ദി ലിറ്റില്‍ സ്‌കോളര്‍

സലാം കരുവമ്പൊയില്‍
മെയ് 2025

ഒരു ഏഴു വയസ്സുകാരന്‍ നാണം കുണുങ്ങി...

പക്ഷേ, എഴുതിത്തള്ളാന്‍ വരട്ടെ, പയ്യന്റെ കൈയിലുള്ളത് കാണുമ്പോള്‍ നമ്മള്‍ ഒന്നമ്പരക്കും തീര്‍ച്ച!

അനന്ത കോടി നക്ഷത്രങ്ങള്‍ അധിവസിക്കുന്ന സൗരയൂഥം, പ്രപഞ്ചത്തിലെ പടുകൂറ്റന്‍ ഗ്രഹങ്ങള്‍, ഗണിത ശാസ്ത്രത്തിലെ  വികസിത വിസ്മയങ്ങള്‍, ഉരഗങ്ങള്‍, സസ്തനികള്‍, ഭൂമുഖത്തുനിന്ന് ലക്ഷക്കണക്കിനു വര്‍ഷങ്ങള്‍ക്കു മുമ്പ് തിരോഭവിച്ച ഭീമാകാര ജീവികള്‍, സങ്കീര്‍ണമായ മനുഷ്യന്റെ ബാഹ്യ - ആന്തരിക അവയവങ്ങള്‍, വെള്ളച്ചാട്ടങ്ങള്‍, വാഹനങ്ങളിലെ എയര്‍ബാഗ് - സീറ്റ് ബെല്‍റ്റ് സിസ്റ്റം, മൊബൈല്‍ ഫോണ്‍ തുടങ്ങി നമ്മള്‍ കാണാനും കേള്‍ക്കാനും കൊതിക്കുന്ന ചെറുതും വലുതുമായ എമ്പാടും  ഉള്ളടക്കങ്ങള്‍... ഇതൊക്കെയും അനിതര സാധാരണമായ മെയ് വഴക്കത്തില്‍, അയത്‌ന ലളിതമായ ആംഗലേയത്തില്‍ വീഡിയോയിലൂടെ അവതരിപ്പിക്കുമ്പോള്‍ നമ്മള്‍ അല്‍ഭുത പരതന്ത്രരായിപ്പോകും. നിസാലിന്റെ  ചാനലിന്റെ പേര് NIZZ INFO. ഷാര്‍ജ ന്യൂ ഇന്ത്യന്‍ മോഡല്‍ സ്‌കൂളില്‍ സെക്കന്റ് സ്റ്റാന്‍ഡേര്‍ഡില്‍ പഠിക്കുന്ന നിസാല്‍ ബിന്‍ നജീദിന്റെ കഥ കിടിലം തന്നെ.

13 വീഡിയോ പ്രസന്റേഷന്‍ ഇതിനകം റിലീസ് ചെയ്തു കഴിഞ്ഞു. പൊട്ടാത്ത ഫോണ്‍ Honor X9b ആണ് ആദ്യമായി ഈ അര്‍ഥത്തില്‍ പരീക്ഷിച്ചത്. 'അള്‍ട്രാ-ബൗണ്‍സ് ആന്റി-ഡ്രോപ്പ്'- ഷോക്ക്-അബ്‌സോര്‍ബിംഗ് സംവിധാനമുള്ളതുകൊണ്ട് 1.5 മീറ്റര്‍ വരെ വീഴ്ചകളെ പ്രതിരോധിക്കാന്‍ ഈ ഫോണിനാകും. മാര്‍ബിള്‍ പോലെയുള്ള കടുപ്പമുള്ള പ്രതലങ്ങളില്‍ വീണാലും ആറ് മുഖങ്ങള്‍ക്കും നാല് മൂലകള്‍ക്കും 360 ഡിഗ്രി സംരക്ഷണം ഹോണര്‍  ഉറപ്പ് നല്‍കുന്നു.  

രണ്ടാം വീഡിയോ വാഹനങ്ങളിലെ എയര്‍ ബാഗുകളെക്കുറിച്ചും അവയുടെ വിവിധോദ്ദേശ്യങ്ങളെക്കുറിച്ചുമായിരുന്നു. അജ്മാനിലെ വളര്‍ത്തു മൃഗങ്ങള്‍ പ്രധാനമായുമുള്ള സി.ടി ഫാം ഫോക്കസ് ചെയ്തായിരുന്നു മൂന്നാം വീഡിയോ. വണ്ടിയില്‍ യാത്ര ചെയ്യുമ്പോള്‍ സീറ്റ് ബെല്‍റ്റ് ഉപയോഗിക്കുന്നതിന്റെ ആവശ്യകതയിലേക്ക് വെളിച്ചം വീശുന്നതാണ് അടുത്തത്.  മനോഹരമായ കൃത്രിമ വെള്ളച്ചാട്ടങ്ങളാലും തൂക്കു തോട്ടങ്ങളാലും സംവിധാനിച്ച യു.എ.ഇയിലെ ഖല്‍ബയിലെ കാഴ്ചയാണ് അഞ്ചാം അവതരണത്തിന്റെ ആധാരം.

പിന്നീടുള്ള ശ്രമങ്ങള്‍ ഗൗരവപ്പെട്ട ഉള്ളടക്കങ്ങള്‍ തേടി. അക്കങ്ങളുടെ അല്‍ഭുതാവഹവും അനന്തവുമായ സാധ്യതയെക്കുറിച്ചുള്ള അന്വേഷണം Numbers എന്ന ഉദ്യമത്തില്‍ കാണാം. എട്ടാം വീഡിയോ നിസാല്‍ ബിന്‍ നജീദിനിലെ കൊച്ചു ശാസ്ത്രജ്ഞനെ അടയാളപ്പെടുത്തുന്നതാണ്. സൗരയൂഥത്തിലെ എട്ട് ഗ്രഹങ്ങളായ ബുധന്‍, ശുക്രന്‍, ഭൂമി, ചൊവ്വ, വ്യാഴം, ശനി, യുറാനസ്, നെപ്റ്റിയൂണ്‍, പ്ലൂട്ടോ എന്നിവയുടെ ഫോക്കസ് ആണ് ഇത്. ഇതിനു ശേഷമാണ് ഒന്നു കൂടി വ്യവസ്ഥാപിതമായും വിസ്തൃതമായും വീഡിയോ ചെയ്യണമെന്ന് നിസാല്‍ തീരുമാനിക്കുന്നത്.

ഇതിനകം ആസ്‌ട്രോണമിയോട് വല്ലാത്ത ഇഷ്ടം തോന്നിത്തുടങ്ങിയിരുന്നു. ബഹിരാകാശ യാത്രികനാവുക എന്നതാണ് തന്റെ ലക്ഷ്യമെന്ന് അവന്‍ മനസ്സില്‍ കുറിച്ചിട്ടു. അതിന്റെ ഭാഗമായി  സൗരയൂഥത്തെക്കുറിച്ച് ആഴത്തില്‍ പഠിക്കാന്‍ തീരുമാനിച്ചു. ഈ സംരംഭത്തിന്റെ ഭാഗമായി രണ്ടു മൂന്ന് വീഡിയോ പുറത്തിറങ്ങി. 'പ്രപഞ്ചത്തിലെ ഏറ്റവും വലിയ നക്ഷത്രം' എന്ന തലക്കെട്ടിലെ വീഡിയോ ആണ് ഈ ശ്രേണിയിലെ ഏറ്റവും പുതിയത്.

അടുത്തത് ജീവശാസ്ത്ര മേഖലയിലെ കൈയൊപ്പ്. 'Human Body Parts' എന്ന തലക്കെട്ടില്‍ പുറത്തിറക്കിയ വീഡിയോകളില്‍ ആദ്യത്തേത് 'ആന്തരിക ഭാഗം'. രണ്ടാമത്തേത് 'ബാഹ്യ ഭാഗം.'

പിന്നീടാണ് ഉരഗങ്ങള്‍ (Reptiles), സസ്തനികള്‍ (Mammals) എന്നീ ആവിഷ്‌കാരങ്ങള്‍ നടന്നത്.

ഏറ്റവും ഒടുവില്‍ വെളിച്ചം കണ്ട വീഡിയോ ആണ് തമോ ഗര്‍ത്തം (Black Hole). ഉയര്‍ന്ന ഗുരുത്വാകര്‍ഷണം മൂലം പ്രകാശത്തിനുപോലും കടക്കാനാകാത്ത ഒരു കോസ്മിക് മേഖലയാണ് തമോ ഗര്‍ത്തം.

വളരെ ചെറുപ്പത്തിലേ നിസാലില്‍ വ്യതിരിക്തതകള്‍ പലതുമുണ്ടായിരുന്നെന്ന് അവന്റെ മാതാപിതാക്കള്‍ ഓര്‍ത്തെടുക്കുന്നു. ഇംഗ്ലീഷ് കാര്‍ട്ടൂണുകളോടായിരുന്നു കമ്പം. 20 മില്യണില്‍ പരം സബ്‌സ്‌ക്രൈബേഴ്‌സ് ഉള്ള Blippi Educational Videos for Kids ഉം 6.56 വരിക്കാരുള്ള Steve and Maggie യും അവന്റെ ഇംഗ്ലീഷ് പ്രൊഫഷനലാക്കുന്നതില്‍ നിര്‍ണായക നിമിത്തമായി. അക്ഷരങ്ങള്‍ കൂട്ടിപ്പറയാന്‍ തുടങ്ങിയത് ആംഗലേയത്തില്‍! മലയാളത്തില്‍ ചോദിച്ചാലും അവന്റെ മറുപടി മറിച്ച്.

അടങ്ങാത്ത അന്വേഷണപരതയും ആഴത്തിലും പരപ്പിലുമുള്ള ഫോളോ അപ്പും അവന്റെ മുന്നോട്ടുള്ള പ്രയാണത്തിന് ആക്കം കൂട്ടി. ഏതെങ്കിലും വിഷയത്തില്‍ ലിങ്ക് ലഭിച്ചാല്‍ ജിജ്ഞാസയാല്‍ യു.ട്യൂബിലെ അനുബന്ധ കണ്ണികളിലേക്കും അവന്‍ പടര്‍ന്നു കയറും. യു ട്യൂബില്‍ കേള്‍ക്കുന്ന വോയ്‌സ് മെസ്സേജ് പിന്നീട് സെര്‍ച്ച് ചെയ്ത് പൂര്‍ണത കൈവരിക്കും. വിലപ്പെട്ട സമയം കവര്‍ന്നെടുക്കുന്ന വീഡിയോ പ്രോഗ്രാമില്‍നിന്ന് അകലം പാലിക്കുന്നതില്‍ ബദ്ധശ്രദ്ധനായിരുന്നു നിസാല്‍. ചെറുപ്പത്തിലേ  അതിശയകരമായ ഗ്രാഹ്യ ശക്തിയായിരുന്നു. ക്ലാസ്സില്‍ നോട്ട് എഴുതുന്ന ശീലമില്ല. വീട്ടിലെത്തിയ ശേഷം പറഞ്ഞുകൊടുക്കും. ചോദ്യവും സംവാദവും ഏറെ ഇഷ്ടം. ഇന്ററാക്ട് ചെയ്യുന്നവന്റെ മുമ്പില്‍ എത്രയും കേട്ട് നില്‍ക്കും. പരമാവധി വിവരം ഒരു വിഷയത്തെക്കുറിച്ച് ആര്‍ജിക്കുക എന്നതില്‍ കണിശക്കാരന്‍. കാണുന്ന എന്തിനെക്കുറിച്ചും അവന് ചിലത് പറയാനുണ്ടാകും.

പിതാവ് കോഴിക്കോട് ജില്ലയിലെ നജീദ് അബ്ദുറഹ്‌മാനും (ദുബൈ അല്‍ജദ്ദാഫില്‍ കമ്പനിയില്‍ സെയില്‍സ് റെപ്രസെന്റേറ്റീവ്). മാതാവ് സുഹാന ജനീഫര്‍ ടീച്ചറുമാണ്.

ചിന്തിക്കുന്ന സ്ത്രീ വായിക്കുന്നത്


EDITOR : RUKSANA. P

SENIOR SUB EDITOR : FOUSIA SHAMS

SUB EDITOR : FATHIMA BISHARA

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 8289874075
aramammonthly@gmail.com


Advertisement

Phone: 8281572448
advtaramam@gmail.com

Subscription
  • For 1 Year : 300
  • For 1 Copy : 25
Quick Links

© Aramam monthly. All Rights Reserved. Powered by: D4media