സൈബുന്നിസാ ബീഗം മുഗള്‍ ദര്‍ബാറിലെ കവികോകിലം

പി.ടി കുഞ്ഞാലി
മെയ് 2025

മധ്യകാല ഇന്ത്യയിലെ മുസ് ലിം സ്ത്രീ ജീവിതം അത്രമേല്‍ ഇരുട്ടറകളിലായിരുന്നുവെന്നും ഒരുതരം സാമൂഹിക നിര്‍വാഹകത്വവുമില്ലാതെ അവര്‍ പൊതുജീവിതത്തില്‍ നിന്നും തുരത്തപ്പെട്ടവരായിരുന്നുവെന്നുമാണ് കൊളോണിയല്‍, സംഘ് പരിവാര്‍, ഇടത് നവ ലിബറല്‍ കേന്ദ്രങ്ങള്‍ പങ്കുവെക്കുന്ന നിരീക്ഷണം. വൈദിക കാലം സാംസ്‌കാരികവും സാമൂഹികവുമായി ഏറെ മികവാര്‍ന്നതായിരുന്നുവെന്നും, അതപ്പാടെ തകിടം മറിച്ചത് സുല്‍ത്താന്‍മാരുടെ സാന്നിധ്യമാണെന്നും ഇന്ത്യന്‍ ഫാഷിസം നിരന്തരം പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നതും നാം കാണുന്നു. എന്നാല്‍, സത്യം ഇതല്ലെന്നും ജാതി ബ്രാഹ്മണ്യം മേല്‍കൈ നേടിയിരുന്ന വൈദിക കാലത്തേക്കാള്‍ സാംസ്‌കാരിക വികാസത്തിന്റെ പൊലിവുകളും പെരുമകളും മധ്യകാല ഇന്ത്യന്‍ ജനതക്ക് സുല്‍ത്താന്‍ കാലത്ത് സാധ്യമായിരുന്നെന്നും, പ്രത്യേകിച്ചും സ്ത്രീജീവിതം സുല്‍ത്താന്‍മാരുടെ സവിശേഷ പരിഗണന ലഭ്യമായിരുന്ന മണ്ഡലമായിരുന്നുവെന്നുമുള്ള വസ്തുത കപട ചരിത്ര ഘോഷത്തിനിടയില്‍ നാം അറിയാതെ പോകുന്നതാണ്. ജാതി ബ്രാഹ്മണ്യം തീര്‍ക്കുന്ന വ്യാജ ആഖ്യാനങ്ങള്‍ വകഞ്ഞ് സത്യ ചരിത്രസഞ്ചാരം നടത്തുമ്പോള്‍ സുല്‍ത്താന്‍കാലത്ത് എത്രയോ ബഹുഭാഷാ പണ്ഡിതന്മാരും മഹാ കവികളും ചിത്രകാരന്മാരും പരിഭാഷകരുമാണ് മധ്യകാല ഇന്ത്യയിലെ സ്ത്രീകളില്‍ നിന്ന് വളര്‍ന്നു വന്നിരുന്നതെന്ന് നാമറിയും.

ഇവരില്‍ ഒരാളായിരുന്നു മഹാ കവി സൈബുന്നിസാബീഗം. സൈബുന്നിസ ആരെന്നറിയുമ്പോഴാണ് സത്യമായും നാം വിസ്മയിച്ചു പോവുക. വിശാലമായ ഹിന്ദുസ്ഥാനത്തെ അര നൂറ്റാണ്ട് കാലം സുസ്ഥിരമായി ഭരിച്ച ഇന്ത്യയിലെ എക്കാലത്തേയും നീതിമാനായ മഹാരാജാവ് ആലംഗീര്‍ ഔറംഗസേബിന്റെ മൂത്തപുത്രിയാണ് സൈബുന്നിസാ ബീഗം. കവിതയും സംഗീതവും സര്‍ഗാത്മക ആവിഷ്‌കാരങ്ങളും എന്തെന്നറിയാത്ത ഒരു പിന്തിരിപ്പനും വിവരദോഷിയുമായിരുന്നു ഔറംഗസേബെന്നാണല്ലോ യൂറോപ്യന്‍ അധിനിവേശ ചരിത്രകാരന്മാരും അവര്‍ക്ക് വിധേയഗാനം പാടുന്ന ഇന്ത്യന്‍ ചരിത്രകാരന്‍മാരും നിരന്തരം തെറിവിളിച്ചു കൊണ്ടിരിക്കുന്നത്. ഈ മഹാരാജാവിന്റെ മൂത്തപുത്രിയാണ് ഇന്ത്യയിലെ എക്കാലത്തേയും മഹാ കവികളില്‍ ഒരാളായ സൈബുന്നിസ. അറബിയിലും ഉറുദുവിലും പേര്‍ഷ്യന്‍ ഭാഷയിലും ഏറെ പ്രവീണയായിരുന്നു ഇവര്‍. മനോഹരമായ കാവ്യ തല്ലജങ്ങള്‍ കൊണ്ട് ആസ്വാദകരെ ഏറെ തരളിതമാക്കിയ ഈ മഹാകവി ജനിക്കുന്നത് 1639 ഫെബ്രുവരി 15-ന് ദൗലത്താബാദിലാണ്. ഇവരുടെ ഉമ്മ ദില്‍റാസ് ബാനു ബീഗമാണ്. ദില്‍റാസ് ബാനു തന്നെ അക്കാലത്തെ വിശ്രുതയായ കവിയായിരുന്നു. ഔറംഗസേബ് രാജാകുമാരനായിരിക്കുമ്പോഴാണ് ഇവരുടെ വിവാഹം നടന്നത്. വളരെ കുലീനമായൊരു പ്രഭു കുടുംബത്തിലാണ് ദിറോസ് ബാനു ജനിച്ചത്. എഴുത്തിന്റെയും വായനയുടെയും വലിയ ലോകത്ത് ജീവിക്കുവാന്‍ സൗഭാഗ്യം കിട്ടിയതാണ് ദില്‍റാസ് ബാനുവിന്റെ ബാല്യവും കൗമാരവും. അതുകൊണ്ടാണവര്‍ക്ക് കാവ്യമണ്ഡലത്തിലിങ്ങനെ വിരാചിക്കാന്‍ കഴിഞ്ഞത്. പട്ടമഹിഷിയായി മുഗിള ദര്‍ബാറിലെത്തിയതോടെ ഇവരുടെ സര്‍ഗാത്മക ലോകം വിപുലവും വിസ്തൃതവുമായി. അവിടെ അതിനൊക്കെയുള്ള സൗകര്യങ്ങളും സന്നാഹങ്ങളും വേണ്ടുവോളമുണ്ടായിരുന്നു.

ദില്‍റാസ് ബാനുവിന് പതിനാറ് വയസ്സുള്ളപ്പോഴാണ് അവര്‍ ആദ്യമായി അമ്മയാകുന്നത്. മുപ്പത്തിഅഞ്ചാമത്തെ വയസ്സില്‍ തന്റെ മക്കളെയൊക്കെയും ഭൂമിയില്‍ ബാക്കിയാക്കി ആ സ്നേഹനിധിയായ ഉമ്മ തമ്പുരാനിലേക്ക് യാത്രയായി. ഔറംഗസേബിന്റെ മക്കളെയൊക്കെയും വൈജ്ഞാനികമായ ഒരു അന്തരീക്ഷത്തില്‍ വളര്‍ത്തിയെടുക്കാന്‍ ആ പിതാവും മാതാവും ഒരുപോലെ ജാഗ്രത കാണിച്ചു. നല്ല ധാത്രിമാരെ ഏര്‍പ്പെടുത്തിയും ശിക്ഷണങ്ങള്‍ നല്‍കിയും കൊട്ടാര സൗഭാഗ്യങ്ങളുടെ ആഢംഭരങ്ങളില്‍ കണ്ണുതള്ളാതെയും അവര്‍ മക്കളെ പരിപാലിച്ചു. അതിന് ഫലവുമുണ്ടായി. യുദ്ധവും പരദേശ സഞ്ചാരങ്ങളും മറ്റു ഭരണപര സങ്കീര്‍ണതകളുമായി നിരന്തരം മല്‍പ്പിടുത്തം നടത്തുമ്പോഴും തന്റെ മകളുടെ സര്‍ഗാത്മക ഭാവനകളെ താലോലിക്കാനും പുഷ്ടിപ്പെടുത്താനും ഔറംഗസീബ് നിരന്തരം ഉത്സാഹിച്ചു. മൂത്തമകള്‍ സൈബുന്നിസയെ പരിപാലിക്കാനും പ്രത്യേക ശുശ്രൂഷകള്‍ ചെയ്തു വളര്‍ത്താനും ഔറംഗസേബ് ഒരു ധാത്രിയെ നിയമിച്ചു. അവരുടെ പേര് മായാ ഭായി എന്നായിരുന്നു. ദീര്‍ഘകാലം അവര്‍ കൊട്ടാരത്തിലുണ്ടായിരുന്നു. വാര്‍ധക്യത്തിന്റെ അവശതകളില്‍ തളര്‍ന്നപ്പോള്‍ ജീവിക്കാനായി സൈബുന്നിസയുടെ മുന്‍കൈയില്‍ വലിയൊരു കാര്‍ഷികത്തോട്ടം തന്നെ മായാഭായിക്കവര്‍ ദാനമായി നല്‍കി. മായാ ഭായിയുടെ സവിശേഷമായ സ്നേഹ ലാളനകള്‍ ഏറ്റുവാങ്ങിയാണ് സൈബുന്നിസ കൊട്ടാരത്തില്‍ വളര്‍ന്നത്.

തന്റെ കടിഞ്ഞൂല്‍ കുഞ്ഞിനെ വളര്‍ത്തി വലുതാക്കാന്‍ ആ ദമ്പതികള്‍ വിശ്വസിച്ചേല്‍പ്പിച്ചത് മായാ ഭായി എന്ന രജപുത്ര സ്ത്രീയെ ആയിരുന്നു എന്നതിപ്പോള്‍ പ്രത്യേകം നാം ഓര്‍ക്കേണ്ടതാണ്. അത്രമേല്‍ പരമത വിരുദ്ധനായാണല്ലോ നീതിമാനായിരുന്ന ഈ മുഗിള ചക്രവര്‍ത്തി പുതുകാല ചരിത്രത്തില്‍ അവതരിപ്പിക്കപ്പെടുന്നത്. ഔറംഗസീബിന്റെ ഭരണ കാലത്തെ ജി.ഡി.പി എത്രയാണെന്ന സത്യം പറഞ്ഞാല്‍ മതി ദേശദ്രോഹം ചുമത്തി ശിക്ഷ വിധിക്കുന്ന സത്യാനന്തരകാലമാണിന്ന്. അപ്പോഴാണ് നാം ഔറംഗസീബിന്റെ കൊട്ടാരത്തില്‍ സ്വന്തം മകളുടെ കൂടെ മായാ ഭായിയെ കണ്ടെത്തുക. മകളുടെ വിദ്യാഭ്യാസപരവും സാംസ്‌കാരികവുമായ വളര്‍ച്ചയില്‍ അത്രയ്ക്ക് കരുതലും ജാഗ്രതയും ഉണ്ടായിരുന്നു ആ പിതാവിന്. അതിന് യോഗ്യത മാത്രമായിരുന്നു ചക്രവര്‍ത്തിക്ക് മാനദണ്ഡം. ഒപ്പം തന്നെ അവര്‍ മകളെ വിശുദ്ധ ഖുര്‍ആന്‍ സമ്പൂര്‍ണമായും മനപ്പാഠമാക്കാന്‍ പ്രേരിപ്പിച്ചു.  

ഇതിലാ രക്ഷിതാക്കള്‍ പൂര്‍ണമായും വിജയിച്ചു. എട്ടാമത്തെ വയസ്സില്‍ തന്നെ ഈ മകള്‍ വിശുദ്ധ ഖുര്‍ആന്‍ മുഴുവന്‍ അധ്യായങ്ങളും മനപ്പാഠമാക്കി ഹാഫിളേ ഖുര്‍ആനായി. അന്ന് ഔറംഗസീബും ഭാര്യയും മാത്രമല്ല മായാ ഭായിയും ആഹ്ലാദിച്ചു. അന്ന് ഔറംഗസീബ് തന്റെ മകള്‍ക്ക് മുപ്പതിനായിരം വരാഹന്‍ സമ്മാനക്കിഴിയായി നല്‍കി. ആ കുഞ്ഞ് പക്ഷേ വരാഹനത്രയും പാവങ്ങളായ ഗ്രാമീണ കര്‍ഷകരെ വിളിച്ചുവരുത്തി അവര്‍ക്ക് ദാനമാക്കി. വളരെ സാന്ദ്ര മധുരമായി സൈബുന്നിസ ഖുര്‍ആന്‍ പാരായണം ചെയ്യുന്നത് കൊട്ടാരത്തിലെ സകലരും സാകൂതം കേട്ടിരിക്കുമായിരുന്നു. അത്രയും ശ്രവണസുന്ദരവും സംഗീത സാന്ദ്രവുമായിരുന്നവത്രെ. ആ പാരായണ ദീപ്തി. ഇതിനോടൊപ്പം ആ പിതാവ് തന്റെ മകളെ ഭൗതിക വിജ്ഞാനത്തിലേക്കും വഴി നടത്തി. മകളെ പഠിപ്പിക്കാന്‍ മാത്രമായി അന്ന് കിട്ടാവുന്ന ഏറ്റവും മികച്ച അധ്യാപകരെയാണ് അദ്ദേഹം കൊട്ടാരത്തിലേക്കെത്തിച്ചത്. അവരില്‍ എന്തുകൊണ്ടും പ്രഗല്‍ഭനായിരുന്നു അശ്റഫ് ബിന്‍ മിസ്ബാഹ്. ഈ ആചാര്യന്റെ കീഴിലാണ് സൈബുന്നിസ അറബിയിലും ഉര്‍ദുവിലും പേര്‍ഷ്യനിലും ആഴമാര്‍ന്ന മികവുകള്‍ സ്വന്തമാക്കിയത്.

കുട്ടിയായിരുന്നപ്പോള്‍ തന്നെയുള്ള സൈബുന്നിസയുടെ വര്‍ത്തമാനങ്ങള്‍ അത്യന്തം പ്രാസ ദീക്ഷയോലുന്ന സമ്പൂര്‍ണ കാവ്യവാക്യങ്ങള്‍ ആയിരുന്നുവത്രേ. ഇത് കേള്‍ക്കുന്ന കൊട്ടാരം പണ്ഡിതന്മാര്‍ തന്നെ പലപ്പോഴും പറയാറുണ്ടായിരുന്നുവത്രേ  ഈ കുഞ്ഞ് ഭാവിയില്‍ പെരുമപ്പെട്ടൊരു കവിയായി വളര്‍ന്നു വരുമെന്ന്. ഇവര്‍ ആദ്യം എഴുതിയ കവിത ലക്ഷണമൊത്ത അറബി ഭാഷയില്‍ ആയിരുന്നു. മുത്തച്ഛനായ ഷാജഹാന്റെ കൊട്ടാരത്തിലെത്തിയ അറേബ്യന്‍ പണ്ഡിതന്മാരെ ഷാജഹാന്‍ പേരക്കുഞ്ഞിന്റെ കവിതകള്‍ കാണിച്ചുകൊടുത്തു പോല്‍. ആരാണ് കവിത എഴുതിയതെന്ന് വെളിപ്പെടുത്താതെയാണത്രേ അവര്‍ക്ക് മുമ്പില്‍ കവിത സമര്‍പ്പിച്ചത്. അവര്‍ പറഞ്ഞത് ഇത് അറബി ഭാഷയില്‍ അഗാധ ജ്ഞാനമുള്ള ഏതോ ഇന്ത്യന്‍ കവികളെഴുതിയതാണിതെന്നാണ്. അറബിക്കവിതകളിലെ ചന്ദ ശാസ്ത്ര നിയമങ്ങള്‍ മാത്രമല്ല അലങ്കാര രൂപങ്ങളും ഭാഷാ പ്രയോഗങ്ങളുടെ സൂക്ഷ്മ മര്‍മങ്ങളും തുളുമ്പി നില്‍ക്കും വിധമാണ്  കവിത എഴുതപ്പെട്ടതെന്നാണവര്‍ വിധി എഴുതിയത്. എല്ലാ നിരീക്ഷണ പ്രസ്ഥാവനകളും കഴിഞ്ഞ് പിന്നെയാണ്  യഥാര്‍ഥ കവിയെ ഷാജഹാന്‍ ചക്രവര്‍ത്തി അവര്‍ക്ക് മുന്നില്‍ ഹാജറാക്കിയത്. ആ അറബി പണ്ഡിതന്മാര്‍ സ്തബ്ധരായിപ്പോയി എന്നാണ് ചരിത്രം. അറബി മാതൃഭാഷ അല്ലാത്ത ഈ കവിയുടെ കവന കൗതുകം അറബി പണ്ഡിതന്മാര്‍ സമ്മതിച്ചു പോയി.

സൈബുന്നിസ കവിതയെഴുത്തിന് പ്രധാന മാധ്യമമായി സ്വീകരിച്ചത് പേര്‍ഷ്യന്‍ ഭാഷയാണ്. അക്കാലത്തെ ഗഹനകളായ രചനകള്‍ നിര്‍വഹിക്കപ്പെട്ടിരുന്ന ശ്രേഷ്ഠ സാഹിത്യഭാഷ ഇന്ത്യയില്‍ പേര്‍ഷ്യന്‍ ആയിരുന്നുവല്ലോ. മഹാകവി ഇഖ്ബാല്‍ പോലും തന്റെ ഗഹനരചനക്ക് മാധ്യമമായി സ്വീകരിച്ചതും പേര്‍ഷ്യന്‍ ഭാഷയായത് അതുകൊണ്ടാണ്. അക്കാലത്ത് ലോകത്ത് തന്നെ ഏറ്റവും സമ്പന്നവും വിശാലവുമായ ഒരു സാമ്രാജ്യത്തിലെ കൊച്ചുറാണിയാണ് സൈബുന്നീസ. സര്‍വാഡംബരത്തില്‍ ജീവിതം ആറാടിപ്പിഴിയാന്‍ എല്ലാ സന്ദര്‍ഭവും ഒത്തുവന്ന ഈ കൊച്ചുറാണി പക്ഷേ,  അത്തരം ആര്‍ഭാടങ്ങളിലേക്കും അധികാരത്തിന്റെ ഊടു വഴികളിലേക്കും വഴുക്കിപ്പോയതേയില്ല. അന്തപുര റാണിമാരുടെ നിലത്തിഴയുന്ന റോബുകള്‍ ധരിച്ചില്ല. ഈ ലാളിത്യത്തെ പക്ഷേ, പിതാവ് ഔറംഗസീബ് സര്‍വധാ പ്രോല്‍സാഹിപ്പിച്ചു. അദ്ദേഹം തന്നെ ഒരു വൈരാഗിയായ ദര്‍വീശ് ആയിരുന്നുവല്ലോ. ഒരു തരം അഹങ്കാരങ്ങളും ഈ പിതാവിനേയും പുത്രിയേയും ഒരിക്കലും ബാധിച്ചിരുന്നില്ല. വില കൂടിയ അംഗ വസ്ത്രങ്ങള്‍ പോലും അവര്‍ ഉപയോഗിച്ചില്ല.

ഭരണകാര്യങ്ങളിലും ദര്‍ബാര്‍ സമ്മേളനങ്ങളിലും പങ്കെടുക്കാന്‍ മന്ത്രിമാരും പ്രഭുക്കന്‍മാരും സൈബുന്നിസയെ നിരന്തരം ക്ഷണിച്ചു നോക്കിയെങ്കിലും അതിലൊന്നും ഒരു താല്‍പര്യവും അവര്‍ പ്രകടിപ്പിച്ചില്ല. അവരുടെ ലോകം മറ്റൊന്നായിരുന്നു. അവര്‍ തന്റെ സര്‍ഗാത്മക ലോകത്തില്‍ ഒരു പരിവ്രാജകയെ പോലെ ഇശ്ഖും പാടി നടന്നു. ഉര്‍ദുവിലും അറബിയിലും കൂടുതല്‍ പ്രധാനമായി പേര്‍ഷ്യനിലും അവര്‍ നിരവധി ഭാവ ഗീതങ്ങളും കീര്‍ത്തന കാവ്യങ്ങളും ഇതിനകം തന്നെ എഴുതിക്കഴിഞ്ഞിരുന്നു.

ഒരു വര്‍ഷത്തേക്ക് നാല് ലക്ഷം വരാഹനായിരുന്നുവത്രേ ഇവര്‍ക്ക് കൊട്ടാരം അനുവദിച്ചിരുന്ന ചെലവ് സംഖ്യ. ഇതില്‍ വളരെക്കുറച്ചു മാത്രമേ ഇവര്‍ക്ക് ജീവിതാവശ്യങ്ങള്‍ക്കായി വേണ്ടിയിരുന്നുള്ളൂ. അത്രമേല്‍ ലളിതമായിരുന്നു ഈ മഹാ കവിയുടെ ജീവിതം. ബാക്കിയത്രയും പുസ്തകങ്ങള്‍ സമാഹരിക്കാനും ദര്‍ബാറിലെ ഗ്രന്ഥാലയം വിപുലപ്പെടുത്താനും വേണ്ടി മാത്രം അവര്‍ ഉപയോഗിച്ചു.

വളരെ വിപുലതയാര്‍ന്ന  ഗ്രന്ഥാലയം സൈബുന്നിസക്കുണ്ടായിരുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും നാനാ ഭാഷയിലുള്ള ആയിരക്കണക്കിന് പുസ്തകങ്ങള്‍ വളരെ സാഹസപ്പെട്ട് അവര്‍ സമാഹരിച്ചു കൊണ്ടേയിരുന്നു. പ്രതികള്‍ ലഭ്യമല്ലാത്ത പുസ്തകങ്ങള്‍ക്കായി വിദഗ്ധരെ അയച്ചു അവിടെനിന്നും പകര്‍ത്തിയെടുത്ത് കൊട്ടാരത്തില്‍ എത്തിച്ചു. ആ ഒരു സര്‍ഗാത്മക സാമ്രാജ്യത്തിലായിരുന്നു ഈ രാജകുമാരി കിരീടം വെച്ച് അധികാരം നടത്തിയത്. വളരെ വിശാലവും വിപുലവുമായിരുന്നു ഇവരുടെ ഗ്രന്ഥ ലോകം. മുല്ലാ മുഹമ്മദ് ഷഫീഅ എന്നൊരു മഹാജ്ഞാനിയായിരുന്നു ഇവരുടെ ഗ്രന്ഥപ്പുര സൂക്ഷിച്ചതും നോക്കി നടത്തിയതും. അദ്ദേഹത്തിന് കീഴില്‍ വേറെ നിരവധി പണ്ഡിതന്‍മാരും ആ ഗ്രന്ഥാലയത്തില്‍ ജോലി നോക്കിയിരുന്നു. അതിരാവിലെ തന്നെ സൈബുന്നീസ തന്റെ ഗ്രന്ഥപ്പുരയില്‍ എത്തും. വായനയും സംവാദങ്ങളുമായി ഏറെ തിരക്കുപിടിച്ചതായിരുന്നു ഈ മഹാറാണിയുടെ ജീവിതം. മറ്റു ജീവിതകാമനകളൊന്നും അവരെ മോഹിപ്പിച്ചില്ല. ഒരു കൊട്ടാരവാസമപ്പാടെ കവിതകള്‍ക്കായി ബലികൊടുത്ത ഒരു ജീവിതമായിരുന്നു അവരുടേത്. ഇത്രയും പ്രഫുല്ലതയാര്‍ന്ന ഒരു കാലത്തെയാണ് സംഘ് പരിവാര്‍ ഇന്ന് അപരമാക്കുന്നതും തെറി വിളിക്കുന്നതും. കവിത എഴുതിയും കവിത വായിച്ചും ഒരു ജീവിതം ബലിയാക്കിയതാണ് സൈബുന്നീസയുടെ ആയുസ്സ്. 1726-ല്‍ തന്റെ 64-ാമത്തെ വയസ്സില്‍ ഈ നാട് കണ്ട മഹാ കവി ദല്‍ഹിയില്‍ അന്തരിച്ചു. അവരുടെ ഏറ്റവും വിശ്രുമായ കാവ്യസമാഹാരമാണ് 'ദീവാനേ മക്ഫി.'

ചിന്തിക്കുന്ന സ്ത്രീ വായിക്കുന്നത്


EDITOR : RUKSANA. P

SENIOR SUB EDITOR : FOUSIA SHAMS

SUB EDITOR : FATHIMA BISHARA

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 8289874075
aramammonthly@gmail.com


Advertisement

Phone: 8281572448
advtaramam@gmail.com

Subscription
  • For 1 Year : 300
  • For 1 Copy : 25
Quick Links

© Aramam monthly. All Rights Reserved. Powered by: D4media