ഓണ്‍ലൈന്‍ സംരംഭക വിജയഗാഥ

ആഷിക്ക് കെ.പി
മെയ് 2025
'സംരംഭകര്‍ ജനിക്കുന്നതല്ല, സാഹചര്യങ്ങള്‍കൊണ്ട് സൃഷ്ടിക്കപ്പെടുന്നവരാണ്.' സാഹചര്യങ്ങളെ അനുകൂലമാക്കി തന്റെ ഉള്ളിലെ സംരംഭകനെ തട്ടിയുണര്‍ത്തി അത് മൂര്‍ത്തമായ ഒരു ആശയവും കൃത്യമായ അവസരവുമാക്കി മാറ്റിയ ഒരു സംരംഭകയുടെ വിജയ കഥ

 

എബിക്ക് ലേണിംഗ് ആപ്പ്; ഒരു വനിതാ സംരംഭകത്വ വിജയയാത്ര

അപ്രതീക്ഷിതമായി വന്ന കോവിഡ് ലോകമാസകലം നിരാശയും അസ്വസ്ഥതകളും ഭയവും അനിശ്ചിതത്വവും നിറച്ചു കൊണ്ടിരുന്നപ്പോഴും അതിനെ അവസരമാക്കി മാറ്റി സ്വന്തമായ സ്വപ്നങ്ങളെ നെയ്‌തെടുത്ത് വിജയിപ്പിച്ച ധാരാളം ആളുകള്‍ നമുക്ക് ചുറ്റുമുണ്ട്. അത്തരത്തില്‍ ഒരു സ്ഥാപനം തുടങ്ങി അതിനെ തന്റെ കഠിനാധ്വാനത്തിലൂടെ കേരളത്തിലെ പ്രശസ്തമായ ഒരു ഓണ്‍ലൈന്‍ കോച്ചിംഗ് ആപ്പ് ആക്കി മാറ്റി ലാഭകരമായി മുന്നേറുന്ന ഒരു സംരംഭകയാണ് എബിക് ലേണിങ് ആപ്പ് എന്ന സ്ഥാപനത്തിന്റെ ഉടമ നസീറ. ഇന്ന് ഇരുപതിനായിരത്തിലേറെ ഓണ്‍ലൈന്‍ വിദ്യാര്‍ഥികള്‍ വര്‍ഷംതോറും പഠിച്ചുകൊണ്ടിരിക്കുന്ന 50-ലേറെ ഓണ്‍ലൈന്‍ ജീവനക്കാരുള്ള ഒരു സ്റ്റാര്‍ട്ടപ്പാണ് എബിക് ലേണിംഗ്.

പ്രീഡിഗ്രി വിദ്യാഭ്യാസം കഴിഞ്ഞ ഉടനെ കല്യാണം കഴിച്ചു വീട്ടില്‍ ഒതുങ്ങിക്കഴിഞ്ഞ ഒരു പെണ്‍കുട്ടിയായിരുന്നു നസീറ. രണ്ട് കുട്ടികളുടെ മാതാവാവുകയും, അവരെ സ്‌കൂളില്‍ അയക്കാന്‍ തുടങ്ങിയ ശേഷം ഏറക്കുറെ സ്വതന്ത്രയാണെന്ന് തോന്നിയപ്പോള്‍ വീണ്ടും പഠിക്കാന്‍ ആരംഭിക്കുകയും ഹിന്ദിയില്‍ ഡിഗ്രിയും പി.ജിയും ബി.എഡും പൂര്‍ത്തിയാക്കുകയും ഹിന്ദിഅധ്യാപികയായി ഒരു സ്വകാര്യ സ്‌കൂളില്‍ ജോലിയില്‍ പ്രവേശിക്കുകയും ചെയ്തു. രണ്ടു വര്‍ഷത്തിനു ശേഷം സ്‌കൂളില്‍നിന്ന് ഒരു കോളേജില്‍ ജോലി മാറ്റം. സ്വകാര്യ മേഖലയില്‍ സ്‌കൂളിലായാലും കോളേജിലായാലും കുറഞ്ഞ വേതനവും എന്നാല്‍ അതിന്റെ എത്രയോ ഇരട്ടി ജോലിഭാരവും വന്നുചേര്‍ന്നപ്പോള്‍ ഒരു സ്ഥാപനത്തില്‍ വര്‍ക്ക് ചെയ്യുന്നതിനേക്കാള്‍ മറ്റൊരു സ്ഥാപനം തുടങ്ങുന്നതല്ലേ നല്ലത് എന്ന ഒരു സംരംഭകത്വ ചിന്ത നസീറയുടെ ഉള്ളില്‍ മെല്ലെ കയറിക്കൂടി.

യാദൃഛികമായി വായിക്കാന്‍ ഇടയായ 'റിച്ച് ഡാഡ് പുവര്‍ ഡാഡ്' എന്ന പുസ്തകമാണ് തന്റെ സംരംഭക യാത്രയിലെ മറ്റൊരു വഴിത്തിരിവിന് കാരണമായത്. റോബര്‍ട്ട് കിയോ സാക്കിയുടെ പ്രശസ്തമായഈ ഗ്രന്ഥത്തില്‍ തന്റെ സുഹൃത്തിന്റെ അച്ഛന്‍ വീട്ടില്‍ അതിഥിയായി വന്ന പ്രൊഫസറുടെ മകനോട് ആരാവാനാണ് ആഗ്രഹമെന്ന് ചോദിച്ച ഒരു രംഗമുണ്ട്. ഒരു യൂണിവേഴ്‌സിറ്റി പ്രൊഫസര്‍ ആകണമെന്നാണ് അച്ഛന്‍ പറഞ്ഞത് എന്ന് കുട്ടി പറഞ്ഞപ്പോള്‍ അത് കേട്ട് ചിരിച്ച വ്യവസായിയായ സുഹൃത്തിന്റെ അച്ഛന്‍, 'എന്തിന് യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസര്‍ ആവണം; ആ യൂണിവേഴ്‌സിറ്റിയുടെ ഓണര്‍ ആവുന്നതിനെക്കുറിച്ച്എന്തുകൊണ്ട് ചിന്തിച്ചു കൂടാ' എന്ന മറുപടി തന്റെ അച്ഛനെ പുവര്‍ ഡാഡായും സുഹൃത്തിന്റെ അച്ഛനെ റിച്ച് ഡാഡായും സങ്കല്‍പ്പിച്ച കഥ നസീറയുടെ മനസ്സിലേക്ക് യാദൃഛികമായി കടന്നുകയറി. ഒരു അധ്യാപികയായി ജീവിതം ചെലവഴിക്കണമോ അല്ലെങ്കില്‍ ഒരു വിദ്യാഭ്യാസ സ്ഥാപനം തന്നെ തുടങ്ങിയാല്‍ എന്ത് എന്ന ചിന്ത അതിലൂടെ കൂടുതല്‍ പ്രബലമായി. കൂടാതെ അധ്യാപികയായി ജോലി ലഭിച്ചശേഷം അധ്യാപനത്തെ വിവിധ സാധ്യതകള്‍ മനസ്സിലാക്കുകയും അധ്യാപനത്തിനെ സംരംഭകത്വ അവസരവുമായി ബന്ധിപ്പിച്ചു സ്വന്തമായ ഒരു ലേണിംഗ് ആപ്പ് ആരംഭിക്കുന്നതിനെക്കുറിച്ച് ആലോചിച്ചു. തുടര്‍ന്ന് ഒരു ഓണ്‍ലൈന്‍ ലേണിംഗ് ആന്‍ഡ് കോച്ചിംഗ് ആപ്പ് ആരംഭിക്കുന്നതിന്റെ പ്രാഥമിക പഠനം നടത്തി. കൃത്യമായ പഠനം നടത്താന്‍ ജോലി തടസ്സമാണെന്ന് തോന്നിയപ്പോള്‍ ഒരു വേള ജോലി ഉപേക്ഷിച്ച് മുഴുവന്‍ സമയം ഒരു സംരംഭം ആരംഭിക്കുന്നതിനെക്കുറിച്ച് ചിന്തിക്കാനും പഠിക്കാനും ആരംഭിച്ചു. സംരംഭകത്വ സാധ്യതാ പഠനം തന്നെയായിരുന്നു അതില്‍ ഒന്നാമത്തേത്. ഒട്ടേറെ വെല്ലുവിളികള്‍ മുന്നിലുണ്ടായിരുന്നു. എന്നാല്‍, ഭര്‍ത്താവിന്റെ പ്രോത്സാഹനവും സുഹൃത്തുക്കളുടെ സഹായങ്ങളും നല്ല കുറേ സഹപ്രവര്‍ത്തകരുടെ അകമഴിഞ്ഞ പിന്തുണയും ലഭിച്ചപ്പോള്‍ മെല്ലെ ഒരു കോച്ചിംഗ് ആപ്പ് ആരംഭിക്കുകയും ഇന്ന് കേരളത്തിലെ പ്രശസ്തമായ സംരംഭമായി മാറുകയും ചെയ്തു.

പഠിച്ച ഹിന്ദി തന്നെ മുഖ്യ ഘടകമാക്കി, ഹിന്ദിയിലെ ഓണ്‍ലൈന്‍ അവസരങ്ങള്‍ ഏതൊക്കെയാണെന്ന് മനസ്സിലാക്കുകയായിരുന്നു നസീറ ആദ്യം ചെയ്തത്. അപ്പോഴാണ് കെ ടെറ്റ്,സി ടെറ്റ്, സെറ്റ്, നെറ്റ് എന്നിവയില്‍ ഹിന്ദി അധ്യാപക പരിശീലനം നല്‍കുന്ന സ്ഥാപനങ്ങള്‍ കേരളത്തില്‍ തീരെ ഇല്ല എന്ന് മനസ്സിലാക്കിയത്. ഉള്ള ചുരുക്കം ചില സ്ഥാപനങ്ങള്‍ സാധാരണ ട്യൂഷന്‍ സെന്ററുകള്‍ പോലെ പല സ്ഥലങ്ങളിലും നേരിട്ട് ക്ലാസ് കൊടുക്കുന്ന സംരംഭങ്ങളുമായിരുന്നു. ഓണ്‍ലൈന്‍ കോച്ചിംഗ് സെന്റര്‍ ആരംഭിച്ചാല്‍ സംസ്ഥാനത്തിന് അകത്തും പുറത്തുമുള്ള ധാരാളം കുട്ടികളെ എളുപ്പത്തില്‍ ആകര്‍ഷിക്കാന്‍ കഴിയും എന്നുള്ള ഉറച്ച ആത്മവിശ്വാസം തന്നെയാണ് തന്റെ സംരംഭം തുടങ്ങാനുള്ള ഒന്നാമത്തെ ഘടകമായി നസീറ ചൂണ്ടിക്കാണിക്കുന്നത്. തുടര്‍ന്ന് സമാന രീതിയിലുള്ള വിവിധ സംരംഭങ്ങളെ മനസ്സിലാക്കുകയും നിരീക്ഷിക്കുകയും പഠനം നടത്തുകയും ചെയ്തു.വ്യത്യസ്തമായ സ്ഥാപനങ്ങളുടെ ഗുണവും ദോഷവും വിശകലനം ചെയ്തപ്പോള്‍ ഏറെ വ്യത്യസ്തമായ ഒരു സ്ഥാപനം തുടങ്ങിയാല്‍ അത് വിജയിക്കുമെന്ന് ഉറപ്പാക്കി.

കേരളത്തിനകത്തും പുറത്തുംപ്രവര്‍ത്തിക്കുന്ന ലാഭകരമായി മുന്നേറുന്ന പല സ്ഥാപനങ്ങളുടെയും വിജയ രഹസ്യങ്ങളും മാര്‍ക്കറ്റിംഗ് തന്ത്രങ്ങളും പഠിക്കുകയായിരുന്നു അടുത്ത ഘട്ടം. ഗുണമേന്മയുള്ള ഏതൊരു സേവനവും സാധാരണക്കാരന് താങ്ങാവുന്ന രീതിയില്‍ നല്‍കിയാല്‍ പരസ്യങ്ങളോ ഒന്നുമില്ലാതെ ആളുകള്‍ അതിലേക്ക് വന്നുചേരുമെന്നും, ഏതൊരു സ്ഥാപനത്തിന്റെയും വിജയ രഹസ്യം ഉപഭോക്താക്കളുടെ സംതൃപ്തി തന്നെയാണ് എന്നുമാണ് ഈ വനിതാ സംരംഭകയുടെ അഭിപ്രായം. ഒരു ജോലിക്ക് വേണ്ടി ക്യൂ നിന്ന് ഇന്റര്‍വ്യൂവില്‍ പങ്കെടുത്ത് സ്വകാര്യ സ്ഥാപനത്തില്‍ ചെറിയ ശമ്പളത്തില്‍ മുഴുവന്‍ സമയവും ചെലവഴിച്ച് ജോലി ചെയ്യുന്ന, കേവലം ഒരു അധ്യാപികക്കപ്പുറം, തന്റെ സ്വപ്നങ്ങളും ചിന്തകളും പ്രാവര്‍ത്തികമാക്കുന്ന, മറ്റുള്ളവന് ഗുണകരമായി പ്രവര്‍ത്തിക്കുന്ന ഒരു വിദ്യാഭ്യാസ സ്ഥാപനം എന്നൊക്കെയായിരുന്നു ചിന്ത. ലാഭത്തെക്കുറിച്ചോ അതിന്റെ പ്രായോഗിക ബുദ്ധിമുട്ടുകളെക്കുറിച്ചോ അസ്വസ്ഥയായിട്ടില്ല എന്നാണ് നസീറ പറഞ്ഞത്.

തുടങ്ങുന്നതിനെക്കുറിച്ച് ആസൂത്രണം ചെയ്യുകയും കൃത്യമായ ധാരണ ഉണ്ടാക്കാന്‍ ഒരു കോച്ചിംഗ് സെന്ററില്‍ പ്രവര്‍ത്തിക്കുകയും ചെയ്തു. അതിലൂടെ ഒരു ഓണ്‍ലൈന്‍ സംരംഭം വിജയിപ്പിക്കാന്‍ വേണ്ട തന്ത്രങ്ങള്‍, പ്രായോഗിക ഘടകങ്ങള്‍ എന്തൊക്കെയാണ് എന്ന് കൃത്യമായി മനസ്സിലാക്കി. ശേഷം ഒരു ഓണ്‍ലൈന്‍ ആപ്പ് ആരംഭിക്കാനുള്ള തയ്യാറെടുപ്പായിരുന്നു. സംരംഭക സ്വപ്നങ്ങളെ സാക്ഷാത്കരിക്കാനുതകുന്ന ഒരു ആപ്പ് ആരംഭിക്കുകയും ചെയ്തു. കോഴിക്കോട് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന എബിക്ക് ലേണിങ് ആപ്പിന്റെ തുടക്കമായിരുന്നു അത്.അധ്യാപന പരിചയത്തിലൂടെയും സാമൂഹ്യ മാധ്യമങ്ങളിലൂടെയും കൃത്യമായ പരസ്യങ്ങള്‍ നല്‍കി വിദ്യാര്‍ഥികളെ ആകര്‍ഷിക്കുകയും ചെയ്തു. തുടക്കത്തില്‍ കുറച്ചു കുട്ടികള്‍ മാത്രമായിരുന്നു ഉണ്ടായിരുന്നത്. കോഴ്‌സിന് ചേര്‍ന്ന ഓരോ കുട്ടിയും വിജയിക്കുക കൂടി ചെയ്തപ്പോള്‍ അത് വലിയ ആവേശമായി മാറി. സംസ്ഥാന ശരാശരി പത്തില്‍ താഴെയായപ്പോള്‍ മുഴുവന്‍ കുട്ടികളും ആദ്യ തവണ ജയിച്ചു എന്നത് വലിയ അത്ഭുതമായി. കോഴ്‌സില്‍ ചേര്‍ന്ന കുട്ടികള്‍ തന്നെ മറ്റുള്ളവരെഎബിക്ലേണിംഗ് ആപ്പിലേക്ക്പറഞ്ഞയക്കാന്‍ തുടങ്ങി. തന്റെ മുന്നില്‍ വരുന്ന ഓരോ കുട്ടിയെയും മനസ്സിലാക്കി അവരുടെ കഴിവും കഴിവുകേടും പഠിച്ച് അവര്‍ക്കുവേണ്ട കൃത്യമായ കൗണ്‍സലിംഗ് നല്‍കി അവരെ ഒരു മത്സരപരീക്ഷ ജയിക്കാനുള്ള സ്വന്തമായ പ്രേരണ ഉണ്ടാക്കുകയാണ് ലേണിംഗ് ആപ്പിലൂടെ പ്രാഥമികമായി നസീറ ചെയ്തത്. തന്റെ സംരംഭം വിജയിപ്പിക്കാന്‍ ആത്മാര്‍ഥമായി പ്രവര്‍ത്തിക്കുന്ന അധ്യാപക സുഹൃത്തുക്കളെ തെരഞ്ഞെടുക്കുകയായിരുന്നു പിന്നീട്. ഇംഗ്ലീഷ് അധ്യാപികയായ സഫയുടെ വരവ് അതിന് നല്ല ഊര്‍ജം നല്‍കി. പിന്നീട് ഒരു കൂട്ടം അധ്യാപകരെ വാര്‍ത്തെടുക്കുകയായിരുന്നു ചെയ്തത്. തന്റെ സഹപ്രവര്‍ത്തകരിലൂടെ കൃത്യമായ ക്ലാസുകള്‍ നല്‍കി ഫീഡ്ബാക്കുകള്‍ എടുത്തുകൊണ്ട് ഓരോ കുട്ടിയെയും സംതൃപ്തിയോടെ പരീക്ഷക്കിരുത്തി 90 ശതമാനത്തിന് മുകളില്‍ തന്റെ സ്ഥാപനത്തില്‍ വിജയം ഉണ്ടാക്കാന്‍ കഴിഞ്ഞത് കഠിനാധ്വാനവും കൂട്ടായ പരിശ്രമവുമാണ്. ലാഭം എത്രയായാലും ചെലവ് കഴിച്ചു ബാക്കി നിശ്ചിത ശതമാനം സ്ഥാപനത്തിന്റെ വളര്‍ച്ചയ്ക്ക് എടുക്കുകയും പങ്കാളികളായ സഹപ്രവര്‍ത്തകര്‍ക്ക് അതിന്റെ വിഹിതം നല്‍കുകയും ചെയ്തുകൊണ്ട് തന്റെ കോച്ചിംഗ് ആപ്പിനെ മെല്ലെ മെല്ലെ വളര്‍ത്തുകയും വിജയകരമായ അവസ്ഥയിലേക്ക് എത്തിക്കുകയും ചെയ്തു. ഏകദേശം പതിനായിരത്തോളം കുട്ടികള്‍ക്ക് നേരിട്ടും അതിന്റെ ഇരട്ടിയോളം ആളുകള്‍ക്ക് അല്ലാത്ത രീതിയിലും സേവനം നല്‍കുന്ന തരത്തില്‍ ഇന്ന് ഒരു ക്ലിപ്ത ബാധ്യത പങ്കാളിത്ത സ്ഥാപനമായി രജിസ്റ്റര്‍ ചെയ്ത്, ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ സ്റ്റാര്‍ട്ടപ്പ് സംരംഭമായി മുന്നേറിക്കൊണ്ടിരിക്കുകയാണ് ഈ വനിതാ സംരംഭകരുടെ കോച്ചിംഗ് ആപ്പ്.

ചിന്തിക്കുന്ന സ്ത്രീ വായിക്കുന്നത്


EDITOR : RUKSANA. P

SENIOR SUB EDITOR : FOUSIA SHAMS

SUB EDITOR : FATHIMA BISHARA

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 8289874075
aramammonthly@gmail.com


Advertisement

Phone: 8281572448
advtaramam@gmail.com

Subscription
  • For 1 Year : 300
  • For 1 Copy : 25
Quick Links

© Aramam monthly. All Rights Reserved. Powered by: D4media