ഖുര്‍ആനിന്റെ മാസ്മരികത പല രൂപത്തില്‍ ആളുകളെ സ്വാധീനിക്കും.
തൊണ്ണൂറ് കാലഘട്ടത്തില്‍ എന്നെ ഖുര്‍ആന്‍ സ്വാധീനിച്ചത് കൊച്ചിന്‍ ശരീഫിന്റെ
ഖിറാഅത്തോടുകൂടി, കെ.പി. കമാലുദ്ദീന്‍ സാറിന്റെ പരിഭാഷ വായനയോടും
കൂടി ഇറങ്ങിയ കാസറ്റുകളായിരുന്നു.
1990-93 കാലത്ത് ഫാറൂഖ് കോളേജില്‍ പഠിക്കുന്ന സമയത്താണ് സുഹൃത് വൄത്തം വികസിതമായത്. ഫാറൂഖ് കോളേജിലെ നല്ലൊരു ശതമാനം സുഹൃത്തുക്കള്‍ ഇസ്ലാമിക കലാലയങ്ങളില്‍ നിന്ന് വന്നവരായിരുന്നു. അതിനാല്‍ അവര്‍ ഖുര്‍ആനിലും അറബി ഭാഷയിലും മിടുക്കരായിരുന്നു. നമ്മള്‍ സുഹൃത്തുക്കള്‍ ഒത്തുകൂടുമ്പോള്‍ ഖുര്‍ആന്‍-അറബി അടിസ്ഥാനമാക്കിയുള്ള അക്കൂട്ടരുടെ സംസാരം പലപ്പോഴും ഇസ്ലാമിക കലാലയങ്ങളില്‍ പഠിക്കാത്ത എന്നെ പോലുള്ളവര്‍ക്ക് പകുതിയേ മനസ്സിലായിരുന്നുള്ളൂ.
ഖുര്‍ആനിന്റെ മാസ്മരികത പല രൂപത്തില്‍ ആളുകളെ സ്വാധീനിക്കും. ഒട്ടും അര്‍ഥം അറിയാത്തവര്‍ പോലും ചില ഖാരിഉകളുടെ പാരായണം കേട്ട് ഇരുന്നു പോകും. തൊണ്ണൂറ് കാലഘട്ടത്തില്‍ എന്നെ ഖുര്‍ആന്‍ സ്വാധീനിച്ചത് കൊച്ചിന്‍ ശരീഫിന്റെ ഖിറാഅത്തോടുകൂടി, കെ.പി. കമാലുദ്ദീന്‍ സാറിന്റെ പരിഭാഷ വായനയോടും കൂടി ഇറങ്ങിയ കാസറ്റുകളായിരുന്നു. ആദ്യം ഇറങ്ങിയത് ഒന്നും രണ്ടും ജുസ്ഉകള്‍ ആയിരുന്നതിനാല്‍ തന്നെ സൂറ അല്‍ ബഖറയും സൂറ ആലു ഇമ്രാനുമാണ് കൂടുതല്‍ കേട്ട കാസറ്റുകള്‍. അപ്പോഴും വാക്കര്‍ഥം അറിയാനോ ഖുര്‍ആനിക ആയത്തുകളുടെ ഗാംഭീര്യം ഉള്‍ക്കൊള്ളാനോ സാധിച്ചിരുന്നില്ല. ഫാറൂഖ് കോളേജിലെ സുഹൃത്തുക്കളെ പോലെ കുറച്ചെങ്കിലും ഇസ്ലാമിക സ്ഥാപനത്തില്‍ പഠിച്ചിരുന്നെങ്കില്‍ എന്ന് സങ്കടപ്പെട്ട സന്ദര്‍ഭങ്ങള്‍. അതിനിടയിലാണ് 1998-ല്‍ സൗദി കിങ് ഫഹദ് യൂനിവേഴ്‌സിറ്റിയിലെ ഡോ. അബ്ദുല്‍അസീസ് അബ്ദുര്‍റഹീം ആരംഭിച്ച Understand ഖുര്‍ആന്‍ കോഴ്‌സിനെ കുറിച്ച് അറിയുന്നത്. വളരെ ആകര്‍ഷകമായിരുന്നു ആ കോഴ്‌സിന്റെ ആമുഖം. ഡോ. അബ്ദുല്‍ അസീസ് ആ ആമുഖ വീഡിയോയില്‍ പറയുന്നത് ഖുര്‍ആനിലെ 80 ശതമാനത്തോളം വാക്കുകള്‍ 300 അടിസ്ഥാന വാക്കുകളില്‍ (root words) നിന്ന് ഉണ്ടായതാണെന്നാണ്. അതായത്, ഖുര്‍ആനില്‍ ആകെ 77,000-ത്തിലധികം വാക്കുകളുണ്ട്, അതില്‍ 60,000-ത്തോളം വാക്കുകള്‍ 300 അടിസ്ഥാന വാക്കുകളില്‍ നിന്നുണ്ടായവയാണ്. അതിനാല്‍ ആ 300 അടിസ്ഥാന വാക്കുകളും അതുമായി ബന്ധപ്പെട്ട ഗ്രാമറും പഠിച്ചാല്‍ ഖുര്‍ആന്‍ എളുപ്പത്തില്‍ മനസ്സിലാക്കാം എന്നാണ്. 25 മിനുട്ട് വീതമുള്ള 60 ക്ലാസ്സുകള്‍ പൂര്‍ത്തീകരിക്കുന്നതോടെ ഈ 300 വാക്കുകളും അതുമായി ബന്ധപ്പെട്ട ഗ്രാമറും, അതിലൂടെ 60,000 വാക്കുകളും പഠിക്കാം. ആ കോഴ്‌സ് പൂര്‍ത്തിയാകുന്നതോടെ ഖുര്‍ആനിലെ ഏത് പേജ് ഓതുമ്പോഴും 80 ശതമാനം വാക്കര്‍ഥങ്ങള്‍ മനസ്സിലാക്കാന്‍ സാധിക്കും. ഇങ്ങനെ വാക്കര്‍ഥം മനസ്സിലാക്കാന്‍ സാധിക്കുന്നത് ഖുര്‍ആന്‍ പഠനം എളുപ്പമാക്കും.
അങ്ങനെ നമ്മള്‍ എട്ടോളം സുഹൃത്തുക്കള്‍ ആഴ്ചയില്‍ മൂന്ന് ദിവസം സുബ്ഹിക്ക് ശേഷം പഠിച്ച് അഞ്ചാറു മാസം കൊണ്ട് ആ കോഴ്‌സ് പൂര്‍ത്തിയാക്കി. പഠനം പൂര്‍ത്തിയാക്കുന്നവര്‍ അധ്യാപകരായി പുതിയ പഠിതാക്കളെ ഉണ്ടാക്കണം എന്നതാണ് ഈ കോഴ്‌സിന്റെ രീതി. പഠിച്ചും പഠിപ്പിച്ചും പഠിപ്പിക്കുക എന്നത്.
അപ്പോഴേക്കും അക്കാഡമി ഈ കോഴ്‌സിന്റെ ഒരു ചെറു പതിപ്പ് റമദാനില്‍ പുറത്തിറക്കി. ഞാന്‍ ആ റമദാനില്‍ ഈ ചെറു കോഴ്‌സ് 30 പഠിതാക്കള്‍ക്ക് ക്ലാസ് എടുത്തു. അത് ഖുര്‍ആന്‍ പഠനത്തില്‍ എനിക്കും പഠിതാക്കള്‍ക്കും കൂടുതല്‍ താല്പര്യമുണ്ടാക്കി. അങ്ങനെ ആ റമദാനില്‍ പഠനം പൂര്‍ത്തിയാക്കിയവരില്‍ അധിക പേരും ചേര്‍ന്ന് ഒരു സ്ഥിരം ഖുര്‍ആന്‍ സ്റ്റഡി ആരംഭിച്ചു. ഫാതിഹക്ക് ശേഷം സൂറ അല്‍ ബഖറ രണ്ടര വര്‍ഷം കൊണ്ട് പൂര്‍ത്തിയായി. അടുത്ത ഒന്നര വര്‍ഷം കൊണ്ട് സൂറ ആലു ഇമ്രാനും.
''ഫീ ഖുലൂബിഹിം മറളന്‍ ഫസാദഹുമുള്ളാഹു മറള'' എന്ന ഭാഗം കൊച്ചിന്‍ ശരീഫിന്റെ ശ്രവണ മാധുര്യം കൊണ്ട് എന്റെ മനസ്സില്‍ എന്നുമുണ്ടാകുമായിരുന്നു. അന്ന് അര്‍ഥം അറിഞ്ഞോ പാഠം ഉള്‍ക്കൊണ്ടോ ആയിരുന്നില്ല ആ ആയത്തുകള്‍ ആവര്‍ത്തിച്ചു ഉരുവിട്ടത്. പിന്നീട് അല്‍ ബഖറ പഠനം ആരംഭിച്ചപ്പോള്‍ മുനാഫിഖുകളുടെ ലക്ഷണങ്ങള്‍ പല തഫ്‌സീര്‍ വഴി പഠിക്കാനിടയായി. അന്ന് പഠനത്തിന് ഏറ്റവും സഹായിച്ചത് മുഫ്തി മുഹമ്മദ് ഷാഫി ഉസ്മാനിയുടെ മആരിഫുല്‍ ഖുര്‍ആന്‍ തഫ്‌സീര്‍ ആയിരുന്നു. അതിന്റെ ഇംഗ്ലീഷ് പിഡിഎഫ് അന്നേ ഇന്റര്‍നെറ്റില്‍ ലഭ്യമായിരുന്നു.
ഖുര്‍ആന്‍ വാക്യങ്ങളെ വളരെ യുക്തിസഹമായി വിശദീകരിച്ചിരിക്കുന്ന രീതിയാണ് മആരിഫുല്‍ ഖുര്‍ആനില്‍. സൂറഃ അല്‍ ബഖറയിലെ ആദ്യ 20 ആയത്തുകളെ കുറിച്ച് നല്ലൊരു വിവരണം നല്‍കുന്നുണ്ട് മആരിഫുല്‍ ഖുര്‍ആന്‍. 'ഖുര്‍ആന്‍ അല്ലാഹുവിന്റെ വേദമാകുന്നു എന്നതില്‍ സംശയമേതുമില്ല' എന്ന് തുടങ്ങുന്ന സൂറ അല്‍ബഖറ ഖുര്‍ആനില്‍ വിശ്വസിക്കുന്നവരുടെയും അല്ലാത്തവരുടെയും സവിശേഷതകള്‍ വിവരിക്കുന്നു. ആദ്യ അഞ്ചായത്തുകളില്‍ മുത്തഖികളെയും പിന്നെ രണ്ട് ആയത്തുകള്‍ കാഫിറുകളെയും പിന്നെ പതിമൂന്ന് ആയത്തുകള്‍ മുനാഫിഖുകളെയും വിവരിക്കുന്നു. ആ പതിമൂന്നിലെ ആദ്യ രണ്ട് സൂക്തങ്ങള്‍ മുനാഫിഖുകളെ നിര്‍വചിക്കുന്നു. അതിലെ മൂന്നാമത്തെ വചനമാണ് 'ഫീ ഖുലൂബിഹിം....' എന്ന് തുടങ്ങുന്ന ഭാഗം. മനസ്സിന്റെ രോഗാവസ്ഥയാണ് നിഫാഖ് അഥവാ കാപട്യം. ശരീരത്തിന് രോഗം പിടിപെട്ടാലുണ്ടാകുന്ന അവസ്ഥയാണ് മനസ്സിന് നിഫാഖ് ബാധിച്ചാല്‍. ഭൗതിക ലാഭങ്ങള്‍ക്കായി അവിശ്വാസം മറച്ചുപിടിക്കുന്ന, വിശ്വാസമോ അവിശ്വാസമോ തുറന്നു പറയാന്‍ ധൈര്യമില്ലാത്ത അവസ്ഥ തന്നെയാണ് മനസ്സിന്റെ രോഗം. ആ മനസ്സിന്റെ രോഗം വളര്‍ന്നു ശരീരത്തിന്റെ രോഗാവസ്ഥയിലേക്ക് എത്തുമെന്നും മആരിഫുല്‍ ഖുര്‍ആന്‍ പറയുന്നുണ്ട് - സ്വന്തം വിശ്വാസത്തിന്റെ/അവിശ്വാസത്തിന്റെ സത്യാവസ്ഥ അനാവരണം ചെയ്യപ്പെടുന്നതിലെ പേടി പയ്യെ ശാരീരിക രോഗമായും മാറും. ഈ ആയത്തുകളും വിശദീകരണങ്ങളും മനസ്സിനെ വല്ലാതെ സ്വാധീനിച്ച ഭാഗമാണ്. ഇതേ കാലഘട്ടത്തില്‍ (20 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒമാനില്‍) എന്റെ ഒരു സുഹൃത്ത് അയല്‍വാസിയായി താമസിച്ചിരുന്നു. അവന്റെ ജീവിതം ഒരു തുറന്ന പുസ്തകം പോലെയായിരുന്നു. ഐ.ടി. മേഖലയില്‍ ജോലിയുള്ള സത്യസന്ധനായ, ഒട്ടും ജാഡയില്ലാത്ത അവന്റെ സംസാരം എന്നെ പോലെ പലരെയും ആകര്‍ഷിച്ചു. ആ ബന്ധം പയ്യെ സുബ്ഹിക്ക് ശേഷമുള്ള സംസാരത്തിലേക്കും പിന്നെ ഖുര്‍ആന്‍ പഠനത്തിലേക്കും നീങ്ങി. രണ്ടുപേരും ഒന്നിച്ചിരിക്കും. ഒരു തഫ്‌സീറും ഒരു മുസ്ഹഫും ഉണ്ടാകും. ആദ്യം ഒരാള്‍ മുസ്ഹഫിലെ ഒരു പേജ് ഓതും. എന്നിട്ട് അതിനെ സ്വയം പരിഭാഷപ്പെടുത്താന്‍ ശ്രമിക്കും. മറ്റെയാള്‍ തഫ്‌സീര്‍ നോക്കി വേണ്ട തിരുത്തലുകള്‍ നിര്‍ദേശിക്കും. പിന്നെ മുസ്ഹഫും തഫ്‌സീറും പരസ്പരം കൈമാറി മറ്റെയാള്‍ അടുത്ത പേജ് ഓതും. ഖുര്‍ആന്‍ പഠനത്തിന് ഒരുപാട് സഹായിച്ച പഠനരീതിയായിരുന്നു ഇത്. ജീവിതത്തില്‍ പരമാവധി സത്യസന്ധമാകാനും, ചെറു കളവുകള്‍ പാടെ ഒഴിവാക്കാനും ഈ ആയത്തുകളും ആ സുഹൃത്തും എന്നെ സ്വാധീനിച്ചിട്ടുണ്ട്.
ബദ്‌റിനെ തയ്യാറെടുപ്പിക്കുന്ന ചരിത്രകഥ
ആയിരത്തി നാനൂറിലേറെ വര്‍ഷങ്ങള്‍ക്ക് മുമ്പ്, പ്രവാചകനും അനുചരന്മാരും മദീനയിലേക്ക് ഹിജ്റ പോയതിന് ശേഷം അവരെ സത്യാസത്യ സംഘട്ടനത്തിന് തയ്യാറെടുപ്പിക്കുന്നതിനായി അതിലും ആയിരത്തിലേറെ വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന ചരിത്രം ഒരു കഥയുടെ രൂപത്തില്‍ അല്ലാഹു അവതരിപ്പിക്കുന്ന ഭാഗമാണ് സൂറഃ അല്‍ബഖറയിലെ തന്നെ 249-ാം ആയത്തില്‍. എന്നെ ഏറെ സ്വാധീനിച്ച, അല്ലാഹു സഹാബാക്കള്‍ക്ക് ക്ലാസ്സെടുക്കുന്നപോലെ തോന്നിപ്പിച്ച ഭാഗം. സൂറ അല്‍ബഖറയിലെ 249-ാം വചനം.
ഇസ്രാഈല്യരിലേക്ക് അവരുടെ അഭ്യര്‍ഥനപ്രകാരം നിയോഗിക്കപ്പെട്ട രാജാവായിരുന്നു ത്വാലൂത്ത്. തന്റെ കൂടെയുള്ളവരുടെ ധാര്‍മികശക്തി അളക്കാനായി, നദി മുറിച്ചു കടക്കുമ്പോള്‍ വെള്ളം കുടിക്കാതിരിക്കാന്‍ നിര്‍ദേശം നല്‍കുന്നു. തഫ്‌സീറുകളിലെ വിശദീകരണത്തില്‍, നദി മുറിച്ചു കടന്നതോടെ ത്വാലൂത്തിനു കൂടെയുണ്ടായിരുന്നവര്‍ മൂന്ന് വിഭാഗമായി: വെള്ളം ഒട്ടും കുടിക്കാത്തവര്‍, അല്പം കുടിച്ചവര്‍, നല്ലോണം കുടിച്ചവര്‍. അതിലേറ്റവും അനുസരണ ശീലമുള്ളവരുടെ പ്രത്യേകതകള്‍ ഖുര്‍ആന്‍ വിവരിക്കുന്നുണ്ട്. ജാലൂത്തിനെ നേരിടാനുള്ള കരുത്ത് നമുക്കില്ലല്ലോ എന്ന് വിലപിക്കുന്ന കൂട്ടരുടെ മുമ്പില്‍ (അല്പം വെള്ളം കുടിച്ചവരാണ് ഇവരെന്ന് ഒരു വിശദീകരണം) അനുസരണ ശീലമുള്ളവരുടെ സംസാരം ആ ആയത്തില്‍ മനോഹരമായി രേഖപ്പെടുത്തുന്നുണ്ട്. അവരുടെ പ്രത്യേകത പറഞ്ഞുകൊണ്ടാണ് ആ സംസാരം തുടങ്ങുന്നത് തന്നെ. 'ഒരുനാള്‍ അല്ലാഹുവിനെ കണ്ടുമുട്ടേണ്ടിവരും' എന്ന ചിന്തയുള്ളവര്‍ എന്നാണ് അവരെ വിശേഷിപ്പിക്കുന്നത്, അഥവാ എന്നും പരലോക ചിന്തയുള്ളവര്‍ എന്നര്‍ഥം. അവരുടെ സംസാരം 'ദൈവഹിതത്താല്‍ എത്രയെത്ര ചെറു സംഘങ്ങളാണ് വന്‍ സൈന്യങ്ങളെ ജയിച്ചടക്കിയിട്ടുള്ളത്'. ആ ആയത്ത് അവസാനിക്കുന്നതാണ് അതിലേറെ മനോഹരം, സഹനശീലരോടൊപ്പമാണ് അല്ലാഹു. സബ്‌റിന്റെ അര്‍ഥം മനോഹരമായി വിവരിക്കുന്ന ആയത്ത്. അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ഇറങ്ങി പുറപ്പെട്ടാല്‍ നേരിടേണ്ടി വരുന്ന ത്യാഗങ്ങളെ സ്ഥൈര്യത്തോടെ നേരിടുന്നതിന് പറയുന്ന പേരാണ് സബ് റ്. വല്ലാത്ത ആത്മവിശ്വാസവും ഈമാനും വര്‍ധിപ്പിക്കുന്ന ആയത്തുകളും സംഭവവികാസങ്ങളും.
പ്രവാചകന്റെ വ്യക്തിത്വവും നേതൃപാടവവും
പ്രവാചകന്റെ വ്യക്തിത്വവും നേതൃപാടവവും വിളിച്ചോതുന്ന ധാരാളം ആയത്തുകളുണ്ട്. അക്കൂട്ടത്തില്‍ സൂറഃ ആലു ഇമ്രാനിലെ 159-ാം ആയത്ത് ഒരുപാട് ചിന്തിപ്പിച്ച ഭാഗമാണ്. പ്രവാചകന്റെ സൗമ്യശീലം എന്ന സ്വഭാവത്തെ വിശദീകരിക്കുന്നതാണ് ഈ ആയത്ത്, എന്നാല്‍ അതില്‍ ഒരുപാട് പാഠങ്ങളുണ്ട്.
ഉഹുദ് യുദ്ധാവലോകന ഭാഗത്തിനിടയിലാണ് ഈ ആയത്ത് വരുന്നത്. ലിന്‍ത എന്ന വാക്കാണ് ഖുര്‍ആന്‍ പ്രവാചകന്റെ വ്യക്തിത്വത്തെ വിശദീകരിക്കാന്‍ ഉപയോഗിച്ചത്. മലയാളത്തില്‍ 'സൗമ്യം' എന്ന വാക്ക് 'ലിന്‍ത'യുടെ എല്ലാ അര്‍ഥങ്ങളും ഉള്‍ക്കൊള്ളില്ല. ഖുര്‍ആന്‍ തന്നെ അതിനെ വിശദീകരിക്കുന്നുണ്ട്. അല്ലാഹുവില്‍ നിന്നുള്ള കാരുണ്യം കൊണ്ടാണ് താങ്കള്‍ സൗമ്യശീലനായത് എന്നാണ് ആയത്ത് തുടങ്ങുന്നത്. എന്നിട്ട് നമ്മള്‍ സാധാരണ അനുഭവിക്കാറുള്ള, രണ്ടറ്റങ്ങളിലുള്ളവരുടെ സ്വഭാവത്തെ പരാമര്‍ശിക്കുകയാണ് - പരുഷസ്വഭാവികളെയും കഠിന ഹൃദയരെയും പറഞ്ഞുകൊണ്ട്. ഉള്ളില്‍ സ്‌നേഹമുണ്ടെങ്കിലും അത് പ്രകടിപ്പിക്കാനറിയാത്തവരാണ് പരുഷസ്വഭാവികള്‍ - നമ്മുടെ മനസ്സില്‍ ചില മുതിര്‍ന്നവരുടെയും കാരണവന്മാരുടെയുമൊക്കെ ചിത്രം തെളിഞ്ഞു വന്നേക്കാം. നേരെ വിപരീതമാണ് കഠിനഹൃദയര്‍. ഉള്ളില്‍ ഒട്ടും സ്‌നേഹമില്ലാത്ത എന്നാല്‍ പുറമെ പഞ്ചാര നടിക്കുന്നവര്‍, ഇത്തരക്കാരാണ് കുറ്റവാളികളായിത്തീരാറ്. എന്നാല്‍ പ്രവാചകന്റേത് ഉള്ളില്‍ നിറയെ സ്‌നേഹമുള്ള, ഒപ്പം അത് പുറത്തേക്ക് തുളുമ്പി വരുന്ന പ്രകൃതമാണ് - അതാണ് ലിന്‍ത. ഇതാണ് കരിസ്മാറ്റിക് ലീഡര്‍ഷിപ്പിന് വേണ്ട ഗുണം. ഖുര്‍ആന്‍ ഇതേ ആയത്തില്‍ അത് വിശദീകരിക്കുന്നത് - ലിന്‍ത അല്ലായിരുന്നുവെങ്കില്‍ ആളുകള്‍ താങ്കളില്‍ നിന്ന് അകന്നുപോയേനേ. അതായത് ആളുകളെ കൂടെ നിര്‍ത്താനുള്ള കരിസ്മാറ്റികിന് ലിന്‍ത വേണം എന്ന് ചുരുക്കം.
തുടര്‍ന്ന് അവ ആര്‍ജിച്ചെടുക്കാനുള്ള വഴികളെന്ന വണ്ണം മൂന്ന് കാര്യങ്ങള്‍ എണ്ണിപ്പറയുന്നു.
അതിലൊന്നാമത്തേതാണ് - വിട്ടുവീഴ്ച, പൊറുക്കല്‍, മാപ്പ് എന്നൊക്കെ അര്‍ഥം കൊടുക്കുന്ന വാക്ക്. ഉഹുദ് യുദ്ധത്തിന്റെ പശ്ചാത്തലത്തിലാണ് ഈ ആയതിന്റെ അവതരണം. അനുസരണക്കേട് കാണിക്കുകയും തിരിച്ചടിയുണ്ടാകുകയും ചെയ്ത സന്ദര്‍ഭം. എന്നിട്ടും അവരോട് പൊറുക്കാനും വിട്ടുവീഴ്ച ചെയ്യാനുമുള്ള ആഹ്വാനം. ഇതെങ്ങനെ സാധിച്ചെടുക്കും എന്നത് എന്നെ പലപ്പോഴും അലട്ടിയ ചിന്തയാണ്. ഉഹുദിലെ അനുസരണക്കേട് കാട്ടിയവരോട് പ്രവാചകന് സാധിച്ചെങ്കില്‍ നമുക്കൊക്കെ സാധിക്കേണ്ടേ എന്ന ചിന്ത എന്നെ അലട്ടിയിരുന്നു. പ്രയോഗതലത്തില്‍ കൊണ്ടുവരാന്‍ പ്രയാസമുള്ള കാര്യം. അതിനുള്ള പരിഹാരമാണ് അടുത്തത്.
രണ്ടാമത്തേത്, അവര്‍ക്കുവേണ്ടി പാപമോചനത്തിന് പ്രാര്‍ഥിക്കുക എന്നതാണ്. നമ്മോട് തെറ്റ് ചെയ്തവര്‍ക്ക് വേണ്ടി ദുആ ചെയ്യുന്ന സന്ദര്‍ഭം ആലോചിച്ചുനോക്കിയേ. നമ്മുടെ ജീവിതത്തില്‍ പല സന്ദര്‍ഭങ്ങളുണ്ടാകാം - ഏറ്റവും സ്‌നേഹിച്ചവരില്‍ നിന്നും അത്യധികം വേദനിപ്പിക്കുന്ന നടപടികളുണ്ടായ സന്ദര്‍ഭങ്ങള്‍. അത്തരം സന്ദര്‍ഭത്തില്‍ തെറ്റ് ചെയ്തവര്‍ക്ക് പൊറുത്തുകൊടുക്കാന്‍ വേണ്ടി അവരുടെ പേരെടുത്ത് പറഞ്ഞ് നമസ്‌കാരാനന്തരം അല്ലാഹുവോട് പ്രാര്‍ഥിക്കുക. ഇത് ചെയ്യുന്നതോട് കൂടി ആദ്യം പറഞ്ഞ വിട്ടുവീഴ്ച ചെയ്യാന്‍ പ്രയാസമില്ലാതാകും.
മൂന്നാമത്തേത്, കൂടിയാലോചനയാണ്. ഉഹ്ദ് യുദ്ധം ആരംഭിക്കുന്നതിന് മുമ്പ്, മക്കയില്‍ നിന്ന് വരുന്ന ശത്രുക്കളെ എങ്ങനെ നേരിടണമെന്ന് ആലോചിക്കാന്‍ പ്രവാചകന്‍ യോഗം വിളിച്ചുകൂട്ടി. മദീനയില്‍ നിന്ന് ശത്രുക്കളെ നേരിടാമെന്ന അബ്ദുല്ലാഹിബ്നു ഉബയ്യിന്റെ അഭിപ്രായത്തോടായിരുന്നു പ്രവാചകന് ചായ്‌വ്. എന്നാല്‍ ബദ്റില്‍ പങ്കെടുക്കാന്‍ സാധിക്കാത്ത യുവാക്കള്‍ മദീനവിട്ട് ഉഹുദില്‍ പോയി ശത്രുക്കളെ നേരിടണമെന്ന അഭിപ്രായം മുന്നോട്ടുവെച്ചു. ഭൂരിപക്ഷവും അതിനെ പിന്തുണച്ചു. അങ്ങനെ ഭൂരിപക്ഷാഭിപ്രായപ്രകാരം ഉഹുദില്‍ പോയി, പക്ഷേ അച്ചടക്കലംഘനവും തിരിച്ചടിയും നേരിട്ടു. അതിനു ശേഷം ഇറങ്ങിയ ഈ ആയത്തിലും കൂടിയാലോചന തന്നെയാണ് വേണ്ടത് എന്ന് നിര്‍ദേശിക്കുന്നു.
തസ്ബീഹിന്റെ അര്‍ഥം മനസ്സിലാക്കിത്തന്ന ആയത്ത്
സൂറഃ ആലു ഇമ്രാന്റെ അവസാന ഭാഗം ഏവര്‍ക്കും സുപരിചിതമാണ്. ഇന്ന ഫീ ഖല്‍ഖി.... എന്ന് തുടങ്ങുന്ന 190-ാം ആയത്ത് മുതലുള്ള ഭാഗം. പ്രവാചകന്‍ തഹജ്ജുദ് നമസ്‌കാരങ്ങളില്‍ സ്ഥിരമായി ഓതാറുള്ളതെന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട, പ്രവാചകന്റെ താടി രോമങ്ങളിലൂടെ കണ്ണുനീര്‍ ഒഴുകിയിരുന്ന ഭാഗം എന്നൊക്കെ നാം വായിച്ച ആയത്തുകള്‍. ആകാശ ഭൂമികളുടെ സൃഷ്ടിപ്പിലും ദിനരാത്രങ്ങള്‍ മാറിമാറി വരുന്നതിലും ബുദ്ധിശാലികള്‍ക്ക് ദൃഷ്ടാന്തമുണ്ടെന്ന് പറഞ്ഞുതുടങ്ങുന്ന ആയത്തിനെ തുടര്‍ന്ന് അടുത്ത ആയത്തില്‍ അത്തരം ആളുകളെ വര്‍ണിക്കുന്നുണ്ട്. നിന്നും ഇരുന്നും കിടന്നും ദൈവത്തെ സ്മരിക്കുന്നവര്‍ എന്ന്. മനുഷ്യരുടെ സൃഷ്ടിപ്പിന്റെ സമയത്ത് വസ്തുക്കളുടെ നാമങ്ങള്‍ പറയാന്‍ സാധിക്കാത്ത മലക്കുകള്‍ നല്‍കുന്ന മറുപടി ആരംഭിക്കുന്നത് സുബ്ഹാനക്ക പറഞ്ഞുകൊണ്ടാണ് (2:32), അവിടെയാണ് ആദ്യം. പിന്നെ 116-ാം ആയത്തിലും. സുബ്ഹാനല്ലാഹ് എന്നതിന് മലയാളത്തില്‍ പൊതുവെ അല്ലാഹു എത്ര പരിശുദ്ധന്‍ എന്നാണ് അര്‍ഥം നല്‍കാറ്. എനിക്ക് ആദ്യമൊന്നും ഈ പ്രയോഗം ഒട്ടും മനസ്സിലായിരുന്നില്ല. പരിശുദ്ധി എന്ന വാക്ക് പരസ്യങ്ങളിലൊക്കെ കാണും പോലെ കലര്‍പ്പില്ലാത്തത് എന്ന അര്‍ഥത്തിലാണ് മലയാളത്തില്‍ അധികവും ഉപയോഗിക്കാറുള്ളത്. അപ്പോള്‍ അല്ലാഹു പരിശുദ്ധന്‍ എന്ന് പറഞ്ഞാല്‍ എന്താണ്? നേരെത്തെ പരാമര്‍ശിച്ച ഡോ. അബ്ദുല്‍ അസീസിന്റെ വിവരണത്തില്‍ ഹംദും തസ്ബീഹും തമ്മിലെ വ്യത്യാസം വിവരിക്കുന്നുണ്ട്. ഹംദ് positive praise ആണെന്നും തസ്ബീഹ് negative praise ആണെന്നും - രണ്ടും സ്തുതിയാണ് - അദ്ദേഹം വിശദീകരിക്കുന്നു. അദ്ദേഹം ഉപയോഗിക്കുന്ന പ്രയോഗം negating the negatives എന്നാണ്. അതായത് പടപ്പുകളെല്ലാം പരിമിതികളുള്ളവരാണ്. എന്നാല്‍, ഒരു പരിമിതിയുമില്ലാത്തവനാണ് പടച്ചവന്‍ എന്നതാണ് സുബ്ഹാന്‍. പരിമിതികള്‍ക്ക് അതീതനായവന്‍ എന്ന അര്‍ഥത്തിലാണ് പരിശുദ്ധന്‍ എന്ന് മലയാളത്തില്‍ പ്രയോഗിക്കുന്നത്. ഇത് തിരിച്ചറിഞ്ഞത് സൂറഃ ആലു ഇംറാനിലെ 192-ാം ആയത്ത് മനസ്സില്‍ തട്ടിയപ്പോഴാണ്.
ഇനിയുമുണ്ടോ എന്ന് നരകം ചോദിക്കുന്ന ദിനം
പല ഖാരിഉകളുടെയും സൂറഃ ഖാഫിന്റെ പാരായണം മുപ്പതാമത്തെ ആയത്തില്‍ എത്തുമ്പോള്‍ വാക്കുകള്‍ ഇടറും. സത്യനിഷേധികളുടെ നിഷേധത്തെ വിവരിച്ചതിനു ശേഷം, കര്‍മങ്ങള്‍ രേഖപ്പെടുത്തുന്ന രണ്ട് മലക്കുകളെയും പരാമര്‍ശിച്ചതിനു ശേഷം മരണാനന്തര ജീവിതവും വിചാരണയും വര്‍ണിക്കുന്നുണ്ട് സൂറഃ ഖാഫില്‍. സത്യനിഷേധിയും ധിക്കാരിയുമായിട്ടുള്ള ഏതൊരുത്തനെയും നരകത്തില്‍ തള്ളാനുള്ള ആഹ്വാനം തുടര്‍ന്ന് വിവരിക്കുന്നുണ്ട്. അതിനിടയിലാണ് 'നീ നിറഞ്ഞുവോ?' എന്ന് നരകത്തോട് അല്ലാഹു ചോദിക്കുന്ന ഭാഗം വരുന്നത്. അതിനുള്ള മറുപടിയാണ് 'ഹല്‍ മിന്‍ മസീദ്' 'ഇനിയുമുണ്ടോ?' എന്ന് നരകത്തിന്റെ ചോദ്യം. ശരിക്കും പേടിച്ചുപോകുന്ന ആയത്തുകള്‍. എന്നാല്‍, അതിനു തൊട്ടടുത്ത് ആശ്വാസത്തിന്റെ വാക്കുകളുണ്ട്. സൂക്ഷ്മത പാലിക്കുന്നവര്‍ക്ക്, അദൃശ്യമായ നിലയില്‍ അല്ലാഹുവിനെ ഭയപ്പെടുന്നവര്‍ക്ക്, ഭക്തിപൂര്‍വം അവനിലേക്ക് താഴ്മയോടെ മടങ്ങുന്നവര്‍ക്ക് ഒരുക്കിവെച്ച സ്വര്‍ഗത്തെ കുറിച്ച വര്‍ണനയാണ് പിന്നെ. 'ഹല്‍ മിന്‍ മസീദ്' കേള്‍ക്കുമ്പോള്‍ സ്വര്‍ഗം കിട്ടിയില്ലെങ്കിലും നരകത്തില്‍നിന്ന് രക്ഷപ്പെട്ടാല്‍ മതിയായിരുന്നു എന്ന ചിന്ത. പിന്നെ സ്വര്‍ഗത്തെക്കുറിച്ച് കേള്‍ക്കുമ്പോള്‍, പോരാ, സ്വര്‍ഗം നേടുകതന്നെ വേണം എന്ന തീരുമാനത്തിലെത്തിക്കുന്ന ആയത്തുകള്‍.