കൊറിയ കോറിയിട്ട ജീവിത ശൈലികള്‍

സുഹൈര്‍ സിറിയസ്
സെപ്റ്റംബർ 2025

പെരുന്നാളിന് ഡ്രസ്സെടുക്കാന്‍ എത്തിയതാണ്. രണ്ട് മൂന്ന് കൊല്ലം മൂമ്പാണ്, ഏഴാം ക്ലാസ്സിലാണ് നിനു. സമയമെടുത്തുള്ള പര്‍ച്ചേസുകളായതിനാല്‍ ആ മേഖല നല്ലപാതിക്ക് വിട്ടുകൊടുത്ത് എവിടെയെങ്കിലും ഇരിപ്പിടം ഒഴിഞ്ഞിരിപ്പുണ്ടോ എന്ന് പരതുന്ന കൂട്ടത്തിലായിരിക്കും മിക്കവാറും ഞാന്‍. ഒരിക്കല്‍ സമയം കഴിഞ്ഞിട്ടും മോളെ നോക്കുമ്പോള്‍ അവള്‍ ഡ്രസ് പരതുന്ന തിരക്കിലാണ്. പക്ഷേ, ഒന്നും അങ്ങ് പിടിക്കുന്നില്ല. അവളുദ്ദേശിക്കുന്ന ഡ്രസ് ആ കൂട്ടത്തിലൊന്നും ഇല്ലെങ്കിലും അവിടുന്ന് പോരാന്‍ കൂട്ടാക്കുന്നില്ല. പിന്നെയാണ് സെക്്ഷന്റെ ബോര്‍ഡ് ശ്രദ്ധിച്ചത്, കൊറിയന്‍ കളക്ഷന്‍. ഇപ്പോള്‍ അവളോട് ചോദിച്ചപ്പോള്‍ അവള്‍ പറയുന്നത്, അതൊക്കെ വിവരം വെക്കാത്ത ആ കാലത്തെ ചില ഭ്രമം മാത്രമായിരുന്നു, ഇപ്പോ ഞങ്ങളുടെ ടീമൊക്കെ ആ സീന്‍ ഒക്കെ വിട്ടു എന്നാണ്.

പക്ഷേ, വിട്ടു എന്നു പറയുമ്പോള്‍ മൊത്തത്തില്‍ അതിന്റെ ഇംപാക്ട് ഇപ്പോഴും സജീവമായി കാണാം. എന്തുകൊണ്ടാണ് കുട്ടികള്‍ ഇതിലേക്ക് ആകര്‍ഷിക്കപ്പെടുന്നുവെന്നതിന് നിനുവിന്റെ മറുപടി ഇതായിരുന്നു. അവരുടെ സ്‌കിന്‍, ക്യൂട്ടായ അവരുടെ കളിപ്പാട്ടങ്ങള്‍, അവരുപയോഗിക്കുന്ന ചെറിയ ചെറിയ സ്റ്റേഷനറി സാധനങ്ങള്‍. സത്യത്തില്‍ ഇവരുടെ ഇത്തരം പ്രൊഡക്ടുകള്‍ മാര്‍ക്കറ്റ് ചെയ്യാന്‍ മാത്രമായി ബോധപൂര്‍വം സീരിസുകളില്‍ ഇവ ഉപയോഗിക്കുന്നു എന്നതാവും ശരി. അതായത് അവിടുന്ന് തുടങ്ങുന്നതാണ് ഈ ഭ്രമം. ഇപ്പോഴും ഈ വിഷയം കത്താത്തവരുണ്ടാവും. പൊതുവെ ഇപ്പോള്‍ കാണുന്ന മുസ്ലിം ടീനേജിന്റെ ട്രെന്റി ഡ്രസ് കോഡായ ഫൈസ്ലീവ്‌സ്, ബാഗി പാന്റും കടന്നുവരുന്നത് ഈ വഴിയിലൂടെയാണ്. കൊറിയന്‍ സ്‌കിന്‍ സ്വന്തമാക്കാം എന്ന സൗന്ദര്യവര്‍ധക വസ്തുക്കളുടെ പരസ്യമടക്കം ഇത്തരം കുഞ്ഞു കുഞ്ഞുകാര്യങ്ങളില്‍ നിന്നും തുടങ്ങി അതൊരു അടങ്ങാത്ത അഭിനിവേശവും ആരാധനയുമായി മാറുന്ന കാഴ്ചയാണ് നമുക്ക് കാണാനാവുക.

കഴിഞ്ഞ വര്‍ഷം ടെക് കഫേ എന്ന പേരില്‍ സിറിയസ് എഡുവിന്റെ ഒരു എ.ഐ. വര്‍ക്ക്‌ഷോപ്പ് കോഴിക്കോട് പി.എം.ഒ.സി സംഘടിപ്പിച്ചിരിക്കുകയാണ്. ഗൂഗിള്‍ ട്രാന്‍സ്ലേഷന്‍ നമ്മുടെ ലൈവ് കോണ്‍വര്‍സേഷനില്‍ എങ്ങനെ പ്രയോജനപ്പെടുത്താമെന്ന് പറയുന്ന സമയത്ത് സാമ്പിളിനായി മലയാളമല്ലാത്ത വേറൊരു ഭാഷ ഗൂഗിള്‍ ട്രാന്‍സ്ലേഷന്‍ ആപ്പ് മുമ്പില്‍ വെച്ച് സംസാരിക്കാന്‍ പറഞ്ഞു. ഇംഗ്ലീഷോ ഹിന്ദിയോ ആണ് നമ്മള്‍ പ്രതീക്ഷിച്ചത്, പക്ഷേ, കൊറിയയില്‍ ചെറിയ കാര്യങ്ങള്‍ സംസാരിച്ചാണ് കൂട്ടത്തിലെ മറിയംബി എന്ന കൗമാരക്കാരി ഞെട്ടിച്ചത്.

ഈ സ്വാധീനത്തെ കുറിച്ച അന്വേഷണം രസകരമാണ്. 'Italian Brainrot' എന്ന ട്രെന്‍ഡിന്റെ ഭാഗമായി, AI-നിര്‍മിത ചിത്രങ്ങളും വിചിത്രമായ കഥാപശ്ചാത്തലങ്ങളും ഉപയോഗിച്ച് സോഷ്യല്‍ മീഡിയയിലുള്ള തരംഗം നമ്മുടെ കുട്ടികളില്‍ സ്വാധീനം ചെലുത്തിയിരുന്നു. ചിലര്‍ക്ക് ഭാഷയോടാണെങ്കില്‍ ചിലര്‍ക്ക് ഇത്തരം കഥാപാത്രത്തോടാണ് പ്രിയം. കണ്ണൂരിലെ തസ്ലീമ ശരീഫ് പറഞ്ഞത് ചെറിയ ക്ലാസിലെ മക്കള്‍ Cappuccino Assassino, Tralalero Tralala, Ballerina Cappuccina, Lirili Larila തുടങ്ങിയ കടിച്ചാല്‍ പൊട്ടാത്ത ഇറ്റാലിയന്‍ പേരുകളൊക്കെ മണിമണിപോലെ പറയുന്നത് കേള്‍ക്കുമ്പോള്‍ തന്നെ അത്ഭുതപ്പെടും. ഷഹനാസ് എന്ന അവരുടെ കുടുംബത്തിലെ കുട്ടി വരച്ച ചിത്രം ഇതോടൊപ്പം നല്‍കുന്നു.

സൗന്ദര്യവര്‍ധക വസ്തുക്കളുടെയും കോസ്റ്റ്യൂമുകളുടെയും ട്രെന്റാണ് മറ്റൊന്ന്. പല രക്ഷിതാക്കള്‍ക്കും കുട്ടികളുടെ ഈ മാറ്റത്തിന്റെ സോഴ്‌സ് പോലും അറിയുകയില്ല, ഒരുപക്ഷേ, അനുകരിക്കുന്ന പല കുട്ടികള്‍ക്കും. അപൂര്‍വമായി കലാപരിപാടികളിലെ ഒപ്പനക്കോ കല്യാണപ്പെണ്ണിനെ മാറ്റിക്കുമ്പോഴോ മാത്രം നാം ഇട്ടു കണ്ടിരുന്ന പല മേക്കപ്പ് വസ്തുക്കളും ഇന്ന് കുട്ടികളുടെ ദൈനംദിന മേക്കപ്പ് ഐറ്റംസായി മാറിയത് പലരും ശ്രദ്ധിച്ചിട്ടുണ്ടാവില്ല.

പെണ്‍കുട്ടികളുടെ ഗ്ലോ ആയി നില്‍ക്കുന്ന മുഖം ശ്രദ്ധിച്ച് നോക്കുക. അറിഞ്ഞോ അറിയാതെയോ അത് ഈ കൊറിയന്‍ മുഖഭ്രമത്തിന്റെയും അത്തരത്തിലുള്ള സ്‌കിന്‍ കിട്ടുമെന്ന് പറഞ്ഞുള്ള പരസ്യങ്ങളുടെയും ട്രെന്റിന്റെ ഭാഗമാണെന്ന് കാണാം. ഓരോ നാട്ടിനും ഓരോ സ്‌കിന്‍ ടോണുകളും കളര്‍ ടോണുകളുമുണ്ട്. അത് അവരുടെ ജനിതകവും ഭൂമിശാസ്ത്രപരവുമായ പ്രത്യേകതകളാല്‍ രൂപപ്പെട്ടു വരുന്നതാണ്. ഇതില്‍ നിന്നെല്ലാം വ്യത്യസ്തമായി നില്‍ക്കുന്ന വേറൊരു കൂട്ടര്‍ തങ്ങളുടെ സൗന്ദര്യമെന്തോ തവിട് കൊടുത്ത് വാങ്ങിയതാണ് എന്ന മട്ടില്‍ അപകര്‍ഷതാ ബോധത്തെ എവിടെയോ കിടക്കുന്ന ആളുകളെ അനുകരിക്കുന്നത് വെറുമൊരു സാംസ്‌കാരികമായ അഭിനിവേശത്തില്‍ മാത്രം പരിമിതമാവില്ല, വലിയ സ്‌കിന്‍ പ്രശ്‌നങ്ങളിലേക്കും നയിച്ചേക്കാം. ചുണ്ടിന് ചൊറുക്ക് പോരെന്ന് പറഞ്ഞ് പണി കിട്ടിയ മോഡലുകളുടെ കാലമാണെന്നോര്‍ക്കുക.

ലോകത്താകമാനം ഇതിന്റെ അനുരണനങ്ങള്‍ കാണാം. അതുപോലെ കൊറിയന്‍ വേവ് (Hallyu) എന്നറിയപ്പെടുന്ന K-pop, K-ഡ്രാമകള്‍, K-ഫാഷന്‍ എന്നിങ്ങനെ പോവുന്നു. ഇത് ഒരു ആഗോള സാംസ്‌കാരിക പ്രതിഭാസമായി മാറിയിരിക്കുന്നു. K-pop ഗ്രൂപ്പുകളായ BTS, BLACKPINK, EXO എന്നിവയുടെ ആരാധക സംഘങ്ങള്‍ (fandoms) സോഷ്യല്‍ മീഡിയയിലും ഓഫ്ലൈന്‍ കമ്യൂണിറ്റികളിലും സജീവമാണ്. K-ഡ്രാമകള്‍ Netflix, Viki തുടങ്ങിയ OTT പ്ലാറ്റ്ഫോമുകളിലൂടെ വീടുകളില്‍ എത്തുന്നു. മുസ്ലിം പെണ്‍കുട്ടികള്‍ ഉള്‍പ്പെടെയുള്ള യുവതികള്‍ K-pop ഗാനങ്ങള്‍, നൃത്തം, കൊറിയന്‍ ഭാഷാ ക്ലാസുകള്‍, ഫാഷന്‍ ട്രെന്‍ഡുകള്‍ എന്നിവയില്‍ ആകൃഷ്ടരാകുന്നു. Instagram, TikTok, X തുടങ്ങിയ പ്ലാറ്റ്ഫോമുകളില്‍ K-pop ഫാന്‍ അക്കൗണ്ടുകളും K-ഡ്രാമ ഫാന്‍ ഗ്രൂപ്പുകളും വ്യാപകമാണ്. കൊറിയന്‍ ഭക്ഷണം, K-ബ്യൂട്ടി ഉല്‍പ്പന്നങ്ങള്‍, ഭാഷാ പഠനം എന്നിവയോടുള്ള താല്‍പര്യവും വര്‍ധിച്ചിട്ടുണ്ട്. കേരളത്തില്‍, മുസ്ലിം യുവതികള്‍ ഉള്‍പ്പെടെയുള്ളവര്‍ K-pop, K-ഡ്രാമകളിലേക്ക് ആകര്‍ഷിക്കപ്പെട്ടത് സോഷ്യല്‍ മീഡിയയുടെ വളര്‍ച്ചയോടെയാണ്.  കേരളത്തില്‍, മുസ്ലിം യുവതികളില്‍ 60% പേര്‍ OTT പ്ലാറ്റ്ഫോമുകളില്‍ K-ഡ്രാമകള്‍ കാണുന്നുവെന്ന് 2024-ലെ ഒരു സര്‍വേ സൂചിപ്പിക്കുന്നു.

ഇന്ത്യയിലെ K-ബ്യൂട്ടി ഉല്‍പന്ന വിപണി 2024-ല്‍ 500 ദശലക്ഷം മൂല്യമുള്ളതായി കണക്കാക്കപ്പെടുന്നു.

ഡിജിറ്റല്‍ മാധ്യമങ്ങളും ഒടിടി പ്ലാറ്റ്ഫോമുകളും ഹാല്യൂവിന്റെ വളര്‍ച്ചയ്ക്ക് ആക്കം കൂട്ടി. കെ-സംഗീതവും, കെ-ഡ്രാമയും കൂടാതെ കൊറിയന്‍ ഭക്ഷണം, സൗന്ദര്യവര്‍ധക വസ്തുക്കള്‍, ഫാഷന്‍, ഭാഷ, വിനോദസഞ്ചാരം തുടങ്ങിയ മേഖലകളിലും ഇത് വലിയ സ്വീകാര്യത നേടി. 2020-ല്‍ 'പാരസൈറ്റ്' (Parasite) എന്ന കൊറിയന്‍ സിനിമ ഓസ്‌കാര്‍ പുരസ്‌കാരം നേടിയതോടെ കൊറിയന്‍ സിനിമകള്‍ ലോകശ്രദ്ധയുടെ മുന്‍നിരയിലെത്തി.

ഈ സാംസ്‌കാരിക പ്രഭാവത്തിന് പിന്നില്‍ നിരവധി ഘടകങ്ങളുണ്ട്. കൊറിയന്‍ സാംസ്‌കാരിക വ്യവസ്ഥിതി, ജാപ്പനീസ്, പാശ്ചാത്യ സ്വാധീനങ്ങളുമായി ചേര്‍ന്ന് പുതിയൊരു രൂപം കൈക്കൊണ്ടു. കുടുംബബന്ധങ്ങളുടെ പ്രാധാന്യം, വിദ്യാഭ്യാസത്തിലെ പ്രശ്നങ്ങള്‍, ആധുനിക സമൂഹത്തിന്റെ മാറ്റങ്ങള്‍ എന്നിവയെല്ലാം കഥാതന്തുക്കളായി വന്നത് പ്രേക്ഷകരുമായി വൈകാരികമായ ബന്ധമുണ്ടാക്കാന്‍ സഹായിച്ചു. കൂടാതെ, കൊറിയന്‍ സര്‍ക്കാരിന്റെ സജീവമായ ഇടപെടലുകളും, സാംസ്‌കാരിക പ്രോത്സാഹന നയങ്ങളും, കൊക്ക (KOCCA) പോലുള്ള സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങളും ഈ വളര്‍ച്ചയില്‍ നിര്‍ണായക പങ്ക് വഹിച്ചു. ഇത് കൊറിയയെ ഒരു സോഫ്റ്റ് പവര്‍ ആക്കി മാറ്റുകയും രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയ്ക്ക് വലിയ സംഭാവന നല്‍കുകയും ചെയ്തു.

കെ-പോപ്പ് (K-pop) ഇന്ന് ഒരു ആഗോള സാംസ്‌കാരിക പ്രതിഭാസമായി മാറിയിരിക്കുന്നു. ബിടിഎസ് (BTS), ബ്ലാക്ക്പിങ്ക് (BLACKPINK) പോലുള്ള ഗ്രൂപ്പുകള്‍ അവരുടെ സംഗീതവും നൃത്തവും മാത്രമല്ല, ജീവിതത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുകളും ആത്മാര്‍ഥതയുമുള്ള പ്രകടനങ്ങളിലൂടെയാണ് ലോകമെമ്പാടുമുള്ള ആരാധകരുടെ മനസ്സില്‍ ഇടം നേടിയത്. സാമൂഹിക മാധ്യമങ്ങളുടെ വ്യാപനം ഈ വളര്‍ച്ചയ്ക്ക് ഒരു പ്രധാന ഘടകമായിരുന്നെങ്കിലും, ഈ കലാകാരന്മാരുടെ കഴിവും കഠിനാധ്വാനവുമാണ് യഥാര്‍ഥത്തില്‍ അവരെ ഉയരങ്ങളിലെത്തിച്ചത്.

ബിടിഎസ് ആര്‍മി (BTS Army), ബ്ലാക്ക്പിങ്ക് ഫാന്‍ഡം (BLACKPINK Fandom) തുടങ്ങിയ ആരാധക കൂട്ടായ്മകള്‍ ലോകമെമ്പാടും വളരെ സജീവമാണ്. ഇന്ത്യയില്‍ പോലും ഈ ഗ്രൂപ്പുകളുടെ കടുത്ത ആരാധകര്‍ ഉണ്ട്. ഗ്യാങ്‌നം സ്‌റ്റൈല്‍ (Gangnam Style) എന്ന ഗാനം 2012-ല്‍ യൂട്യൂബില്‍ ഒരു ബില്യണ്‍ കാഴ്ചക്കാര്‍ എന്ന നേട്ടം കൈവരിച്ച ആദ്യ വീഡിയോയായി മാറി, ഇത് കെ-പോപ്പിന്റെ ആഗോള സ്വീകാര്യതയുടെ തുടക്കമായിരുന്നു. ബ്ലാക്ക്പിങ്ക്, ടൈ്വസ്, എക്‌സോ തുടങ്ങിയ നിരവധി ഗ്രൂപ്പുകള്‍ ചെറുപ്പക്കാരെ മാത്രമല്ല, എല്ലാ പ്രായത്തിലുമുള്ള പ്രേക്ഷകരെയും ആകര്‍ഷിച്ചു, ഇത് ദക്ഷിണ കൊറിയന്‍ സംഗീതത്തിന്റെ ശബ്ദമാനം തന്നെ മാറ്റിമറിച്ചു.

കെ-പോപ്പിന്റെ ഈ ആഗോള വിജയം ദക്ഷിണ കൊറിയന്‍ സാമ്പത്തിക മേഖലയിലും വലിയ സ്വാധീനം ചെലുത്തി. 2024-ല്‍ കൊറിയന്‍ സംഗീതം ഒരു ആഗോള ബ്രാന്‍ഡായി വളര്‍ന്നു. വിനോദ വ്യവസായത്തിന്റെ കയറ്റുമതി വര്‍ധിച്ചു. ബിടിഎസ് പോലുള്ള ഗ്രൂപ്പുകളുടെ പ്രശസ്തി ടൂറിസം, കോസ്‌മെറ്റിക്‌സ്, ഫാഷന്‍ തുടങ്ങിയ മേഖലകളിലും വന്‍ വളര്‍ച്ചയ്ക്ക് കാരണമായി. കെ-പോപ്പ് സംഗീതം, ഹിപ് ഹോപ്, റോക്ക്, ആര്‍&ബി, ജാസ് തുടങ്ങിയ വിവിധ സംഗീത ശൈലികളെ സമന്വയിപ്പിച്ച് ഭാഷയുടെ അതിരുകള്‍ക്കപ്പുറം ആശയവിനിമയം നടത്താന്‍ കഴിയുമെന്ന് തെളിയിച്ചു. ഇത് സംഗീതം, ഫാഷന്‍, ജീവിതരീതി എന്നിവയെല്ലാം ഉള്‍ക്കൊള്ളുന്ന ഒരു ആഗോള സാംസ്‌കാരിക പ്രസ്ഥാനമായി മാറി.

കൊറിയന്‍ സംസ്‌കാരത്തിന്റെ ചില വശങ്ങള്‍ കെട്ടിപ്പടുക്കപ്പെട്ട യാഥാര്‍ഥ്യങ്ങളാണ് എന്ന വിലയിരുത്തലുകളുണ്ട്. ഉദാഹരണത്തിന്, ആരാധകര്‍ കാണുന്ന കൊറിയന്‍ ഡ്രാമകളിലും കെ-പോപ്പ് വീഡിയോകളിലുമുള്ള ചില ആചാരങ്ങള്‍ യഥാര്‍ഥ ജീവിതത്തില്‍ സാധാരണക്കാര്‍ പിന്തുടരാത്തവയായിരിക്കാം. ചുവപ്പ് മഷി ഉപയോഗിച്ച് പേരെഴുതാത്തതും, നാല് എന്ന അക്കം അശുഭമായി കാണുന്നതും പോലുള്ള ചില ആചാരങ്ങള്‍ കൊറിയന്‍ സമൂഹത്തില്‍ നിലനില്‍ക്കുന്നുണ്ടെങ്കിലും, ഇത് വിദേശ ആരാധകര്‍ക്ക് എല്ലായ്‌പ്പോഴും മനസ്സിലാക്കാന്‍ പ്രയാസമായിരിക്കും.

കൊറിയന്‍ ഡ്രാമകള്‍ വിവേചനാതീതമായ പ്രണയബന്ധങ്ങളും വളരെ സമാധാനപരമായ സാമൂഹിക ബന്ധങ്ങളും ചിത്രീകരിക്കാറുണ്ട്. എന്നാല്‍ യഥാര്‍ഥത്തില്‍ കൊറിയന്‍ സമൂഹത്തിന് അതിന്റേതായ പ്രശ്‌നങ്ങളും സങ്കീര്‍ണതകളുമുണ്ട്. 'ഡെലൂഷന്‍ ഈസ് ദ ന്യൂ സൊലൂഷന്‍' (delulu is the new oslulu) എന്ന പ്രയോഗം പോലും, ഇത്തരം കെട്ടിപ്പടുക്കപ്പെട്ട കഥകള്‍ യഥാര്‍ഥ ജീവിതവുമായി പൊരുത്തപ്പെടാത്തതാണെന്ന് സൂചിപ്പിക്കുന്നു.

കൊറിയന്‍ സമൂഹത്തില്‍ വ്യക്തിപരമായ സ്വകാര്യതയ്ക്കും പരസ്പരം അകലം പാലിക്കുന്നതിനും വലിയ പ്രാധാന്യമുണ്ട്, ഇത് പലപ്പോഴും വിദേശ സംസ്‌കാരങ്ങളില്‍ നിന്ന് വ്യത്യസ്തമായ കാഴ്ചപ്പാടാണ്. ആഗോളതലത്തില്‍ പ്രചരിക്കുന്ന കൊറിയന്‍ സംസ്‌കാരത്തിന്റെ പല പ്രതീകങ്ങളും വിനോദ വ്യവസായത്തിന്റെ ഭാഗമായി നിര്‍മിക്കപ്പെട്ടതും, യാഥാര്‍ഥ്യത്തെ ഒരു പ്രത്യേക രീതിയില്‍ അവതരിപ്പിക്കുന്നതുമാണ്. അതുകൊണ്ട് തന്നെ, പുറത്തുനിന്നുള്ള കാഴ്ചക്കാര്‍ക്ക് കൊറിയന്‍ സംസ്‌കാരത്തെ പൂര്‍ണമായി മനസ്സിലാക്കാന്‍ അതിന്റെ യഥാര്‍ഥ സാമൂഹിക, സാംസ്‌കാരിക, ചരിത്രപരമായ പശ്ചാത്തലം കൂടി മനസ്സിലാക്കേണ്ടത് അത്യാവശ്യമാണ്.

ഏതെങ്കിലും ഒരു രാജ്യത്തെ ഭക്ഷണമോ വസ്ത്രരീതിയോ ജീവിത ശൈലിയോ മറ്റുള്ളവര്‍ സ്വീകരിക്കുന്നത് അത്ര വലിയ അപരാധമോ ഗുരുതരമായ പ്രശ്‌നങ്ങളോ അല്ല, മനുഷ്യനാഗരികത തന്നെ വികസിച്ച് വന്നത് പല തരത്തിലുള്ള കൊള്ളക്കൊടുക്കകളിലൂടെ തന്നെയാണ്. പക്ഷേ, അത് ഭ്രമവും ആരാധനയും ആയി മാറി, മറ്റുള്ളതൊന്നും ശരിയല്ല എന്ന തോന്നലുകള്‍ ആണ് അതിലെ പ്രശ്‌നം.

ചിന്തിക്കുന്ന സ്ത്രീ വായിക്കുന്നത്


EDITOR : RUKSANA. P

SENIOR SUB EDITOR : FOUSIA SHAMS

SUB EDITOR : FATHIMA BISHARA

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 8289874075
aramammonthly@gmail.com


Advertisement

Phone: 8281572448
advtaramam@gmail.com

Subscription
  • For 1 Year : 300
  • For 1 Copy : 25
Quick Links

© Aramam monthly. All Rights Reserved. Powered by: D4media