അബൂയ ഓര്‍മയില്‍

ബസ്മ
ഫെബ്രുവരി 2025
വിടപറഞ്ഞ ജമാഅത്തെ ഇസ്ലാമി കേരള ശൂറാഅംഗവും പണ്ഡിതനുമായ ഹൈദരലി ശാന്തപുരത്തിന്റെ പേരമകള്‍ എഴുതുന്നു

ഒരു കെട്ട്  വാക്കുകള്‍ കൊണ്ടോ ഒരിറ്റ് കണ്ണുനീര്‍ കൊണ്ടോ പര്യായം വെക്കാനാകാത്ത ചില മനുഷ്യരുണ്ടാകും. രാത്രിയുടെ അന്ത്യയാമങ്ങളില്‍ ഇരുട്ടിന്റെ പുതപ്പ് വകഞ്ഞ് മാറ്റി ഹൃദയത്തിലേക്കവര്‍ കടന്ന് വരും. കാലത്തിന്റെ യവനിക ജീവിതത്തെ മറച്ചാലും അവരറിയാതെ അതിനുള്ളില്‍ നൃത്തം ചെയ്യുകയാകാം. എങ്കില്‍ ആ പട്ടികയില്‍ ഒരാളുടെ പേര് കൂടെ ഞാന്‍ ചേര്‍ത്തോട്ടെ.

ഒരു കാര്യത്തിനും തിടുക്കമില്ല അദ്ദേഹത്തിന്. മരണത്തിനു പോലും. ഒരു കാര്യം നടക്കാന്‍ പോകുന്നു എന്നറിഞ്ഞാല്‍ ദിവസങ്ങള്‍ക്കു മുമ്പുള്ള കാത്തിരിപ്പാണ്. എന്നാല്‍ മരണത്തിലേക്ക് വരുമ്പോള്‍ കണക്ക് വര്‍ഷത്തിലാണെന്ന് മാത്രം.

'കുട്ട്യേ അസ്‌റാഈലിനെ കാണണ് ണ്ടോ യ്യ്?'

'ഇല്ലബൂയാ'

'ന്നാലേ, ഞാന്‍ മരിച്ചാല്‍ യ്യ് കരയര്ത് ട്ടോ'

അബൂയ മരിച്ചാലല്ലാതെ പിന്നെ ആരുടെ മരിപ്പിനാണ് ഞാന്‍ കരയേണ്ടതെന്ന് മാത്രം അബൂയ പറഞ്ഞ് തന്നില്ല.

ഉമ്മമ്മ അന്ന് തമാശക്ക് പറയുമായിരുന്നു 'ഇങ്ങള്‌ടെ അസ്‌റാഈലിന് ങ്ങളെ മാത്രല്ല, ഞങ്ങളേം വേണ'മെന്ന്. മറുപടി ഒരു ചെറു പുഞ്ചിരിയിലൊതുങ്ങും.

വെള്ള വസ്ത്രങ്ങള്‍ മാത്രമായിരുന്നു അബൂയ ധരിച്ചിരുന്നത്. അബൂയക്ക് സ്വയം ചെയ്യാന്‍ വയ്യാണ്ടായതിന് ശേഷം ആ വെള്ള വസ്ത്രങ്ങള്‍ നീലം മുക്കി ഉണക്കിയെടുക്കുന്നത് ഉമ്മമ്മയാണ്. നില്‍ക്കാന്‍ വയ്യാത്തതുകൊണ്ട് ഇരുന്നിട്ടാണെങ്കിലും ഇസ്തിരിയിടുന്നത് അബൂയ തന്നെയാണ്. മരണം വരെ അതങ്ങനെത്തന്നെയായിരുന്നു. ആരെയും തന്റെ ആവശ്യങ്ങള്‍ക്ക് ബുദ്ധിമുട്ടിക്കരുതെന്ന ഒരു പിടിവാശി അബൂയക്കുണ്ടായിരുന്നു.

എനിക്കിന്ന് വയസ്സ് 14. 13 വയസ്സ് വരെ ഞാന്‍ ജീവിച്ചത് ആ കണ്‍മുന്നിലായിരുന്നു. പ്രസ്ഥാനത്തിന്റെ ഏത് പരിപാടിക്ക് ചെന്നാലും ഞാന്‍ തലയുയര്‍ത്തി നെഞ്ച് വിരിച്ച് പറയും 'ഞാന്‍ ഹൈദറലി ശാന്തപുരത്തിന്റെ പേരക്കുട്ടിയാണ്' എന്ന്.

7-ാം ക്ലാസിനു ശേഷം ഉമ്മയുടെ ജോലിയാവശ്യാര്‍ത്ഥം ഞാന്‍ യൂണിവേഴ്‌സിറ്റിയിലേക്ക് താമസം മാറുകയായിരുന്നു. അന്ന് ഞാന്‍ പോകുമ്പോള്‍ അബൂയ എന്നോട് പറഞ്ഞത് ഇന്നലെയെന്ന പോലെ ഞാനോര്‍ക്കുന്നു. 'യ്യ് ന്നെ ഇവിടെ ഒറ്റക്കാക്കി പോവാണ്, ലേ'ന്ന്.

ഞാന്‍ ഭക്ഷണം കഴിച്ചു എന്ന് ഉറപ്പിച്ചിട്ടല്ലാതെ അബൂയ ഉറങ്ങാറില്ലായിരുന്നു.

14 വയസ്സിന്റെ ജീവിതത്തിനിടക്ക് അബൂയ എന്നെ വഴക്ക് പറഞ്ഞത് എനിക്ക് ഓര്‍മയില്ല. അതെന്റെ ഓര്‍മക്കുറവല്ല. ഇല്ല, അങ്ങനെ സംഭവിച്ചിട്ടില്ല.

ഒരാള്‍ പോകുമ്പോഴാണ് അയാളുടെ വില നാമറിയുക. അത് മനസ്സിലാക്കാന്‍ ഞാനെന്തേ ഇത്ര സമയമെടുത്തു?

ഈ വൈകിയ വേളയില്‍ ചീവീടിന്റെ നാദത്തിനൊത്ത് ടേബിള്‍ ലാമ്പിനടിയിരുന്ന് ഞാന്‍ എഴുതുകയാണ്. പേജില്‍ കണ്ണീരിന്റെ പാടുകള്‍ ചാലു കീറിയിരിക്കുന്നു. വിരഹത്തിന്റേതല്ല, ഇത്രയും കാലം അബൂയയുടെ കൂടെ ജീവിച്ചിരുന്നതിന്റെ ആഹ്ലാദമാണ് ആ പാടുകള്‍.

ചിന്തിക്കുന്ന സ്ത്രീ വായിക്കുന്നത്


EDITOR : RUKSANA. P

SENIOR SUB EDITOR : FOUSIA SHAMS

SUB EDITOR : FATHIMA BISHARA

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 8289874075
aramammonthly@gmail.com


Advertisement

Phone: 8281572448
advtaramam@gmail.com

Subscription
  • For 1 Year : 300
  • For 1 Copy : 25
Quick Links

© Aramam monthly. All Rights Reserved. Powered by: D4media