ഇസ്ലാം തങ്ങള്‍ക്ക് വകവെച്ചു തരുന്ന അവകാശങ്ങളെ കുറിച്ച് പൂര്‍ണ ബോധ്യമുള്ളവരായിരുന്നു സ്വഹാബി വനിതകള്‍. ആ അവകാശങ്ങള്‍ ലംഘിക്കപ്പെടുന്നു എന്ന് തോന്നുന്നിടത്ത് അവര്‍ പ്രതികരിച്ചു.
ഇസ്ലാമിക വിജ്ഞാനീയങ്ങളുടെ പ്രഥമ സ്രോതസ്സുകള്‍ ഖുര്‍ആനും തിരുസുന്നത്തുമാണ്. പ്രവാചക കാലഘട്ടത്തിലെ സ്വഹാബി വനിതകളിലധികവും ഖുര്‍ആന്‍ ഹൃദിസ്ഥമാക്കാനും പ്രവാചകരില്‍ നിന്ന് ഹദീസുകള്‍ സ്വീകരിക്കാനും അവലോകനം ചെയ്ത് ഫത് വകള്‍ നല്‍കാനും മുന്നോട്ട് വന്നിരുന്നു. അറിവ് നേടുക മാത്രമല്ല അത് മറ്റുള്ളവര്‍ക്ക് പകര്‍ന്ന് നല്‍കാനും അവര്‍ മുന്നില്‍ നിന്നു. വീടുകളില്‍ സംശയനിവാരണത്തിന് വരുന്നവര്‍ക്കും പള്ളികളിലും ഇതര വിജ്ഞാന സദസ്സുകളിലും അവര്‍ അറിവ് പകര്‍ന്നു നല്‍കി. ഭക്തര്‍, സല്‍ഗുണ സമ്പന്നര്‍, അഗാധ ജ്ഞാനികള്‍, വിവേകമതികള്‍, സമയത്തിലും സമ്പത്തിലും ഉദാരമതികള്‍, പകല്‍ മുഴുവന്‍ അധ്യാപനങ്ങളില്‍ വ്യാപൃതരാവുന്നവര്‍, ക്ഷമയും സഹനവും പുലര്‍ത്തിയവര്‍ തുടങ്ങി പണ്ഡിതകളുടെ സവിശേഷതകള്‍ അനവധി ആയിരുന്നു.
ഇമാം ഇബ്‌നുല്‍ ഖയ്യിം അല്‍ ജൗസി (റ) അദ്ദേഹത്തിന്റെ 'ഇഅ്‌ലാമുല്‍ മുവഖിഈന്‍ അന്‍ റബ്ബില്‍ ആലമീന്‍' എന്ന ഗ്രന്ഥത്തില്‍ പറയുന്നു: ഫത് വകള്‍ മനഃപാഠമാക്കിയ130-ലധികം വരുന്ന സ്വഹാബികളില്‍ 22 പേര്‍ സ്ത്രീകളായിരുന്നു. ഉമ്മുല്‍ മുഅ്മിനീന്‍ ആഇശ (റ), ഉമ്മുസലമ (റ), ഉമ്മു അത്വിയ്യ, ഉമ്മുല്‍ മുഅ്മിനീന്‍ ഹഫ്‌സ (റ), ഉമ്മു ഹബീബ, ലൈല ബിന്‍ത് ഖാനിഫ് അസ്സഖഫിയ്യ, അസ്മാഅ് ബിന്‍ത് അബീബക് ർ ഉമ്മു ശരീക്, ഹൗലാഅ് ബിന്‍ത് തുവൈതുല്‍ അസദിയ്യ, ഉമ്മു ദര്‍ദാഅ് അല്‍ കുബ്‌റാ, ആതിഖ ബിന്‍ത് സൈദുബ്‌നു അംറ്, സഹ്ല ബിന്‍ത് സുഹൈല്‍, ഉമ്മുല്‍ മുഅ്മിനീന്‍ ജുവൈരിയ, ഉമ്മുല്‍ മുഅ്മിനീന്‍ മൈമൂന, ഫാത്വിമ ബീവി, ഫാത്വിമ ബിന്‍ത് ഖൈസ്, സൈനബ് ബിന്‍ത് ഉമ്മു സലമ, നബി (സ) യുടെ വളര്‍ത്തുമ്മയായ ഉമ്മു അയ്മന്‍, സേവകയായിരുന്ന ഉമ്മു യൂസുഫ്, ഗാമിദിയ്യ (റളിയല്ലാഹു അന്‍ഹുന്ന) തുടങ്ങിയവര്‍ അവരില്‍ പ്രമുഖരായിരുന്നു.
ജ്ഞാനസമ്പാദന മാര്‍ഗങ്ങള്‍
ജ്ഞാന സമ്പാദനം നടത്താന്‍ താല്‍പര്യമുള്ള സ്ത്രീകള്‍ക്ക് തുറന്ന ഇടത്തില്‍ വെച്ച് അറിവ് നേടാനുള്ള സാഹചര്യങ്ങള്‍ ഇസ്ലാം എന്നും നല്‍കിയിരുന്നു. പ്രായപൂര്‍ത്തിയായവരും അല്ലാത്തവരുമായ സ്ത്രീകള്‍ അശുദ്ധിയുടെ സമയത്താണെങ്കില്‍ പോലും വിജ്ഞാന സദസ്സില്‍ പങ്കെടുക്കണമെന്ന് റസൂല്‍ നിര്‍ദേശിച്ചു. സ്ത്രീകളുടെ സംശയങ്ങള്‍ക്ക് മറുപടി നല്‍കാന്‍ പ്രവാചകന്‍ (സ) എപ്പോഴും ശ്രദ്ധിച്ചിരുന്നു. 'സ്ത്രീകളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ പ്രത്യേക ദിവസം തന്നെ പ്രവാചകന്‍ (സ) മാറ്റി വെച്ചിരുന്നു.
അറിവിന്റെ കാര്യത്തില്‍ ലജ്ജ പാടില്ല. ലജ്ജാലുക്കള്‍ക്കും അഹങ്കാരികള്‍ക്കും അറിവ് നേടാനാവില്ല എന്നതത്രേ പണ്ഡിത വാക്യം. ആഇശ (റ) പറഞ്ഞു: അന്‍സാരി വനിതകള്‍ എത്ര നല്ലവര്‍; ദീനിനെ കുറിച്ച് മനസ്സിലാക്കുന്നതില്‍ നിന്ന് ലജ്ജ അവരെ തടഞ്ഞില്ല.ഉമ്മു സലമ(റ)യില്‍ നിന്ന്: റസൂല്‍ (സ) യോട് സ്ത്രീകള്‍ക്ക് സ്വപ്ന സ്ഖലനമുണ്ടായാല്‍ കുളിക്കേണ്ടതുണ്ടോ എന്ന് ചോദിച്ചു. അതെ, എന്ന് അദ്ദേഹം മറുപടി പറഞ്ഞു. അസ്മാഅ് ബിന്‍ത് ശകല്‍ ആര്‍ത്തവാന്ത്യമുള്ള കുളിയെ കുറിച്ച് പ്രവാചകനോട് ചോദിച്ചപ്പോള്‍ റസൂല്‍ അത് വിശദീകരിക്കുകയുണ്ടായി. പണ്ഡിതകളായ സ്വഹാബി വനിതകള്‍ താബിഉകളിലെ പണ്ഡിതര്‍ക്ക് ജന്മം നല്‍കിയതായി ചരിത്രത്തില്‍ കാണാം. മുഹദ്ദിസത്തും നിയമജ്ഞയുമായിരുന്ന ഫാത്വിമ ബിന്‍ത് അല്‍ മുന്‍ദിര്‍ ബ്ന്‍ അല്‍ സുബൈറിന് തന്റെ പിതാമഹിയായിരുന്ന അസ്മാഅ് ബിന്‍ത് അബീബക്‌റില്‍ നിന്ന് ധാരാളം ഹദീസ് ലഭിച്ചിട്ടുണ്ട്. ഭര്‍ത്താക്കന്മാരില്‍നിന്ന് അറിവ് നേടിയ സ്വഹാബി വനിതകള്‍, വിവാഹം ജ്ഞാനസമ്പാദനത്തിന് തടസ്സമല്ല, പ്രചോദനമാണെന്ന് തെളിയിച്ചു. സുപ്രസിദ്ധ സ്വഹാബി സല്‍മാനുല്‍ ഫാരിസിയുടെ ഭാര്യയായിരുന്ന ബുഖൈറ അദ്ദേഹത്തില്‍ നിന്നും, ഉമ്മു ദര്‍ദാഅ് (റ) ഭര്‍ത്താവായിരുന്ന അബുദ്ദര്‍ദാഇ(റ)ല്‍നിന്നും സൈനബ് ബിന്‍ത് കഅ്ബ് (റ) ഭര്‍ത്താവ് അബൂ സഈദ് അല്‍ ഖുദ് രിയില്‍നിന്നും ഹദീസ് ശേഖരിച്ചു. അടിമകള്‍ അവരുടെ ഉടമസ്ഥരില്‍നിന്ന് അറിവ് നേടിയതും ചരിത്രത്തിലുണ്ട്. അനസ് ബിന്‍ മാലിക് (റ) ന്റെ അടിമയായിരുന്നു പ്രസിദ്ധ നിയമജ്ഞ ഉമ്മുല്‍ ഹുദൈല്‍ ഹഫ്‌സ്വ ബിന്‍ത് സീരീനിന്‍. ഭാര്യമാരില്‍ നിന്ന് ഭര്‍ത്താക്കന്മാര്‍ ഹദീസ് നിവേദനം ചെയ്തു. എപ്പോഴാണ് കുട്ടികള്‍ നമസ്‌കരിക്കേണ്ടത് എന്ന് മുആദ് ബ്ന്‍ അബ്ദില്ലാ ബ്ന്‍ ഹബീബ് തന്റെ ഭാര്യയോട് ചോദിച്ചപ്പോള്‍ 'കുട്ടി തന്റെ വലതും ഇടതും തിരിച്ചറിയാന്‍ തുടങ്ങുമ്പോള്‍ അവനോട് നമസ്‌കരിക്കാന്‍ കല്‍പിക്കുക' എന്ന്, ഇതേ വിഷയവുമായി പ്രവാചകനടുത്ത് ചെന്ന സ്ത്രീയോട് പ്രവാചകന്‍ പറഞ്ഞതായി അവര്‍ മറുപടി നല്‍കി.
ഇമാം ബുഖാരി തന്റെ ജാമിഉസ്സ്വഹീഹ് എന്ന ഗ്രന്ഥത്തില്‍ 31 സ്വഹാബി വനിതകള്‍ റിപ്പോര്‍ട്ട് ചെയ്ത ഹദീസുകള്‍ ചേര്‍ത്തിട്ടുണ്ട്. അതേപോലെ ഇമാം മുസ്ലിം തന്റെ ജാമിഉസ്സ്വഹീഹ് എന്ന ഗ്രന്ഥത്തില്‍ 36 സ്വഹാബി വനിതകള്‍ റിപ്പോര്‍ട്ട് ചെയ്ത ഹദീസുകളും ചേര്‍ത്തിട്ടുണ്ട്. ഇബ്‌നുമാജ, അബൂദാവൂദ് തുടങ്ങിയവരുടെ ഗ്രന്ഥങ്ങളിലും ധാരാളം ഹദീസുകള്‍ സ്വഹാബി വനിതകള്‍ റിപ്പോര്‍ട്ട് ചെയ്തതായി കാണാം.
സ്ത്രീകള്‍ നിവേദനം ചെയ്ത ഹദീസുകള്‍ മാത്രം ചില കര്‍മശാസ്ത്ര വിധികള്‍ക്ക് കാരണമായിട്ടുണ്ട്. ത്വഹാറത്തി (ശുദ്ധീകരണം) ന്റെ വിഷയത്തില്‍ സ്ത്രീകള്‍ക്ക് പ്രത്യേകമായ ശുദ്ധീകരണത്തെ കുറിച്ച് നിവേദനം ചെയ്തിട്ടുള്ളത് സ്ത്രീകള്‍ മാത്രമാണ്. ജനാസയെയും സ്വലാത്തിനെയും ദാനധര്‍മങ്ങളെയും ഹജ്ജ് തീര്‍ഥാടനവുമായി ബന്ധപ്പെട്ട കര്‍മങ്ങളെയും കുറിച്ചും സ്ത്രീകള്‍ നിവേദനം ചെയ്ത ഹദീസുകള്‍ ഉണ്ട്. പ്രവാചകന്റെ സ്വകാര്യ ജീവിതവുമായി ബന്ധപ്പെട്ട ഹദീസുകളധികവും റിപ്പോര്‍ട്ട് ചെയ്തത് സ്ത്രീകളാണ്.
ഉമ്മുല്‍ മുഅ്മിനീന്‍ ആഇശ (റ)
അബൂ സലമ അബ്ദിറഹ്‌മാനില്‍ നിന്ന് ഉദ്ധരിക്കുന്നു: വിശുദ്ധ ഖുര്‍ആനിലെ ഓരോ സൂക്തത്തിന്റെയും ആശയ തലം വിവരിക്കുന്നതിലും, ഫിഖ്ഹിലും ഹദീസിലും ആഇശ(റ)യെക്കാള്‍ വ്യുല്‍പത്തിയുള്ള ഒരാളെയും ഞാന്‍ കണ്ടിട്ടില്ല. ആദ്യ നൂറ്റാണ്ടിലെ ഏഴ് പണ്ഡിത മഹത്തുക്കളില്‍ ഒരാളായി അവരെ ചരിത്രകാരന്മാര്‍ എണ്ണുന്നു. ഇമാം ഇബ്‌നുല്‍ ഖയ്യിം ലോകത്തെ ഏറ്റവും കര്‍മശാസ്ത്ര പരിജ്ഞാനമുള്ള വനിതയായി ആഇശ ബീവിയെ വിശേഷിപ്പിച്ചു. അബൂബക് ർ, ഉമര്‍, ഉസ്മാന്‍ (റ) തുടങ്ങിയവരെല്ലാം ഫത് വക്കായി അവരെ ആശ്രയിച്ചിരുന്നു എന്ന് സഅ്ദ് അല്‍ ബസ്വരി അത്ത്വബഖാത്ത് എന്ന ഗ്രന്ഥത്തില്‍ പറയുന്നു. സ്ത്രീ സ്വന്തം ശരീരത്തെ തൊട്ട് നിര്‍ഭയമാകുമ്പോള്‍ അവള്‍ക്ക് മഹ്‌റമില്ലാതെ യാത്ര ചെയ്യാം എന്ന് ആഇശ (റ)ഫത് വ നല്‍കിയിരുന്നു. ഇസ്ലാമിക ശരീഅത്ത് നിയമങ്ങളിലെ നാലിലൊരു ഭാഗം ആഇശ (റ)യില്‍ നിന്ന് ഉദ്ധരിക്കപ്പെട്ടതാണെന്ന് ഇമാം ബദറുദ്ദീന്‍ അസ്സര്‍ക്കശി പറയുന്നു.
കര്‍മശാസ്ത്രം, ഹദീസ്, ഖുര്‍ആന്‍ വ്യാഖ്യാനം, ശരീഅത്ത്, സാഹിത്യം, കവിത, കുടുംബ പരിജ്ഞാനം, വൈദ്യം, ചരിത്രം തുടങ്ങിയവയിലെല്ലാം അവര്‍ക്ക് പരിജ്ഞാനമുണ്ടായിരുന്നു. അംറ ബിന്‍ത് അബ്ദുര്‍റഹ്‌മാന്‍ അന്‍സ്വാരി, സ്വഫിയ്യ ബിന്‍ത് ശൈബ ഉമ്മു മന്‍സൂര്‍, ഉമ്മു ദര്‍ദാഅ് തുടങ്ങിയവര്‍ അവരുടെ ശിഷ്യരില്‍ പ്രമുഖരാണ്.
ഖൗല ബിന്‍ത് സഅ്ലബ (റ)
ധീരയും തന്റേടിയുമായ അന്‍സാരി വനിതയായിരുന്നു ഖൗല. ഔസുബ്‌നു സ്വാമിത്തിന്റെ ഭാര്യയായ അവര്‍ ചരിത്രത്തിലിടം പിടിച്ചത് റസൂലുമായി തര്‍ക്കിച്ചതിന്റെ പേരിലാണ്. ഭര്‍ത്താവുമായുള്ള വഴക്കിനിടയില്‍ അദ്ദേഹം നീയെനിക്ക് എന്റെ ഉമ്മയെ പോലെ ആണെന്ന് പറഞ്ഞു. ജാഹിലിയ്യത്തില്‍ ളിഹാര്‍ ചെയ്താല്‍ ലൈംഗിക ബന്ധം പാടില്ല. അവര്‍ സങ്കട ഹരജിയുമായി പ്രവാചകനടുത്തെത്തി. അല്ലാഹുവിന്റെ വിധിയൊന്നും ഈ വിഷയത്തില്‍ ഇല്ലാത്തതിനാല്‍ ഭാര്യാ-ഭര്‍തൃ ബന്ധം പാടില്ലെന്ന് റസൂല്‍ (സ) തീര്‍പ്പ് കല്‍പിച്ചു. അദ്ദേഹം തന്നെ ത്വലാഖ് ചെയ്തിട്ടില്ലെന്ന് അവര്‍ മറുപടി പറഞ്ഞു. പടച്ചവനോട് പ്രാര്‍ഥിച്ചു. അല്ലാഹുവിങ്കല്‍ നിന്ന് അവര്‍ക്കുള്ള ഉത്തരം സൂറഃ അല്‍മുജാദിലയിലൂടെ ഇറങ്ങി. പ്രായശ്ചിത്തം നല്‍കി ഭാര്യയെ തിരിച്ചെടുക്കാന്‍ ഭര്‍ത്താവിനോട് പറഞ്ഞു. അദ്ദേഹം ദരിദ്രനായതിനാല്‍ റസൂല്‍ ദാനമായി നല്‍കിയ ഈത്തപ്പഴം 60 സാധുക്കള്‍ക്ക് നല്‍കി പ്രായശ്ചിത്തം ചെയ്തു, മഹതി ഇസ്ലാമിക ചരിത്രത്തിലുടനീളം ഓര്‍മിക്കപ്പെടുന്നു.
ലിബറല്‍ വാദങ്ങള്‍
പ്രവാചക കാലത്തെ സ്ത്രീകളെ പോലെ പല കാരണങ്ങളാല്‍ ചരിത്രത്തിലിടം പിടിക്കാത്തവര്‍ അനവധിയാണ്. പ്രസിദ്ധ താബിഇയ്യയായിരുന്ന ഉമ്മു ദര്‍ദാഅ്, സിത്തുല്‍ വുസറാഅ് ബിന്‍ത് ഉമര്‍, ഫാത്വിമ ബിന്‍ത് അല്‍ മുന്‍ദിര്‍ തുടങ്ങി പില്‍ക്കാലത്തും ധാരാളം പണ്ഡിത വനിതകള്‍ ഉദയം ചെയ്തു.
ഇബ്‌നു ഖല്‍ദൂന്‍, ഇബ്‌നു റുശ്ദ് തുടങ്ങിയ പ്രമുഖര്‍ ജ്ഞാനസമ്പാദനം നടത്തിയ മൊറോക്കോയിലെ അതിപുരാതനമായ വിദ്യാലയം അല്‍ ഖറവിയ്യൂന്‍ സ്ഥാപിച്ചത് ഫാത്വിമ ഫിഹ് രിയ്യ എന്ന പണ്ഡിത ശ്രേഷ്ഠയാണ്. ഇസ്ലാം സ്ത്രീയുടെ സ്വാതന്ത്ര്യം നിഷേധിക്കുന്നു, പര്‍ദക്കുള്ളില്‍ കുഴിച്ചുമൂടുന്നു, ആണ്‍-പെണ്‍ തുല്യത നല്‍കാതെ അടിച്ചമര്‍ത്തുന്നു തുടങ്ങിയ നാസ്തിക - ലിബറല്‍ ജല്‍പനങ്ങള്‍ക്കുള്ള പ്രഹരമാണ് ഈ ചരിത്ര യാഥാര്‍ഥ്യങ്ങള്‍.
എന്നാല്‍ തന്നെയും പിന്നീട് ഫഖീഹമാരുടെ എണ്ണം കുറഞ്ഞു വരുന്നതായി കാണാം. പ്രവാചക സദസ്സുകളില്‍ സ്ത്രീ പ്രാതിനിധ്യം കൂടുതലായിരുന്നെങ്കിലും പിന്നീട് വന്ന രാഷ്ട്രീയ സാഹചര്യങ്ങള്‍ അവളെ പൊതു ഇടങ്ങളില്‍ നിന്ന് വിലക്കി. സ്ത്രീകളുടെ പഠനത്തെ പിന്തുണച്ചിരുന്ന മത വിദ്യാലയങ്ങളുടെ തകര്‍ച്ചയും അവര്‍ക്ക് മതിയായ അറിവ് ലഭിക്കുന്നതില്‍ വിലങ്ങു തടിയായി. ചില പണ്ഡിതരുടെ തെറ്റായ ശരീഅഃ വ്യാഖ്യാനങ്ങള്‍ സ്ത്രീകളുടെ പ്രവര്‍ത്തന മേഖലകളെ കുടുംബത്തില്‍ മാത്രമായി പരിമിതപ്പെടുത്തി. ആധുനിക കാലഘട്ടത്തില്‍ ഈ അവസ്ഥകള്‍ മാറിവരുന്നതും ജ്ഞാന സമ്പാദനത്തിന് ലിംഗഭേദമില്ലാതെ എല്ലാവരും മുന്നോട്ട് വരുന്നതും ആശാവഹമാണ്.