പോണ്ടി റമദാന്‍...
- ഫര്‍ഹ ഹാമിദലി, ആയിശ ഹനാന്‍ (പോണ്ടിച്ചേരി സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി)
മലയാളി മുസ്ലിം വിദ്യാര്‍ഥികള്‍ കൂടുതലായി പഠിക്കുന്നതും മുസ്ലിം വിദ്യാര്‍ഥി കൂട്ടായ്മകള്‍ സജീവമായി നിലനില്‍ക്കുന്നതുമായ പോണ്ടിച്ചേരി യൂണിവേഴ്‌സിറ്റിയെ റമദാന്‍ പരിചയപ്പെടുത്തേണ്ടതായി തോന്നിയിട്ടില്ല. എല്ലാം കൊണ്ടും റമദാന്‍ വരവേല്‍ക്കാന്‍ അനുയോജ്യമായ അന്തരീക്ഷമാണ് പോണ്ടിയുടേത്. ഞങ്ങളെ സംബന്ധിച്ചേടത്തോളം ഇവിടുത്തെ റമദാന്‍ നല്ല നിമിഷങ്ങളാണ് പ്രധാനം ചെയ്യുന്നത്. റമദാന് മുമ്പുള്ള മാസങ്ങളില്‍ തന്നെ റമദാനിലേക്കുള്ള ഒരുക്കങ്ങള്‍ വിദ്യാര്‍ഥികള്‍ ആരംഭിക്കും. ഇഫ്ത്വാര്‍ കമ്മിറ്റി രൂപീകരണം, ഫണ്ട് കളക്്ഷന്‍, തറാവീഹ്, ഇഫ്ത്വാര്‍-അത്താഴ സൗകര്യങ്ങള്‍ക്കുള്ള പെര്‍മിഷന്‍ ഇങ്ങനെ നീളുന്നു ഒരുക്കങ്ങള്‍.
റമദാനിലുടനീളം വിദ്യാര്‍ഥികള്‍ തന്നെ കൂടിച്ചേര്‍ന്ന് ഹോസ്റ്റല്‍ മെസ്സില്‍ ഒരുക്കുന്ന സംഘടിത ഇഫ്ത്വാര്‍ ഇവിടുത്തെ പ്രത്യേകതയാണ്. റമദാനില്‍ ക്ലാസ് കഴിഞ്ഞശേഷം വിദ്യാര്‍ഥികള്‍ ചേര്‍ന്നാണ് ഇഫ്ത്വാര്‍ ഒരുക്കുന്നത്. ഇതിനു പുറമെ ഒട്ടുമിക്ക ഡിപ്പാര്‍ട്‌മെന്റുകളിലെയും മുസ്ലിം വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ സൗഹൃദ ഇഫ്ത്വാര്‍ വിരുന്നുകള്‍ നടക്കുന്നതും പതിവാണ്. ജി.ഐ.ഒ, എസ്.ഐ.ഒ തുടങ്ങി വിവിധ മുസ്ലിം വിദ്യാര്‍ഥി സംഘടനകള്‍ നടത്തിവരുന്ന ഇഫ്ത്വാര്‍ വിരുന്നുകള്‍ വിശുദ്ധ റമദാന്‍ മാസത്തിന്റെ സന്ദേശം വിദ്യാര്‍ഥികള്‍ക്കിടയില്‍ പരിചയപ്പെടുത്തുന്നു.
യൂണിവേഴ്‌സിറ്റിക്കുള്ളിലും സമീപ പ്രദേശത്തും സ്ത്രീകള്‍ക്ക് നമസ്‌കാര സൗകര്യമൊരുക്കുന്ന പള്ളികളില്ലാത്ത സാഹചര്യമായതിനാല്‍ വിദ്യാര്‍ഥിനികളുടെ നേതൃത്വത്തില്‍ തന്നെ ഫലപ്രദമായ രീതിയില്‍ ജമാഅത്തായി തറാവീഹ് നമസ്‌കാരവും ദീനീ ഉല്‍ബോധന ക്ലാസുകളും സംഘടിപ്പിക്കാറുണ്ട്. ചെറിയ പെരുന്നാളിനോടനുബന്ധിച്ച് തലേ ദിവസം 'ഈദ് മെഹ്ഫില്‍' എന്ന പേരില്‍ വിദ്യാര്‍ഥികള്‍ തക്ബീര്‍ രാവൊരുക്കി പെരുന്നാളിനെ വരവേല്‍ക്കുന്ന കൂടിയിരുത്തങ്ങള്‍ എന്നിവയെല്ലാം കോര്‍ത്തിണക്കി സജീവമായ ഒരു മാസക്കാലമാണ് പോണ്ടി റമദാന്‍.
കുസാറ്റിലെ നോമ്പൊരുക്കങ്ങള്‍
- ഫസലു റഹ് മാന്‍
2022ലാണ് റമദാനില്‍ എസ്.ഐ.ഒയുമായി ചേര്‍ന്ന് കോളേജിലെ 40 ശതമാനം വരുന്ന മുസ്ലിം വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി നോമ്പിന്റെ ഭക്ഷണ വിതരണത്തിനുള്ള സംവിധാനങ്ങള്‍ക്ക് തുടക്കം കുറിച്ചത്. പ്രതിസന്ധികള്‍ തരണം ചെയ്ത് വൈകീട്ട് ക്ലാസിനു ശേഷം ഗ്രൂപ്പ് തിരിഞ്ഞ് പലയിടങ്ങളില്‍ നിന്നും ഭക്ഷണം ശേഖരിച്ച് വൃത്തിയായി പാക്ക് ചെയ്ത് ഹോസ്റ്റലുകളില്‍ വിതരണം നടത്തിയിരുന്നു. കുട്ടികളില്‍ നിന്നും പുറത്തെ സ്ഥാപനങ്ങളില്‍ നിന്നും ഇതിലേക്ക് ആവശ്യമായ സാമ്പത്തിക സഹായം സ്വീകരിച്ചിരുന്നു. ഭൂരിപക്ഷം കുട്ടികളും അത്താഴം കഴിക്കാതെയാണ് നോമ്പ് എടുത്തിരുന്നത്. അവര്‍ക്കിടയില്‍ അത്താഴത്തിന്റെ പ്രാധാന്യത്തോട് കൂടി നോമ്പ് എടുക്കാന്‍ വേണ്ടി തറാവീഹിന് ശേഷമാണ് ഹോസ്റ്റലുകളില്‍ ഫുഡ് എത്തിച്ചു നല്‍കിയിരുന്നത്.
ഏഴ് ഹോസ്റ്റലുകളുള്ള കുസാറ്റില്‍ ഓരോ ഹോസ്റ്റലിനും ഓരോ വിദ്യാര്‍ത്ഥി സംഘടനകള്‍ക്ക് മേല്‍ക്കോയ്മ ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ എസ്.ഐ.ഒ തുടങ്ങിവെച്ച നോമ്പ് കാലത്തെ ഭക്ഷണ പ്രതിസന്ധി മറികടക്കല്‍ രീതി മത്സര സ്വഭാവത്തോടെ എല്ലാവരും ഏറ്റെടുക്കാന്‍ തുടങ്ങി. ഡിപ്പാര്‍ട്ടുമെന്റില്‍ നോമ്പ് തുറ ആരംഭിച്ചു. ഹോസ്റ്റലുകളില്‍ ഇഫ്താര്‍ പാര്‍ട്ടികള്‍ നടന്നു വരുന്നു. നോമ്പിന്റെ ഭക്ഷണ പ്രതിസന്ധി മറികടന്നതോടെ കാമ്പസ് പരിസരങ്ങളിലെ അഞ്ച് പള്ളികളിലെ തറാവീഹ്, ഇഅ്തികാഫ് തുടങ്ങി എല്ലാത്തിലും കുട്ടികള്‍ ആവേശത്തോടെ പങ്കെടുത്തു. അതോടെ റമളാന്‍ മാസം വിദ്യാര്‍ഥികള്‍ക്ക് ആത്മീയതയുടെ ആവേശക്കാലം കൂടിയാണ്.
വിശ്വാസച്ചരടില്‍ കോര്‍ത്ത്
- സൈനബ് അമല്‍ (യൂനിവേഴ്സ്റ്റി ഓഫ് അബര്‍ഡീന്‍, സ്‌കോട്ട്‌ലന്റ്)
അബര്‍ഡീനിലെത്തി ഏതാനും മാസങ്ങള്‍ കഴിഞ്ഞപ്പോഴേക്കും റമദാന്‍ വന്നെത്തി. ഒറ്റക്ക് താമസിക്കുന്ന എന്നെ സംബന്ധിച്ചേടത്തോളം, മുസ്ലിം ഭക്ഷണങ്ങള്‍ സുലഭമല്ലാത്തതും വിശ്വാസി സുഹൃത്തുക്കളുടെ കുറവും കാരണം റമദാനിനെ കുറിച്ച് ആശങ്കയുണ്ടായിരുന്നു. എന്റെ താമസസ്ഥലത്തുനിന്ന് 20 -25 മിനിറ്റ് നടക്കാനുള്ള ദൂരത്തില്‍ രണ്ട് പള്ളികള്‍ ഉണ്ട്. പള്ളികളില്‍ വിപുലമായ ഇഫ്ത്വാറുകള്‍ ഉണ്ടാവാറുണ്ട്. പല തരത്തിലുള്ള ജോലികള്‍ ചെയ്യുന്നവരും വ്യത്യസ്ത ദേശങ്ങളില്‍നിന്ന് ഇവിടേക്ക് വന്നവരും ഇവിടുത്തെ പ്രദേശവാസികളും അടങ്ങുന്ന വിശ്വാസി സമൂഹത്തിന്റെ സംഗമസ്ഥാനങ്ങളാണീ പള്ളികള്‍. പുറത്തേക്ക് ബാങ്ക് കേള്‍ക്കുകയോ പുറമേ നിന്നു നോക്കുമ്പോള്‍ പള്ളിയാണെന്ന് നമുക്ക് മനസ്സിലാവുകയോ ചെയ്യാത്ത വിധമാണ് ഇവിടുത്തെ പള്ളികള്‍. പലതും ഏതെങ്കിലും പഴയ കെട്ടിടങ്ങളോ ഉപയോഗശൂന്യമായ ചര്‍ച്ചുകളോ പിന്നീട് പള്ളിയാക്കി പരിവര്‍ത്തിപ്പിച്ചതാണ്. എന്നാല്‍, പള്ളികളുടെ ഉള്‍വശം ഗള്‍ഫ് നാടുകളിലെ പോലെ മനോഹരമായാണ് സംവിധാനിച്ചിട്ടുള്ളത്. മാത്രമല്ല, വര്‍ഷങ്ങളായി ഇവിടെ വന്നു താമസമാക്കിയ അറബികളും ബംഗ്ലാദേശികളും പാകിസ്താനികളും അടങ്ങുന്ന വലിയൊരു വിശ്വാസികൂട്ടത്തെ നമുക്കിവിടങ്ങളില്‍ ദൃശ്യമാവും.
ഒരിക്കല്‍ പള്ളിയില്‍ ഞാന്‍ ഖുര്‍ആന്‍ ഓതുന്നത് കേട്ടുകൊണ്ടിരിക്കുന്ന വെള്ളക്കാരായ പെണ്‍കുട്ടികളോട് കുശലാന്വേഷണം നടത്തിയപ്പോഴാണ് അവര്‍ തലേദിവസം ഇസ്ലാമിലേക്ക് കടന്നുവന്നവരാണെന്ന് മനസ്സിലായത്.
ഒരിക്കല്‍ തറാവീഹിന് ശേഷം, പള്ളി മുഴുവന്‍ വാക്വം ക്ലീനര്‍ ഉപയോഗിച്ച് വൃത്തിയാക്കിക്കൊണ്ടിരിക്കുന്ന വലിയ ജില്‍ബാബ് ധരിച്ച ഒരു സ്ത്രീയെ പരിചയപ്പെട്ടു. അപ്പോഴാണ് അവര്‍ ഒരു നൈജീരിയന്‍ ഡോക്ടര്‍ ആണെന്ന് മനസ്സിലായത്. ഇവിടെ ഒരു ഹോസ്പിറ്റലില്‍ വര്‍ക്ക് ചെയ്യുന്നതോടൊപ്പം കുടുംബവും പഠനവും ബാലന്‍സ് ചെയ്യുന്ന അവരുടെ തിരക്കേറിയ സമയത്തിനിടക്ക് അല്ലാഹുവിന്റെ ഭവനം പരിപാലിക്കാന്‍ വോളന്റീര്‍ സേവനമനുഷ്ഠിക്കുകയാണവര്‍. പടച്ചവനിലേക്ക് മാത്രം പ്രതീക്ഷയര്‍പ്പിച്ചു പ്രതിഫലം വാരിക്കൂട്ടാന്‍ മത്സരിക്കുന്ന എത്രയെത്ര മനുഷ്യര്‍! ഏറ്റവും ഹൃദ്യം റമദാനിലെ അവസാനത്തെ പത്തിലെ ഇഅ്തികാഫായിരുന്നു. ഇവിടെ പകലിന്റെ ദൈര്‍ഘ്യം കൂടുമ്പോള്‍ പതിനാറ് മണിക്കൂറോ അതിലധികമോ നോമ്പനുഷ്ഠിക്കേണ്ടതായി വരും. നേരെ തിരിച്ച് ശൈത്യ കാലത്ത് പകലിന്റെ ദൈര്‍ഘ്യം വളരെ കുറവായിരിക്കും. നാലോ അഞ്ചോ മണിക്കൂറോ അതില്‍ കുറവോ മാത്രം ദൈര്‍ഘ്യമുള്ള റമദാനിലെ ചില രാത്രികളില്‍ തറാവീഹ് - ഖിയാമുല്ലൈല്‍ നമസ്‌കാരങ്ങളാലും പ്രാര്‍ഥനകളാലും സജീവമായിരിക്കുന്നവര്‍ക്ക് പലപ്പോഴും ഉറക്കം അന്യമായിരിക്കും. തറാവീഹ് നമസ്‌കാരം എട്ട് റക്അത്ത് കഴിയുമ്പോള്‍, അബര്‍ഡീനിലെ പള്ളിയില്‍ ഗസ്സക്കാരനായ ഇമാമിന്റെ ഹൃദയ സ്പര്‍ശിയായ നസീഹത് ഉണ്ടാവാറുണ്ട്.
കഴിഞ്ഞ വര്‍ഷത്തെ പെരുന്നാളിനോടനുബന്ധിച്ച് പള്ളി നോക്കിനടത്തുന്ന വ്യക്തി ഇഅ്തികാഫിരുന്ന ഞങ്ങളെയും പള്ളിയില്‍ വോളന്റീര്‍ സേവനമനുഷ്ഠിച്ചവരെയുമൊക്കെ അദ്ദേഹത്തിന്റെ വീട്ടിലേക്കു ക്ഷണിച്ചു. വിഭവ സമൃദ്ധമായിരുന്നു ആ വിരുന്ന്. ബംഗ്ലാദേശുകാരനായ അദ്ദേഹം കുറച്ച് വര്‍ഷങ്ങളായി കുടുംബത്തോടൊപ്പം അബര്‍ഡീനിലാണ് താമസം. അദ്ദേഹത്തിന്റെ മകന്‍ ഇവിടുത്തെ പള്ളിയിലെ ഖാരിഅ് കൂടിയാണ്. ആദ്യത്തെ പെരുന്നാളിനിവിടെ ഒറ്റക്കാകുമോ എന്ന ആശങ്കക്ക് ഒരു പ്രസക്തിയുമില്ലാത്തവിധം പരസ്പരം ചേര്‍ത്ത് പിടിച്ചു ഈദ് മുബാറക്ക് പറയാന്‍ ഒട്ടനവധി വിശ്വാസി സുഹൃത്തുക്കളെയാണ് കഴിഞ്ഞ റമദാന്‍ എനിക്ക് സമ്മാനിച്ചത്. ദേശ- ഭാഷ -വര്‍ണ വൈവിധ്യങ്ങള്‍ക്കപ്പുറം വിശ്വാസമെന്ന ചരടില്‍ പരസ്പരം കോര്‍ത്തിണക്കപ്പെട്ടവരാണ് നമ്മളെന്നും അതുകൊണ്ടു തന്നെ നമ്മളെവിടെയും ഒറ്റക്കല്ലെന്നും ഓര്‍മപ്പെടുത്തിയ ദിനങ്ങള്‍.
പാഠങ്ങള്‍ പകര്‍ന്ന റമദാന്‍
ഹുദ ആയിഷ (ജാമിയ മില്ലിയ്യ ഇസ്ലാമിയ, ദല്‍ഹി)
ദല്‍ഹിയില്‍ റമദാന്‍ മാസങ്ങള്‍ നാട്ടില്‍ നിന്നും തികച്ചും വ്യത്യസ്തമാണ്. ദല്‍ഹി യൂണിവേഴ്‌സിറ്റിയില്‍ ഡിഗ്രി പഠിച്ചിരുന്ന സമയത്ത് നോര്‍ത്ത് ദല്‍ഹി പ്രദേശത്തായിരുന്നു താമസം. ബാങ്ക് കേള്‍ക്കാതെ നോമ്പ് തുറക്കേണ്ടി വന്നപ്പോഴും നാട്ടിലെ പോലെ പള്ളിയില്‍ വെച്ചുള്ള തറാവീഹ് നമസ്‌കാരങ്ങള്‍ കൂടാന്‍ പറ്റാതായപ്പോഴും ഞങ്ങളുടെ താമസ സ്ഥലങ്ങളും, ഹല്‍ഖയുടെ കീഴിലുള്ള റൂമുകളും ഒരുമിച്ചുള്ള തറാവീഹ് നമസ്‌കാരങ്ങളാലും ദിക്‌റുകളാലും നിറഞ്ഞു. സാമൂഹിക -രാഷ്ട്രീയ കാരണങ്ങള്‍കൊണ്ട് തറാവീഹ് നമസ്‌കാരത്തിന് ആയാലും, പെരുന്നാള്‍ നമസ്‌കാരത്തിന് ആയാലും ഒരു സ്ഥലം കിട്ടാന്‍ വേണ്ടി നാഥനോട് കൈയുയര്‍ത്തി പ്രാര്‍ഥിച്ചിരുന്നു. ഈ രീതിയില്‍ ഞങ്ങളെ എല്ലാവരെയും ഏറ്റവും എളിയവരാക്കിയിരുന്നു ആ നോമ്പ് കാലം.
പി.ജിക്ക് അഡ്മിഷന്‍ കിട്ടിയപ്പോള്‍ പിന്നെ ജാമിഅഃ മില്ലിയ ഇസ്ലാമിയയുടെ അടുത്തായി താമസം. ഇവിടത്തെ റമദാന്‍ അനുഭൂതികള്‍ തികച്ചും വ്യത്യസ്തമായിരുന്നു. നാഥന്റെ അനുഗ്രഹത്താല്‍ നാട്ടിലെക്കാളും റമദാനെ വരവേല്‍ക്കുന്ന ഒരു കൂട്ടത്തിന്റെ ഇടയില്‍ ആയിരുന്നു അബുല്‍ ഫസല്‍ എന്‍ക്ലേവിലെ ജീവിതം. റമദാന്‍ ആയാല്‍ ബില്‍ഡിങ്ങിലെ പാര്‍ക്കിംഗ് സ്‌പോട്ടുകളും പള്ളികളും ജന നിബിഡമാകും. റൂമില്‍നിന്ന് വുദു എടുത്ത് പള്ളിയിലേക്ക് ഇറങ്ങുമ്പോള്‍, നടക്കുന്ന വഴി ഉടനീളം സ്ത്രീകളും കുഞ്ഞുമക്കളും വൃദ്ധരും ഉണ്ടാകും. തലയില്‍ തൊപ്പി അണിഞ്ഞവരെക്കൊണ്ട് തെരുവുകള്‍ നിറയും. എങ്ങും മനം കുളിര്‍പ്പിക്കുന്ന കാഴ്ചകള്‍. എന്നാല്‍, ഇക്കഴിഞ്ഞ റമദാന്‍ എന്നെ വേറെ പലതും പഠിപ്പിച്ചു. പൊതുവെ ഭക്ഷണം വാങ്ങിക്കാനും പാകം ചെയ്ത് കഴിക്കാനും, ഇഷ്ടമുള്ള ഞാന്‍ ഇഫ്താറുകള്‍ പ്രതീക്ഷയോടെ കാത്തിരിക്കാറുണ്ട്. എന്നാല്‍, പി.ജി കോഴ്‌സിന്റെ തിരക്കുകള്‍ കാരണം കഴിഞ്ഞ വര്‍ഷത്തെ റമദാനിന് മിക്ക ദിവസങ്ങളിലും നോമ്പ് തുറക്കുന്നതിന്റെ ഒരു മണിക്കൂറോ അര മണിക്കൂറോ മുമ്പ് മാത്രമാണ് ഞാന്‍ റൂമിലെത്തിയിരുന്നത്. നാട്ടിലെ വിഭവസമൃദ്ധമായ നോമ്പുതുറക്ക് പകരം ഒരു വിഭവം പോലും ഉണ്ടാക്കാന്‍ പറ്റാതെയാണ് നോമ്പ് തുറന്നിരുന്നത്. ഭക്ഷണം എന്ന ഒരു ഘടകം റമദാനിലേക്ക് ചേര്‍ന്നു നില്‍ക്കാതെ പോയ ദിനങ്ങളായിരുന്നു കഴിഞ്ഞ നോമ്പുകാലം. അങ്ങനെ ദല്‍ഹിയിലെ അനുകൂല- പ്രതികൂല കാലാവസ്ഥകളിലും, വീട്ടിലെയും നാട്ടിലെയും സൗകര്യങ്ങളുടെയും സ്‌നേഹത്തിന്റെയും അഭാവത്തിലും ഇവിടത്തെ റമദാന്‍കാലം എന്നെ ഒത്തിരി കാര്യങ്ങള്‍ പഠിപ്പിച്ചു.