സൗന്ദര്യം, ശുദ്ധി, ലാളിത്യം, സമൃദ്ധി, സമാധാനം
എന്നിവയായിരുന്നു
ഇസ് ലാമിക നഗരങ്ങളുടെ
സംഭാവനകള്‍. യൂറോപ്പ്
ഇരുട്ടിലായിരുന്ന കാലത്ത്
പ്രശോഭിതങ്ങളായിരുന്നു
ഈ നഗരങ്ങള്‍.
നഗരവല്‍ക്കരണം (URBANIZATION) ലോകത്ത് അതിദ്രുതവേഗതയില്‍ സംഭവിച്ചുകൊണ്ടിരിക്കുകയാണ്. ആഗോളാടിസ്ഥാനത്തില്‍ ഹരിതാഭവും സമാധാനം നിറഞ്ഞതുമായ ജീവിതം ഗ്രാമങ്ങളിലാണെങ്കിലും സാമ്പത്തികമായ അഭിവൃദ്ധി നഗരങ്ങളിലാണെന്നതാണ് ഈ ചേക്കേറലിന്റെ മനഃശാസ്ത്രം. പതിനെട്ടാം നൂറ്റാണ്ടു മുതലാണ് നഗരവല്‍ക്കരണത്തിന്റെ ആദ്യ ലക്ഷണങ്ങള്‍ പ്രകടമാകുന്നത്. നഗരങ്ങളെ സംബന്ധിച്ചുള്ള പരാമര്‍ശങ്ങള്‍ വിശുദ്ധ ഖുര്‍ആനില്‍ നമുക്ക് വായിക്കാന്‍ സാധിക്കും. ജനതതികളുടെ ആവാസ വ്യവസ്ഥയുമായി ബന്ധപ്പെട്ട് മദീന, ബലദ്, ഖറിയ്യ, ദാറ്, മിസ് റ്, അര്‍ദ് എന്നിങ്ങനെ ആറ് പരാമര്‍ശങ്ങളാണുള്ളത്. മക്കയെ ഖുര്‍ആന്‍ 'നഗരങ്ങളുടെ മാതാവ്' എന്ന് വിശേഷിപ്പിക്കുന്നു. ഇബ്രാഹീം നബി (അ), കഅ്ബ നിര്‍മാണവേളയില്‍ നടത്തുന്ന പ്രാര്‍ഥനകള്‍, നഗരജീവിതത്തിലെ മുന്‍ഗണനകളിലേക്ക് വെളിച്ചം വീശുന്നു. അതിലേറ്റവും പ്രധാനം നഗരം സുരക്ഷിതമാവുക (ബലദന്‍ ആമിനന്‍) എന്നുള്ളതാണ്. നഗരവാസികള്‍ക്ക് സമൃദ്ധമായി ഭക്ഷണം ലഭിക്കുകയെന്നുള്ളതാണ് അടുത്ത ഘട്ടം. വിഭവങ്ങള്‍ ലഭ്യമാകുന്നതിന് വിശ്വാസം അനിവാര്യ ഉപാധിയാക്കണമെന്ന പ്രവാചകന്റെ ആവശ്യത്തോട്, മുഴുവന്‍ നിവാസികള്‍ക്കും അതിനവകാശമുണ്ടെന്ന തിരുത്തലാണ് ഖുര്‍ആന്‍ വരുത്തുന്നത്. ആരാധനാലയം, പ്രവാചകന്‍, വേദഗ്രന്ഥം എന്നിവക്ക് വേണ്ടിയും നഗരനിര്‍മാതാവായ ഇബ്രാഹീം നബി (അ) പ്രാര്‍ഥിക്കുന്നുണ്ട്.
നഗരവികസനത്തില്‍ ആത്മീയതയുടേയും ഭൗതികതയുടേയും സമന്വയം ആവശ്യമാണെന്ന് ഖുര്‍ആന്‍ വ്യക്തമാക്കുന്നു. പ്രവാചകന്മാരുടെ ജീവചരിത്ര അവതരണങ്ങളിലും നഗരങ്ങളെ കുറിച്ചുള്ള പരാമര്‍ശങ്ങള്‍ കാണാം. നഗരപ്രാന്തത്തില്‍ നിന്ന് കടന്നുവരുന്ന വിശ്വാസിയെ കുറിച്ച് സൂറത്തു യാസീന്‍ വരച്ചുകാണിക്കുന്നുണ്ട്. നാഗരിക ജീവിതത്തിലെ പ്രബോധന പ്രവര്‍ത്തനങ്ങളെ സംബന്ധിച്ചുള്ള സൂചകങ്ങളാണ് ഈ പരാമര്‍ശങ്ങള്‍. ഇസ് ലാമിക പ്രസ്ഥാനങ്ങളും പ്രബോധകരും ആദ്യകാലം മുതല്‍ തന്നെ നഗരങ്ങള്‍ പ്രവര്‍ത്തന കേന്ദ്രമാക്കുന്നതില്‍ ശ്രദ്ധിച്ചിരുന്നു. ബഹുജനസഞ്ചയം നഗരത്തില്‍ ധാരാളമായി കേന്ദ്രീകരിക്കുന്നുവെന്നതു തന്നെയാണ് അതിന് കാരണം. ജനങ്ങളുമായി കൂടിക്കലര്‍ന്ന് പ്രവര്‍ത്തിക്കുകയും അവരുടെ പ്രയാസങ്ങളെ സഹിക്കുകയും ചെയ്യുന്ന വിശ്വാസിക്ക് വലിയ പ്രാധാന്യം പ്രവാചകന്‍ (സ) എടുത്തുപറയുന്നുണ്ട്. നഗരങ്ങളില്‍ ആരാധനാലയങ്ങളും പഠനപരിശീലന കേന്ദ്രങ്ങളും സ്ഥാപിച്ചുകൊണ്ടാണ് ഇസ് ലാമിക പ്രസ്ഥാനങ്ങള്‍ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നത് തന്നെ. നഗരങ്ങളിലെ കാപ്പി ക്ലബുകളായിരുന്നു ഇഖ് വാനുല്‍ മുസ് ലിമൂന്‍ സ്ഥാപക നേതാവ് ഇമാം ഹസനുല്‍ ബന്നായുടെ ആദ്യകാല പ്രവര്‍ത്തന തട്ടകം. മൗലാനാ മൗദൂദിയും നഗരങ്ങളിലെ പള്ളികള്‍ കേന്ദ്രീകരിച്ച് പ്രഭാഷണങ്ങളും പരിശീലന പരിപാടികളും സംഘടിപ്പിച്ചിരുന്നു. 1941-ല്‍ ജമാഅത്തെ ഇസ് ലാമി രൂപീകരിക്കുന്നതിന് രണ്ടു വര്‍ഷം മുമ്പ് പഞ്ചാബിലെ ഏറ്റവും ജനനിബിഡ നഗരമായ പഠാന്‍കോട്ടില്‍ അദ്ദേഹം ദാറുല്‍ ഇസ് ലാം എന്ന പേരില്‍ പ്രവര്‍ത്തകരുടെ കൂട്ടായ സഹജീവിതം ആരംഭിക്കുകയുണ്ടായി. അതാണ് പിന്നീട് വലിയ ഒരു പ്രസ്ഥാനമായി പടര്‍ന്നുപന്തലിക്കുന്നതിന് കാരണമായത്. ഇസ് ലാമിക വിപ്ലവം അരങ്ങേറിയ ഇറാനിലും തെരഞ്ഞെടുപ്പുകളില്‍ വിജയം ലഭിച്ച ഈജിപ്ത്, തുര്‍ക്കിയ, സുഡാന്‍, ഗസ്സ തുടങ്ങിയ അനുഭവങ്ങളിലും നഗരകേന്ദ്രീകൃത പ്രവര്‍ത്തനങ്ങള്‍ അനല്‍പ്പമായ പങ്കാണ് വഹിച്ചത്.
ഇസ് ലാമിക ഭരണാധികാരികള്‍ നഗരങ്ങളുടെ നിര്‍മിതിയില്‍ വലിയ പങ്കുവഹിച്ചിരുന്നു. ആദ്യകാല മുസ് ലിം പട്ടണങ്ങളെല്ലാം ചെറുതും പതിനായിരത്തില്‍ കവിയാത്ത ജനസംഖ്യ ഉള്‍ക്കൊള്ളുന്നതുമായിരുന്നു. നഗരങ്ങളുടെ പ്രധാന കേന്ദ്രത്തില്‍ തന്നെ സവിശേഷമുള്ള കെട്ടിടമായി പള്ളി തലയുയര്‍ത്തി നിന്നിരുന്നു. പള്ളിയെ വലയം ചെയ്ത് ചന്തകളും വ്യാപാരകേന്ദ്രങ്ങളും രൂപപ്പെട്ടിരുന്നു. അതിന് ശേഷം ഭവനങ്ങളും നഗരത്തിന് അതിര്‍ത്തി നിര്‍ണയിച്ച് പുല്‍മേടുകളും മൈതാനങ്ങളുമായിരുന്നു. വ്യക്തികളുടേയും കുടുംബങ്ങളുടേയും സ്വകാര്യത വിശുദ്ധമായി ഇസ് ലാം കരുതുന്നതിനാല്‍, ഭവനങ്ങളും സ്വകാര്യ ഇടങ്ങളും പൊതുജീവിതവുമായി കൂടിക്കലരാത്ത വിധമാണ് സംവിധാനിച്ചിരുന്നത്.
ഇബ്രാഹീം നബി (അ) പണിയുകയും മുഹമ്മദ് നബി (സ) ജനിക്കുകയും ചെയ്ത മക്ക തന്നെയാണ് ഇസ് ലാമിലെ പ്രമുഖ നഗരം. പിന്നീട് ഇസ് ലാമിക രാഷ്ട്രത്തിന്റെ തലസ്ഥാനമായി മാറിയ മദീനയും അവയിലിടം പിടിച്ചു. മസ്ജിദുല്‍ അഖ്‌സ സ്ഥിതി ചെയ്യുന്ന ജറുസലേമാണ് മൂന്നാമത്തെ പ്രമുഖ നഗരം. പുണ്യം ഉദ്ദേശിച്ച് തീര്‍ഥാടനം ചെയ്യുന്നവരുടെ ആത്മീയ ഭൗതിക ദാഹങ്ങളെ ശമിപ്പിക്കുന്ന രീതിയിലാണ് ഈ മൂന്ന് പുണ്യനഗരങ്ങള്‍ നിര്‍മിക്കപ്പെട്ടിരിക്കുന്നത്. നാലാം ഖലീഫ അലി(റ)യുടെ കാലമായപ്പോള്‍ തലസ്ഥാനമായി നിശ്ചയിച്ചിരുന്നത് കൂഫയായിരുന്നു. യൂഫ്രട്ടീസ് നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന കൂഫ (ഇറാഖ്) ഇസ് ലാമിക സംസ്‌കാരത്തിന്റേയും വിജ്ഞാനത്തിന്റേയും കേന്ദ്രമായി അറിയപ്പെട്ടു. ഖുലഫാഉര്‍ റാശിദുകള്‍ക്ക് ശേഷം ഭരണം ഉമവികളിലേക്ക് നീങ്ങിയപ്പോള്‍ ദമസ്‌കസ് (സിറിയ) തലസ്ഥാന നഗരമായി മാറി. ഒരു ലക്ഷത്തില്‍പരം പൂന്തോട്ടങ്ങള്‍, നൂറോളം ജലധാരകള്‍, പൊതു കുളിമുറികള്‍, അഞ്ഞൂറിലധികം പള്ളികള്‍ എന്നിവയുള്‍ക്കൊള്ളുന്ന ഉദ്യാനനഗരമായാണ് ഡമസ്‌കസ് അറിയപ്പെട്ടിരുന്നത്. ഉമവികള്‍ക്ക് ശേഷം അധികാരത്തില്‍ വന്ന അബ്ബാസികള്‍ ബഗ്ദാദ് നഗരത്തെയാണ് തലസ്ഥാനമാക്കിയത്. അറബിക്കഥകളില്‍ വര്‍ണിക്കപ്പെടുന്ന അല്‍ഭുത നഗരമായി ബഗ്ദാദ് വളര്‍ന്നു. അനേകം പള്ളികളും ഉദ്യാനങ്ങളും ഗ്രന്ഥശാലകളും കലാലയങ്ങളും ആശുപത്രികളും നഗരത്തില്‍ നിര്‍മിക്കപ്പെട്ടു.
ഇസ് ലാമിക സംസ്‌കാരത്തില്‍ പ്രോജ്വലമായി ഉറച്ചുനിന്ന മറ്റൊരു നഗരമാണ് കൊറദോവ (സ്‌പെയിന്‍). 'പട്ടണങ്ങളുടെ മണവാട്ടി' എന്ന പേരിലാണ് ഈ നഗരം അറിയപ്പെട്ടത്. മഹത്തായ ഗ്രന്ഥങ്ങളുടെ ചന്തയായും നഗരം പ്രസിദ്ധിയാര്‍ജിച്ചു. 40 ലക്ഷം അപൂര്‍വ ഗ്രന്ഥങ്ങളുടെ അപൂര്‍വ ശേഖരം നഗരത്തിലുണ്ടായിരുന്നു. തത്ത്വജ്ഞാനം, ഗണിതം, രസതന്ത്രം, കല, വാസ്തുവിദ്യ, ഭൂമിശാസ്ത്രം, വൈദ്യം തുടങ്ങിയ ജ്ഞാനമേഖലകളിലെ ഗവേഷകരുടെ അവലംബ നഗരമായിരുന്നു കൊറദോവ. സൗന്ദര്യം, ശുദ്ധി, ലാളിത്യം, സമൃദ്ധി, സമാധാനം എന്നിവയായിരുന്നു ഇസ് ലാമിക നഗരങ്ങളുടെ സംഭാവനകള്‍. യൂറോപ്പ് ഇരുട്ടിലായിരുന്ന കാലത്ത് പ്രശോഭിതങ്ങളായിരുന്നു ഈ നഗരങ്ങള്‍.
നഗരപ്രവര്‍ത്തനങ്ങള്‍ ഒരു രൂപരേഖ
കാലഘട്ടത്തിന്റെ ഭാഷയും സ്വഭാവവുമുള്‍ക്കൊണ്ട് പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുന്നതില്‍ ഇസ് ലാമിക പ്രവര്‍ത്തകര്‍ ബാധ്യസ്ഥരാണെന്ന് ഖുര്‍ആന്‍ പഠിപ്പിക്കുന്നു. അനുദിനം വികസിച്ചുകൊണ്ടിരിക്കുന്ന നഗരങ്ങളെ നിരീക്ഷിക്കാനും ആവശ്യമായ പഠനങ്ങള്‍ നടത്തി പ്രവര്‍ത്തന പദ്ധതികളാവിഷ്‌കരിക്കാനും ഇനിയും വൈകിക്കൂടാ. ബഹുസ്വരതയിലധിഷ്ഠിതമായ സഹവര്‍ത്തിത്വം എന്ന അടിസ്ഥാനത്തിലായിരിക്കണം പ്രവര്‍ത്തനങ്ങള്‍. വേദക്കാരോടുള്ള വിശുദ്ധ ഖുര്‍ആന്‍ ആഹ്വാനത്തില്‍ ചൂണ്ടിക്കാണിച്ചതുപോലെ ജനസമൂഹങ്ങള്‍ തമ്മിലുള്ള യോജിപ്പിലേക്കുള്ള ക്ഷണമായിരിക്കണം പ്രധാനമായും നടത്തേണ്ടത്. അഭിപ്രായ വ്യത്യാസങ്ങള്‍ കണ്ടെത്തി ജനങ്ങളെ ഒഴിവാക്കുന്നതിന് (EXCLUSION) പകരം, സമാനതകള്‍ക്ക് പ്രാധാന്യം നല്‍കി എല്ലാവരേയും ഉള്‍ക്കൊള്ളുന്ന (INCLUSION) വിശാല മനസ്സാണ് കരണീയം. നഗരമധ്യത്തില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന മസ്ജിദുകളില്‍ എല്ലാ വിഭാഗം ജനങ്ങള്‍ക്കും പ്രവേശിക്കാനും ആരാധനകള്‍ കാണാനും പ്രഭാഷണങ്ങള്‍ കേള്‍ക്കാനുമുള്ള സന്ദര്‍ശക സംവിധാനങ്ങള്‍ നിര്‍ബന്ധമാണ്. നഗരത്തെ ആശ്രയിക്കുന്ന ഉദ്യോഗാര്‍ഥികള്‍, വിദ്യാര്‍ഥികള്‍, യാത്രക്കാര്‍ എന്നിവര്‍ക്കുള്ള വിശ്രമ സൗകര്യങ്ങളും ലൈബ്രറി സംവിധാനങ്ങളും മസ്ജിദിനോടനുബന്ധിച്ച് സൗകര്യപ്പെടുത്തണം. ഇസ് ലാമിനെ കുറിച്ച സംവാദങ്ങള്‍ക്കും മതതാരതമ്യപഠനങ്ങള്‍ക്കും എല്ലാ വിഭാഗം ജനങ്ങള്‍ക്കും സൗകര്യമൊരുക്കുന്നതോടൊപ്പം, വിദ്യാഭ്യാസം, ഉദ്യോഗം, മാനസികാരോഗ്യം, ദാമ്പത്യം തുടങ്ങിയ വിഷയങ്ങളില്‍ കൗണ്‍സലിംഗിനുള്ള അവസരവും ഒരുക്കുന്നത് നഗരപ്രവര്‍ത്തനം ആസൂത്രണം ചെയ്യുമ്പോഴുള്ള അനിവാര്യ ഉപാധികളാണ്. യൂറോപ്പ് ഉള്‍പ്പെടെയുള്ള നഗരങ്ങളിലെ സംഘടനകള്‍ ആരാധനാ കാര്യങ്ങളില്‍ നഗരവാസികള്‍ക്ക് ആവശ്യമായ സഹായ സഹകരണങ്ങള്‍ നല്‍കി അവരുമായി സജീവ ബന്ധം പുലര്‍ത്തുന്നതില്‍ ശ്രദ്ധിക്കുന്നു. നഗരവാസികളില്‍ പലരും അവിടങ്ങളില്‍ അപരിചിതരും താല്‍ക്കാലികമായി ചെറിയ സൗകര്യങ്ങളില്‍ താമസിക്കുന്നവരുമായിരിക്കും. നമസ്‌കാരത്തിനുള്ള സംവിധാനം, ഖുര്‍ആന്‍ പഠിക്കാനുള്ള സൗകര്യം, കുട്ടികള്‍ക്കുള്ള മദ്രസാ പഠനം, സകാത്ത്-സ്വദഖ-ഉദുഹിയ്യത്ത് സംഭരണ- വിതരണം, ഹജ്ജ്-ഉംറ യാത്രക്കുള്ള സൗകര്യം എന്നിവ അവര്‍ എളുപ്പമാക്കുന്നു. എടുത്തുപറയേണ്ട സേവനമാണ് മരണാനന്തര ചടങ്ങുകളുമായി ബന്ധപ്പെട്ടത്. നഗരജീവിതത്തിലെ ഒറ്റപ്പെടലുകള്‍ക്കിടയില്‍ ഉറ്റവര്‍ മരണമടയുമ്പോള്‍, 'ജനാസയെ അനുഗമിക്കുക'യെന്ന പ്രവാചക വചനത്തിന് വളരെ വിശാലമായ മാനങ്ങളാണുള്ളത്. മരണം മുതല്‍ ഖബറടക്കം വരെയും അതിനുശേഷവും കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ച് കൂടെ നില്‍ക്കുകയെന്നുള്ളത് പ്രധാനമാണ്. നഗരങ്ങളില്‍ ഏറെ ശ്രദ്ധിക്കേണ്ടുന്ന മറ്റൊരു മേഖലയാണ് സജീവമായ വനിതാ പ്രവര്‍ത്തനങ്ങള്‍. വീടകങ്ങളില്‍ ഒറ്റപ്പെട്ടുകഴിയേണ്ടിവരുന്ന വനിതകളെ സാമൂഹിക സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്കും സാമ്പത്തിക ഭദ്രത ഉറപ്പുവരുത്തുന്ന രീതിയിലുള്ള അയല്‍ക്കൂട്ട സംവിധാനങ്ങള്‍ക്കും ഉപയോഗപ്പെടുത്താന്‍ കഴിയേണ്ടതുണ്ട്. കലാ-കായിക മേഖലകളിലുള്ള മികവിനും പദ്ധതികളാവശ്യമാണ്.
വിശുദ്ധ ഖുര്‍ആനിലെ അധ്യായം അല്‍ ആദിയാത്തിലെ ആദ്യവചനങ്ങളില്‍ ഒരു കുതിരയെ ഉദാഹരിക്കുന്നുണ്ട്. കുതിര വേഗതയുടെ അടയാളമാണ്. കിതച്ചുകൊണ്ട് ഓടുന്നത്, കുളമ്പ് കല്ലിലടിച്ച് തീപ്പൊരി പാറിക്കുന്നത്, പ്രഭാതത്തില്‍ തന്നെ ആക്രമണം നടത്തുന്നത്, ജനമധ്യത്തിലിറങ്ങുന്നത് തുടങ്ങിയ ഉപമകളാണ് ഖുര്‍ആന്‍ വരച്ചുകാണിക്കുന്നത്. വേഗതയുള്ള ചലനാത്മകത, പ്രതിഫലനമുള്ള പ്രവര്‍ത്തനങ്ങള്‍, സമയബന്ധിതമായ ആസൂത്രണം, ജനമധ്യത്തിലെ സാന്നിധ്യം എന്നീ സൂചകങ്ങള്‍ ഇത് വ്യക്തമാക്കുന്നു. നഗരങ്ങളുടെ പ്രവര്‍ത്തനപദ്ധതിയില്‍ ഏറെ ആവശ്യമുള്ള ഗുണങ്ങളാണ് ഇവയെല്ലാം. കേരളത്തിലിപ്പോള്‍ അനുദിനം വികസിച്ചുവരുന്ന നഗരങ്ങളെ കേന്ദ്രീകരിച്ച് പ്രത്യേകമായ പദ്ധതികളും സംവിധാനങ്ങളും ആവിഷ്‌കരിച്ച് മുന്നോട്ടുപോകുന്നതിന് ഇസ് ലാമിക സമൂഹങ്ങള്‍ക്ക് ബാധ്യതയുണ്ട്.