വിശ്രമമില്ലാത്ത നോമ്പുകാലം

മുനീര്‍ മങ്കട
മാർച്ച് 2025
റമദാനിലും കഠിനാധ്വാനം ചെയ്യുന്ന വിവിധ മേഖലകളിലെ ജോലിക്കാരും അവരുടെ നോമ്പനുഭവങ്ങളും

പുണ്യങ്ങളുടെ സ്വര്‍ഗ വസന്തങ്ങള്‍ ഭൂമിയില്‍ വിരുന്നെത്തുന്ന വിശുദ്ധ റമദാന്‍ മാസം. ജീവിതസന്ധാരണത്തിനുള്ള നെട്ടോട്ടങ്ങള്‍ക്കിടയില്‍ മനുഷ്യന്‍ മറന്നുപോകുന്ന ആത്മ സംസ്‌കരണത്തിന്റെ പകലിരവുകള്‍... എല്ലാ ഓട്ടങ്ങള്‍ക്കും ഒരു ഫുള്‍ സ്റ്റോപ്പ് നല്‍കുകയാണ് റമദാന്‍.

ഒരു നേരത്തെ അന്നമോ ഒരു ചാണ്‍ വയറിന്റെ പ്രശ്‌നമോ അല്ല, ഭൗതിക ജീവിതത്തിനുമപ്പുറം വരാനിരിക്കുന്ന അനന്ത സുന്ദരമായ പരലോകമെന്ന സത്യത്തെ കൂടുതല്‍ യാഥാര്‍ഥ്യത്തോടെ ഉള്ളറിഞ്ഞ് അനുഭവിച്ച് കര്‍മം ചെയ്ത് ജീവിത വിശുദ്ധി നേടാനുള്ള ഒരു സുവര്‍ണാവസരമാണ് വിശ്വാസികള്‍ക്ക് റമദാന്‍.

ഭൗതികാസക്തികളുടെ നൈരന്തര്യങ്ങള്‍ക്കിടയില്‍ ജീവിക്കാന്‍ വേണ്ടി നെട്ടോട്ടമോടുന്ന മനുഷ്യര്‍, അവര്‍ക്ക് വിശ്രമിക്കാന്‍ സമയമില്ല. ജീവിതം മുന്നോട്ടു നയിക്കുവാന്‍ അവര്‍ക്ക് ജോലിയെടുത്തേ തീരൂ. അല്ലെങ്കില്‍ അവര്‍ ഏറ്റെടുത്ത ജോലി വിശ്രമമില്ലാത്തതാണ്, പലരുടെയും ആരോഗ്യവും ജീവനും വരെ അവരുടെ കൈകളിലാണ്. അതിനാലവര്‍ക്ക് അടങ്ങിയിരിക്കാന്‍ സമയമില്ല.

കടുത്ത വേനലിലും മഴയിലും മറ്റേതു പ്രതികൂല കാലാവസ്ഥകളോട് പൊരുത്തപ്പെട്ട് ഏതു പ്രതിസന്ധികളെയും അതിജീവിക്കാന്‍ പഠിച്ചവരാണ് അവര്‍.

കുടുംബത്തിന് വേണ്ടി കഠിനാധ്വാനം ചെയ്യുന്നതോടൊപ്പം തന്നെ നാളെ പരലോകത്ത് മോക്ഷം ലഭിക്കുന്നതിനും സ്വര്‍ഗീയ ആരാമത്തിലെ സുഖസൗകര്യങ്ങള്‍ അനുഭവിക്കുന്നതിനും വേണ്ടി അവര്‍ റമദാനിലും കഠിനാധ്വാനം ചെയ്യുകയാണ്. വിവിധ മേഖലകളില്‍ ജോലി ചെയ്യുന്ന അത്തരത്തിലുള്ള ഏതാനും ആളുകളുടെ നോമ്പനുഭവങ്ങളിലൂടെ...

ഉള്‍ക്കടലിലെ നോമ്പനുഭവങ്ങള്‍

എട്ടാം വയസ്സില്‍ സ്‌കൂളില്‍ പഠിക്കുന്ന കാലം തൊട്ട് തുടങ്ങിയതാണ് പൊന്നാനിയിലെ

മത്സ്യത്തൊഴിലാളിയായ എ.കെ സജാദിന് കടലുമായുള്ള ബന്ധം.

30 വര്‍ഷമായി കടലിനോട് മല്ലിട്ട് ജീവിതം നയിക്കുന്ന സജാദ് ഇന്ന് ബോട്ട് ഉടമയും മത്സ്യ വ്യവസായിയുമാണ്.

നോമ്പുകാലത്ത്  കടലില്‍ പോകുന്ന മത്സ്യത്തൊഴിലാളികള്‍  നേരത്തെ അത്താഴം കഴിച്ചാണ് യാത്ര. രാത്രി 12 മണിയോടെ അത്താഴം കഴിക്കും. അന്നന്ന് പോയി വരുന്ന ബോട്ടുകളും 2 ദിവസം മുതല്‍ ഒരാഴ്ച വരെ കടലില്‍ തങ്ങുന്ന ബോട്ടുകളുമുണ്ട്. നോമ്പുതുറക്കും അത്താഴത്തിനും വേണ്ട പഴവര്‍ഗങ്ങളും ഭക്ഷ്യവസ്തുക്കളും ബോട്ടില്‍ കൂടെ കൊണ്ടുപോകും.

ബോട്ടില്‍ വെച്ച്തന്നെ പാകം ചെയ്യും. സൂര്യാസ്തമയം നോക്കി സമയം കണക്കാക്കി നോമ്പുതുറക്കും. എല്ലാവരും ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കും. കരയില്‍ ഹാര്‍ബറില്‍ പണിയാകുമ്പോഴും ദിവസം മുഴുവന്‍  ജോലിയുണ്ടാകും. ഉച്ചക്ക് ശേഷവും പല സമയങ്ങളിലായി കരക്കെത്തുന്ന വള്ളങ്ങള്‍ ഉണ്ടാകും.

30 വര്‍ഷമായി ഈ രംഗത്തുള്ള 35-കാരനായ സജാദ് ബോട്ട് ഓണേഴ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍ പൊന്നാനി യൂനിറ്റ് പ്രസിഡന്റും സംസ്ഥാന വൈസ് പ്രസിഡന്റുമാണ്.

 

ചുമടെടുത്തും നോമ്പ് നോറ്റ്

മങ്കട ചേരിയം സ്വദേശിയായ ആലങ്ങാടന്‍ മുഹമ്മദ് മുസ്തഫ, പെരിന്തല്‍മണ്ണ ടൗണില്‍ ചുമട്ടുതൊഴിലാളിയാണ്. മുസ്തഫ ജീവിത ഭാരം തലയില്‍ ചുമക്കാന്‍ തുടങ്ങിയിട്ട് 34 വര്‍ഷങ്ങളായി. വിരമിക്കാന്‍ പ്രായമായെങ്കിലും ജീവിതോപാധിക്ക് പഠിച്ച തൊഴിലല്ലാതെ മറ്റു മാര്‍ഗങ്ങളൊന്നും മുന്നിലില്ല.

ഓര്‍മവെച്ച കാലം മുതല്‍ നോമ്പുകള്‍ ഒന്നും ഒഴിവാക്കിയിട്ടില്ല. 55-ാം വയസ്സിലും വിശ്രമമില്ലാതെ ജോലി ചെയ്യുകയാണ്.  സാധാരണ ദിവസങ്ങളില്‍ പുലര്‍ച്ച അഞ്ചു മുതല്‍ വൈകിട്ട് ആറുവരെയാണ് ജോലിസമയം. എന്നാല്‍ റമദാനില്‍ അത് രാവിലെ 8 മുതല്‍ വൈകിട്ട് 5 മണി വരെയാണ്. റമദാനില്‍  ഒമ്പതുമണിക്കൂറാണ് ജോലി സമയം.

സാധാരണ ദിവസങ്ങളില്‍ നോമ്പുതുറക്കാന്‍ വീട്ടിലെത്തും. തിരക്കുള്ള ചില ദിവസങ്ങളില്‍ സമയം പിന്നെയും നീണ്ടുപോകും.  ടൗണില്‍ നിന്നോ പള്ളികളില്‍ നിന്നോ മറ്റോ ആയി നോമ്പ് തുറക്കും.

ഇരുപത്തിയൊന്നാമത്തെ വയസ്സില്‍ തുടങ്ങിയതാണ് മുസ്തഫയുടെ ചുമട്ടു ജോലി. ഏതു പ്രതികൂലാവസ്ഥയും തരണം ചെയ്യാന്‍ മുസ്തഫ ഇതിനകം പഠിച്ചു കഴിഞ്ഞു.

ആംബുലന്‍സിലെ നോമ്പുകാലം

ജീവന്‍ കൈയില്‍ പിടിച്ചുള്ള ഓട്ടമാണ് ബഷീറിന്റെ ജീവിതം.

പത്തുവര്‍ഷമായി ആംബുലന്‍സ് ഡ്രൈവറായി ജോലി ചെയ്യുന്ന അങ്ങാടിപ്പുറം സ്വദേശി ബഷീര്‍ ചരക്കപറമ്പ് എന്ന 45-കാരന് നോമ്പുകാലത്തും വിശ്രമമില്ല. അപകടങ്ങളില്‍ പെട്ടതും അത്യാസന്ന നിലയിലായതുമായ രോഗികളുമായി രാവും പകലുമില്ലാതെ ഓടിക്കൊണ്ടിരിക്കണം. നോമ്പും പെരുന്നാളും എല്ലാം ഒരുപോലെത്തന്നെ. തുടര്‍ച്ചയായി മൂന്ന് ദിവസം ഉറങ്ങാന്‍ കഴിയാതെ ജോലി ചെയ്യേണ്ടിവന്ന അനുഭവവും ഉണ്ടായിട്ടുണ്ട്. അത്താഴവും നോമ്പുതുറയും ഒക്കെ, എവിടെയാണോ ചെന്നെത്തുന്നത് അതിനനുസരിച്ചായിരിക്കും. ചിലപ്പോള്‍ വാഹനത്തില്‍ കരുതിയ ഈത്തപ്പഴമോ മറ്റോ കഴിക്കും. ചില സമയങ്ങളില്‍ ചില വീട്ടുകാര്‍ കണ്ടറിഞ്ഞ് ഭക്ഷണം നല്‍കിയ അനുഭവങ്ങളും ഉണ്ടായിട്ടുണ്ട്. ബിഹാര്‍, ബാംഗ്ലൂര്‍, ഒഡീഷ തുടങ്ങിയ സംസ്ഥാനത്തിന് പുറത്തുള്ള സ്ഥലങ്ങളിലേക്കും അത്യാവശ്യമായി ഓട്ടങ്ങള്‍ ഉണ്ടാവാറുണ്ട്. എന്നാല്‍, നോമ്പുകാലത്ത് സംസ്ഥാനത്ത് അകത്തുതന്നെയാണ് അധികം ഓട്ടം.  രാത്രി ഏറെ വൈകി ജോലി കഴിഞ്ഞു വന്ന് ഉറങ്ങാന്‍ കിടക്കുന്ന സന്ദര്‍ഭമാണെങ്കില്‍ പോലും കോളുകള്‍ വരും. ഉടനെ എഴുന്നേറ്റ് വണ്ടിയുമായി പോകും. ബഷീറിന് സ്വന്തമായി ആംബുലന്‍സ് ഉണ്ട്. മറ്റു ആംബുലന്‍സുകളിലും പോകാറുണ്ട്. ജീവകാരണ്യ, സേവന മേഖലകളില്‍ സജീവമാണ് ഇദ്ദേഹം.

ആശുപത്രിത്തിരക്കുകള്‍ക്കിടയിലെ നോമ്പ്

പെരിന്തല്‍മണ്ണ എം.ഇ.എസ് മെഡിക്കല്‍ കോളേജിലെ അസിസ്റ്റന്റ് പ്രൊഫസറും പെരിന്തല്‍മണ്ണ ക്രാഫ്റ്റ് ഹോസ്പിറ്റലില്‍ കണ്‍സള്‍ട്ടന്റ് ഗൈനക്കോളജിസ്റ്റും ആയ ഡോക്ടര്‍ മുന 24 മണിക്കൂര്‍ ജോലിത്തിരക്കിലാണ്. ആറുവര്‍ഷമായി ഈ ഫീല്‍ഡില്‍ സേവനം ചെയ്യുന്ന ഡോക്ടര്‍ മുന റമദാനില്‍ ഓഫീസ് സമയങ്ങള്‍ ക്രമീകരിക്കാറുണ്ടെങ്കിലും അത്യാവശ്യമായ കേസുകള്‍ അടിക്കടി വരുന്നത് കാരണം 24 മണിക്കൂറും ജോലി ചെയ്യുന്നതുപോലെ തന്നെയാണ്. ഏതു വിശിഷ്ട ദിവസങ്ങളിലും ജോലിക്ക് തന്നെയാണ് പ്രാധാന്യം.  ഗൈനക്കോളജി വിഭാഗമായതുകൊണ്ടുതന്നെ എപ്പോഴും എമര്‍ജന്‍സി കേസുകള്‍ പ്രതീക്ഷിക്കാം.

ഓപ്പറേഷന്‍ തിയേറ്ററില്‍ ആകുമ്പോള്‍ ഭക്ഷണക്രമം ശരിയായ രീതിയില്‍ പാലിക്കാന്‍ കഴിയാറില്ല. നോമ്പ് ആയാലും ഇതുതന്നെ അവസ്ഥ. ചിലപ്പോള്‍ മണിക്കൂറുകളോളം വെള്ളം പോലും കുടിക്കാതെ നില്‍ക്കേണ്ടിവരും. അത്താഴം കഴിക്കാതെ നോമ്പ് എടുക്കേണ്ടി  വന്ന അനുഭവങ്ങളും ഉണ്ടായിട്ടുണ്ട്. എങ്കിലും നോമ്പുകള്‍ ഒന്നും ഒഴിവാക്കാറില്ല.

ഒരിക്കല്‍ അവധിയെടുത്ത് വീട്ടിലെ നോമ്പുതുറ സല്‍ക്കാര പരിപാടിക്ക് ഒരുക്കങ്ങള്‍ ചെയ്യുന്നതിനിടെ ആശുപത്രിയില്‍ നിന്ന് ഒരു എമര്‍ജന്‍സി കോള്‍. ഉടനെ പോയി സിസേറിയന്‍ ചെയ്തു. ഒരു കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കുക എന്ന മഹത്തായ പുണ്യകര്‍മമാണ് ഇതുവഴി സാധ്യമായത്. 36-കാരിയായ ഡോക്ടര്‍ മുന മുക്കം സ്വദേശിയാണ്.

ലാബിലെ നോമ്പുകാലം

പെരിന്തല്‍മണ്ണ എം.ഇ.എസ് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ലാബ് ടെക്‌നീഷ്യനായ സഫിയയുടെ നോമ്പുകാലം രാവും പകലും ലാബില്‍ തന്നെ. ബ്ലഡ് കളക്്ഷന്‍ ആണ് ജോലി. പകല്‍സമയങ്ങളില്‍ രാവിലെ എട്ടു മുതല്‍ വൈകിട്ട് അഞ്ചുവരെ ഡ്യൂട്ടി ഉണ്ട്. രാത്രി ഡ്യൂട്ടിയുള്ള സമയങ്ങളില്‍ വൈകുന്നേരം അഞ്ചുമുതല്‍ പുലര്‍ച്ച 8 വരെ ജോലി ചെയ്യണം. ഈ സമയങ്ങളില്‍ ഭക്ഷണത്തിനും നോമ്പുതുറക്കും ചില പ്രയാസങ്ങള്‍ അനുഭവപ്പെടാറുണ്ട്. ഭക്ഷണം വീട്ടില്‍നിന്ന് കരുതാനാവില്ല. ആശുപത്രിയില്‍ സന്നദ്ധ സംഘടനകള്‍ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും നല്‍കുന്ന ഭക്ഷണത്തില്‍ നിന്ന് ചെറിയൊരു വിഹിതം ചിലപ്പോള്‍ ലഭിക്കും. കാമ്പസിലെ പള്ളിയില്‍ നിന്നും ലഘുഭക്ഷണം നോമ്പുതുറക്കായി ലഭിക്കും. അല്ലെങ്കില്‍ കാന്റീന്‍ തന്നെ ആശ്രയിക്കേണ്ടി വരും.

വിശ്രമമില്ലാതെ നോമ്പുകാലം

വെല്‍ഡിങ്, കണ്‍സ്ട്രക്്ഷന്‍ തുടങ്ങിയ മേഖലകളില്‍ ജോലി ചെയ്യുന്ന തിരൂര്‍ക്കാട് സ്വദേശി പെരുക്കാടന്‍ ഫസലുറഹ്‌മാന്‍ നോമ്പുകാലത്തും സജീവമാണ്.  21 വര്‍ഷമായി ഈ മേഖലയില്‍ ജോലി ചെയ്യുന്ന ഫസലുറഹ്‌മാന് നോമ്പ് ജോലിക്ക് തടസ്സമായിട്ടില്ല. എന്നാല്‍, ജില്ലയുടെ പല ഭാഗങ്ങളിലായി ജോലി ചെയ്യേണ്ടി വരുന്നതുകൊണ്ട് യാത്രയും മറ്റും നോമ്പുതുറയെ ചിലപ്പോള്‍ ബാധിക്കാറുണ്ട്.

 ജോലി ചെയ്യുന്ന സ്ഥലവും വീടും തമ്മിലുള്ള ദൂരം അനുസരിച്ചായിരിക്കും നോമ്പുതുറ. സാധാരണ ദിവസങ്ങളില്‍ നോമ്പ് സമയങ്ങളില്‍ അഞ്ചു മണിക്ക് തന്നെ ജോലി നിര്‍ത്തി വീട്ടിലേക്ക് നോമ്പുതുറക്കാന്‍ എത്താറുണ്ട്. രാവിലെ ആറു മുതല്‍ ഉച്ചയ്ക്ക് രണ്ടുവരെ അല്ലെങ്കില്‍ രാവിലെ 9 മണി മുതല്‍ വൈകിട്ട് 5 വരെയാണ് ജോലിസമയം. ജോലിസമയം തീരുമാനിക്കുന്നതില്‍ കസ്റ്റമേഴ്‌സിന്റെ താല്‍പര്യവും പരിഗണിക്കപ്പെടേണ്ടതുണ്ട്.  അതുകൊണ്ടുതന്നെ ചിലപ്പോള്‍ അധികം ജോലി ചെയ്യേണ്ടതായും നോമ്പുതുറ സമയത്തും വീട്ടിലേക്ക് എത്താന്‍ കഴിയാതെ യാത്രാ മധ്യേയോ മറ്റോ നോമ്പുതുറക്കേണ്ടി വരുന്ന സന്ദര്‍ഭങ്ങളും ഉണ്ടായിട്ടുണ്ട്. 2004 മുതല്‍ ഈ രംഗത്ത് സജീവമായ ഫസല്‍ എഫ്.ഐ.ടി.യു ജില്ലാ വൈസ് പ്രസിഡണ്ടും കൂടിയാണ്.

 

കെ.എസ്.ആര്‍.ടി.സിയിലെ നോമ്പുതുറ

കെ.എസ്.ആര്‍.ടി.സി മലപ്പുറം ഡിപ്പോയിലെ ഡ്രൈവര്‍ ഗഫൂര്‍ എട്ടു വര്‍ഷമായി സര്‍വീസില്‍ ഉണ്ട്. നോമ്പുകാലത്ത് ഡ്യൂട്ടി ക്രമീകരിച്ചു കൊടുക്കണമെന്ന് സര്‍ക്കാര്‍ സര്‍ക്കുലറുകള്‍ വരാറുണ്ടെങ്കിലും നോമ്പിനും സാധാരണ പോലെയുള്ള ജോലികള്‍ ഉണ്ടാകാറുണ്ട് എന്നും ഇദ്ദേഹം പറയുന്നു. വേനല്‍ക്കാലത്തെ ചൂടും നോമ്പും എല്ലാം കൂടെ യാത്രയില്‍  പ്രയാസങ്ങള്‍ സൃഷ്ടിക്കാറുണ്ടെങ്കിലും നോമ്പ് ഒഴിവാക്കാറില്ല.

യാത്രക്കിടെ സൗകര്യപ്പെടുന്ന സമയത്ത് അത്താഴം കഴിക്കും. നോമ്പ് തുറക്കാനുള്ള ഈത്തപ്പഴവും വെള്ളവും അത്യാവശ്യ വസ്തുക്കളും  ബസ്സില്‍ തന്നെ കരുതാറുണ്ട്. സമയമാകുമ്പോള്‍  റോഡരികില്‍ ബസ്സ് ഒതുക്കി നിര്‍ത്തി കുറഞ്ഞ സമയം കൊണ്ട് നോമ്പുതുറന്നതിനുശേഷം  യാത്ര തുടരും. ബസ്സിലെ  യാത്രക്കാരും ഇക്കാര്യത്തില്‍ നല്ല സഹകരണം നല്‍കുന്നതായും അദ്ദേഹത്തിന് അനുഭവമുണ്ട്. യാത്രാമധ്യേ സന്നദ്ധ സംഘടനകളും ക്ലബ്ബുകളും റോഡരികില്‍ നോമ്പുതുറ വിഭവങ്ങള്‍ ഒരുക്കിയത് ചിലപ്പോള്‍ ലഭിക്കാറുണ്ട്. മുമ്പ് തിരുവനന്തപുരം, കോയമ്പത്തൂര്‍ റൂട്ടുകളിലും സര്‍വീസ് നടത്തിയിട്ടുണ്ട്. മഞ്ചേരി ചെറുകുളം സ്വദേശിയാണ്.

 

ലോറി ജീവിതം

ലോറി ഡ്രൈവറായ മുഹമ്മദ് കുട്ടിക്ക് ഊണും ഉറക്കവും ഒക്കെ ലോറിയില്‍ തന്നെ.

അധിക സമയവും ദീര്‍ഘദൂര യാത്രകളാണ്. സംസ്ഥാനത്തിന് പുറത്ത് കര്‍ണാടകയിലേക്കും മറ്റുമായിരിക്കും അധികം ട്രിപ്പുകള്‍ ഉണ്ടാകുന്നത്. രാവും പകലുമില്ലാതെ യാത്ര ചെയ്യേണ്ടിവരും. അപ്പോഴൊന്നും നോമ്പ് മുടക്കാറില്ല. അത്താഴം സ്വന്തമായി തന്നെ പാകം ചെയ്തു കഴിക്കുന്നതാണ് പതിവ്. നോമ്പുതുറയും മിക്കവാറും അങ്ങനെ തന്നെ. ദൂരയാത്രയാണെങ്കിലും സ്വന്തം വാഹനം ആയതുകൊണ്ട് സൗകര്യമുള്ള ഇടങ്ങളില്‍ നിര്‍ത്തി ഭക്ഷണം പാകം ചെയ്യുന്നതിനും നോമ്പുതുറക്കാനും   മറ്റും സമയം കാണാറുണ്ട്.

കര്‍ണാടകയിലേക്കും തിരിച്ചിങ്ങോട്ടും ചരക്കുകള്‍ കൊണ്ടുപോകും. 20 വര്‍ഷങ്ങളായി ഡ്രൈവിംഗ് മേഖലയില്‍ തന്നെയാണ് ജോലി.

ചിന്തിക്കുന്ന സ്ത്രീ വായിക്കുന്നത്


EDITOR : RUKSANA. P

SENIOR SUB EDITOR : FOUSIA SHAMS

SUB EDITOR : FATHIMA BISHARA

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 8289874075
aramammonthly@gmail.com


Advertisement

Phone: 8281572448
advtaramam@gmail.com

Subscription
  • For 1 Year : 300
  • For 1 Copy : 25
Quick Links

© Aramam monthly. All Rights Reserved. Powered by: D4media