നാടോടി പെണ്‍കുട്ടിയും മാല മോഷണവും

ജമീല എം.
ഫെബ്രുവരി 2025
റിട്ട. ചൈല്‍ഡ് വെല്‍ഫെയര്‍ ഇന്‍സ്‌പെക്ടര്‍ സര്‍വീസ് അനുഭവം പങ്കുവെക്കുന്നു

ഓരോ ദിവസവും ചില്‍ഡ്രന്‍സ് ഹോമിലേക്കുള്ള കുട്ടികള്‍ വന്നും പോയുമിരുന്നു. രക്ഷിതാക്കള്‍ ഉള്ളവരും ഇല്ലാത്തവരും ആരോരുമില്ലാത്തവരും എല്ലാവരാലും ഉപേക്ഷിക്കപ്പെട്ടവരുമായ ഒട്ടനവധി ബാല്യ കൗമാരങ്ങള്‍...

ഭക്ഷണം മാത്രമായിരുന്നില്ല അവര്‍ക്ക് വേണ്ടിയിരുന്നത്.

ഒരു തലോടല്‍, ഒരു സ്‌നേഹ സ്പര്‍ശം, ഒരു പുഞ്ചിരി, കുഞ്ഞു കുഞ്ഞു സംസാരങ്ങള്‍ ഉത്സാഹത്തോടെയും ആകാംക്ഷയോടെയും അതീവ ശ്രദ്ധയോടെയും കേട്ടിരിക്കാന്‍ പറ്റിയ രണ്ട് ചെവികള്‍, നിഷ്‌കളങ്കമായ കണ്ണുകളിലൂടെ അവരെ കാണാന്‍ കഴിയുന്ന രണ്ട് കണ്ണുകള്‍, ഓരോ രാത്രികളിലും ഭയമില്ലാതെ ഞെട്ടലില്ലാതെ കിടന്നുറങ്ങാന്‍ സുരക്ഷിതമായ ഒരിടം... അവര്‍ക്ക് സമാധാനിക്കാനും സന്തോഷിക്കാനും.

അന്നേവരെയുള്ള എന്റെ ചിന്തകള്‍ക്കും കാഴ്ചപ്പാടുകള്‍ക്കും എത്രയോ അകലെയായിരുന്നു സ്ഥാപനത്തിലേക്ക് എത്തിയ ഓരോ കുട്ടിയും കടന്നു കയറിയ വഴികള്‍.

കൂര്‍ത്തു മൂര്‍ത്ത കല്ലുകളാലും  മുള്ളുകളാലും പോറലുകള്‍ വീണ ഉടലുകള്‍... അവര്‍ രാത്രികാലങ്ങളില്‍ ഉറക്കം വരാതെ ഞെളിപിരി കൊള്ളുന്നത് നിസ്സഹായതയോടെ നോക്കിനില്‍ക്കേണ്ടി വന്നിട്ടുണ്ട്.

തെരുവുകളില്‍നിന്ന് പിടിച്ചുകൊണ്ടുവരുന്ന കുട്ടികളെ വിടുതല്‍ ചെയ്തു കൊണ്ടുപോകാന്‍ ചൈല്‍ഡ്‌ ലൈന്‍ പ്രവര്‍ത്തകര്‍ക്കും പോലീസുകാര്‍ക്കും മുമ്പേതന്നെ കുട്ടികളുടെ ബന്ധക്കാര്‍ എന്ന് പറയുന്ന നാടോടി സ്ത്രീകളും പുരുഷന്മാരും ഗേറ്റില്‍ തടിച്ചുകൂടി നില്‍ക്കുന്നുണ്ടാകും. ചിലപ്പോള്‍ കൂടെ ഒരു  വക്കീലും ഉണ്ടായിരിക്കും.

ഒരു ദിവസം വൈകുന്നേരം രണ്ടു പെണ്‍കുട്ടികളെയും കൊണ്ട് പോലീസുകാര്‍ എത്തി. കണ്ടാല്‍ അഞ്ചും പത്തും വയസ്സു തോന്നിക്കുന്ന നല്ല ആരോഗ്യമുള്ള കുട്ടികള്‍. യാതൊരുവിധ പേടിയോ കൂസലോ ഇല്ലാതെ പോലീസുകാര്‍ക്ക് മുമ്പേതന്നെ അവര്‍ രണ്ടുപേരും ഗ്രില്ല് തുറന്ന ഉടനെ മുന്‍പരിചയം ഉള്ളതുപോലെ അകത്തേക്ക് കയറി. വേഗത്തില്‍ തന്നെ വലിയ കുട്ടി മൈതാനത്തേക്ക് കളിക്കാന്‍ ഓടിയതും സരയു ചേച്ചി അവളെ  തടഞ്ഞുവെച്ചു. പോലീസുകാര്‍ കുട്ടികളുടെ ഡീറ്റെയില്‍സ് എഴുതി ഹാന്‍ഡ് ഓവര്‍ ചെയ്തു. 'അടുത്ത തിങ്കളാഴ്ച കുട്ടിയെ മഞ്ചേരി കോടതിയില്‍ ഹാജറാക്കണം-' പോകാന്‍ നേരം പോലീസുകാര്‍ ഒരിക്കല്‍ കൂടി ഓര്‍മിപ്പിച്ചു. സരയു ചേച്ചി കുട്ടികളെ കുളിപ്പിക്കുന്നതിന് വേണ്ടി ടാങ്കിന് അടുത്തേക്ക് കൊണ്ടുപോയി. നിറം മങ്ങി മുഷിഞ്ഞു നാറിയ വസ്ത്രങ്ങളായിരുന്നു കുട്ടികള്‍ ധരിച്ചിരുന്നത്. ഒരു രൂപയുടെയും രണ്ട് രൂപയുടെയും നാണയങ്ങളും മുഷിഞ്ഞ നോട്ടുകളും അവരുടെ പാവാട കീശയില്‍ തിരുകി വെച്ചിട്ടുണ്ടായിരുന്നു.

പുതിയ രണ്ടു കുട്ടികളും അവരുടെ വസ്ത്രങ്ങള്‍ അഴിച്ചുമാറ്റാന്‍ കൂട്ടാക്കിയില്ല. കുളി കഴിഞ്ഞിട്ടും അവര്‍ അതുതന്നെ ഇടാന്‍ വാശി കാണിച്ചു. സരയു ചേച്ചിയും ഇന്ദിര ഹൗസ് ലീഡര്‍ പരിമളവും നിര്‍ബന്ധിച്ചു കുട്ടികളെക്കൊണ്ട് സ്ഥാപനത്തിലെ വസ്ത്രങ്ങള്‍ ധരിപ്പിച്ചു.

അന്ന് രാത്രി മുഴുവന്‍ ഞങ്ങള്‍ ഡ്യൂട്ടിക്കാരുടെ സംസാരം പുതിയ കുട്ടികളെ കുറിച്ചായിരുന്നു. ഭക്ഷണം കഴിക്കുമ്പോഴും ഉറങ്ങാന്‍ കിടക്കുമ്പോഴും ഞങ്ങള്‍ അതേക്കുറിച്ച് തന്നെ സംസാരിച്ചു.

ഫറോക്ക് ബസ്റ്റാന്‍ഡില്‍ വെച്ചാണ് കുട്ടികളെ പിടികൂടുന്നത്. കുട്ടികളുടെ കൂടെ മുതിര്‍ന്ന ആരൊക്കെയോ ഉണ്ടായിരുന്നു എന്നാണ് പറയപ്പെടുന്നത്.

ഫറോക്കിലേക്ക് പോകുന്ന ഒരു ബസ്സില്‍ നിന്നും അമ്മയുടെ ഒക്കത്തിരുന്ന കുഞ്ഞിന്റെ കഴുത്തിലെ സ്വര്‍ണമാല പൊട്ടിച്ചെടുത്തു എന്നായിരുന്നു കുട്ടിയെ അഡ്മിറ്റ് ചെയ്ത റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നത്.

ഞങ്ങള്‍ അത്ഭുതപ്പെട്ടു. അഞ്ചു വയസ്സുള്ള കുട്ടിക്ക് അങ്ങനെ ചെയ്യാന്‍ പറ്റുമോ?

ഞാനും നിഷയും റസിയയും അതുതന്നെ പരസ്പരം ചോദിച്ചുകൊണ്ടിരുന്നു. കുട്ടിയുടെ സംസാരം കേട്ടാലും മുഖം കണ്ടാലും കള്ളം ചെയ്ത യാതൊരു ഭാവവും തോന്നുകയുമില്ല. ഏതായാലും കുട്ടിയെയും കൊണ്ട് മഞ്ചേരി കോടതിയില്‍ പോകുന്ന ഡ്യൂട്ടി ഞാനും റസിയയും ഏറ്റെടുത്തു. ഇടയ്‌ക്കെല്ലാം ഡ്യൂട്ടിക്കാരും സൂപ്രണ്ടും കുട്ടിയോട് മാലയെക്കുറിച്ചു ചോദിച്ചുകൊണ്ടിരുന്നു. എന്നാല്‍, കുട്ടിക്ക് അതിനെക്കുറിച്ച് യാതൊന്നും തന്നെ അറിയില്ലെന്ന മട്ടിലായിരുന്നു.

ഞാനും റസിയയും കുട്ടിയെയും കൊണ്ട് മഞ്ചേരി കോടതിയിലേക്കു പുറപ്പെട്ടു. കുട്ടിയെ ബസില്‍ അടക്കിയിരുത്താന്‍ ഞങ്ങള്‍ വളരെ ബുദ്ധിമുട്ടി. ഞങ്ങള്‍ രണ്ടുപേരുടെയും നടുക്കായിരുന്നു കുട്ടിയെ ഇരുത്തിയത്. സ്ഥാപനത്തിലെ യൂണിഫോം പച്ചക്കളര്‍ ഉടുപ്പായിരുന്നു ധരിപ്പിച്ചിരുന്നത്. പുതിയ ഉടുപ്പും ചപ്പലും അവള്‍ക്ക് നന്നേ ബോധിച്ചു. ഓരോ സ്റ്റോപ്പിലും ബസ് നിര്‍ത്തുമ്പോള്‍ അവള്‍ ഇറങ്ങാനായി എഴുന്നേല്‍ക്കും. ഇടയ്ക്ക് തമിഴില്‍ എന്തെല്ലാമോ പറഞ്ഞു.

പതിനൊന്നര മണിയോടെ ഞങ്ങള്‍ മഞ്ചേരി കോടതിയില്‍ എത്തി. കോടതിക്ക് മുന്നില്‍ അപ്പോള്‍ കുട്ടിയുടെ അമ്മയും ചേട്ടനെന്നു പറയുന്ന ഒരാളും ഉണ്ടായിരുന്നു. അവരെ കണ്ടതും കുട്ടി ഓടി അവര്‍ക്കരികിലെത്തി. അമ്മയുടെ ഒക്കത്തിരുന്ന ഒരു വയസ്സ് തോന്നിക്കുന്ന കുട്ടിയെ എടുത്തു കളിപ്പിക്കാന്‍ തുടങ്ങി. ഞങ്ങളെ മജിസ്‌ട്രേട്ടിന്റെ ചേംബറിലേക്ക് വിളിപ്പിച്ചു. മജിസ്‌ട്രേറ്റ് കുട്ടിയുടെ ഫയല്‍ നോക്കുന്നതിനിടെ കുട്ടിയോട് പേരും വയസ്സും അമ്മയുടെ പേരും ചോദിച്ചു. കുട്ടി അതിനൊക്കെ മറുപടിയും കൊടുത്തു. ലേഡി മജിസ്‌ട്രേറ്റ് കുട്ടിയോട് വളരെ സൗഹൃദമായിട്ടായിരുന്നു സംസാരിച്ചിരുന്നത്. ഇടയ്ക്ക് രണ്ട് പ്രാവശ്യം മാലയെക്കുറിച്ചും ചോദിച്ചു. അപ്പോഴെല്ലാം വളരെ കൂളായി 'ഞാന്‍ കണ്ടില്ല' എന്ന മറുപടിയായിരുന്നു.

പ്യൂണ്‍ മജിസ്ട്രേറ്റിനു ചായ കൊണ്ടുവെച്ചു. മാജിസ്‌ട്രേറ്റ് അത് കുട്ടിയുടെ മുന്നിലേക്ക് നീക്കി വെച്ചു. ചായയും പഴംപൊരിയും കഴിക്കാന്‍ പറഞ്ഞു. പറയേണ്ട താമസം കുട്ടി അതെടുത്തു സന്തോഷത്തോടെ കഴിക്കാന്‍ തുടങ്ങി. മജിസ്‌ട്രേറ്റ് കുട്ടിക്ക് ടിഷ്യൂ പേപ്പര്‍ കൊടുത്തു. എന്നിട്ട് കുട്ടിയെ നോക്കി ഒന്ന് ചിരിച്ചു. കുട്ടിയുടെ മുഖത്തും പുഞ്ചിരി നിറഞ്ഞു.

പെട്ടെന്നാണ് മജിസ്‌ട്രേറ്റില്‍നിന്ന് വളരെ ശാന്തതയോടെ ആ ചോദ്യം വന്നത്. കുട്ടി പെട്ടെന്ന് തന്നെ അതിനു മറുപടി നല്‍കുകയും ചെയ്തു. പിന്നീട് ഒന്നും തന്നെ മാജിസ്‌ട്രേറ്റ് ചോദിക്കുകയുണ്ടായില്ല.

ഞാനും റസിയയും അന്തംവിട്ടു നിന്നുപോയി. മാജിസ്‌ട്രേറ്റ് ഞങ്ങളുടെ മുഖത്തേക്ക് നോക്കി പുഞ്ചിരിച്ചു.

'കുട്ടിയുടെ കൈയില്‍ ഞാന്‍ മാല കണ്ടല്ലോ'' ഇതായിരുന്നു മജിസ്‌ട്രേറ്റ് കുട്ടിയോട് ചോദിച്ചത്.

'ഞാന്‍ അത് ചേച്ചിയുടെ കൈയിലേക്ക് കൊടുത്തു.'

കുട്ടിയുടെ നിഷ്‌കളങ്കമായ മറുപടി എല്ലാവരെയും അത്ഭുതപ്പെടുത്തി.

തിരിച്ചു കുട്ടിയെയും കൊണ്ട് കോടതിയില്‍നിന്ന് പോരുമ്പോള്‍ കുട്ടിയുടെ അമ്മയെയോ ചേട്ടനെയോ അവിടെയെങ്ങും കണ്ടില്ല.

കുട്ടിയെയും കൊണ്ട് ഞങ്ങള്‍ സ്ഥാപനത്തില്‍ തിരിച്ചെത്തി. പൊരിവെയിലും വിശപ്പും കാരണം ഞാനും റസിയയും നന്നായി ക്ഷീണിച്ചിരുന്നു.

കുട്ടിക്ക് അമ്മയെ കാണാത്തതിലോ അമ്മയുടെ കൂടെ പോകാത്തതിലോ യാതൊരുവിധ വിഷമവും കണ്ടില്ല. ഗേറ്റ് കടന്ന് ഉടനെ അവള്‍ ചേച്ചി എന്ന് വിളിച്ചുകൊണ്ട് വരാന്തയിലേക്ക് ഓടി.

ഓഫീസിനുള്ളില്‍ നാലഞ്ചു പേര്‍ ഇരിക്കുന്നു. സൂപ്രണ്ടിന്റെ ഉച്ചത്തിലുള്ള സംസാരവും കേള്‍ക്കാം. പക്ഷേ, വന്ന ആളുകള്‍ മലയാളികള്‍ അല്ലെന്ന് തോന്നുന്നു. ഹിന്ദിയാണ് അവര്‍ സംസാരിക്കുന്നത്. കൂടെ ആരെങ്കിലും മലയാളിയും കാണും.

സബീന എന്ന പെണ്‍കുട്ടി ഞങ്ങളെ കണ്ടു ഓടിവന്നു പറഞ്ഞു:

'എന്റെ അബ്ബാ വന്നു ഞാന്‍ പോകും.'

അവളുടെ മുഖത്ത് സന്തോഷത്തിന്റെ അലയടികള്‍!

പതിമൂന്നാമത്തെ വയസ്സില്‍ വിവാഹിതയായ ബിഹാറുകാരി. സ്ത്രീധനത്തിനുവേണ്ടി ഭര്‍ത്താവും വീട്ടുകാരും പട്ടിണിക്കിട്ട് അടിച്ചു പുറത്താക്കിയപ്പോള്‍ എങ്ങോട്ടെന്നില്ലാതെ അവള്‍ ഇറങ്ങി നടന്നു. രണ്ടു കുഞ്ഞിനെ രണ്ടു കൈകളിലും മൂന്നാമത്തെ കുഞ്ഞിനെ വയറ്റിലും ചുമന്ന് വീടിന്റെ മുന്നിലൂടെ പോകുന്ന വണ്ടിയില്‍ എങ്ങോട്ടെന്നില്ലാതെ കയറി. അറിയാത്ത സ്റ്റേഷനുകളില്‍ എവിടെയെല്ലാമോ ഇറങ്ങുകയും കയറുകയും ചെയ്തു. ദിവസങ്ങളോളം ക്ഷീണവും വിശപ്പും തളര്‍ത്തിയ ഉറക്കത്തില്‍ അവള്‍ക്ക് രണ്ടു കുഞ്ഞുങ്ങളെയും നഷ്ടമായി. പൊന്നോമനകളായ തൗഫീഖിനെയും അക്താറിനെയും തേടിയുള്ള യാത്രയില്‍ ഒരു ദിവസം ട്രെയിനില്‍ അവള്‍ പ്രസവിച്ചു. ഓര്‍മ വരുമ്പോള്‍ ഏതോ ഹോസ്പിറ്റലില്‍ ആയിരുന്നു.

18 വയസ്സിനു മുമ്പേ തന്നെ മൂന്ന് കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയ സബീനയോട് എല്ലാവര്‍ക്കും കനിവായിരുന്നു. സബീനയുടെ വയറ് കണ്ടാല്‍  ഗര്‍ഭിണിയാണെന്ന് തോന്നും. കുട്ടികളെല്ലാം സബീനയെ അത്ഭുതത്തോടെ നോക്കുകയും അവളോട് സ്‌നേഹത്തോടെ പെരുമാറുകയും ചെയ്തു.

അവള്‍ ഗര്‍ഭിണിയാണെന്ന് ഞാനും കരുതി. കുറച്ചു ദിവസങ്ങള്‍ക്ക് ശേഷം ഹോസ്പിറ്റലില്‍ കൊണ്ടുപോയപ്പോഴാണ് പ്രസവം കഴിഞ്ഞതാണെന്നു ഡോക്ടര്‍ പറഞ്ഞത്.

സബീന ഓരോ ദിവസവും ഭര്‍ത്താവിന്റെ വീട്ടില്‍ അനുഭവിച്ച യാതനകളും പീഡനങ്ങളും സ്വന്തം കുട്ടികള്‍ക്ക് വേണ്ടിയായിരുന്നു. ഗര്‍ഭിണിയായ അവള്‍ അനുഭവിച്ച ശാരീരികവും മാനസികവുമായ വേദനകള്‍ അതീവ കഠിനമായിരുന്നു. അതെല്ലാം ഞാന്‍ സഹിക്കും. എന്റെ കുഞ്ഞുങ്ങളെ നഷ്ടമായത് എനിക്ക് സഹിക്കാനാവുന്നില്ല എന്നവള്‍ പറയുമ്പോള്‍ നെഞ്ചു പൊട്ടുന്ന വേദന ദീര്‍ഘനിശ്വാസമായി അവളില്‍നിന്നുയര്‍ന്നു.

കുട്ടികളുടെ പരാതികളും പരിഭവങ്ങളും തീര്‍ത്താല്‍ തീരില്ല. ഓരോ സെക്കന്റിലും എന്തെങ്കിലുമൊക്കെ പ്രശ്‌നങ്ങളുമായി ഓരോരുത്തരും എത്തും.

'ടീച്ചറേ, എനിക്ക് അമ്മയുടെ അടുത്ത് പോണം'' - ഭിക്ഷാടനത്തിനിടയില്‍ ചൈല്‍ഡ് ലൈനിന്റെ പിടിയിലായ സെല്‍വി എന്ന ഏഴ് വയസ്സുകാരി. പച്ച പാവാടയുടെ തുമ്പ് പൊക്കി കണ്ണുകള്‍ തുടച്ചു അവള്‍ കരയാന്‍ തുടങ്ങി.

ദാരിദ്ര്യം മുറ്റിനില്‍ക്കുന്ന തമിഴ്‌നാട്ടിലെ സേലത്തുള്ള കൊച്ചു കൂരയിലേക്ക് പോകാന്‍ അവള്‍ക്കു താല്‍പര്യമില്ല. എങ്കിലും അവള്‍ക്ക് അമ്മയെയും കൂടപ്പിറപ്പുകളെയും കാണണം. ഒട്ടിയ വയറോടെ ആ കൂരയില്‍ കഴിയുന്ന അവരെക്കുറിച്ച് ഓര്‍ത്ത് അവള്‍ക്ക് സങ്കടമാണ്.

ഭക്ഷണം വിളമ്പിക്കഴിഞ്ഞാല്‍ കുറച്ച് സമയം അവള്‍ അതിനു മുന്നില്‍ കണ്ണടച്ചിരിക്കും. എന്റെ അമ്മയ്ക്കും ചേച്ചിമാര്‍ക്കും അനിയനും ഭക്ഷണം കിട്ടണേ എന്ന് അവള്‍ മനസ്സുരുകി പ്രാര്‍ഥിക്കും. അതിനു ശേഷമേ അവള്‍ ഭക്ഷണം കഴിക്കുകയുള്ളൂ.

സബീനയുടെ അബ്ബയും കൂടെ വന്ന ആളുകളും പോയി. അബ്ബയും സബീനയും കെട്ടിപ്പിടിച്ചു കരഞ്ഞു.

ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി സബീനക്ക്  നാട്ടിലേക്ക് പോകാനുള്ള പേപ്പറുകള്‍ തയ്യാറാക്കി. അവളെ കൊണ്ടുപോകാനുള്ള എസ്‌കോര്‍ട്ടിന് സ്റ്റേഷനിലേക്ക് വിളിച്ചുപറഞ്ഞു. പോകുന്ന ദിവസവും എണ്ണി സന്തോഷത്തോടെ അവള്‍ കാത്തിരുന്നു.

ചിന്തിക്കുന്ന സ്ത്രീ വായിക്കുന്നത്


EDITOR : RUKSANA. P

SENIOR SUB EDITOR : FOUSIA SHAMS

SUB EDITOR : FATHIMA BISHARA

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 8289874075
aramammonthly@gmail.com


Advertisement

Phone: 8281572448
advtaramam@gmail.com

Subscription
  • For 1 Year : 300
  • For 1 Copy : 25
Quick Links

© Aramam monthly. All Rights Reserved. Powered by: D4media