പാഠം ഒന്ന് - ഫലസ്ത്വീന്‍ കുടുംബത്തിലെ തര്‍ബിയത്ത്

ഡോ. ജാസിം അല്‍ മുത്വവ്വ
മെയ് 2025

ഫലസ്ത്വീനി കുടുംബങ്ങളില്‍ നാം കണ്ടുകൊണ്ടിരിക്കുന്ന ദൃശ്യങ്ങള്‍ വ്യക്തമാക്കിതരുന്ന ഒരു വസ്തുതയുണ്ട്- ഫലസ്ത്വീനി തര്‍ബിയത്ത് മറ്റേത് തര്‍ബിയത്തില്‍നിന്നും തീര്‍ത്തും വ്യത്യസ്തമായ ഒന്നാണ്. ലോകത്തിലെ ഏറ്റവും നല്ല, ശ്രേഷ്ഠ കുടുംബത്തിന് നിങ്ങള്‍ ഒരു മത്സരം ഏര്‍പ്പെടുത്തുന്നു എന്ന് സങ്കല്‍പിക്കുക. ഏറ്റവും നല്ല മാതാവ്, ഏറ്റവും ഉത്തമനായ പിതാവ്, ഏറ്റവും ശ്രേഷ്ഠനായ കുഞ്ഞ്, ഏറ്റവും വിശിഷ്ട കുടുംബാംഗങ്ങള്‍ എന്നിവര്‍ക്കെല്ലാമുള്ള സമ്മാനങ്ങള്‍ ഫലസ്ത്വീനി കുടുംബം സമ്മാനങ്ങളെല്ലാം തൂത്തുവാരി ഒന്നാം സ്ഥാനത്തെത്തും. മനുഷ്യന്റെ മൂല്യം ഉയരുക അവന്റെ സംസ്‌കാരം, സ്വഭാവം, വിശ്വാസദൃഢത എന്നിവയുടെ തോതനുസരിച്ചാണ്. ഫലസ്ത്വീനി കുടുംബത്തിന്റെ സ്വഭാവം, സംസ്‌കാരം, ദൃഢചിത്തത, സ്ഥൈര്യം, പ്രതിബദ്ധത തുടങ്ങിയവയെല്ലാം എല്ലാ വിശേഷമങ്ങള്‍ക്കും അതീതമാണ്. അത് തെളിയിക്കുന്നത്, അവര്‍ക്ക് ലഭിക്കുന്ന തര്‍ബിയത്തിന്റെയും സ്ഥൈര്യം, വിശ്വാസ ദൃഢത എന്നിവ പരിപൂര്‍ണതയില്‍ കൈവരിക്കാനുള്ള പരിശീലനത്തിന്റെയും ഉള്‍കരുത്തും മൗലികതയുമാണ്. ഫലസ്ത്വീനി കുടുംബവുമായി ബന്ധപ്പെട്ട നിരവധി ചോദ്യങ്ങളുണ്ട് ഉത്തരം ലഭിക്കേണ്ടതായി.

ഫലസ്ത്വീനി ബാലന്മാരിലും ബാലികമാരിലും സ്ഥൈര്യം, ചെറുത്ത് നില്‍പ്, സഹനം, പരുപരുത്ത ജീവിത യാഥാര്‍ഥ്യങ്ങളോട് ക്ഷമയോടെ പൊരുത്തപ്പെട്ടും പാകപ്പെട്ടും ജീവിക്കാനുള്ള കരുത്ത്- ഈ മൂല്യങ്ങളെല്ലാം എങ്ങനെയാണ് ആ കുരുന്ന് ഹൃദയങ്ങളില്‍ നടപിടിപ്പിക്കാന്‍ ഫലസ്ത്വീനി കുടുംബങ്ങള്‍ക്ക് സാധിച്ചത്? ഫലസ്ത്വീനി വനിതക്ക് ധീരയായും ശുഭാപ്തി വിശ്വാസിയായും എങ്ങനെ ഈ തീക്കടലിന് നടുവില്‍ നില്‍ക്കാനാവുന്നു? ഹൃദയം നിറയെ പ്രതീക്ഷയും ശക്തിയും നിറച്ചുവെച്ച് ത്യാഗിയായി ജീവിക്കാന്‍ ഒരു ഫലസ്ത്വീനി സ്ത്രീക്ക് എങ്ങനെ കഴിയുന്നു? ചെറുപ്രായമായിട്ടും ഒരു ഫലസ്ത്വീനി കുഞ്ഞിന് എങ്ങനെ ഈ വിധം സ്ഥൈര്യവും ധൈര്യവും സംഭരിക്കാനും പ്രദര്‍ശിപ്പിക്കാനും കഴിയുന്നു? കൂരിരുള്‍ ഭേദിച്ചും ഭക്ഷണവും വെള്ളവും തേടിപോകാന്‍ ആ കുഞ്ഞിന് എങ്ങനെ ആവുന്നു? തന്റെ കൊച്ചനുജനെ തോളിലും പുറത്തുമേറ്റി നാഴികകളോളം അഭയകേന്ദ്രങ്ങളെ ലക്ഷ്യമാക്കി നടന്നു നീങ്ങാന്‍ അവന്ന് എങ്ങനെ സാധിക്കുന്നു? ഉറക്കമോ വിശ്രമമോ എന്തെന്നറിയാതെ, തന്റെ കുടുംബത്തിന്റെ രക്ഷകനായും കാവല്‍ക്കാരനായും തലയുയര്‍ത്തി നില്‍ക്കാന്‍ ഫലസ്ത്വീനി പിതാവിനെ കരുത്തയാക്കുന്നതെന്താണ്? ലോകം മുഴുവന്‍ തങ്ങളോട് യുദ്ധത്തില്‍ ഏര്‍പ്പെട്ടിട്ടും ഫലസ്ത്വീനി കുടുംബങ്ങള്‍ പരസ്പരം ചേര്‍ത്ത് പിടിച്ച ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച ജീവിക്കുന്നതെങ്ങനെയാണ്? ലോകത്തെ മുഴുവന്‍ അതിശയിപ്പിച്ച ഈമാനിന്റെ കരുത്ത് അവരില്‍ നട്ടുപിടിപ്പിച്ചതെങ്ങനെ? ഫലസ്ത്വീനി സ്വത്വത്തെ ഇല്ലായ്മ ചെയ്യാന്‍ ലോകമൊന്നടങ്കം ആവത് ശ്രമിച്ചിട്ടും ഫലലസ്ത്വീനി കുടുംബങ്ങള്‍ക്ക് തങ്ങളുടെ തനിമയും സ്വത്വവും സംസ്‌കാരവും സമ്പ്രദായങ്ങളും ആചാരങ്ങളും ദീനും കൈവിടാതെ കൂടുതല്‍ തിളക്കത്തോടെ നിലകൊള്ളാന്‍ എങ്ങനെയാണ് കഴിയുന്നത്? ഓരോ യുദ്ധവും പോര്‍വിളിയും കഴിയുംതോറും ഫലസ്ത്വീനി കുടുംബങ്ങളുടെ ശക്തി വര്‍ധിത വീര്യത്തോടെ നിലകൊള്ളുന്നതിന്റെ രഹസ്യമെന്താണ്? സഹനം, പ്രതീക്ഷ, പ്രത്യാശ, സ്ഥൈര്യം, തവക്കുല്‍, അര്‍പ്പണബോധം എന്നീ വിശിഷ്ട മൂല്യങ്ങള്‍ തലമുറകള്‍ തലമുറകളായി കൈമാറ്റം ചെയ്യാന്‍ ഫലസ്ത്വീനി കുടുംബങ്ങള്‍ക്ക് എങ്ങനെ സാധിച്ചു? സ്ഥൈര്യം, ആത്മവിശ്വാസം, സഹനം, ഇച്ഛാശക്തി, സര്‍വദുരിതങ്ങളും പേറാനുള്ള കരുത്ത്, ഈമാന്‍ ദൃഢത തുടങ്ങിയ ഉന്നതമൂല്യങ്ങള്‍ കാത്തുസൂക്ഷിക്കുന്ന ഫലസ്ത്വീനി കുടുംബങ്ങള്‍ ഡോക്ടറേറ്റിനും മാസ്റ്റേര്‍സിനുമുള്ള ഗവേഷണ വിഷയങ്ങള്‍ ആവേണ്ടതുണ്ട്. ഫലസ്ത്വീനി കുടുംബങ്ങള്‍ക്ക് ആര്‍ജിക്കാനും സ്വാംശീകരിക്കാനും കഴിഞ്ഞ ഈ തര്‍ബിയത്ത് മറ്റ് കുടുംബങ്ങള്‍ക്കും മാതൃകയാക്കാന്‍ ഇത്തരം ഒരു പഠനം ഉതകും.

ഫലസ്ത്വീനി കുടുംബസംസ്‌കൃതിയില്‍ കുടുംബം കേവലം ഒരു സാമൂഹിക യൂണിറ്റല്ല. കുടുംബത്തിലെ ഓരോ അംഗത്തെയും കാത്തു രക്ഷിക്കുന്ന കവചവും കോട്ടയുമാണ്. ശക്തവും ഭദ്രവുമാണത്. ഒരു കുടുംബത്തിന്റെ പിന്തുണ ഒരു വീട്ടിലെ അംഗങ്ങളില്‍ മാത്രം പരിമിതപ്പെടുന്നില്ല. ആ പിന്തുണ വലിയ കുടുംബങ്ങളിലേക്കും അയല്‍ കൂട്ടങ്ങളിലേക്കും എന്തിന്, ഗ്രാമത്തിന്റെ നാല് അതിരുകളിലേക്ക് വരെ ചെന്നെത്തുന്നു. അല്ലാഹുവിന്റെ വിധിയിലുള്ള സംതൃപ്തി, അല്ലാഹുവിന്റെ തവക്കുല്‍, ആദര്‍ശ പ്രതിബദ്ധത, വിജയപ്രതീക്ഷ- ഇവയൊന്നും ഗ്രന്ഥത്താളുകളില്‍നിന്ന് പഠിച്ചുണ്ടാവേണ്ട മൂല്യങ്ങളല്ല ഫലസ്ത്വീനെ സംബന്ധിച്ചേടത്തോളം അവ വീടുകളില്‍നിന്ന് ജീവിച്ചു പഠിക്കുന്ന മൂല്യങ്ങളാണ്, പരിചയിക്കുന്ന ജീവിത സമ്പ്രദായങ്ങളും ശീലങ്ങളുമാണ്. മാതാപിതാക്കളുടെ ഇടപടലുകളില്‍നിന്ന് അവര്‍ നേരിട്ട് കണ്ട് പഠിച്ച വിശിഷ്ട മൂല്യങ്ങളാണ്. ഇത്തരം തര്‍ബിയത്തും വിദ്യാഭ്യാസവുമാണ് ഹൃദയങ്ങളാണ് സ്വാധീനിക്കുകയും കാലാകാലം നിലനില്‍ക്കുകയും ചെയ്യുക.

ഫലസ്ത്വീനി തര്‍ബിയത്ത് കേവല സിദ്ധാന്തമല്ല. മാതൃകകള്‍ കാഴ്ചവെക്കുന്ന പ്രായോഗിക തര്‍ബിയത്താണത്. രാജ്യസ്നേഹം ആത്മാര്‍പ്പണം, ത്യാഗം എന്നിവയെല്ലാം ഫലസ്ത്വീനി കുടുംബത്തിന്റെ ക്ഷമയോടും സഹനത്തോടും അഭേദ്യമായി ബന്ധപ്പെട്ടാണുള്ളത്. അതിനാലാണ് അവര്‍ ചെറുത്ത് നില്‍ക്കുന്നത്. അതുകൊണ്ടാണ് അവര്‍ ജീവിക്കുന്നത്. തങ്ങളോടൊപ്പം അല്ലാഹു ഉണ്ടെന്ന പൂര്‍ണ ബോധ്യത്തോടെയാണ് അവര്‍ ജീവിക്കുന്നത്. അല്ലാഹു തങ്ങളെ സഹായിക്കും, ഖുര്‍ആനിലെയും സുന്നത്തിലെയും വചനങ്ങള്‍ ഓരോന്നും തങ്ങളുടെ ഉറച്ച നിലപാടിന് കരുത്ത് പകരുന്നതാണ്, എന്ന പൂര്‍ണ വിശ്വാസമാണ് അവരെ ഭരിക്കുന്നത്. ഇതുകൊണ്ടുതന്നെ അവര്‍ ധന്യരാണ്. അല്ലാഹുവില്‍ അര്‍പ്പിച്ച് ക്ഷമയോടെ കഴിയുന്നവരാണ്, അല്ലാഹുവില്‍നിന്ന് പ്രതിഫലം കാംക്ഷിക്കുന്നവരാണ്.

ഫലസ്ത്വീനി കുടുംബം ജീവിക്കുന്ന സോഷ്യല്‍ സെക്യൂരിറ്റി വ്യവസ്ഥ അനുപമമാണ്. നിസ്തുലമാണ്. ഉള്ളതിലെല്ലാം നല്ല മനസ്സോടെ സര്‍വരും പങ്കാളികളാണ്. വിഭവങ്ങള്‍ പങ്ക് വെച്ചെടുക്കുന്നു. അങ്ങനെ അവര്‍ അന്യോന്യം ശക്തി പകരുന്നു. സാമൂഹിക പിന്തുണയുടെയും സഹകരണത്തിന്റെയും കണ്ണികള്‍ അവരെ കൂട്ടിയിണക്കുന്നു. ഓരോ വ്യക്തിയും അപരന്ന് വേണ്ടി ത്യാഗം അനുഷ്ഠിക്കുന്ന, പ്രത്യുപകാരമോ സഹായമോ മോഹിച്ചല്ല. ഒരൊറ്റ ഹൃദയവുമായാണ് അവര്‍ ജീവിക്കുന്നത്- അവര്‍ക്ക് ഒരു ലക്ഷ്യമേയുള്ളൂ. അതിന് വേണ്ടി അവര്‍ പരസപരം സഹായിക്കുന്നു, സഹകരിക്കുന്നു, മക്കളെ ഈ ബോധത്തോടെ വളര്‍ത്തുന്നു. അവരുടെ ശക്തിയുടെയും വിജയത്തിന്റെയും സ്ഥൈര്യത്തിന്റെയും രഹസ്യം അതാണ്.

കുടുംബത്തിന്റെ നട്ടെല്ലാണ് ഫലസ്ത്വീനി സ്ത്രീ. വളരെ വലിയ ഉത്തരവാദിത്വങ്ങള്‍ അവര്‍ പേറുന്നുണ്ട്. വിദ്യാഭ്യാസം, തര്‍ബിയത്ത്, ആരോഗ്യം, ഗൃഹഭരണം അറസ്റ്റ് വരിച്ചോ ശഹീദായോ ഇല്ലാതാവുന്ന കുടുംബനാഥന്റെ അഭാവത്തില്‍ കുടുംബസംരക്ഷണം- ഇവയെല്ലാം ഫലസ്ത്വീനി സ്ത്രീയുടെ ചുമലിലാണ്. കളിച്ചും വിനോദത്തില്‍ ഏര്‍പ്പെട്ടും പഠിച്ചു കഴിയേണ്ട കുഞ്ഞാണ് തന്റേത് എന്ന ധാരണയോടെയല്ല അവര്‍ മക്കളെ വളര്‍ത്തുന്നത്. ഉണര്‍വിനും നവജാഗരണത്തിനും നവോത്ഥാനത്തിനും വിജയത്തിനുമുള്ള ഒരു ബൃഹദ് പദ്ധതിയാണ് അവള്‍ക്ക് തന്റെ കുഞ്ഞ്. ഭൂമിയില്‍ അല്ലാഹുവിന്റെ ഖലീഫ എന്ന ദൗത്യം തന്റെ കുഞ്ഞ് നിറവേറ്റണം എന്ന് അവര്‍ക്ക് നിര്‍ബന്ധമുണ്ട്. അതിനാല്‍ അവന്റെ വിദ്യാഭ്യാസവും തര്‍ബിയത്തും ശിക്ഷണ ശീലനങ്ങളുമൊക്കെ ലോകത്ത് മറ്റൊരിടത്തും കാണാത്ത വിധത്തിലാവും.

ഫലസ്ത്വീനി കുടുംബം സമുദായത്തിന് അഭിമാനമാണ്. മഹത്വത്തിന്റെ കിരീടമാണ്. യശസ്സിന്റെ ശാശ്വത മുദ്രയാണ്.

 

വിവ: പി.കെ.ജെ

ചിന്തിക്കുന്ന സ്ത്രീ വായിക്കുന്നത്


EDITOR : RUKSANA. P

SENIOR SUB EDITOR : FOUSIA SHAMS

SUB EDITOR : FATHIMA BISHARA

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 8289874075
aramammonthly@gmail.com


Advertisement

Phone: 8281572448
advtaramam@gmail.com

Subscription
  • For 1 Year : 300
  • For 1 Copy : 25
Quick Links

© Aramam monthly. All Rights Reserved. Powered by: D4media