കാലങ്ങളായി കുടുംബം കുടിയിരിക്കുന്ന വസ്തുവിന് മേല്‍വിലാസമുണ്ടാക്കാന്‍ വേണ്ടി കുടികിടപ്പവകാശം ലഭിക്കാന്‍ വര്‍ഷങ്ങളോളം സര്‍ക്കാര്‍ ഓഫീസുകള്‍ കയറിയിറങ്ങി മടുത്തവനാണ് രാജപുരത്തെ അന്തുമായി. കടുത്ത ദാരിദ്ര്യം. ഉടുതുണിക്ക് മറുതുണി പോലും ഇല്ലാത്ത കാലം. പുരയിലുള്ളവരുടെ പശിയടക്കാന്‍ സ്കൂള്‍ മുറ്റത്തും ഉത്സവ പറമ്പിലും ആള്ക്കൂട്ടങ്ങളിലുമൊക്കെ ഐസ് വില്‍പ്പന നടത്തുകയായിരുന്നു 'ഐസ് ഇച്ചാ' എന്ന് നാട്ടുകാര്‍ സ്നേഹപൂര്‍വം വിളിച്ചിരുന്ന അന്തുമായി. ഐസ് വണ്ടിയുടെ ബെല്‍ കേട്ടപാടെ കുട്ടികളൊക്കെ ചില്ലറക്കാശുകളുമായി നിഷ്കളങ്കമായി ചിരിച്ചു നില്ക്കുന്ന ഐസിച്ചയുടെ അരികിലേക്ക് ഓടിയെത്തും.
പട്ടയം അനുവദിച്ച് തരണമെന്ന് ആവര്ത്തിച്ചപേക്ഷിച്ച് കാസര്‍കോട് കാഞ്ഞങ്ങാട് കള്ളാര്‍ വില്ലേജ് ഓഫീസില്‍ പല തവണ കയറിയിറങ്ങിയെങ്കിലും നിരക്ഷരനായ അന്തുമായിയെ സഹായിക്കാനുള്ള 'സന്മനസ്സ്' 'അധികാരിക്ക്' ഉണ്ടായിരുന്നില്ല. പട്ടയം ചോദിച്ച് ഇനി ഈ ഓഫീസിലേക്ക് വരേണ്ടതില്ലെന്ന് തീര്‍ത്ത് പറഞ്ഞ് വില്ലേജ് ഓഫീസര്‍ അന്തുമായിയെ നിര്‍ദയം ഇറക്കിവിട്ടു. ഒരു 'വിലയുമില്ലാത്ത' അപേക്ഷയും കൈയില്‍ പിടിച്ച് അധികാരിയുടെ 'ഒപ്പിന്' വേണ്ടിയുള്ള നിരവധി വര്‍ഷങ്ങളുടെ നെട്ടോട്ടം ദയനീയമായി പരാജയപ്പെട്ടപ്പോള്‍, ആ നിരാശയുടെ നിസ്സഹായ നിമിഷങ്ങള്‍ ചങ്കില് തിളച്ചുമറിഞ്ഞ തീക്ഷ്ണതയില്‍ നുരഞ്ഞ് പൊന്തിയ അമര്‍ഷത്താല്‍ അക്ഷരാഭ്യാസമില്ലാത്ത അന്തുമായി വില്ലേജ് ഓഫീസര്‍ കേള്‍ക്കേ അന്ന് ഒരു കനപ്പെട്ട പ്രതിജ്ഞയെടുത്തിരുന്നു: 'പാവപ്പെട്ടവനും മനുഷ്യനാണ്. കാശില്ലാത്തവനും ഭൂമിയുടെ അവകാശിയാണ്. മരണം വരെ ആത്മാഭിമാനത്തോടെ ജീവിക്കാന്‍ അവനും വേണം സ്വന്തമായി ഒരു തുണ്ട് ഭൂമിയും അതില്‍ ഒരു ഇരിപ്പിടവും. എന്റെ ഈ നിസ്സഹായാവസ്ഥ ആര്‍ക്കും വരരുത്. അതിന് നാട്ടിലെ പാവപ്പെട്ടവരെ സഹായിക്കുന്ന ഒരു നല്ല വില്ലേജ് ഓഫീസര്‍ ആവട്ടെ എന്റെ കുഞ്ഞുമോള്‍'.
കാലങ്ങള്‍ക്കിപ്പുറം, പരേതനായ അന്തുമായി, അന്ന് ചങ്കില് വിങ്ങിയമര്ന്നിരുന്ന വിഷമം കടിച്ചമര്‍ത്തിയപ്പോള്‍ നെഞ്ചില്‍ തട്ടി പാതി പതറിപ്പോയ വാക്കുകളെ അക്ഷരംപ്രതി യാഥാര്‍ഥ്യമാക്കിയിരിക്കുന്നു പൊന്നുമോള് റുഖിയ. സ്വന്തം പിതാവ് പല തവണ കയറിയിറങ്ങിയിട്ടും കാര്യം നടക്കാതെ കടലാസും കൈയില്‍ പിടിച്ച് കണ്ണീരോടെ പടിയിറങ്ങിയ അതേ കള്ളാര്‍ വില്ലേജിന്റെ ഓഫീസറായി ചുമതലയേറ്റിരിക്കുന്നു. പുതിയ ഓഫീസറായി വില്ലേജിന്റെ ആദ്യ പടി കയറിയപ്പോള്‍, നിരസിക്കപ്പെട്ട അപേക്ഷയും കൈയില്‍ ചുരുട്ടിപ്പിടിച്ച് പട്ടയം തരപ്പെടുത്താന്‍ മറ്റൊരു വഴിയറിയാതെ ഉള്‍നെഞ്ചില്‍ ഒരു പിടച്ചിലുമായി കണ്ണീരോടെ പടിയിറങ്ങിയ ഉപ്പയുടെ മുഖമാണ് റുഖിയ്യയുടെ മനസ്സില്‍ ആദ്യം മിന്നിയത്. ഒരു ഐസുകാരന്റെ കണ്ണുനീരിന്റെ ഉപ്പ് നനവ് ആ വില്ലേജ് ആപ്പീസിന്റെ വരാന്തയില്‍ കാലം അത്രത്തോളം കാത്ത് വെച്ചിരുന്നു. അന്തുമായിയുടെ ആ സ്വപ്നം പൊന്നുമോള് പൂവണിയിച്ചതിന്റെ സന്തോഷത്തിലും ആഹ്ലാദത്തിലുമാണ് റുഖിയ്യയുടെ കുടുംബവും നാട്ടുകാരും. പൊന്നുപ്പയുടെ ആഗ്രഹം നിറവേറ്റാന്‍ നന്നായി പരിശ്രമിച്ച് ജോലി നേടിയെങ്കിലും നിര്‍വികാര നിമിഷത്തില്‍ ആരോടെന്നില്ലാതെ ഉപ്പ ദൃഢപ്രതിജ്ഞ ചെയ്ത അതേ വില്ലേജിന്റെ ഓഫീസര്‍ ആവുമെന്ന് ഒരിക്കലും കരുതിയിരുന്നില്ലെന്ന് റുഖിയ പറഞ്ഞു. കുഞ്ഞുമോള്‍ വില്ലേജിന്റെ രാജകുമാരി പട്ടം ചാര്‍ത്തുന്നത് കണ്ട് സന്തോഷിക്കാന്‍ ഉപ്പയില്ലല്ലോ എന്ന സങ്കടമുണ്ട്. എങ്കിലും ആ സാധുമനുഷ്യന്റെ നന്മ നിറഞ്ഞ നല്ല ആത്മാവ് കുഞ്ഞുമോള്‍ നെയ്തു തീര്‍ത്ത മഴവില്‍ വര്‍ണങ്ങള്‍ ആകാശനീലിമയിലിരുന്ന് അനുഭവിക്കുന്നുണ്ടാവും. ഈയൊരു മധുര പ്രതികാരം ചരിത്രം അതിന്റെ താളുകളില്‍ തങ്കലിപികളില്‍ എഴുതിച്ചേര്‍ക്കും.
2002-ല്‍ കാസര്‍കോട് കളക്ടറേറ്റില്‍ ടൈപ്പിസ്റ്റായി ജോലിയില്‍ പ്രവേശിച്ച് വിവിധ പരീക്ഷകള്‍ എഴുതി ഭീമനടിയില്‍ സ്പെഷ്യല്‍ വില്ലേജ് ഓഫീസറായി ജോലി ചെയ്യവേയാണ് കാലത്തിന്റെ കാവ്യനീതിയെന്നോണം കഴിഞ്ഞ 2024 ഫെബ്രുവരി മാസം അവസാന വാരം കള്ളാര്‍ വില്ലേജ് ഓഫീസറായി റുഖിയ്യക്ക് സ്ഥാനക്കയറ്റം ലഭിച്ചത്. ഉപ്പയുടെ ആഗ്രഹം പോലെ അറിവില്ലാത്തവരുടെ ആശ്രയമറ്റവരുടെ, നിസ്സഹായരുടെ ഒരു നല്ല അത്താണിയാവാന്‍ നീന്തല്‍ പരിശീലക കൂടിയായ റുഖിയ്യക്ക് സാധിക്കട്ടെ.
കാഞ്ഞങ്ങാട് എസ്.ഐയും ദേശീയ നീന്തല്‍ ചാമ്പ്യനുമായ എം.ടി.പി. സൈഫുദ്ദീന് ആണ് റുഖിയയുടെ ഭര്‍ത്താവ്. മക്കള്‍ റിയ റോസ്, റിസ റോസ് നീന്തല്‍ താരങ്ങളാണ്. ഉമ്മ കുഞ്ഞാമിന.