പ്രവാചകന്റെ കാലഘട്ടം അറിവിന്റെ കാലമായിരുന്നു. ചുറ്റുമുണ്ടായിരുന്ന സ്വഹാബികള്‍ അല്ലാഹുവിന്റെ ദൂതനോട് ദൈനംദിന ജീവിതത്തില്‍ നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ച് ചോദിക്കുകയും സംശയ നിവാരണം നടത്തുകയും ചെയ്തു. സ്ത്രീകളും തങ്ങളുടെ പ്രശ്‌നങ്ങള്‍ ചോദിച്ചറിയാന്‍ പ്രവാചകന്റെ സന്നിധിയിലെത്തി. മതം പഠിക്കുന്നതിന് ലജ്ജ ഒരു തടസ്സമല്ലെന്ന് അവര്‍ക്ക് അറിയാമായിരുന്നു.
സ്ത്രീകളെ സംബന്ധിച്ച പല വിഷയങ്ങളും റസൂലിന് മുമ്പില്‍ അവതരിപ്പിക്കുകയും ചോദ്യങ്ങള്‍ ചോദിക്കുകയും ചെയ്ത സ്വഹാബി വനിതയായിരുന്നു അസ്മാ ബിന്‍ത് യസീദ് (റ). 'ഖതീബത്തുന്നിസാഅ്' -സ്ത്രീകളുടെ വാഗ്മി- എന്നാണവര്‍ അറിയപ്പെട്ടിരുന്നത്. നേരും വാക്ചാതുരിയും കൊണ്ട് അസ്മാ (റ) സഹാബി വനിതകള്‍ക്കിടയില്‍ വേറിട്ട് നിന്നു. മദീനയിലെ സ്ത്രീകള്‍ പ്രവാചകനോട് വല്ലതും ചോദിക്കാനും അദ്ദേഹത്തില്‍ നിന്ന് പഠിക്കാനും ആഗ്രഹിക്കുമ്പോള്‍, ആ അഭ്യര്‍ഥന നടത്താന്‍ തങ്ങളില്‍ ഏറ്റവും ശക്തയായ സ്ത്രീ അസ്മാ ബിന്‍ത് യസീദ് ഇബ്‌നു സഖ്‌നാണെന്ന് മനസ്സിലാക്കി, അവരുടെ പ്രതിനിധിയായി അവരെയായിരുന്നു അയക്കാറുള്ളത്.
അന്‍സാരിയായ യസീദ് ഇബ്‌നു സഖ്ന്‍(റ)വിന്റെ മകളാണ് അസ്മ. ഉഹുദില്‍ ശത്രുപക്ഷത്തിന്റെ ആക്രമണം ഭയന്ന് ഇസ്ലാമിന്റെ ആളുകള്‍ ഓടിപ്പോയപ്പോള്‍ റസൂല്‍(സ)യെ പ്രതിരോധിക്കുകയും രക്തസാക്ഷിത്വം ഏറ്റുവാങ്ങുകയും ചെയ്തയാളാണ് യസീദ് ഇബ്‌നു സഖ്ന്‍(റ).
ഔസ് ഗോത്രക്കാരിയായ അസ്മാ (റ) മദീനയിലാണ് ജനിച്ചത്. ഇസ്ലാമിന്റെ സന്ദേശവുമായി റസൂല്‍ (സ) മദീനയിലേക്കയച്ച മുസ്അബ് ബ്‌നു ഉമൈര്‍(റ)വിലൂടെയാണ് അസ്മാ (റ) ഇസ്ലാമിനെ കുറിച്ചറിയുന്നത്. പ്രവാചകനുമായി ആദ്യം ഉടമ്പടി ചെയ്ത വനിത കൂടിയാണവര്‍. ധനികയായിരുന്നില്ലെങ്കിലും ഉദാരമതിയായിരുന്നു അവര്‍. അല്ലാഹുവിന്റെ റസൂലുമായി ഭക്ഷണപാനീയങ്ങള്‍ പങ്കിടുന്നതില്‍ അവര്‍ ആത്മീയ ആനന്ദം കണ്ടെത്തി. ഒരിക്കല്‍ റസൂല്‍ (സ) പള്ളിയില്‍ ഇശാ നമസ്‌കാരത്തില്‍ മുഴുകിയിരിക്കുന്നത് അസ്മാ (റ) കണ്ടു. ഉടനെ വീട്ടിലേക്ക് പോയി കുറച്ച് അപ്പവും ഉണക്കമുന്തിരിയും തയ്യാറാക്കി. അദ്ദേഹത്തെ വീട്ടിലേക്ക് ക്ഷണിച്ചു. അദ്ദേഹം ചില അന്‍സാറുകളെയും കൂട്ടി അവരുടെ വീട്ടിലേക്ക് പോയി. നാല്‍പതോളം വരുന്ന അന്‍സാറുകള്‍ക്ക് വളരെ കുറഞ്ഞ വിഭവങ്ങള്‍ മാത്രമേ വിളമ്പാന്‍ കഴിഞ്ഞുള്ളുവെങ്കിലും അവര്‍ മതിവരുവോളം കഴിച്ച അത്ഭുതത്തിന് സാക്ഷിയായവരില്‍ ഒരാളാണ് അസ്മാ (റ). 'റസൂല്‍ (സ) എന്റെ വെള്ളത്തോലില്‍ നിന്ന് കുടിച്ചതിന് ശേഷവും എന്റെ പാത്രത്തില്‍ നിന്ന് ഭക്ഷണം കഴിച്ചതിന് ശേഷവും ഞങ്ങളുടെ ഉപജീവനം വര്‍ധിക്കുന്നത് ഒരിക്കലും തടയപ്പെട്ടില്ല' എന്നവര്‍ പറയുന്നു.
മദീനയിലെ സ്വഹാബി വനിതകള്‍ക്കുവേണ്ടി ആഴ്ചയിലൊരിക്കല്‍ റസൂലിന്റെ ഹല്‍ഖ സംഘടിപ്പിച്ചിരുന്നു. അതിലെ നിത്യ സന്ദര്‍ശകയായിരുന്നു അസ്മാ (റ). റസൂലില്‍നിന്ന് നേരിട്ട് ഒരുപാട് ഹദീസുകള്‍ അവര്‍ ഉദ്ധരിച്ചിട്ടുണ്ട്. അബൂ ദാവൂദ്, തിര്‍മിദി, നസാഈ, ഇബ്‌നു മാജ തുടങ്ങിയ പ്രമുഖ ഹദീസ് പണ്ഡിതന്മാര്‍ അവര്‍ ഹൃദിസ്ഥമാക്കിയ 81-ഓളം ഹദീസുകള്‍ നിവേദനം ചെയ്തിട്ടുണ്ട്. അതുപോലെ, പ്രവാചകന്റെ സഹകാരികളില്‍ ഏറ്റവും നന്നായി പഠിച്ചവരില്‍ ഒരാളായി അവര്‍ സ്ഥാനം പിടിക്കുന്നു. പ്രവാചകന്റെ കാലത്ത് വിവാഹമോചനം നേടിയ ആദ്യത്തെ സ്ത്രീയായ അവരെ സംബന്ധിച്ചാണ് ഇദ്ദയുടെ ആയത്തുകള്‍ (അല്‍ ബഖറ 228) ഇറങ്ങിയത്.
ഒരിക്കല്‍ മദീനയിലെ സ്ത്രീകളുടെ മനസ്സിനെ അലട്ടിയിരുന്ന ഒരു വിഷയവുമായി അവര്‍ റസൂലിന്റെ അടുക്കല്‍ വന്നു. ''നബിയേ, ഞാന്‍ സ്ത്രീകളുടെ പ്രതിനിധിയായി വന്നതാണ്. എനിക്ക് ചില കാര്യങ്ങള്‍ ബോധിപ്പിക്കാനുണ്ട്.'' നബി (സ) അവര്‍ക്ക് അനുവാദം നല്‍കി: 'താങ്കള്‍ സ്ത്രീകളിലേക്കും പുരുഷന്മാരിലേക്കുമായി നിയോഗിക്കപ്പെട്ടതാണല്ലോ. ഞങ്ങള്‍, സ്ത്രീസമൂഹം പരിധിയും പരിമിതിയുമുള്ളവരാണ്. നിങ്ങളുടെ (പുരുഷന്മാരുടെ) വീടിന്റെ സംരക്ഷകരാണ്. വികാരം ശമിപ്പിക്കുന്നവരാണ്. മക്കളെ ഗര്‍ഭം ധരിക്കുന്നവരുമാണ്. എന്നാല്‍, പുരുഷന്മാര്‍ ഞങ്ങളെക്കാള്‍ പലതിലും ശ്രേഷ്ഠത കൈവരിക്കുന്നു. അവര്‍ ജമാഅത്ത് നമസ്‌കാരങ്ങളില്‍ പങ്കെടുക്കുന്നു. രോഗികളെ സന്ദര്‍ശിക്കുകയും ജനാസയില്‍ പങ്കെടുക്കുകയും ചെയ്യുന്നു. ഹജ്ജ് നിര്‍വഹിക്കുകയും ദൈവിക മാര്‍ഗത്തില്‍ ധര്‍മയുദ്ധത്തില്‍ അണിനിരക്കുകയും ചെയ്യുന്നു. നിങ്ങള്‍ ഇത്തരം പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുമ്പോള്‍ നിങ്ങളുടെ സമ്പത്തിന് കാവലായും മക്കളുടെ പരിചാരകരായും ഞങ്ങള്‍ വീട്ടിലിരിക്കുകയാണ്. നിങ്ങള്‍ക്ക് ലഭിക്കുന്ന എണ്ണമറ്റ ഈ പ്രതിഫലത്തില്‍ ഞങ്ങള്‍ക്കും പങ്ക് ലഭിക്കേണ്ടതല്ലേ?'
അസ്മാ(റ)യുടെ സംസാരം ശ്രവിച്ച പ്രവാചകന്‍ അവരുടെ ബുദ്ധിയെയും വാക്ചാതുര്യത്തെയും അഭിനന്ദിച്ചു. അവിടെയുണ്ടായിരുന്ന സ്വഹാബികളോട് അദ്ദേഹം ചോദിച്ചു, 'ഒരു സ്ത്രീ തന്റെ മതകാര്യം ഇത്ര മനോഹരമായി അവതരിപ്പിക്കുന്നത് ഇതിനുമുമ്പ് നിങ്ങള്‍ കേട്ടിട്ടുണ്ടോ?' 'ഇല്ല ദൂതരേ,' അവര്‍ ഏകസ്വരത്തില്‍ പറഞ്ഞു.
തുടര്‍ന്ന്, അദ്ദേഹം അസ്മയ്ക്കും വിശ്വാസികളായ എല്ലാ സ്ത്രീകള്‍ക്കുമായി സന്തോഷവാര്‍ത്ത നല്‍കി: 'സഹോദരീ, നിങ്ങള്‍ പുരുഷന്റെ ഉത്തമ പങ്കാളിയാവുക, അവന്റെ തൃപ്തിനേടുക, അവനോടൊപ്പം പിന്തുടരുക. അത് എല്ലാ കാര്യത്തിലും നിങ്ങള്‍ക്ക് തുല്യത നല്‍കും.' പ്രവാചകന്‍(സ)യുടെ മറുപടി കേട്ട് സന്തോഷത്തോടെ തെളിഞ്ഞ മുഖവുമായി അസ്മാ (റ) മടങ്ങി.
പല അവസരങ്ങളിലും മുസ്ലിം സൈന്യത്തോടൊപ്പം ചേരുകയും ജിഹാദിനോട് താല്‍പ്പര്യം പ്രകടിപ്പിക്കുകയും ചെയ്ത ധീരയായിരുന്നു അവര്‍. ഖൈബര്‍, ഖന്‍ദഖ് യുദ്ധങ്ങളിലെ മുഴുസമയ പോരാളിയായിരുന്നു അവര്‍. റോമക്കാര്‍ക്കെതിരെ നടന്ന യര്‍മൂക്ക് യുദ്ധത്തിലും അവര്‍ പങ്കെടുത്തിരുന്നു. മുറിവേറ്റവര്‍ക്ക് വെള്ളം നല്‍കിയും പരിക്കേറ്റവരെ പരിചരിച്ചും സജീവമായിരുന്ന അവര്‍ യുദ്ധത്തിനിടയില്‍ സ്ത്രീകളുടെ തമ്പിനുനേരെ ആക്രമിക്കാന്‍ വന്ന ഒമ്പത് റോമന്‍ പട്ടാളക്കാരെ സ്വന്തം തമ്പിന്റെ തൂണ് ഉപയോഗിച്ച് കൊലപ്പെടുത്തിയത് ചരിത്രമാണ്.