റമദാന് മാസത്തെ വിശ്വാസി സമൂഹം പ്രതീക്ഷയോടെ വരവേല്‍ക്കുകയാണ്.
റമദാന്, മാസങ്ങളില്‍ ഏറ്റവും ശ്രേഷ്ഠമായ മാസം. വേദഗ്രന്ഥങ്ങളെല്ലാം അവതരിപ്പിക്കപ്പെട്ട മാസം. ശ്രേഷ്ഠമായ ഖുര്‍ആന്‍ ഇറങ്ങിയ മാസം. രാവുകളില്‍ ഏറ്റം പവിത്രമായ ലൈലത്തുല്‍ ഖദ്റിനാല് അലംകൃതമായ മാസം. നരകത്തെക്കുറിച്ച മുന്നറിയിപ്പും സ്വര്‍ഗത്തെക്കുറിച്ച സന്തോഷവാര്‍ത്തയുമായി സത്യാസത്യ വിവേചന അശരീരികള്‍ ഭൂമിയിലേക്കിറങ്ങിയതിന്റെ നന്ദിയെന്നോണം നാഥനെ സ്തുതിച്ച്, പതിനൊന്ന് മാസം ശീലിച്ച ജീവിതതാളത്തില്‍ നിന്നും പൊടുന്നനെയുള്ള മാറ്റമാണ് ഈ മുപ്പത് ദിനരാത്രങ്ങളിലൂടെ വിശ്വാസി പരിശീലിച്ചെടുക്കുന്നത്. ജീവിത സന്ധാരണത്തിന്റെ വഴിയില്‍ വെച്ചു മറന്നുപോയതും നീട്ടിവെച്ചതുമായ ദൈവിക കല്പനകളെ പ്രതീക്ഷയോടെ പൂര്‍ത്തീകരിക്കാന്‍ കാത്തിരിക്കുകയാണ് റമദാനിന്റെ രാപ്പകലുകളില്‍ വിശ്വാസികള്‍. സ്വര്ഗീയാസ്വാദനങ്ങള് സ്വപ്നം കണ്ട് ആത്മീയാനുഭൂതിയില്‍ രാവുകള്‍ പകലാക്കി ആരാധനയില്‍ മുഴുകുകയാണോരോരുത്തരും. അറ്റുപോയ കുടുംബബന്ധം കൂട്ടിച്ചേര്‍ത്തും മാതാപിതാക്കള്‍ക്ക് നന്മ പകര്‍ന്നും അയല്പക്കങ്ങള് ദൃഢമാക്കിയും ഇടപാടുകളിലും തൊഴിലിലും സൂക്ഷ്മത കാണിച്ചും മുന്നേറുന്നതും നെട്ടോട്ടമോടി വാരിക്കൂട്ടിയ സമ്പാദ്യങ്ങള്‍ കൈയയച്ചും കണക്കില്ലാതെയും വാരിവിതറുന്നതും പടച്ചവന് വാഗ്ദാനം ചെയ്ത സ്വര്‍ഗീയാരാമം സ്വപ്നം കണ്ടാണ്. ജീവിതകാലം മുഴുവന്‍ നിലനിര്‍ത്തേണ്ട ജീവിത വിശുദ്ധിയുടെ പരിശീലനമാണ് ഈയൊരു മാസത്തിലൂടെ പരിശീലിച്ചെടുക്കുന്നത്.
ജീവിതമൊന്നാകെ മാറ്റത്തിന് സ്വയം വിധേയമാക്കപ്പെടുന്ന മാസത്തില്‍ അതിന്റെ ആത്മീയ തലത്തോടൊപ്പം ഭൗതികമായ വ്യത്യാസപ്പെടലുകള് കാല-ദേശങ്ങള്‍ക്കനുസരിച്ച് അനുഭവമാകുന്നുണ്ട്. ആത്മീയാനുഭൂതിയോടൊപ്പം തന്നെ റമദാനില്‍ നോമ്പുകാരന് അനുഭവിക്കുന്ന ഭൗതികമായ അനുഭവങ്ങള്‍ അതിര്‍ത്തികളും അതിരുകളും മറയിടുമ്പോള്‍ വ്യത്യാസപ്പെട്ടിരിക്കും. പരിചയിച്ച ശീലങ്ങളല്ല പഠനം കൊണ്ടും ജോലി കൊണ്ടും നാടും വീടും വിട്ടവര്‍ അന്യ നാട്ടില്‍ അനുഭവിക്കുന്നത്. വീടിന്റെ സുരക്ഷിതത്വത്തില്‍ കരുതലിന്റെയും പരിചരണത്തിന്റെയും മധുരമുള്ള നോമ്പോര്മകളെ -നോമ്പുതുറയും അത്താഴവും ഒക്കെ ഒഴിവാക്കിക്കൊണ്ടാണ് ലോകത്തിന്റെ നാനാഭാഗങ്ങളിലെ കാമ്പസുകളില്‍ പഠിക്കുന്നവര്‍ നോമ്പനുഷ്ഠിക്കുന്നത്. ഇത്തരം ആളുകളെ നോമ്പു തുറപ്പിച്ചും അത്താഴമൂട്ടിയും സ്വീകരിക്കുന്ന വ്യക്തികളും കൂട്ടായ്മകളും പല കാമ്പസുകളിലും മറ്റിടങ്ങളിലും ഉണ്ട്.
ചൂടിലും പുകയിലും സങ്കീര്‍ണമായ ജീവിത സാഹചര്യങ്ങളിലും നോമ്പിന്റെ ചെതന്യത്തെ ആവോളം നുകരുന്നവരും ഉണ്ട്. ഓരോ നാടിന്റെയും സാംസ്കാരിക-സാമൂഹിക-രാഷ്ട്രീയ നിലപാടുകള്‍ക്കും ഋതുഭേദങ്ങള്‍ക്കുമനുസരിച്ച് വ്യത്യാസപ്പെടുന്ന നോമ്പിന്റെ രീതികളും വൈവിധ്യങ്ങളും കണ്ടറിയാനായി ദൈവത്തിന്റെ ഭൂമിയില്‍ സഞ്ചരിക്കുന്നവര്‍. വര്‍ണനകള്‍ക്കപ്പുറം വ്രതമെന്ന ആരാധനയുടെ സത്തയെ സര്‍ഗാത്മകതയുടെ സമ്പന്ന ഭാവനയാല്‍ കവിതയായും കഥയായും എഴുത്തിലാവാഹിച്ചവര്. കൂടാതെ, പരിശുദ്ധ റമദാനിനെ പരിശുദ്ധപ്പെടുത്തിയത് ഖുര്‍ആനിന്റെ അവതരണമാസമെന്ന നിലക്കാണ്. പടച്ചവന്റെ കലാമിനെ ഖല്ബുകൊണ്ടിണക്കിയ പുതുതലമുറ. ഇവരെയെല്ലാം പരിചയപ്പെടുത്തുകയാണ് ആരാമം.