശിക്ഷയെ സംബന്ധിച്ച താക്കീത് നല്കി യൂനുസ് (അ) നാട് വിട്ടു. അല്ലാഹുവിന്റെ കല്പനക്കു മുന്‍പേ സ്വന്തം താല്പര്യത്തെ മാത്രം പരിഗണിച്ചു തീരുമാനമെടുക്കുക എന്നത് ഒരു ദൈവദൂതന് യോജിച്ചതല്ല.
അതിനാല്‍ തന്നെ സ്രഷ്ടാവിന്റെ കല്പനപ്രകാരം യാത്രാമധ്യേ അദ്ദേഹത്തെ ഒരു മല്‍സ്യം വിഴുങ്ങുന്നു. അവിടെ വെച്ച് ദൗത്യനിര്‍വഹണത്തില്‍ തനിക്ക് സംഭവിച്ച വീഴ്ച മനസ്സിലാക്കി അദ്ദേഹം അല്ലാഹുവിനോട് പശ്ചാത്തപിക്കുന്നു: ''ഒടുവില്‍ അന്ധകാരങ്ങളില്‍ വെച്ചദ്ദേഹം കേണു: നീയല്ലാതെ ദൈവമില്ല, നീ അത്യന്തം പരിശുദ്ധനല്ലോ! ഞാനോ, അക്രമകാരികളില്‍ പെട്ടുപോയിരിക്കുന്നു. അങ്ങനെ നാം അദ്ദേഹത്തിന്റെ പ്രാര്‍ഥന സ്വീകരിച്ചിരിക്കുന്നു. അദ്ദേഹത്തെ ആധിയില്‍നിന്ന് മുക്തനാക്കുകയും ചെയ്തു.'' (അല്‍ അമ്പിയാഅ് :87-88)
ഒരു കാര്യത്തില്‍ ക്രമക്കേട് സംഭവിക്കുമ്പോഴാണ് അക്രമം എന്ന് പറയുക. ഏകനായ അല്ലാഹുവില്‍ പങ്കുകാരെ സങ്കല്പിക്കുമ്പോള് അവന്റെ സ്ഥാനത്തിലും അധികാരത്തിലും അക്രമം കാണിക്കുകയാണ് നമ്മള്. അതിനാലാണ് ബഹുദൈവാരാധനയെ ഏറ്റവും വലിയ അക്രമമായി ഖുര്‍ആന്‍ വിശേഷിപ്പിച്ചത്. ഒരാളില്‍ അര്‍പ്പിതമായ ഉത്തരവാദിത്വത്തില്‍ ക്രമക്കേട് സംഭവിക്കുകയോ വീഴ്ച ഉണ്ടാവുകയോ ചെയ്യുമ്പോള്‍ അത് അക്രമമായി
പരിഗണിക്കപ്പെടുന്നു. അതുകൊണ്ടാണ് ആദം (അ), യൂനുസ് (അ) തുടങ്ങിയവരുടെ പ്രാര്‍ഥനകളില്‍ തങ്ങള്‍ അതിക്രമം പ്രവര്‍ത്തിച്ചതായി സമ്മതിച്ചുകൊണ്ട് പശ്ചാത്തപിക്കുന്നത്. അല്ലാഹുവിന്റെ വിലക്കുകള്‍ ലംഘിക്കുന്നതും കല്പനകളില് അനുസരണക്കേട് കാണിക്കുന്നതും സ്വന്തത്തോട് തന്നെ ചെയ്യുന്ന അക്രമമാണ്, അത് മനസ്സിലാക്കി പ്രതീക്ഷയോടെ അല്ലാഹുവിനോട് മാപ്പ് ചോദിക്കുക എന്നതാണ് ഒരു സത്യവിശ്വാസിയുടെ സ്വഭാവം.
പശ്ചാത്താപം മാത്രമല്ല, അല്ലാഹുവിനു മുന്നില്‍ തന്റെ ആവശ്യങ്ങള്‍ എങ്ങനെ ചോദിക്കണമെന്നും പ്രപഞ്ചനാഥന് വളരെ ഭംഗിയായി വിശദീകരിക്കുന്നുണ്ട്.
സക്കരിയ്യാ നബി തനിക്കൊരു അനന്തരാവകാശിക്കായി കാരുണ്യവാനോട് പ്രാര്‍ഥിച്ചു, ഇന്നുവരെ ചോദിച്ചതൊന്നിലും നിരാശപ്പെടേണ്ടതായി വന്നിട്ടില്ലെന്ന ഉറച്ച ബോധ്യവും പ്രതീക്ഷയും അദ്ദേഹത്തിന് ഉണ്ടായിരുന്നു. എന്നിട്ടും യഹ്യയെ സംബന്ധിച്ച സന്തോഷവാര്‍ത്തയില്‍ അത്ഭുതപ്പെട്ടുകൊണ്ട് അദ്ദേഹം ചോദിക്കുന്നു: ''നാഥാ, എനിക്കെങ്ങനെയാണ് ഒരു കുഞ്ഞുണ്ടാവുക?! എന്റെ ഭാര്യയാവട്ടെ വന്ധ്യയും. ഞാനാവട്ടെ വൃദ്ധനും!'' (മര്‍യം: 8). അല്ലാഹുവിലുള്ള വിശ്വാസക്കുറവോ ആശങ്കയോ അല്ല അദ്ദേഹത്തിന്റെ അത്ഭുതത്തിന് കാരണം. മറിച്ച്, മനുഷ്യന്റെ സങ്കല്പങ്ങള്ക്കപ്പുറം കാര്യകാരണ ബന്ധങ്ങള്‍ക്കതീതമായി അല്ലാഹു ചില ഉത്തരങ്ങള്‍ നല്കുമ്പോള് സന്തോഷാധിക്യത്താല്‍ ഉണ്ടാവുന്ന ആശ്ചര്യമാണത്. ''അതെല്ലാം എനിക്കെളുപ്പ''മാണെന്ന് അദ്ദേഹത്തിന് അല്ലാഹു മറുപടി നല്കുമ്പോള് അത് നമുക്ക് പകരുന്ന ആശ്വാസം ചെറുതല്ല. ''ഉണ്ടാവൂ'' എന്ന കല്പനയില് എന്തും സൃഷ്ടിക്കാന്‍ കഴിവുള്ള ഒരു റബ്ബാണ് നമുക്കുള്ളതെന്നും ആ റബ്ബിനോടാണ് നമ്മള് ചോദിക്കുന്നതെന്നും അതിനാല്‍ ആശങ്ക വേണ്ടതില്ലെന്നും ഓര്‍മപ്പെടുത്തുകയാണ് കാരുണ്യവാനായ അല്ലാഹു.
പ്രാര്‍ഥനകള്‍ ഉത്തരം നല്കപ്പെടുന്നത് വ്യത്യസ്ത രീതിയിലാണ്. നിമിഷങ്ങള്‍ക്കകം ഉത്തരം നല്കപ്പെട്ട പ്രാര്‍ഥനകളും, ദീര്‍ഘമായ കാത്തിരിപ്പിനൊടുവില്‍ പൂര്‍ത്തീകരിക്കപ്പെട്ട ആവശ്യങ്ങളും ഈ ലോകത്ത് ഉത്തരം ലഭിക്കാത്ത പ്രാര്‍ഥനകളും പ്രവാചകന്മാരുടെ ജീവിതത്തില്‍ തന്നെ നമുക്ക് കാണാവുന്നതാണ്. ആണ്മക്കളെ ജീവിക്കാന്‍ അനുവദിക്കാത്ത ഒരു കാലഘട്ടത്തിലാണ് മൂസാ നബിയുടെ ജനനം. കുഞ്ഞിനെ പെട്ടിയിലാക്കി നദിയിലൊഴുക്കാന്‍ ഉമ്മയോട് കല്പനയുണ്ടാവുന്നു. അല്ലാഹുവില്‍ ഭരമേല്പിച്ചു കല്‍പ്പന നിറവേറ്റുന്ന ആ മാതൃഹൃദയത്തിന്റെ വേദന നിമിഷങ്ങള്‍ക്കകം അല്ലാഹു പരിഹരിക്കുന്നുണ്ട്. എന്നാല്‍ മറ്റൊരു രീതിയില്‍ ഇതുപോലൊരു വേര്‍പാടിന്റെ ദുഃഖം അനുഭവിച്ച പ്രവാചകനാണ് യഅ്ഖൂബ് (അ). മകന് നഷ്ടപ്പെട്ടത് മുതല്‍ തീര്‍ച്ചയായും അല്ലാഹുവിനോട് അദ്ദേഹം കരഞ്ഞു പ്രാര്‍ഥിച്ചിരുന്നു. എത്രത്തോളമെന്നാല്‍, അദ്ദേഹത്തിന്റെ കാഴ്ചശക്തിയെ പ്രതികൂലമായി ബാധിക്കുവോളം അദ്ദേഹത്തിന്റെ കണ്ണുകള്‍ തേങ്ങിയിരുന്നു എന്നാണ് ഖുര്‍ആന്‍ പറയുന്നത്. എന്നിട്ടും ആ പ്രാര്‍ഥനക്ക് ഉത്തരമേകുന്നത് വര്‍ഷങ്ങളുടെ കാത്തിരിപ്പിന് ശേഷമാണ്. അല്ലാഹുവിന്റെ യുക്തി മനുഷ്യന്റെ ചിന്തകള്‍കൊണ്ട് അളക്കുക അസാധ്യമാണ്. യൂസുഫ് (അ) പൊട്ടക്കിണറ്റില്‍ അകപ്പെട്ടില്ലായിരുന്നുവെങ്കില്‍ രാജ്യം നേരിടാന്‍ പോവുന്ന ക്ഷാമ കാലത്തെ കുറിച്ച് മുന്നറിയിപ്പ് നല്കാന് എങ്ങനെയൊരു സ്വപ്നവ്യാഖ്യാതാവുണ്ടാവും?
കൃത്യമായ ആസൂത്രണത്തോടെ രാജ്യത്തിന് കാവലാവാന്‍ എങ്ങനെയൊരു ഭരണാധികാരിയുണ്ടാവും?
പൊട്ടക്കിണറ്റില്‍നിന്ന് കൊട്ടാരത്തിലേക്കുള്ള ദൂരം നമുക്കേറെ ദൈര്‍ഘ്യമുള്ളതായി തോന്നാം. എന്നാല്‍, ക്ഷമയോടെ കാത്തിരിക്കുന്നവര്ക്കതില് കുളിര്മയേകുന്ന പര്യവസാനങ്ങളുണ്ടാവും; ഇഹപര ലോകങ്ങളില്‍. നാളെ സ്വര്‍ഗത്തില്‍ വെച്ച് ഉത്തരം നല്കാന് അല്ലാഹു മാറ്റിവെച്ച ചോദ്യങ്ങളും നമുക്ക് ഉണ്ടായേക്കാം. ഇവിടെ കിട്ടുന്ന മറുപടികളെക്കാള്‍ മനോഹരമാവും അവിടെ അല്ലാഹു നല്കാന് പോവുന്നതെന്ന് ഉറച്ചു വിശ്വസിക്കുന്നവര്‍ക്ക് നിരാശയുണ്ടാവില്ല.
ആപത്തില്‍ നമ്മള് തേടുന്ന ഒരു പിടിവള്ളി മാത്രമാവരുത് പ്രാര്‍ഥനകള്‍. മറിച്ച്, ആനന്ദവേളകള്‍ പങ്കുവെക്കാനുള്ള ഇടങ്ങള്‍ കൂടിയാണ് പ്രാര്‍ഥനാ വേളകള്‍.
സന്തോഷങ്ങളില്‍ അല്ലാഹുവിനോട് നന്ദിയും ദുഃഖങ്ങളില്‍ അവനിലുള്ള പ്രതീക്ഷയും മുറുകെ പിടിക്കാന്‍ കഴിയേണ്ടതുണ്ട്. പ്രാര്‍ഥനകള്‍ നമ്മെ രക്ഷിതാവുമായി ബന്ധിപ്പിക്കുന്ന കണ്ണിയാണ്. അല്ലാഹുവെ സ്തുതിച്ചുണരുന്ന പ്രഭാതവും അവനില്‍ ഭരമേല്പിച്ചു പുറപ്പെടുന്ന യാത്രകളും രാവില്‍ അവന്റെ സംരക്ഷണം തേടിക്കൊണ്ട് വിശ്രമിക്കുന്ന കണ്ണുകളും കാണിച്ചു തരുന്നത് ഒരു സത്യവിശ്വാസിയുടെ ജീവിതം എത്രമാത്രം പ്രാര്‍ഥനകളാല്‍ സമ്പന്നമാണെന്നതാണ്. ഉണരുമ്പോള്‍, ആഹാരം കഴിക്കുമ്പോള്‍, കണ്ണാടി നോക്കുമ്പോള്‍, വസ്ത്രം ധരിക്കുമ്പോള്‍, തുമ്മുമ്പോള്‍ എന്ന് തുടങ്ങി പ്രാര്‍ഥനകളില്ലാത്ത നിമിഷങ്ങള്‍ വിശ്വാസിക്ക് സങ്കല്‍പ്പിക്കുക പ്രയാസം.
അത്യുന്നതനായ അല്ലാഹുവോട് ആവശ്യപ്പെടുമ്പോള്‍ ഏറ്റവും ഉന്നതമായത് തന്നെ ചോദിക്കാന്‍ ശീലിക്കുക എന്നതാണ് പ്രവാചക അധ്യാപനം. അല്ലാഹു ഫറോവയുടെ ഭാര്യയെ ഉദാഹരിക്കുന്നു. അവര്‍ പ്രാര്‍ഥിച്ചു: 'എന്റെ രക്ഷിതാവേ, എനിക്ക് നിന്റെ അടുക്കല്‍ സ്വര്‍ഗത്തില്‍ ഒരു ഭവനം ഉണ്ടാക്കിത്തരികയും, ഫിര്‍ഔനില്‍ നിന്നും അവന്റെ പ്രവര്‍ത്തനത്തില്‍ നിന്നും എന്നെ നീ രക്ഷിക്കുകയും ചെയ്യേണമേ. അക്രമികളായ ജനങ്ങളില്‍ നിന്നും എന്നെ നീ രക്ഷിക്കേണമേ'' (അത്തഹരീം: 11). സ്വര്ഗത്തിലൊരിടമല്ല അവര്‍ ചോദിക്കുന്നത്. മറിച്ച്, റബ്ബിനരികില്‍ ഒരു ഭവനം തനിക്കു വേണമെന്നാണ് ആവശ്യപ്പെടുന്നത്. സ്വര്‍ഗത്തോടുള്ള അഭിലാഷത്തെക്കാളേറെ വിശ്വാസികളെ മോഹിപ്പിക്കുന്നത് അല്ലാഹുവിന്റെ പ്രീതിയും സാമീപ്യവും ആണെന്നത് ഖുര്‍ആന്‍ നമുക്ക് വിവരിച്ചു തരുന്നുണ്ട് (സൂറ അല്ലൈല്: 20). പാരത്രികമായ അഭിലാഷം ഉന്നതമാവുന്നത് പോലെ തന്നെ ഭൗതികസൗകര്യങ്ങളിലും പിശുക്ക് കാണിക്കാതെ പ്രാര്‍ഥിക്കാം എന്നതിന് സുലൈമാന്‍ (അ)യുടെ പ്രാര്‍ഥനയില്‍ മാതൃകയുണ്ട്. ''നാഥാ, എനിക്ക് പൊറുത്തു തരേണമേ, എനിക്ക് ശേഷം മറ്റാര്‍ക്കും ഭൂഷണമാകാത്ത രാജത്വം പ്രദാനം ചെയ്യേണമേ'' (സ്വാദ്: 35). ഇഹപര ലോകങ്ങളിലെ നന്മ തേടിയുള്ള പ്രാര്‍ഥന പ്രവാചക ജീവിതത്തില്‍ പതിവായിരുന്നു, മാത്രമല്ല, അത് വിശ്വാസികളുടെ സവിശേഷതയായി അല്ലാഹു തന്നെ വിശദീകരിക്കുന്നുമുണ്ടല്ലോ (അല്‍ ബഖറ: 201).
ആവശ്യപ്പെട്ടത് ലഭിക്കാത്തതിന്റെ പേരിലോ ചെയ്ത തെറ്റിന്റെ പേരിലോ നിരാശപ്പെടുക എന്നത് വിശ്വാസിയുടെ സ്വഭാവമല്ല, ഏതെങ്കിലും കാര്യത്തില്‍ നമുക്ക് നിരാശ ബാധിക്കുന്നുവെങ്കില്‍ അത് നമ്മളില്‍ പൈശാചികമായ ഇടപെടല്‍ ഉണ്ടാവുന്നതുകൊണ്ടാണ്. ഇബ്ലീസ് എന്നത് തന്നെ നിരാശയെ സൂചിപ്പിക്കുന്നതാണല്ലോ, അതിനാല്‍ നാം നിരാശപ്പെടുമ്പോള് വിജയിക്കുന്നത് പിശാചിന്റെ കുതന്ത്രങ്ങളാണ്. തെറ്റുകള്‍ വലുതോ ചെറുതോ ആവട്ടെ, പൊറുത്ത് തരാന്‍ അല്ലാഹു തയ്യാറാണെന്ന് പ്രഖ്യാപിച്ചിരിക്കെ പിന്നെന്തിനാണീ നിരാശ! അല്ലാഹു പറയുന്നു: ''പറയുക: സ്വന്തം ആത്മാക്കളോട് അതിക്രമം പ്രവര്‍ത്തിച്ചു പോയ എന്റെ ദാസന്മാരേ, അല്ലാഹുവിന്റെ കാരുണ്യത്തെപ്പറ്റി നിങ്ങള്‍ നിരാശപ്പെടരുത്. തീര്‍ച്ചയായും അല്ലാഹു പാപങ്ങളെല്ലാം പൊറുക്കുന്നതാണ്. തീര്‍ച്ചയായും അവന് തന്നെയാകുന്നു ഏറെ പൊറുക്കുന്നവനും കരുണാനിധിയും.'' (അസ്സുമര്‍: 53)
ആവശ്യങ്ങള്‍ എന്തുമായിക്കൊള്ളട്ടെ എല്ലാം അല്ലാഹുവിന് നിസ്സാരമാണെന്ന് ഉറപ്പു തന്നിരിക്കെ പിന്നെയെന്തിനീ ആശങ്ക?! ''എന്നെ കുറിച്ച് എന്റെ അടിമ നിന്നോട് ചോദിച്ചാല്‍ നീ പറയുക, ഞാനവന്റെ അരികില്‍ തന്നെയുണ്ടെന്ന്'' എത്ര സുന്ദരമായാണ് അല്ലാഹു നമ്മളെ ചേര്‍ത്തു നിര്‍ത്തുന്നത്, എല്ലാറ്റിനും അവന് കൂടെയുണ്ടെന്ന പ്രഖ്യാപനമാണല്ലോ. അത് യാഥാര്‍ഥ്യമാകുന്നത് സങ്കടങ്ങളില്‍ തോളില്‍ തട്ടാന്‍ ചില മനുഷ്യരെ അയച്ചിട്ടാവാം, ശത്രുക്കള്‍ ഭയപ്പെടുത്തുമ്പോള്‍ എട്ടുകാലി വല നെയ്ത് പരിച നിര്മിച്ചിട്ടാവാം, നാടുവിടേണ്ടി വരുമ്പോള്‍ അന്‍സ്വാരികളെ നല്കി അഭയമൊരുക്കിയിട്ടാവാം, അഗ്നിയിലിട്ട് നശിപ്പിക്കാന്‍ ശ്രമിച്ചാലും കുളിരായിട്ടാവാം അവന് അരികിലുണ്ടാവുക. പടച്ചവന്റെ ചേര്‍ത്തു നിര്‍ത്തല്‍ സങ്കല്‍പ്പിക്കുക പ്രയാസം. ഒരു സാധ്യതയും ഇല്ലാത്തപ്പോഴും അവന് അസാധ്യമായൊതൊന്നുമില്ലെന്ന് ബോധ്യമായിട്ടാണ് നാമവനോട് ചോദിക്കുന്നതെങ്കില്‍ നമ്മില്‍നിന്ന് ഭയമകലും, പ്രതീക്ഷകള്‍ നിറയും.