ഗസ്സ: പൈതങ്ങളുടെ ശ്മശാനഭൂമി

യാസീന്‍ വാണിയക്കാട്
മെയ് 2025

ബന്ദിക്കൈമാറ്റം പൂര്‍ത്തിയാകും മുമ്പേ വംശഹത്യയുടെ തോക്കുകള്‍ നിശ്ശബ്ദത വെടിഞ്ഞിരിക്കുന്നു. ബോംബുകള്‍ നിറച്ച് രാകിപ്പറന്ന സയണിസ്റ്റ് വിമാനങ്ങളുടെ ഒച്ചകള്‍ വീണ്ടും ഗസ്സയുടെ ആകാശത്ത് വട്ടമിടാന്‍ തുടങ്ങിയിരിക്കുന്നു. ഒരു ഉണക്കറൊട്ടിക്കും കുടിനീരിനും വേണ്ടി കാത്തിരുന്ന ഒഴിഞ്ഞ വയറുകള്‍ക്ക് മരണത്തിന്റെ രുചി പകരുന്നു സാമ്രാജ്യത്വ-സയണിസ്റ്റ് മിസൈലുകള്‍. ചേതനയറ്റ ശരീരങ്ങള്‍ ആറടിമണ്ണിനുവേണ്ടി വരിവരിയായ് കാത്തുകിടക്കുന്ന കാഴ്ചക്ക് വീണ്ടും ലോകം സാക്ഷിയാവുകയാണോ? വീണ്ടും പൈതങ്ങളുടെ ശ്മശാനഭൂമിയാവുകയാണോ ഗസ്സ?!

ആദ്യമാദ്യം ഉരുളന്‍ കല്ലുകളായിരുന്നു അധിനിവേശസേനക്കെതിരെ പൊരുതാന്‍ ഫലസ്ത്വീനികള്‍ തടുത്തുകൂട്ടിയ മുനകൂര്‍ത്ത ആയുധം. വിശപ്പിനെ കബളിപ്പിക്കാന്‍ ഒടുവിലവര്‍ തടുത്തുകൂട്ടി ചതുരന്‍ കല്ലുകള്‍. ഭക്ഷണം കയറ്റിവരുന്ന ട്രക്കുകളെ തടഞ്ഞ്, പട്ടിണി കയറ്റിവിടുന്ന അധിനിവേശസേനക്ക് ആഹ്ലാദിക്കാന്‍ ഒരു നിമിഷവും കൈമാറിയില്ലല്ലോ ഗസ്സയിലെ എല്ലുന്തിയ, വയറൊട്ടിയ പട്ടിണിബാല്യങ്ങള്‍. വിശപ്പിനെ കബളിപ്പിക്കാനും അവര്‍ പഠിച്ചിരിക്കുന്നു. ലോകത്തെ കബളിപ്പിക്കാന്‍ സയണിസ്റ്റ് വംശീയതക്ക് സാധിച്ചതിലേറെ.

 

കാര്‍ഷികവിളകളെ ഉന്നമിട്ട ബോംബര്‍ വിമാനങ്ങള്‍

നീല്‍ ആംസ്‌ട്രോങ് ചന്ദ്രനില്‍ കാലുകുത്തിയപ്പോളുണ്ടായ അനുഭൂതി, ഒരുപക്ഷേ അതിനേക്കാള്‍, ഉമറപ്പോള്‍ അനുഭവിച്ചിട്ടുണ്ടാകുമെന്ന് അവന്റെ സഹോദരി വാചാലയാകുന്നു. മാസങ്ങള്‍ക്കു ശേഷം ഒരു വെജിറ്റബിള്‍ സലാഡ് കഴിച്ചതിന്റെ രുചിയാണ് ഉമര്‍ അബൂജലാലിന്റെ നാവിലാകെ അപ്പോള്‍ തങ്ങിനിന്നത്. ഇനിയും ബോംബ് വീഴാത്ത തന്റെ പച്ചക്കറിത്തോട്ടത്തെ പരിചരിച്ചുകൊണ്ടിരുന്നു അവന്‍.

ബോംബുകള്‍ കിളച്ചുമറിച്ചിട്ട കൃഷിഭൂമിയുടെ അവശിഷ്ടങ്ങളില്‍നിന്ന് മണ്ണുകള്‍ വാരിക്കൊണ്ടുവന്ന് തന്റെ വീടിന്റെ മേല്‍ക്കൂരയില്‍ തടംകെട്ടിനിര്‍ത്തി കൃഷിക്കനുയോജ്യമാക്കിയും, കൈവശമുണ്ടായിരുന്ന പച്ചക്കറികളില്‍നിന്ന് വിത്തുകള്‍ ഉത്പാദിപ്പിച്ചുമാണ് അവന്‍ പട്ടിണിയോട് മല്ലിട്ടത്, വംശഹത്യയുടെ നീച ടൂളായ പട്ടിണിയോട് കൊമ്പുകോര്‍ത്തത്.

രക്തം ചിന്തിക്കൊണ്ട് മാത്രമല്ല, പട്ടിണിക്കിട്ടും വംശഹത്യ തുടരാമെന്നുള്ള ഇസ്രയേലിന്റെ നിഷ്ഠുരതക്ക് അഭിമുഖമായി തളിരിട്ടും പൂവിട്ടും കായ്ച്ചുതുടങ്ങിയതാണ് ഉമറിന്റെ പച്ചക്കറിത്തോട്ടം. തക്കാളിയും കക്കിരിയും വഴുതനങ്ങയും ഉമറിന്റെ വീടിന്റെ ടെറസില്‍ വളരാന്‍ തുടങ്ങിയത് അങ്ങനെയാണ്. ആശുപത്രികള്‍ നശിപ്പിക്കുന്നതിനും മുമ്പേ കാര്‍ഷിക വിളകള്‍ക്കുമേല്‍ ബോംബിട്ടു തുടങ്ങിയിരുന്നു ഇസ്രായേല്‍ യുദ്ധക്കുറ്റവാളികള്‍. പട്ടിണിക്കിട്ട് കൊല്ലുക എന്ന അവരുടെ സമാനതകളില്ലാത്ത മനുഷ്യത്വവിരുദ്ധ, യുദ്ധവിരുദ്ധ നയം.

യുണൈറ്റഡ് നേഷന്‍സ് സാറ്റലൈറ്റ് സെന്റര്‍, ഐക്യരാഷ്ട്രസഭയുടെ ഫുഡ് ആന്‍ഡ് അഗ്രികള്‍ച്ചര്‍ ഓര്‍ഗനൈസേഷന്‍ എന്നിവയുടെ കണക്കനുസരിച്ച്, ഗസ്സ മുനമ്പില്‍ 151 ചതുരശ്ര കിലോമീറ്റര്‍ കൃഷിഭൂമിയുണ്ട്, ഇത് തീരപ്രദേശത്തിന്റെ 41 ശതമാനത്തോളം വരും. ഗസ്സ മുനമ്പിന്റെ ജി.ഡി.പിയില്‍ കാര്‍ഷിക മേഖലയുടെ സംഭാവന 2022-ല്‍ ഏകദേശം പതിനൊന്ന് ശതമാനമാണെന്നാണ് ഫലസ്ത്വീന്‍ സെന്‍ട്രല്‍ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്‌സ് പുറത്തിറക്കിയ റിപ്പോര്‍ട്ട് പറയുന്നത്. വംശീയതയുടെ പോര്‍വിമാനങ്ങള്‍ അതുകൊണ്ടുതന്നെയാകാം കാര്‍ഷികവിളകള്‍ക്കുമേലെ റാകിപ്പറക്കുന്നത്. കന്നുകാലി-പക്ഷി ഫാമുകളും ജലസ്രോതസ്സുകളും കൃഷിഭൂമികളും ബോധപൂര്‍വം തകര്‍ത്തുകൊണ്ട് പട്ടിണിയെ വംശഹത്യാ ഉപകരണമാക്കി മാറ്റുകയായിരുന്നു സയണിസ്റ്റ് വംശീയ ഭരണകൂടം.

 

പിറവിക്കു മുമ്പേ

ശക്കീര്‍, അമല്‍... ജനിക്കാനിരിക്കുന്ന കുഞ്ഞിന് കണ്ടുവെച്ച സുന്ദരമായ പേരുകള്‍. ആണായാല്‍ നന്ദിയുള്ളവന്‍ എന്നര്‍ഥം വരുന്ന ശക്കീര്‍, പെണ്ണായാല്‍ പ്രതീക്ഷ എന്നര്‍ഥമുള്ള അമല്‍. സ്വപ്നം കണ്ടുതുടങ്ങുകയായിരുന്നു ആ ദമ്പതികള്‍; മനാല്‍ ഹമീദും ഭര്‍ത്താവായ റഈദും.

ദാമ്പത്യജീവിതം തുടങ്ങി വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും സന്താനഭാഗ്യം ലഭിക്കാതിരുന്നപ്പോളാണ് അവര്‍ ഫെര്‍ട്ടിലിറ്റി ചികിത്സയിലേക്ക് തിരിഞ്ഞത്. തന്റെ വിവാഹമോതിരം പോലും വിറ്റുപെറുക്കി മനാല്‍ മാസങ്ങളോളം ഫെര്‍ട്ടിലിറ്റി ചികിത്സ തുടര്‍ന്നു. ഗസ്സ സിറ്റിയിലെ അല്‍ ബസ്മ ഫെര്‍ട്ടിലിറ്റി സെന്ററില്‍ തന്റെ ശീതീകരിച്ച അണ്ഡങ്ങളിലൊന്ന് ഭര്‍ത്താവിന്റെ ബീജവുമായി സങ്കലനം ചെയ്യുന്നതിലൂടെ തങ്ങള്‍ക്ക് ഒരു കുഞ്ഞ് ഉണ്ടാകുമെന്ന പ്രതീക്ഷക്ക് നക്ഷത്രത്തിളക്കം കൈവരുന്നത് അങ്ങനെയാണ്.

ഗസ്സ സ്ട്രിപ്പില്‍ കുറഞ്ഞത് ഒമ്പത് ക്ലിനിക്കുകളെങ്കിലും ഇന്‍ വിട്രോ ഫെര്‍ട്ടിലൈസേഷന്‍ (IVF) നടത്തിയിരുന്നു. ഈ ക്ലിനിക്കുകളെല്ലാം ബീജസങ്കലനം ചെയ്ത ഭ്രൂണങ്ങളെ ബാസ്മ ക്ലിനിക്കിലേക്ക് അയയ്ക്കും. അവിടേക്കാണ് ഇസ്രായേല്‍ വംശീയഭരണകൂടം ബോംബുകള്‍ വര്‍ഷിച്ചത്. നാലായിരം ശീതീകരിച്ച ഭ്രൂണങ്ങളും ആയിരത്തോളം ബീജങ്ങളും ബീജസങ്കലനം ചെയ്യാത്ത അണ്ഡ സാമ്പിളുകളും അഗ്‌നിക്കിരയായി; ഉമ്മയാകാനുള്ള മനാലിന്റെ ഒടുവിലെ പ്രതീക്ഷകളും.

ഇനിയും പിറക്കാത്ത പൈതലിന്റെ ശ്മശാനഭൂമി കൂടിയാണ് ഗസ്സ. ജനിച്ചിട്ടില്ലാത്ത തലമുറകളെപ്പോലും ലക്ഷ്യം വെച്ചുള്ള ഫലസ്ത്വീന്‍ ജനതയ്ക്കെതിരായ സംഘടിത വംശഹത്യക്കാണ് ലോകം സാക്ഷ്യം വഹിച്ചത്.

അഭയാര്‍ഥി ക്യാമ്പുകളില്‍ നിന്ന് കല്‍ക്കൂമ്പാരമായ സ്വദേശത്തേക്ക് മടങ്ങുമ്പോള്‍ കിനാവില്‍ വളര്‍ന്ന കുഞ്ഞിന് അതേ കിനാവിലൊരു ഖബര്‍ കുഴിക്കുകയാണവര്‍... സ്മാരകശിലയില്‍ അമലെന്നും ശാക്കിറെന്നും പേര് കൊത്തുകയാണ്.....

 

തണുപ്പും വിശപ്പും അപഹരിച്ച ജീവനുകള്‍

മഞ്ഞ് വീഴുകയായിരുന്നു ഗസ്സയില്‍; മരണം പെയ്യുന്ന അതേ വേഗത്തില്‍. വംശഹത്യയുടെ രണ്ടാം തണുപ്പുകാലമാണ് ഗസ്സ മുറിച്ചുകടന്നത്. തണുത്തുറഞ്ഞ് മരിക്കുന്ന പൈതങ്ങളുടെ വിറങ്ങലിച്ച ശരീരങ്ങള്‍ക്ക് സാക്ഷിയായി ഓരോ അരുണോദയങ്ങളും.

ആ ദിവസം യഹ് യ അല്‍-ബത്രാന്‍ ഉണര്‍ന്നത് നെഞ്ചുനീറുന്ന വിഭാതത്തിലേക്കാണ്. തന്റെ നവജാത ഇരട്ടമക്കളായ ജുമയെയും അലിയെയും ഉണര്‍ത്താന്‍ ഭാര്യ നൂറ ശ്രമിക്കുന്ന കാഴ്ചയിലേക്കാണയാള്‍ മിഴി തുറന്നത്. തലേരാവില്‍ സെന്‍ട്രല്‍ ഗസ്സ മുനമ്പിലെ താല്‍ക്കാലിക കൂടാരമായിരുന്നു അവരുടെ നിദ്രക്ക് കാവല്‍.

'അവള്‍ ജുമായെ ഉണര്‍ത്താന്‍ ശ്രമിക്കുകയായിരുന്നു. പക്ഷേ, അവന്‍ ഉണര്‍ന്നില്ല. ഞാന്‍ ജുമായെ ഇരുകൈകളിലും കോരിയെടുത്തു നെഞ്ചോടുചേര്‍ത്തു. അവന്റെ ശരീരം തണുത്തുറഞ്ഞിരുന്നു; ഐസ്‌കട്ട പോലെ.'

ഒരുമാസം പ്രായമുള്ള ജുമാ ബത്രാന്‍ ഹൈപ്പോതെര്‍മിയ ബാധിച്ചാണ് മരിച്ചത്. അതിശൈത്യം... ശരീരത്തെ ദുര്‍ബലമാക്കുന്ന രോഗമാണത്. തീവ്രപരിചരണ വിഭാഗത്തില്‍ അതീവ ഗുരുതരാവസ്ഥയിലായിരുന്ന അലിയും പിന്നീട് മരണത്തിന് കീഴടങ്ങി. തണുപ്പും വിശപ്പും ജീവനപഹരിക്കുന്ന അനേകം ശിശുക്കളില്‍ ഒന്നുമാത്രമാണ് ജുമ. ഇരുപത്തൊന്ന് ദിവസം പ്രായമുള്ള ഐഷ അല്‍ഖസസ്, ഇരുപത്തിമൂന്ന് ദിവസം പ്രായമുള്ള അലി സഖര്‍, നാലുദിവസം പ്രായമുള്ള അലി ഹുസാം അസം, പതിനാല് ദിവസം പ്രായമുള്ള സില മഹ്‌മൂദ് അല്‍ഫാസിഹ്.... തണുത്ത് മരവിച്ച് മരിച്ച പൈതങ്ങളുടെ ഖബറുകള്‍ ചുമന്ന് നില്‍ക്കുകയാണ് ഗസ്സയെന്ന ചെറുപട്ടണം. ഫലസ്ത്വീനിലെ ഉമ്മമാര്‍ തന്റെ മക്കളെ രണ്ടുപ്രാവശ്യം ചുമക്കുന്നു എന്നൊരു ചൊല്ലുണ്ട്; ഉദരത്തിലും മരണത്തിലും! ഗസ്സ തന്റെ ഉദരത്തില്‍ ചുമക്കുകയാണ് അനേകം ഖബറുകള്‍!

വിശപ്പ് താങ്ങാന്‍ കഴിയാതെ, ദാഹത്തെ ഒരു തുള്ളി ശുദ്ധജലം കൊണ്ട് നനച്ചുകൊടുക്കാനാവാതെ, കൊടുംതണുപ്പിനെ അതിജയിക്കാന്‍ കഴിയാതെ, വിഴുങ്ങാന്‍ വരുന്ന തീനാവുകളില്‍ നിന്ന് കുതറിമാറാന്‍ സാധിക്കാതെ മരണത്തോടൊപ്പം ഇറങ്ങിപ്പോയവരില്‍ വംശഹത്യക്കാലത്ത് പിറന്നുവീണവരുമുണ്ട്.

 

ത്വൂഫാനുല്‍ അഖ്‌സ്വ: മനോഹരമായ സംശയം

"എല്ലാ സംശയങ്ങളിലും വെച്ച് മനോഹരമായ ഒരു സംശയമുണ്ട്. ചവിട്ടിത്താഴ്ത്തുമ്പോള്‍ തല ഉയര്‍ത്തി മര്‍ദകരുടെ ശക്തിയില്‍ സംശയിക്കുന്നതാണത്-

ബ്രഹ്തിന്റേതാണ് ഈ ഉദ്ധരണി. ആയുധങ്ങള്‍ കൊണ്ടും വ്യാജങ്ങള്‍ കൊണ്ടും തടവറകള്‍ കൊണ്ടും ഉന്മൂലനം ചെയ്യാന്‍ ഇറങ്ങിപ്പുറപ്പെട്ടവരുടെ മുഖത്ത് നോക്കി, പോരാട്ടമോ മരണമോ രണ്ടാലൊന്ന് മതി ഞങ്ങള്‍ക്കെന്ന് മര്‍ദിതര്‍ ഉറക്കെ ഘോഷിക്കുമ്പോള്‍, ആ മനോഹരമായ സംശയം ബ്രഹ്ത് പറഞ്ഞതിനേക്കാള്‍ അതിമനോഹരമായി വെളിപ്പെടുന്നു. മര്‍ദകര്‍ സ്വന്തം കരുത്തില്‍ സംശയാലുവാകുന്നു. ത്വൂഫാനുല്‍ അഖ്‌സ്വ, അത്തരമൊരു മനോഹരമായ സംശയമാണ് ഇസ്രായേല്‍ ധാര്‍ഷ്ട്യത്തിനുമേല്‍, സയണിസ്റ്റ് കുടിലതക്കുമേല്‍ കുടഞ്ഞിട്ടത്. യഹ് യ സിന്‍വാറും മുഹമ്മദ് ദെയ്ഫും ഇസ്മാഈല്‍ ഹനിയ്യയും രക്തസാക്ഷ്യം കൊണ്ട് ഒഴിച്ചിട്ട ഇടങ്ങളെ പുതുതലമുറയിലെ പോരാളികള്‍ പൂരിപ്പിച്ചു തുടങ്ങുമ്പോള്‍ ആ സംശയത്തിന് തിടം വെക്കുന്നു.

ചിന്തിക്കുന്ന സ്ത്രീ വായിക്കുന്നത്


EDITOR : RUKSANA. P

SENIOR SUB EDITOR : FOUSIA SHAMS

SUB EDITOR : FATHIMA BISHARA

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 8289874075
aramammonthly@gmail.com


Advertisement

Phone: 8281572448
advtaramam@gmail.com

Subscription
  • For 1 Year : 300
  • For 1 Copy : 25
Quick Links

© Aramam monthly. All Rights Reserved. Powered by: D4media