അയാളെ അന്ധകാരം വന്നു മൂടുന്നു

നജീബ് കീലാനി
ഫെബ്രുവരി 2025

(പൂര്‍ണ്ണചന്ദ്രനുദിച്ചേ....32)

അബ്ദുല്ലാഹിബ്നു ഉബയ്യ് സമര്‍ഥനാണ്, ദൂരക്കാഴ്ചയുള്ളവനാണ്. നിശ്ചയദാര്‍ഢ്യമാവട്ടെ ഇരുമ്പ് പോലെ. എല്ലാം അയാള്‍ക്ക് മനസ്സിലാവും. പക്ഷേ, എവിടെയും കണ്ടിട്ടില്ലാത്ത തന്‍പോരിമ, പിന്നെ മുഹമ്മദിനോടുള്ള ഒടുങ്ങാത്ത വിദ്വേഷം... ഇത് രണ്ടും യാഥാര്‍ഥ്യം അംഗീകരിക്കാന്‍ അയാളെ സമ്മതിക്കുകയില്ല. തോല്‍വികള്‍ കണ്ടില്ലെന്ന് അയാള്‍ നടിച്ചുകളയും. ഇതൊക്കെ നിസ്സാര തിരിച്ചടി എന്നേ പറയൂ. തന്റെ ചിന്തകള്‍ക്ക് സുനിശ്ചിതമായ വിജയം വരാനിരിക്കുന്നു, മുഹമ്മദും കൂട്ടരുമിതാ വലിയ തോല്‍വിയിലേക്ക് വീഴാന്‍ പോകുന്നു എന്ന് വീമ്പിളക്കുകയും ചെയ്യും.

ആയതിനാല്‍, ഖാലിദുബ്നുല്‍ വലീദും അംറുബ്നുല്‍ ആസ്വും കഅ്ബയുടെ പാറാവുകാരനായ ഉസ്മാനുബ്നു അബീത്വല്‍ഹയും മറ്റു വളരെപ്പേരും ഇസ് ലാം സ്വീകരിച്ചെന്ന് കേട്ടപ്പോള്‍ അബ്ദുല്ലാഹിബ്നു ഉബയ്യ് ഇടിവെട്ടേറ്റതുപോലെ നിന്നുപോയി. ഈ വമ്പന്മാരുടെ ഇസ് ലാം ആശ്ലേഷം ഖുറൈശികള്‍ക്ക് വന്‍ ദുരന്തം തന്നെയാണ്. ഇസ് ലാമിനും മുസ് ലിംകള്‍ക്കും ഇത് കുതിച്ചു ചാട്ടത്തിനുള്ള അവസരവുമാണ്. മറ്റു ഗോത്രങ്ങള്‍ വിവരമറിയുമ്പോള്‍, മുഹമ്മദിനെക്കുറിച്ച തങ്ങളുടെ നിലപാടുകള്‍ അവര്‍ പുനപ്പരിശോധിക്കാതിരിക്കില്ല. മുഹമ്മദിന്റെ സന്ദേശം നഗരങ്ങളിലേക്കും ഗ്രാമങ്ങളിലേക്കും ഒഴുകിപ്പരക്കുകയായിരിക്കും അതിന്റെ അനന്തര ഫലം. അബ്ദുല്ലാഹിബ്നു ഉബയ്യിന്റെ രോഗബാധിതമായ ഹൃദയത്തിന് ഇതില്‍പരം വേദനയും ദുഃഖവും വേറെ വരാനുണ്ടോ!

അബ്ദുല്ലാഹിബ്നു ഉബയ്യിനെ ഏറെ സങ്കടപ്പെടുത്തുന്ന മറ്റൊരു കാര്യവുമുണ്ട്. ഖുറൈശികളുമായും ജൂതന്മാരുമായും സംശയാസ്പദമായ പലതരം രഹസ്യ ഇടപാടുകള്‍ ഉള്ളയാളാണ് താന്‍. അവരുമായി രഹസ്യ ധാരണകള്‍ പലതുമുണ്ടാക്കിയിട്ടുണ്ട്. ഖാലിദ് നേതൃസ്ഥാനങ്ങളില്‍ ഉള്ള ആളല്ലേ. ആ അപകടകരമായ ഇടപാടുകള്‍ അദ്ദേഹം പുറത്ത് വിട്ടാലോ! തന്റെ നില അപ്പോള്‍ മുഹമ്മദിന്റെയും അനുയായികളുടെയും മുന്നില്‍ വല്ലാതെ പരുങ്ങലിലാവും. തന്റേത് കാപട്യമാണെന്ന് അവര്‍ മനസ്സിലാക്കിയിട്ടുണ്ട്. പക്ഷേ, അവര്‍ക്ക് മുമ്പില്‍ നിഷ്‌കളങ്കത അഭിനയിക്കാന്‍ തനിക്ക് കഴിയുന്നുണ്ട്. താന്‍ ചെയ്യുന്നതും പറയുന്നതുമെല്ലാം ഇസ് ലാമിനോടുള്ള ആത്മാര്‍ഥത കൊണ്ടാണെന്നും എതിരഭിപ്രായം പറയുന്നുണ്ടെങ്കില്‍ അത് ദീനീതല്‍പ്പരതകൊണ്ടാണെന്നും പറഞ്ഞുനില്‍ക്കാന്‍ പറ്റുമായിരുന്നു. പക്ഷേ, ഇപ്പോള്‍ പുതുതായി ഇസ് ലാമിലേക്ക് വന്നവര്‍ക്കെല്ലാം തന്റെ ഉള്ളുകള്ളി അറിയാം. വേണ്ടതിലധികം തെളിവുകളും അവരുടെ പക്കല്‍ കാണും. മരണം വരെ നാണം കെടാന്‍ മറ്റൊന്നും വേണ്ടി വരില്ല.

 

ഓരോന്ന് ആലോചിച്ചിരിക്കെ ഭാര്യ കടന്നുവന്നു.

''അബ്ദുല്ലാ, ഹൃദയ വേദനകളൊക്കെ ഇപ്പോള്‍ വിട്ടുമാറിയില്ലേ?''

ഒരു ക്ഷീണിച്ച ചിരി അയാളുടെ മുഖത്തുണ്ടായി.

''എന്റെ ഹൃദയത്തെ ഓര്‍ത്ത് നീ ബേജാറാവേണ്ട. ദീര്‍ഘായുസ്സുള്ളവനാണ് ഞാന്‍. അതെനിക്ക് ഉറപ്പാ. എനിക്കാണെങ്കില്‍ മരണത്തെ പേടിയുമില്ലല്ലോ.''

ചുക്കിച്ചുളിഞ്ഞ് ക്ഷീണിച്ചവശമായ അയാളുടെ മുഖത്തേക്ക് അവള്‍ കാരുണ്യത്തോടെ നോക്കി. കൈകള്‍ രണ്ടും എല്ലും തോലുമായിരിക്കുന്നു.

''ആയുസ്സ് അല്ലാഹുവിന്റെ കൈയിലാണ്. നിങ്ങള്‍ എന്തൊക്കെ പറഞ്ഞാലും എനിക്ക് ബേജാറാണ്. രോഗമില്ലാത്ത മാതിരിയാണ് നിങ്ങളുടെ നടപ്പ്. അതാണ് പ്രശ്നം. ആരോഗ്യം ശ്രദ്ധിക്കാതെ ഓടിപ്പാഞ്ഞു നടക്കുന്നു, ചിന്തിച്ചു കൂട്ടുന്നു. അങ്ങനെ ശരീരത്തെ പീഡിപ്പിക്കുന്നു. ഇപ്പോളാണെങ്കില്‍ ഭക്ഷണത്തോട് താല്‍പര്യവുമില്ല.''

''നിന്റെ സംസാരം കേട്ടാല്‍ ഞാന്‍ മരണക്കിടക്കയിലാണെന്ന് തോന്നുമല്ലോ. നോക്കൂ പെണ്ണേ, എനിക്കിപ്പോള്‍ നല്ല സുഖം തോന്നുന്നുണ്ട്. പുറത്ത് നടക്കുന്ന കാര്യങ്ങളില്‍ എനിക്ക് പ്രയാസമുണ്ടാക്കുന്ന ചിലതുണ്ട്. അല്ലായിരുന്നെങ്കില്‍ ഇന്നേരത്ത് ഞാന്‍ വീട്ടില്‍ കുത്തിയിരിക്കുമോ?''

അവള്‍ക്ക് അപ്പറഞ്ഞതൊന്നും ബോധ്യമായില്ല.

''ഈ അവസ്ഥയിലും നിങ്ങള്‍ക്ക് സുഖം തോന്നുന്നുണ്ടെങ്കില്‍ അത് വലിയ കാര്യം തന്നെ.''

അല്‍പ്പം കഴിഞ്ഞ് അബ്ദുല്ലാഹിബ്നു ഉബയ്യ് ശബ്ദം താഴ്ത്തി ചോദിച്ചു:

''മോന്‍ അബ്ദുല്ല വന്നില്ലേ?''

''അവന്‍ ഇന്ന് രാത്രി വരാന്‍ സാധ്യതയില്ല.''

''അതെന്താ?''

''മദീന ആഘോഷതിമര്‍പ്പിലല്ലേ. ആരൊക്കെയാണ് വന്നിരിക്കുന്നത്! ഖാലിദുബ്നുല്‍ വലീദ്, ഇബ്നുല്‍ ആസ്വ്, ഇബ്നു അബീത്വല്‍ഹ..... അതൊരു മഹാ സംഭവമല്ലേ, മനുഷ്യാ... ഖുറൈശികള്‍ കലിതുള്ളുന്നു... മദീന വലിയ ആഘോഷത്തിലും.''

അയാള്‍ പുഛത്തോടെ ചോദിച്ചു:

''എന്തിനാണിതൊക്കെ?''

''നിങ്ങളുടെയൊരു കാര്യം...''

അയാള്‍ തലയാട്ടിക്കൊണ്ടിരുന്നു.

''മക്കയില്‍ എത്രയെത്ര ഘടാഘടിയന്മാര്‍ ഉണ്ട്; മഹാ ബുദ്ധിശാലികള്‍. അവരില്‍ മൂന്നെണ്ണം മുസ് ലിമായി. അത്രയേയുള്ളൂ. വളരെ വളരെ നിസ്സാരം. ഇങ്ങനെ ആര്‍ത്തുവിളിക്കാനൊന്നും ഒരു കോപ്പുമില്ല.''

അവള്‍ അമ്പരപ്പോടെ അയാളെ നോക്കി.

''എല്ലാറ്റിനും നിങ്ങള്‍ക്ക് വിചിത്ര വ്യാഖ്യാനങ്ങളുണ്ടാവും.''

''ഞാന്‍ കാര്യങ്ങളെ ആഴത്തില്‍ മനസ്സിലാക്കുന്നവനാണ്. നിന്നെപ്പോലെ പുറംപൂച്ച് കണ്ട് തുള്ളിച്ചാടുന്നവനല്ല.''

''എന്താണിപ്പറയുന്നത്! ഖാലിദ് ഖുറൈശി കുതിരപ്പടയുടെ നായകനല്ലേ?''

അയാള്‍ ഇടയില്‍ കയറി.

''അയാളല്ലാതെ ആയിരം ആയിരം കുതിരപ്പടയാളികളില്ലേ? അത്തരം പടയാളികള്‍ക്ക് ജന്മം നല്‍കുന്നതില്‍ മക്ക ഒരു പിശുക്കും കാണിക്കാറില്ല. പിന്നെ...''

അയാള്‍ അല്‍പ്പം നിര്‍ത്തി.

''പിന്നെ?''

''കാര്യത്തിന്റെ ആദ്യം തൊട്ട് അവസാനം വരെ എനിക്ക് സംശയങ്ങളുണ്ട്.''

''എന്ത് സംശയം?''

''ഇവരുടെ ഇസ് ലാം ആശ്ലേഷം തന്നെ ഒരു വലിയ ചതി ആയിക്കൂടേ എന്ന്.''

''വലിയ ചതിയോ?''

''അതെ. നിനക്കൊന്നും തിരിയില്ല. ഖാലിദിനെ നിനക്ക് ശരിക്കും മനസ്സിലായിട്ടില്ല. അബൂസുഫ് യാന്റെ നീക്കങ്ങളും നിനക്ക് പിടികിട്ടില്ല. മക്കയും മദീനയും തമ്മില്‍ നടക്കുന്നത് ഒരു അസാധാരണ പോരാട്ടമാണ്. അതില്‍ എല്ലാവിധ ആയുധങ്ങളും പ്രയോഗിക്കപ്പെടും. ഖാലിദിന്റെ അടുത്ത കുടുംബക്കാരെ മുസ് ലിംകള്‍ നേരത്തെ ഗുരുതരമായി പരിക്കേല്‍പിച്ചതല്ലേ. ഉള്ളില്‍ ആ വിദ്വേഷം കാണും. അത് മറച്ച് വെച്ചു കൊണ്ടാവില്ലേ ഈ ഇസ് ലാം പ്രഖ്യാപനം? അവസരം ഒത്തു കിട്ടുമ്പോള്‍ മുഹമ്മദിന്റെ കഴുത്തിന് നേരെ തന്നെയാവും അവന്റെ വാള്‍ ചെല്ലുക.''

ഭര്‍ത്താവ് പറഞ്ഞതിനെക്കുറിച്ച് അവള്‍ അല്‍പ്പനേരം ആലോചിച്ചു. ഉള്ളില്‍ ഭയം നിറഞ്ഞു. അവളുടെ ശബ്ദം ഉയര്‍ന്നു:

''എന്തൊരു മുസ്വീബത്ത്! അതാണ് കാര്യമെങ്കില്‍ സര്‍വനാശമായിരിക്കുമല്ലോ, പടച്ചോനേ.'' അവള്‍ അയാളുടെ കൈക്ക് പിടിച്ച് ശക്തമായി കുലുക്കി.

''എങ്കില്‍ നമ്മളിക്കാര്യം പ്രവാചകനെ അറിയിക്കേണ്ടേ?''

അബ്ദുല്ല ചിരിച്ചു. അയാളുടെ മുഖത്ത് ആശ്വാസവും സമാധാനവും വന്നുകൂടി. തന്റെ ഭാര്യ താന്‍ പറയുന്നത് വിശ്വസിക്കാന്‍ തുടങ്ങിയിരിക്കുന്നു. മുമ്പൊന്നും താന്‍ പറഞ്ഞത് അവള്‍ ശ്രദ്ധിക്കുകയില്ല, വിശ്വാസത്തിലെടുക്കുകയുമില്ല. ഇപ്പോള്‍ അവളില്‍ മാറ്റം കാണാനുണ്ട്. ഇക്കാര്യം അവളെ കുറെക്കൂടി നന്നായി വിശ്വസിപ്പിക്കണം.

''നോക്ക് നാം എടുത്തു ചാടി ഒന്നും ചെയ്തുകൂടാ. തെളിവ് വേണം. മുസ് ലിമായി വന്ന ഒരാള്‍ക്ക് നേരെ, പ്രത്യേകിച്ച് അയാള്‍ക്കു വേണ്ടി ആരവങ്ങള്‍ ഉയരുമ്പോള്‍, നമ്മളിങ്ങനെ ആരോപണമുന്നയിക്കുന്നത് ശരിയാണോ? നമുക്ക് പഠിക്കാം, കാത്തിരിക്കാം.''

അവള്‍ നിമിഷങ്ങള്‍ ദൂരെയെങ്ങോ നോക്കിനിന്നു.

''നിങ്ങള്‍ പറഞ്ഞത് യുക്തിസഹമാണ്. എന്നാലും മുഹമ്മദിന് സ്വകാര്യമായി നമ്മളീ വിവരം കൈമാറുന്നതല്ലേ നല്ലത്?''

''പക്ഷേ, മൂപ്പര്‍ ഞാന്‍ പറയുന്നതൊന്നും വിശ്വസിക്കില്ലല്ലോ.''

അബ്ദുല്ലാഹിബ്നു ഉബയ്യിന്റെ മുഖം തെളിഞ്ഞു. ഉള്ളില്‍ ആഹ്ലാദം നുര കുത്തി. താനിപ്പറഞ്ഞ കാര്യം പാട്ടായാല്‍ ഇവരുടെ ആഘോഷമൊക്കെ പമ്പ കടക്കും. പിന്നെ പുതുതായി വരുന്ന ഓരോ മുസ് ലിമിനെയും സംശയത്തോടെ മാത്രമേ ഇവര്‍ കാണൂ. സകലരെക്കുറിച്ചും പല ഊഹങ്ങളും പ്രചരിക്കും. ഇവര്‍ തമ്മിലുള്ള വിശ്വാസം തകരും. ബന്ധങ്ങള്‍ ശിഥിലമാകും. പുതുതായി ഇസ് ലാമിലേക്ക് വരാന്‍ ആളുകള്‍ മടിക്കും.

''പെണ്ണേ, കരുതല്‍ വേണം. കരുതലിന്റെ ഒരു രൂപമാണ് സംശയിക്കുക എന്നത്.''

''നിങ്ങള്‍ പറഞ്ഞത് ശരിയാണ്, അബ്ദുല്ലാ.''

''ഞാനേതായാലും ഖാലിദു ബ്നുല്‍ വലീദിനെ കണ്ടിട്ട് വരാം. മദീനയിലേക്ക് സ്വാഗതം ചെയ്യേണ്ടതല്ലേ.''

അവള്‍ ഒച്ചവെച്ചു. എന്തൊരു വൈരുധ്യം! അതവള്‍ക്ക് മനസ്സിലായതേയില്ല.

''നിങ്ങളെക്കൊണ്ട് തോറ്റു.''

അയാള്‍ ശാന്തനായി ചിരിച്ചു.

''ഒരു വൈരുധ്യവുമില്ല... വളരെ ആഹ്ലാദപൂര്‍വം സ്വാഗതം ചെയ്താലല്ലേ ഖാലിദ് അവന്റെ രഹസ്യം നമ്മുടെ ചെവിട്ടില്‍ മന്ത്രിക്കുകയുള്ളൂ?''

അയാള്‍ പുറത്ത് പോകുന്നത് അവള്‍ തടഞ്ഞില്ല. അയാളുടെ മുഖത്തെ പ്രസന്നത കണ്ടപ്പോള്‍ തകര്‍ന്നുകൊണ്ടിരിക്കുന്ന അയാളുടെ ആരോഗ്യത്തെക്കുറിച്ചും അവള്‍ക്ക് വേവലാതി ഉണ്ടായില്ല. അവള്‍ അയാളുടെ കൈകള്‍ കൂട്ടിപ്പിടിച്ചു. അവളുടെ ഹൃദയം ശക്തമായി മിടിക്കുന്നുണ്ടായിരുന്നു. നിങ്ങള്‍ പോയി വരിക. റസൂലിനെ വിവരം അറിയിക്കുക. ഈയൊരൊറ്റ കാര്യത്തിന്റെ പേരില്‍ റസൂല്‍ നിങ്ങളെ പ്രശംസകൊണ്ട് മൂടും. നിങ്ങള്‍ക്ക് സ്വര്‍ഗം കിട്ടാന്‍ വേണ്ടി പ്രാര്‍ഥിക്കും.

അയാള്‍ പിറുപിറുത്തു. അത് മറ്റാരും കേള്‍ക്കുമായിരുന്നില്ല.

''മുഹമ്മദിന്റെതല്ലാത്ത സ്വര്‍ഗമൊന്നുമില്ലെങ്കില്‍ നരകത്തിന്റെ അടിത്തട്ടിലേക്ക് പോകുന്നതാണ് എനിക്ക് ഇഷ്ടം.''

അയാള്‍ ഇറങ്ങി നടന്നു. ജനം വെറുപ്പോടെയും പുഛത്തോടെയും അയാളെ നോക്കുന്നുണ്ട്. ജനങ്ങള്‍ വളരെ ആഹ്ലാദത്തിലാണ്. ഒരു സംശയാലുവിനോ വിദ്വേഷം കൊണ്ടുനടക്കുന്ന ആള്‍ക്കോ അത് കെടുത്താനാവുമെന്ന് തോന്നുന്നില്ല. ധാര്‍മികതയില്‍ വിരിഞ്ഞു വന്ന പുതുജീവിതത്തിന്റെ തുടിപ്പുകളാണ് എങ്ങും.

പള്ളി അങ്കണത്തില്‍ ഖാലിദ് നില്‍പ്പുണ്ട്. അബ്ദുല്ലാഹിബ്നു ഉബയ്യ് അങ്ങോട്ട് ചെന്നു.

''ദൈവാനുഗ്രഹമുണ്ടാവട്ടെ, ഖാലിദ്. താങ്കള്‍ ഞങ്ങളുടെ മാന്യനായ അതിഥി. സ്വാഗതം.''

മുടിഞ്ഞു! ഖാലിദ് ചെറുതായി തലയാട്ടിക്കൊണ്ട് തന്നെ നില്‍ക്കുകയാണ്. ഖാലിദിന്റെ മുഖത്ത്, ഈ നില്‍ക്കുന്ന ആളെ തനിക്ക് നന്നായി അറിഞ്ഞുകൂടേ എന്ന ഭാവം. ഖാലിദിനെ കണ്ടിട്ട് മക്കയില്‍ ഇപ്പോള്‍ എത്തിയതാണെന്ന് തോന്നുന്നതേയില്ല. എത്രയോ കാലമായി മദീനയില്‍ തന്നെ ജീവിക്കുന്ന ഒരാളെപ്പോലെ. താന്‍ വരുമ്പോള്‍ തെരുവിലെ ആളുകളുടെ മുഖത്ത് കണ്ട അതേ ഭാവം തന്നെയാണ് ഖാലിദിന്റെ മുഖത്തും. ഖാലിദിന്റെ അകത്തേക്ക് കടന്നുകയറാന്‍ വല്ല പഴുതുമുണ്ടോ എന്നറിയാന്‍ ഇബ്നു ഉബയ്യ് സൂക്ഷിച്ച് നോക്കി.

''ഖാലിദേ താങ്കളുടെ ഇസ് ലാമാശ്ലേഷത്തില്‍ മദീനയൊന്നടങ്കം ആഹ്ലാദിക്കുന്നു.''

ഖാലിദിന്റെ മറുപടി മൂന്ന് വാക്കുകളില്‍ ഒതുങ്ങി.

''ഞാന്‍ കാപട്യത്തെ വെറുക്കുന്നു.''

മുഖത്ത് ഊക്കനൊരു അടികിട്ടിയതു പോലെയായി. അയാളെയും കൊണ്ട് ഭൂമി കറങ്ങി. ശ്വാസമെടുക്കാന്‍ കഴിയുന്നില്ല. പഴയ രോഗങ്ങളും വേദനകളും തിരിച്ചു വരികയാണോ? വീട്ടില്‍നിന്ന് ഇറങ്ങേണ്ടിയിരുന്നില്ല. ആളുകള്‍ തന്നെ എന്തു മാത്രം വെറുക്കുന്നു... ഒരു സ്വസ്ഥതയും കിട്ടുന്നില്ല. വിയര്‍ക്കാന്‍ തുടങ്ങിയിരുന്നു. ഇനിയും താന്‍ ഈ പള്ളിമുറ്റത്ത് നില്‍ക്കുന്നത് എന്തിനാണ്? വീട്ടിലേക്ക് പോയേക്കാം. വീട്ടിലെ ഏകാന്തതയാണ് മനോഹരം... വീട്ടിലാവുമ്പോള്‍ തന്റെ കറുത്തിരുണ്ട ചിന്തകളില്‍ സ്വയം വിഹരിക്കാമല്ലോ എന്ന് ഇബ്നു ഉബയ്യ് ആശ്വസിച്ചു. ആ ഇരുണ്ട ചിന്തകളില്‍ തന്റെ ശത്രുക്കള്‍ ഓരോന്നോരോന്നായി തലയറ്റ് വീഴുന്നത് അയാള്‍ക്ക് ആഹ്ലാദത്തോടെ സങ്കല്‍പിക്കാം. ഒടുവില്‍ സ്വപ്നമേത്, യാഥാര്‍ഥ്യമേത് എന്ന് അയാള്‍ക്ക് തിരിച്ചറിയാതാവും. എല്ലാം കൂടിക്കുഴഞ്ഞ് കിടക്കുന്നതിനാല്‍ ഒന്നും വ്യക്തമാവുകയില്ല. അതെല്ലാം ചേര്‍ന്ന മറ്റൊരു അന്ധകാരം അയാളെ വന്നുമൂടും. അതിലൊരു ആശ്വാസവും അയാള്‍ക്ക് തോന്നും.

വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ ഭാര്യയുടെ അന്വേഷണത്തിന് ഒരു അലര്‍ച്ചയായിരുന്നു മറുപടി:

''സകലരും തുലഞ്ഞു പോകട്ടെ. ഇക്കാര്യം രണ്ടാമതൊരു തവണ എന്നോട് സംസാരിച്ചു പോകരുത്.''

(തുടരും) 

 

വിവ: അഷ്‌റഫ് കീഴുപറമ്പ് 

വര: നൗഷാദ് വെള്ളലശ്ശേരി

ചിന്തിക്കുന്ന സ്ത്രീ വായിക്കുന്നത്


EDITOR : RUKSANA. P

SENIOR SUB EDITOR : FOUSIA SHAMS

SUB EDITOR : FATHIMA BISHARA

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 8289874075
aramammonthly@gmail.com


Advertisement

Phone: 8281572448
advtaramam@gmail.com

Subscription
  • For 1 Year : 300
  • For 1 Copy : 25
Quick Links

© Aramam monthly. All Rights Reserved. Powered by: D4media