സമൂഹത്തെ നേരെയാക്കേണ്ടതിന്റെയും സംസ്കരിക്കേണ്ടതിന്റെയും ഉത്തരവാദിത്വം ഖുര്‍ആന്‍ സ്ത്രീ പുരുഷന്മാരെ ഒരേപോലെയാണ് ഏല്‍പ്പിച്ചിരിക്കുന്നത്. നന്മ കല്പിക്കുക, തിന്മ വിരോധിക്കുക എന്നതാണ് അവരുടെ ധര്‍മം. വിശ്വാസികളായ പുരുഷന്മാരോടൊപ്പം ചേര്‍ന്ന് സമൂഹത്തെ സംസ്കരിക്കുന്നതില്‍ വിശ്വാസികളായ സ്ത്രീകള്‍ക്കും പങ്കുണ്ട്. നബി(സ)യുടെ കാലത്ത് സ്ത്രീ തന്റേതായ പങ്ക് ശരിക്കും നിര്‍വഹിച്ചിട്ടുണ്ട്. പ്രവാചകനെ സത്യപ്പെടുത്തുന്നതിനും ശക്തിപ്പെടുത്തുന്നതിനും ഒന്നാമതായി ഉയര്‍ന്ന ശബ്ദം ഖദീജ (റ) യുടെതാണ്. ഇസ്ലാമിലെ പ്രഥമ രക്തസാക്ഷിയും സ്ത്രീയായിരുന്നല്ലോ. അമ്മാര്‍(റ)ന്റെ മാതാവ് സുമയ്യ(റ). ഉഹുദ്, ഹുനൈന്‍ പോലുള്ള രണാങ്കണങ്ങളില്‍ തിരുമേനിയോടൊപ്പം യുദ്ധം ചെയ്ത വനിതകളും ഉണ്ടായിരുന്നു.
അസംബ്ലിയിലും ശൂറയിലും സ്ത്രീയുടെ പ്രാതിനിധ്യം സംബന്ധിച്ച് പരിശോധന നടത്തുമ്പോള്‍ അത് നിഷിദ്ധമാണെന്നും വ്യക്തമായ കുറ്റമാണെന്നും അഭിപ്രായമുള്ളവരുണ്ട്. 'നിങ്ങള്‍ വീടുകളില്‍ അടങ്ങിയൊതുങ്ങി കഴിയുക' എന്ന ഖുര്‍ആന്‍ സൂക്തമാണ് ചിലരുടെ ഇതിനുള്ള തെളിവ്. അതായത് അത്യാവശ്യഘട്ടത്തില്‍ അല്ലാതെ സ്ത്രീ വീട് വിട്ട് പുറത്തുപോകരുതെന്ന.് ഈ തെളിവ് നിലനില്‍ക്കുന്നതല്ല. കാരണം, ഈ സൂക്തത്തിന്റെ സംബോധന നബി(സ)യുടെ ഭാര്യമാരോടാണ്. പ്രവാചക പത്നിമാര്‍ക്ക് സവിശേഷമായ പവിത്രതയും പരിശുദ്ധിയും ഉണ്ട്. മതനിയമങ്ങളില്‍ ഇതര സ്ത്രീകള്‍ക്കില്ലാത്ത കാര്‍ക്കശ്യം പ്രവാചക ഭാര്യമാര്‍ക്കുണ്ട്. അവരുടെ സല്പ്രവൃത്തിക്ക് ഇരട്ടി പ്രതിഫലവും തിന്മക്ക് ഇരട്ടി ശിക്ഷയും ഉണ്ട്.
ഈ സൂക്തത്തിന്റെ സാധ്യത നിലനില്‍ക്കെ തന്നെ ഉമ്മുല്‍ മുഅ്മിനീന്‍ ആഇശ (റ) വീട് വിട്ട് പുറത്തുപോയി 'ജമല്' യുദ്ധത്തില്‍ പങ്കെടുത്തു. ഇതിലൂടെ തന്റെ മതപരമായ ബാധ്യത നിര്‍വഹിക്കുകയായിരുന്നു അവര്‍. മദീനയില്‍നിന്ന് സ്വഹാബികളുള്‍പ്പെടെ ഒരു സൈന്യത്തോടൊപ്പം അവര്‍ ബസ്വറയിലേക്ക് പുറപ്പെടുന്നു. അവരില്‍ രണ്ടുപേര്‍ സ്വര്‍ഗം വാഗ്ദാനം ചെയ്യപ്പെട്ടവരും ഖിലാഫത്ത് പദവിയിലേക്ക് നിര്‍ദേശിക്കപ്പെട്ട ആറംഗ സമിതിയില്‍ ഉള്‍പ്പെട്ടവരും ശൂറാ മെമ്പര്‍മാരും ആണ്- ത്വല്‍ഹയും സുബൈറും. സത്യമെന്നും ശരിയെന്നും താന്‍ ഉറച്ചു വിശ്വസിക്കുന്ന ഒരു കാര്യത്തിന് വേണ്ടിയായിരുന്നു ആ പുറപ്പാട്.
സ്ത്രീകള്‍ക്ക് തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയാകാന്‍ പാടില്ലെന്നതിന് തെളിവായിട്ടും ഈ സൂക്തമാണ് പറയുന്നത്. അതുപോലെ മറ്റു ചിലര്‍ ഈ സൂക്തത്തെ സ്ത്രീകള്‍ അനിവാര്യ കാര്യത്തിനല്ലാതെ ഒരിക്കലും പുറത്ത് പോകരുതെന്നതിന് തെളിവായും സ്വീകരിച്ചു.
ഇനി രാഷ്ട്രീയ വീക്ഷണ കോണിലൂടെ നോക്കിയാല്‍ മനസ്സിലാവുന്നത് തിന്മയിലേക്കുള്ള സാഹചര്യങ്ങള്‍ കൊട്ടിയടക്കുക എന്നത് ശരിയാണ്. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയില്‍ സ്ത്രീ അന്യ പുരുഷന്മാരുമായി കൂടിക്കലരാന്‍ ഇടയാകും. ചിലപ്പോള്‍ അവരോടൊപ്പം തനിച്ചാവുകയും ചെയ്തേക്കാം. ഇതെല്ലാം നിഷിദ്ധമാണ്. നിഷിദ്ധത്തിലേക്ക് നയിക്കുന്ന കാര്യവും നിഷിദ്ധം തന്നെ. സ്ത്രീകള്‍ക്ക് തെരഞ്ഞെടുപ്പില്‍ വോട്ടവകാശം വിലക്കുന്നതിലൂടെ ഇസ്ലാമിക പക്ഷത്തിന് കണക്കില്ലാത്ത വോട്ടുകളാണ് നഷ്ടപ്പെടുന്നത്. ആ വോട്ടുകളാവട്ടെ, മതേതര നിര്‍മത ചേരിക്കെതിരെ വിനിയോഗിക്കേണ്ടവയായിരുന്നു. സ്ഥാനാര്‍ഥിയോ വോട്ടറോ ആയ ഒരു മുസ്ലിം വനിത പുരുഷന്മാരുമായ ഇടപഴകലുകളില്‍ ഇസ്ലാമിക നിയമങ്ങള്‍ക്ക് വിരുദ്ധമായ സകല കാര്യങ്ങളും സൂക്ഷിക്കേണ്ടതുണ്ട്. ഒരു നിയന്ത്രണവും ഇല്ലാതെ പുരുഷന്മാരുമായി കൂടിക്കലരുക, വിവാഹം നിഷിദ്ധമായ ആളുകളോടൊപ്പമല്ലാതെ പരപുരുഷന്മാരുമായി തനിച്ചാവുക, സൗന്ദര്യം പ്രദര്‍ശിപ്പിക്കും വിധം വേഷം ധരിക്കുക, കൊഞ്ചിക്കുഴഞ്ഞ് സംസാരിക്കുക തുടങ്ങിയ കാര്യങ്ങളില്‍ നിന്നെല്ലാം ദീനിന്റെ നിയമാനുസൃതം ഒരു യഥാര്‍ഥ മുസ്ലിം വനിത വിട്ടുനില്ക്കേണ്ടതാണ്.
അബൂബക്കര്‍ (റ) നിവേദനം ചെയ്ത ബുഖാരി ഉദ്ധരിക്കുന്ന ഒരു ഹദീസ് ഉണ്ട്: ''തങ്ങളുടെ കാര്യം നോക്കാന്‍ സ്ത്രീയെ അധികാരപ്പെടുത്തിയ ഒരു ജനത വിജയിക്കുകയില്ല'. സമുദായത്തിന്റെ മൊത്തത്തിലുള്ള അധികാരം അഥവാ രാഷ്ട്രത്തിന്റെ നേതൃത്വം ആണ് ഇവിടെ ഉദ്ദേശ്യം. അവരുടെ കാര്യം എന്നതുകൊണ്ട് സമുദായത്തിന്റെ പൊതു നേതൃത്വവും ഭരണാധികാരവുമാണിവിടെ താല്പര്യം. എന്നാല്‍ ചില വിഷയങ്ങളില്‍ സ്ത്രീക്ക് അധികാരം നല്‍കുന്നതിന് വിരോധമില്ല. മതവിധി പുറപ്പെടുവിക്കാനുള്ള അധികാരം, ഇജ്തിഹാദ്, വിദ്യാഭ്യാസം, വാര്‍ത്ത വിതരണം, അഡ്മിനിസ്ട്രേഷന് പോലുള്ളവ ഏല്‍പ്പിക്കാവുന്നതാണ്. ഈ മേഖലയിലെല്ലാം സ്ത്രീയെ അധികാരപ്പെടുത്താം എന്നതാണ് പണ്ഡിതന്മാരുടെ അഭിപ്രായം.
ഹദീസില്‍ പറയുന്ന അധികാരം എന്നത് സമഗ്രാധിപത്യം മൊത്തമായി സ്ത്രീ ഏറ്റെടുക്കുന്നതിനെപ്പറ്റി പ്രത്യേകമായി വന്നതാണ്. പേര്‍ഷ്യക്കാര്‍ തങ്ങളുടെ ചക്രവര്‍ത്തി മരണപ്പെട്ടപ്പോള്‍ 'കിസ്രയുടെ' മകള്‍ 'ബുറാനെ' അധികാരത്തില്‍ ഏറ്റിയതായി നബിക്ക് വിവരം ലഭിച്ചു. അപ്പോഴാണ് അവിടുന്ന് ഒരു ജനത വിജയിക്കില്ല എന്ന ഹദീസ് മൊഴിഞ്ഞത്.
ആധുനിക ജനാധിപത്യ വ്യവസ്ഥകളില്‍ പാര്ലമെന്റുകള് രണ്ടുതരത്തിലുള്ള ദൗത്യങ്ങളാണ് നിര്‍വഹിക്കുന്നത്. 'നിരീക്ഷണവും നിയമനിര്‍മാണവും'. ശരീഅത്തിന്റെ ആത്മാവിന് അനുസൃതമായി നിരീക്ഷണത്തെ വിശകലനം ചെയ്യുമ്പോള്‍ 'നന്മ കല്‍പ്പിക്കുക, തിന്മ വിരോധിക്കുക', മതത്തിന്റെ ഗുണകാംക്ഷ, തുടങ്ങിയ ഇസ്ലാമിക സാങ്കേതിക ശബ്ദങ്ങളില്‍ ആണ് എത്തിച്ചേരുക. മുസ്ലിം നേതാക്കളോടും പൊതുജനങ്ങളോടുമുള്ള ആ ബാധ്യത നിര്‍ബന്ധമത്രേ. മുസ്ലിം ഉദ്ധരിച്ച ഹദീസില്‍ നബി (സ) തിരുമേനി 'മതം അല്ലാഹുവിനോടും പ്രവാചകനോടും അവന്റെ ഗ്രന്ഥത്തോടും മുസ്ലിം നേതാക്കളോടും പൊതുജനങ്ങളോടുമുള്ള ഗുണകാംക്ഷയാകുന്നു' എന്ന് പറഞ്ഞപ്പോള്‍ അത് പുരുഷന്മാരില് മാത്രം പരിമിതപ്പെടുത്തിയിട്ടില്ല. 'അമീറുല്‍ മുഅ്മിനീന്‍ ഉമറി(റ)നെ പള്ളിയില്‍ വെച്ച് ഒരു സ്ത്രീ ചോദ്യം ചെയ്യുന്നത് നമുക്ക് കാണാം. ഉടനെ ഉമര്‍ (റ) തന്റെ അഭിപ്രായം ഉപേക്ഷിച്ച് ആ സ്ത്രീയുടെ അഭിപ്രായം സ്വീകരിക്കുന്നു. അദ്ദേഹം ഏറ്റു പറയുകയാണ്: സ്ത്രീ പറഞ്ഞതാണ് ശരി, ഉമറിന് അബദ്ധം സംഭവിച്ചിരിക്കുന്നു.'
ഹുദൈബിയ ഉടമ്പടിയുടെ സന്ദര്‍ഭത്തില്‍ പ്രവാചകന് ഉമ്മു സലമ(റ)യുമായി കൂടിയാലോചിക്കുന്നു. അവരുടെ അഭിപ്രായത്തെ നബി ശരിവെക്കുകയും അത് അനുസരിക്കുകയും ചെയ്യുന്നു. അതുവഴി വലിയ നന്മയാണ് ഉണ്ടായത്. വ്യക്തിപരമായി ഉപദേശിക്കുകയും ശരിയായ അഭിപ്രായം ചൂണ്ടിക്കാട്ടുകയും നന്മ കല്‍പ്പിക്കുകയും തിന്മ വിരോധിക്കുകയും, ഇന്നത് ശരി ഇന്നത് തെറ്റ് എന്ന് പറയുകയും ചെയ്യുന്നത് സ്ത്രീയുടെ ബാധ്യതയാണ് എന്നിരിക്കെ ഈ കാര്യങ്ങള്‍ നിര്‍വഹിക്കുന്ന സമിതിയില്‍ അവള്‍ക്ക് അംഗത്വം പാടില്ലെന്ന് പറയുന്നതിന് ശറഈയായ തെളിവുകള്‍ ഒന്നുമില്ല.
പാര്‍ലമെന്റിന്റെ രണ്ടാമത്തെ സുപ്രധാന ബാധ്യത നിയമനിര്‍മാണവുമായി ബന്ധപ്പെട്ടതാണ്. ഈ ഉത്തരവാദിത്വത്തെ ഒട്ടധികം പെരുപ്പിച്ചു കാട്ടി അതിര് കവിയാന്‍ ചില ശാഠ്യക്കാര്‍ ശ്രമിക്കുന്നു. ഉത്തരവാദിത്വം നിര്‍വഹിക്കാന്‍ സ്ത്രീകള്‍ക്ക് അനുവാദമില്ലെന്നാണ് അവര്‍ വാദിക്കുന്നത്. യഥാര്‍ഥത്തില്‍ കാര്യം വളരെ ലളിതമാണ്. ശരീഅത്ത് അടിസ്ഥാനപരമായി അല്ലാഹുവിന്റെതാകുന്നു. ശാസന-വിലക്കുകളുടെ നിയമപരമായ അടിസ്ഥാനവും അല്ലാഹുവില്‍ നിന്നാണ്. പൊതുവായ നസ്സുകളില്‍ വിശകലനം കണ്ടെത്തുകയും നസ്സില്ലാത്ത വിഷയങ്ങളില്‍ വിധി തേടിപ്പിടിക്കുകയും ആണ്
നമ്മുടെ കടമ. ഇജ്തിഹാദ് ചെയ്യുക എന്നതാണ് നമ്മുടെ ദൗത്യം. ഇസ്ലാമിക ശരീഅത്തില്‍ ഇജ്തിഹാദ് സ്ത്രീ-പുരുഷ ഭേദമന്യേ എല്ലാവര്ക്കും തുറന്നു വെച്ച ഒരു വാതായനമാണ്. നിദാന ശാസ്ത്രക്കാര്‍ വിശദീകരിച്ചിട്ടുള്ള ഇജ്തിഹാദ് നിബന്ധനകളില്‍ പുരുഷന്മാര് മാത്രം എന്നാരും പറഞ്ഞിട്ടില്ല. അപ്രകാരം സ്ത്രീ ഇജ്തിഹാദില്‍നിന്ന് വിലക്കപ്പെട്ടവളാണെന്നും അവര്‍ക്കാര്‍ക്കും പറയാന്‍ അവകാശമില്ല. .
ഉമ്മുല്‍ മുഅ്മിനീന്‍ ആഇശ (റ) സ്വഹാബികളുടെ കൂട്ടത്തില്‍ ഇജ്തിഹാദ് നടത്തുകയും മതവിധി നല്‍കുകയും ചെയ്തിരുന്നു. സ്വഹാബി പണ്ഡിതന്മാരുടെ നിലപാടുകള്‍ക്ക് വിരുദ്ധമായ അവരുടേതായ കണ്ടെത്തലുകളും അഭിപ്രായങ്ങളും പ്രമുഖ ഗ്രന്ഥങ്ങളില്‍ കാണാം.
ഖുര്‍ആനില്‍ സബഅ് രാജ്ഞിയുടെ കഥ വിവരിച്ചു തരുന്നുണ്ട്. അവര്‍ക്ക് ലഭിച്ച ജ്ഞാനത്തെ സംബന്ധിച്ചും ദീര്‍ഘദൃഷ്ടിയെക്കുറിച്ചും പറയുന്നു. തന്റെ ജനതയിലെ പ്രമാണിമാരെ എങ്ങനെയാണ് അവര്‍ ഒരുമിച്ചുകൂട്ടിയതെന്നും യുക്തി ബോധത്തോടെ കാര്യങ്ങള്‍ നേരിട്ടതും ഖുര്‍ആന്‍ വിശദീകരിക്കുന്നു. 'നിങ്ങള്‍ സന്നിഹിതരാകും വരെ ഞാനൊരു തീരുമാനത്തിലെത്തുകയില്ല.' എന്നാല്‍, രാജ്യസദസ്സിലെ പ്രധാനികള്‍ തീരുമാനം രാജ്ഞിയുടെ യുക്തിക്ക് വിട്ടുകൊടുക്കുകയാണുണ്ടായത്. അവര്‍ പറഞ്ഞു: 'ഞങ്ങള്‍ ശക്തിയും ധീരരും ആണ്. കാര്യം അങ്ങയുടെ കൈകളിലാണ് എന്ത് കല്‍പ്പിക്കണമെന്ന് അങ്ങ് തന്നെ തീരുമാനിച്ചാലും' (അന്നംല്).
അങ്ങേയറ്റത്തെ ബുദ്ധി സാമര്‍ഥ്യത്തോടെയും അഗാധമായ ചിന്തയോടെയും പിന്നീട് അവര്‍ സുലൈമാന്‍ (അ) നബിയോട് പ്രതികരിച്ചത് ഇങ്ങനെയാണ്: 'അവര്‍ പ്രഖ്യാപിച്ചു, സുലൈമാനോടൊപ്പം ലോകരക്ഷിതാവായ അല്ലാഹുവിന് ഞാനും അനുസരണ പ്രതിജ്ഞ ചെയ്യുന്നു.''
സംഭവം ഖുര്‍ആന്‍ വെറുതെ ഉദ്ധരിച്ചതല്ല. നിരവധി പുരുഷന്മാര് അശക്തരായിത്തീരുന്ന ഭരണ രാഷ്ട്രീയ വിഷയങ്ങളില്‍ ചിലപ്പോള്‍ സ്ത്രീക്ക് ക്രാന്ത ദര്‍ശിത്വവും അഭിപ്രായ സുബദ്ധതയും നിയന്ത്രണശക്തിയും ഉണ്ടാകാമെന്ന് സ്പഷ്ടമാക്കാന്‍ വേണ്ടിയാണ്.
സ്ത്രീകള്‍ക്ക് സ്ഥാനാര്‍ഥിത്വം നിഷേധിക്കുന്നവര്‍ പറയുന്നത് അവര്‍ പ്രകൃതിയായുള്ള ഒട്ടേറെ പ്രതിബന്ധങ്ങള്‍ നേരിടുന്നു എന്നതാണ്. ആര്‍ത്തവവും ഗര്‍ഭധാരണവും പ്രസവവും മുലയൂട്ടലും അനുബന്ധ പീഡകളും മാതൃത്വവും അതിന്റെ ഭാരവുമെല്ലാം, ഭരണകൂടത്തെ നിരീക്ഷിക്കുകയും നിയമങ്ങള്‍ നിര്‍മിക്കുകയും ചെയ്യുന്ന ജനപ്രതിനിധി സഭയില്‍ അംഗമാകുന്നതിന് അവളെ ശാരീരികമായും മാനസികമായും ചിന്താപരമായും അശക്തയാക്കുന്നു എന്ന് പറയുന്നതിലൂടെ സാമൂഹിക രാഷ്ട്രീയ മേഖലയില്‍നിന്ന് അവരെ അകറ്റുകയാണ് യഥാര്‍ഥത്തില്‍ ചെയ്യുന്നത്.
ആധുനിക പണ്ഡിതന്മാരുടെ അഭിപ്രായത്തില്‍, രാഷ്ട്രീയ മേഖലയില്‍ സ്ത്രീയും പുരുഷനും തുല്യരാണ്. എന്നാല്‍ ഖിലാഫത്ത് എന്ന പദവി അനുവദനീയമല്ല. ഇമാമത്ത്, ഖിലാഫത്ത,് രാഷ്ട്രീയ നായകത്വം എന്നീ അര്‍ഥത്തിലുള്ള അധികാരങ്ങള്‍ ഒഴിച്ചുള്ള മറ്റെല്ലാ പദവികളും അനുവദനീയമാണ്.
'അവരുടെ അധികാരം ഏല്‍പ്പിക്കുക' എന്നാണ് ഒരു റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചത്. മറ്റൊരു റിപ്പോര്‍ട്ടില്‍ 'അവരുടെ കാര്യം സ്ത്രീ ഉടമപ്പെടുത്തുക' എന്നാണ് പ്രയോഗം. മൊത്തം മുസ് ലിംകളുടെ ഖലീഫയായി സ്ത്രീ അവരോധിക്കപ്പെടരുത്. അതായത്, മന്ത്രിയോ ജഡ്ജിയോ ഓഡിറ്റര്‍ ജനറലോ മറ്റേതെങ്കിലും പൊതുപദവിയോ കൈയാളുന്നതിന് തടസ്സമില്ല.
ഉമര്‍ ബിന്‍ ഖത്താബ് (റ) ശിഫാഅ് ബിന്ത് അബ്ദുല്ല അല്‍ അദവിയ്യയെ ഒരു മാര്‍ക്കറ്റിന്റെ മേല്‍നോട്ടം ചുമതലപ്പെടുത്തി. അതാകട്ടെ ഒരുതരത്തിലുള്ള പൊതു പദവിയില്‍ അവരോധിക്കലാണ്. ഈ വിഷയത്തില്‍ സമൂഹത്തിന്റെ സാഹചര്യവും വികാസവും മുഖവിലക്കെടുത്തുകൊണ്ടുള്ള മുന്നേറ്റം സ്വീകരിക്കാം.